ടോം ആൻഡ് ജെറിയിലെപ്പോലെ ഒരു എസ്കലേറ്ററോ മേഘത്തിനു മുകളിൽ കയറിയുള്ള പറക്കലോ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്.
ഇതിപ്പോ നടത്തം തന്നെയാണല്ലോ!!! കാലാണെങ്കിൽ നന്നായി കഴയ്ക്കുന്നും ഉണ്ട്. താൻ മരിച്ചില്ലേ!!!
ഓപ്പോളും ഏടത്തിയും ഏട്ടന്റെ മോളും അയ്യോന്ന് വിളിച്ച് തന്റെ കട്ടിലിനടുത്തേക്ക് വരുന്നത് കണ്ടതാണല്ലോ.
വിജനമൊന്നുമല്ല. പക്ഷെ കുറെ വിചിത്രജീവികളാണ് ചുറ്റും. സിനിമകളിൽ കണ്ട് മനസ്സിൽ പതിഞ്ഞ "ആത്മാവ്" ആണോ ഇവരെല്ലാം??പക്ഷേ ആ രൂപവുമല്ല ഇവർക്ക്. അപ്പോഴാണ് തന്റെ രൂപവും ഏതാണ്ട് അവരെപ്പോലെത്തന്നെയാണ് എന്ന ബോധം വന്നത്. സ്വർഗ്ഗ-നരക കവാടം എവിടെയാണെന്ന് ഇവരോട് ചോദിക്കണോ എന്ന സംശയം മനസ്സിൽ തോന്നിയെങ്കിലും ; ഭൂമിയിലുണ്ടായിരുന്നപ്പോൾ ഉള്ള മടി ഇവിടെയും മാറിയിട്ടില്ല എന്ന തെളിയിക്കും വിധം മുന്നോട്ട് നടക്കാനാണ് എനിക്ക് തോന്നിയത് . നടന്നുനടന്ന് കുറേക്കഴിഞ്ഞപ്പോൾ കുറെ വിചിത്രരൂപങ്ങൾ ഒരാൾക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു . അയാൾ എന്തോ സംസാരിക്കുകയാണെന്നുതോന്നി. ആ ശബ്ദം നല്ല പരിചയം. ഞാൻ അടുത്തെത്തിയപ്പോൾ അയാൾ എന്നെ നോക്കിച്ചിരിച്ചു .
" അർജുനേ സുഖമാണോ? "
" ചിത്രഗുപ്തൻ!! "
" ഏഹ് അതാരാ? "
സംസാരിക്കുമ്പോൾ അയാൾ ഇടക്കിടയ്ക്ക് ചീറ്റുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് ചോദിച്ചു.
" രവി സാറല്ലേ? "
" ഹഹ... നീ കൊള്ളാമല്ലോ വളരെപ്പെട്ടെന്ന് മനസിലാക്കിക്കളഞ്ഞല്ലോ ... ഞാൻ കുറെ നടന്ന് അലഞ്ഞുതിരിഞ്ഞ് വേറെവിടൊക്കെയോ പോയി കുറെക്കാലം കഴിഞ്ഞിട്ടാണ് ഭൂമിയിലുള്ള ഒരാളെ മനസിലാക്കാൻ സാധിച്ചത് . "
" ഇതെന്താ സ്ക്കൂളാണോ? ഇവിടെയും സാറിനു പഠിപ്പിക്കലാണോ? "
ഒരു ചിരിമാത്രമായിരുന്നു മറുപടി.
" സ്വർഗത്തിലേക്കുള്ള വഴിയേതാ സാറേ? "
ചിരി നിർത്താതെ സാർ കൈമലർത്തിക്കാണിച്ചു. " എനിക്കറിയില്ല. "
"എന്റെ ഭാര്യയും അച്ഛനും അമ്മയുമൊക്കെയൊ? "
ഇല്ലെന്ന അർത്ഥത്തിൽ തലകുകുലുക്കിയതല്ലാതെ അദ്ദേഹം ഒന്നും പറഞ്ഞില്ല...
ഞാനങ്ങനെ അന്തംവിട്ട് മുകളിലേക്ക് നോക്കിനിന്നപ്പോൾ സാറുവീണ്ടും ആ വിചിത്രരൂപങ്ങൾക്കിടയിലേക്ക് പോയി.'ഗുരുഭക്തി' കുറയ്ക്കേണ്ട എന്ന് കരുതി ഞാനും അവർക്കിടയിൽ പോയിരുന്നു.
എന്നാലും മനസ് മുഴുവൻ മരണശേഷം ഉള്ള ലോകത്തെക്കുറിച്ചുള്ള ധാരണകളും സത്യാവസ്ഥയും തമ്മിലുള്ള താരതമ്യം ആയിരുന്നു.കുറച്ചുനേരം അവിടെയിരുന്ന അവൻ ഉറക്കെച്ചിരിച്ചുകൊണ്ടെണീറ്റ് വീണ്ടും മുന്നിലേക്ക് നടന്നു.
വഴിയിൽ അവൻ ഒരു വലിയ മെഷീൻ കണ്ടു. കോളേജിൽ പഠിച്ചപ്പോൾ സിവിൽ ലാബിൽ ചെയ്ത 'യൂണിവേഴ്സൽ ടെസ്റ്റിംഗ് മെഷീൻ' പോലത്തെ ഒരെണ്ണം. വെള്ളത്തിന്റെ തുള്ളികൾ ഇറ്റിറ്റുവീഴുന്നപോലെ ഒരു ശബ്ദം അതിൽനിന്നു വരുന്നുണ്ടായിരുന്നു. വശങ്ങളിൽ ഒരു ഡിജിറ്റൽ സ്ക്രീനും അതിൽ കുറെ അക്കങ്ങളും. രവി സാർ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നു. ഞാനെന്റെ സംശയഭണ്ടാകാരം വീണ്ടും തുറന്നു.
" സാറേ ഇതെന്തുവാ...? "
" നീ അതിന്റ ചുറ്റുപാടോന്നു ശ്രദ്ധിച്ചേ... "
മുന്നിൽ കുറച്ചുപേർ കണ്ണടച്ചും തുറന്നുമായി പ്രാര്ഥിക്കുന്നതുപോലിരിക്കുന്നുണ്ടായിരുന്നു .
" അയ്യേ ഇതാണോ ദൈവം?! "
സാറ് വീണ്ടും ചിരിച്ചു.
വീണ്ടും നോക്കിയപ്പോൾ കുറേപ്പേർ ആ മെഷീന്റെ പിറകിലിരുന്ന് വേറൊരു രീതിയിൽ ആ മെഷീനിലേക്ക് നോക്കുന്നുണ്ടായിരുന്നു. തെല്ലൊന്നു ചിന്തിച്ച ശേഷം ഞാൻ സാറിനോട് ചോദിച്ചു.
" പുല്ല് ! ഇവിടെയും ജാതീം മതോം ഉണ്ടല്ലേ ! "
" നീ പ്രായപൂർത്തിയായിരിക്കുന്നു, ഇനി എന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല . " - സാറ് പഴയ സ്ഥാനത്തേക്ക് നീങ്ങാൻ തുടങ്ങി.
കുറച്ചുപേർ ആ മെഷീന് പിന്തിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
" അപ്പൊ ഇവരോ? "
" യുക്തിവാദികളാവും " - സാറ് വീണ്ടും എന്റെ അടുക്കലേക്ക് വന്നു .
" ഞാൻ ഭൂമിയിൽ നിന്നും ഇറങ്ങി കുറേ നടന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഒരു നീണ്ട നിരയാണ്. നിരയിൽ നിൽക്കുന്ന അവസാനത്തെ ആളോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് സ്വർഗത്തിലേക്കുള്ള ക്യൂ ആണ് എന്നാണ്. ഭൂമിയിൽ നിന്ന് കിട്ടിയ അറിവിൽ ഇങ്ങനൊരു ലോകമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു. അതുകൊണ്ട് ഞാനും ആ ക്യൂവിൽ നിന്നു. ക്യൂവിന് മുൻപിൽ എത്തിയ എല്ലാ ആൾക്കാരും നിരാശയോടുകൂടി ഇറങ്ങിപ്പോകുന്നതുകണ്ട ഞാൻ ആ ക്യൂവിന് വെളിയിലിറങ്ങി. മുന്നിലെ കവാടം പോലെ കാണപ്പെട്ട സ്ഥലത്ത് പോയി അതിലെഴുതിയിരിക്കുന്നത് വായിച്ചു.
"തത്വമസി"
- എന്നായിരുന്നു അത്.
നീ കുറച്ചുമുന്നേ ചിരിച്ച ചിരി ഞാൻ അന്ന് ചിരിച്ച്കൊണ്ടാണ് അവിടെ നിന്നിറങ്ങിയത്. പിന്നെയും കുറെ അലഞ്ഞു. ഇവിടെ നീ കണ്ടതുപോലുള്ള മെഷീനുകളെയും അന്തംവിട്ട് നിൽക്കുന്ന നമ്മെപ്പോലുള്ള വികൃതരൂപങ്ങളെയും സ്വർഗാന്വേഷികളെയും സ്വർഗം കാണിച്ചുതരാമെന്നു പറഞ്ഞുനടക്കുന്ന ഏജന്റുകളെയും ഇതുതന്നെയാണ് സ്വർഗം എന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ച് നടക്കുന്നവരെയും ; അതും വിശ്വസിച്ച് നടക്കുന്ന മൂടുതാങ്ങികളെയും എല്ലാം കണ്ടു . അവസാനം ഇവിടെ എത്തിയപ്പോഴാണ് എനിക്കറിയാവുന്ന ഒരാളെ ഞാൻ കണ്ടത്. നിനക്കറിയാം ഭൂമിയിൽ അയാളെ. എന്റെ അയൽവാസി സോമൻ!
അങ്ങേരാണ് എനിക്ക് ഇവിടത്തെക്കുറിച്ച് പറഞ്ഞുതന്നത്... പക്ഷെ അത് ഞാനീപ്പറഞ്ഞപോലെ അത്രക്ക് പരത്തി ആയിരുന്നില്ല... ദാ ഇത്ര മാത്രം... "
" രവീ ഇത് ഭൂമിയല്ല ... എന്താണെന്ന് എനിക്കും അറിയില്ല "
" പുള്ളീടെ അഭിപ്രായത്തിൽ നീ ഇപ്പൊ കണ്ട ആ മെഷീന് പുറം തിരിഞ്ഞു നിൽക്കുന്നവരാണ് വിശ്വാസികൾ. ഹ!!! "
" അപ്പൊ നമ്മളിവിടെങ്ങനാ ജീവിക്കുക?? "
" എടാ ; ആദ്യമുണ്ടായിരുന്ന കാലുവേദന ഇപ്പോഴുണ്ടോ?? "
" ഇല്ല! "
" വിശപ്പോ ദാഹമോ ഉണ്ടോ?? "
" ഇല്ല!! "
എനിക്ക് ചിലതെല്ലാം മനസിലായിത്തുടങ്ങിയിരിക്കുന്നു !!!
" ഭൂമിയിലാണെങ്കിലും ഞാൻ നിന്റെ ഗുരുവാണല്ലോ ; അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ചിലതെങ്കിലും നിനക്ക് പറഞ്ഞു തരുന്നത്... ഇവിടെയും അതെന്റെ തന്നെ കർത്തവ്യമാണ് "
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവിടെ സാറില്ല !!! കുറച്ചുമാറി ഇരിക്കുന്ന വികൃതരൂപങ്ങൾ കേൾക്കുന്ന ശബ്ദം ഇപ്പോൾ തനിക്ക് പരിചയമില്ല...
എനിക്ക് അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു ...
ദൈവം ഉണ്ടോ?
ഇത് പുനർജന്മമാണോ അതോ ജീവിതാനന്തരമോ ??
അവിടെനിന്നിറങ്ങി പരിചയമുള്ള അടുത്ത ആളെത്തപ്പി അവൻ ഓടി .
--------
By Arjun P G
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക