കൈകൾ നെഞ്ചോട് ചേർത്ത്
നെറ്റി കാൽമുട്ടുകളിൽ തൊട്ട്
വെറും മണ്ണിലൊരു തേരട്ട പോലെ
അവൾ ചുരുണ്ടു കിടന്നു
ചുട്ടു പൊള്ളുന്ന തലയിൽ നിന്നും പേനുകൾ ഇറങ്ങി പോയി
അടഞ്ഞ കണ്ണുകളിലെ നനുത്ത പീലികൾ
ഉറുമ്പുകൾ വലിച്ചൂരി
കോടിയ ചുണ്ടിൽ കുരുങ്ങിയ നിലവിളി
കിളികൾ കൊത്തിയെടുത്തു
പിണച്ചു വെച്ച കൈകളിൽ അവളുടെ ഹൃദയം മിടിക്കുന്നുണ്ടോ എന്ന്
മുടന്തൻ പൂച്ച ചെവിയോർത്തു
നെഞ്ചിലെ വറ്റിയ പാൽഞരമ്പുകൾ തെരുവ് നായ മണത്തു
ഒട്ടിയ വയറും മെല്ലിച്ച കാലുകളും
കാറ്റ് ഇലകൾ കൊണ്ട് മൂടി
വീണ്ട കാലിലെ അഴുക്ക് പുരണ്ട നഖങ്ങൾ കാക്ക വൃത്തിയാക്കി
വരണ്ട മണ്ണിൽ
അമ്മയുടെ ഗർഭപാത്രത്തിലേക്ക് തിരിച്ചു പോകാനാകാതെ
അവൾ കിടന്നു
തമ്മിൽ പിരിയാനാകാതെ
ഇരുട്ട് അവളെ നോക്കി നിന്നു
ചുറ്റും കോട്ട തീർത്ത് ഉറുമ്പുകൾ കാവൽ നിന്നു
തിരിച്ചു കിട്ടിയ നക്ഷത്രത്തെ മേഘവിരിയിൽ പൊതിഞ്ഞെടുത്ത്
താരാട്ടുകയായിരുന്നു ആകാശമപ്പോൾ!
Written by
Sangita Kirosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക