Slider

അവൾ (കഥ)

0


അവർ ഒരുമിച്ച് പുറത്തേക്ക് പോകാൻ തയ്യാറാവുകയായിരുന്നു. പെട്ടെന്നാണ് കാളിംഗ് ബെൽ മുഴങ്ങിയത്. മാസ്ക് എടുത്തു വച്ചു കൊണ്ട് വാതിൽ തുറന്നപ്പോൾ മുറ്റത്ത് കാക്കി വേഷത്തിൽ കുറച്ചു പേർ. ഇതെന്താണിങ്ങനെ എന്ന് പകച്ചു നിൽക്കുന്നത് കണ്ട് അവർ പറഞ്ഞു. "പേടിക്കണ്ട സർ, ഞങ്ങൾ ഈ വീടും പരിസരവും സാനിറ്റൈസ് ചെയ്യാൻ വന്നതാണ്. 2 വീടിനപ്പുറത്ത് ഒരു സ്ത്രീക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ട് " എന്ന്. 
അവർ പറഞ്ഞ വീട് ശ്രീനിജയുടേതാണ്. അവിടെ അവളും മകനും മാത്രമേയുള്ളൂ. എന്റെ കണ്ണുകളിലെ നടുക്കവും വേദനയും ശ്രദ്ധിക്കുന്നുണ്ട് അടുത്തു നിൽക്കുന്ന ദിവ്യ. എന്റെ ചെറിയ മാറ്റം പോലും അവൾക്കറിയാം. തിരിച്ചെനിയ്ക്ക് അത്രയും കഴിയുമോന്ന് സംശയമാണ്. 
എനിയ്ക്കു വേണ്ടി അവൾ സംസാരിക്കാൻ തുടങ്ങി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ശ്രീനിയ്ക്കു മാത്രമാണ് പോസിറ്റീവ് ആയത്. മോനു കുഴപ്പമില്ല എന്നറിഞ്ഞു. അവളെ അവർ ഹോസ്പിറ്റലിലേക്ക് മാറ്റുകയാണെന്ന്. കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്ക് തത്കാലം മാറ്റാനാണത്രേ തീരുമാനം. കോഴിക്കോടുള്ള സഹോദരനും കുടുംബത്തിനും റിസ്ക് എടുക്കാൻ കഴിയില്ലെന്ന്. 
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആ കുഞ്ഞിന്റെ മുഖം വല്ലാത്ത വേദനയുണർത്തി. ഞാൻ എന്തെങ്കിലും പറയും മുമ്പേ ദിവ്യ അവരോട് പറഞ്ഞു, കുഞ്ഞിനെ ഞങ്ങൾ ഇവിടെ നിർത്താൻ തയ്യാറാണ് , ശ്രീനിജയോടൊന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന്. എന്റെ കയ്യിൽ നമ്പറില്ലെന്നു മനസിലാക്കി അവൾ തന്നെ ആരോഗ്യപ്രവർത്തകരിൽ നിന്നു നമ്പർ വാങ്ങി വിളിച്ചു സംസാരിച്ചു. ഹൃദയം നിറഞ്ഞ കരച്ചിലായിരുന്നു മറുപടി. പിന്നെയൊന്നും ആലോചിച്ചില്ല. പെട്ടെന്ന് കുഞ്ഞിനെ വീട്ടിലെത്തിച്ചു. ഞങ്ങൾ പിന്നെ ഹോം ക്വാറന്റയിനിലായി 14 ദിവസത്തേക്ക്. 
നാൽപതുകളിലെത്തിയ ഞങ്ങൾ അങ്ങനെ ആദ്യമായി അച്ഛനുമമ്മയുമായി കുറച്ചു ദിവസത്തേക്ക്. 
ശ്രീനിയുടെ അതേ പ്രകൃതമാണ് മോനും. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാത്ത ഒതുങ്ങിയ പ്രകൃതം. ആ സ്വഭാവമാണല്ലോ ശ്രീനിയിലേക്കെന്നെ അടുപ്പിച്ചതും. 

അന്നും ഞങ്ങളിതു പോലെ അയൽവാസികൾ ആയിരുന്നു. നല്ലുണ്ണ്യൂരിലെ കുട്ടിക്കൂട്ടത്തിന്റെ നേതാവായിരുന്നു ഞാൻ. നിറഞ്ഞു കായ്ച്ചു നിൽക്കുന്ന മാവിനും നെല്ലിയ്ക്കും കല്ലെറിയാനും ചുവന്നു തുടുത്ത ചാമ്പക്ക പറിച്ചെടുക്കാനും ആറ്റിലെ വെള്ളത്തിൽ തോർത്ത് വിരിച്ച് മീൻ പിടിയ്ക്കാനും വയലിലിറങ്ങി വീട്ടിലെ പശുക്കൾക്ക് വേണ്ടുന്ന പുല്ലു പറിയ്ക്കാനും വഴിയിൽ കിടന്നു കിട്ടുന്ന കശുമാങ്ങ പെറുക്കിയെടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുങ്കിയമ്മൂമ്മയ്ക്ക് കൊടുത്ത് ചുട്ടെടുപ്പിക്കാനും കിട്ടുന്നത് കൃത്യമായി വീതം വെക്കാനും ഒക്കെ മുന്നിൽ ഞാൻ തന്നെ. എല്ലാ കാര്യത്തിലും കൂടെ നടക്കുമെങ്കിലും തന്റെ പങ്കു പോലും ചോദിച്ചു വാങ്ങാൻ ശ്രീനി നിൽക്കാറില്ല. മറ്റാരെങ്കിലും ചോദിച്ചാൽ കൊടുത്തിട്ടു പോകുകയും ചെയ്യും. ഞാൻ അതുകൊണ്ടു തന്നെ അവളെ പ്രത്യേകം ശ്രദ്‌ധിയ്ക്കാറുണ്ട്. 

ഓണത്തിനുള്ള വലിയ പൂക്കളം ഇടവഴിയിൽ ഇത്തവണ കുട്ടിളൊരുമിച്ചിടാൻ തീരുമാനിച്ചു. നല്ലുണ്ണിമലയിൽ നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമുണ്ട്. ഞങ്ങൾ നാലഞ്ചുപേർ , ഞാൻ, കൊച്ചുകുട്ടൻ, രാഹുൽ ഇങ്ങനെ 3 ആൺകുട്ടികളും ശ്രീനി, അനു, ഇങ്ങനെ 2 പെൺകുട്ടികളും കൂടി ചേർന്ന് രാവിലെ 6 മണിയ്ക്ക് നല്ലുണ്ണിമലയിലേക്ക് പോയി. 
മഞ്ഞുതുള്ളി കനം തൂങ്ങുന്ന ചെറിയ പുൽത്തുമ്പ് കണ്ണിലിറ്റിച്ചും മേഘം പോലെ പാറിപ്പറക്കുന്ന വെള്ളമഞ്ഞിനെ ഊതിയകറ്റിയും  കൈവിടർത്തി വിമാനം പറക്കും പോലെ ഓടിയും ഞങ്ങൾ മല കയറി.  വലിയ വട്ടയിലയും തേക്കിലയും പറിച്ച് ഈർക്കിലു കൊണ്ട് കുമ്പിളു കുത്തിയെടുത്തിട്ടുണ്ട്. അതിൽ പറിച്ചിടുന്നത് നിറയുമ്പോൾ കൊണ്ടു വന്ന വലിയ പ്ലാസ്റ്റിക് കവറിൽ കൊണ്ടു പോയി ഇടും. കൂട നിറയെ പൂക്കളുമായി പാട്ടും പാടി തിരികെയിറങ്ങുമ്പോൾ പിന്നിൽ ഒരു കരച്ചിലുറക്കെ കേൾക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ ശ്രീനിയെ കാണാനില്ല. തിരിച്ചോടി നോക്കുമ്പോൾ കല്ലിൽ തട്ടി വീണു മുട്ടു മുറിഞ്ഞ് ചോരയുമൊലിച്ച് കരയുന്നു. എന്നെ കണ്ടതും കരച്ചിലിന്റെ ശബ്ദം കൂടി. മുറിവിലേക്ക് ഊതി കൊടുത്ത് കെട്ടിപ്പിടിച്ച് ആശ്വസിപ്പച്ചോൾ ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ. ഉടുത്തിരുന്ന ഒറ്റമുണ്ടിന്റെ അറ്റം കൊണ്ട് ചോര തുടച്ച് അവളെ തോളിലെടുത്ത് മലയിറങ്ങുമ്പോൾ ഞാനെന്റെ മനസിലൊരു നായകനാവുകയായിരുന്നു.. ആ പതിനഞ്ചുവയസുകാരന്റെ സ്വപ്നങ്ങളിലെ നായികയ്ക്ക്  അഞ്ചു വയസിനിളപ്പമുള്ള ശ്രീനിയുടെ മുഖമായിരുന്നു. അന്നുമുതൽ അവളും എന്തിനുമേതിനും അഭിയേട്ടാ എന്നു വിളിച്ചു പിന്നാലെ കൂടി. അവളുടെ വീട്ടിലും ഞാനൊരംഗത്തെപ്പോലെയായിരുന്നു. കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കെത്തുമ്പോഴേക്കും ഞങ്ങൾ പ്രണയത്തിന്റെ വസന്തം തീർക്കുകയായിരുന്നു. രണ്ടു വീട്ടുകാർക്കും സമ്മതമായിരുന്നതുകൊണ്ട് തന്നെ ഞങ്ങൾക്ക് കുറച്ച് സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
പിന്നെയെപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്....???
അച്ഛൻ മരിച്ച് വീട്ടിൽ കടം കയറിയപ്പോൾ ....!!!
ജോലി കിട്ടാതെ കാത്തിരിപ്പു നീണ്ടപ്പോൾ ....!!!
അല്ല.... അപ്പോഴൊക്കെയും അവർ കൂടെ നിന്നിരുന്നു.
വർഷങ്ങളായി പിണങ്ങി കഴിഞ്ഞിരുന്ന അവളുടെ അച്ഛൻ പെങ്ങളും കുടുംബവും തിരികെയെത്തിയപ്പോൾ ...
അപ്പോഴാണെല്ലാം കൈവിട്ടു തുടങ്ങിയത്....
അപ്പച്ചിയ്ക്ക് ശ്രീനിയെ വലിയ ഇഷ്ടമായിരുന്നു. ഉണ്ടക്കണ്ണും നീണ്ടമൂക്കും  ചുരുണ്ട മുടിയുമായി അവൾ അപ്പച്ചിയെപ്പോലെയുണ്ടെന്ന് എല്ലാവരും പറയുമായിരുന്നു. അപ്പച്ചിക്കാണേൽ എന്നോട് കാരണമറിയാത്ത വല്ലാത്ത ഒരു ഇഷ്ടക്കേടും ഉണ്ട്. അപ്പച്ചിയോടൊപ്പം മകനും വന്നിട്ടുണ്ട്.
അപ്പച്ചിയുടെ മകൻ .... രോഹിത് ...
വെളുത്തു തുടുത്തൊരു സുന്ദരൻ.... എന്നേക്കാൾ രണ്ടു വയസിന് ഇളയതാണ്... പക്ഷേ കമ്പ്യൂട്ടർ രംഗത്ത് ജോലിയുണ്ട്.  മിടുക്കനാണ്. രോഹിത്തിനു വേണ്ടി അപ്പച്ചി ശ്രീനിയെ ആലോചിച്ചു. ആദ്യമൊക്കെ അവളുടെ അച്ഛനുമമ്മയും എന്റെ കാര്യമൊക്കെ അവരോട് പറഞ്ഞു, എതിർത്തു. പക്ഷേ എനിയ്ക്ക് രോഹിത്തിനോളം സൗന്ദര്യമോ സമ്പത്തോ ജോലിയോ ഇല്ലാത്ത കാരണം പറഞ്ഞ് അവരെക്കൊണ്ടൊക്കെ സമ്മതിപ്പിക്കുവാൻ അപ്പച്ചിയ്ക്കു കഴിഞ്ഞു. ശ്രീനി, കൂടെ ഇറങ്ങി വരാമെന്ന് കരഞ്ഞു കാലു പിടിച്ചെങ്കിലും അവളുടെ അച്ഛന്റെ ആത്മഹത്യാ ഭീഷണിയും എന്റെ അപകർഷതാബോധവും എന്നെ അതിന് അനുവദിച്ചില്ല. പിന്നെ കുറേ കാലം ഒന്നുമറിഞ്ഞില്ല. കലാലയ ജീവിതത്തിലെ എന്റെ സുഹൃത്ത്, ഞാനറിയാതെയെന്നെ പ്രണയിച്ചു നടന്ന ദിവ്യ പിന്നീടെന്റെ സഖിയായി. കഴിഞ്ഞ വർഷമാണ് യാദൃശ്ചികമായി പിന്നെ ശ്രീനിയെ കാണുന്നത്. അവളനുഭവിച്ച ദുരിതങ്ങൾ ആ കണ്ണുകളിൽ വായിയ്ക്കാമായിരുന്നു. ഉണ്ടക്കണ്ണുകൾ കുഴിഞ്ഞു കറുത്തിരുന്നു. കഴുത്തിലെ എല്ലു തെളിഞ്ഞ് തൊലിയില്ലാത്ത പോലെ തോന്നി. എന്നോ ഊരിമാറ്റിയ മൂക്കുത്തിയുടെ അടയാളം എന്നെ പഴയതെന്തൊക്കെയോ ഓർമ്മിപ്പിച്ചു.
 ദിവ്യയാണ് അന്നും സംസാരിച്ചത്. അടുത്ത വീട്ടിലാണ് താമസമെന്നത് അതിശയമായി തോന്നി. അകാലത്തിലെ വൈധവ്യവും കഷ്ടപ്പാടും അവളെ മറ്റാരോ ആക്കി മാറ്റിയിരുന്നു. ദിവ്യ ഫോൺ നമ്പർ ചോദിച്ചിട്ടും കൊടുക്കാതിരുന്നത് അവളുടെ കഷ്ടപ്പാടുകൾ ഞങ്ങളറിയാതിരിയ്ക്കാനാണെന്ന് മനസിലായതുകൊണ്ട് പിന്നീടൊരിയ്ക്കലും ഞങ്ങൾ പരിചയം പുതുക്കാൻ വേണ്ടി പോലും കണ്ടില്ല.... ഒന്നും മിണ്ടിയുമില്ല. 
ഇന്നിപ്പോ അവളുടെ മകൻ കുറച്ചു ദിവസത്തേക്കെങ്കിലും ഞങ്ങൾക്കൊപ്പം.... ദിവ്യ അവനോട് എന്നെ അച്ഛാ എന്ന് വിളിയ്ക്കാൻ പറഞ്ഞു. അവളെ അമ്മേ  എന്നും. ഒന്നര മാസം കഴിഞ്ഞു. അസുഖം മാറി അവൾ തിരികെ വന്നു... മുഖത്ത് നോക്കാനേറെ പ്രയാസപ്പെട്ടു ഞങ്ങൾ പരസ്പരം... 
ഇപ്പോൾ ഇടയ്ക്ക് അവൻ.... ആദി... ഞങ്ങൾക്കൊപ്പം വന്നു നിൽക്കാറുണ്ട്... 
വിധിയെന്താണ് കാത്തു വയ്ക്കുന്നതെന്നറിയില്ലല്ലോ....
എന്തായാലും ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലാണ്... രണ്ട് അമ്മമാരെ കിട്ടിയതിന്റെ .... പുതിയൊരു അച്ഛനെ കിട്ടിയതിന്റെ സന്തോഷം ആദിയ്ക്കും.... ഒരു മകനെ കിട്ടിയ സന്തോഷം  ഞങ്ങൾക്കും...
അവൾ.....
ശ്രീനി... 
ഇപ്പോഴും പഴയതു പോലെ തന്നെ.... ഒന്നും ആവശ്യപ്പെടാതെ... 
സ്നേഹം മാത്രം നിറഞ്ഞ ഹൃദയവുമായി ....
=================
താത്രിക്കുട്ടി



0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo