കുടിയേറ്റവും ഗൃഹാതുരത്വവുമാണ് അരുൺ വി സജീവിൻറെ ഇഷ്ടവിഷയങ്ങൾ.
പ്രഥമ കഥാസമാഹാരം ജാലകക്കാഴ്ചകളി'ലൂടെ അയാൾ
'പേന പിടിക്കുന്ന സത്യൻ അന്തിക്കാട്' ആവാൻ ശ്രമം നടത്തുന്നു.
18 ചെറുകഥകളുടെ സമാഹാരം.
കഥയാകുന്ന പതിനെട്ടു പടവുകൾ കടന്ന് സാഹിത്യത്തറവാട്ടിലെത്തിച്ചേരു
ഒന്നാമത്തെ കഥയായ 'സ്നേഹത്താഴ്വാരം'.
കുറച്ചതിഭാവുകത്വം ഇടിച്ചുപിഴിഞ്ഞു ചേർത്തിട്ടുണ്ടെങ്കിലും നല്ല കഥ തന്നെ ഇത്.അപ്പൻറെ തോളിലെ തഴമ്പിനെ പറ്റി പറയുന്ന ഭാഗമെല്ലാം ഗംഭീരം.
അടുത്ത കഥയായ 'തിളക്കം' വായിക്കുമ്പോളാകട്ടെ ഒരു കണ്ണീർക്കണം അറിയാതുരുണ്ടു കൂടും.
ഉടലിനു ചേരാത്ത കുപ്പായങ്ങൾ
ഇടേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്നു 'തനിയാവർത്തനം'.
ശലഭമാവാൻ പറ്റാതെ പോയവർക്ക്
ഇതു സമർപ്പിക്കാം!
വിഷ്വലിന്റെ സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന കഥയാണ് 'കമലമ്മ'. എം പി പോൾ ബാല്യകാലസഖിയെ പറ്റി പറഞ്ഞത്
ഈ കഥയെ പറ്റിയും പറയാം.
നിർഭയയുടെ ദുരന്തം, ലിനിയുടെ ദുർവിധി പിന്നെ കവളപ്പാറയിലെ പ്രളയം എല്ലാം കഥാകൃത്തിനെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു.
'പരിക്രിയ, മെയ് 12, അതിരുകൾ മായ്ക്കപ്പെട്ടവർ' - ഇക്കഥകൾഎല്ലാം അവരവർക്കുള്ള ദുരന്ത സ്മാരകങ്ങൾ പോലെ വിശുദ്ധമായിരിക്കുന്നു.
പക്ഷേ പരിക്രിയയിൽ എത്തുമ്പോൾ സിനിയെ വെളുത്തു മെലിഞ്ഞവൾ
ആക്കുന്നതിൽ ഒരു ദുരുപദിഷ്ടത- ശരികേട് ഉണ്ടുതാനും.
ആ ഒരു തെറ്റ് 'കറുപ്പും മഞ്ഞയും വരകളി'ലൂടെ കഥാകൃത്ത് മായ്ച്ചു കളയുന്നു. ഇ.സന്തോഷ് കുമാറിന്റെ ആഖ്യാന ശൈലിയുടെ നിഴലുകൾ ഇതിൽ ദർശിക്കാം.
ദുരന്തമുറഞ്ഞു കൂടുന്ന മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു 'ആരണ്യത്തിന്റെ അവകാശികൾ'. ഊർജ്ജം പകരുന്ന ഒരു കഥ!
'കാവൽ മാലാഖ'യിലൂടെ അരുൺ വീണ്ടും
വിധിയന്ത്രത്തിരിപ്പിലേക്ക് തിരിച്ചുപോകുന്നു.
സിനിമയ്ക്കു വേണ്ട പൊടിപ്പുകളൊക്കെയുള്ള ഒരു കഥയാണ് 'വേട്ട'. തുടർന്ന് 'മോക്ഷ' ത്തിലൂടെ ഇദം: ന മമ എന്ന് അമ്മയ്ക്ക് അർച്ചനയും ചെയ്തു തൻറെ കഥാസരണി പൂർത്തിയാകുന്നു
അരുൺ സജീവ്.
ഒററയിരിപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം.
കുറച്ചുകൂടി ഗൃഹാതുരത്വമുണർത്തുന്ന
ഒരു പേരിടാൻ ശ്രദ്ധിക്കാമായിരുന്നു.
അരുണിന് എല്ലാവിധ ആശംസകളും. അടുത്ത സമാഹാരത്തിലെ കഥകൾ കുറച്ചുകൂടി ആഴമുള്ളതാക്കുവാൻ അദ്ദേഹത്തിനു കഴിയട്ടെ!
Written by Suresh Narayanan ---
Call : 9447150843 to get your copy
Jalakakkazhchakal
Published by Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക