Slider

ഉത്പ്രേക്ഷ (കഥ)

0

രാത്രിയിൽ എനിക്ക് ഉറക്കമില്ലായിരുന്നു. 

പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഒക്കെ ഞാനുണർന്ന് നോക്കി. നേരം പുലർന്നുവോ സമയം മൂന്നു മണി ആയോ?
അഞ്ച് മണിക്കാണ് അവൻ വരുന്നത്.
നാല് മണിക്കേ എനിക്ക് എയർപോർട്ടിൽ എത്തണം. എൻ്റെ കൂട്ടുകാരൻ രാജീവൻ പതിനഞ്ച് വർഷം കഴിഞ്ഞ് അവൻ ഫ്രാൻസിൽ നിന്ന് വരുകയാണ്.

"ചേട്ടായിക്കെന്താ? സമയം ഒന്നും ആയിട്ടില്ല.
മൂന്നു മണി ആകാറാകുമ്പോൾ  കുട്ടപ്പൻ കൂവും ഞാനപ്പൊ വിളിച്ചോളാം ചേട്ടൻ കിടന്ന് ഉറങ്ങിക്കോ"
പായയിൽ എഴുന്നേറ്റിരുന്ന് മുടി വാരിച്ചുറ്റി കെട്ടിവച്ചു അവൾ എന്നോട് പറഞ്ഞു.
"എടിയെ കാറിനുള്ളിൽ നമുക്ക് കഴിഞ്ഞാഴ്ച്ച ചീരപ്പെണ്ണ് അലക്കി കൊണ്ടുവന്ന പുതപ്പെടുത്ത് വിരിച്ചാലോ അതിന് നല്ല മണോംണ്ട്.
കാറിൻ്റെ സീറ്റൊക്കെ കീറിപ്പറിഞ്ഞിരിക്കുവല്ലേ? "
ഞാൻ അവളോട് ചോദിച്ചു.
നിലാ വെളിച്ചത്തിൽ പാളികൾ ഇല്ലാത്ത ജനാലയിലൂടെ പുറത്ത് പ്ലാവിൻ്റെ ചുവട്ടിൽ കറുത്ത അംബാസഡർ കിടക്കുന്നത് കാണാമായിരുന്നു.

പപ്പേട്ടൻ കാശി യാത്ര പോയപ്പോൾ എനിക്ക് നൽകിയതായിരുന്നു. ആ അംബാസഡർ കാർ
"നീയിനി ഇതോടിച്ച് ജീവിച്ചോടാ ദാസപ്പാ നിനക്കും ശോഭയ്ക്കും ജീവിക്കാനുള്ളത് കിട്ടും "
കാറിൻ്റെ താക്കോൽ എൻ്റെ കൈയ്യിൽ ഏൽപ്പിച്ച് പപ്പേട്ടൻ പോയിട്ട് വർഷങ്ങളായി. പിന്നെ തിരികെ വന്നിട്ടില്ല.

"എൻ്റെ ചേട്ടായിയെ രാജീവൻ നിങ്ങളെ ചങ്ങായിയല്ലേ
പുതപ്പൊക്കെ പൊലർച്ചെ വിരിയ്ക്കാം നിങ്ങള്  കൊർച്ച് കെടന്നുറങ്ങിക്കേ "
അവൾ പറയുന്നത് കേട്ട് ഞാൻ കിടന്നെങ്കിലും എനിക്കറിയാമായിരുന്നു.
അവൾ ഉറങ്ങാതെ കുട്ടപ്പൻ കൂവുന്നതും
നോക്കി ഉണർന്ന് കിടക്കുമെന്ന്.

"ശോഭുവെ ഒരു പതിനഞ്ച് വർഷം മുൻപ് ഇതുപോലൊരു തണുപ്പുള്ള പൊലർച്ചേണ് ഞാനവനെ തിരുന്തോരം റയിലാപ്പീസിൽ കൊണ്ട് വിട്ടത്." ഞാനത് പറഞ്ഞപ്പോൾ അവളൊന്ന് മൂളി.
"തലേന്ന് വാടകയ്ക്ക് എടുത്ത കാറ്റ് സത്യേട്ടൻ്റെ പീടിയേലെ സൈക്കിളിൽ ആയിരുന്നു.
നമ്മൾ പോയത്. ഞാനായിരുന്നു സൈക്കിൾ ചവിട്ടിയത്. ഓൻ പുറകിലിരുന്നു.
റെയിൽ ആപ്പീസിൻ്റെ മുൻപിൽ ഒരു തട്ടുകട ഉണ്ടായിരുന്നു. അവിടെന്ന് ഓരോ കട്ടൻ കാപ്പിയും കുടിച്ച് ബണ്ണും വാങ്ങി കഴിച്ചു.
മിച്ചമുണ്ടായിരുന്ന അഞ്ച് രൂപ ഞാൻ ഓൻ്റെ കീശയിലും വച്ചു കൊടുത്തു.
ബോംബെ വരെ പോകാനുള്ളതല്ലേ?
അവൻ്റെ അമ്മാവൻ അവിടെ ഉണ്ട്.
എന്നാലും വഴിച്ചിലവിന് എന്തേലും വേണ്ടി വന്നാലോ?" അവൾ പിന്നെയും മൂളി.
"നീ കേക്കണുണ്ടോ? ശോഭൂ"

"എൻ്റെ ചേട്ടായി അന്ന് അഞ്ച് രൂപയിൽ നിന്ന് ഒരു രൂപയെങ്കിലും ബാക്കി വച്ചിരുന്നെങ്കിൽ
നിങ്ങക്ക് പിന്നീട് പഞ്ചറായിപ്പോയ സൈക്കിളും ഉരുട്ടി പത്ത് നാഴിക നടക്കാനും,
പിന്നീട് സൈക്കിളിന് വാടക കൊടുക്കാൻ ഇല്ലാത്തോണ്ട് രണ്ടൂസം കാറ്റ് സത്യൻ്റെ വീട്ടിലെ വിറകും കീറേണ്ടി വരുമായിരുന്നോ?"

"കാറ്റ് സത്യൻ ൻ്റെ അപ്പൂപ്പനല്ലേ അമ്മേ? "
ഉറക്കത്തിൽ നിന്നുണർന്ന നാല് വയസ്സുകാരി കല്ല്യാണി കിടന്ന് കൊണ്ട് ചോദിച്ചു.
ദാസൻ അവളെ നോക്കി ചിരിച്ചു.
"അതുകൊണ്ടല്ലേടി കാറ്റിൻ്റെ മോളെ നിന്നെ ഞാൻ കെട്ടിയത്.?"

"മം എന്നിട്ട് അച്ചായി കഥ പറ."
മോള് കിടക്കയിൽ കിടന്ന് പറഞ്ഞു.

''പെണ്ണേ നിനക്ക് ഉറങ്ങണ്ടേ?
ഈ മനുഷ്യൻ എത്രാമത്തെ വട്ടമാണ് ഈ കഥ പറയുന്നത്.
അല്ല മനുഷ്യാ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ് ഇങ്ങളാരാ കുചേലനാ?
ഒരു കുചേലക്കഥ പറയാൻ തുടങ്ങിയിട്ട് നാള് കൊറേയായി. നിങ്ങളെ കൃഷ്ണൻ വെളുപ്പിനെ വരും ഇപ്പ കെടന്നുറങ്ങ്.
കഴിഞ്ഞാഴ്ച്ച ഇതുപോലൊരു കഥയും പറഞ്ഞ് ഈ കുചേലൻ ഒരു കൃഷ്ണനെ വിളിക്കാൻ പോയിട്ട് എന്തായി?
എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട."
ചിമ്മിനിയും ഊതിക്കെടുത്തി അവൾ എന്നെ പിടിച്ച് പായിലേക്ക് വലിച്ചിട്ടു.

"എടിയെ അവൻ പ്രകാശൻ അവനുമൊരു പാവാണടി നമ്മൾ ഒരുമിച്ച് കളിച്ച് വളർന്നതല്ലേ പോട്ടെ സാരല്ല്യ."

കുട്ടപ്പൻ കൃത്യ സമയത്ത് തന്നെ കൂകി.
അവൾ എന്നെ ഉണർത്തി.
മഞ്ഞ് വീണ് നനഞ്ഞ കാറിൻ്റെ ചില്ലുകൾ ഞാനൊന്ന് തുടച്ചു കുട്ടപ്പനാക്കി.
സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എനിക്ക് നേരെ ചെറിയൊരു പൊതി നീട്ടി.
"ഇത് ഇങ്ങള് ആ കാറിനകത്ത് വച്ചോളീൻ"
ഞാൻ അവളുടെ കൈയ്യിലേക്ക് നോക്കി
തേനിൻ്റെ നിറത്തിൽ ഒരു സോപ്പിൻ്റെ ചിത്രം
"ഹായ് പേഴസ്. "

"പേഴസ് അല്ല മനുഷ്യാ
പിയേഴ്സ് അപ്പുറത്തെ രമണി ചേച്ചീടേന്ന് കടം മേടിച്ചതാ വന്നിട്ട് തിരിച്ച് കൊടുക്കണം.
ചേച്ചീടെ കെട്ട്യോൻ പേർഷ്യേന്ന് കൊണ്ടു കൊടുത്തതാണ്."
ഞാനതിൻ്റെ കവർ അൽപ്പം തുറന്നു. കാറിനകത്ത് വച്ചു.
കാറിനുള്ളിൽ പിയേഴ്സിൻ്റെ മണം പരന്നു.
കൃത്യം നാലുമണിയ്ക്ക് തന്നെ ഞാൻ എയർ പ്പോർട്ടിലെത്തി. അഞ്ചു മണിക്കാണ് വിമാനം എത്തുന്നത്. ഇനി ഒരു മണിക്കൂർ ഉണ്ട്
കാറിൻ്റെ സീറ്റിലേക്ക് ചാരി ഞാൻ അൽപ്പനേരം കണ്ണുകൾ അടച്ചു.

ഉന്തുവണ്ടിയിൽ കുറച്ച് പെട്ടികളുമായിരുന്നു.
അവൻ നടന്നു വന്നത്.
അവൻ തടിച്ച് ഉയരമായി താടിയൊക്കെ വച്ച് വലിയ ആളായി മാറിയിരിക്കുന്നു.
അവൻ്റെ അരികിലായി മദാമ്മ പോലെ ഒരു പെണ്ണും ഉണ്ടായിരുന്നു.
ആണുങ്ങളെപ്പോലെ തന്നെ കാൽസറായിയും ബനിയനുമായിരുന്നു. അവളുടെയും വേഷം.
കറുത്ത കണ്ണട തലയിൽ ഉയർത്തി വച്ചിരിക്കുന്നു. എന്നെ കണ്ടിട്ടും അവൻ ചിരിച്ചതൊന്നുമില്ല.
മുഖത്ത് വലിയ ഗൗരവഭാവമായിരുന്നു.

"ദാസപ്പാ പെട്ടിയൊക്കെ എടുത്ത് ഡിക്കിയിൽ വയ്ക്ക്."
അവനെ ഒന്ന് കെട്ടിപ്പുണരാൻ കാത്തിരുന്ന എന്നോടവൻ അങ്ങനെയാണ് പറഞ്ഞത്.
വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ ഇംഗ്ലീഷിൽ എന്തോ അവനോട് പറയുന്ന കേട്ടു.

"ദാസപ്പാ ഈ പാട്ട വണ്ടി മാറ്റി നിനക്ക് വേറൊന്ന് വാങ്ങിക്കൂടേ? ഡ്രൈവർ ഈസ് പ്യൂർ ഫെലോ "
എന്നവൻ അവളോട് പറഞ്ഞു.
മുൻവശത്തെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ പുറകിൽ അവനും അവളും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു.
"ടാ ഡ്രൈവറെ നീ മുമ്പോട്ട് നോക്കി നേരെ വീട്ടിലേക്ക് വിട്ടോട്ടാ "
അവൻ അങ്ങനെ പറയുമ്പോഴേക്കും മുൻവശത്തെ കണ്ണാടി പുറകിലേക്ക് കാണാത്ത വിധം ചരിച്ച് വച്ച് ഞാൻ വണ്ടി എടുത്തിരുന്നു.
അവൻ്റെ വീട്ടിനരികിൽ എത്തി കാർ നിർത്തി. അവൻ്റെ അച്ഛൻ പുറത്തിറങ്ങി നിൽക്കുന്നുണ്ട്.
"ദാസപ്പാ പെട്ടിയൊക്കെ വീട്ടിലേക്ക് എടുത്തു കൊള്ളു" എന്ന് പറഞ്ഞിട്ടവൻ മുൻപെ നടന്നു.
തലയിൽ ഒരു വലിയ പെട്ടിയും ഇരു തോളിലും ഭാരമേറിയ ബാഗുകളുമായി അവൻ്റെയും അവളുടേയും പുറകെ നടക്കുമ്പോൾ
ശോഭു  വീടിൻ്റെ മുറ്റത്ത് നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
കൈയ്യിൽ ഇരുന്ന ചൂല് നിലത്തേക്കെറിഞ്ഞിട്ട് അവൾ വീട്ടിലേക്ക് കയറിപ്പോയി.
തലയിലെയും, തോളിലെയും ഭാരം ഇറക്കി വച്ചപ്പോൾ പേർഷ്യൻ മണമുള്ള പേഴ്സ് തുറന്ന് അവൻ കുറച്ച് നോട്ടുകൾ എനിക്ക് നേരെ നീട്ടി.
"ഇതെന്തിനാ ഇത്രയും കാശ് ? ദാസൻ പൊയ്ക്കോ പൈസ ഞാൻ പിന്നെ തരാം" അവൻ്റെ അച്ഛൻ പറഞ്ഞു.

കുട്ടിക്കാലത്ത് അച്ഛൻ്റെ തല്ല് സഹിക്കാൻ വയ്യാതെ നാടുവിട്ടവനായിരുന്നു. അവൻ.
പശുവിനെ അടിയ്ക്കുന്ന ചാട്ട കൊണ്ടായിരുന്നു.
അയാൾ അവനെ തല്ലിയിരുന്നത്.
അഞ്ചു വർഷം മുൻപ് അവനെ വിമാനത്താവളത്തിൽ കൊണ്ട് വിട്ടത് ഞാനായിരുന്നു. പപ്പേട്ടൻ തന്ന കാറിലെ ആദ്യത്തെ എൻ്റെ സവാരി.
അന്നവൻ കണ്ണുകൾ നിറഞ്ഞ് എന്നോട് പറഞ്ഞു.
"ചങ്ങായി നിനക്ക് വാടക തരാനായി എൻ്റെടുക്കൽ പൈസ ഒന്നുമില്ലല്ലോ" എന്ന്.
അന്നു തരാൻ കഴിയാതിരുന്ന കാശ്,
ഇന്ന് എത്ര തുക തന്നാൽ നിനക്കത് നികത്താനാകും എന്ന ചിന്തയോടെ ഞാൻ വീട്ടിലേക്ക് നടന്നു.

"ടാ ദാസാ എന്തൊറക്കമാടായിത്.?"
എൻ്റെ തോളിൽ ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.
നോക്കിയപ്പോൾ എൻ്റെ മുന്നിൽ അവൻ ഉണ്ട് രാജീവൻ. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി.
ചങ്ങായീ.. എന്ന് വിളിച്ചവൻ എന്നെ കെട്ടിപ്പിടിച്ചു.
ഓർമ്മയിലെ അനുഭവത്തിൽ നിന്നുണരാൻ ആദ്യമൊന്ന് മടിച്ച മനസ്സ് വെടിഞ്ഞ്  ഞാനും  അവനെ പുണർന്നു.
എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"വാടാ പോകാം  കയറിക്കോ" അവൻ കാറിൻ്റെ പുറകിലെ വാതിൽ തുറന്ന് എന്നെ അകത്തേക്കിരുത്തി.
അവൻ മുന്നിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു.
"അന്ന് നീയല്ലേ എന്നെ പുറകിലിരുത്തി സൈക്കിൾ ചവിട്ടിയത്?
ഇന്ന് ഞാനാണ് ഡ്രൈവർ നീ പുറകിൽ ഇരുന്നോ?

"ചങ്ങായീ നിൻ്റെ പെട്ടിയും സാധനങ്ങളുമൊക്കെ?"

"അതൊക്കെ ഞാൻ ഡിക്കിയിൽ വച്ചിട്ടുണ്ട്. "

"നിൻ്റെ ശോഭയും, മോളും ഉണർന്നായിരുന്നോ
ആദ്യം നമുക്ക് അങ്ങോട്ട് പോകാം."

"അല്ല നിൻ്റെ വീട്ടിലേക്ക് പോകണ്ടേ?" ഞാൻ ചോദിച്ചു.

"ആദ്യം നിൻ്റെ മോളേം നീ അടിച്ചോണ്ട് പോയില്ലേ കാറ്റിൻ്റെ മോളേം ഒക്കെ കണ്ടിട്ടങ്ങോട്ട് പോകാം. അവർക്കുള്ള സമ്മാനങ്ങളാണ് എൻ്റെ ഒരു പെട്ടി നിറയെ " കാർ ഇരപ്പിച്ചവൻ മുന്നോട്ടെടുത്തു.
"ആട്ടെ നീയെന്താ രാവിലെ കിനാവ് കണ്ട് ഇരിക്കുകയായിരുന്നോ? അവൻ ചോദിച്ചു.

"മം കഴിഞ്ഞ ആഴ്ച്ച നമ്മളെ കൂടെ പഠിച്ച പ്രകാശൻ പേർഷ്യേന്ന് വന്നിരുന്നു.
കൂടെ ഒരു മദാമ്മപ്പെണ്ണും ഉണ്ടായിരുന്നു. ഞാനാണ് അവനെ വിളിക്കാൻ വന്നത്.
ആ കാര്യം ഓർത്തിരുന്നതാണ്."

"ആഹാ അച്ഛൻ്റെ ചാട്ടയടി ഭയന്ന് നാട് വിട്ടുപോയവൻ തിരികെ എത്തിയോ?
എല്ലാപേരെയും ഒന്ന് കാണണം."

കാർ എൻ്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിയിരുന്നു.
"കണ്ടോടീ ശോഭൂ ഈ കുചേലനിതാ  അവൻ്റെ കൃഷ്ണനുമായി വരുന്നുണ്ട്.
വീട്ടിൽ ചെന്ന് ഗമയോടെ പറയാനായി അവൻ തന്ന കറുത്ത കണ്ണട എടുത്ത് മുഖത്തേക്ക് വച്ചു.
കാറിന് പുറകിൽ പത്രാസോടെ ഞാൻ ചാരിയിരുന്നു.
ജെ...( Jayachandran NT)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo