നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ് (കഥ )



"ഇവിടെ ഈ കഥ അവസാനിയ്ക്കുകയാണ്." ഡയറിയുടെ അവസാനതാളും എഴുതി നിറച്ചിട്ട് അവൾ എഴുന്നേറ്റു. തന്റെ മുറിയിലെ അഴിയില്ലാ ജനാലയുടെ വെളുത്ത വിരി നീക്കി കണ്ണാടിച്ചില്ലുകൾക്കപ്പുറമുള്ള കാഴ്ചകളിലേക്ക് കണ്ണുനീട്ടി. മ്യൂസിയത്തിന്റെ യും കനകക്കുന്നിന്റെയും പച്ചക്കാഴ്ചകൾക്ക് ഇത്രയേറെ ഭംഗിയുണ്ടായിരുന്നോ? ആലോചിക്കുന്നതിനിടെ അവളുടെ കൈകൾ സ്വപ്നത്തിലെന്നപോലെ ആ ജനാലയുടെ വാതിലുകൾ മെല്ലെ തുറന്നു. 
അകത്തേക്കടിച്ചു കയറുന്ന കാറ്റിന് നേരിയ തണുപ്പുണ്ട്. മഴ തുടങ്ങിയതിൽപ്പിന്നെ യാണിങ്ങനെ. അതുവരെ ഈ 20 ആം നിലയിലെ ജനാല തുറക്കാനേ കഴിയില്ലായിരുന്നു. അത്ര ചൂടാണ്. തൊലിയൊക്കെ വരണ്ടുണങ്ങി വല്ലാതെ നീറും. ആ ചൂട് സഹിക്കാനാകാതെയാണ് നന്ദേട്ടനും കൂടി ഇവിടെ സ്ഥിരമായി നിൽക്കാൻ തുടങ്ങിയ ശേഷം, AC വാങ്ങിയത്. ഒരുമിച്ച് നിൽക്കാൻ തുടങ്ങിയപ്പോൾ സ്നേഹവും വല്ലാതെ കൂടി. ഒരിക്കലുമവസാനിക്കരുതേ ഈ സ്നേഹമെന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു ഞാൻ. കൈവിട്ടു പോകുമെന്ന് കരുതിയതൊക്കെയും തിരിച്ചു കിട്ടിയതിന്റെ അഭിമാനമായിരുന്നു എനിയ്ക്ക്. ഒന്നുമാകാതെ പോകുന്നെന്ന ചിന്ത ഉള്ളിലുണരും മുമ്പേ ഏട്ടന്റെ ലക്ഷ്യങ്ങളൊക്കെ പൂർത്തിയാക്കാൻ സ്വന്തം പദവിയും അഭിമാനവും ഒന്നും നോക്കാതെ പലരോടും ഞാൻ കെഞ്ചിയിട്ടുണ്ട്. കൂട്ടുകാരുമൊത്തുളള മദ്യപാനത്തെക്കുറിച്ചറിഞ്ഞപ്പോഴൊക്കെ തല വല്ലാതെ കുനിഞ്ഞ് അപമാനിതയാകുകയായിരുന്നു ഞാൻ. അടിസ്ഥാന സ്വഭാവം മാറ്റാനാവുകയില്ലെന്ന് ഓർക്കാത്തതെന്താണ് ഞാൻ?

ഓർമ്മകളിങ്ങനെ വേലിയേറ്റം പോലെ മനസ്സിന്റെ കര കവിയുന്നു. ഞാൻ വൈഗ വിശ്വനാഥ്. തിരുവനന്തപുരത്ത് എത്തിയിട്ട് 30 വർഷത്തോളമായി. കല്യാണത്തിനു മുമ്പേ തന്നെ ഇവിടെയാണ്. ലോ ഡിപ്പാർട്ട്മെന്റിലാണ്. ഭർത്താവ് നന്ദകുമാർ വക്കീലാണ്.
 നന്ദേട്ടൻ മറ്റെന്തിനേക്കാളും ... ആരെക്കാളും ...എനിക്കേറെ പ്രിയപ്പെട്ടതാണ്. ഏട്ടൻ പറയുന്നതൊക്കെയും വാക്കുകളിലൂടെ തന്നെ ഞാൻ വിശ്വസിക്കുമായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ അബദ്ധവും.

1980-ൽ പ്രീഡിഗ്രി ക്ലാസ് മുറിയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സീനിയേഴ്സിലെ തീപ്പൊരി പ്രാസംഗികനായ രാഷ്ട്രീയക്കാരനെന്ന ലേബൽ ഉണ്ടായിരുന്നതുകൊണ്ടു തന്നെ ഞങ്ങൾക്ക്, ഞങ്ങൾ കൂട്ടുകാർ 4 പേരുണ്ട്, നന്ദേട്ടനെ ഇഷ്ടമേയല്ലായിരുന്നു. പിന്നീടൊരിയ്ക്കൽ കൂട്ടുകാരനൊപ്പം എന്റെ വീടെന്നറിയാതെ ചോർന്നൊലിച്ചു തകർന്നു കിടക്കുന്ന വീട്ടിലെത്തി. ഔപചാരികതയുടെ ഭംഗിയ്ക്കു വേണ്ടി അകത്തേക്ക് വിളിച്ചു. കുടിയ്ക്കാൻ കട്ടൻ കാപ്പിയും കൊടുത്ത് അമ്മയേയും അനിയത്തിയേയും പരിചയപ്പെടുത്തി.അന്നത്തെ സംഭാഷണം ഞങ്ങളെ ഒരു സൗഹൃദത്തിന്റെ വഴിയിലെത്തിച്ചു. ഡിഗ്രി പഠനം കഴിഞ്ഞെങ്കിലും പാസാവാതെ പുറത്തിറങ്ങിയ നന്ദേട്ടൻ ഇടയ്ക്ക് തന്റെ പ്രിയതമയെ, പ്രിയയെ (അതാണവളുടെ പേര് ) കാണാൻ വരാറുണ്ടായിരുന്നു. അവരുടെ സ്വകാര്യസംഭാഷണങ്ങളൊക്കെ കഴിഞ്ഞ് എന്റെ ക്ലാസിലേക്ക് വരുന്നതും കാത്ത് ഞാനും നീലിമയും വരാന്തയിൽ നിൽക്കും. എത്ര നേരം നിൽക്കേണ്ടിവരുമെന്ന് അറിയാത്തതു കൊണ്ട് ബസിന്റെ സമയമാവുമ്പോ നീലിമ പോകും. പിന്നെ ഞാനൊറ്റയ്ക്ക് ആ വാകച്ചോട്ടിൽ കാത്തു നിൽക്കും. പ്രിയയെ കൊണ്ടുപോയി ബസ് കയറ്റിവിട്ടിട്ട് വരുവോളവും ഞാനവിടെയുണ്ടാകും. പിന്നെ കുറച്ച് ലോകവർത്തമാനങ്ങളും സ്വപ്നങ്ങളും വിഷമങ്ങളുമൊക്കെ പറഞ്ഞു പറഞ്ഞ് കായൽക്കാറ്റേറ്റ് റോഡിലൂടെ നടക്കുമ്പോൾ കൂട്ടുകാരിൽ ചിലർ ചോദിച്ചിട്ടുണ്ട് - നിങ്ങൾ സുഹൃത്തുക്കൾ ആണോ അതോ പ്രണയികൾ ആണോ എന്ന്. ചോദ്യം കേൾക്കുമ്പോൾ ഞങ്ങളും പരസ്പരം നോക്കി ചിരിക്കും. മറുപടി ഏട്ടന്റെയാണ്. "ശരിയായ സൗഹൃദത്തിനും പ്രണയത്തിനും ഇടയിലെ അതിർവരമ്പ് ഒരു നൂൽപ്പാലം പോലെ ചെറുതാണ്.. ഞങ്ങൾ അവിടെയാണ് ". എന്ന്.
   പിന്നൊരു കാലം ഏട്ടനും പ്രിയയും തമ്മിലകന്നു. ഞാനും ചില പ്രശ്നങ്ങളിൽപെട്ട് ഒറ്റയ്ക്കായതുപോലെയായി. അങ്ങനെയൊരു ദിവസമാണ് എന്റെ ഉരുണ്ട കാൽപാദത്തിൽ നീണ്ട വിരലുകൾ കൊണ്ടമർത്തി സ്നേഹച്ചൂടിലെന്നെ ചേർത്ത് നിർത്തി " നീ വിഷമിക്കണ്ട. നിനക്കൊപ്പം ഏതു സാഹചര്യത്തിലും ഞാനുണ്ടാകും" എന്ന് വാഗ്ദാനം ചെയ്തത്. ആ ചെമ്പൻകണ്ണുകളിലപ്പോൾ എന്നോടുള്ള സ്നേഹം നിറഞ്ഞു കവിയുകയായിരുന്നു. പതിയെ ഞങ്ങളിലെ പ്രണയത്തിന്റെ ആഴം കൂടിക്കൊണ്ടിരുന്നു. ഒരുമിച്ചുള്ള ലോ കോളേജ് പഠനകാലം അതിനൊരു ഇന്ധനവുമായിരുന്നു. വിവാഹം സ്വപ്നം മാത്രമായേക്കാവുന്ന വിധം വിപരീതമായിരുന്നു സാഹചര്യങ്ങൾ. എതിർപ്പു കളെയൊക്കെ അനുകൂലമാക്കി 29 വർഷങ്ങൾക്കു മുൻപ് ഞങ്ങൾ വിവാഹിതരായി. അധികം കഴിയും മുമ്പേ ലച്ചു തന്റെ വരവറിയിച്ചു.

 പ്രത്യേകിച്ചൊരു സമയക്രമമനുസരിച്ചുള്ള ജോലിയല്ലല്ലോ വക്കീൽപ്പണി. അതുകൊണ്ടു തന്നെ ഞാൻ നാട്ടിലുണ്ടായാൽ പോലും ഏറെ വൈകിയേ ഏട്ടൻ വീട്ടിലെത്താറുള്ളൂ. എല്ലാവരും കിടന്ന് ഒന്നുരണ്ടുറക്കം കഴിയുമ്പോഴും ഞാനാ ഹാളിൽ കാത്തിരിക്കുന്നുണ്ടാവും, ഉറങ്ങാതെ, ഭക്ഷണം പോലും കഴിക്കാതെ. ഏട്ടൻ വന്നു കഴിഞ്ഞ് കഴിയ്ക്കാനെടുത്തു വെക്കാമെന്ന് പറയുമ്പോഴാവും "ഞാൻ കഴിച്ചിട്ടാ വന്നത് " എന്ന് കേൾക്കുന്നത്. എനിയ്ക്കപ്പോൾ വല്ലാതെ സങ്കടം വരും. ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് ഉത്തരമേ പ്രതീക്ഷിക്കരുത്. ഒന്ന് കുളിച്ച് മൊബൈലും കൊണ്ട് കട്ടിലിലേക്ക് വീഴുമ്പോഴേക്കും " നീ കഴിച്ചോ?" എന്ന ചോദ്യം തിരികെ പ്രതീക്ഷിക്കണ്ട എന്ന് തിരിച്ചറിയുന്ന ഞാൻ അടുക്കള പൂട്ടി വന്നു കിടക്കും. കണ്ണുനിറഞ്ഞൊഴുകി തലയണ നനഞ്ഞ് പിന്നെപ്പോഴോ ഞാനുറങ്ങിപ്പോകും.
എങ്കിലും എനിയ്ക്ക് ഏട്ടൻ വരാതെ ഉറങ്ങാനാവുകയില്ല. അന്നും ഇന്നും അക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. 

ഏറ്റവും പ്രിയപ്പെട്ട 3, 4 പേർ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അകലേക്കു മറഞ്ഞ്. ഉള്ളിലെ ഭീതി .... അതെന്നെ വല്ലാതെയിന്നും പിന്തുടരുന്നുണ്ട്.

കണ്ണു ചിമ്മും വേഗത്തിൽ വർഷങ്ങൾ കടന്നുപോയി. ഏറെ സ്നേഹമുള്ളിലുണ്ടെന്നറിയാവുന്നതു കൊണ്ട് എത്രയൊക്കെ പ്രതീക്ഷകൾ തെറ്റിയാലും ഞാൻ ഏട്ടന്റെ പിന്നാലെ നടക്കും. 
ലച്ചുക്കുട്ടി പുറത്തെത്തിയിട്ട് 6 മാസം കഴിഞ്ഞു. ഞങ്ങൾ തിരുവനന്തപുരത്തും ഏട്ടൻ എറണാകുളത്തും. ആഴ്ചാവസാനങ്ങളിൽ മിക്കതും ഞങ്ങൾ നാട്ടിലെത്തും. ലഗ്ഗേജും കുഞ്ഞുമൊക്കെയായി വരുന്ന എന്നെ വിളിക്കാൻ ഏട്ടനെത്തുന്നത് അരമണിക്കൂറെങ്കിലും വൈകിയാവും. ട്രെയിനിലെ വെള്ളിയാഴ്ചത്തെ തിക്കും തിരക്കും കഴിഞ്ഞ് രാത്രിയുടെ വല്ലാത്ത ഇരുട്ടും റെയിൽവേ സ്റ്റേഷനിലെ ചില തുറിച്ച നോട്ടങ്ങളുമൊക്കെയായി ആകെ ക്ഷീണിച്ച ഞാൻ കുഞ്ഞിന്റെ കരച്ചിലും വിശപ്പുമടക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവും. അച്ഛനെ കാണുമ്പോഴുള്ള ലച്ചുവിന്റെ കൺനിറഞ്ഞ ചിരി ഒന്നു കാണേണ്ടതു തന്നെ.
ചില ആഴ്ചകളിൽ ഏട്ടൻ തിരുവനന്തപുരത്തേക്കെത്താമെന്ന് പറയും. അന്ന് ഞങ്ങൾക്ക് ഉത്സവമാണ്. പറ്റാവുന്നത്ര വിഭവങ്ങളൊരുക്കി അടുത്തൊരു ദിവസം എന്തൊക്കെ ചെയ്യാനുണ്ടെന്ന് പ്ലാനൊക്കെ ചെയ്ത് ഞാനും ലച്ചുവും അക്ഷമരായി കാത്തിരിക്കും. ട്രെയിൻ കയറിയെന്നു കേട്ടുകഴിഞ്ഞാൽ പിന്നെ ട്രെയിൻ ട്രാക്ക് ചെയ്ത് ഇരിയ്ക്കലാണു പണി."എവിടെത്തിയമ്മേ അച്ഛൻ ?" ഇടയ്ക്കിടെ ലച്ചു ചോദിച്ചു കൊണ്ടിരിക്കും. അവളെന്നെപ്പോലെയൊരു അച്ഛൻ കുട്ടി ആണ്. ഇടയ്ക്ക് വല്ലാതെ പനിയ്ക്കും. അച്ഛനെ കാണുന്നതോടെ പനി മാറുകയും ചെയ്യും. അച്ഛനെ കാണാനുള്ള അവളുടെ ഉത്സാഹം കണ്ടിരിക്കുമ്പോഴാകും നന്ദേട്ടന്റെ കാൾ വരുന്നത്. "ആലപ്പുഴയിൽ ഇറങ്ങുകയാണ്. അടുത്തയാഴ്ച വരാം." എന്ന്. കൂട്ടുകാരാരെങ്കിലും വിളിച്ചെന്നോ ക്ലയന്റ് വരുമെന്നോ പരിചയം പോലുമില്ലാത്ത ആരെങ്കിലും മരിച്ചെന്നോ എന്തെങ്കിലും ഒരു കാരണവും കേൾക്കാം. ആളിക്കത്തുന്ന തീയിലേക്ക് വെള്ളം കോരിയൊഴിച്ച പോലെ സന്തോഷം തീർന്ന് കുഞ്ഞിക്കണ്ണുകൾ നീരൊഴുക്കാൻ തുടങ്ങും. ആ കുഞ്ഞു സങ്കടം കണ്ടിരിക്കുന്നതു തന്നെ ഉള്ളുരുക്കുന്ന വേദനയാണ്. കാത്തിരിപ്പിന്റെ വേദനകൾ .... മുഷിച്ചിലുകൾ.... എങ്ങനെപറയണമെന്നെനിയ്ക്കറിയുന്നില്ല സത്യത്തിൽ .

അന്ന് .... ആ ഉത്സവദിവസമാണെന്റെ പ്രതീക്ഷകളിലൊക്കെ ഏറ്റവും വലിയ വിള്ളലുണ്ടായത്. കൂട്ടുകാരന്റെ വീട്ടിലേക്ക് പോയതാണ് ഉച്ചകഴിഞ്ഞ്. മറ്റു ശീലങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു ടെൻഷൻ ഒന്നും തോന്നിയില്ല. എങ്കിലും നേരിയ പരിഭവമുണ്ടായിരുന്നു. വല്ലപ്പോഴും വരുന്ന ഞങ്ങൾക്കൊപ്പമൊന്നിരിയ്ക്കണമെന്നു പോലും തോന്നുന്നില്ലല്ലോ എന്ന്. അന്നും എന്റെ കാത്തിരിപ്പ് പതിവുപോലെ അർധരാത്രി വരെ നീണ്ടു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ഏട്ടൻ വീട്ടിലെത്തിയത് മദ്യപിച്ചിട്ടായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാമവസാനിപ്പിക്കാനുള്ള എന്റെ വിചാരത്തെ ലച്ചുവിന്റെ മുഖം പിൻതിരിപ്പിച്ചു. പ്രകടിപ്പിക്കാനാവാത്ത ദേഷ്യവും സങ്കടവും നിറഞ്ഞ ആ അവസ്ഥ സ്റ്റൗ കത്തിച്ച് അതിലേക്ക് കാണിച്ചെന്റെ കൈ പൊള്ളിച്ചെടുക്കുന്ന പ്രവർത്തിയിലേക്കെന്നെയെത്തിച്ചു. ചെയ്യുന്നതിന്റെ ശരിതെറ്റുകൾക്കപ്പുറം അച്ഛൻ പോയ ശേഷം .... കാലങ്ങളെത്രയോ കഴിഞ്ഞെനിക്കറിയാൻ കഴിഞ്ഞ സുരക്ഷിതത്വബോധവും വിശ്വാസവും തകർത്തവനോടുള്ള വല്ലാത്ത പകയും പ്രതികാരവുമായിരുന്നു അത്.
പകയാളുമ്പോൾ ശരീരത്തിന്റെ വേദന എങ്ങനെയറിയാനാണ്? മറ്റൊരാളുടെ ശരീരം വേദനിപ്പിക്കുവാനോ ശിക്ഷിക്കുവാനോ നമുക്കെന്ത് അധികാരം !!!
വിശ്വാസത്തിന് .... സ്നേഹത്തിന് ....കുപ്പി നീട്ടി നിർബന്ധിക്കുന്ന സുഹൃത്തുക്കളോളം വില കൽപ്പിക്കാത്ത ഒരാളെയാണ് ഞാൻ വാശിപിടിച്ചു നേടിയതെന്ന ചിന്ത എന്നെ വല്ലാതെ ഭ്രാന്തെടുപ്പിക്കുന്നുണ്ടായിരുന്നു. രാത്രി മുഴുവൻ കണ്ണു തോരാതെ പെയ്തിറങ്ങി. ആശ്വസിപ്പിക്കുവാനോ ചേർത്തു നിർത്തുവാനോ ആരുമുണ്ടായില്ല. ദുശ്ശീലങ്ങളില്ലാത്തവനാണെന്റെ നന്ദേട്ടനെന്ന എന്റെ വീമ്പു പറച്ചിൽ കേട്ടവരിൽ പലരും ഇന്ന് ഏട്ടനൊപ്പം കുപ്പി പങ്കിട്ടുവെന്ന അറിവ് എന്നെ വല്ലാതെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്റെ പെരുമാറ്റം ഏട്ടനെ വേദനിപ്പിച്ചുവെന്ന് തോന്നിയതും ഞാൻ പിന്നാലെ നടന്ന് പിണക്കവും വിഷമവും മാറ്റി. അന്ന് ഏട്ടൻ എനിയ്ക്ക് സത്യം ചെയ്തു തന്നു. ഇനി കുടിക്കില്ലെന്ന്. ആ സത്യമായിരുന്നു.. എന്റെ വിശ്വാസത്തിന്റെ താങ്ങായത്. എന്നെക്കൊണ്ട് എന്തായാലും എന്റേട്ടൻ കള്ളസത്യം ചെയ്യില്ലല്ലോ!!!
ഒരുമിച്ചു നിൽക്കാനാവാത്ത ദുഃഖത്തിനിടയിലും പൊതുവേ സന്തോഷകരമായി , ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ് ജീവിതം മുന്നോട്ട് പോയി. എന്റെ കാത്തിരിപ്പുകൾക്ക് മാത്രം ഒരു മാറ്റവുമുണ്ടായില്ല.


കൂട്ടുകാർ വല്ലാതൊരു ബലഹീനതയാണ് ആളിന്. അവർ എന്തു പറഞ്ഞാലും നോ എന്ന് പറയാൻ മടിയാണ്. അന്നൊരു കൂട്ടുകാരന്റെ വീട്ടിലെ ആഘോഷത്തിന് ഞാനും മോളും കൂടെയാണ് ഏട്ടനൊപ്പം പോയത്. അന്ന് ഏട്ടനെ കുടിയ്ക്കാൻ അവർ നിർബന്ധിച്ചിട്ടും ആൾ തയ്യാറായില്ല. അതിന്റെ ദേഷ്യമാണെന്ന് തോന്നുന്നു തിരികെ പോരാൻ തുടങ്ങിയപ്പോൾ കൂട്ടുകാരന്റെ വക ശകാരവർഷം എന്റെ നേരേ. ഏട്ടൻ നിശ്ശബ്ദനാണ്. സഹികെട്ട് ഞാനുമെന്തൊക്കെയോ പറഞ്ഞു. "ഞങ്ങളിങ്ങനെ ഇടയ്ക്ക് കൂട്ടുകാർ ഒരുമിച്ച് കൂടാറുണ്ട്. ഇനിയും കൂടും. നീ വിചാരിച്ചെന്ന് കരുതി നിർത്താനൊന്നും പോകുന്നില്ല. ഇനിയും ഞങ്ങളിവനെ വിളിയ്ക്കും. അവൻ വരികയും ചെയ്യും..!" കൂട്ടുകാരൻ വീണ്ടും വീണ്ടും പറയുമ്പോഴും മിണ്ടാതിരിയ്ക്കുകയാണ് ഏട്ടൻ, സ്വന്തം ഭാര്യയെ മറ്റൊരുത്തനെക്കൊണ്ട് ചീത്ത വിളിപ്പിച്ച് ആസ്വദിക്കും പോലെ. ഭൂമി പിളർന്നൊന്ന് താഴേക്ക് പോയെങ്കിലെന്നാശിച്ചു ഞാൻ. വീട്ടിലെത്തിയിട്ടും എന്നോട് ഏട്ടൻ മിണ്ടാതെ നടക്കുന്നത് സഹിക്കാതെ എല്ലാം എന്റെ തെറ്റെന്ന് സോറിയും പറഞ്ഞ് വീണ്ടും പിന്നാലെ നടന്നു ഞാൻ. കണ്ണു കുറുക്കെ കരണക്കുറ്റിക്കൊരടിയും തന്നിട്ട് "മേലിൽ എന്റെ കൂട്ടുകാരോട് തട്ടിക്കയറരുത് " എന്ന് ശാസനയും തന്നു. പിന്നെയും കാലുപിടിച്ചു കരഞ്ഞപ്പോൾ കൂട്ടായി. കവിൾ തടവി തന്നിട്ട് ചേർത്തു നിർത്തി "ഇനിയിങ്ങനെ ചെയ്യരുത് കേട്ടോ... എനിയ്ക്ക് നിന്നെയടിക്കുന്നത് വലിയ വേദനയാണ്" എന്ന് പറഞ്ഞാശ്വസിപ്പിച്ചു. അതു മതിയായിരുന്നു എനിയ്ക്ക് അതുവരെയുള്ളതൊക്കെ മറക്കാൻ.
വല്ലാത്ത കൊതിയാണെനിക്കാ സ്നേഹത്തോട്. പ്രണയിച്ചു മതിയാകുന്നതേയില്ല എന്റെ നന്ദേട്ടനെ ...


വർഷങ്ങളേറെ കഴിഞ്ഞു. മക്കൾ രണ്ടാളും സ്വന്തം ലാവണങ്ങളിലായി. 
ഇന്ന് രാവിലെ വച്ച പുളിങ്കറി ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വൈകിട്ട് ഓഫീസിൽ നിന്നു വന്നിട്ട് ഏട്ടനിഷ്ടമുള്ള സാമ്പാറും വച്ച് കാത്തിരിക്കുകയാണ് ഞാൻ. എന്റെ ചില ഒഫീഷ്യൽ ഡ്രാഫ്റ്റിംഗ് ബാക്കിയുണ്ട്. അതിലെ ചില സംശയങ്ങൾ ഏട്ടൻ നോക്കിത്തരാമെന്ന് ഏറ്റിരുന്നതാണ്. രണ്ടുപേരും നിയമമേഖലയിലായതിന്റെ ചില പ്രയോജനങ്ങൾ. 6.15 ആയപ്പോൾ ഞാൻ വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങുമെന്ന് പറഞ്ഞു. 8.30 കഴിഞ്ഞിട്ടും കാണാഞ്ഞിട്ട് വീണ്ടും വിളിച്ചു. കഴിച്ചിട്ടേ വരു എന്നായി ഇപ്പോൾ. ശബ്ദം കേട്ടിട്ട് മദ്യപിക്കുന്നതു പോലെ. ആ.... നോക്കാം. എന്തായാലും വരട്ടെ. 11 മണി കഴിഞ്ഞപ്പോൾ വന്നു. കുടിച്ചിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. നേരിട്ട് ചോദിച്ചു. ഇല്ലെന്നാണുത്തരം അതും എന്റെ തലയിൽ കൈവച്ച് സത്യം ചെയ്ത്. ഒരുവേള കരഞ്ഞു പോയ എന്റെ പിന്നാലെ വന്നെങ്കിലും ഒന്നും കേൾക്കുവാനെനിയ്ക്ക് മനസു വന്നില്ല. ഓരോ തവണയും നഷ്ടപ്പെടുന്ന വിശ്വാസം....
 ബാൽക്കണിയിലിറങ്ങി ഇരുട്ടത്തിരുന്നു ഏറെനേരം . അന്വേഷിച്ചതേയില്ല നന്ദേട്ടൻ എന്നെ. കുറേ കഴിഞ്ഞ് ഞാനീ മുറിയിലേക്ക് വന്നു. അപ്പുറത്തെ മുറിയിൽ നന്ദേട്ടൻ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാം. 
ചിന്തകൾ വല്ലാതെ പെറ്റുപെരുകുന്നു. എന്റെ ജീനുകളിലെ ഭ്രാന്തിൻകുഞ്ഞുങ്ങളുണർന്ന് നിലവിളിയ്ക്കാൻ തുടങ്ങി. അവർക്ക് പറക്കണമെന്ന് .... 
ദൂരെ ആരോ വിളിയ്ക്കും പോലെ....
ചിറകുകളുണ്ടായിരുന്നെങ്കിൽ....
പിന്നെയവൾ തന്റെ വെളുത്ത ഷാളെടുത്ത് നടുഭാഗം തന്റെ കഴുത്തിൽ കെട്ടി രണ്ടറ്റവും വിരലുകളിൽ കോർത്ത് ചിറകുകളാക്കി. ജനാലയിൽ കയറി കൈ വിടർത്തി ആ തൂവെള്ളച്ചിറകുവിരിച്ച് ഒരരയന്നത്തെ പോലെയവൾ അതിരുകളില്ലാ ലോകത്തേക്ക് പറന്നുയർന്നു. താഴെയപ്പോൾ ചിന്നിച്ചിതറിയ തലയുമായി ഒരു ശരീരം വന്നു വീണു. അവളുടെ നന്ദേട്ടൻ മദ്യം നൽകിയ സുഖത്തിൽ അപ്പോഴും കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.
ഒന്ന് തിരിഞ്ഞ് പ്രണയം തുളുമ്പുന്ന കണ്ണുകളുമായ് തന്റെ നന്ദേട്ടനെയൊന്ന് നോക്കിയിട്ട് അവൾ വീണ്ടും പറന്നുയർന്നു ...
ആകാശനീലിമയിലേക്ക് ...
സ്നേഹവും സ്നേഹ നിരാസവുമില്ലാത്തിടത്തേക്ക്...
കാത്തിരിപ്പുകളില്ലാത്തിടത്തേക്ക് ....
പറന്ന്.... പറന്ന്.....


താത്രിക്കുട്ടി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot