നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കട്ടപ്പന പി. ഒ, ഇടുക്കി

ചെറുകഥ.
Written By..ബിൻസ് തോമസ്.
ചാണകം മെഴുകിയ തറയിൽ വിരിച്ച കീറപ്പായക്ക് ചുറ്റും ഇരുന്ന കുട്ടികളുടെ മുന്നിലേക്ക് കാച്ചിൽ പുഴുങ്ങിയത് കുടഞ്ഞിട്ട് കൊണ്ട് ശോശാമ്മ പറഞ്ഞു.
"ഇപ്പോ ഇത് കഴിക്ക് മക്കളേ , റേഷൻ അരി കിട്ടിയാൽ ഉച്ചക്ക് അമ്മ കഞ്ഞി വെച്ച് തരാം ".
"ഇറച്ചിയും മേടിക്കുമോ അമ്മേ ?"
ഏറ്റവും ഇളയവൻ നാല് വയസ്സുള്ള ലോപ്പന്റെ ചോദ്യത്തിന് ശോശാമ്മ ഉത്തരം മുട്ടി നിന്നപ്പോൾ മൂത്തവൻ മാത്തൻ പറഞ്ഞു.
"നമ്മുടെ അപ്പച്ചന്റെ കയ്യിൽ കാശില്ല ലോപ്പാ ! ചേട്ടായി പഠിച്ചു ജോലി മേടിക്കട്ടെ. എന്റെ കൊച്ചിന് ഇഷ്ട്ടം പോലെ ഇറച്ചി മേടിച്ചു തരാം ".
"ചേട്ടായീ !എനിക്ക് ബിരിയാണി മതി "
രണ്ടാമൻ ജോപ്പൻ തന്റെ ആഗ്രഹം പറഞ്ഞു.
"ബിരിയാണിയോ? അത് എങ്ങനത്തെയാ കൊച്ചേട്ടായീ ? ".
മൂന്നാമൻ ഈപ്പന് സംശയം.
മക്കളുടെ ആഗ്രഹങ്ങൾ ഒക്കെ കേട്ടു കൊണ്ട് ശോശാമ്മ മുറ്റത്തേക്കിറങ്ങി.
വാതിലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന തിരുഹൃദയത്തിന്റെ രൂപത്തിലേക്ക് ഒന്ന് കണ്ണുകൾ ഉയർത്തി.
'എൻ്റെ തമ്പുരാനെ ഈ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ ഒക്കെ നീ കേൾക്കുന്നുണ്ടല്ലോ അല്ലേ ?.'
ശോശാമ്മ മുറ്റത്തു നിന്നുകൊണ്ട് ഉറക്കെ ചോദിച്ചു.
"ദേ... ! മനുഷ്യാ... ! എവിടെയാണോ ? ".
പറമ്പിന്റെ താഴെയുള്ള ഏലക്കാട്ടിൽ നിന്നും ശോശാമ്മയുടെയും , നാലുമക്കളുടെയും ഉടയോൻ കോശി തിരിച്ചു ചോദിച്ചു.
"എന്നാതാടീ പെണ്ണുംപിള്ളേ കിടന്നു തൊള്ള തുറക്കുന്നേ? ".
കുറേ ദിവസമായി കാലം തെറ്റി നല്ല മഴയും കാറ്റുമായിരുന്നു. ഏലത്തിനു മുകളിലേക്ക് ഒടിഞ്ഞു വീണ മരക്കൊമ്പൊക്കെ വെട്ടിമാറ്റാൻ രാവിലെ മഴ തോർന്ന സമയം നോക്കി ഇറങ്ങിയതായിരുന്നു കോശി.
പൂത്തു നിൽക്കുന്ന ഏലച്ചെടികൾക്കിടയിലൂടെ തൂശനിലയിൽ കാച്ചിലുമായി വരുന്ന ശോശാമ്മയേ കണ്ടപ്പോൾ കോശിയുടെ കണ്ണുകളിൽ കുസൃതി തോന്നി. പക്ഷേ വീർത്തിരിക്കുന്ന വയറിൽ അഞ്ചാമൻ ഉണ്ടല്ലോ എന്നുള്ള ചിന്ത വന്നപ്പോൾ കോശി പ്ലാവിൻ കമ്പിന്മേൽ ആഞ്ഞു വെട്ടി.
"നിങ്ങൾക്ക് വിശപ്പൊന്നും ഇല്ലേ മനുഷ്യാ?"
കാച്ചിൽ പുഴുങ്ങിയതും, കാന്താരി പൊട്ടിച്ചതും മുന്നിലേക്ക് വെച്ചുകൊണ്ട് ശോശാമ്മ ചോദിച്ചു.
"ഈ ചൂട് കാച്ചിലിന്റെ കൂടെ ഇച്ചിരി ഇറച്ചിച്ചാറും, മൂന്നാല് കഷണവും കൂടെ ഉണ്ടായിരുന്നാൽ നല്ലതായിരുന്നു അല്ലേടീ ? ".
"ദേ, പിള്ളാര്‌ ഇപ്പോൾ പറഞ്ഞതേയുള്ളൂ, ഇറച്ചി തിന്നാൻ കൊതിയാവുന്നൂന്ന് ".
"ഞായറാഴ്ച്ച അന്തോനിച്ചൻ പോത്തിനേ വെട്ടുവാണേൽ നമ്മുക്ക് ഒരു കിലോ മേടിക്കാം ".
"കഴിഞ്ഞ വട്ടം മേടിച്ചതിന്റെ കാശ് ഇതു വരെ കൊടുത്തില്ലല്ലോ മനുഷ്യാ ".
"മഴ ഒന്ന് മാറി വെയില് തെളിയട്ടടീ, ഉള്ള കുരുമുളക് രണ്ട് വെയില് കൊള്ളിച്ചിട്ടങ്ങു വിക്കാം. അല്ലേലും അന്തോണിച്ചനങ്ങനേ കുഴപ്പമൊന്നുമില്ല. അവൻ എൻ്റെ കൂട്ടുകാരനാ. ".
കാച്ചിലിൽ കാന്താരി പുരട്ടി കോശി എടുത്തപ്പോൾ ശോശാമ്മ വാ പൊളിച്ചു.
"ങ്‌ഹും, ചോദിച്ചാലേ ആ കൈ ഇങ്ങോട്ട് നീളത്തൊള്ളൂ. ഞാൻ പോകുവാ,
അടുത്ത മഴ വരുന്നതിനു മുൻപേ മാത്തനേ പറഞ്ഞു റേഷൻ കടയിൽ
വിടട്ടെ ".
"എടീ ഡോക്ടർ ആകണ്ട കൊച്ചാ, നീ അവനേക്കൊണ്ട് അരി ചുമപ്പിക്കുവാണോ?. "
"എന്നും പറഞ്ഞോണ്ട്?, പിള്ളേർ എല്ലാം ചെയ്തു പഠിക്കട്ടെ മനുഷ്യാ !".
വീട്ടിലേക്കു പോകുന്ന ശോശാമ്മയേ നോക്കി ചിരിച്ചുകൊണ്ട് കോശി ചൂട് കട്ടൻ ഊതി കുടിച്ചു.
-----------------------------------------------------------------
കോശിയുടെ വീടിരിക്കുന്ന കുന്തളം പാറയിൽനിന്നും റേഷൻ കട സ്ഥിതിചെയ്യുന്ന കട്ടപ്പനയിൽ എത്താൻ അര മണിക്കൂർ നടക്കണം.
ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന ഇടവഴിയിൽ കൂടി മാത്തൻ കുന്നിറങ്ങി റോഡിൽ എത്തിയപ്പോഴേക്കും മഴ ഇരച്ചെത്തി. വെള്ളവും, ചുവന്ന മണ്ണും കൂടിക്കുഴഞ്ഞ മൺറോഡിലൂടെ നടക്കുമ്പോൾ, ഇടം, വലം റബ്ബർ ചെരുപ്പുകൾ അവന്റെ നീല കളറുള്ള ഷർട്ടിനെ ചുവപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നു.
വഴിത്താരയിൽ നിറയേ കായ്ച്ച ഒരു പുളിമരം ഉണ്ട്. പുളിമരം കഴിഞ്ഞുള്ള രണ്ടാമത്തെ വീട് എത്തിയപ്പോൾ മാത്തന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞു.
നിവർത്തിപ്പിടിച്ച കുടയിൽ നിന്നുതിർന്ന് വീഴുന്ന മഴത്തുള്ളികൾക്കിടയിലൂടെ മാത്തൻ ഏറുകണ്ണിട്ട് പരിസരമാകെ ഒന്ന് വീക്ഷിച്ചു.
ഇന്ന് എന്തായാലും ഇത് കൊടുക്കണം. ഷർട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന മലയാളം ബുക്ക് അവൻ പുറത്തെടുത്തു. ബുക്ക്‌ പൊതിഞ്ഞിരുന്ന പഴയ പേപ്പറിന്റെ സൈഡ് വിടർത്തി ഉള്ളിലുള്ളത് ഭദ്രമാണെന്ന് ഉറപ്പ് വരുത്തി.
മണ്ണ് വെട്ടിയുണ്ടാക്കിയ നട ചവിട്ടിക്കേറി മാത്തൻ ആ വീട്ടുമുറ്റത്തേക്ക് ചെന്നു.
"ലൈസമ്മേ !!.
മാത്തൻ രണ്ടും കൽപ്പിച്ച് നീട്ടി വിളിച്ചു.
അകത്തു നിന്നും ഒരു പാവാടക്കാരി ഓടിയെത്തി.
തൊട്ട് പുറകെ അവളുടെ അമ്മയും.
"എന്നാ കൊച്ചേ? ".
ലൈസമ്മയുടെ അമ്മയാണ് ചോദിച്ചത്.
"ഞാൻ ലൈസമ്മക്ക് മലയാളം ബുക്ക്‌ കൊടുക്കാൻ വന്നതാ. ടീച്ചർ പറഞ്ഞു ഈ ബുക്ക്‌ നോക്കി വരാത്ത ദിവസത്തെ എഴുതിക്കൊണ്ട് ചെല്ലാൻ ".
ലൈസമ്മയുടെ കയ്യിൽ മലയാളം ബുക്ക്‌ കൊടുത്തതും അവൻ വേഗം തിരിഞ്ഞു നടന്നു.
-----------------------------------------------------------
കുറുപ്പിന്റെ റേഷൻകടയിലെ
ആടിക്കളിക്കുന്ന ത്രാസിൽ നോക്കി നിന്നപ്പോഴും നാളെ ലൈസമ്മ എങ്ങനെ പ്രതികരിക്കും എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത.
താൻ കൊടുത്തത് ലൈസമ്മ കാണുമോ?, കണ്ടാൽ.. ഇഷ്ട്ടപ്പെട്ടില്ലങ്കിൽ അവൾ വീട്ടിൽ കാണിക്കും, ചിലപ്പോൾ സ്കൂളിൽ വരുമ്പോൾ ടീച്ചറിനോടും പറയും.അങ്ങനെ സംഭവിച്ചെങ്കിൽ അപ്പച്ചനും അറിയും.എല്ലാം കൂടെ ഓർത്തപ്പോൾ മാത്തന് പേടി തോന്നി.
പരസ്പരം കണ്ണുകൾ കോർത്തപ്പോൾ ലൈസമ്മയുടെ മുഖത്ത്‌ ഒരു കള്ളച്ചിരി ഉണ്ടായിരുന്നില്ലേ?.മാത്തന് സംശയം തോന്നി.
അവന്റെ ചിന്തകളെ മുറിച്ചു കൊണ്ട് അലറിപ്പെയ്യുന്ന മഴയിലൂടെ ഒരു ഫയർ എഞ്ചിൻ ഉച്ചത്തിൽ സൈറൺ മുഴക്കി കടന്നു പോയി.
എവിടെയോ അപകടം നടന്നിരിക്കുന്നു. എല്ലാവരും ആശങ്കയോടെ ഫയർ എഞ്ചിൻ പോയ ദിക്കിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സൈക്കിളിൽ വന്ന കൃഷ്ണൻകുട്ടി വിളിച്ചു പറഞ്ഞത്.
"കുന്തളംപാറയിൽ ഉരുൾ പൊട്ടി.തേക്കിലക്കാട്ടിലെ കോശിയുടെ വീട് ഒലിച്ചു പോയി ".
മാത്തന് തലയിൽ ഒരു പെരുപ്പുണ്ടായി. കൃഷ്ണൻകുട്ടി പറഞ്ഞത് വീണ്ടും അവന്റെ ചെവിയിൽ മുഴങ്ങി.
അവന്റെ കയ്യിൽനിന്നും റേഷൻകാർഡും,സഞ്ചിയും, കുടയും, താഴെ വീണു.
താഴെ വീണുപോകുമെന്ന് തോന്നിയപ്പോൾ അവൻ റോഡിലേക്ക് ഇറങ്ങി. കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.
"എന്റെ ദൈവമേ !!.
പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.
അപ്പന്റെയും, അമ്മയുടെയും, അനിയന്മാരുടെയും പല ഭാവങ്ങളിലുള്ള മുഖങ്ങൾ അവന്റെ മനസ്സിലേയ്ക്ക് വന്നുകൊണ്ടിരുന്നു.
-----------------------------------------------------------------
മുതലക്കോടം സെൻറ് ജോർജ് പള്ളിയുടെ ഉള്ളിൽ മുട്ടുകുത്തി നിന്ന മാത്തൻ കണ്ണുകൾ അടച്ചു. ഇരുട്ട് മാറി വെള്ള മേഘങ്ങൾക്കിടയിൽ അവന്റെ പ്രിയപ്പെട്ടവർ ചെറുപുഞ്ചിരിയോടെ വന്നു നിന്നു.
അടച്ച കൺപീലികളെ തള്ളി മാറ്റി നീർമണിത്തുള്ളികൾ അവന്റെ കവിളിലൂടെ ഒഴുകി.
അപ്പച്ചനും, അമ്മച്ചിയും, ഈപ്പനും ഉണ്ട്. ലോപ്പനും, ജോപ്പനും ഇല്ല.
അവർ ഒരുമിച്ചാണ് തന്നെ തനിച്ചാക്കി പോയത്. പക്ഷേ പിന്നീട് ഒരിക്കൽ പോലും എല്ലാവരും ഒരുമിച്ച് തന്റെ മുൻപിൽ വന്നിട്ടില്ല.
'അപ്പച്ചാ !, അപ്പച്ചന്റെ ആഗ്രഹം പോലെ മാത്തൻ ഒരു ഡോക്ടർ ആയി കേട്ടോ.നാളെ നമ്മുടെ നാട്ടിലോട്ട് പോകുവാ. അമ്മാമ ഒത്തിരി പറഞ്ഞു,ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ.
പെട്ടെന്നൊരു ദിവസം നിങ്ങൾ എല്ലാവരും കൂടിയങ്ങു പോയപ്പോൾ അമ്മാമ കൂട്ടിക്കൊണ്ട് വന്നു. സ്വന്തം മകനേപ്പോലെ വളർത്തി,പഠിപ്പിച്ചു.
കട്ടപ്പനയിലെ ഹോസ്പിറ്റലിൽ ഞാൻ ഒരു ഡോക്ടർ ആയി കാണണമെനന്നായിരുന്നു അപ്പച്ചന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ , സങ്കടത്തോടെ ആണെങ്കിലും അമ്മാമ സമ്മതം തന്നു.'
അനുസരണ ഇല്ലാത്ത കണ്ണുനീർ തുള്ളികളെ തുടച്ചിട്ട് മാത്തൻ ശോശാമ്മയോട് പറഞ്ഞു.
'അമ്മച്ചീ ! മാത്തൻ പറഞ്ഞത് ഒക്കെ കേട്ടില്ലേ?
ലോപ്പാ !, നിൻറെ ചേട്ടായീ നാളെ ഒരു ഡോക്ടർ ആയി ജോലി തുടങ്ങുവാ. ഈപ്പനോടും, ജോപ്പനോടും പറയണം കേട്ടോ. നിങ്ങൾ ഒന്നും എൻ്റെ അടുത്തില്ലല്ലോ എന്നോർക്കുമ്പോൾ എൻ്റെ ചങ്ക് പൊട്ടിപ്പോകുവാ അപ്പച്ചാ '.
ഒരു തണുത്ത കാറ്റ് അവനേ ആശ്വസിപ്പിച്ചു കടന്നു പോയി.വെള്ള മേഘങ്ങൾ മാറി ഇരുട്ടു പരന്നപ്പോൾ മാത്തൻ കണ്ണുകൾ തുറന്നു.
--------------------------------------------------------------
പതിമൂന്നു വർഷങ്ങൾക്ക് ശേഷം അനാഥനാക്കിയ മണ്ണിൽ നിന്നപ്പോൾ ഓർമ്മകൾ പലതും അവൻറെ മനസ്സിലേക്ക് ഇരച്ചെത്തി. പിച്ചവെച്ചു വളർന്ന മണ്ണ്. സങ്കടം ഉള്ളിൽ ആർത്തലച്ചപ്പോൾ മാത്തൻ തിരികെ നടന്നു.
തിരിച്ചു പോകുമ്പോൾ, കുറേ നാളുകൾ കാലടികളെ നിയന്ത്രിച്ചു കൊണ്ടിരുന്ന പുളിമരവും, അതിനടുത്ത വീടും അവന്റെ കണ്ണുകൾ തിരഞ്ഞു. ഒന്നുമില്ല. അവിടെയെല്ലാം ഏതോ ഫാക്ടറി എന്ന് തോന്നിപ്പിക്കും പോലെ കോൺക്രീറ്റ് കൂടാരങ്ങൾ.
ചിലപ്പോഴൊക്കെ ഓർമ്മകളിൽ വന്നു പോയിട്ടുണ്ടങ്കിലും മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച ആ രൂപവും, പേരും തന്റെ ഉള്ളിൽ ഇത്ര ആഴത്തിൽ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണവന് മനസ്സിലായത്.
---------------------------------------------------------
അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. സെൻറ് ജോൺസ് ഹോസ്പിറ്റലിലെ കൺസൾട്ടിങ് റൂമിൽ തിരക്കൊഴിഞ്ഞപ്പോൾ Dr.മാത്തൻ തരകൻ പോകുവാൻ എഴുന്നേറ്റു.
അകത്തേക്ക് വന്ന സിസ്റ്റർ ഒരു കവർ നീട്ടിയപ്പോൾ മാത്തൻ ചോദ്യചിഹ്നത്തോടെ നോക്കി.
"ഡോക്ടർക്ക് തരാൻ പറഞ്ഞു ".
"ആര്? ".
"അറിയില്ല !, ഒരു പെൺകുട്ടിയാരുന്നു ".
മാത്തൻ ജിജ്ഞാസയോടെ കവർ പൊട്ടിച്ചു.
ഉള്ളിൽ വേറൊരു ചെറിയ കവർ.
അതുകൂടി പൊട്ടിച്ചു.
ഒരു പ്യാരി മിട്ടായി. കൂടെ ഒരു കുറിപ്പും.
ഒരു നിമിഷം മാത്തന്റെ മനസ്സിൽ ലൈസമ്മയുടെ മുഖം ഓടിയെത്തി.
മാത്തൻ മിട്ടായിയുടെ കവർ ധൃതിയിൽ പൊളിച്ചു.
അകത്തു മിട്ടായി പൊതിഞ്ഞിരിക്കുന്ന
ചെറിയ വെള്ളക്കടലാസ്സ് തുറന്നു.
'കെട്ടിക്കോളൂ, ഇപ്പോഴും ഇഷ്ടമാണെങ്കിൽ'.
അന്ന് താൻ മലയാളം ബുക്കിന്റെ പൊതിക്കുള്ളിൽ ഒരു പ്യാരി മിട്ടായിയുടെ വെള്ളക്കടലാസിൽ ഇതേപോലെ എഴുതി ലൈസമ്മക്ക് കൊടുത്ത അക്ഷരങ്ങൾ അവന്റെ മനസ്സിലേക്ക് കടന്നുവന്നു.
'നിന്നെ ഞാൻ കെട്ടിക്കോട്ടെ '?.
മാത്തൻ മിട്ടായിയുടെ കൂടെ ഉണ്ടായിരുന്ന കുറിപ്പ് വായിച്ചു.
'ഡോക്ടർ സാറേ !,
ഇനിയും ഒരു പ്യാരി മിട്ടായി തരാൻ ഉദ്ദേശമുണ്ടങ്കിൽ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഇല്ലങ്കിൽ... അടുത്തുള്ള വേസ്റ്റ് ബോക്സിൽ ഈ മിട്ടായി കളഞ്ഞേക്കുക. '
മാത്തൻ മിട്ടായി എടുത്തു വായിലേക്കിട്ടു ഒരു നറുപുഞ്ചിരിയോടെ എഴുന്നേറ്റു.
ആ കുറിമാനത്തിൽ അവൻ ഒന്നുകൂടി കണ്ണുകൾ ഓടിച്ചു.
ലൈസമ്മ ജോൺ,
ചെറുപുരയിടം ഹൗസ്,
കട്ടപ്പന പി.ഒ,
ഇടുക്കി.
ഡോർ തുറന്നു പുറത്തിറങ്ങിയ മാത്തന്റെ വായിൽ അലിഞ്ഞുകൊണ്ടിരുന്ന മിട്ടായിയുടെ മധുരം, ലൈസമ്മ സിസ്റ്ററുടെ മുഖത്തു വിരിഞ്ഞ ചിരിയിൽ ഉണ്ടായിരുന്നു.
(അവസാനിച്ചു. )
  

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot