Showing posts with label സിറാജ്‌സാരംഗപാണി. Show all posts
Showing posts with label സിറാജ്‌സാരംഗപാണി. Show all posts

നമ്മൾ കാണാതെ പോവുന്നത്


അക്വേറിയത്തിൽ സ്വർണമൽസ്യങ്ങൾ നീന്തിനടക്കുന്നു. സുന്ദരമായകാഴ്ച.
പെട്ടന്നാണ് അക്വേറിയത്തിൻറെ അടിത്തട്ടിൽ കിടക്കുന്ന കറുപ്പിൽ വെള്ള വരകളുള്ള, പുറത്തേക്കു തള്ളിയ കണ്ണുകളുള്ള മൽസ്യം ശ്രദ്ധയിൽ വന്നത്.
അക്വേറിയത്തിൽ വരുന്ന പൂപ്പലുകളെ നക്കിത്തിന്നു ജീവിക്കുന്ന ഒരു മൽസ്യം. ആരും ഇതിനെ ശ്രദ്ധിക്കാറില്ല. ഇതിനു സ്വർണമൽസ്യത്തിന്റെ തിളക്കമില്ല. ഇവരില്ലെങ്കിൽ അക്വേറിയം മലിനമാവും. സ്വർണമൽസ്യം കാഴ്ച്ചയിൽ തിളക്കമില്ലാത്തതാവും, ചത്തുപോയെന്നും വരും. തിളക്കമുള്ളവയുടെ പിന്നാലെ പായുമ്പോൾ, തിളക്കത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ കറുത്ത നന്മകളെയും ശ്രദ്ധിക്കുക. ഈ നന്മകളാണ് ഭൂമിയെ സുന്ദരമാക്കുന്നത് , തിളങ്ങുന്ന വസ്തുക്കളല്ല.
മനുഷ്യന്റെ കാര്യവും ഇങ്ങനെയല്ല. എത്രയെത്ര നന്മകളാണ്, തിളക്കങ്ങളുടെ പിന്നാലെ പായുന്ന നമ്മൾ കാണാതെ പോവുന്നത്. ഒടുവിൽ എല്ലാ തിളക്കങ്ങളും മാലിന്യങ്ങൾ സൃഷ്ടിക്കുന്നു. വൃത്തിയാക്കാൻ ഇങ്ങനെ കുറെ നന്മകളും -- ആരുടേയും കണ്ണിൽപ്പെടാതെ.

By: Siraj Sarangapani

ഒരു KSEB കഥ


ഒരു kseb കഥ. അല്ല സംഭവം. കുറച്ചു വർഷം മുൻപ്, കളമശ്ശേരിയിലെ ലോഡ് ഡിസ്പാച്ച് സെന്ററിൽ ജോലി ചെയ്യുന്ന കാലം. ഷിഫ്റ്റ് ഡ്യൂട്ടി ആണ്. ഒരു ദിവസം മൂന്ന് ഷിഫ്റ്റ്. രാത്രി ഷിഫ്റ്റ് വളരെ വിഷമകരമാണ്. ഉള്ള സമയം മുഴുവൻ മുന്നിൽ വലിയ സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈദ്യതിയുടെ ഒഴുക്കിൻറെ ചിത്രം നോക്കി വൈദ്യതി ഉൽപ്പാദനവും പ്രസരണവും നിയന്ത്രിക്കാൻ ഒരു ഷിഫ്റ്റിലും മൂന്ന് പേർ ഉണ്ടാവും. ഒരു അസിസ്റ്റന്റ് എഞ്ചിനീയർ, ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ് ലീഡർ.
ഇനി കഥയിലേക്ക്‌ വരാം. ഒരു രാത്രി ഷിഫ്റ്റ് തുടങ്ങുന്നു. കുറച്ചു കഴിയുമ്പോൾ അറിയുന്നു "നാളെ ഹർത്താൽ'' ആണെന്ന സത്യം. വനിതയായ ടീം ലീഡർ ആകെ പ്രശ്നത്തിലായി. രാവിലെ വരേണ്ടയാൾ വന്നില്ലെങ്കിൽ രാവിലെ ഏഴു മണിക്കുശേഷവും ഡ്യൂട്ടിയിൽ ഇരിക്കേണ്ടിവരും. വീട്ടിലെ കാര്യമെല്ലാം അവതാളത്തിലാകും. രാവിലെ വരേണ്ട ആളിനെ വിളിച്ച്‌ "അയാൾ വരുമെന്നറിഞ്ഞതോടെ" സമാധാനമായി. രാവിലെ വരേണ്ടത് വളരെ രസികനായ ഒരാൾ ആയിരുന്നു.
പിറ്റേന്ന് നേരം പുലർന്നു. വരേണ്ടയാൾ കൃത്യസമയത്തു തന്നെ എത്തി, പക്ഷെ അകത്തേക്ക് കടന്നില്ല. ഗ്ലാസ് ഇട്ട വാതിലൂടെ പുതിയ ലീഡറെ അസിസ്റ്റന്റ് എഞ്ചിനീയർ ആയ ഞാനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കണ്ടു.
പുതിയ ലീഡർ "മിണ്ടരുത്" എന്ന് അടയാളം ഞങ്ങളെ കാണിച്ചിട്ട് രാത്രിയിലെ ലീഡറെ ഫോണിൽ വിളിച്ചു പറഞ്ഞു, " അയ്യോ എനിക്കിറങ്ങാൻ പറ്റിയില്ല. വഴിയിൽ മുഴുവൻ ഹർത്താലുകാർ ബ്ലോക്ക് ചെയ്യുന്നു. ഈ ഷിഫ്റ്റ് കൂടി ഒന്നിരിക്ക്. ഞാൻ വൈകുന്നേരം എത്താം." രാത്രിയിലെ ലീഡർ ആകെ അസ്വസ്ഥയായി, "അയ്യോ , ഇനിയെന്ത് ചെയ്യും, ഭർത്താവും കുട്ടികളും പട്ടിണിയാവും" എന്നൊക്കെ ഫോണിൽ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അല്പം ക്രൂരമെന്ന് കുറച്ചു പേർക്കെങ്കിലും തോന്നിയേക്കാവുന്ന തമാശക്ക് വിരാമമിട്ട് പുതിയ ലീഡർ വാതിൽ തുറന്നു. രാത്രിയിലെ ലീഡർക്കു ആശ്വാസമായി. ഞങ്ങൾക്ക് ചിരിക്കാൻ ഒരു കാര്യവുമായി.
രാത്രിയിലെ ലീഡറുടെ പേരും രാവിലെ വന്ന ലീഡറുടെ പേരും വെളിപ്പെടുത്തുന്നില്ല. കളമശ്ശേരിയിലെ ലോഡ് ഡിസ്പാച്ച് സെന്ററിലെ ജീവിതത്തിൽ രസകരമായ വേറെയും സംഭവങ്ങൾ ഉണ്ട്. ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ സമയം പോലെ തുടർന്നും എഴുതാം.

By: Siraj sarangapani

നുറുങ്ങുകൾ രണ്ടെണ്ണം



ഇന്നലെ ഒരു ചങ്ങാതി ചോദിച്ച ചോദ്യം : "നീ ആരാണെന്ന നിന്റെ വിചാരം?"
ഒരു നിമിഷം ഞാൻ ആലോചിച്ചു. എനിക്കുത്തരമില്ലായിരുന്നു. ചിലപ്പോൾ അവന് അറിയാമായിരിക്കും.
ഞാൻ തിരിച്ചു ചോദിച്ചു, "എനിക്കറിയില്ല ചങ്ങാതി. നിനക്കറിയാമെങ്കിൽ പറഞ്ഞു തരു."
പരിഹസിച്ചതാണ് എന്നു കരുതി അവൻ പിണങ്ങി പോയി.
അവനെന്തിനാണ് പിണങ്ങിയത്?
സത്യായിട്ടും എനിക്ക് ഉത്തരം അറിയില്ലാട്ടോ.
====================================================
ചില നല്ല കാര്യങ്ങൾ എത്ര പെട്ടന്നാണ് ഞാൻ മറക്കുന്നത്. ഇന്നലെ അയൽക്കാരനോട് കുറച്ചു പണം കടം വാങ്ങി. പണം കിട്ടിയത് നല്ലകാര്യമല്ലേ? എന്നിട്ടും ഞാൻ മറന്നു.
അതല്ല കഷ്ടം ചില ചീത്ത കാര്യങ്ങൾ മറന്നാലും ഓർമ്മിപ്പിക്കാൻ ചിലർ വരും. ഇന്ന് സന്ധ്യയ്ക്കു അയൽക്കാരൻ വീട്ടിലെത്തിയിരുന്നു. അവൻ കടമായി തന്ന പണം തിരിച്ചു കിട്ടണമത്രേ.


By: Siraj Sarangapani

ഒരു രാത്രികൂടി


ഒരു പകൽ കൂടി വിടപറയുന്നു
അസ്തമയം ഒന്നിൻറെയും അവസാനമല്ല
എത്രയോ അസ്തമയങ്ങൾ കണ്ടവരാണ് നാം
പുതിയ പുലരിയെ സ്വപ്നം കണ്ടുറങ്ങാൻ
ഒരു അസ്തമയം കൂടി 
ഒരു രാത്രികൂടി
വിട പറഞ്ഞ പകൽ
പുതുമയോടെ നാളെയുമെത്തും
പുതിയ വർണങ്ങളിൽ
പുതിയ ഭാവങ്ങളിൽ
ഒരു മരണവും ഒന്നിന്റെയും അവസാനമല്ല
വീണ്ടും പുനർജനിക്കാൻ
പഴയ വസ്ത്രമായ ശരീരത്തെയുപേക്ഷിച്ച്‌
പുതിയ വസ്ത്രം തേടാനുള്ള ഒരു മറ മാത്രം
അല്ലെങ്കിൽ
മർത്യവംശം എന്നെ ഇല്ലാതെയായേനെ
ചെയ്ത പാപങ്ങളുടെ കണക്കെടുത്താൽ
എന്നെ നശിക്കേണ്ട വംശം
മനുഷ്യവംശം
മനുഷ്യൻ
സ്വയം നശിക്കാൻ ഇറങ്ങിതിരിച്ചവൻ
ഇരിക്കുന്ന മരക്കൊമ്പ് വെട്ടിവീഴ്ത്തുന്നവൻ
മനുഷ്യൻ
പ്രകൃതിക്ക് അനിവാര്യമൊന്നുമല്ല
മനുഷ്യനില്ലെങ്കിലും
പ്രകൃതി നിലനിൽക്കും
ഇന്നുള്ളതിനേക്കാൾ സുന്ദരമായി
മനുഷ്യന്‌ മുൻപും ജീവനുണ്ടായിരുന്നു
പകലുകളും രാത്രികളും ഉണ്ടായിരുന്നു
ഉദയവും അസ്തമയവും ഉണ്ടായിരുന്നു
ഭൂമിയും വായുവും ജലവുമുണ്ടായിരുന്നു
അഹങ്കാരം വെടിയുക
യഥാർത്ഥ മനുഷ്യനാവുക
പ്രകൃതിയെ സ്നേഹിക്കുക
സ്നേഹമാവുക
ഒരിക്കലും അവസാനിക്കാത്ത സ്നേഹം
ശുഭരാത്രി

ചെറുപ്പകാലത്തു വായിച്ച കഥയാണ്.


ഒരു രാജാവിൻറെ കൊട്ടാരത്തിൽ ഒരു മുനി വന്നു ചേർന്നു. രാജാവും കൂട്ടരും ചേർന്ന് മുനിയെ സ്വീകരിച്ചു.
സംഭാഷണത്തിനിടയിൽ മുനി പറഞ്ഞു:" ആശയാണ് എല്ലാ ദുഖത്തിനും കാരണം. ഞാൻ സന്തോഷവാനാണ് . കാരണം എനിക്ക് ആശകളില്ല"
മന്ത്രി ഒഴികെ എല്ലാവരും അത് അംഗീകരിച്ചു .
മന്ത്രി വെല്ലുവിളിച്ചു: " അല്ലയോ മുനിവര്യ, നാളെ രാവിലെ താങ്കൾ സഭയിൽ വരൂ. താങ്കളും ആശയിൽ നിന്നും മോചനമില്ലാത്തവനാണ് എന്ന് ഞാൻ തെളിയിച്ചു തരാം"
എല്ലാവരും നടുങ്ങി. മുനി ഒന്നും പറയാതെ ഇറങ്ങിപ്പോയി. രാജാവ് കോപിച്ചു.
മന്ത്രി പറഞ്ഞു:" രാജാവേ, കോപമുപേക്ഷിക്കുക. മുനി നാളെ സഭയിൽ വരട്ടേ, അതിനു ശേഷം ഞാൻ എല്ലാം പറയാം"
രാജാവ് സമ്മതിച്ചു.
പിറ്റേന്ന് രാവിലെ സഭ കൂടി. സഭയിൽ ആദ്യം എത്തിയത് മുനി ആയിരുന്നു. അവസാനമെത്തിയത് മന്ത്രിയും.
മന്ത്രിയെ കണ്ടയുടനെ മുനി പറഞ്ഞു: " ഞാൻ വന്നിരിക്കുന്നു , ഇനി താങ്കൾ തെളിയിക്കുക ഞാൻ ആശയിൽ നിന്നും മോചനമില്ലാത്തവനാണെന്ന് "
രാജാവടക്കം എല്ലാവരും കേൾക്കും മട്ടിൽ മന്ത്രി മറുപടി പറഞ്ഞു:" ഞാൻ തെളിയിച്ചു കഴിഞ്ഞു. ആരാണ് ഇന്നു സഭയിൽ ആദ്യമെത്തിയത് . അല്ലയോ മുനിവര്യ, താങ്കളല്ലേ. താങ്കളുടെ വാദം ശരിയാണെന്നു തെളിയിക്കാനുള്ള ആശ മനസ്സിൽ കിടന്നതു കൊണ്ടല്ലേ താങ്കൾ ആദ്യം സഭയിൽ എത്തിയത് . താങ്കളുടെ കണ്ണു കണ്ടാലറിയാം , താങ്കൾ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്ന്."
മുനി തൻറെ അഹങ്കാരം വെടിഞ്ഞു, ശിരസ്സു കുനിച്ചു. തുടർന്ന് രാജാവിനെയും മന്ത്രിയെയും, സദസ്സിനെയും അനുഗ്രഹിച്ച് മുനി തൻറെ യാത്ര തുടർന്നു.
(ആശയെ കീഴടക്കിയവരായി ആരും ഭൂമിയിലില്ല.നല്ല കാര്യങ്ങൾ ആശിക്കാൻ ശീലിക്കുക. സ്വന്തം ഉയർച്ചയ്‌ക്കൊപ്പം അയൽക്കാരും ബന്ധുക്കളും കൂട്ടുകാരും ഉയരാൻ ആശിക്കുക. അസമത്വം ഇല്ലാതെയാവട്ടെ.)

By: Siraj Sarangapani

ഹർത്താൽ


ഹർത്താൽ ദിനം
ഇന്നലത്തെ കണക്കിൽ സമനിലയെത്തിയോ
ഓരോ ഭാഗത്തും മരിച്ചവരുടെ കണക്ക് 
സമനില ആർക്കും ഇഷ്ടമല്ല
എല്ലാ മത്സരവും ജയിക്കാനുള്ളതാണ്
ഈ കൊലപാതകമത്സരവും നമുക്കാസ്വദിക്കാം
വീട്ടുകാരോടൊപ്പം വീട്ടിലിരിക്കാം
ടീവിയിൽ സിനിമ കാണാം
മക്കളെ താലോലിക്കാം
ഇന്നലെ മരിച്ചതും ആരുടെയോ മകനാണ്
എന്നതോർക്കാതെ
ആരുടെയോ സഹോദരനാണ്
എന്നതോർക്കാതെ
മരിച്ചത് നമ്മിലൊരാളാണ് എന്നതോർക്കാതെ
ജയിക്കാനുള്ള പോരിൽ
രക്തസാക്ഷിയാവുന്നതും ബലിദാനിയാവുന്നതും
നമ്മുടെ സഹോദരൻമ്മാരാണ്
മനുഷ്യരാണ്
അറവുമാടുകളല്ല
നേർച്ചകോഴികളുമല്ല
അവരുടെ ദേഹത്തുനിന്നു പുറത്തേക്കു ചീറ്റിയത്
ചുവന്ന രക്തമായിരുന്നു
രക്തസാക്ഷിയുടെയും ബലിദാനിയുടെയും
ചോരയ്ക്ക് ഒരേ നിറം
വേദനയോടെ
ശുഭമായതൊന്നും ആശംസിക്കാനാവാതെ
ഈ പുലരിയെ ഞാൻ സ്വാഗതം ചെയ്യുന്നു
By: Siraj sarangapani

കുറ്റം


ഓഫീസിലെ കസേരയ്ക്ക് കൊമ്പുണ്ടോ
അതറിയില്ല
എന്തായാലും ഇരിക്കുന്നവർക്ക് കൊമ്പുണ്ടെന്ന്
ജനം പറയുന്നു
ഒന്നലോചിച്ചാൽ തെറ്റുപറയാനാവില്ല 
ജനങ്ങൾക്കിടയിലുമില്ലെ കൊമ്പുള്ളവർ
കസേരയിൽ ഇരിക്കുന്നവർ
ജനങ്ങൾക്കിടയിൽ നിന്ന് വന്നതാണ്
കൊമ്പില്ലാത്തവരും
കസേരയിൽ ഇരിക്കാറുണ്ട്
അവരെ ആർക്കും വലിയ വിലയില്ല
എങ്കിലും
ഒരു വിലയുമില്ലാത്തവൻ ആവാനാണ്
എനിക്കിഷ്ടം
മറന്നു
പറഞ്ഞതു പൂർത്തിയാക്കട്ടെ
അപ്പോൾ കുറ്റം കസേരയുടേതല്ല
ഇരിക്കുന്നവരുടേതാണ്
By: SirajSarangapani

അതാണ് ജീവിതം


വീടിന്റെ ഗേയ്റ്റിനു വലിയ പൊക്കമില്ല
ഗേയ്റ്റു കൊളുത്തിട്ടിട്ടേയുള്ളു
ആർക്കും തുറക്കാനാവും 
കള്ളന്മാരെ സൂക്ഷിക്കണം"
വൃദ്ധൻ പറഞ്ഞു.
"ഗേയ്റ്റു മാന്യന്മാർക്കുവേണ്ടി ഉണ്ടാക്കിയതാണ്
മാന്യതയുള്ളവർ അനുവാദത്തോടെ മാത്രമേ
ഗേയ്റ്റു തുറക്കുകയുള്ളു.
വലിയ ഗേയ്റ്റു പണിതു അവരെ ബുദ്ധിമുട്ടിക്കണോ?
സ്നേഹമുള്ളവർക്ക് ഇപ്പോൾ വേണമെങ്കിലും
ഗേയ്റ്റു തുറന്നു അകത്തു വരാം.
അതു അവരുടെ അവകാശമാണ്."
മകൻ പറഞ്ഞു .
"കള്ളന്മാർ വന്നാൽ എന്തു ചെയ്യും?"
വൃദ്ധൻ ഭയന്നു.
"കള്ളനെ ചെറുക്കാൻ ഒരു ഗേയ്റ്റിനും
ഇതുവരെ കഴിഞ്ഞിട്ടില്ല.
വലിയ മതിലും
വലിയ ഗേയ്റ്റുമുള്ള കൊട്ടാരങ്ങളിൽ
കള്ളന്മാർ കടന്നിട്ടില്ലേ?
കള്ളൻ വന്നാൽ ചെറുത്തു തോൽപ്പിക്കുക,
അല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല.
ഒന്നുകിൽ കള്ളൻ
അല്ലെങ്കിൽ നമ്മൾ
രണ്ടിലൊരാൾ തോൽക്കുവോളം പൊരുത്തണം.
മരണം വരെയും പൊരുതുക
സത്യത്തെ കാക്കുവാൻ വേണ്ടി
സ്നേഹത്തെ കാക്കുവാൻ വേണ്ടി.
അതാണ് ജീവിതം."
മകൻ പറഞ്ഞു നിർത്തി.

By: Sirajsarangapani

പുതിയ ലോകം



കാലമെൻ മനസ്സാം വയലിൽ വിതയ്ക്കുന്നു
അനുഭവമോരോന്നും ഉള്ളിൽ വിതയ്ക്കുന്നു
നവ്യമാം ചിന്ത തൻ വിത്തുകളോരോന്നും
വെള്ളം പകർന്നു വളർത്താൻ തുടങ്ങവെ
പുഷ്ടിയുണ്ടാവുവാൻ വളങ്ങളുമേകവെ
നവ്യമാം ലോകത്തിൻ സൃഷ്ടിയുണ്ടാവുന്നു
വെള്ളം പകരേണ്ടോർ പകരാതിരിക്കുകിൽ
വേണ്ട സമയത്തു വളമേകിയില്ലെങ്കിൽ
ലോകത്തിൽ നന്മകൾ പുലരുന്നതെങ്ങനെ
കതിരിന്മേൽ വയ്ക്കാൻ വളവുമായ് നിൽക്കുകിൽ
വെറുതെയീ മണ്ണിലലിഞ്ഞു ചേരില്ലയോ
മുളക്കാൻ കൊതിക്കുന്ന വിത്തുകളൊക്കെയും
കുഞ്ഞിൻ മനസ്സിൽ വളർത്തിരിക്കുക
ജാതിയെന്നുള്ള ചിന്തയൊരിക്കലും
മതത്തിൻറെ ചിന്തയെ മാറ്റി നിർത്തീടുക
ആദ്യം പഠിക്കട്ടെ മനുഷ്യനായിടുവാൻ
കൂടെ കളിപ്പോരെ ചങ്ങാതിയാക്കുവാൻ
മനസ്സിൽ വളരട്ടെ സ്നേഹത്തിൻ ചിന്തകൾ

കത്തിതൻമുനയാലെ രക്തം വെടിഞ്ഞിനി
നല്ല മനുഷ്യർ മരിക്കാതിരിക്കട്ടെ
നരബലി തെരുവിൽ നടക്കാതിരിക്കട്ടെ
അയലത്തെ പെണ്ണിൻറെ വേദനയൊക്കെയും
വീട്ടിലെ പെണ്ണിൻറെ വേദനയാണെന്നതറിയുക
പീഡനമെല്ലാം നിലച്ചിടും
പേനയെഴുതുമ്പോൾ
നാവു ശബ്ദിക്കുമ്പോൾ
തോക്കൊന്നു കയ്യിലെടിക്കാതിരിക്കുക
തെരുവിലുറങ്ങുന്ന മർത്യരെയൊക്കെയും
തെരുവിലലയുന്ന മർത്യരെയൊക്കെയും
മർത്യരായ് കാണുവാൻ മിഴികൾ തുറക്കുക
ഭൂമിയും വായുവും ജലവും പ്രകൃതിയും
മനുഷ്യൻറെ മാത്രമാം സ്വത്തല്ലയെന്നതും
സമയം കളയാതെ മനസ്സിൽ കുറിക്കുക
മണ്ണിൽ വസിക്കട്ടെ വൃക്ഷലതാദികൾ
മണ്ണിൽ വസിക്കട്ടെ മൃഗങ്ങളായുള്ളോരും
പാറി നടക്കട്ടെ പറവകളൊക്കയും
ആദ്യമായ് മർത്യനായ് മാറാൻ ശ്രമിക്കുക
അപ്പോളറിഞ്ഞിടും മർത്യരോന്നാണെന്നും
അപ്പോളറിഞ്ഞിടും മതങ്ങളൊന്നൊന്നും
നന്മ നിറഞ്ഞൊരു ലോകമുണ്ടാവുവാൻ
നല്ല മനുഷ്യരായ മാറാം നമുക്കിനി
നല്ല മതക്കാരുമാകാം നമുക്കിനി


By: Siraj sarangapani

മേൽക്കൂര



തുറന്നു മേൽക്കൂരയിൽ കയറി നിൽക്കുന്നു ഞാൻ 
മേൽക്കൂര തൻ മേലെ ആകാശം തീർത്തൊരു 
മേൽക്കൂര നോക്കിയിരുന്നു പുലരിയിൽ 
വർണ്ണങ്ങളേറെയും ഉള്ളിലൊതൂക്കുന്നു 
വിസ്മയം തീർക്കുവാൻ എത്തിയ മാന്ത്രികൻ 
ഇരുണ്ടൊരീ ആകാശവീഥിയിൽ നോക്കവേ
വർണ്ണചിത്രങ്ങൾ മെല്ലെ വിരിയാൻ തുടങ്ങുന്നു
വരക്കുന്നതാരെന്നു കാണുന്നതില്ല ഞാൻ
ചിതങ്ങൾ മുന്നിൽ തെളിയാൻ തുടങ്ങുന്നു
ദുഃഖത്തിൽ മുങ്ങിയ കറുത്ത ദിനങ്ങൾ പോൽ
കറുത്ത് കിടന്നൊരു ആകാശവീഥിയിൽ
ജീവന്റെ വർണ്ണങ്ങൾ തെളിയാൻ തുടങ്ങുന്നു
നോക്കിയിരിക്കവേ മാറുന്നു വർണ്ണങ്ങൾ
ഉറക്കമുപേക്ഷിച്ചുണരുകയാണ് ഞാൻ
പുതിയ ദിനത്തിന്റെ വർണ്ണങ്ങൾ തേടുവാൻ
ഇരുളിൻ തിരശീല കീറിമുറിച്ചൊരു
പുതിയ പുലരി നമുക്കായ് വിരിയുന്നു
മണ്ണിലും വിണ്ണിലും നിറങ്ങൾ പരക്കുന്നു
എവിടെയോ പോയി മറഞ്ഞൊരിരുട്ടിനെ
അന്തി വരേയ്ക്കു മറക്കാം നമുക്കിനി


By: SirajSarangapani

സൗമ്യ


നോട്ടുകെട്ടുകളല്ല എന്റെ ശത്രു
കറുത്തൊരു കോട്ടല്ല എന്റെ ശത്രു
കോടതികളുമല്ല എന്റെ ശത്രു
ഒളിവിലൊരു പെണ്ണിന്റെ നഗ്നത 
കാണാൻ കൊതിക്കുന്ന
മാന്യതയാവുന്നു എന്റെ ശത്രു
പകൽ മാഞ്ഞുപോകുവാൻ
കാത്തു നിന്നിടുന്ന
മാന്യതയാവുന്നു എന്റെ ശത്രു
പീഡനം കണ്ടാലും പ്രതികരിച്ചീടാത്ത
മാന്യതയാവുന്നു എന്റെ ശത്രു
തെളിവുകളില്ലാതെ ശിക്ഷ വിധിക്കുവാൻ
കോടതിക്കാവില്ലായെന്ന സത്യം
എന്നറിവോനാണ് ഞാനെന്നിരിക്കിലും
സാക്ഷി പറയുവാൻ
കോടതി കേറുവാൻ
സമയം എനിക്കൊട്ടും ഇല്ലയല്ലോ
സൗമ്യ മരിച്ചുവോ
ചാമിയെ വിട്ടെന്നോ
ഒന്നുമേ ശ്രദ്ധിക്കാൻ നേരമില്ല
കൈപൊള്ളും കാര്യത്തിലൊന്നുമേ
ഞാനൊന്നും
വായ തുറന്ന ചരിത്രമില്ല
പൊല്ലാപ്പ് വേണ്ടടോ
ജീവിച്ചു പോവട്ടെ
മലയാളിയായി പിറന്നു പോയി

സുപ്രഭാതം

By: Siraj Sarangapani
ഉണരൂ
യാത്ര തുടരാം
പോകുവാനുണ്ടിനി ഏറെ ദൂരം
തടയുവാൻ നിൽക്കുന്ന
വിഷമുള്ള പട്ടിയെ
കൊല്ലാതെ പോവുന്നതെങ്ങനെ നാം
വെറുതെ കുരയ്ക്കുന്ന
ചാവാലിപ്പട്ടിയെ
കണ്ടില്ലയെന്നു നടിച്ചു പോവാം
പുഞ്ചിരിച്ചീടുന്ന പൂവുകൾക്കൊക്കെയും
പുഞ്ചിരിയൊന്നു കൊടുത്തു പോവാം
തിരിയെ നടക്കുവാനാവാത്ത യാത്രയിൽ
തണലായ പ്രകൃതിയെ
മനസ്സിൽ വയ്ക്കാം
തുണയായ മർത്യരെ
മനസ്സിൽ വയ്ക്കാം
ഓർമ്മ തൻ ചെപ്പിലെ മധുരങ്ങളത്രയും
പാഥേയമായി കരുതി വയ്ക്കാം

സൗന്ദര്യം ജയിക്കട്ടെ


എഴുതി തുടങ്ങിയ വരികൾ
ആരോ മായ്ച്ചുകളയുന്നു
മനസ്സിൻറെ കള്ളക്കളികളാവാം 
അതോ വേദനകളോ
പിറക്കാനിരുന്ന ശിശു
ഗർഭപാത്രങ്ങളിൽ മരിക്കുന്നു
ഗർഭത്തിലിരിക്കുന്ന ശിശു
ഡോക്ടറുടെ കയ്യാൽ മരണപ്പെടുന്നു
കുഞ്ഞിൻറെ ശരീരം
സൗന്ദര്യയെമേറ്റുന്ന കുഴമ്പായി
പെണ്ണിൻറെ മുന്നിലെത്തുന്നു
പ്രസവിക്കേണ്ട പെണ്ണിൻറെ മുഖത്തു തന്നെ
കുഞ്ഞിൻറെ ജഡം അരച്ചു തേക്കുന്നു
ലാഭക്കൊതിയന്മാരുടെ ലോകത്ത്
ഉള്ള സൗന്ദര്യത്തിൽ തൃപ്തിയില്ലാത്തവരുടെ ലോകത്ത്
ഇതൊന്നും വലിയ കാര്യമല്ല
സൗന്ദര്യം ജയിക്കട്ടെ
(മാർക്കറ്റിൽ വിൽക്കപ്പെടുന്ന ബ്യൂട്ടി ക്രീമുകളുടെ പ്രധാന ഘടകം അലസിപ്പോവുന്ന മനുഷ്യഗർഭത്തിൻറെ ഭാഗങ്ങൾ ആണ്)

By: Sirajsarangapaani

ഭാരതം


മഴ പെയ്തിറങ്ങിയത്
എൻറെ മനസിലേക്കാണ്
മഴയും മഴയിൽ കുതിർന്ന തെരുവും 
മനസ്സിൽ തങ്ങിനിന്നു
പുറത്തു മഴ പെയ്തൊഴിഞ്ഞതറിയാതെ
ഈ തെരുവിൽ
ഒഴിഞ്ഞ കടത്തിണ്ണയിൽ
ഒരച്ഛനും അമ്മയും കൈകുഞ്ഞും മാത്രം
കരയുന്ന കുഞ്ഞിൻറെ തണുപ്പകറ്റാൻ
കീറിയ സാരിതുമ്പുകൊണ്ട്
കുഞ്ഞിനെ പൊതിയുന്ന അമ്മ
അവൾ തണുത്തു വിറക്കുകയായിരുന്നു
അവനും
ഓട്ട വീണ കടയുടെ മേൽക്കൂരയിലൂടെ
വെള്ളം തറയിൽ വീണുകൊണ്ടിരുന്നു
തല കായ്ക്കാൻ
ഒരു ചെറുകൂര പോലുമില്ലാത്ത ജന്മങ്ങൾ
ജനിച്ചു പോയതിൻറെ ശിക്ഷ ജീവിച്ചു തീർക്കുന്നവർ
അവർക്കറിയില്ല
കടത്തിണ്ണയിലെ ജീവിതം
നിയമവിരുദ്ധമാണെന്ന സത്യം
ആർക്കും അവളെ പീഡിപ്പിക്കാൻ
അവകാശമുണ്ടെന്ന സത്യം
ചോദിക്കാനും പറയാനും ആരുമില്ലാത്തവർ
ഏതൊരാൾക്കും ഈ കടത്തിണ്ണയിലേക്ക്
കാറോടിച്ചു കയറ്റാം
ആരെയും കൊല്ലാം
കാരണം
കടത്തിണ്ണയിൽ ജീവിതം നിയമത്തിനെതിരാണ്
പട്ടിയുടെ വിലപോലുമില്ലാത്ത മർത്യരെ
ആർക്കും പീഡിപ്പിക്കാം
കൊല്ലാം
വാദിക്കാൻ വക്കീലും
കേൾക്കാൻ ഒരു കോടതിയും ഉണ്ടായാൽ മതി
ഇവർ തെരുവിൻറെ മക്കൾ
പ്രജകളുടെ കണക്കിൽ ഇവരില്ല
ഇവരുടെ ക്ഷേമം
ഭരിക്കുന്നവരുടെ കടമയുമല്ല
തെരുവിലുറങ്ങുന്ന ഭാരതം
തെരുവിലലയുന്ന ഭാരതം
തെണ്ടി നടക്കുന്ന ഭാരതം

By: Siraj sarangapani

നുറുങ്ങ്


പ്രിയമുള്ളവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നത് അവന് വിനോദമായിരുന്നു, സന്തോഷമായിരുന്നു. അവൻ അവരോടൊപ്പം ആ ചിത്രങ്ങൾ ആസ്വദിച്ചു. ചിത്രങ്ങളുടെ ഭംഗി കൂട്ടാൻ വേണ്ടതെല്ലാം അവൻ ചെയ്തുകൊണ്ടിരുന്നു. ഒരു ചിത്രത്തിലും അവൻ ഉണ്ടായിരുന്നില്ല. അവൻറെ ചിത്രമെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അവർ അവൻ എടുത്ത ചിത്രങ്ങളുടെ ഭംഗിയിൽ മുഴുകി.കാലം പോകവേ അവൻ ഒരു ചിത്രത്തിലും ഇല്ലാതായി. അവൻ ചിത്രത്തിൽ മാത്രമല്ല, അവരുടെ ജീവിതത്തിലും ഇല്ലാതെയാവുകയായിരുന്നു. അവർ സ്വയം സ്നേഹിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. സ്വയം സ്നേഹിക്കാൻ മറന്നവൻറെ ദുർഗതി.
ചിത്രത്തിലുണ്ടാവാൻ ശ്രമിക്കുക.
ചിത്രത്തിൽ ഇല്ലാത്തതിനൊന്നും ഈ ലോകത്തു ഒരു വിലയുമില്ല.
മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുൻപേ സ്വയം സ്നേഹിക്കാൻ പഠിക്കുക.

By: 
Siraj Sarangapani

അവൻ അനാഥൻ


അവൻ അനാഥൻ
അബദ്ധത്തിൽ രൂപം കൊണ്ടതാവാം
അത് അവൻറെ തെറ്റായിരുന്നില്ല 
പിറന്നത് അച്ഛനില്ലാതെയല്ല
തെരുവിലെത്തിയത് അമ്മയില്ലാഞ്ഞിട്ടല്ല
മാനം കാക്കാൻ ഉപേക്ഷിച്ചതാവാം
തന്തയില്ലാത്തവൻ
തള്ളയില്ലാത്തവൻ
ആരുടെയോ സുഖം തേടിയുള്ള യാത്രയിൽ
അറിയാതെ പിറന്നുപോയത്
അവൻറെ കുറ്റമല്ല
ഭിക്ഷാപാത്രവുമായി നാടുത്തേണ്ടുന്നവൻ
വഴിയോരങ്ങളിൽ
പട്ടിയെയും പൂച്ചയെയും
ചുറ്റുമുള്ള മനുഷ്യരെയും
സ്നേഹിച്ചും വെറുത്തും കഴിയുന്നവൻ
അവരും അനാഥരായിരുന്നു
അമ്പലങ്ങളുടെ മതിലിനുള്ളിലും പുറത്തും
പള്ളികളുടെ മതിലിനുള്ളിലും പുറത്തും
അവൻറെ ഭിക്ഷാപാത്രത്തിൽ
നാണയമെറിഞ്ഞവർക്കിടയിൽ
ഒരുപക്ഷേ
അവൻറെ അച്ഛനുണ്ടായിരിക്കാം
അവൻറെ അമ്മയുണ്ടായിരിക്കാം
പോയ മാനം തെരുവിലുപേക്ഷിച്ച്‌
പുതിയ മാനങ്ങൾ തേടുന്നവർ
കാപട്യങ്ങളുടെ ലോകത്ത്
അവനൊരു പേരുണ്ട്
തന്തയില്ലാത്തവൻ
തള്ളയില്ലാത്തവൻ
തന്തയും തള്ളയുമില്ലാത്തവൻ
ഇവിടത്തെ നിയമപാലകർ
അവനു നൽകിയ മനോഹരമായ പേര്
(ഈ തെരുവുകളിൽ
നഷ്ടപ്പെട്ട മാനങ്ങളുടെ എണ്ണം കൂടിവരുന്നത്
പുരോഗതിയുടെ അടയാളമാവാം)

By: 
Siraj Sarangapani

ശേഷത്തിലെ ഭ്രാന്തൻ


"ഭ്രാന്തെന്ന് പറഞ്ഞാൽ എന്താ ?" ലോനപ്പൻ ചോദിച്ചു.
കേട്ടിരുന്നയാൾ മറുപടി പറയുന്നില്ല.
ലോനപ്പൻ ചോദ്യം ആവർത്തിക്കുന്നു.
"അച്ഛനുമമ്മയില്ലാത്തതാണോ ഭ്രാന്ത് ?" ലോനപ്പന്റെ അടുത്ത ചോദ്യം
കേട്ടിരുന്നയാൾ മറുപടി പറയുന്നു, "അതെ അച്ഛനുമമ്മയുമില്ലാത്തവൻ ഭ്രാന്തൻ?"
ഇതുകേട്ടുനിന്ന നായിക ഉത്തരം പറഞ്ഞവനോടെ കയർക്കുന്നു
അയാൾ പറഞ്ഞ മറുപടി ഇത്രമാത്രം, " HE NEEDS AN ANSWER, THAT IS ALL."
(അവൻ ഒരു മറുപടി ആഗ്രഹിക്കുന്നു, അത്രമാത്രം)
"ശേഷം" എന്ന ചിത്രത്തിലെ എന്നെ ഏറെ ആകർഷിച്ച ഭാഗമാണ് ഇത്.കഥയിലെ നായിക, ഭ്രാന്താശുപത്രിയിലെ അന്തേവാസിയായ ലോനപ്പൻറെ കഥ സിനിമയാക്കുവാൻ ലോനപ്പനെ ജയിലിനു പുറത്തു കൊണ്ടുവരുന്നു. അതുവരെ പുറം ലോകം കാണാത്ത ലോനപ്പൻ കടൽ കണ്ടു സന്തോഷിക്കുന്നു(ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ), സിനിമ എഡിറ്റ് ചെയ്യാൻ സഹായിക്കുന്നു. നായികയുടെ അമ്മ ലോനപ്പനെ "ഭ്രാന്തൻ" എന്ന് വിളിക്കുന്ന സീൻ ഉണ്ട്. അതിൻറെ അടുത്ത സീനിൽ ലോനപ്പൻ ഈ ചോദ്യം ചോദിക്കുന്നത് ഫിലിം എഡിറ്റോറോടാണ്.
ലോനപ്പനായി വന്നത് നടൻ ജയറാമും എഡിറ്ററായി നടൻ മുരളിയും. ഒരു മനോഹരമായ സിനിമ. ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.

By : 
Siraj Sarangapani

ശവം


അയാളുടെ യാത്രകൾക്ക് ലക്ഷ്യമുണ്ടായിരുന്നില്ല
ചിരിക്കുന്ന മുഖങ്ങൾക്കു
പുഞ്ചിരി പകരമായി നൽകി 
കരയുന്നവൻറെ കണ്ണീർ തുടച്ച്‌
പുഞ്ചിരി പകർന്നുകൊടുത്ത്
ഏവർക്കും ഉപകാരിയായി
അയാൾ നടന്നു
ജീവിച്ചു
അകമ്പടിക്കാരായി ആരുമില്ലാതെ
അയാൾ നടന്നു
എല്ലാവർക്കും വേണ്ടപ്പെട്ടവൻ
സ്വന്തക്കാരോ ബന്ധക്കാരോ ഇല്ലാത്തവൻ
അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്തവൻ
ഒടുവിൽ
തെരുവിൽ
ആളൊഴിഞ്ഞ ഒരിടത്തു്
അയാൾ മരിച്ചു കിടന്നു
എല്ലാവർക്കും വേണ്ടപ്പെട്ടവൻ
ഓരോരുത്തരും വന്നു നോക്കി
ഒന്നും പറയാതെ
മുൻപ് കണ്ട പരിചയം പോലും കാണിക്കാതെ മടങ്ങി
അതെ
അയാൾ
എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു
പക്ഷേ, ആർക്കും വേണ്ടാത്തവൻ
സ്വന്തക്കാരായി ആരുമില്ലാത്തവൻ
ആർക്കും വേണ്ടാത്ത ഒരു ശവം
By: Siraj sarangapani

പരാജിതൻ


കാതടപ്പിക്കുന്ന ശബ്ദങ്ങളിൽ നിന്നകന്ന് 
വിശാലമായ വേദികളിൽ നിന്നകന്ന് 
ഈ നീണ്ട ഇടവഴികളിൽ 
നടക്കാൻ കൊതിപ്പൂ ഞാൻ
ചീവീടുകളുടെ തീരാത്ത കുശലങ്ങൾ
" എന്തെ വരാൻ വൈകി"
എന്നും ചോദിക്കുന്ന ചോദ്യം
ഉത്തരം അവർക്കു തന്നെ അറിയാം
മറുപടി നൽകാതെ മുന്നോട്ടു പോയി ഞാൻ
എൻറെ മൗനം അവർക്കു സുപരിചിതമാണ്
എന്റെ മൗനത്തെ തിരിച്ചറിഞ്ഞത്
തിരിച്ചറിയുന്നത്
വാചാലരായ ഈ ചങ്ങാതികൾ മാത്രം
"ഞാൻ മടിയനാണ്
തിരക്കിനൊത്തു നീങ്ങാനറിയാത്തവൻ
വാക്കുകളെ മൗനത്തിലൊതുക്കുന്നവൻ
ഞാൻ പറഞ്ഞതൊന്നും
എൻറെ വാക്കുകളായിരുന്നില്ല
ഞാൻ പറഞ്ഞതെല്ലാം
എന്നിൽ നിന്ന് ലോകം കേൾക്കാനാശിച്ചതു മാത്രം
ലോകം ചിരിച്ചു
ഞാനും
അർത്ഥമില്ലാത്ത വാക്കുകളുടെ ലോകം
കയ്യിലൊളിപ്പിച്ച കത്തിയുമായി
പുഞ്ചിരി തൂകുന്നവരുടെ ലോകം
ഞാൻ മടിയനാണ്
അതുകൊണ്ടുതന്നെ
ഞാൻ ലോകത്തിനു ശത്രുവല്ല
എന്നും പിന്നിൽ നടക്കുന്നവൻ
പരാജയങ്ങളിൽ വിജയം കാണുന്നവൻ
വിജയികളുടെ തകർച്ചകൾ കണ്ടവൻ
ഒരു വിജയവും ശാശ്വതമല്ല
പരാജയം മാത്രമാണ് ഏകസത്യം
അതെ
കാപട്യങ്ങളുടെ ലോകത്തു പരാജിതനാണ്
യഥാർത്ഥ വിജയി
അവനു സാന്ത്വനമേകാൻ കൂട്ടുകാരുണ്ട്
പൊങ്ങച്ചത്തിൻറെ മുഖമൂടിയില്ലാത്തവർ
പരാജിതരുടെ നിര നീളുന്നു
അവരുടെ കൂട്ടത്തിൽ ഞാനും"

By: Siraj Sarangapani

സ്വർഗ്ഗവും നരകവും


രണ്ടായ് പിരിയാൻ തുടങ്ങുന്ന വഴിയിൽ നാം
തിരിയേണ്ടതെങ്ങോട്ടെന്നറിയാതെ നിൽക്കവേ
പിന്നിട്ട യാത്രതൻ ചിത്രങ്ങളോരോന്നും 
മനസ്സിൽ തെളിഞ്ഞങ്ങു നിൽക്കുന്നവേളയിൽ
വഴിവക്കിൽ നിന്നൊരാൾ പറയാൻ തുടങ്ങുന്നു:
" ഇടത്തോട്ട് പോവുകിൽ സ്വർഗ്ഗത്തിലെത്തിടാം
വലത്തോട്ട് പോവുകിൽ നരകത്തിലെത്തിടും"
ഇതുകേട്ടു നിന്നൊരാൾ പറയാൻ തുടങ്ങുന്നു:
"നുണപറയുന്നോനെ വിശ്വസിച്ചീടല്ലേ
ഇടത്തോട്ട് തിരിയുകിൽ നരകത്തിലെത്തിടും
വലത്തോട്ടു തിരിയുകിൽ സ്വർഗ്ഗത്തിലെത്തിടാം"
വന്ന വഴിയിൽ നാം സ്വർഗത്തെ കണ്ടതും
ആ വഴിയിൽ തന്നെ നരകത്തെ കണ്ടതും
ഓർമ്മതൻ ഭിത്തിയിൽ തെളിയാൻ തുടങ്ങവേ
മെല്ലെ പരസ്പരം പറയാൻ തുടങ്ങി നാം:
"എല്ലാവഴിയിലും സ്വർഗത്തെ കണ്ടിടാം
ഒന്നിച്ചിരിക്കുകിൽ സ്വർഗ്ഗത്തിലെത്തിടാം
എല്ലാവഴിയിലും നരകത്തെ കണ്ടിടാം
വേർപിരിഞ്ഞീടുകിൽ നരകത്തിലെത്തിടും "

By: 
Siraj Sarangapani

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo