നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില്ലിട്ട മൂന്നു ചിത്രങ്ങൾ (കഥ)

Best of Nallezhuth - No15-
മുറ്റത്തെ മാവിൻ കൊമ്പിലെ കിളിക്കൂട് നോക്കിയിരിക്കുമ്പോഴാണ് ജാനകിയമ്മയുടെ ഫോൺ റിംഗ് ചെയ്തത്. ഒരു ചെറു പുഞ്ചിരിയോടെ അവർ ഫോണെടുക്കാനായി അകത്തേക്ക് ഓടി. കേടായ വാഷിംഗ് മെഷീൻ പരിശോധിക്കാൻ വരുന്ന ടെക്‌നിഷ്യൻ വിളിച്ചതായിരുന്നു.
അടുക്കളയും അഞ്ചു മുറികളുമുള്ള ആ വീട്ടിൽ അമ്പത് വയസ്സിലധികം പ്രായം തോന്നിക്കാത്ത ജാനകിയമ്മയെ കൂടാതെ ജീവനോടെയുള്ളത് ഇവരായിരുന്നു : വാലാട്ടാൻ മറന്നുപോയ ഒരു നാടൻ പട്ടി, കാഴ്ച മങ്ങിയ ഒരു വിദേശ പട്ടി, ചാര നിറമുള്ള, ഷണ്ഡനായ ഒരു പൂച്ച, ഒരു ചെറിയ അക്വാറിയം നിറയെ ആസ്തമ ബാധിച്ച മീനുകൾ.. ഇടക്ക് വന്നുപോകുന്ന വേലക്കാരിയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഫോൺ വിളി കഴിഞ്ഞപ്പോൾ ഉരുകിയൊലിച്ചുപോയിരുന്ന തന്റെ തുടുത്ത മുഖം മൊബൈൽ ഫോൺ സ്ക്രീൻ സ്ക്രോൾ ചെയ്തു ചെയ്തു, മെല്ലെ ജാനകിയമ്മ പൂർവസ്ഥിതിയിലേക്ക് കൊണ്ടു വന്നു. അതായത്, അവർ ആരുടെയോ ഒരു വിളിക്കു വേണ്ടി ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളമായി കാത്തുനിൽക്കുകയാണെന്നു നമുക്ക് ഉറപ്പിക്കാം. തിരിച്ചു കിളിക്കൂട് നോക്കാൻ വരുമ്പോഴേക്കും തള്ളപ്പക്ഷി മടങ്ങിവന്നിരുന്നു. കൂട്ടിൽ നിന്നും രണ്ടു കുഞ്ഞിളം കൊക്കുകൾ പുറത്തെ വിളറിയ കാഴ്ച്ചകളെ നിഷ്കരുണം വലിച്ചെറിഞ്ഞു അകത്തുള്ള സുഖ സുരക്ഷയിൽ അലിഞ്ഞു ചേർന്നു..
മൊബൈൽ ഫോണിന്റെ പുഞ്ചിരി ജാനകിയമ്മയിലേക്ക് പടർന്നപ്പോൾ കിളിക്കുഞ്ഞുങ്ങൾ കൊക്കുകൾ പുറത്തേക്കിട്ട് അവരെ ഒന്ന് പാളി നോക്കി..
വയലറ്റ് നിറമുള്ള ദാവണിയിൽ മുളയൂഞ്ഞാലാടുന്ന ജാനകിയെന്ന ജാനിയെ കിളിക്കുഞ്ഞുങ്ങൾ എന്തിനാണാവോ ഇപ്പോൾ സ്വപ്നം കാണുന്നത് ?!. രണ്ടായി പകുത്തു കെട്ടിയ ജാനിയുടെ മുടി തോളിലൂടെ മാറിൽ കിടന്നു ആവലാതി പറഞ്ഞു ചിരിക്കുന്നതും കണ്ണുകളിൽ ഏതോ വാൽനക്ഷത്രം കുറുമ്പ് കാട്ടി പിടയുന്നതും എന്തിനവർ ഇപ്പോൾ സ്വപ്നം കണ്ടു ?
പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ജാനകിയമ്മ അഞ്ചുമുറികളിൽ ഒന്നിലേക്ക് ഓടിക്കയറി. പൂജാമുറി പോലെ തോന്നിക്കുന്ന അവിടെ ചില്ലിട്ടു തൂക്കിയിരുന്ന നാല്പതോളം വയസ്സ് തോന്നിക്കുന്ന ഒരു പുരുഷന്റെയും പത്തു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു.. ചിത്രങ്ങളിൽ നോക്കി നിന്നപ്പോൾ അവർ ഒരു പാട്ടും മൂളിയിയിരുന്നു:
ചുപ്‌കേ ചുപ്‌കേ രാത് ദിൻ ആൻസു ബഹാന യാദ് ഹേ....
ഹം കോ അബ് തക് ആഷിഖ് കാ വോ സമാന യാദ് ഹേ...
വേറൊരു ദിവസമാണെന്ന് തോന്നുന്നു...(ദിവസങ്ങൾക്ക് ആ മതിൽക്കെട്ടിനുള്ളിൽ എന്നും ഇളം തവിട്ടു നിറമായിരുന്നു - അതുകൊണ്ടു തന്നെ ദിവസത്തിന്റെ പേരിന് ഒരു പ്രസക്തിയും ഇല്ല ). ജാനകിയമ്മയുടെ ഫോൺ റിങ് ചെയ്തു...പ്രതീക്ഷയുടെ ഒരു പാലരുവി കവിളിൽ ഒളിപ്പിച്ചുകൊണ്ടവർ ഫോണിനടുത്തേക്ക് ഓടി..പറമ്പ് കിളക്കാൻ വരുന്ന കരുണൻ ആയിരുന്നു. മൊബൈൽ ഫോൺ സ്ക്രീൻ സ്ക്രോൾ ചെയ്തു ചെയ്തു പുഞ്ചിരിയെ തിരിച്ചെടുക്കാൻ അവർക്ക് ഏതാണ്ട് അഞ്ചു മിനുട്ട് സമയം വേണ്ടിവന്നു..
ഉടനെ അവർ അഞ്ചു മുറികളുള്ള ആ വീട്ടിലെ ഒരു മുറിയിലേക്ക് കയറിപ്പോവുകയും ഒരു പഴയ പെട്ടി വലിച്ചു തുറക്കുകയും ചെയ്തു.. അഞ്ചോ ആറോ വയസ്സുള്ള ഒരാൺകുട്ടിയുടെ ഉടുപ്പ് മടക്കി മാറിൽ ചേർത്തു വെച്ചു...പഴകിപ്പോയ ആ മഞ്ഞ നിറമുള്ള കുപ്പായത്തിൽ നാലു തവണ അവർ ഉമ്മ വെച്ചു. കുപ്പായം നഞ്ഞുപോയത് ഉമിനീർ കൊണ്ടാണോ കണ്ണുനീർ കൊണ്ടാണോ എന്നറിയാൻ കഴിഞ്ഞില്ല. കാരണം അവർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
അവരെ നിരീക്ഷിച്ചാൽ ഒരു കാര്യം കൂടി മനസ്സിലാവും...വീട്ടിലെ ജീവനുള്ള ഒന്നിനോടും അവർക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അവരുടെ വർത്തമാന കാലം മൊബൈൽ ഫോൺ സ്‌ക്രീനിനുള്ളിൽ മാത്രമാണ്. അവരുടെ രോഗാതുരമായ നുണക്കുഴി പുഞ്ചിരിക്കുന്നതും അപ്പോൾ മാത്രമാണ്. ചില്ലിട്ട ചിത്രങ്ങളിലും പഴയ ഉടുപ്പുകളിലും അവർ ചിരിക്കാറുണ്ട്. അത് ഇളം ചോരയുടെ നിറത്തിലായിരുന്നു എന്ന് മാത്രം.
പതിവുപോലെ ജാനകിയമ്മ തന്റെ ഫോണിനോട് പുഞ്ചിരിക്കുകയും പരിഭവം പറയുകയും ചെയ്യുന്ന ഇളം ചാര നിറമുള്ള മറ്റൊരു ദിവസം..
പെട്ടെന്ന്, അതെ വളരെ പെട്ടെന്ന് അവരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ഗ്രാനൈറ്റ് പാവിയ തറയിൽ വീഴുകയും ചിന്നിച്ചിതറി ഉടഞ്ഞുപോകുകയും ചെയ്തു……..
ആ സംഭവത്തിനു ശേഷമുള്ള ഞായറാഴ്ച (ഇപ്പോൾ ദിവസങ്ങൾ മാത്രമല്ല, മിനുട്ടുകൾ പോലും പ്രസക്തമാണ്) ആ വീട്ടിൽ മൂന്ന് പേര് ഉണ്ടായിരുന്നു.. ഇരുപത്തഞ്ചോളം വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ - ജാനകിയമ്മയുടെ മുഖം തന്നെ - പക്ഷെ കവിളിലെ തുടിപ്പിന് കറുത്തുപോയ ചോരയുടെ ഗന്ധമായിരുന്നു. രണ്ടാമത്തെയാൾ (കഷണ്ടിയുള്ള മധ്യവയസ്‌കൻ) വീടും പറമ്പും ശരിക്കും പരിശോധിച്ചു..മൂന്നാമത്തേത് ജാനകിയമ്മയുടെ വേലക്കാരിയായിരുന്നു.
മുറ്റത്തെ മാവിൽ ഒരനക്കം കേൾക്കാം. തള്ളപ്പക്ഷിയാണ്.. കുഞ്ഞുങ്ങൾ ആരും അവിടെ ഇല്ലായിരുന്നു.
ചിരിയും ചില തർക്കങ്ങളും ഉണ്ടായെങ്കിലും എല്ലാം പെട്ടെന്ന് കഴിഞ്ഞു. പിരിയാൻ നേരത്ത് ചെറുപ്പക്കാരൻ ഉച്ചത്തിൽ വേലക്കാരിയോട് പറയുന്നത് തള്ളക്കിളിക്കുപോലും കേൾക്കാമായിരുന്നു..
"വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുപോകാൻ എനിക്ക് സമയവുമില്ല, ഇടവുമില്ല .. അതുകൊണ്ട് എല്ലാം ഇവർക്ക് വിറ്റു.. നിങ്ങൾ നാളെ മുതൽ വരേണ്ട..നിങ്ങളുടെ കാശ് എത്രയാണ് ?"
അഞ്ചു മുറികളുള്ള ആ വീട്ടിലെ ഒരു മുറിയിലേക്ക് വേലക്കാരി ഉടനെ ഓടിക്കയറി. തിരിച്ചു വന്നത് മൂന്ന് ചില്ലിട്ട ചിത്രങ്ങളുമായായിരുന്നു.
"കാശിനു പകരം ഇത് ഞാൻ കൊണ്ട് പൊയ്ക്കോട്ടേ ?!.. ചിത്രങ്ങളാണ് ഇവ, വെറും ചിത്രങ്ങൾ.. ഇവർക്ക് ആവശ്യമുണ്ടാവില്ല."
മൂന്നാമത്തെ ആ പുതിയ ചില്ലിട്ട ചിത്രത്തിലേക്ക് അമ്മക്കിളി ഒന്ന് പാളി നോക്കി. തുടുത്ത കവിളിൽ അമ്മിഞ്ഞപ്പാലിന്റെ അവശിഷ്ടം കാണാം.
വേലക്കാരിയുടെ ചോദ്യത്തിന് ആരെങ്കിലും മറുപടി പറഞ്ഞുവോ എന്നറിയില്ല.. കാരണം, മാനത്തുനിന്നും മരച്ചില്ലകളിൽ നിന്നും അപ്പോഴേക്കും മഴ വന്നു മണ്ണിനെ മൂടാൻ തുടങ്ങിയിരുന്നു.
(ഹാരിസ്)- Haris Koyyode

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot