Slider

ചമയം

0

ഡിസംബർ 31.
അവൻ കിടപ്പ് ഒന്നു കൂടെ ആയാസരഹിതമാക്കി, ഒരു തലയിണ കൂടി വച്ച് തല അല്പം ഉയർത്തി വച്ചു. കൈകാലുകൾ നന്നായി നീട്ടിവച്ചു. ശാന്തമായ മിഴികൾ സീലിംഗിലേക്ക് എറിഞ്ഞു, ഫാനിന്റെ ഇതളുകൾ ശാന്തമായി ഏറ്റവും താഴ്ന്ന വേഗതയിൽ കറങ്ങുന്ന തും നോക്കി കിടന്നപ്പോൾ ഉള്ളിലെ പടഹധ്വനികളും അമർന്നടിയുന്നതിന്റെ ആശ്വാസം അറിഞ്ഞു തുടങ്ങി.
മൊബൈൽ ഫോൺ ഓൺ ചെയ്ത് മൈമ്യൂസിക്കിൽ ചെന്ന് തിരഞ്ഞെടുത്ത കവിതകളിൽ നിന്ന് നാറാണത്ത്ഭ്രാന്തൻ കവിത തന്നെ തിരഞ്ഞെടുത്ത് പ്ളേ ചെയ്തു. ഇയർ ഫോണിലൂടെ മൃദുശബ്ദത്തിൽ കേൾക്കുന്ന കവിതയിലേക്ക് ലയിച്ചിറങ്ങി.
വലതു കൈ കൊണ്ട് ഇടതു പോക്കറ്റിൽ തപ്പി. കൈയ്യിൽ തടഞ്ഞത് തള്ളവിരലും, ചൂണ്ടുവിരലും കൂട്ടി പുറത്തെടുത്തു. പുറമെയുള്ള കവർ നുള്ളി പൊളിച്ചപ്പോൾ അതിനകത്തെ കട്ടി കുറഞ്ഞ പേപ്പറിനുള്ളിൽ തിളങ്ങുന്ന സ്റ്റീൽ നിറമാർന്ന മൂർച്ചയേറിയ ബ്ലേഡ് കൈയ്യിലെടുത്തപ്പോൾ എന്തോ ഒരു വിറയൽ മേലാകെ ഒരു മാത്ര പടർന്നു. കൈകൾ വിറച്ചില്ലെങ്കിലും കരളിലൊരു പിടച്ചിൽ . വലതു കൈയ്യിലെ ബ്ലേഡ് കൊണ്ട് ഇടതു കൈയിലെ ഞരമ്പിൽ ഒരേയൊരു വരയൽ. അതോടെ തീരും എല്ലാം. പക്ഷെ ഒറ്റയടിക്ക് തീരില്ലല്ലോ. വാട്ടർ ടാങ്ക് വൃത്തിയാക്കുമ്പോൾ തുറന്നു വിടുന്ന അടിത്തട്ടിലെ ടാപ്പിൽ നിന്ന് ആദ്യം ശക്തമായി ചീറ്റിത്തെറിച്ച് പിന്നീട് വേഗത കുറഞ്ഞ് അവസാന തുള്ളിയും പുറത്തേക്ക് ഒഴുകി തീരുന്നതു വരെയുള്ള വെള്ളം പോലെ ജീവന്റെ അവസാന ഒഴുക്ക്. പിന്നീട് ശാന്തമായ ഉറക്കം.
കാതിലിപ്പോഴും കവിത മൂളുന്നു
എല്ലാരുമൊന്നെന്ന
ശാന്തിപാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നും
ഉടൽതേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ:
അയ്യോ ഒരു കാര്യം മറന്നു, ചത്താലും ചമഞ്ഞു കിടക്കണം എന്നാണല്ലോ, ചമയാൻ മറന്നു. ബ്ലേഡ് തലയിണയിൽ വച്ചിട്ട് എഴുന്നേറ്റു. കണ്ണാടി നോക്കി ചീപ്പെടുത്ത് മുടിയൊന്ന് കോതിയൊതുക്കി. അല്പം പൗഡർ എടുത്ത് കൈവെള്ളയിൽ കുടഞ്ഞിട്ട് രണ്ടു കൈവെള്ളയും കൊണ്ട് തേച്ച് കവിളിൽ പുരട്ടിയപ്പോഴാണ് പഴയൊരോർമ്മ ഓടിവന്നത്. ചത്തു കിടക്കുമ്പോൾ മാത്രമല്ല ചമഞ്ഞു കിടക്കാൻ ശ്രമിക്കുന്നത്, പണ്ട് കുട്ടിക്കാലത്ത് പശു കയറും പൊട്ടിച്ച് പോയപ്പോൾ അതിനെ പിടിച്ചു കെട്ടി കൊണ്ടുവരാൻ
പോയപ്പോഴും താൻ ചമഞ്ഞൊരുങ്ങിയാണ് പോയതെന്ന് ഒരു കിംവദന്തിയുണ്ടെന്ന കാര്യം.
മരണത്തിന് തൊട്ടു മുമ്പും തനിക്കെങ്ങിനെ ഇത്ര ലാഘവത്തോടെ ചിന്തിയ്ക്കാനും പ്രവൃത്തിയ്ക്കാനും കഴിയുന്നു എന്നോർത്ത് ചിരിച്ചു.
സത്യത്തിൽ അന്ന് പശു കയറു പൊട്ടിച്ചു പോയി എന്ന് അമ്മ വന്ന് പറഞ്ഞപ്പോൾ താൻ കുളി കഴിഞ്ഞു വന്ന് കണ്ണാടിയുടെ മുമ്പിൽ ഒരുങ്ങാൻ നിന്ന നേരം ആയിരുന്നു. കൈയ്യിലെടുത്ത പൗഡർ കൊട്ടിക്കളയേണ്ടല്ലോ എന്നോർത്ത് മുഖത്തിട്ടിട്ട് ആണ് പോയത് എന്നു മാത്രം.
അതിനാണ് കയറു പൊട്ടിച്ച് പോയ പശുവിനെ പിടിക്കാൻ വരേ ചമഞ്ഞൊരുങ്ങി പോയെന്ന് എല്ലാവരും പറഞ്ഞു പരത്തിയത്.
എന്നാലും പശുവിനെ പിടിച്ചു കെട്ടിയില്ലേ. പൊട്ടിയ കയറിന്റെ തുമ്പിൽ പിടിച്ച് നിർത്താൻ ശ്രമിച്ചിട്ടും പശു തന്നേയും വലിച്ചു കൊണ്ട് മുന്നോട്ട്. പറമ്പു കിളച്ച് കൂമ്പലെന്ന് പറയുന്ന ചെറിയ ചെറിയ മൺകൂനകൾ ഉണ്ടാക്കി വച്ചിരിക്കുന്നതിന്റെ മുകളിലൂടെ തന്നെയും വലിച്ചു കൊണ്ടുള്ള ഓട്ടം. പോകുന്ന വഴിയിൽ അടുത്തു കിട്ടിയ കവുങ്ങിൽ ഒരു വിധം കയർ ചുറ്റിവരിഞ്ഞ് പശുവിന്റെ ഓട്ടം നിർത്തിച്ചു. കയറും പൊട്ടിച്ച് ഓടിപ്പോയ പശുവിനെ പിടിച്ചു കെട്ടിയത് എല്ലാവരും മറന്നെങ്കിലും പശുവിനെ പിടിക്കാൻ പൗഡറിട്ട് പോയത് മാത്രം ആരും മറന്നിട്ടില്ല, പിന്നെ ഞാനായിട്ട് എന്തിന് മറന്നിട്ടുണ്ട് എന്നു കാണിയ്ക്കണം.
ചത്തു കിടക്കുമ്പോഴും ചമഞ്ഞൊരുങ്ങിയില്ല എന്ന പരാതിക്ക് പരിഹാരമായി. സുഗന്ധദ്രവ്യങ്ങൾ വാരിപ്പൂശി, നാളെയ്ക്ക് ഇനി വേണ്ടല്ലോ എന്നോർത്ത് ബോഡി സ്പ്രേയുടെ അവസാന തരി വരെ ബോഡിയിൽ അടിച്ചു തീർത്തു. നാളെ വെറും ബോഡിയാകുന്നതിന്റെ ബാക്കിപത്രം.
പഴയ കിടപ്പ് വീണ്ടും കിടന്നു. തലയിണയിൽ നേരത്തെ ഉപേക്ഷിച്ച ബ്ലേഡ് വീണ്ടും വലത് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് മുറുക്കെ പിടിച്ചു. ഇടതു കൈ ചുരുട്ടി പിടിച്ചു. ഫിനിഷിംഗ് പോയിന്റ്, അവസാന ലാപ്പിലെ അവസാന നിമിഷം. കൈകൾക്കൊരു വിറയൽ, കൈപ്പിടിയിൽ നിന്ന് ബ്ലേഡ് ഊർന്നു വീണു.
അപ്പോഴും കാതിലേക്ക് ഒഴുകി എത്തിയിരുന്ന കവിത അവസാനിച്ചിരുന്നില്ല.
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാർത്ഥസിംഹാസനങ്ങളെ കടലെടുക്കും....
പിന്നീട് എപ്പോഴോ കവിത തീർന്നതിന് മുമ്പാണോ ഉറങ്ങിയത്, ഉറങ്ങിയതിന് ശേഷമാണോ കവിത തീർന്നത് എന്നറിയില്ല.
ചമയങ്ങൾ അണിഞ്ഞൊരുറക്കം. അതു മാത്രം ബാക്കി .
By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo