നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കനൽ വീഴുന്ന പാതയോരങ്ങൾ I ShortStory I Rahman



സൂര്യകിരണങ്ങൾ പുലരിയെ തഴുകി പൂവിതളുകളെ ചുംബിച്ചു കിളികളുടെ കൂജനങ്ങളിൽ ലയിച്ചു ചേർന്നു കാറ്റിന്റെ മർമ്മര ശബ്ദത്തിൽ തരളിതമായി ജാലകത്തിലൂടെ എന്റെ മിഴികളെ തൊട്ടുണർത്തിയപ്പോൾ ഞാൻ പിടഞ്ഞെഴുന്നേറ്റു.

ബെഡിൽ നിന്നും എഴുന്നേറ്റ് ജാലക ചില്ലുകൾ തുറന്നു വെച്ചു ചുറ്റുപാടും നിരീക്ഷിച്ചു. പ്രകൃതിയുടെ സൗന്ദര്യം ഇന്ന് പതിന്മടങ് വർധിച്ചതു പോലെ.  പൂന്തോട്ടത്തിലെ പനിനീർ പുഷ്പം മഞ്ഞു കണങ്ങളുടെ ആലിംഗനത്തിൽ ചുവന്നു  തുടുത്ത മുഖത്താൽ ഞാൻ കണ്ട നാണത്താൽ തല താഴ്ത്തിനിൽക്കുന്നു. കിഴക്ക് നിന്നും കളകളാരവം മുഴക്കി പാറകെട്ടുകളിൽ കൂട്ടിടിയിടിച്ചു ഗ്രാമീണ ഭംഗിയിൽ ഉന്മത്തവാനായി ഒഴുകുന്ന കാട്ടരുവിയെ ആവാഹിച്ചു വരുന്ന മന്ദമാരുതൻ എന്റെ കവിളുകളെ ഇക്കിളിപ്പെടുത്തി ധൃതിയിൽ അടുത്ത ഇടവും തേടി പോയി.

വയലേലകളിൽ സ്വർണ്ണനിറത്തിലുള്ള നെൽകതിരുകൾ വിളവെടുപ്പിനെ അറിയിക്കുന്ന പോലെ വരമ്പത്തേക്ക് ചാഞ്ഞിരിക്കുന്നു.ഇളം വെയിലിൽ മുങ്ങിക്കുളിച്ചു ഈറനണിഞ്ഞിരിക്കുന്ന വയലുകളെ കാണാൻ പ്രത്യേക ഭംഗി തന്നെ. ഓട്ടു പിഞ്ഞാണവും തൂക്കി പിടിച്ചു വരമ്പിലൂടെ  കർഷകൻ ഇടയ്ക്കിടെ തന്റെ പരിലാളനയുടെ സ്നേഹ കരങ്ങൾ നെൽകതിരിൽ പതിപ്പിച്ചു നടന്നു നീങ്ങുന്നു.

കൊച്ചു കൂട്ടികളോടെന്നവണ്ണം ചിരിച്ചും കളിച്ചും നീങ്ങുന്ന കർഷകന്റെ ഹൃദയം മണ്ണിനോട് ബന്ധപ്പെട്ടിരിക്കുന്നതിന്റെ ആഴം വ്യക്തമാക്കി തരുന്നു.ലാളനയുടെ പരിണിതിയായി കർഷകനോട് അവയും കൊഞ്ചി കുഴഞ്ഞു ഹർഷാരവത്തോടെ കൈ കാണിക്കുന്നു.

പാടത്തിന്റെ അറ്റത്തു നിന്നും നെല്ല് കൊയ്യാൻ വന്ന പെണ്ണുങ്ങളുടെ ഒച്ച വെച്ചുള്ള വർത്തമാനം ഇങ്ങേ അറ്റത്തു വന്നു പ്രതിധ്വനിക്കുന്നു. ഗ്രാമത്തിലെ ചൂടുള്ള വാർത്തകൾ മുഴുവനും അവരുടെ സംസാര വിഷയങ്ങളിലുണ്ട്. കാളിയുടെ മകൾ പെറ്റതും അബുവിന്റെ മകളെ പേറ്റിന് കൊണ്ടു പോയതും ഹസൻ ഹാജി ബോംബെയിൽ നിന്ന് വന്നതും വലിയ വീട് വെക്കാൻ സൈതാലിയുടെ വീടിനപ്പുറത്തെ സ്‌ഥലം വാങ്ങിയതും അങ്ങനെ നീണ്ടു പോകുന്ന ചർച്ചകൾ. കൂട്ടത്തിൽ ഏഷണിക്കും പരദൂഷണത്തിനും യാതൊരു കുറവുമില്ല.

അങ്ങകലെ നിന്നും രാവിലത്തെ ആദ്യ ബസ്സിന്റെ വളവ് തിരിയുമ്പോഴുള്ള ബ്രേക്കിടുന്നതിന്റെ കര കര ശബ്ദം കേൾക്കുന്നുണ്ട്. ആ ശബ്ദം കേട്ടാണ് ഗ്രാമത്തിലെ ഏക സർക്കാർ ജീവനക്കാരനായ ജാനുവിന്റെ ഭർത്താവ് വീട്ടിൽ നിന്നും ധൃതി പിടിച്ചു ഇറങ്ങിയോടുക. സമയം വൈകിയതിൽ ജാനുവിനെ പോകുന്ന പോക്കിൽ ശകാരിക്കുന്നുമുണ്ടാവും.ഇതൊരു നിത്യ സംഭവം ആയതു കൊണ്ട് ജാനു ഭർത്താവ് പോകുമ്പോൾ പിന്തിരിഞ്ഞു  അടുക്കളയിലേക്ക് നടന്നു പോകുന്നതും കാണാം. പുലർച്ചെ നാല് മണിക്ക് തുടങ്ങും അവളുടെ ജോലികൾ. പിന്നെ ഭർത്താവ് പോകുവോളം പാത്രങ്ങളോടും കലങ്ങളോടും മല്ലിടൽ തന്നെ പണി. എങ്കിലും കുറ്റം അവൾക്ക് തന്നെ. കഴിഞ്ഞ ദിവസം വേലിയുടെ അപ്പുറത്ത് നിന്നും മുരിങ്ങ ഒടിക്കുന്നതിന്റെ ഇടയിൽ അമ്മയോട് പറയുന്നത് കേട്ടു.

സമയം ഏകദേശം ഏട്ടു മണിയോടടുത്തിരിക്കും.കാഴ്ചകൾക്ക് വിരാമമിട്ട് അമ്മ എടുത്തു വെച്ച ഉമിക്കരിയും പിടിച്ചു കിണർ പടവിലേക്ക് നടന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു കുളിയും പല്ല് തേക്കലും ഒക്കെ കഴിഞ്ഞു കാലി ചായയും കുടിച്ചു പുഴക്കരയിലേക്ക് വെച്ചു പിടിച്ചു. അക്കരെ പോയി സാധനം കൊണ്ട് വന്നിട്ട് വേണം കട തുറക്കാൻ. തിരിച്ചു വരുമ്പോഴേക്കും സകല ആളുകളും പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും കടയുടെ മുന്നിൽ ഉന്തും തള്ളും തുടങ്ങിയിരിക്കും. എല്ലാവർക്കും സാധനം എടുത്തു കൊടുത്തു നടു ഉയർത്തുമ്പോഴേക്കും സൂര്യൻ തലയുടെ മൂർദ്ധാവിൽ എത്തിയിട്ടുണ്ടാവും.ഇനി വൈകുന്നേരമേ തിരക്കുണ്ടാവൂ അത് കരുതി വെറുതെ ഇരിക്കാനാവുമോ. കടം കൊടുത്തവരുടെ കൈയ്യിൽ നിന്നും വാങ്ങാനായി ഊരു തെണ്ടണം. വാങ്ങാൻ ഉഷാറാണ് തിരിച്ചു തരാനല്ലേ പണി. വാങ്ങിയവരൊന്നും പിന്നെ കണ്മുന്നിൽ പൊന്തുകയില്ല. അകലെ നിന്ന് തന്നെ വഴി മാറി നടക്കും. എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും വെയിൽ മറഞ്ഞിരിക്കും. വീണ്ടും കട തുറന്നു സാധനം കൊടുത്തു തിരക്കൊഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും പാതിരയായിരിക്കും.

മക്കൾ ഭക്ഷണം കഴിച്ചു അച്ഛനെ കാണാതെ ഇന്നും ഉറങ്ങിയിരിക്കും. എന്നത്തേയും പോലെ ഭാര്യ പരിഭവം പറഞ്ഞു ചോറും കറിയും എടുത്തു വെച്ചു ഉണ്ണാനിരിക്കും. അതിനിടയിൽ അവൾക്കു പറയാൻ നൂറു കൂട്ടം കാര്യങ്ങളുണ്ടാവും. എല്ലാം കേട്ടിരിക്കും. അമ്മ മുറിയിൽ നിന്നും ചുമക്കുന്നത് കേൾക്കാം. മരുന്ന് കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ഇന്നും കൊണ്ട് വരാൻ മറന്നു. അല്ലെങ്കിലും. ഈ തിരക്കിനിടയിലെവിടെ ഒഴിവ്. നാളെ തീർച്ചയായും വാങ്ങാം എന്ന് മനസ്സിനോട് ശപഥം ചെയ്തു ഉറങ്ങാൻ കിടന്നു.രാത്രിയും ഉറങ്ങാൻ കിടന്നുവെന്ന് തോന്നുന്നു എവിടെയും നിശബ്ദത നിലാവും എങ്ങോ മറഞ്ഞിരിക്കുന്നു കാറ്റിന്റെ സീൽക്കാരവും കേൾക്കുന്നില്ല...

Rahman

3 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot