നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റത്തുരുത്ത് (കഥ)


ചുറ്റും മതിൽകെട്ടെന്നോളം ഓളങ്ങൾ.. ആ പച്ചപ്പ് നിറഞ്ഞ തുരുത്തിന്റെ മനോഹാരിത വർണ്ണനകൾക്കതീതം.. അവിടെയുള്ള ജീവജാലങ്ങൾക്കും മനുഷ്യർക്കും എന്തൊക്കെയോ പ്രത്യേകതകൾ തോന്നിയിരുന്നു.. വിഷ്ണുവിന് ആ തുരുത്തിലെ ചെറിയ പള്ളിക്കൂടത്തിൽ ജോലി തരപ്പെട്ടു..അകലങ്ങളിൽ നിന്നും തുരുത്തിലേക്ക് പലപ്പോഴും നോക്കി നിന്നിരുന്നു അയാൾ..എന്നെങ്കിലും അവിടെയൊന്ന് ചുറ്റിക്കാണുമെന്ന മോഹവും ആ ചെറുപ്പക്കാരനുണ്ടായിരുന്നു.. പ്രതീക്ഷിക്കാതെ ഇഷ്ടപ്പെട്ട ജോലിതന്നെ ആ സ്ഥലത്ത് തരപ്പെട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആഹ്ലാദമായിരുന്നു  അയാൾക്ക്.. 

പണ്ട് കാലത്ത് കുഷ്ഠരോഗികളെയും ജയിൽപുള്ളികളെയും ആ തുരുത്തിൽ ഉപേക്ഷിച്ചിരുന്നു.. അവരുടെ തലമുറയാണ് ഇന്ന് അവിടെയുള്ള നിവാസികളെന്ന് പറയപ്പെടുന്നു..ചെറിയ വികസനം വന്നെങ്കിലും മെച്ചപ്പെട്ട ഒരു ജീവിതരീതിയായിരുന്നില്ല അവിടെയുള്ളവർക്ക്..എന്നിട്ടും അവർ നല്ല വിദ്യാഭ്യാസം ആഗ്രഹിച്ചു..വിഷ്ണു ജോലിയിൽ പ്രവേശിച്ച് അധികനാളാവുന്നതിനു മുൻപ് തന്നെ അവിടുത്തെ ചുറ്റുപ്പാടുകളേയും  മനുഷ്യരേയും ഏറെകുറേ മനസ്സിലാക്കി.. അയാളുടെ സമീപനം കുട്ടികളും ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു..  
******
ഒരു പെൺകുട്ടി മാത്രം ക്ലാസ്സിലേക്ക് വൈകി വരുന്നതും ഇടയ്ക്ക് മുടങ്ങുന്നതും വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെട്ടു..പേര് മീനു.. പക്ഷേ മുടങ്ങുന്നതുകൊണ്ട് പഠിക്കുവാൻ അവൾ പുറകോട്ടായിരുന്നില്ല.. എന്നും മിടുക്കിയായിരുന്നു..മറ്റുള്ള അദ്ധ്യാപകർക്കും കുട്ടികൾക്കും ആ കുട്ടിയെ വളരെ ഇഷ്ടവുമായിരുന്നു.. ഒരു ദിവസം വൈകി വന്ന കുട്ടിയോട് വിഷ്ണു കാര്യം തിരക്കി.. 

"എന്താ മീനു.. എന്നും വൈകി വരുന്നത്? ഇങ്ങനെയായാൽ ശരിയാവില്ലാട്ടോ.. "

അവളുടെ മൗനം മാത്രമായിരുന്നു മറുപടി 

അന്ന് ഉച്ചയ്ക്ക് മീനു വിഷ്ണുവിനെ കാണുകയുണ്ടായി.. 

"മാഷേ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.." അവൾ വിക്കി വിക്കി പറഞ്ഞു.. 

"കുട്ടി പറയൂ "..

"അത് മാഷേ..എന്റെ വീട്ടിൽ കുറച്ച് പ്രശ്നങ്ങളുണ്ട്..ഞാനെന്റെ ചേച്ചീടെ കൂടെയാണ് താമസം..ചേച്ചിയെ കെട്ടിച്ചുവിട്ട വീട്ടിൽ ഒരു അധികപ്പറ്റാണ് ഞാൻ..ഈ ചേച്ചീന്ന് പറയണത് അമ്മയുടെ ആദ്യത്തെ കെട്ടിൽ ഉണ്ടായ മോളാണ്.. ആദ്യ ഭർത്താവ് മരിച്ചപ്പോ അമ്മ രണ്ടാമത് കെട്ടി..അതാണ് എന്റെ അച്ഛൻ..അമ്മയുടെ മരണംവരെ അച്ഛൻ എങ്ങനെയൊക്കെയോ ഞങ്ങളെ പോറ്റി.. അമ്മ മരിച്ചതോടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി.. പിന്നെയെന്റെ ജീവിതം ചേച്ചീടെ വീട്ടിലെ അടുക്കളപ്പുറത്തായി.. ഞാനവിടെ എത്ര ബുദ്ധിമുട്ടും സഹിച്ച് നിന്നോളം.. പക്ഷേ ചേച്ചീടെ ഭർത്താവ് എന്നെ വേറെ രീതിയിലാണ് കാണുന്നത്.. എനിക്ക് അയാളെ പേടിയാണ്..ഒരൂസം അയാളുടെ കൂട്ടുക്കാരൻ ഞാൻ കിടക്കുന്ന സ്ഥലത്തേക്ക് വന്നു.. എന്നെ തൊടാൻ വന്നപ്പോഴേക്കും ഞാൻ ഓടി മാറി..എനിക്കിനി എന്ത് ചെയ്യണമെന്നറിയില്ല.. രാവിലെ അവിടുത്തെ പണിയൊക്കെ തീർത്ത് ക്ലാസ്സിലെത്തുമ്പോഴേക്കും നേരം വൈകും.. ഞാൻ പരമാവധി നേരത്തെ എത്താൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ വീട്ടിലെ പണി നേരത്തെ തീർന്നാലും പുതിയ പണികൾ തന്നോണ്ടിരിക്കും ചേച്ചി..ഞാൻ പഠിക്കാൻ പോണത് അവിടെ ആർക്കും ഇഷ്ടല്ല മാഷേ "..
അവൾ വിതുമ്പി..

മീനുവിന്റെ അവസ്ഥ കേട്ട് വിഷ്ണുവിന്റെ ഹൃദയം സഹതാപംകൊണ്ട് നിറഞ്ഞു.. പാവം കുട്ടി.. എന്തൊക്കെ യാതനകൾ സഹിച്ചാണ് പഠിക്കുവാൻ വരുന്നത്.. മീനുവിന് നന്മകളുണ്ടാവട്ടെയെന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു.. പിന്നീട് പഠിക്കുവാൻവേണ്ടി അവൾക്ക് എല്ലാവിധ സഹായങ്ങളും വിഷ്ണു ചെയ്തുകൊടുത്തു..പോകേ പോകേ  മീനുവിന്റെ മനസ്സിൽ വിഷ്ണുവിനോടുള്ള സ്നേഹവും ആദരവും കൂടി.. പക്ഷേ അവളുടെ  സ്നേഹത്തിന് മറ്റൊരു അർത്ഥമുണ്ടെന്ന് ആ അദ്ധ്യാപകൻ തിരിച്ചറിഞ്ഞില്ല..
*******
ഒരിക്കൽ വിഷ്ണു എല്ലാ കുട്ടികളോടും ഒരദ്ധ്യാപകനെന്ന നിലയിൽ അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം കടലാസിൽ കുറിക്കുവാൻ പറഞ്ഞു..കുട്ടികളെല്ലാം നല്ലത് മാത്രം കുറിച്ചു.. ആർക്കും ഒരു പരാതിയോ പരിഭവമോയില്ല.. പക്ഷേ അതിലൊരു പേരില്ലാത്ത കടലാസിൽ പ്രണയം പൂത്തുലഞ്ഞിരിക്കുന്നു.. വിഷ്ണുവിന്റെ  നെഞ്ചിൽ ആ വാക്കുകൾ നെരിപ്പോടായി.. അദ്ദേഹം വ്യസനതയോടെ  ഒരുപാട് ചോദ്യങ്ങളാൽ കുഴങ്ങി.. എന്തുകൊണ്ട്?.. എന്തുകൊണ്ടാണ് ആ കുട്ടിക്ക് അങ്ങനെയൊരു ധാരണ?.. താനൊരു നോട്ടംകൊണ്ട് പോലും മറ്റൊരു അർത്ഥത്തിൽ പെരുമാറിയിട്ടില്ല.. എന്നിട്ടും?? എല്ലാ ചോദ്യങ്ങളും ബാക്കിവെച്ച് അയാൾ ആ നിശയിൽ ചിന്താകുലനായി..
******
പരീക്ഷകൾ അവസാനിച്ച ദിവസം,വിഷ്ണു  സ്ക്കൂളിന്റെ പടികൾ കയറുമ്പോൾ ആരോ ഓടി വന്ന് കെട്ടി പിടിച്ചു..അദ്ദേഹം പ്രായാസപ്പെട്ട ആ കുട്ടിയെ മാറ്റി ഒരടിയും കൊടുത്തു.. നോക്കുമ്പോൾ മീനു.. 

"സാർ എന്നെ രക്ഷിക്കണം.. എന്നെ കല്യാണം കഴിക്കണം.. ഇല്ലെങ്കിൽ അയാളെന്നെ ആർക്കെങ്കിലും വിൽക്കും ".. 

"മീനു.. ഞാൻ കുട്ടിയുടെ അദ്ധ്യാപകനാണ്.. ഒരു അദ്ധ്യാപകന്റെ സ്ഥാനം മറക്കരുത്.. കുട്ടിക്ക് നല്ല ഭാവിയുണ്ടാവും.. ഒന്നും സംഭവിക്കില്ല.. വീട്ടിലേക്ക് ചെല്ല് ".. 

അവൾ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും അനങ്ങിയില്ല..അവളുടെ  കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. വിഷ്ണു  മീനുവിനെ മറികടന്ന് നടന്നു..ആഘാതമായി ഹൃദയതിലെവിടെയോ ഒരു മുറിവ്, ആ വേദന അദ്ദേഹം അറിയുന്നു..ആ കുട്ടിക്ക് നല്ലതേ വരുള്ളൂ.. നല്ലത് മാത്രം..വിഷ്ണു എല്ലാ ഈശ്വരന്മാരെയും വിളിച്ചപേക്ഷിച്ചു.. 
******
ആ സ്ക്കൂളിന്റെ പടിയിറങ്ങിയിട്ടും വിഷ്ണുവിന്റെ നെഞ്ചിലെവിടെയോ ഒരു വ്യഥയാകുന്ന കടൽ തിരയടിച്ചുകൊണ്ടിരുന്നു.. അദ്ദേഹം പഠിപ്പിച്ച മറ്റുകുട്ടികളെയൊക്കെ പലയിടത്തും കണ്ടിരുന്നെങ്കിലും മീനുവിനെ കണ്ടില്ല.. തുരുത്ത് വിട്ട് പോയിട്ടും ആ കുട്ടിയും അവളുടെ വിഷമങ്ങളും വിഷ്ണു ഓർത്തുകൊണ്ടേയിരുന്നു.. ഒരിക്കൽ തുരുത്തിൽ എത്തിയ അദ്ദേഹം അവളെ കുറിച്ചന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.. 
*******
കുറച്ച് നാളുകൾക്ക് ശേഷം ജോലിയുടെ ആവിശ്യത്തിനായി കോട്ടയംവരെ പോകേണ്ടി വന്നു വിഷ്ണുവിന് .. 
"മാഷേ ".. 
തിരിഞ്ഞു നോക്കിയ വിഷ്ണുവിന് ആളെ മനസ്സിലായി..നെറ്റിയിൽ സിന്ദൂരം.. അവൾ കുടുംബിനിയായെന്ന സൂചന.. 

"കുട്ടി ഇപ്പോ ഇവിടെയാണോ?.. സുഖല്ലേ? ".. 

"അതേ മാഷേ.. ആരുടെയൊക്കെയോ പ്രാർത്ഥനയോ അനുഗ്രഹമോ.. എന്റെ ജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവുമുണ്ട്.. ചേച്ചിയുടെ ഭർത്താവ് കൂട്ടുകാരന് എന്നെ വിറ്റു.. എന്നേക്കാൾ ഇരട്ടി പ്രായമുള്ള അയാൾ എന്നോട് കരുണ കാണിച്ചു..എന്നെ കല്യാണം കഴിച്ചു.. ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്.. സന്തോഷത്തോടെ കഴിയുന്നു.. "

വിഷ്ണുവിന് വല്ലാത്തൊരു ആശ്വാസം തോന്നു.. ഒരുപാട് കാലം താൻ ഓർത്തോർത്ത് വിഷമിച്ച ഒരു കുട്ടിയെ കുറിച്ച് നല്ലതറിയാൻ കഴിഞ്ഞപ്പോൾ ഉള്ളിലെ തീ കനലിൽ കുളിർമഴ പെയ്തപോലെ.. 

"ഞാനെന്നും കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു.. എവിടെയും തിരയുന്നൊരു മുഖമായിരുന്നു കുട്ടിയുടേത്..മനഃപൂർവമല്ലാത്തൊരു തെറ്റ് ചെയ്തുവോ എന്ന തോന്നൽ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു.. ഇന്ന് ഈ നിമിഷം എല്ലാ ദൈവങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുകയാണ്.. എന്റെ അനുഗ്രഹം കൂടെയുണ്ടാവും.. "
******
ആ തുരുത്തിന്റെ മറുകരയിൽ നിന്നുകൊണ്ട് അദ്ദേഹം വെറുതെ അവിടേയ്ക്ക് നോക്കിനിൽക്കുമായിരുന്നു.. എത്രയോ മനുഷ്യർ ആ കുഞ്ഞുതുരുത്തിൽ നിന്നും ജീവിതം കരകയറ്റി..അങ്ങനെ രക്ഷപ്പെട്ട ഒരു പെൺക്കുട്ടിയുടെ കഥയിൽ താനുമൊരു ഭാഗമായി.. 

ദേവീകൃഷ്ണ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot