നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടൽ കടന്ന് സമുദ്രം വഴി (കഥ)

Best of Nallezhuth- No 5 --
കടലിലേക്ക് നോക്കുക; കടലിനോരത്തെ കൊച്ചു കുടിലിന്റെ ജനലിനുള്ളിലൂടെ അവന്റെ കണ്ണുകളും ആ കടലിൽ തന്നെയാണ്. കാറ്റും ജലവും ചേർന്ന് കരയെ മോഹിപ്പിക്കാൻ, മെനഞ്ഞെടുക്കുന്ന ചെറുതിരമാലകൾ തീർക്കുന്ന സംഗീതാരവം മാത്രമേ അവന്റെ കാതുകളിലെന്നതു പോലെ ഇപ്പോൾ നമ്മുടെ കാതുകളിലും മുഴങ്ങുന്നുള്ളൂ.
അവന്റെ കാഴ്ച നോക്കെത്താ ദൂരം കടന്ന് പുറംകടലിന്റ വന്യതയിൽ എത്തിയിരിക്കുന്നു. അവിടെ ഓളങ്ങൾക്ക് മുകളിൽ ആടിയുലഞ്ഞ്, അങ്ങിങ്ങായി ചില മത്സ്യ ബന്ധന ബോട്ടുകൾ. ഒരു ബോട്ട് കൃത്യമായ കാഴ്ചയിൽ.ബോട്ടിലുള്ള പതിനാറ് പേരും അവന് സുപരിചിതർ.
കടലിന്റെ ഭാവം മാറിയിരിക്കുന്നു. സൂര്യനെ മറച്ച കാർമേഘങ്ങൾ കടലിനു മേലെ ഇരുട്ടിന്റെ ഒരാവരണം തീർത്തിരിക്കുന്നു. ഇപ്പോൾ ബോട്ട് വല്ലാതെ ആടിയുലയുന്നു.
കാറ്റിന്റെയും ജലത്തിന്റെയും കിന്നാരം കുരുത്തക്കേടിലേക്ക് വഴിമാറിയിരിക്കുന്നു.
ഒരു വലിയ തിരവന്ന് ബോട്ടിനെ മറിച്ചിടാനൊരു ശ്രമം നടത്തി.നന്നേ ചെരിഞ്ഞ് നിവർന്നു വന്നതും മുട്ടനൊരു തിര ഉയർന്ന് പൊങ്ങി വന്ന് അവന്റെ കാഴ്ചയിൽ നിന്നും ആ ബോട്ടിനെ കടലിലേക്കാഴ്ത്തിക്കളഞ്ഞു.
"അപ്പാ..." ഒരു നിലവിളി അവന്റെ തൊണ്ടയിലെവിടെയോ വന്നു കുടുങ്ങി. കടലിലെ ഉപ്പു ജലം അവന്റെ കണ്ണുകളിൽ നിറഞ്ഞ് കവിളിലേക്കൊഴുകി.
ഇപ്പോൾ കടൽ അവന്റെ കാഴ്ചയിൽ നിന്ന് മാഞ്ഞുപോവുകയും മുന്നിലുള്ള ജീവിതം കടലിനേക്കാൾ വലുതായി തെളിഞ്ഞ് വരികയും ചെയ്തു.
മുറിയിലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ചെന്ന് അവൻ ജനലിനു മുകളിൽ ചുമരോട് ചേർന്നു നിൽക്കുന്ന തൂക്ക് പലകയിലെ ചില പുസ്തകങ്ങൾക്കിടയിൽ നിന്നും അപ്പന്റെ ആ ഇഷ്ട പുസ്തകം കൈയ്യിലെടുത്തു.
മുൻപ് പലവട്ടം മറിച്ചപേജുകൾ അവൻ വീണ്ടും മറിച്ചു കൊണ്ടിരിക്കവെ അവന്റെ കണ്ണുകളിലെന്നതു പോലെ നമ്മുടെ കണ്ണുകളിലും പിന്നെയും കടൽ തെളിയുന്നു.
പുറംകടൽ, ഓളങ്ങൾക്കു മേലെ ഒരു കൊച്ചുതോണിയിൽ ഒരു വൃദ്ധൻ. അയാളൊരു ചൂണ്ട കടലിലേക്കെറിഞ്ഞു കാത്തിരിക്കുകയാണ്. നോക്കൂ...
എത്രയോ ദിവസങ്ങളായി ഒരു കൊച്ചു മീനിനെപ്പോലും പിടിക്കാൻ കഴിയാതെ നിരാശയോടെ തിരിച്ചു പോയിരുന്ന അയാളുടെ ചൂണ്ടയിൽ ഒരു മത്സ്യം കൊത്തിയതിന്റെ സൂചന കാണാം.
അയാൾ മെല്ലെ ചൂണ്ട വലിക്കാൻ തുനിഞ്ഞു. എന്നാൽ അതിലേറെ ശക്തിയിൽ മത്സ്യം ആഴത്തിൽ പിടിച്ചു നിന്നു.
ഒരു മീൻപിടുത്തക്കാരന്റെ സ്വദ സിദ്ധമായ ശൈലിയിൽ വൃദ്ധൻ ചൂണ്ട ഒന്നയച്ചു കൊടുക്കുന്നു. ആഴത്തിലെ മത്സ്യം മുന്നോട്ട് കുതിച്ചു. ചൂണ്ട വഴി ആ തോണിയും.
തോണിയേയും വൃദ്ധനേയും വലിച്ചു കടലിലഞ്ഞ മത്സ്യം മൂന്നാം ദിവസം ഉച്ചകഴിഞ്ഞപ്പോൾ ജലത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അത്ഭുതത്താൽ വൃദ്ധൻ വായ പൊളിച്ചത് പോലെ അവനും നമ്മളും വായ പൊളിച്ചു പോയിരിക്കുന്നു. കാരണം വൃദ്ധന്റെ വള്ളത്തേക്കാൾ വലിപ്പമുണ്ട് ആ മത്സ്യത്തിന്.
പിന്നെത്തെക്കാഴ്ച, ഹൊ, അതിശക്തമായ പോരാട്ടം തന്നെയാണ് മത്സ്യവും ആ വൃദ്ധനും ആഴക്കടലിൽ നടത്തിയത്. വിട്ടുകൊടുക്കാൻ രണ്ടു പേരും തയ്യാറല്ലായിരുന്നു. ഇതാ അവസാനം വൃദ്ധൻ വിജയിച്ചിരിക്കുന്നു.
കീഴടക്കിയ മത്സ്യത്തെ വള്ളത്തോട് ചേർത്ത് കെട്ടി അയാൾ കര ലക്ഷ്യമാക്കി നീന്താൻ തുടങ്ങുന്നു.
എന്നാൽ, കഴിഞ്ഞതിലും വലിയ പ്രതിസന്ധികളായിരുന്നു കടലിൽ അയാളെ കാത്തിരുന്നതെന്ന് നമ്മൾ തിരിച്ചറിയുന്നു. ചത്ത മീനിന്റെ, പോരാട്ട സമയത്ത് ശരീരത്തിലേറ്റ പരിക്കുകളിൽ നിന്നും കടലിലേക്ക് പരന്ന രക്തത്തിന്റെ ഗന്ധം പിടിച്ചായിരിക്കണം എവിടെ നിന്നോ ഒരു പറ്റം സ്രാവുകൾ കൂട്ടമായെത്തി ആ മത്സ്യത്തെ കാർന്ന് തിന്നാൻ തുടങ്ങിയത്. വൃദ്ധൻ കൈയ്യിൽ കിട്ടിയതൊക്കെയെടുത്ത് സ്രാവുകളെ ആക്രമിക്കുന്നുണ്ട്. പക്ഷേ അവറ്റകൾ പിൻ വാങ്ങുന്ന ലക്ഷണമേയില്ല. ഇപ്പോൾ വൃദ്ധനോട് വല്ലാത്ത ഒരു സഹാനുഭൂതിയും സ്രാവുകളെ ആക്രമിച്ചോടിക്കാൻ അയാളോടൊപ്പം ചേരാനും അവനെന്നതു പോലെ നമുക്കും തോന്നിപ്പോകുന്നു.
വൃദ്ധൻ കടലിലേക്ക് പോയിട്ട് ദിവസങ്ങൾ പിന്നിട്ടല്ലോ. ഇതിനു മുമ്പാന്നും തിരിച്ചു വരാൻ അയാളിത്ര വൈകാറില്ല. അയാളെ കാത്ത് കടൽക്കരയിലെത്തിയ ഗ്രാമവാസികൾക്കൊപ്പം അവനും നമ്മളും.
അതാ ദൂരെ അയാളും വഞ്ചിയും പ്രത്യക്ഷപ്പെടുന്നു.
കയറിനുള്ളിൽ വഞ്ചിയോട് ചേർന്ന് നിൽക്കുന്ന ,നാം നേരത്തേ കണ്ട ആ വലിയ മത്സ്യത്തിന്റെ മുള്ളു മാത്രമായി മാറിയ ശരീരം കാണുമ്പോൾ ഗ്രാമവാസികൾ അത്ഭുതം കൂറി ഇത്രയും വലിയ മത്സ്യത്തെ ഈ ഗ്രാമത്തിലാരും ഇതുവരെ പിടിച്ചിട്ടില്ലെന്ന് വൃദ്ധനെ പുകഴ്ത്തുമ്പോൾ അവനും നമുക്കും കണ്ണുകൾ നിറയുന്നുവോ?.
പുസ്തകത്തിന്റെ പുറംചട്ടയിലെ അക്ഷരങ്ങൾക്ക് മുകളിൽ ചേർത്ത, നന്നായി മുടി ചീകിയൊതുക്കിയ ഒരു സുന്ദരമായ മുഖത്താണ് അവന്റെ കണ്ണുകൾ. അയാളാപുറംചട്ടയിൽ നിന്നും ഇറങ്ങി, ധാരാളം ചെടികളും മരങ്ങളും വളരുന്ന ഒരു തൊടിയിലെ ചെറിയ ഇരുനില വീടിന്റെ ചുറ്റോടു ചുറ്റുമുള്ള മുകൾ വാൽക്കണിയിലൂടെ, ബർമൂഡയും ടീ ഷർട്ടും ധരിച്ച് കൈ പുറകിൽ കെട്ടി ഉലാത്തുകയാണ്.പെട്ടെന്നാണ് ഒരു വെടി ശബ്ദം മുഴങ്ങിയത്.അതോടെ അയാൾ പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് തിരികെ വന്നു.
വൃദ്ധനവന് വലിയ ആത്മവിശ്വാസം നൽകുകയും വെടി ശബ്ദമവനിൽ ചെറിയ സന്ദേഹമുളവാക്കുകയും ചെയ്തു.
അവൻ മുറിയിൽ നിന്നും ഇറങ്ങി, കടലിനു വിപരീതമായി നിലകൊള്ളുന്ന വീടിന്റെ വരാന്തയിലേക്കിറങ്ങി. തറയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്ന അവൾ അവനെ കണ്ടതും ഇച്ചായാ... എന്ന കിതച്ച വിളിയോടെ എഴുന്നേറ്റിരുന്നു. അവളുടെ ഹൃദയമിടിപ്പിന്റെ എണ്ണക്കുറവും ശക്തി ക്കുറവും അവന്റെ ഹൃദയത്തിന്റെ മിടിപ്പും ശക്തിയും വല്ലാതെ കൂട്ടിയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.
"ഇച്ചായൻ കടലിൽ പോവണ്ട.... "
"മോനേ നീ പോകാൻ തന്നെ തീരുമാനിച്ചോ..?"
നിഷ്ക്കളങ്കമായ സ്നേഹത്തിന്റെ ഉത്തരവും, നിറഞ്ഞ വാത്സല്യത്തിന്റെ ആധിയും ഒരുമിച്ചാണ് അവന്റെ കാതിലെത്തിയത്.
"അമ്മച്ചീ... ഞാൻ പറഞ്ഞതല്ലേ...പോവാതെങ്ങിനെയാണ്, സ്ഥിരമായിട്ടൊന്നുമല്ലല്ലോ...? ഒറ്റത്തവണത്തേക്കല്ലേ... ഞാൻ പോയി?ല്ലെങ്കിലും അവര് നമ്മെ കൈവിടില്ല... എന്നാലും അവരുടെ വലിയ നല്ല മനസ്സുകൾക്കൊപ്പം നമ്മളു കൂടെ പങ്കാളിയാവുമ്പോഴല്ലേ... അഭിമാനവും അന്തസ്സും എന്നും കാത്തുസൂക്ഷിച്ച
ബെന്നിച്ചന്റെ കുടുംബത്തിനൊരു അന്തസുള്ളൂ... "
പറഞ്ഞു തീരുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു തൊണ്ടയിടറിയത് നമ്മൾ കാണുകയും അവിടെയാക്കെ ഒരു മൗനം തളം കെട്ടിയത് നമ്മളറിയുകയും ചെയ്തു. അപ്പോഴും കടൽ കരയെ അടർത്താൻ ശ്രമിച്ച് ആരവം മുഴക്കിക്കൊണ്ടേയിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങി,
ഇരു സൈഡുകളിലുമിരുന്ന് വല നെയ്യുകയും അറ്റകുറ്റപ്പണികൾ നടത്തുകും ചെയ്യുന്ന സ്ത്രീകളുടെയും മത്സ്യത്തൊഴിലാളികളുടെയും ഇടയിലൂടെ അവൻ കടൽക്കരയിലേക്ക് നടന്നു.
അൽപസമയം അവനെ നമുക്ക് സ്വസ്തമായി വിടാം. അതിനിടെ ചില കാര്യങ്ങൾ....
ബെന്നിച്ചനെ കണ്ടിട്ടുണ്ടോ നിങ്ങൾ? പെട്ടെന്ന് മനസ്സിലാവാൻ വേണ്ടി ഒരാളെ ഓർമ്മിപ്പിക്കാം. നമ്മുടെ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായ സമയം, രക്ഷാപ്രവർത്തനത്തിനിടയിൽ ഫൈബർ ബോട്ടിൽ സ്ത്രീകൾക്ക് ചവിട്ടുപടിയായി കുനിഞ്ഞ് കിടന്നു കൊടുത്ത ഒരു മനുഷ്യനില്ലേ... അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും ആരോഗ്യവുമായിരുന്നു ബെന്നിച്ചന്.
പത്താം ക്ലാസു വരെയേ വിദ്യാഭ്യാസമുള്ളുവായിരുന്നെങ്കിലും വായനയിലൂടെയും യാത്രകളിലൂടെയും വലിയ അറിവുകൾ സമ്പാദിച്ചിരുന്നു ബെന്നിച്ചൻ. തീരദേശക്കാർക്ക് പ്രിയപ്പെട്ടവൻ.ആർക്കായാലും എന്ത് സഹായത്തിനും മുൻപന്തിയിൽ, ആരോഗ്യം കൊണ്ടും പ്രവൃത്തി കൊണ്ടും സ്വഭാവ ഗുണം കൊണ്ടും ആ തീരഗ്രാമത്തിന്റെ നായകൻ.
ഇരുപത്തി ഒന്ന് കൊല്ലം മുമ്പ് പ്രേമിച്ച് കെട്ടിയതാ മ്പെന്നിച്ചൻ റോസിയെ.രണ്ട് വർഷം കഴിഞ്ഞാണ് മൂത്ത മകനായ അവൻ പിറന്നത് പിന്നീട് ആറ് വർഷം കഴിഞ്ഞ് മകളായ അവളും.
പഠിക്കാൻ ഏറെ മിടുക്കനാണ് അവൻ.
പത്താം ക്ലാസിൽ പഠിക്കുമ്പോഴേ അവനിൽ സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിന്റെ വിത്ത് പാകാൻ ബെന്നിച്ചന് കഴിഞ്ഞിരുന്നു.പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടു വും ഫുൾ എപ്ലസ് കരസ്ഥമാക്കിയായിരുന്നു അവന്റെ വിജയം, ഡിഗ്രി രണ്ടാം വർഷത്തിലെത്തി നിൽക്കുന്ന അവൻ സിവിൽ സർവ്വീസ് കോഴ്സിനും ചേർന്നിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ അടുത്ത വർഷം സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നാണ് അവന്റെ ആഗ്രഹം.
അതിനിടയിലാണ് മത്സ്യ ബന്ധനത്തിനു പോയ ബെന്നിച്ചനെ കാറ്റും കടലും ക്ഷോഭിച്ച ദിവസം മുതൽ കാണാതായത്.
കൂടെയുണ്ടായിരുന്ന പതിനഞ്ച് പേരിൽ നാല് പേരെയും. ബാക്കി മൂന്ന് പേരുടെ ശവം കടലിൽ നിന്ന് കണ്ടെത്തുകയും ശേഷിച്ചവർ ദിവസങ്ങൾക്ക് ശേഷം മറ്റൊരു തീരത്ത് രക്ഷപ്പെട്ടെത്തുകയും ചെയ്യുകയായിരുന്നു.മരിച്ചോ? ജീവിച്ചിരിക്കുന്നോ? എന്ന പൂർണ്ണവിവരം ലഭിക്കാത്തത് കൊണ്ടു തന്നെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ഗവൺമെന്റ് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ബെന്നിച്ചന്റെ കുടുംബത്തിനെന്നതു പോലെ പല കുടുംബങ്ങൾക്കും ലഭിച്ചിട്ടുമില്ല.അവർക്ക് ആ കാശിനേക്കാളും വലുത് പ്രിയപ്പെട്ടവരുടെ ജീവൻ തന്നെയാണ്. വലിയ പ്രതീക്ഷയിൽ കാത്തിരിപ്പുമാണവർ.
ജനിച്ച് മൂന്ന് വർഷം കഴിഞ്ഞതു മുതലാണ് അവൾക്ക് ശ്വാസം മുട്ടിന്റെ ചെറിയ ബുദ്ധിമുട്ട് കണ്ടു തുടങ്ങിയത്. മൂക്കൊലിപ്പും തുമ്മലും മുക്കടപ്പും ഇടക്കിടെ അലർജി വന്നുകൊണ്ടിരുന്നു.
ബെന്നിച്ചൻ അവളെ കാണിക്കാത്ത ഡോക്ടർമാരില്ല. ഹോമിയോപ്പതിയ്യം ആയുർവേദവും അലോപ്പതിയും, ഓരോ അഭിപ്രായങ്ങൾ കേട്ട് മാറി മാറി. അവസാനം അലോപ്പതിയിൽ തന്നെ നല്ല ഒരു അലർജിഡോക്ടറെ കണ്ടെത്തി ചികിത്സ തുടരുകയും ചെറിയ മാറ്റം കണ്ടു വരികയും ചെയ്തിരുന്നു. ബെന്നിച്ചന്റെ ദുരന്ത ശേഷമാണ് അവൾക്ക് വീണ്ടും അസുഖം വർദ്ധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം വിശദമായ ചെക്കപ്പിന് വിധേയമായതും.
ഹൃദയവാൽവിനാണത്രെ പ്രശ്നം, അടിയന്തിരമായി ഒരു ഓപ്പറേഷൻ ആവശ്യം. മൂന്ന് ലക്ഷത്തിലധികം പണച്ചിലവാണ് ഡോക്ടർമാർ കണക്കാക്കിയിരിക്കുന്നത്. ഇരുപതോളം പേർ ഒരുമിച്ച് മത്സ്യ ബന്ധനത്തിന് ഉൾക്കടലിൽ പോകുന്ന, ബെന്നിച്ചനോട് ഏറ്റവും കൂടുതൽ ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്തായ ബിലാലിന്റ ബോട്ടിന്റെ നാളത്തെ തവണയുടെ മൊത്തം വരുമാനവും അവളുടെ ഓപ്പറേഷന്റെ ചിലവിലേക്കെന്ന് ബിലാലും കൂട്ടരും വാഗ്ദാനം ചെയ്തിരിക്കയാണ്.
അവൻ നടന്നെത്തിയിരിക്കുന്നത് ഹാർബറിനടുത്തേക്കാണ്. നമ്മുടെ കാഴ്ചയും. മുകൾ ഭാഗം ഓറഞ്ച് നിറത്തിലും ബോഡി കടും നീല നിറത്തിലും ഒരേ നിറത്തിൽ ബോട്ടുകൾ നിരന്നു കിടക്കുന്നത് ഹാർബറിന് വല്ലാത്ത മനോഹാരിത ചാർത്തുന്നു.കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രസർക്കാർ മൽസ്യബന്ധന ബോട്ടുകൾക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ഏകീകൃത കളർകോഡ് നിർബന്ധമാക്കിയത്. ആകാശ നിരീക്ഷണത്തിൽ പോലും ഏതു സംസ്ഥാനത്തെ ബോട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിയുംവിധമാണ് യാനങ്ങളുടെ കളർ.
ആറ് മാസം മുമ്പ് തീരത്തെ അപ്പാടെ ദുഃഖത്തിലായ്ത്തിയ ഓഖിദുരന്തത്തിന്റെ ഓർമ്മകൾ വിട്ടൊഴിഞ്ഞിട്ടില്ലായെങ്കിലും
കഴിഞ്ഞ അൻപത്തി രണ്ട് ദിവസമായി തുടരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്നതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് മത്സ്യത്തൊഴിലാളികൾ. സുരക്ഷിതമായി പല ഭാഗങ്ങളിലും വിശ്രമത്തിലായിരുന്ന ബോട്ടുകൾ പൈന്റിങ്ങും അറ്റകുറ്റപ്പണികളും തീർത്ത് ഹാർബറിൽ എത്തിച്ചിരിക്കുകയാണ്.
ബോട്ടിൽ വല അടുക്കി വെച്ചും എഞ്ചിനിലും കാനകളിലും ഡീസൽ നിറച്ചും മൽസ്യം സൂക്ഷിക്കാനുള്ള ഐസുകൾ റോപ്പ് മിഷ്യൻ വഴി പൊടിച്ച് നിറച്ചും മറ്റുമായി പോക്കിനും വരവിനും മത്സ്യ ബന്ധനത്തിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയാണ് ബിലാലും കൂട്ടരും. കുശലാന്വേഷണങ്ങൾ നടത്തി അവനും അവരോടൊപ്പം സഹായിയായി ചേർന്നു. അവൻ മത്സ്യ ബന്ധനത്തിന് പോരുന്നതിനോട് ബിലാലിനും കൂട്ടർക്കും എതിരഭിപ്രായമായിരുന്നു. അവന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോട് അവസാനം അവർ കീഴടങ്ങുകയായിരുന്നു.
പുലർച്ചെ മുതൽ ഒരു പകൽ മുഴുവനും യാത്ര രാത്രി കടലിൽ വിശ്രമം പിറ്റേന്ന് പകൽ മത്സ്യബന്ധനം അന്നു രാത്രിയും കടലിൽ നങ്കൂരം പിന്നീട് പുലർച്ചെ തിരികെയാത്ര വൈകീട്ടോടെ കര. ഇവ്വിധം മൂന്ന് പകലും രണ്ട് രാത്രിയും നീളുന്ന ഷെഡ്യൂളിലായിരുന്നു അവരുടെ ഒരു തവണത്തെ കടലിൽ പോക്ക്.
പുലർച്ചെ, മങ്ങിയ കാഴ്ചയാണ് നമുക്ക്. മത്സ്യ ബന്ധനത്തിനായി ബോട്ടുകൾ കടലിലേക്ക് പുറപ്പെടുന്ന സമയം. ചെറു തിരമാലകളുടെ ആരവവുമായി കടൽ, പക്ഷേ അവന്റെയും നമ്മുടെയും കാതുകളിൽ ബോട്ടുകളുടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത ശബ്ദം മാത്രം.
അതാ.. ഹാർബറിന്റെ അങ്ങേത്തലയിൽ നിന്നും ബിലാലിന്റെ ബോട്ട് സാവധാനം കടലിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു.
കരയെ ചുംബിച്ച് മടങ്ങാനായ് ഒന്നിനു പിറകെ മറ്റൊന്നായി അവേശത്തോടെ ഇരച്ചു നീങ്ങുന്ന തിരമാലകളെ കീറിമുറിച്ച് ബോട്ട് പടിഞ്ഞാറേക്ക് കുതിക്കുമ്പോൾ കിഴക്കുയർന്ന സൂര്യനെ പടിഞ്ഞാറെത്തിക്കാൻ ഭൂമി അതിന്റെ കറക്കവും തുടർന്നു കൊണ്ടിരുന്നു.
സൂര്യൻ അതിന്റെ വെളിച്ചത്തെ പൂർണ്ണമായും പകലിന് വിട്ടുകൊടുത്തിരിക്കുന്നു. ബോട്ടിൽ നിന്നും പുറകോട്ട് തിരിഞ്ഞാൽ കരയിപ്പോൾ വളരെ വിദൂരതയിലാണ് അവന് കാണാൻ കഴിയുക. കാണെക്കാണെ കരയുടെ ദൃശ്യം അവനെന്നതുപോലെ നമുക്കും നഷ്ടപ്പെട്ടിരിക്കുന്നു. ചുറ്റോടു ചുറ്റും ഇളക്കുന്ന നീല ജലം മാത്രം.നീലയുടെ പല പല അടരുകളാണ് കടലിലേക്ക് പ്രവേശിക്കുമ്പോൾ നാം കണ്ടത്. ആദ്യം ഇളം നീല, പിന്നെ കടും നീല, പുറംകടലിലിതാ പളുങ്കു നീല. തിരകളിൽ വെയിലിന്റ ചെമ്പുതകിടുകൾ മിന്നുന്നു. അലകൾക്കു മേലെ കടൽ കാക്കകൾ തെന്നിതെന്നി നീങ്ങുന്നു. ബോട്ട് അതിന്റെ ഇരട്ട യമഹ എഞ്ചിനും പ്രവർത്തിപ്പിച്ച് ചക്രങ്ങളാൽ ജലത്തെ കറക്കി നുരപ്പിച്ച് പുറം തള്ളി മുന്നോട്ട് കുതിച്ചു കൊണ്ടേയിരിക്കുന്നു.
സ്റ്റിയറിങ്ങിന് മുമ്പിലെ ഇടതുസൈഡിൽ ഒരു യന്ത്രം കണ്ടോ?
കടലില്‍ വഴി കണ്ടെത്തുന്നതിനാണ് ഈ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം. ഓരോ റൂട്ടിനും ഓരോ നമ്പര്‍ ഉണ്ട്. അക്ഷാംശരേഖയും രേഖാംശരേഖയും ദിശയും ദൂരവും എല്ലാം ചേരുന്ന ഒരു റൂട്ട്‌കോഡ്. ജി. പി. എസ്സില്‍ ഒരു റൂട്ട് കോഡ് സെറ്റ് ചെയ്താല്‍ മതി, ബോട്ട് ആ വഴിക്കു പൊയ്‌ക്കോളും.
എളുപ്പമെന്നു നമുക്ക് തോന്നുമ്പോൾ ബോട്ടിലെ ഏറ്റവും പ്രായം ചെന്ന നാരായണേട്ടന്റെ ഓർമ്മ വളരെ പുറകോട്ട് സഞ്ചരിക്കുകയാണ്. രാത്രിയായാൽനക്ഷത്രങ്ങളെ നോക്കി വഴി കണ്ടെത്തിയിരുന്ന ഒരു കാലത്തിലേക്ക്. നക്ഷത്രങ്ങളില്ലാത്ത രാത്രി കര ഏതു ദിശയിലാണെന്നു മനസ്സിലാക്കാൻ പോലും കഴിയില്ലായിരുന്നു. അപ്പോൾ മീൻ വള്ളത്തിന്റെ തിണ്ടിൽ കമഴ്ന്നു കിടക്കും. മൂക്ക് വെള്ളത്തിൽ മുട്ടും വിധം കണ്ണും കാതും കൂർപ്പിച്ച് തിരകളെ നോക്കിയുള്ള കിടപ്പ്. എങ്ങോട്ടാണോ തിരയടിക്കുന്നത് ആ ദിശയിലായിരിക്കും കര. ചിലപ്പോൾ തിരയുടെ ഗതി നിർണ്ണയം തെറ്റും. പുലരുമ്പോഴാണറിയുന്നത് എതിർദിശയിലാണ് സഞ്ചാരമെന്ന്. "അതൊക്കെ ഒരു കാലം" നാരായണേട്ടന്റെ നെടുവീർപ്പ് നമുക്ക് കേൾക്കാം.
കടൽയാത്ര അവന് ആദ്യമായിട്ടല്ലായിരുന്നു. മുമ്പ് അപ്പൻ അവനെയും അമ്മയെയും സഹോദരിയേയുമായി പുറംകടലിന്റെ വന്യതയും സൗന്ദര്യവും അവരും അനുഭവിച്ചറിയട്ടെ എന്നു കരുതി ഒരു യാത്ര കൊണ്ടുപോയിരുന്നു. കടൽക്കരയിലാണ് താമസമെങ്കിലും, കൂടുതൽ ഉൾക്കടലിലേക്ക് പോകും മുമ്പ് തന്ന അമ്മയും സഹോദരിയും കടൽ ചൊരുക്കിനാൽ ഛർദ്ദി തുടങ്ങിയതും അവരുടെ ഭയവും കാരണം അധികം ഉള്ളോട്ട് പോകാതെ തിരിക്കുകയായിരുന്നു. അവന് അന്നത്തേതുപോലെത്തന്നെ ഇന്നും യാതൊരു അസ്വസ്തതയോ ഭയമോ തോന്നിയില്ല എന്നത് അവന്റെ മനക്കരുത്തും ശാരീരിക ശക്തിയും ആത്മാർത്ഥതയും വിളിച്ചറിയിക്കുന്നു.
ചാകര ലഭിച്ച ആഹ്ളാദങ്ങളും, മത്സ്യം കിട്ടാതെ നിരാശരായി മടങ്ങേണ്ടി വന്നതും, കാറ്റിലും കോളിലും അകപ്പെട്ടു പോയി മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടതും
മറ്റുമായി കടലിലെ മുൻ അനുഭവങ്ങൾ പരസ്പരം അയവിറക്കി,
സമയാസമയങ്ങളിൽ ഭക്ഷണം പാകം ചെയ്ത് കഴിച്ച്, തമാശ പറഞ്ഞ് ചിരിച്ച്, സങ്കടങ്ങൾ പങ്കു വെച്ച് സമയം പോയതറിയാതെ വൈകീട്ടോടെ അവർ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.
കപ്പല്‍ച്ചാലില്‍ നിന്ന് ഒരുപാട് ദൂരെ മാറിയാണ് അവർ കടൽതറയിലേക്ക് ഏങ്കർ താഴ്ത്തി നങ്കൂരമിട്ടിരിക്കുന്നത്. രാത്രിയിൽ കപ്പലുകൾ വന്നിടിക്കുന്ന അപകടം ഭയന്നാണിത്. പക്ഷേ അതുപോലും സുരക്ഷിതമല്ലെന്ന് അടുത്ത കാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നു.
ചുറ്റോടു ചുറ്റും കടലും മേഘങ്ങളും കൂട്ടിമുട്ടുന്ന അപാരത. ഇപ്പോൾ ഒരു വലിയ ബോളിന്റെ ഉൾവശത്ത് മധ്യത്തിലായി നിലകൊള്ളുന്ന ഒരു അനുഭവമാണുണ്ടാവുക. അസ്തമയത്തിന്റെ ഏറ്റവും വലിയ മനോഹാരിത അനുഭവിക്കാനാവുന്നതും പുറംകടലിൽ നിന്നു തന്നെ. ആകാശത്തെ വർണ്ണ വിസ്മയവും കടൽ ജലത്തിന്റെ നിറ വൈവിദ്യവും നമ്മൾ മറ്റേതോ സ്വർഗീയ ലോകത്തെത്തിയ അനുഭൂതി നൽകുന്നു.
തിരകളിൽ ഊഞ്ഞാലാടി,കാറ്റിന്റെ തലോടലേറ്റ്, ജലകന്യകമാരുടെ പാട്ടുകേട്ട്
സിഗ്നൽ ലൈറ്റ് തെളിയിച്ച്, ഉറങ്ങാതെയും ഉറങ്ങിയും ഒരു കടൽ രാത്രി, എല്ലാവരും ഒരുമിച്ച് ഉറങ്ങുന്ന പതിവില്ല. കുറച്ച് പേർ ഉറങ്ങുമ്പോൾ കുറച്ച് പേർ ഉണർന്നിരിക്കും. അവന്റെ മനസ്സിലാ രാത്രി കണ്ടറിഞ്ഞ കേട്ടറിഞ്ഞ വായിച്ചറിഞ്ഞ, ഭൂമിയിൽ ജീവൻ അങ്കുരിച്ച അഗാധവും വിസ്തൃതമമായ
ജലസഞ്ചയത്തിന്റെ ഒരു വിഞ്ജാനകോശം തന്നെ തുറന്നു കിടന്നു.
പുലർച്ചയോടെ, ഇതാ അവർ മത്സ്യത്തെത്തേടി പുറപ്പെട്ടിരിക്കുന്നു.
അധികം അലയുന്നതിനു മുമ്പ് തന്നെ ബോട്ടിന്റെ സ്രാങ്ക് ബിലാൽ സ്റ്റയറിങ്ങിന്റെ വലതുഭാഗത്ത് ഘടിപ്പിച്ച എക്കോ സൗണ്ടറിന്റെ സ്ക്രീനിൽ ഒരു വലിയ കൂട്ടം മത്സ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ആ നിമിഷം മുതലുള്ള അവരുടെ ആവേശവും സന്തോഷവും മുഖത്തെ തെളിമയും മറ്റെപ്പോഴെങ്കിലും നമ്മളാരിലെങ്കിലും കണ്ടിട്ടുണ്ടോ? സംശയമാണ്. മനുഷ്യരുടെ മുഖങ്ങൾ സൂര്യനേക്കാൾ പ്രകാശിക്കുന്ന അത്ഭുത നിമിഷം തന്നെയിത്.
ബിലാലിന്റെ നിർദ്ദേശപ്രകാരം വലയുടെ ഒരറ്റവുമായി ഒരു മൽസ്യത്തൊഴിലാളി കടലിലേക്കെടുത്ത് ചാടിയിരിക്കുന്നു. പിന്നീട് ബോട്ട് അധിവേഗം ഓടിച്ച് കടലിൽ, വല പൊങ്ങി നിൽക്കാനുപയോഗിക്കുന്ന പല നിറത്തിലുള്ള പ്ലോട്ടുകളാൽ ഒരു വലിയ വൃത്തം വരച്ച് നേരത്തേ കടലിലേക്ക് ചാടിയ മൽസ്യത്തൊഴിലാളിയെ വന്നു പിടിച്ചു.അതി രാവിലെ തന്നെ, എങ്ങോട്ടോ ഒരു സംഘയാത്ര തിരിച്ച മൽസ്യങ്ങളെ ആ വൃത്തത്തിനകത്ത് അകപ്പെടുത്തിയിരിക്കുന്നു ബിലാലും കൂട്ടരും.
ആവേശത്തോടെയും, ആരവത്തോടെയും ഏലേസാ ഐലയ്യ വിളിച്ചവർ വലയുടെ അടിഭാഗത്തെ കയർ വലിച്ചടുപ്പിച്ച് വലയെ ഒരു വലിയ കുട്ട രൂപത്തിലാക്കിയിരിക്കുന്നു. ഇനി ഒരു മൽസ്യത്തിനു പോലും പുറത്തേക്ക് കടക്കാനാവില്ല. തുടർന്ന് വല വലിച്ചടുപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു അവർ.
വലയിൽ നിറയെ തിളങ്ങുന്ന മത്സ്യങ്ങൾ ജീവനുള്ള വെള്ളിത്തുട്ടുകൾ പോലെ കിടന്നു പിടയ്ക്കുന്നു. മത്സ്യങ്ങളെ വലക്കുട്ട ഉപയോഗിച്ച് കോരിയെടുത്ത് ബോട്ടിന്റെ ഉള്ളറകളിലേക്ക് നിറയ്ക്കലായിരിക്കുന്നു ഇപ്പോഴത്തെ ജോലി.ആ ജോലിയും കഴിഞ്ഞ് വല മുഴുവനായും വലിച്ചെടുത്ത് അടുത്ത മൽസ്യക്കൂട്ടത്തെ തിരഞ്ഞു നടക്കവെയാണ് വയർലെസ് സെറ്റിൽ നിന്നും ഫിഷറീസ് വകുപ്പിന്റെ ശുഭകരമല്ലാത്ത ആ സന്ദേശം അവരെത്തേടിയെത്തിയത്.
ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് കേരള തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നെന്നും കടലിലും കരയിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നതിനാൽ എത്രയും വേഗം തിരികെ മടങ്ങാനുമായിരുന്നു നിർദ്ദേശം.
അവന്റെയും കൂട്ടരുടെയും മുഖങ്ങളിൽ ഭയമല്ലെങ്കിലും ചെറിയൊരു നിരാശ പടർത്താൻ ആ സന്ദേശത്തിന് കഴിഞ്ഞു.
ഒരു വട്ടം കൂടി വല എറിഞ്ഞ ശേഷം മടങ്ങാം എന്നായിരുന്നു അവരുടെ കൂട്ടായ തീരുമാനം.തങ്ങളുടെ വലിയ ലക്ഷ്യത്തിന് കടലമ്മയുടെ എല്ലാപിന്തുണയുമുണ്ടാകുമെന്ന് അവർ ഉറച്ച് വിശ്വസിച്ചിരുന്നു; എന്നാൽവളരെ വേഗം തന്നെ കടലിനും അന്തരീക്ഷത്തിനും വന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു മടങ്ങുക എന്ന തീരുമാനത്തിലേക്ക് തന്നെ അവർ എത്തിച്ചേർന്നു.വയർലെസ് സെറ്റിൽ നിന്നും വീണ്ടും സന്ദേശങ്ങൾ വന്നു കൊണ്ടുമിരുന്നു.
നോക്കൂ..അൽപസമയത്തേക്ക് ഒന്നു ശാന്തമായ കടൽ പെട്ടെന്ന് മറ്റൊരു ഭാവത്തിലേക്ക് വഴിമാറിയിരിക്കുന്നു.
ഇതു വരെ തിരമാലകൾക്ക് മേലെ ലാഞ്ചുകമായിരുന്ന ബോട്ട്
ആടിയുലയാൻ തുടങ്ങിയിരിക്കുന്നു.
ഡക്കിലുണ്ടായിരുന്ന സാധന സാമഗ്രികൾ ബോട്ട് ഓരോ ഭാഗത്തേക്ക് ചെരിയുമ്പോഴും മറുഭാഗത്ത് നിന്നും താഴുന്ന ഭാഗത്തേക്ക് കുതിച്ച് തിണ്ടിൽ ചെന്നിട്ടിക്കുന്നുണ്ട്. അത്തരം ബോട്ട് കമിഴ്ന്ന് പോകുമോ എന്ന് തോന്നിപ്പിച്ച ഒരു ചരിച്ചിലിൽ അവർ കുടിവെള്ളം സൂക്ഷിച്ച വാട്ടർടാങ്ക് അത് കടലിലേക്ക് തെറിച്ചു പോയിരിക്കുന്നു.
അവനടക്കം തൊഴിലാളികൾ മേൽപ്പുരയ്ക്കുള്ളിൽ തൂണുകൾ പിടിച്ചും പരസ്പരം പിടിച്ചും ഇരിക്കുകയാണ് പിടി വിട്ടാലോ ഡക്കിലേക്ക് കടന്നാലോ തെറിച്ച് കടലിൽ പോയേക്കും.
മുമ്പൊരിക്കലും ആ മത്സ്യത്തൊഴിലാളികൾ അനുഭവിച്ചിട്ടില്ലാത്ത തലത്തിലേക്ക് കടൽ മാറിയിരുന്നതിനാൽ ഭീതി നിറഞ്ഞ മുഖഭാവമാണ് അവരിൽ നാം കാണുന്നതെങ്കിലും
വൈകാതെ കടൽ ശാന്തമാവും എന്നു തന്നെയായിരുന്നു അവരുടെ ഉള്ളിന്റെ വലിയ പ്രതീക്ഷ.
ആര്‍ത്തിരമ്പുന്ന കടലില്‍ ഹാന്‍ഡ് സ്റ്റീയറിംഗില്‍ പോലും ബോട്ട് നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ല. ഉയര്‍ന്ന തിരമാലകളും കനത്ത കാറ്റും കടലില്‍ ചക്രം തിരിയുന്നതിനിടയില്‍ ബോട്ട് മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു... കാറ്റും കടലും വീണ്ടും രൗദ്രമായിരിക്കുന്നു മദംപൊട്ടിയ തിരമാലകള്‍ ഇരുമ്പ് യാനത്തെ അടിച്ചു പതംവരുത്തുന്നുണ്ട്. ബോട്ട് മുന്നോട്ട് നീങ്ങുന്നത് തന്റെ നിയന്ത്രണത്തിലല്ലെന്ന് ബിലാൽ തിരിച്ചറിഞ്ഞിരുന്നു. ജി പി എസ് സംവിധാനത്തിന്റെ സിഗ്നൽ നഷ്ടമായ ആ ബോട്ടിനെ കാറ്റും സമുദ്രവും കരയിൽ നിന്നും എത്രയോ നോട്ടിക്കൽ മൈൽ ദൂരത്തേക്കായിരുന്നു അപ്പോൾ നയിച്ചുകൊണ്ടിരുന്നത് എന്നതായിരുന്നു സത്യം.
നമ്മുടെ കാഴ്ചയിൽ നിന്നും ഇപ്പോൾ ആ ബോട്ട് അപ്രത്യക്ഷമായിരിക്കുന്നു. കാഴ്ചയിലിപ്പോൾ ശാന്തമായ ഒരു കടലും
കടൽജലം കണ്ണിൽ നിറച്ച കുറെ തീരവാസ മനുഷ്യരും മാത്രം. അവരുടെ ഉപ്പു ജലം നിറഞ്ഞ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുക, അവിടെ നമുക്കൊരു സ്വപനം അഥവാ പ്രതീക്ഷ കാണാം; ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത, മരണത്തെ മുഖാമുഖം കണ്ട, ഒരേ സമയം അഭയവും കണ്ണീരുമായ സമുദ്രത്തിന്റെ പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുമായി
കടൽ കടന്ന് സമുദ്രം വഴി
അവനും കൂട്ടരും
തിരികെയെത്തുന്ന കാഴ്ച.
ആ കാഴ്ചയിൽ നിന്നും പിൻമാറുമ്പോൾ ഒരു ഹൃദയതാളം നമ്മുടെ കാതുകളിലെത്തുന്നു.
കൃത്യമായ എണ്ണവും ശക്തിയുള്ള ഒരു ഹൃദയത്തിന്റെ സുന്ദരമായ മിടിപ്പ്.
*****************************
ഷാനവാസ്.എൻ, കൊളത്തൂർ.
Mb:97 45 01 22 73.

1 comment:

  1. മത്സ്യത്തൊഴിലാളികളുടെ അർപ്പണബോധവും , കടലിൽ അവരുടെ തൊഴിലിലെ അപകടവും നന്നായി വരച്ചിട്ട രചന. ആശംസകൾ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot