നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു അനുഭവക്കുറിപ്പ്

...Image may contain: 1 person.
ഞാൻ കണ്ടിട്ടുള്ള നരക വേദനകൾ....
ജീവിതം മടുത്തു തുടങ്ങിയെന്ന് നിങ്ങൾക്ക് തോന്നിയോ..
ഇനിയെന്തിന് ജീവിക്കണം., ആർക്കു വേണ്ടി ജീവിക്കണം എന്നെല്ലാം ചിന്തകളിൽ നിറയുമ്പോൾ ജീവിതം അവസാനിപ്പിച്ചേക്കാം എന്നു കരുതുന്നവരേ...
നിങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ അതിനായി ഒരിക്കലും അഗ്നിയെ കൂട്ടു പിടിക്കാതിരിക്കുക..
കാരണം അഗ്നി നിങ്ങളെ വിഴുങ്ങിയില്ലെങ്കിൽ മരിക്കാതെ തന്നെ നരകം എന്തെന്ന് നിങ്ങൾക്കറിയേണ്ടി വരും...
അത് വളരെ ഭീകരമായ ഒരവസ്ഥയാണ്...
ശത്രുക്കൾക്കു പോലും വരരുതേയെന്നു പ്രാർത്ഥിക്കണം...
നിങ്ങളുടെ ദേഹത്ത് എപ്പോഴെങ്കിലും ഒരു ചെറിയ പൊള്ളലെങ്കിലും എറ്റിട്ടുണ്ടോ..?
ഏല്പിച്ചു നോക്കുക..
ഒരു മൂന്നാലു ദിവസമെങ്കിലും ഓർത്ത് കൊണ്ടേയിരിക്കാൻ തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ശരീരത്തിൽ ഏൽക്കുന്ന മുറിവ് മതി..
അടുക്കളയിൽ കയറി പാചകം ചെയ്തിട്ടുണ്ടോ..?
കടുകു വറക്കുമ്പോഴോ, മീൻ പൊള്ളിക്കുമ്പോഴോ, പൂരിയുണ്ടാക്കുമ്പോഴോ ഒരു തുള്ളി തിളച്ച എണ്ണ നിങ്ങളുടെ ദേഹത്ത് പതിച്ചിട്ടുണ്ടോ..?
വിസിൽ ശബ്ദം വരാറായ പ്രഷർ കുക്കർ നിങ്ങളുടെ ദേഹത്തു മുട്ടിയിട്ടുണ്ടോ..?
ഒരാഴ്ചയെങ്കിലും നിങ്ങളെയോർമ്മിപ്പിച്ചു കൊണ്ടിരിക്കാൻ അതു ധാരാളം മതി..
നിങ്ങൾ ആത്മഹത്യ ചെയ്യാൻ അഗ്നിയെ കൂട്ടു പിടിക്കരുത്..
ഞാൻ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്...
ഏകദേശം പതിനാറ് വർഷത്തോളം നീണ്ട
നഴ്സിംഗ് എന്ന എന്റെ തൊഴിൽ മേഖലയിൽ
ദേഹമാസകലം പൊള്ളിയ മൂന്നു സ്ത്രീ ശരീരങ്ങൾ എനിക്കു കാണേണ്ടി വന്നിട്ടുണ്ട്...
പിന്നെ ചെറിയതോതിൽ മാത്രം പൊള്ളലേറ്റ കുറെ രോഗികളെയും...
ആദ്യമായ് കണ്ട സ്ത്രീ വർഷങ്ങൾക്കിപ്പുറവും എന്റെ ഓർമ്മയിലിങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്..
രാത്രി പന്ത്രണ്ടു മണിയോടടുക്കുന്ന സമയത്താണ് വാർഡ് ബോയ്സ് അത്യാഹിത വിഭാഗത്തിലേക്ക് ഒരു വെള്ളതുണിയിട്ടു മൂടിയ രൂപം വീൽചെയറിലിരുത്തി കൊണ്ടു വന്നത്..
വേറെയൊരു രോഗിക്ക്
നെബുലൈസർ കൊടുത്തു കൊണ്ടിരുന്ന ഞാൻ അവരുടെയടുത്തു "കഴിയാറാകുമ്പോൾ വിളിക്കണെ"യെന്നും പറഞ്ഞു പൊള്ളലേറ്റ രോഗിയുടെ അടുത്തേക്ക് ഓടിവന്നു.
അവർ പുതച്ചിരുന്ന വെള്ളത്തുണി മാറ്റിയ ഞാൻ ഞെട്ടിപ്പോയി..
ആദ്യമായി അന്നാണ് ഞാൻ ഇത്രയും വലിയ പൊള്ളൽ കാണുന്നത്..
ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ലാതെ അവരെ അഗ്നി വിഴുങ്ങിയിരിക്കുന്നു..
മുടിയില്ലാത്ത അവരുടെ കരിഞ്ഞ തലയും, പേടിപ്പെടുത്തുന്ന വികൃതമായ മുഖവും എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല..
അവരുടെ പൊള്ളിയമർന്ന നഗ്നമായ ശരീരത്തിൽ വേഗം ആ വെള്ളത്തുണി വീണ്ടും ഞാൻ പുതപ്പിച്ചു കൊടുത്തു.
എങ്ങിനെയാണ് എടുത്തു ബെഡിൽ കിടത്തുക. എവിടെ തൊട്ടാലും അവരുടെ വെന്ത ശരീരം കൂടുതൽ വേദനിക്കുകയേ ഉള്ളൂ. പ്രൈവറ്റ് ഹോസ്പിറ്റലായത് കൊണ്ട് മെഡിക്കൽ ലീഗൽ കേസുകൾ ഡോക്ടർ എടുക്കാറുമില്ല. വേഗം തന്നെ ഡോക്ടറെ വിളിച്ചു വിവരം പറഞ്ഞു. എത്രയും പെട്ടെന്ന് അവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുവാൻ ഡോക്ടർ പറഞ്ഞു..
അവരെ ആംബുലൻസിലേക്ക് കയറ്റുമ്പോഴാണ് ഹൃദയഭേദകമായ ആ കാഴ്ച ഞാൻ കണ്ടത്..
അവരിരുന്ന വീൽചെയറിൽ അവരുടെ ശരീരത്തിന്റെ വെന്തു കരിഞ്ഞ ഭാഗങ്ങൾ അവിടവിടെയായി ഒട്ടിപ്പിടിച്ചിരിക്കുന്നു..
അപ്പോഴും അവർ പുലമ്പുന്നുണ്ടായിരുന്നു.
"എന്നോടെന്തിനിങ്ങനെ ചെയ്തു" എന്ന്..
അവർ പോയിട്ടും അന്തരീക്ഷത്തിൽ അവരുടെ മാംസം കരിഞ്ഞ ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നു..
ഞങ്ങളെ പോലെയുള്ളവർക്ക് മനസ്സിൽ നിന്നും ചില കാഴ്ചകളൊക്കെ മായണമെങ്കിൽ ദിവസങ്ങളോളം എടുക്കും...
പിന്നീടൊരു ദിവസം നൈറ്റ് ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴാണ് അടുത്ത പൊള്ളലേറ്റ സ്ത്രീ വരുന്നത്. മുഖത്തും, തലയിലും, കൈകളിലും മുഴുവനായും ബാക്കി ശരീരഭാഗങ്ങളിൽ അവിടവിടെയായും അവർക്ക് പൊള്ളലേറ്റിരുന്നു .
ഐ വി ഫ്ലൂയിഡ് ഇടുന്നതിനായി വെയ്ൻ തിരഞ്ഞു പിടിച്ചു കാനുല ഇടുമ്പോഴേക്കും എനിക്ക് കരയേണ്ടി വന്നു.
ശരീരം തളർന്നു പോകുമെന്നതിനാൽ വെയ്ൻ കിട്ടാൻ ശ്രമമാകും. ഇനി കിട്ടിയാൽ തന്നെ ഫ്ലൂയിഡ് പോകുമ്പോഴേക്കും വീങ്ങി വരും. എവിടെ തൊട്ടാലും വേദനിക്കുന്ന, വെന്തു പോയ ആ ശരീരത്തിൽ വീണ്ടും വീണ്ടും കുത്തേണ്ടി വരുക എന്നത് ഞങ്ങളെപോലെയുള്ളവരുടെ മനസ്സിന് വളരെയേറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്..
ബന്ധുക്കളുടെ പരുങ്ങൽ കണ്ടതോടെ ആ രോഗിയെയും ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ്‌ ചെയ്തു..
മൂന്നാമതായി കാണുന്നത് മേലാസകലം പൊള്ളിയടർന്നു വന്ന ഒരു പ്രണയനൈരാശ്യം ആയിരുന്നു..
ഒരു നിമിഷത്തിന്റെ ആവേശത്തിൽ സംഭവിച്ച ഒരു അവിവേകം.
ഡോക്ടർക്ക് അറിയുന്ന ഏതോ ഒരാൾ ആ കുട്ടിയുടെ ബന്ധുവായത് കൊണ്ടാണെന്നു തോന്നുന്നു അവർക്ക് അവിടെ തന്നെ ചികിത്സ തുടരാൻ കഴിഞ്ഞത്.
ഉണരുമ്പോഴൊക്കെ അവർ ഞങ്ങളോട് സംസാരിച്ചിരുന്നു.
സംസാരിക്കുമ്പോഴൊക്കെയും അവർ മുഖം കാണാൻ കണ്ണാടി വേണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു..
അവരിലൂടെയായിരുന്നു അവരനുഭവിക്കുന്ന നരകം ഞങ്ങൾ കണ്ടത്..
എമർജൻസി കേസുകൾ വരുമ്പോൾ മറ്റു വാർഡുകളിൽ ഉള്ള സിസ്റ്റർമാരും സഹായിക്കാൻ ഓടിയെത്താറുണ്ടായിരുന്നു..
ഒരു വലിയ വല പോലെയുള്ള കൂടുണ്ടാവും..
അത് അവരുടെ മേലെ വെച്ച ശേഷം അതിനു മീതെയാണ് നേരിയ തുണി കൊണ്ട് മറയ്ക്കുന്നത്..
തല മാത്രം വെളിയിൽ കാണും..
കണ്ടാൽ
ഒരു ശവമഞ്ചത്തിനുള്ളിൽ കിടക്കുന്നതു പോലെ തോന്നും...
പിന്നെ ഒരു സാധാരണ നിലയിൽ കഴിയുന്ന കുടുംബങ്ങളുടെ അടിത്തറയിളക്കാൻ തീപ്പൊള്ളലിനും ആകും എന്ന് മനസ്സിലാക്കി തന്ന അനുഭവം..
ആദ്യത്തെ രണ്ടു ദിവസം വലിയ കുഴപ്പമില്ലാത്ത ഡ്രസിങ് ആയിരുന്നു..
ഓരോ ദിവസം കഴിയും തോറും മുറിവിൽ കൂടുതൽ പഴുപ്പുകൾ നിറയുന്നു..
കൂടെ അസഹനീയമായ ഗന്ധവും..
ഡ്രസിങ് എന്ന് പറഞ്ഞാൽ പുറമേ പുരട്ടുന്ന മരുന്നുകൾ വെച്ച് കെട്ടുന്നതല്ല..
മുറിവുകൾക്കുള്ളിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള നേർത്ത പാട പോലെയുള്ള പഴുപ്പിനെ പൂർണ്ണമായും നീക്കം ചെയ്യണം..
വൃത്തിയാക്കിയ മുറിവ് കണ്ടാൽ ചോര കിനിയുന്ന പോലെയിരിക്കണം. ചിലപ്പോഴൊക്കെ ചോര കിനിയാറുമുണ്ട്..
ഇതൊക്കെ ബോധത്തോടെയിരിക്കുന്ന രോഗിയിലാണ് ചെയ്യുന്നത് എന്നോർക്കണം..
ആ സമയങ്ങളിലാണ് ഭൂമിയിലെ മാലാഖമാർക്ക് ശാപവാക്കുകൾ ഏറെയും കേൾക്കേണ്ടി വരിക..
മാലാഖമാരുടെ കണ്ണുകളും അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടാവും..
പക്ഷേ ... അപ്പോഴും ആ കണ്ണുനീരിന്റെ ഓരോ തുള്ളിയിലും ആ രോഗിക്ക് വേണ്ടി
ഒട്ടും പരിഭവമില്ലാതെ, ആത്മാർത്ഥമായ പ്രാർത്ഥനയായിരിക്കും
"ദൈവമേ.. അവരെ അധികം വേദനിപ്പിക്കാതെ അവർക്ക് സുഖപ്പെടുത്തണെ" എന്ന്...
എത്രയൊക്കെ പ്രാർത്ഥിച്ചാലും വെന്തു പോയ മാംസം എങ്ങിനെയാണ് പെട്ടെന്ന് പച്ചമാംസമായി മാറുക..
അതിനുള്ള വഴികളൊന്നും ആരും കണ്ടുപിടിച്ചിട്ടും ഇല്ലല്ലോ..
അവിശ്വാസികളായി ജോലിക്കു കയറുന്നവർ പോലും മറ്റുള്ളവർക്ക് വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുവാനായി വിശ്വാസികളായി മാറാറുള്ള ഒരു തൊഴിൽമേഖല കൂടിയാണ് നഴ്സിംഗ്...
ആ രോഗിയാണ് മൂന്നാഴ്ചയോളം ഞങ്ങൾക്കെല്ലാം വളരെയേറെ പ്രതീക്ഷകൾ നൽകിയ ശേഷം കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ വികൃതമായിപ്പോയ തന്റെ മുഖം കണ്ണാടിയിലൂടെ കാണാതെ തന്നെ
ഞങ്ങളെ വിട്ടു പോയത്...
കുറെ വർഷങ്ങളായി ,
കുടുംബപരമായ കാരണങ്ങളാൽ
ഞാൻ എന്റെ തൊഴിൽ മേഖലയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട്..
വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകളാണ് ഇവിടെ പകർത്തിയിട്ടുള്ളത്..
ചിലതെല്ലാം വിട്ടു പോയിരിക്കാം..
എങ്കിലും ..
ഒരാളെങ്കിലും ഈ വരികൾ വായിച്ചു തിരുത്തപ്പെടുകയാണെങ്കിൽ...
അതു മാത്രം മതിയാകും എന്നിൽ ഏറെ സന്തോഷം നിറയാൻ...
സ്വയം കൊളുത്തലുകളും,
മറ്റുള്ളവരുടെ മേൽ മണ്ണെണ്ണയും, പെട്രോളും ഒഴിച്ചുള്ള കൊളുത്തലുകളും കാരണം ഈ കഴിഞ്ഞ വർഷത്തിൽ കൊഴിഞ്ഞു വീണ ജീവിതങ്ങൾ ഏറെയാണ്..
അങ്ങിനെ എല്ലാവരെയും കടത്തി വിടുന്ന സ്ഥലങ്ങളല്ല ആശുപത്രികളിലെ ചില പ്രത്യേക വാർഡുകൾ..
എങ്കിലും വലിയ പൊള്ളലുകൾ ഒന്നും നിങ്ങൾ കാണേണ്ട.. കൈയ്യിൽ മാത്രമായോ, കാലിൽ മാത്രമായോ ഉള്ള പൊള്ളലുകൾ എങ്ങിനെയാണ് മരുന്നു വെച്ചു ഉണക്കുന്നതെന്നു ആ മുറിവ് ഉണങ്ങും വരെയും കൂടെയിരുന്നു കണ്ടാൽ നിങ്ങൾ ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയില്ല..
ഇനി ആത്മഹത്യ ചെയ്യാൻ തോന്നിയാലും അഗ്നിക്കിരയാവുന്നതിൽ നിന്നും നിങ്ങൾ മാറി നിൽക്കുക തന്നെ ചെയ്യും...
ഒരു ജീവൻ നശിപ്പിക്കാൻ വളരെ പെട്ടെന്നു കഴിയും..
പക്ഷേ .. നിങ്ങൾ എത്രയൊക്കെ വിചാരിച്ചാലും ഒരു ജീവനെ തിരികെ നൽകാൻ കഴിയില്ല...
സ്വയം കൊളുത്താതിരിക്കുക..
നിങ്ങൾ മറ്റുള്ളവരേയും കൊളുത്താതിരിക്കുക...
ആ അനുഭവിക്കുന്നതിന്റെ നൂറിലൊരംശം ധൈര്യം മാത്രം മതിയാകും നിങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാൻ...
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ എവിടെയും ഇല്ല എന്നതോർമ്മിക്കുക...
ചില ചിരിച്ചു കൊണ്ടേയിരിക്കുന്ന,
നമ്മളെ അത്ഭുതപ്പെടുത്തുകയും, അസൂയപ്പെടുത്തുകയും ചെയ്യുന്ന ജീവിതങ്ങൾ പോലും ഒരായിരം പ്രശ്നങ്ങൾക്ക് മേലെയിരുന്നാണ് ചിരിയുതിർക്കുന്നതെന്നും ഓർക്കുക..
ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്..
ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾക്ക് മരണം മാത്രമല്ല പരിഹാരം എന്നോർക്കുക..
നമ്മൾ കാരണം ഒരാളുടെ കണ്ണുനീരും നമ്മുടെ ജീവിതത്തിൽ കലരാതിരിക്കാൻ ശ്രദ്ധിക്കുക...
തോൽവിയും, വിജയവും കൂടിക്കലർന്നതാണ് ഓരോ ജീവിതവും....
ജീവിതം നഷ്ടപ്പെടുത്താതിരിക്കുക..
നമുക്കും,
നമ്മൾ കാരണം മറ്റുള്ളവർക്കും....
പിറക്കുന്ന പുതുവർഷം എല്ലാവരുടെയും മനസ്സുകളിൽ നന്മകൾ നിറയ്ക്കട്ടെ...
പ്രത്യാശകളും....
സ്നേഹപൂർവ്വം...
സിന്ധുകൃഷ്ണൻ,
കാവശ്ശേരി....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot