നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പതിനാറ് I Jayachandran NT


 അരുണിമ, ഒരു ആശയവിനിമയത്തിനായി ഞാനവളെ തിരഞ്ഞെടുത്തു.
അരുണിമ നല്ല പേരായിരുന്നു.
തിരിച്ചെഴുതി മറ്റൊരു പേരാക്കാൻ കഴിയില്ല.
രണ്ടായി മുറിച്ചു പിന്നെ വിലയ്ക്കെടുക്കാം.
എനിക്കവളെ ഇപ്പൊ ആവശ്യമായിരുന്നു.
എനിക്കു മരിക്കാൻ മനസ്സില്ലായിരുന്നു.
അതുകൊണ്ടു തന്നെ ഞാനതു കണ്ടു പിടിക്കാൻ തീരുമാനിച്ചു. ഞാനതു കണ്ടെത്തി.
അവൾ അതു കണ്ടെത്തുമോ എന്നറിയാൻ ശ്രമിച്ചു. നഗരത്തിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,
പതിനാറാം നമ്പർ മുറി.
"മിസ്റ്റർ ജയപ്രവീൺ താങ്കളെ സർജറിക്കായി അഡ്മിറ്റു ചെയ്തിരിക്കുന്നു."
ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ വളർന്നു നിൽക്കുന്ന താടിരോമങ്ങളിലൂടെ വിരലോടിച്ചു.
"ഡോക്ട്ടർ ഈ സർജറി കഴിഞ്ഞാൽ വിജയിക്കുമെന്നു എത്ര ശതമാനത്തോളം ഉറപ്പുണ്ട്.?"
നീലിമ ആയിരുന്നു അതു ചോദിച്ചതു.
വെറും പത്തു ശതമാനമായിരുന്നു. ഡോക്ടർ എൻ്റെ ഭാവികാലത്തിനു നൽകിയ വാഗ്ദാനം.
"കൈകാലുകൾ കുറച്ചു നാളത്തേക്കു തളർന്നു പോയേക്കാം, പിന്നെ ചികിത്സകൾ കൊണ്ടു പതിയെ ജീവിതത്തിലേക്കു തിരികെ വരാം"
നീലിമ എഴുന്നേറ്റു.വാതിൽ തുറന്നു പുറത്തിറങ്ങി.
ആശുപത്രി ഇടനാഴിയിലൂടെ അവൾ നടന്നകന്നു. കാഴ്ച്ചയിൽ നിന്നു മറയുന്നതു വരെ അവൾ തിരിഞ്ഞു നോക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു.
ഇല്ല, അവൾ നോക്കിയില്ല. "നീലിമാ"ഒരിക്കൽ കൂടെ ഉച്ചത്തിൽ ഒന്നു വിളിക്കാൻ ശ്രമിച്ചു.
കഴിയുന്നില്ല. ശബ്ദം തൊണ്ടയിൽ എവിടെയോ തടഞ്ഞു നിൽക്കുന്നു.
"എന്നിലെ കണക്കറ്റ സ്വത്തുക്കൾ അവളിൽ ചെന്നു ചേരുമെന്നു മൂഢമായി വിശ്വസിച്ചു പോകുന്ന പെണ്ണ്. ഒരിക്കൽ നീ തിരിച്ചു വരും. ഞാൻ മരിക്കില്ല."
"എന്താ എഴുതുന്നത്?"
ചോദ്യവുമായി അരുണിമ കയറി വന്നു.
വാതിൽ തുറന്നടഞ്ഞപ്പോൾ പതിനാറ് എന്ന ആശുപത്രി വാതിലിൽ പതിച്ചിരുന്ന അക്കം നിമിഷനേരത്തേ ക്കു ദൃശ്യമായി,
പിന്നെ മറഞ്ഞു. പതിനാറാം നമ്പർ മുറി, ആശുപത്രി ജീവനക്കാരുടെ സഹതാപം.
ഇതിനു മുൻപ് ഈ മുറിയിൽ ഉണ്ടായിരുന്ന മൂന്നു രോഗികളും മരിച്ചു പോയിരുന്നു.
തൽക്കാലം പിന്നെ അതു പൂട്ടിയിടുകയായിരുന്നു.
"മറ്റൊരു മുറി ഒഴിയുന്നതു വരെ വേണമെങ്കിൽ വീട്ടിൽ പോകാം" എന്നു ഡോക്ടർ പറഞ്ഞു.
എനിക്കു തമാശ തോന്നി. ഞാൻ ആ മുറി തന്നെ നിർബദ്ധപൂർവ്വം ആവശ്യപ്പെട്ടു. തുറന്നു വാങ്ങി.
സിസ്റ്റർ അരുണിമയെ എന്നെ ശുശ്രൂഷിക്കാനായും നിയമിക്കപ്പെട്ടു.
പതിനാറ്‌, എന്ന അക്കം എന്നെ നാട്ടിലെ സർക്കാർ ആശുപത്രി ഓർമ്മയിലേക്കായിരുന്നു. ആദ്യമെത്തിച്ചത്.
"ഡോക്ട്ടർമാർ കൈയ്യൊഴിയുന്നവരാണത്രെ പതിനാറാം വാർഡിൽ അഡ്മിറ്റു ചെയ്യപ്പെടുന്നത്
മണിയെ പതിനാറാം വാർഡിലേക്കു മാറ്റി. അതറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ആശങ്കകൾ പങ്കു വയ്ക്കുന്നതു കേട്ടിരുന്നു. എനിക്കൊന്നു മണിയെ കാണണമെന്നു തോന്നി.മണി മരിക്കാൻ പാടില്ല. അവനെ എനിക്കാവശ്യമുണ്ട്.
ഞാൻ ചെല്ലുമ്പോൾ രോഗശയ്യയിൽ അവൻ അവശനായിരുന്നു. പതിനാറാം വാർഡിലേക്കു പ്രവേശിക്കുന്ന ഇരുമ്പ് ഗ്രില്ലിനടുത്തായിരുന്നു. ടോയ്ലറ്റുകൾ. തുരുമ്പു കയറി കറുത്ത പെയിൻ്റ് പൊള്ളിയടർന്ന ഇരുമ്പ് ഗ്രിൽ, ടോയ്ലറ്റിൻ്റെ വെള്ളം ഒഴുകി പടർന്ന ഇടനാഴി. അതിൽ ചവിട്ടി വാർഡിലേക്കു നടന്നവരുടെ കാൽപ്പാടുകൾ ഉണക്കാൻ ബന്ധപ്പെട്ടു പതിയെ കറങ്ങുന്ന ഫാൻ. മൂത്രത്തിൻ്റെ ഗന്ധം വാർഡിനുള്ളിലും നിറഞ്ഞു നിന്നിരുന്നു.ഞാൻ വാർഡിനുള്ളിലേക്കു നടന്നു. ഒരു സ്റ്റീൽ കപ്പ് തറയിൽ വീണു, കുറച്ചു നേരം ഒച്ചയുണ്ടായി. പിന്നെ നേർത്തു നിശബ്ദമായി. ഒരു കുട്ടി എവിടെയോ വാവിട്ടു കരയുന്നുണ്ടായിരുന്നു. വേദനയുടെ ഒച്ച മുനയുള്ള അമ്പു പോലെ കാതുകളിൽ വന്നു കോർത്തു. ചുവരിനോടു ചേർന്നായിരുന്നു.മണി കിടന്നിരുന്നത്. ഞാൻ ചെന്നപ്പോൾ ജനലിലൂടെ അവൻ പുറത്തെ കാഴ്ച്ചകൾ കാണുകയാണ്.
ഞാനും ജനലിലൂടെ പുറത്തേക്കു നോക്കി.
മോർച്ചറി എന്ന കറുത്ത അക്ഷരങ്ങൾ.
താഴെ മോർച്ചറിയാണ്. പതിനാറാം വാർഡിൽ കിടക്കുന്ന എല്ലാപേർക്കും മോർച്ചറി എന്ന കെട്ടിടം അരികിലായിരുന്നു.
ആംബുലൻസുകൾ വന്നു നിൽക്കുന്നു.
സ്ട്രെക്ച്ചറിൽ ശരീരങ്ങൾ അകത്തേക്കെടുക്കുന്നു. വെള്ളയിൽ പൊതിഞ്ഞു ആ ശരീരങ്ങൾ സ്ട്രെക്ച്ചറിൽ തിരികെ ആംബുലൻസിൽ കയറ്റി യാത്രയാകുന്നു. ധൃതിയിൽ തിരക്കിട്ടങ്ങോട്ടും, ഇങ്ങോട്ടും ഓടുന്ന ആളുകൾ. കറുത്ത പോളിത്തീൻ കവറുകൾ തൂക്കിപ്പിടിച്ചു നിൽക്കുന്ന പോലീസുകാർ. സൂക്ഷിച്ചു നോക്കിയാൽ പോളിത്തീൻ കവറുകൾക്കു പുറത്തു രക്തത്തുള്ളികളും, ഇറച്ചി കഷണങ്ങളും പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ കാണാം.
പെട്ടെന്നു നാട്ടിലെ സുൽഫിക്കറിൻ്റെ ഇറച്ചിക്കടയാണു ഓർമ്മ വന്നത്.
ഒരു ഓക്കാനം വയറിൽ നിന്നുയർന്നു തൊണ്ടയിൽ വന്നു തടഞ്ഞു നിന്നു.
"നീ കേട്ടോ ആ ശബ്ദം?" മണി ചോദിച്ചു.
ആശാരിപ്പണി നടക്കുന്ന കൊട്ടുവടിയുടേയും മറ്റും ഒച്ച താളത്തിൽ കേൾക്കുന്നു.
മോർച്ചറിയുടെ പുറകിൽ കാണുന്ന ശവപ്പെടിക്കടയിൽ നിന്നാണതെന്നു എനിക്കു മനസ്സിലായി. അവൻ എന്നാൽ വീണ്ടും കാതോർത്തു.
"ശ്രദ്ധിച്ചേ അതിനിടയിൽ ഇരുമ്പു ചുറ്റിക ഇരുമ്പുളിയിൽ കൊള്ളുന്ന ഒച്ച കേൾക്കുന്നില്ലേ? തലയോട്ടി പിളരുന്നതാണ്. ആ പോലീസുകാരുടെ കൈയ്യിൽ ഇരിക്കുന്ന കവറുകൾ നീ കണ്ടോ?"
അവൻ്റെ ചോദ്യങ്ങൾ കേട്ടിട്ടു എനിക്കവിടെന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. ശ്രദ്ധിച്ചപ്പോൾ ആ ഒച്ച എൻ്റെ ചെവിയ്ക്കു മുകളിൽ തലയോട്ടിയിൽ ഒരു ഉളി ചേർത്തു വച്ചടിക്കുന്നതുപോലെ തോന്നി
"ഞാനിനി രക്ഷപെടില്ല ജയാ ഇവിടെന്നു അവസാനിച്ചാൽ എളുപ്പത്തിൽ അവിടേക്കു മാറ്റാനായിരിക്കാം, ഈ പതിനാറിൽ ഞാൻ എത്തിയത്."
അവിടെന്നു രക്ഷപ്പെടാൻ ശ്രമിച്ച നേരം കൈകൾ ചേർത്തു പിടിച്ചു, മണി പറഞ്ഞു.
ചില സ്വാധീനങ്ങൾ ഉപയോഗിച്ചു മണിയെ അന്നു തന്നെ മറ്റൊരിടത്തേക്കു മാറ്റി. ഒരു ജോലിയും വാങ്ങി കൊടുത്തു. അവൻ ഇന്നും ജീവിക്കുന്നു. അവിടെ തന്നെ കിടന്നിരുന്നേൽ ഒരുപക്ഷേ നീറി നീറി അവൻ ഒടുങ്ങിയേനെ.അപ്പോൾ അന്നു ആ വാർഡിൽ ബാക്കി ഉണ്ടായിരുന്ന മറ്റുള്ളവരൊക്കെയോ?
സത്യത്തിൽ പകുതി തളർന്ന ശരീരവും മനസ്സുമായവർ മരണത്തിനരുകിലെത്തി എന്നു ഭയപ്പെട്ടു നീറിയാകും അവസാനിക്കുന്നത്.
അതുപോലെ എന്തോ ഒന്നു ഈ മുറിയിലും ഉണ്ടാകുമോ?
മനുഷ്യൻ്റെ ജീവനെടുക്കുന്നത്?
സർക്കാർ ആശുപത്രിയല്ല. മനം മടുപ്പിക്കുന്ന മണങ്ങളില്ല. പത്രങ്ങൾ വീഴുന്ന ഒച്ചയില്ല.കരയുന്ന കുഞ്ഞുങ്ങളുടെ ഒച്ച അകലെ നിന്നു പോലും കേൾക്കാനില്ല. തണുപ്പിൻ്റെ മണവും, നേർത്ത സംഗീതവും എപ്പൊഴും കേട്ടുകൊണ്ടിരിക്കുന്നു.
പതിനാറെന്ന വാതിൽ തുറന്നടയുമ്പോൾ
തേർഡ് ഫ്ലോർ എന്ന ലിഫ്റ്റു തുറക്കുന്ന ഒച്ചയും, സ്ത്രീ നാദവും ഇടയ്ക്കു കേൾക്കാം.
അരുണിമ എന്ന നഴ്സിനോടു ഒരിക്കൽ ചോദിച്ചു
"നീ എൻ്റെ കൂടെ വരുന്നോ പെണ്ണേ?"
അവൾ ഒന്നു ചിരിച്ചതെയുള്ളു.
അവൾക്കും ഉറപ്പായിരിക്കും,
ഈ പതിനാറാം നമ്പർ മുറിയിൽ നിന്നു ഞാൻ ജീവനോടെ പുറത്തെത്തില്ല എന്ന്.
ഒരെഴുത്തുകാരൻ്റെ അകാലത്തിൽ പൊലിയുന്ന വർത്തമാനകാലത്തിലെ നായികയാകാൻ അവൾ ഇഷ്ടപ്പെടുന്നുണ്ടായിരിക്കില്ല.
അരുണിമ ഒരു കുഞ്ഞിനെ എന്നതുപോലെ എന്നെ പരിപാലിച്ചു.
സർജറിയുടെ ദിവസം അടുത്തിരുന്നു.
എഴുതിക്കൊണ്ടിരുന്ന കടലാസ്സുകൾ ഞാൻ ആശുപത്രി കിടക്കയിലേക്കിട്ടു.
പൾസും, ബിപിയും ചെക്കു ചെയ്തു നോട്ടുചെയ്യുമ്പോൾ അവളുടെ കണ്ണുകൾ ആ കടലാസിലേക്കു പാറുന്നതും ഞാൻ കണ്ടിരുന്നു.
"അമി നമുക്കു കുറച്ചു സംസാരിച്ചാലോ?"
"എന്തെങ്കിലും കഥ പറയാനാണോ എങ്കിൽ പറയൂ ഞാൻ നല്ലൊരു കേൾവിക്കാരിയാകാം."
അവൾക്കിപ്പോൾ ജോലിത്തിരക്കില്ലെന്നു തോന്നുന്നു. കഥ കേൾക്കാൻ തയ്യാറായതുപോലെ അവൾ നിന്നു.
മാലാഖമാർക്കു വെള്ള വസ്ത്രമല്ലേ?
പക്ഷേ അരുണിമയ്ക്ക് ആകാശനീലയുടെ വസ്ത്രമായിരുന്നു. മാലാഖയായി ഇവൾ ചിറകുകൾ വിടർത്തി ആകാശത്തിലൂടെ പറന്നാൽ കണ്ണുകൾക്കു അഗോചരമാകുമല്ലോ?
"എന്താ ആലോചിക്കുന്നത്?"
അവളുടെ ചോദ്യത്തിനു ഞാൻ കട്ടിലിൽ എൻ്റെ അരികിലേക്കു ഇരിക്കാൻ ആംഗ്യം കാണിച്ചു.
ഒരു മടിയുമില്ലാതവൾ എനിക്കരികിലിരുന്നു.
"ഈ മുറിയിൽ മുൻപ് മരിച്ച രണ്ടുപേർക്കും ഹാർട്ടറ്റാക്കായിരുന്നു അല്ലേ?"
അരുണിമ എനിക്കായി ശേഖരിച്ചു തന്ന ആശുപത്രി രേഖകൾ ഞാനെടുത്തു.
അവൾ അതെ എന്നു തലയാട്ടി.
"ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വരുന്നതെങ്ങനെയാണ്?
ഹൃദയത്തിലേക്കുള്ള മൂന്ന് പ്രധാന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോൾ ഇതു സംഭവിക്കാം അല്ലേ?
വളരെ ചെറിയ ഈ ധമനികളിൽ അഞ്ചോ ആറോ മില്ലിമീറ്റർ വ്യാസമെ ഉണ്ടാകുന്നുള്ളു.
ഇതു കൂടാതെ ആവശ്യത്തിനനുസരിച്ചുള്ള ഓക്സിജൻ ലഭ്യമല്ലാതെ വന്നാലും ഹൃദയസ്തംഭനം സംഭവിക്കാം.
ഈ മുറിയിൽ മുൻപ് മരിച്ച രണ്ടു രോഗികളും ശ്വസന സഹായിയായി ഓക്സിജൻ മെഷ്യൻ വഴിയായിരുന്നു. ഓക്സിജൻ നൽകിയിരുന്നത്.
അതിൽ എപ്പൊഴെങ്കിലും തടസ്സം സംഭവിച്ചിരുന്നാൽ അതുമൂലവും മരണം സംഭവിച്ചിരിക്കാം അല്ലേ?"
"അല്ല സർ, അതു സാധ്യമല്ല.
കാരണം, മെഷ്യൻ വഴി ഓക്സിജൻ നൽകി കഴിഞ്ഞാൽ ഓക്സിജൻ്റെ അളവ്, സമയം എല്ലാം ക്രമീകരിച്ചു വയ്ക്കാറുണ്ട്.
അതു നിലയ്ക്കില്ല. മാത്രമല്ല മരിച്ച രണ്ടുപേരും ഹൃദയമിടിപ്പു നിലച്ചു എന്നു മനസ്സിലാക്കുമ്പോഴും മെഷ്യൻ പ്രവർത്തിക്കുകയായിരുന്നു.
ക്രമീകരിച്ചിരുന്ന മിനിട്ടുകൾ ബാക്കി നിർത്തി ഓക്സിജൻ മെഷ്യൻ ഓഫ് ചെയ്യുകയായിരുന്നു.
മാത്രമല്ല. മരിച്ച രണ്ടുപേരും തമ്മിൽ ഒരു ബന്ധവുമില്ല. ആരെങ്കിലും മനപ്പൂർവ്വം കൊലപ്പെടുത്താനായി ചെയ്തതാണെന്നു വിചാരിച്ചാലും അതിനും സാധ്യത കാണുന്നില്ല.
ആദ്യം മരിച്ചയാൾ ഒരു വിദേശിയാണ്.
രണ്ടാമതു മരിച്ചതൊരു പൊതു പ്രവർത്തകനും.
അയാൾ ഒരു മനുഷ്യ സ്നേഹിയാണ്.
ഒരുപാടു ചാരിറ്റികൾ ചെയ്യുന്ന ആളാണ്.
ഒരു ശത്രു പോലും ഉണ്ടാകാൻ സാധ്യതയില്ല."
"മനപ്പൂർവ്വം ആയിട്ടല്ലെങ്കിലോ?"
"എങ്ങനെ സർ? "
ഞാൻ ചിരിച്ചു.
"അമി ഈ ഓക്സിജൻ മെഷ്യനിൽ ടോട്ടൽ ലൈഫ് ടൈം എന്നൊരു ഓപ്ഷൻ ഇല്ലേ?"
"ഉണ്ട് സർ "
"ശരി അന്നുള്ള ആശുപത്രി രേഖകൾ നമുക്കൊന്നു പരിശോധിക്കാം.
ഇതിൽ ആദ്യത്തെ ആളുടെ മരണം,
അതായതു വിദേശി മരിച്ചതു 15നു രാത്രി 23:50 നു ശേഷമെന്നാണ് ഒട്ടോപ്സി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.നഴ്സും, ഡോക്ട്ടറും എത്തി പരിശോധിക്കുന്നതും, മരണം സ്ഥിരീകരിക്കുന്നതും രാവിലെ 00:46 നു ആണ്. മെഷീൻ 00:51നു ഓഫ് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതായത് രാത്രി പത്തു മണിയ്ക്ക് ഓൺ ചെയ്ത മെഷ്യൻ ഡോക്ടർ ക്രമീകരിച്ചിരിക്കുന്നതു 1 Ltr/min ആണ്.
അതിൻ പ്രകാരം പത്തുമണി മുതൽ 00:51 വരെ മെഷ്യൻ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ അമ്പത്തിയൊന്നു മിനിട്ട്. മൊത്തം നൂറ്റി എഴുപത്തൊന്നു മിനിട്ട്. അങ്ങനെയെങ്കിൽ 171മിനിട്ടു, മെഷീനിലെ ലൈഫ് ടൈം റിക്കോർഡിൽ 000971 നിന്നും 001142വരെ എത്തേണ്ടതായിരുന്നു.എന്നാൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു നോക്കൂ
000971ൽ മുതൽ 001132വരെ.
അതിനർഥം ഈ മെഷ്യൻ ഇതിനിടയിൽ പത്തു മിനിട്ടു നിലച്ചിട്ടുണ്ട്.
ഈ മെഷ്യനിൽ സുരക്ഷയ്ക്കായി ഒരു സംവിധാനമുണ്ട്. ഇടയ്ക്കിതു നിലച്ചു
ഹുമിഡിഫെയർ ബോട്ടിലിൽ നിന്നും ഓക്സിജൻ പുറത്തേക്കു പോകുന്നതു തടസ്സപ്പെട്ടാൽ, ബോട്ടിലിനകത്തു എയർ പ്രഷർ ഉണ്ടാകാതിരിക്കാനായി ഒരു സേഫ്റ്റി സിസ്റ്റം ഉണ്ട്
മെഷ്യൻ്റെ സുരക്ഷയ്ക്കായുള്ള ആ സംവിധാനം മെഷ്യൻ നിലച്ചപ്പോൾ പ്രവർത്തിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ ഹുമിഡിഫെയർ ബോട്ടിലിലെ വ്യത്യാസം കണ്ടു അതു ഇടയ്ക്കു നിലച്ചിട്ടുണ്ടാകുമെന്നു കണ്ടെത്തുമായിരുന്നു. സിലിണ്ടർ പോലെ റീഫിൽ സംവിധാനമല്ലല്ലോ മിഷനിൽ ഉള്ളത് അല്ലേ..?
അന്തരീക്ഷത്തിലെ വായുവിനെ ഉള്ളിലേക്കു വലിച്ചെടുത്തു നൈട്രജൻ, കാർബൺഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ ഒഴിവാക്കി ശുദ്ധമായ ഓക്സിജൻ മെഷ്യൻ നിർമ്മിക്കുന്നു.
അല്ലേ? ഇനി അടുത്ത മരണം നോക്കിയാലോ?
ഇതുപോലെ അടുത്ത മരണത്തിലും സംഭവിച്ചിട്ടുണ്ട്.
ഈ രേഖകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
17 നു രാത്രി 00:09 അടുപ്പിച്ചു ഒട്ടോപ്സിയിൽ മരണസമയം രേഖപ്പെടുത്തിയ ആൾ.
ഡോക്ടർ, നഴ്സസ് ഒരു മണിയ്ക്കു മരണം സ്ഥിരീകരിച്ചിരിക്കുന്നു. ഒരു മണി ആറു മിനിട്ടിൽ മെഷീൻ ഓഫ് ചെയ്തിരിക്കുന്നു. 20:30നു Start ചെയ്ത മെഷീൻ, ഒരു മണി ആറു മിനിട്ടു വരെ നാലു മണിക്കൂർ മുപ്പത്തി ഒൻപത് മിനിട്ട് പ്രവർത്തിച്ചു. അതായതു മൊത്തം 279 മിനിട്ടു പ്രവർത്തിച്ചു.രേഖകൾ നോക്കൂ ഡോക്ടർ
2 Ltr/min ആണ് ക്രമീകരിച്ചിരിക്കുന്നത്.
279മിനിട്ടു നേരം പ്രവർത്തിക്കുമ്പോൾ ലൈഫ് ടൈം 001141 നിന്നു 001699 വരെ എത്തണം എന്നാലിവിടെ 001681വരെയെ എത്തിയിട്ടുള്ളു
എന്താ അതിനർഥം?
മെഷീൻ ഇവിടെയും ഇടയ്ക്കെവിടെയോ വച്ചു ഒൻപതു മിനിട്ടു നിലച്ചിട്ടുണ്ട്. ആ സമയമാണു മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
"അതെ മാഷേ അതെങ്ങനെ സംഭവിച്ചു.?"
ഞാൻ ചിരിച്ചു.
"അമി നീ കണ്ടെത്തി തന്ന രേഖകൾ പ്രകാരം ഈ രണ്ടു മരണങ്ങൾ നടന്ന ദിവസങ്ങളിൽ ഈ ആശുപത്രിയിൽ രാത്രിനേരം നൂറ്റിയാറു പേർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
അതിൽ ഈ മൂന്നു നില കെട്ടിടത്തിൽ മുപ്പത്തിയാറു പേർ ഉണ്ടായിരുന്നു.
അതിൽ ഈ പതിനാറാം വാർഡിൽ പന്ത്രണ്ടു പേർ ജോലി ചെയ്തിരുന്നു.
രണ്ടു ഡോക്ടർ, നാലു നഴ്സ്മാർ, രണ്ടു സെക്യൂരിറ്റീസ്,രണ്ടു ഹൗസ് കീപ്പിംങ്ങ്സ്റ്റാഫുകൾ
ഒരു ഫാർമസിസ്റ്റ്, ഒരു അറ്റൻൻ്റർ.
"ഇവിടെ ഓരോ ആഴ്ച്ചയും ഡ്യൂട്ടി ചെയ്ഞ്ചാകില്ലേ
"ഉണ്ട്."
"നമുക്കൊന്നു സങ്കൽപ്പിച്ചു നോക്കാം.
സർജറി കഴിഞ്ഞു.ഐസലേഷൻ വാർഡിൽ നിന്നും റൂമിലെത്തിയ രോഗി. ഡോക്ട്ടേഴ്സ്, നഴ്സസ് എല്ലാപേരും വരുന്നു. പരിശോധനകളെല്ലാം കഴിഞ്ഞു, ഓക്സിജൻ സെറ്റ് ചെയ്തു അൽപ്പസമയം നിരീക്ഷിക്കുന്നു.
പിന്നെ അവർ പോകുന്നു.
സമയം രണ്ടു മണി. അവർ ചിലപ്പോൾ അൽപ്പസമയം വിശ്രമിച്ചേക്കാം.
അതിനിടയിൽ അൽപ്പസമയം ഉറങ്ങിയിരിക്കാം.
അപ്പോഴാണു ഇതു സംഭവിച്ചിട്ടുണ്ടാക്കുക.
എല്ലാപേരും ഉറങ്ങിയ ശേഷം ഉണരുന്ന കൊലയാളി."
"അതാരായിരിക്കും സർ? "
"അറിയില്ല.
കാത്തിരിക്കണം.
മറ്റൊരു കാര്യം ഈ രണ്ടു മരണങ്ങളും തമ്മിൽ വേറൊരു സാമ്യത കൂടെയുണ്ട്. അറിയാമോ?"
"ഇല്ല."
ഒരു മരണം നടന്നിരിക്കുന്നത് പതിനഞ്ചാം തീയതിയും, മറ്റൊന്നു പതിനേഴിനുമാണ്.
ഇതിലെ സമയം നോക്കൂ ഒന്ന് 15/01/2021 വെള്ളിയാഴ്ച്ച രാത്രി 11:50:ന്
മറ്റൊന്ന് 17/04/2021 വ്യാഴാഴ്ച്ച രാത്രി 00:09
"അതെ അതിനെന്താ അതിൽ വലിയ പ്രത്യേകതയൊന്നുമില്ലല്ലോ?"
"അമി, ഒട്ടോപ്സി റിപ്പോർട്ടിൽ മരണസമയം കണ്ടു പിടിക്കുന്നതെങ്ങനെയാണ്?
രക്തം കട്ടപിടിക്കുന്നതും, ശരീരം വിറങ്ങലിക്കുന്നതുമൊക്കെ നിരീക്ഷിച്ചായിരിക്കും അല്ലേ?
അപ്പോൾ രേഖപ്പെടുത്തുന്ന മരണ സമയം സെക്കൻ്റ്സ് ബൈ ചില വ്യത്യാസങ്ങൾ ഒക്കെ വന്നേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ
മെഷീൻ നിലച്ച ആദ്യത്തെ പത്തു മിനുട്ടും, രണ്ടാമത്തെ ഒൻപതു മിനിട്ടും, എന്നതു ആ മിനുട്ടുകൾ താമസിച്ചും. ആ മിനിട്ടുകൾ മുന്നോട്ടുമായാൽ അടിസ്ഥാനപരമായി രണ്ടു മരണങ്ങളും സംഭവിച്ചിരിക്കുന്നത്,
പതിനാറാം തീയതിയാണ്."
"മൈ ഗോഡ് അങ്ങനെയെങ്കിൽ സാറിൻ്റെ സർജറി നിശ്ച്ചയിച്ചിരിക്കുന്നത്.?"
"അതെ അമി, ഇപ്പൊ നീ കഥയുടെ ചിത്രത്തിനുള്ളിലേക്കു വന്നു.
വരുന്ന പതിനാറിനാണു എൻ്റെ സർജറി. അതു കഴിഞ്ഞു നേരെയീ പതിനാറാം റൂമിലേക്കു കൊണ്ടുവരും. നീ കൂടെ ഉണ്ടാകണം നമുക്കതു കണ്ടു പിടിക്കണ്ടേ?
പക്ഷേ അമി നീ അതു കണ്ടെത്തുമ്പോഴേക്ക് ചിലപ്പോൾ എൻ്റെ ജീവൻ നഷ്ടപ്പെട്ടിരിക്കും.
എന്നാൽ ഞാൻ സർജറി കഴിഞ്ഞു എത്തുന്നതിനു മുൻപ് അതു കണ്ടു പിടിക്കാൻ ഒരവസരം നിനക്കു തരാം. ഈ മൂന്നു മരണങ്ങളും നടന്ന ആറുമാസക്കാലയളവിൽ പിന്നെ വന്ന ദിവസങ്ങളിൽ എല്ലാപേർക്കും ഡ്യൂട്ടിചെയ്ഞ്ചായി വെവ്വേറെ ആളുകളായിരുന്നു.
മൂന്നു പേരൊഴികെ.ആ മൂന്നു പേരിൽ ഒരാളാണ് ഈ കൊലയാളി.ഇനി പറ്റുമെങ്കിൽ നീ കണ്ടെത്തിക്കോളു. പക്ഷേ ഒരു കാര്യം കൂടെ
നീ ആ ഒരാളെ കണ്ടെത്തുമ്പോൾ ആ ആളൊരു നിരുപദ്രവകാരിയും, മനപ്പൂർവ്വമല്ലാത്ത തെറ്റുകാരിയാണെന്നും നിനക്കു ബോധ്യപ്പെട്ടാൽ നീ അവരോടു ക്ഷമിക്കുക.
ഞാൻ ഉണരും വരെ കാത്തിരിക്കുക.
അവർ ചെയ്തതിൻ്റെ ഭവിഷ്യത്ത് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക."
പതിനാറാം തീയതി എത്തി. പതിനാറാം നമ്പർ മുറി തയ്യാറാക്കുന്നതിനിടയിലായിരുന്നു. അരുണിമ ഈ കടലാസ്സുകൾ കാണുന്നത്. മുറിയിൽ ഉണ്ടായിരുന്നതൊരു എഴുത്തുകാരനാണെന്നു അറിയാമായിരുന്നു. ഒരിക്കൽ പോലും അവൾ അയാളുമായി സംസാരിച്ചിരുന്നില്ല. എങ്കിലും അയാൾ എഴുതി ഉപേക്ഷിച്ച കഥയിൽ എൻ്റെ പേരും ഉപയോഗിച്ചിരിക്കുന്നതവൾ കണ്ടു.
സർജറി കഴിഞ്ഞു അയാളെ കൊണ്ടുവരുമ്പോൾ കണ്ണുകളടച്ചു ശാന്തമായി മയങ്ങുകയായിരുന്നു.
രാത്രി പതിനാറാം നമ്പർ റൂം ഓക്സിജൻ സെറ്റ് ചെയ്തു ഡോക്ടർ പോയി. ആശുപത്രി ലൈറ്റുകൾ അണഞ്ഞു. അരുണിമ അയാൾക്കരികിൽ ഇരുന്നു. അവൾ പഴയ സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ പേരുകൾ തരം തിരിച്ചു പരിശോധിച്ചു.
ധൃതി പിടിച്ചുള്ള പ്രവർത്തിയിൽ പലവട്ടം അവൾക്കു പേരുകൾ തെറ്റി.
ഒടുവിൽ അവൾ മൂന്നു പേരുകൾ കണ്ടെത്തി.
അവർ മൂന്നു പേരും മാത്രമായിരുന്നു.
ആറുമാസ കാലയളവിനുള്ളിൽ ആ രണ്ടുദിവസങ്ങളിലും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
രണ്ടു സെക്യൂരിറ്റി ഗാർഡുകൾ.
എംബാബി& യൂസഫ്.
ഹൗസ് കീപ്പിംങ്ങ് സ്റ്റാഫ് സൂസി.
"ഇതിൽ ആരായിരിക്കും?"
സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു.
നീല നിറത്തിൽ മങ്ങിയ വെളിച്ചമുള്ള മുറിയിൽ അയാൾ മയങ്ങി കിടക്കുകയാണ്.
അയാൾ എഴുതിയ കടലാസുകൾ അരുണിമ ഒന്നു കൂടെ വായിച്ചു.
ഹുമിഡിഫെയർ ബോട്ടിലിനുള്ളിലെ വെള്ളത്തിൽ
ഓക്സിജൻ കുമിളകൾ സാവധാനം ചലിച്ചുകൊണ്ടിരിക്കുന്നു.
മൂന്നുപേർ.
"നിരുപദ്രവകാരിയും മനപ്പൂർവ്വമല്ലാത്ത തെറ്റുകാരിയും ആണെന്നു നിനക്കു ബോധ്യപ്പെട്ടാൽ നീ അവരോടു ക്ഷമിക്കുക."
ആ വരികൾ അരുണിമ വീണ്ടും വീണ്ടും വായിച്ചു.
"സെക്യൂരിറ്റികാരായിരുന്നു. എങ്കിൽ അയാളോടു ക്ഷമിക്കുക എന്നല്ലേ പറയേണ്ടിയിരുന്നത്.?
തെറ്റുകാരി, അവർ.
അപ്പോൾ ഹൗസ് കീപ്പിംങ്ങ് സ്റ്റാഫ് സൂസിയാണോ കൊലയാളി?."
പെട്ടെന്ന് അയാൾ ഒന്നു ഞെട്ടി.
ഓക്സിജൻ കുമിളകൾ ശക്തി കുറഞ്ഞു വന്നു.
അയാൾ കട്ടിലിൽ ഒന്നു പിടഞ്ഞു.
അരുണിമ ഞെട്ടി എഴുന്നേറ്റു.
ഓക്സിജൻ നിലച്ചിരിക്കുന്നു.
ഇപ്പോൾ റീഡിംഗ് കാണിക്കുന്നില്ല.
അരുണിമ ഇറങ്ങി ഓക്സിജൻ റൂമിലേക്കോടി.
അവൾ ഓക്സിജൻ മെഷ്യൻ റൂമിലെത്തി.
നാലു ചുറ്റും ചുവരുകളിൽ പുറത്തു നിന്നുള്ള വായു അകത്തേക്കു കടത്താൻ ഫാനുകൾ ഘടിപ്പിച്ചിരുന്നു.അതു ശബ്ദത്തോടെ കറങ്ങുന്നു.
അവിടെ ക്ലീനർ സൂസി വാക്വം ക്ലീനർ ഉപയോഗിച്ചു മുറി വൃത്തിയാക്കുന്നുണ്ടായിരുന്നു.
"നീ എന്തായിവിടെ ചെയ്തതു?
അരുണിമ ചോദിച്ചു.
ഓടിക്കിതച്ചെത്തിയ അരുണിമയെ കണ്ട സൂസി പകച്ചു നിന്നു.
''നീ ഏത് കേബിൾ ആണ് ഊരിമാറ്റിയത്?"
അവൾ വിരൽ ചൂണ്ടി കാണിച്ചയിടത്തു ഒരു പവർപ്ലഗിൽ നിന്നും പവർ പിൻ ഊരിമാറ്റി
വാക്വം പ്ലഗ് പിൻ ഘടിപ്പിച്ചിരുന്നു.
അരുണിമ വാക്വം പിൻ ഊരിമാറ്റി.
ഓക്സിജൻ മെഷ്യൻ പിൻ കുത്തി.
തിരികെ പതിനാറാം നമ്പർ റൂമിലേക്കോടി.
നെബുലൈസർ മൂക്കിൽ നിന്നു ഇളകി മാറി കട്ടിലിൽ ചലനമില്ലാതെ അയാൾ കിടക്കുന്നു
അവൾ നെബുലൈസർ എടുത്തു മൂക്കിൽ വച്ചു.
എമർജൻസി അലാം അമർത്തി.
അയാളുടെ നെഞ്ചിൽ രണ്ടു കൈകളും ചേർത്തു അമർത്തുമ്പോഴേക്ക് ഡോക്ട്ടേഴ്സും നഴ്സിൻ്റെയും കാലടിയൊച്ച അടുത്തെത്തി കൊണ്ടിരിന്നു.
"ഞാൻ മരിച്ചില്ലല്ലേ?"
കണ്ണുതുറന്നപ്പോൾ എൻ്റെ തൊട്ടു മുന്നിൽ തന്നെ അരുണിമ ഉണ്ടായിരുന്നു.
കാൽക്കൽ നിന്ന ഒരാൾ കൂപ്പുകൈകളുമായി മുന്നിലേക്കു വന്നു.
ഉയരം കുറഞ്ഞ വെളുത്ത വലിയ നെറ്റിയുള്ള മദ്ധ്യവയസ്സെത്തിയ ഒരു സ്ത്രീ.
"ക്ലീനർ സൂസി."
എൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
"എല്ലാം അറിഞ്ഞിരുന്നിട്ടും ഒളിച്ചു വച്ചല്ലേ?"
അരുണിമ ആദ്യമായെന്നോടു സംസാരിച്ചു.
"ഉറപ്പില്ലല്ലോ
നമുക്ക് കണ്ടു പിടിക്കണ്ടേ? "
"പുറത്തൊരാൾ കാത്തു നിൽക്കുന്നുണ്ട്.
അകത്തേക്കു വരാൻ പറയട്ടെ?"
"വേണ്ട ആ അദ്ധ്യായം അടഞ്ഞതാണ്.
അതിനി തുറക്കുവാൻ വയ്യ.
ഞാൻ ആഗ്രഹിച്ച നിമിഷങ്ങളിലൊന്നും അവൾ കൂടെ ഇല്ലായിരുന്നു. ഇനി അതു വേണ്ട."
അരുണിമയുടെ മുഖം തെളിയുന്നതു ഞാൻ കണ്ടു.
"ഞാനവരോടു എന്തു പറയണം.?"
"ഇതു തന്നെ പറഞ്ഞോളൂ
പൊയ്ക്കോളൂ ഇനിയൊരു കൂടിക്കാഴ്ച്ചയില്ല."
അരുണിമ അതുപോലെ തന്നെ പറഞ്ഞു എന്നു തോന്നുന്നു.തിരികെ വന്ന അവളുടെ മുഖത്ത് ഒരു മന്ദഹാസം ഉണ്ടായിരുന്നു.
"അരുണിമ ഞാനൊരു കാര്യം ചോദിച്ചോട്ടെ?"
അവൾ മൗനമായി എന്നെ നോക്കി.
"നീ എൻ്റെ കൂടെ പോരുന്നോ?
കുറച്ചു നാളുകളിനി കൈകാലുകൾ അനക്കാൻ കഴിയില്ല. ഈ നടന്നതും, ഇനി നടക്കുന്നതും തുറന്നു പറയാനും എഴുതി വയ്ക്കാനും എനിക്കൊരു ആളിനെ വേണം, നിനക്കാരുമില്ലന്നല്ലേ പറഞ്ഞതു എന്നോടൊപ്പം കൂടിക്കോ"
അവൾ പുഞ്ചിരിയോടെ ഒരടക്കു കടലാസ്സുകളുമായി അരികിലേക്കു വന്നു.
അവസാനിച്ചു.
"അങ്ങനെ അവർ ഒരുമിക്കുന്നു."
ഞാൻ ചെല്ലുമ്പോൾ അവൻ കഥ എഴുതി തീർന്നിരുന്നു. ഞാനതു വായിച്ചു.
"കഥയൊക്കെ കൊള്ളാം മിസ്റ്റർ പ്രവീൺ,
പക്ഷേ വായനക്കാർ ഇതിൽ തൃപ്തിയാകാതെ പോകാൻ സാധ്യതയുണ്ട്.
മാത്രമല്ല സാങ്കേതികമായ പല പിഴവുകളും, സംശയങ്ങളുമുണ്ടാകും."
"എന്താ?"
"ഒരു ക്രൈം നടന്നു എന്നു കരുതി ഇത്രയും വായിച്ചെത്തുമ്പോൾ അതൊരു അബദ്ധമായിരുന്നു. എന്നുള്ളതു അവരെ തൃപ്തരാക്കില്ല. ഒരു ക്രൈം തന്നെ വായനക്കാർ പ്രതീക്ഷിക്കും, ഇതവർക്കു നിരാശ നൽകും.
ഇതിപ്പൊ കഥ പ്രണയമാണോ? അന്വേഷണമാണോ? ക്രൈം ആണോ എന്ന ചോദ്യചിഹ്നങ്ങളായി മാറി.
ഞാൻ നിന്നോടാവശ്യപ്പെട്ടതു ഒരു ക്രൈം അവതരിപ്പിക്കാനായിരുന്നു. "
എൻ്റെ സംശയങ്ങൾ കേട്ടവൻ ഉറക്കെ ചിരിച്ചു.
"ഇതൊരു ക്രൈം ആണ് മിസ്റ്റർ ജയൻ.
നടന്ന ക്രൈം അല്ല.
നടക്കാൻ പോകുന്ന ക്രൈം. നീ പറഞ്ഞില്ലേ ഇതിലൊരുപാടു സാങ്കേതിക പിഴവുകൾ ഉണ്ടെന്ന്. അതറിയാനാണു ഈ കഥ നമ്മൾ അവതരിപ്പിക്കുന്നത്. ഇതു പുറത്തു വന്നു കഴിയുമ്പോൾ സാങ്കേതികമായ തടസ്സങ്ങളും വിശദീകരണങ്ങളും വരും. പിടിക്കപ്പെടാനുള്ള ലൂപ്പ് ഹോൾസെല്ലാം അതിൽ നിന്നു കണ്ടെത്തണം. ഈ ക്രൈം പ്ലാൻ ചെയ്യുന്നതു നമ്മളായിരിക്കില്ല. അവർ പ്ലാൻ ചെയ്യും.
എല്ലാ പിഴവുകളും നികത്തി പെർഫെക്ടായി ഈ ക്രൈം പിന്നെ നടക്കും."
മാലിനി രണ്ടു ഗ്ലാസ്സ് ചായയുമായെത്തി.
ഒന്നു അവനു നൽകി. ഒന്നെനിക്കും.
പുറം തിരിഞ്ഞു പോകാനൊരുങ്ങിയപ്പോൾ ഞാൻ ചോദിച്ചു.
"നീലിമ സുഖമാണോ?"
"എനിക്കു സുഖമാണ് ജയൻ.
ആരാണീ നീലിമ. ഞാൻ മാലിനിയാണ്."
അവൻ ചുണ്ടോടടുപ്പിച്ച ചായ തുളുമ്പുന്നതു കണ്ടു. അവൾ പതിയെ അകത്തേക്കു നടന്നു.
"പ്രവീൺ നീലിമയുടെ! സോറി മാലിനിയുടെ സർജറി എപ്പൊഴാണ്?"
"അതിനിനി ഒരു വർഷം കാലയളവുണ്ട്.
വെറും പത്തു ശതമാനമാണു ഡോക്ടർ അവൾക്കു വിധിച്ച ഭാവികാല സാധ്യത.
അതു വിജയിച്ചാലും,ഇതാവർത്തിക്കപ്പെടണം.
ഒരു പിഴവുകളുമില്ലാതെ. വിദേശിയും, പൊതു പ്രവർത്തകനും പരീക്ഷണ വസ്തുവായി ആദ്യം ഒടുങ്ങും, അന്താരാഷ്ട്ര പ്രശ്നങ്ങൾ ആകുമെന്നതിനാൽ ആശുപത്രി അധികൃതർ അതു രണ്ടും മനസ്സിലാക്കിയാലും രഹസ്യമാക്കി വയ്ക്കാൻ നിർബദ്ധിതരാകും. പിന്നെയാണു നമ്മുടെ ടാർജറ്റ് ആവർത്തിക്കുന്നത്.
ഇതിൻ്റെ രഹസ്യങ്ങൾ കണ്ടെത്തിയാലും മറ്റുള്ളതിനും മറുപടി പറയണമെന്നതിനാൽ അവർ നിശബ്ദരാകും."
ലളിതമായി പറഞ്ഞവൻ കപ്പ് ടേബിളിൽ വച്ചു.
"സൂസി..?"
"കടപ്പാട് നൽകി വിലയ്ക്കു വാങ്ങിയ ഇര."
"അരുണിമ..?"
"ഹ ഹ അക്ഷരങ്ങൾ തിരിച്ചിട്ടാലും, മറ്റൊരു പേരില്ലാതെ അവൾ ശൂന്യതയിൽ മറഞ്ഞു നിൽക്കുന്നൊരു ബിംബം മാത്രം.
വെറും പരീക്ഷണ വസ്തു. സൂസിയ്ക്കു പകരം നമുക്ക് അരുണിമയെ മുറിച്ചെടുക്കാം.
ഉയരം കുറഞ്ഞ നെറ്റി തള്ളിയ ഒരാൾ പുറത്തു നിന്നും കയറി വന്നു.
അയാളെ എനിക്കു പരിചിതമായിരുന്നു.
''ഇതു മണി എൻ്റെ ഉറ്റ സുഹൃത്താണ് "
പറഞ്ഞിട്ടവൻ വികൃതമായി ചിരിച്ചു.
"ഇപ്പൊ! ഇതിലൊരു ക്രൈം വന്നില്ലേ ജയാ?"
"എന്നാണു ആ വിദേശിയുടെ സർജറി?"
"വരുന്ന പതിനാറിന്."

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot