നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഞ്ഞുതുള്ളി പോലെ ( കഥ )

"മേ ഐ കം ഇൻ സർ...? "യെസ് പ്ളീസ് .."മുഖം ഉയർത്താതെ തന്നെ വിനയ് അനുവാദം കൊടുത്തു . വിറയ്ക്കുന്ന കാലടികളോടെ , മാനേജർ എന്നെഴുതിയ ക്യാബിന്റെ വാതിൽ തുറന്ന് ലക്ഷ്‌മി അകത്തു കടന്നു ..
>
> നെഞ്ചിടിപ്പ് കൂടി , കയ്യൊക്കെ തണുത്ത് ... ആകെ ഒരു പരവേശം...
> ദൈവമേ ഇങ്ങേരെ കാണുമ്പോൾ മാത്രം തനിക്കെന്താ ഇങ്ങനെ ?? .

> ആറു മാസം ആയിട്ടേ ഉള്ളൂ ലക്ഷ്മി അവിടെ എത്തിയിട്ട് ..ആ ബാങ്കിലേ ഏറ്റവും പ്രായം കുറഞ്ഞ എംപ്ലോയ്‌ .. ഫസ്റ് പോസ്റ്റിങ്ങ് ആണ് . ഒത്തിരി ആഗ്രഹിച്ചു തുടങ്ങിയ പി ജി പഠനം ഇടയ്ക്കു വെച്ചു നിർത്തി ജോയിൻ ചെയ്തതാ . അത്രയ്ക്കും അത്യാവശ്യമായിരുന്നു ഈ ജോലി

> "യെസ് ...??". "സ് ... സർ .." "എന്താടോ തനിക്കെന്തെങ്കിലും പറയാനുണ്ടോ ..??" ആളിന് ദേഷ്യം വന്നു തുടങ്ങി . "അത് ...സർ നാളെ സാറ്റർഡേ അല്ലേ ? ഒരു ഹാഫ് ഡേ ലീവ് കിട്ടിയാൽ നന്നായിരുന്നു ..." വാട്ട് ??? മൺഡേ ഓഡിറ്റിങ് ആണെന്ന് തനിക്കറിയില്ലേ ?? " "സർ അത്യാവശ്യമായിരുന്നു .." "തനിക്കെന്താ ഇത്ര അത്യാവശ്യം..?". " അത്യാവശ്യം എനിക്കല്ല സർ, എന്റച്ഛനാ !!! "
> "എന്താ ?". "അല്ലാ ,ഈ പറഞ്ഞ അത്യാവശ്യം എന്റച്ഛനാണെന്നു പറയുവാരുന്നു , എന്നേ കെട്ടിച്ചു വിടാനേ .. അതിന്റെ ഫസ്റ് സ്റ്റെപ്പാ മറ്റന്നാൾ. അതിനാ ഹാഫ് ഡേ എടുത്ത് നാളെ ഉച്ച കഴിഞ്ഞങ്ങ് ചെല്ലാൻ പറഞ്ഞത് !!! " ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ചുറ്റും നോക്കി .
> ദൈവമേ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. ഇങ്ങേര് വെള്ളത്തിനു പകരം വേറേ വല്ലതുമാണോ മോന്തുന്നത്??

> "ഇതെന്തിന്റെ കുഞ്ഞാണോ എന്തോ?!!!!" ചിരി അടക്കി അവൻ ചോദിച്ചു .
> "എന്താ നോക്കുന്നത് ?? "അത് സർ വെള്ളം യ്യോ അല്ല .. ലീവിന്റെ കാര്യം ??". "അതു ഞാൻ പറഞ്ഞല്ലോ ; നാളത്തെ ഹാഫ് ഡേയും മറ്റന്നാളത്തെ കെട്ടും ഒന്നും തത്കാലം നടക്കില്ല . സമയമാകുമ്പോൾ ഞാൻ പറയാം .. ഓക്കേ ? ഇനി വേറെന്തെങ്കിലും?? "ഇല്ല ...". "എന്നാൽ താൻ ചെല്ല് ..". വിനയ് തന്റെ ജോലി തുടർന്നു .

> തന്റെ സീറ്റിൽ എത്തിയ ലക്ഷ്മി ബാഗിൽ കരുതിയിരുന്ന വേള്ളത്തിന്റെ ബോട്ടിൽ എടുത്ത് നേരേ വായിലേക്ക് കമിഴ്ത്തി . "എന്തു പറ്റി ലക്ഷ്‌മീ പോയ പ്പോഴത്തെ ആവേശമൊന്നും ഇപ്പോൾ കാണാനില്ലലോ .". അരുൺ ചിരിച്ചു . ആള് കാഷ്യർ ആണ് .

> "എന്റെ സാറേ ഒന്നും പറയണ്ടാ .." എന്നും പറഞ്ഞു അകത്തു നടന്നതും പിന്നെ കുറച്ചു കയ്യീന്നും കൂടിട്ട് പറയുന്ന ലക്ഷ്മിയെ സാകൂതം നോക്കി അടുത്ത സീറ്റുകളിൽ ഇരിക്കുന്നവർ . ഇതൊക്കെ സി സി ടീവി യിൽ കണ്ട് മീശ പിരിച്ചു വിനയ് .. കണ്ടില്ലേ ഇതാണ് യഥാർത്ഥ സ്വഭാവം എന്നിട്ട് എന്നേ കാണുമ്പോൾ എന്താ വിനയം ?? വച്ചിട്ടുണ്ട് നിനക്കു ഞാൻ ഉണ്ടക്കണ്ണീ .

> "ഹാലോ ....ങാ അച്ഛാ ... അച്ഛന്റെ മറ്റന്നാളത്തെ പ്ലാൻ മൊത്തം പോളിഞ്ഞൂട്ടോ ഈ കാട്ടുമാക്കാൻ ലീവൊന്നും തന്നില്ല ..". സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞ് എങ്ങനെങ്കിലും ഈ കുരുക്കിൽ നിന്ന് രക്ഷപെടാമെന്നു കരുതി . എവിടെ ?? അച്ഛൻ വിടുന്ന മട്ടില്ല ..
> "എന്റെ മോളേ , നിന്റെ മാനേജർ സാറിന്റ കാലു പിടിച്ചിട്ടാച്ചാലും വേണ്ടില്ല എങ്ങനെങ്കിലും വരാൻ നോക്ക് . അവര് നല്ല തറവാട്ടുകാരാ . പോരാത്തേന് ചെറുക്കന് നല്ലൊന്നാന്തരം ജോലീം . ...". "അച്ഛാ ഇനിയിപ്പോ എന്നാ ചെയ്യും ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളൂ ..". "എന്താ മോളേ ??". "അല്ലച്ഛാ , അച്ഛൻ പറഞ്ഞതു വെച്ചു നോക്കുമ്പോൾ വളരെ നല്ല കാര്യമാ . അപ്പൊൾ വിട്ടുകളഞ്ഞാൽ അതിന്റെ നഷ്ടം ആർക്കാ ?? നമുക്കു തന്നെ . അതുകൊണ്ട്‌ അമ്മേടെ കാര്യം നമുക്കൊന്നാലോചിച്ചാലോ ?? അപ്പൊൾ പിന്നെ നഷ്ടമില്ലെന്നു മാത്രമല്ല ഒരു കണക്കിന് പറഞ്ഞാൽ അച്ഛനു ലാഭോമാ !!!!". "ലച്ചൂ ..!!!". അച്ഛന്റെ അലർച്ച തീരും മുൻപ് അവൾ ഫോൺ വച്ചിട്ടോടി .

> ലഞ്ച് ബ്രേക്കിന്റെ സമയത്ത് അടുത്ത മാസമുള്ള ടൂറിനേ പറ്റിയുള്ള ചർച്ച യിലാണ് എല്ലാവരും . ഇതിൽ നിന്നൊക്കെ ഒഴിഞ്ഞ് ഭക്ഷണത്തിൽ മാത്രമാണ് ലക്ഷീടെ ശ്രദ്ധ . "ലച്ചൂ നീ മാത്രേ ഉള്ളൂ വരാത്തെ കെട്ടോ .. നിനക്കറിയോ ,ഞാൻ ഇവിടെ ട്രാൻസ്ഫെറായി വന്നിട്ട് വര്ഷം മൂന്നു കഴിഞ്ഞു . ആദ്യമായിട്ടാ ഇങ്ങനൊരു ടൂർ പ്രോഗ്രാം . . അടിച്ചു പൊളിക്കാൻ കിട്ടുന്ന
> അവസരങ്ങളൊന്നും വീട്ടു കളയരുതെന്ന അഭിപ്രായക്കാരിയാ ഞാൻ . നീ ജാഡ കാണിക്കാതെ വരാൻ നോക്ക് ... അതോ പൈസേടെ കാര്യം ഓർത്താണോ നീ ......? " ജയശ്രീടെ ചോദ്യത്തിൽ ലക്ഷ്മി ഒന്നു പതറി. "അതും ഒരു കാരണമാണെന്ന് കൂട്ടിക്കോ .ഈ പൈസ കൊണ്ട് ഉണ്ണീടെ രണ്ടു് മാസത്തെ മെസ് ഫീ കൊടുക്കാം എനിക്ക് .അതു മാത്രമല്ല , നിങ്ങളെല്ലാം ഫാമിലി ആയിട്ട് വരുമ്പോൾ ഞാൻ മാത്രം ഒറ്റയ്ക്ക് .. വേണ്ട ചേച്ചീ ഞാൻ അവിടെ ഒരു
> അധികപ്പറ്റായിരിക്കും ...". അവൾ മുഖത്തു നോക്കാതെ പറഞ്ഞു . "ഇതിന് ഇനി വിനയ് സാറിനോടെന്തു പറയും ??". "എന്തു പറയാൻ ?? അതിന് അങ്ങേര് വല്ലതും ചോദിച്ചാലല്ലേ ?? അല്ലെൽത്തന്നെ അയാൾക്കെന്നെ കണ്ണീ പിടിക്കുന്നില്ല അപ്പോഴാ!! ..ഞാനില്ലെങ്കിൽ അത്രേം സന്തോഷമെന്നും കരുതും ..." അതു പറഞ്ഞപ്പോൾ അറിയാതെ നെഞ്ചൊന്നു വിങ്ങി .

> ""മാഡത്തിനെ വിനയ് സാറു വിളിക്കുന്നു " പ്യൂൺ കൃഷ്ണേട്ടന്റെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത് "സർ ". അകത്തു കടന്നു അവൾ തന്റെ സാന്നിദ്ധ്യം അറിയിച്ചു . "ങാ ലക്ഷ്മി വരൂ ..". അവൾക്ക് അത്ഭുതമായി . പതിവില്ലാത്ത ഒരു ഭാവം ആ മുഖത്ത് .. "നാളെ സാറ്റർഡേയാ ..ലീവ് വേണ്ടേ ?ഹാഫ് ആക്കണ്ടാ ,ഫുൾ തന്നെ എടുത്തോ. എന്നിട്ട് വീട്ടിലൊക്കെ പോയി എല്ലാവരെയും ഒന്നു കണ്ടിട്ടു വാ . എന്തു പറയുന്നു ?" അതും പറഞ്ഞയാൾ അവളുടെ കണ്ണിലേക്ക് കുസൃതിയിൽ നോക്കി . തന്റെ ഒരു നോട്ടം നേരിടാൻ പോലും ധൈര്യമില്ല . വല്യ ആളാണെന്നാ ഭാവം ... "വേണ്ട സാർ ..". അവൾ മുഖം കുനിച്ചു . "അതെന്താടോ ?? തന്റച്ഛന് അത്യാവശ്യമൊന്നുമില്ലേ ??" ആ മുഖത്ത് വീണ്ടും കുസൃതി .. "അതുകൊണ്ടല്ല , അടുത്ത മാസം രണ്ടവധി ഒന്നിച്ചു വരുന്നുണ്ട് അപ്പൊൾ പോകാമെന്നു കരുതി .." "അതെങ്ങനെ ശരിയാകും അന്നല്ലേ നമ്മുടെ ടൂർ പ്രോഗ്രാം ??" "അതിനു ഞാൻ വരുന്നില്ലല്ലോ .." അവൾ മുഖത്തു നോക്കാതെ പറഞ്ഞു . "എന്നാരു പറഞ്ഞു ??". " അതു ഞാൻ പറഞ്ഞാൽ പോരേ??" അവൾ കണ്ണു മിഴിച്ചു . "പോരല്ലോ !! ഞാൻ പറയണമല്ലോ.. നാളെ സാറ്റർഡേയാ .അപ്പോൾ താനൊരു കാര്യം ചെയ്യ് . ഒരു ലീവ് എടുത്ത് പോയി വീട്ടുകാരെ കണ്ടിട്ടു വാ . അതിനു ശേഷം നമ്മളെല്ലാവരും ഒരുമിച്ചു പോകുന്നു ടൂറിന് ..ഒക്കെയല്ലേ ? എന്തു പറയുന്നു ?? അവൾ മറുപടി പറയാനാകാതെ നിന്നു . "ദേഷ്യമാണോ എന്നോട് ??" മേശപ്പുറത്തു വിശ്രമിച്ച അവളുടെ വലതു കയ്യിൽ മെല്ലെ തൊട്ടു അയാൾ .. അവളുടെ കണ്ണു നിറഞ്ഞു
> "ദേഷ്യമൊക്ക എന്നോടല്ലേ? എനിക്കല്ലല്ലോ .."എന്നു പറയണമെന്നുണ്ടായിരുന്നു . ടൂറിന്റെ ആദ്യ ദിനം പിന്നിട്ട് രാത്രിയിൽ താങ്ങാനുള്ള ഹോട്ടലിലേക്കുള്ള യാത്രയിലാണ് എല്ലാവരും .. ക്ഷീണം കാരണം പലരും ബസിൽ ഇരുന്ന് തന്നെ ഉറക്കം തുടങ്ങീട്ടുണ്ട് . ലക്ഷ്മി മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു . ഒരു സുന്ദര സ്വപ്നം അവളേ തഴുകി തലോടി കടന്നു പോയി .. ഉറക്കത്തിൽ ഒരാൾ അവളേ ചേർത്തു പിടിക്കുന്നു ... ആയാസപ്പെട്ടു കണ്ണുകൾ തുറന്നു നോക്കവേ ... പേടിക്കേണ്ട എന്നു പറയും പോലെ വാത്സല്യത്തോടെ പ്രണയത്തോടെ നോക്കുന്ന രണ്ടു് കണ്ണുകൾ ... പിന്നെ ... പിന്നെയും എന്തൊക്കെയോ ... ഞെട്ടി ഉണർന്നപ്പോൾ മനസിലായി എല്ലാവരും ബസിൽ നിന്നിറങ്ങാനുള്ള തത്രപ്പാടിലാണെന്ന് . മെല്ലെ ചുറ്റിനും ഒന്നു കണ്ണോടിച്ചപ്പോൾ കണ്ടു കൂടെയുള്ളവർക്ക് നിർദേശങ്ങൾ കൊടുത്തു കൊണ്ട് നിൽക്കുന്ന ആളിനെ .. സ്വയം തലയ്ക്കൊരു കോട്ടു കൊടുത്തുകൊണ്ട് പൂത്തിറങ്ങി തനിക്കായി പറഞ്ഞ റൂമിലേക്കവൾ നടന്നു . അടുത്ത ദിവസം രാവിലേ നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ ബോട്ടിങ്ങിനാണ് ആദ്യം പോയത് . "ലച്ചൂ നീയെന്താ മാറി നിക്കുന്നേ വെറുതേ സമയം കളയാതെ വാ .വന്നു കേറിക്കേ .. എന്റെ വിനയ് സാറേ ഒന്നു പറ അവളോട് .. പേടിയാണെന്നും പറഞ്ഞു വരാതിരിക്കാനാ പ്ലാൻ .." ജയശ്രീ ഈർഷ്യയോടെ പറഞ്ഞു ..
> "നിങ്ങളു വിട്ടോ .ഇത് ഞാൻ മാനേജ് ചെയ്‌തോളാം " പറഞ്ഞു കൊണ്ട് വിനയ് ലക്ഷ്മിയെ സൂക്ഷിച്ചു നോക്കി. "നിർബന്ധിച്ചു കൊണ്ടുവന്നതിന്റെ പ്രതിഷേധമാണോ ??" "അയ്യോ അല്ല , സത്യായിട്ടും എനിക്കു പേടിയാ .." അവൾ കരച്ചിലി ന്റെ വക്കിലെത്തി . "അത്രയ്ക്ക് പേടിയാണെങ്കിൽ പോകണ്ടാ .. അതിനെന്തിനാ ഈ കണ്ണു നിറയ്ക്കുന്നത് ?" അയാൾ അലിവോടെ നോക്കി . "സാറു പൊക്കോ .. ഞാൻ ഇവിടെ വെയിറ്റ് ചെയ്‌തോളാം ദേ ഇവിടൊക്കെ ധാരാളം ആളുകളുണ്ട് എനിക്കു പേടിയൊന്നൂല്ല. ". "പക്ഷെ എനിക്കുണ്ടല്ലോ !!! അവളേ ചേർത്തു പിടിച്ചാ കണ്ണിലേക്കു നോക്കി . അവൾക്കു തന്റെ ദേഹം തളരുന്നതു പോലെ തോന്നി .

> എത്ര വേഗത്തിലാ സമയം പോകുന്നത് ?? ഉണ്ണിക്കിത് ലാസ്‌റ് സെമസ്റ്റർ ആണ് . ഇനി വെറും ആറു മാസം !! അതും കണ്ണടച്ചു തുറക്കുന്നതു പോലങ്ങു പോകും . അതിനു ശേഷം എന്തു പറയും അച്ഛനോട് ?? അല്ലെങ്കിൽ തന്നെ എന്തിനാ ഈ കാത്തിരുപ്പ് ?? ആർക്കു വേണ്ടി ?? അവൾക്ക് ഉള്ളിലൊരു നോവു തോന്നി . ഓരോന്നാലോചിച്ചിരുന്ന് ഇറങ്ങാനുള്ള സ്‌ഥലം എത്തിയത് അറിഞ്ഞില്ല . രാവിലെ താമസിച്ചാ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത് . ഈ സാരിയാ പണി തന്നത് കേരളപ്പിറവിക്ക് സാരി ഉടുക്കണമെന്ന് പറയുന്നോർക്കങ്ങ് പറഞ്ഞാൽ മതി . ബാക്കിയുള്ളോന്റെ കഷ്ടപ്പാട് ആരറിയാൻ ?? സാരി പൊക്കിപ്പിടിച്ചൊരു ഓട്ടമായിരുന്നു ബാങ്കിലേക്ക് . എങ്ങനെയോ പഞ്ചു ചെയ്തു . ദൈവമേ സമയം പത്തര . കാണരുതേ എന്നു മനസ്സിൽ കരുതിയ ആളു ദേ നക്ഷത്രം പോലെ മൂന്നിൽ . ഇങ്ങേരുടെ പെടലിക്കെന്നാ പറ്റി വല്ല വെട്ടുവാതോം പിടിച്ചോ ?? ഓ ടൈം !! പിന്നേ ആദ്യമായിട്ടല്ലേ ഒരാളിത്തിരി ലേറ്റ് ആയി വരുന്നത് ? ഒന്നു പോ ചേട്ടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഓരം ചേർന്ന് നടന്നു എങ്ങനെയോ അകത്തു കടന്നു ജോലി തുടങ്ങി .

> ഒരു ഹോം ലോണിന്റെ പേപ്പറിൽ സൈൻ ചെയ്യിക്കാൻ മാനേജരുടെ ക്യാബിനിൽ എത്തിയതാണ് ലക്ഷ്മി .
> "അവനവന് അറിയുന്ന പണി ചെയ്താൽ പോരേ ??" പേപ്പറിൽ നോക്കിയാണ് ചോദ്യം .
> ഇനി എന്തെങ്കിലും മിസ്റ്റേക് ?? വരാൻ വഴിയില്ലല്ലോ ?? അരുൺ സർ വേരിഫൈ ചെയ്തതാരുന്നല്ലോ??
> "സർ പ്രോബ്ലം എവിടെയാണെന്നു പറഞ്ഞാൽ കറക്റ്റ് ചെയ്യാരുന്നു." " ദാ അവിടെ നോക്ക് " സൈഡ് ഭിത്തിയിലുള്ള കണ്ണാടിയിലേക്കു വിരൽ ചൂണ്ടി ചിരിയോടെ . "കണ്ടോ ?? എങ്കിൽ മര്യാദയ്ക്ക് പോയി ശരിയാക്ക്!!! . പിന്നേ, ഞാൻ മാത്രം കാണേണ്ടതൊക്കെ ഇങ്ങനെ പ്രദർശനത്തിനു വെക്കുന്ന പരിപാടി അത്ര നന്നല്ല കെട്ടോ !!! " അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് അയാൾ പറഞ്ഞു . അവൾക്കു കരച്ചില് വന്നു . "ഡീ ലച്ചൂ ആരാടീ നിന്നേ സാരി ഉടുപ്പിച്ചേ ??എന്തു ഭംഗിയാ..." എന്നു പറഞ്ഞവരൊക്കെ എവിടെ പോയി ?? ബോബിട്ടു കൊല്ലും ഞാനെല്ലാത്തിനേം .. രാത്രിയിൽ കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല . എന്നാലും അങ്ങനൊക്കെ പറയാൻ പാടുണ്ടോ ഒരു പെൺകുട്ടിയോട് ? വല്ലപ്പോഴും മാത്രം ,അതും യു ട്യുബ് നോക്കി സാരി ഉടുക്കുമ്പോൾ ചിലപ്പോൾ വയറൊക്കെ ഇത്തിരി കണ്ടെന്നു വരും . അയ്യേ ഇയാളെന്തൊരു മനുഷ്യനാ ?ഇനി വേറെന്തെങ്കിലും ഉണ്ടാവുമോ ആ മനസ്സിൽ ??ഓ പിന്നെ എന്തുണ്ടാവാൻ ? വെറുതേ കാടു കയറണ്ടാ . അവൾ ചിന്തകൾക്ക് കടിഞ്ഞാണിട്ട്. കണ്ണടച്ചു .

"മോളേ നീ ഒന്നും പറയണ്ടാ നാളെ എന്തായാലും വന്നേ പറ്റൂ .. ഇനി ഇതിങ്ങനെ നീട്ടിയാൽ പറ്റില്ല . ഇതാണെങ്കിൽ അവരെല്ലാം നിന്നേ കണ്ടിട്ടുമുണ്ട് . ഒരു ചടങ്ങ് . അത്രേ ഉള്ളൂ .. ".
അച്ഛനോടു മറുപടി പറയാൻ അവളിത്തിരി വൈകി .
"കുറച്ചു നേരത്തേ പറയണ്ടേ അച്ഛാ ?
ഇന്നിനി അവധി ചോദിക്കാൻ പോലുമുള്ള സമയമില്ലല്ലോ..അച്ഛൻ അവരോട് അടുത്ത ആഴ്ച്ച വരാൻ പറ.."
"അതു നീയാണോ തീരുമാനിക്കുന്നത് ??
"എന്നാൽ പിന്നെ നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് എന്താന്നു വച്ചാൽ ചെയ്യ് .."അവൾക്കു ദേഷ്യം വന്നു. "എന്തായാലും ഞാനൊന്നു നോക്കട്ടെ . നീ ഫോൺ വച്ചോ .." അച്ഛനും ദേഷ്യം . ഇതിപ്പോ കുറേ ആയി . അതാകും ..
പോകുന്നവരൊക്കെ പോകട്ടെ . അവൾ ജനലിൽ കൂടി പുറത്തേക്കു നോക്കി. പുറത്തു നല്ല മഴ . പ്രകൃതിക്കു പോലും മനസിലായി തന്നെ . എന്നിട്ടും ... അവൾക്കൊന്നു കരയണമെന്നു തോന്നി .

തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ലക്ഷ്മിയെ സ്വീകരിച്ചത് വിനയിന്റെ വിവാഹ വാർത്തയായിരുന്നു . കരഞ്ഞുപോകുമെന്നു തോന്നിയപ്പോൾ വാഷ് റൂമിലേക്കു നടന്നു . അന്നത്തെ ദിവസം വിനയിന്റെ ഭാഗത്തു നിന്ന് ഒരു നോട്ടം പോലും തന്റെ നേരേ ഉണ്ടായില്ലെന്ന് അവൾ വേദനയോടെ ഓർത്തു . വൈകിട്ടു റൂമിലെത്തി കുറേ കരഞ്ഞു , ഹൃദയം പൊട്ടിപ്പോകുന്നതു പോലെ തോന്നി അവൾക്ക് .
" ഇനി കരഞ്ഞിട്ടെന്താ ? ഒന്നും ആരോടും പറയാതെ , ആരേം അറിയിക്കാതെ എല്ലാം കൈ വീട്ടു കളഞ്ഞിട്ട് അവളിരുന്നു കരയുന്നു...കണ്ണൊക്കെ തുടച്ചിട്ട് താഴേക്കു ചെല്ല് . നിന്നേ കാണാൻ ആരോ വന്നെന്ന് വാർഡൻ പറഞ്ഞു . ." കൂടെ റൂമിലുള്ള ഷീന പറഞ്ഞു ..
"ഇതെന്നാ കോലമാ ??ഡീ നീയീ വേഷമൊക്കെ ഒന്നു മാറി. മുടിയൊക്കെ ഒന്നൊതുക്കി വച്ചിട്ട് പോ ..." കിടന്നിടത്തു നിന്ന് എഴുനേറ്റ് അതേപടി ഇറങ്ങിയ ലക്ഷ്മിയേ ഷീന സഹതാപത്തോടെ നോക്കി .

വിസിറ്റിങ് റൂമിൽ ഇരുന്നവരെ ഓടിച്ചൊന്നു നോക്കി . തനിക്കു പരിചയമുള്ളവരൊന്നും ആ കൂട്ടത്തിലില്ലെന്ന് അവൾക്കു മനസിലായി . മാഡത്തിന് ആളു മാറിയതാവും . തേഡ് ഫ്ലോറിലേ ലക്ഷ്മിപ്രിയേ കാണാൻ ആരെങ്കിലും വന്നതാവും ..
"ഡോ ... "തിരിഞ്ഞു നടക്കാൻ തുടങ്ങിയ ലക്ഷ്മി പരിചിതമായ ഒരു ശബ്ദം കേട്ട് ഞെട്ടി .
"വിനയ് സർ !!!! " അത്ഭുതവും സന്തോഷവും കൊണ്ടവളുടെ കണ്ണു വിടർന്നു .
സ് ..സാറെന്താ ..ഇവിടെ ??
ആദ്യമായി കാണുന്നപോലെ അവളേ നോക്കി നിൽക്കുന്ന അയാളോട് ചോദിച്ചു . അവനാ ചോദ്യം ശ്രദ്ധിച്ചില്ലെന്നു തോന്നി . "ഇതെന്തു വേഷമാടോ ??ഒരു കുട്ടി പാവാടേം ഇട്ട് ? ഇത്രേയുള്ളൂ താൻ ??"
"സർ അത് ആരോ വന്നെന്നു പറഞ്ഞപ്പോൾ ആരാന്നറിയാനുള്ള തിടുക്കത്തിൽ ...". അവൾ നിന്നു വിക്കി .
"ഓക്കേ ഒക്കെ . അതു പോട്ടേ . താൻ വന്നേ . നമുക്കു പുറത്തിരിക്കാം . കുറച്ചു ശുദ്ധവായു ഒക്കെ ശ്വസിച്ച്..".. ആൾ നടന്നു കഴിഞ്ഞു . അവൾക്കു പിന്തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു ..
"താനിരിക്ക് "
"വേണ്ട സർ ഞാനിവിടെ നിന്നോളാം"
"ഹാ ഇരിക്കേടോ ഇതു് നമ്മുടെ ഓഫീസൊന്നുമല്ല .." അവൻ ചിരിച്ചു . എന്നിട്ട് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു തുടങ്ങി .
"എന്റെ വിവാഹമാണ് . ഈ വരുന്ന ഞായറാഴ്ച്ച ചെറിയൊരു ചടങ്ങോടു കൂടി അതങ്ങുറപ്പിക്കും . അധികം വൈകാതെ താലികെട്ടും ഉണ്ടാവും ." അതു പറഞ്ഞവൻ അവളുടെ കണ്ണിലേക്കു നോക്കി . നിറയാൻ വെമ്പിയ ആ കണ്ണുകൾ പാടേ അവഗണിച്ചു് കൊണ്ടു തുടർന്നു .
"തന്നേ മാത്രം പഴ്സണലായിട്ട് വിളിക്കാൻ പറ്റിയില്ല . അതാ വന്നത് . " ഒന്നും പറയാനാവാതെ തേങ്ങൽ ഉള്ളിൽ ഒളിപ്പിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ചു .
"ഒന്നും പറയാനില്ലേ കൊച്ചേ നിനക്കെന്നോട് ?? ". കരഞ്ഞു കൊണ്ടാ കണ്ണുകളിലേക്കവൾ നോക്കി ഒന്നുമില്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു .
"ഇനി എന്നാടീ നീയെന്റെ കണ്ണിൽ നോക്കി രണ്ടു വാക്കു സംസാരിക്കുന്നത് ?? കെട്ടി മൂന്നാലു പിള്ളേരും ആയിക്കഴിഞ്ഞിട്ടോ ??". അവൾ പകപ്പോടെ നോക്കി .
"എല്ലാം കൂടി ഇങ്ങനെ കൊണ്ടുനടന്നാൽ ഈ കുഞ്ഞു ഹൃദയം പൊട്ടിപ്പോവില്ലേ ??അവളേ തനിക്കു നേരേ തിരിച്ചു നിർത്തി അവൻ . അവൾക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി .
"മതി സങ്കടപ്പെട്ടത് .. എന്റെ ഈ കണ്ണുകളിൽ ഉള്ള അടങ്ങാത്ത പ്രണയം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞില്ലേ നിനക്ക് ?? വിട്ടു കളഞ്ഞെന്നു കരുതിയോ ??"
ഒരു ഏങ്ങലോടെ ആ നെഞ്ചിലേക്കവൾ ചാഞ്ഞു . പതിയെ ആ നെറുകയിൽ തലോടി കൊണ്ടവൻ ചിരിച്ചു .
"ഇത് പൊതുസ്ഥലമാ .. "
"അല്ലല്ലോ ഞങ്ങടെ ഹോസ്റ്റൽ അല്ലേ ?? ആ. ചോദ്യത്തിലുണ്ടായിരുന്നു അവളുടെ മുഴുവൻ നിഷ്കളങ്കതയും .
"ചുറ്റിലും ആളുകൾ ഉണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് !!!" കള്ളച്ചിരിയോടെ അവൻ ഒന്നുകൂടി അവളേ ചേർത്തു പിടിച്ചു .. കണ്ണുനീരിൽ അവൾ ചിരിച്ചു .. അവൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ചിരി ..

ചിലരിങ്ങനെയാണ് ... പ്രണയിച്ചു കൊണ്ടേ ഇരിക്കും .. തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലെങ്കിലും .. ..ഹൃദയത്തോടു ചേർത്ത്.. ഒരു നനുത്ത മഞ്ഞു തുള്ളിപോലെ അതങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും !!!!

സീമ ബിനു 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot