Showing posts with label വർഗീസ്‌കുറത്തികാട്. Show all posts
Showing posts with label വർഗീസ്‌കുറത്തികാട്. Show all posts

പുതുവർഷ ഗായകൻ


പുതുവർഷ ഗായകാ, വന്നിടു
ഈ മുളം കാടിന്റെ സംഗീതമായ് നീ, 
നിറം കെട്ടടർന്നു നിലംപൊത്തി
വീണൊരു ഗതവർഷമിനി ഓർത്തിടേണ്ട !
ചുട്ടു പൊള്ളിക്കുടുന്ന ജീവന്റെ
ഞെട്ടുകൾക്കിത്തിരി സാന്ത്വനത്തിന്റെ
കുളിർതെന്നലായി, ആശ്ലേഷത്തിൻ
അമല കഞ്ചുകമായ് നീ വരൂ ഈ
മൺ കളിമെഴുകിയ പുൽക്കുടിൽ
തന്നിൽനിൻ സഹജ സ്മിതത്തോടെ
ആത്മീയമാ,മൊരാഭ നിന്നെ
നേർത്തൊരു പട്ടണിയിക്കുന്നതു കാണ്മു ഞാൻ.
നടന്നുകേറാൻ കഴിയാത്ത കുന്നുകൾ ,
നീന്തിയാൽ തീരാത്ത സരിത്തുകൾ,
നിഗമനങ്ങൾക്കപ്പുറം സത്യം മണക്കും,
ഗഹന കാനനങ്ങൾ രുചിക്കാൻ കിട്ടാത്ത വിഭവങ്ങൾ
അണിയാ,നണയാത്തൊ
രസുലഭ ലാവണ്യങ്ങൾ
കൊതിച്ചു കൊതിച്ചു ജന്മം പൊഴിച്ച
തപ്ത ജീവിതമിനി മുന്നോട്ടിറക്കുവാൻ
നിൻ നേത്ര യുഗ്മങ്ങൾ തുറന്നൊന്നു നോക്കണം
നിൻ വിരൽ പൂവിതൾ തൊട്ടൊന്നു
നേർപ്പിക്കണ, മിന്നെൻ കയ്യും കരളുകളൊക്കെയും
മുള്ളുപോൽ മുന വെച്ചിടുന്നിതാ
താവക ഗാനത്തിൻ തിരത്തല്ല ,ലതിലെന്റെ
ആർത്തമാ, മാത്മാവിനെക്കൂടി
മുക്കിയെടുക്കുക.
By
Varghese K

സാഹിത്യം എന്തിന് ? ആർക്കുവേണ്ടി ?


എല്ലാ സാഹിത്യത്തിന്റെയും കലയുടെയും ചിന്തയുടെയും മണ്ണ് മനുഷ്യ ജീവിതമാണ്.
ജീവിതമില്ലെങ്കിൽ ഒന്നും തന്നെയില്ല.അതുപോലെ തന്നെ സാഹിത്യവുമില്ല.മനുഷ്യ ജീവിതത്തിന്റെ നിഴലാണ് സാഹിത്യം എന്നു പറയാം.പല ,പല നിർറ്വചനങ്ങൾ സാഹിത്യത്തിന് ലാക്ഷണികന്മാർ പറയുന്നുണ്ട്.അതൊക്കെ സാഹിത്യ പഠനത്തിൽ ഗവേഷണം നടത്തുന്നവരുടെ ചർച്ചക്ക് വിടാം.മനുഷ്യൻ ഭൂമിയിൽ ജന്മം എടുത്ത കാലം മുതൽ അവന്റെ ജീവിത പ്രക്രിയയുടെ പരിഷ്കരണവും ഉദാത്തീകരണവും നടക്കുവാൻ ആരംഭിച്ചു.ദുരന്തങ്ങളും ശുഭാന്തങ്ങളുമായി സാഹിത്യം വേർതിരിക്കപ്പെട്ടു .ഗ്രീക് സാഹിത്യം ദുരന്ത സങ്കീർണ്ണമായിരിക്കുന്നത് നമുക്കു കാണാം. ഈഡിപ്പസ് എന്ന നാടകം സോഫോക്ലിസിന്റെ (ഗ്രീക്ക് നാടകകൃത്ത്)ഏറ്റവും പ്രസിദ്ധമായ രചനയാണ്.ഈ ഡിപ്പസ്‌ രാജാവ് നേരിടുന്ന അനിതര സാധാരണമായ ദുരന്തങ്ങളുടെ ആവിഷ്‌ക്കരമാണത്.
അതായത് ജീവിതത്തിൽ ഓരോ വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ അഥവാ അനുഭവങ്ങൾ തന്നെയാണ് ഇവിടെ പ്രമേയമായി വരുന്നത്.ഇത്തരം കൃതികൾ വായിക്കുമ്പോളാണ് നാം ശരിക്കും മനസ്സിലാക്കുക,നമ്മിൽ ആന്തരികപരിവർത്തനം ഉളവാക്കുന്നതെന്തോ അതിനെയാണ് അനുഭവം എന്നതുകൊണ്ട് അർഥമാക്കുന്നത്.സാഹിത്യ കലാ രൂപങ്ങളുടെയെല്ലാം ലക്‌ഷ്യം ആസ്വാദനമാണ്. ഈ ആസ്വാദനമാണ് വായനക്കാരന്റെയോ കാഴ്ചകാരന്റെയോ ചിന്താധാരകളെ കുടുതൽകൂടുതൽ പരിഷ്‌ക്കരിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നത്.ഈ ആ സ്വാ ദനം ഒരർഥത്തിൽ വലിയ ആഘാതമായി അനുഭവപ്പെടുന്നു.
മാതാവിന്റെ നേർക്ക് രതിഭാവം തോന്നുക അതിനോട് ബന്ധപ്പെട്ട അസൂയയുടെ വെറുപ്പ് പിതാവിനോട് തോന്നുക .രണ്ടും ഈ നാടകത്തിൽ വായിച്ചെടുക്കാം.ഇതിത്രയും സംഭവിക്കുന്നതിനു കാരണം ഈഡിപ്പസിന്റെ അറിവില്ലായ്മ്മയാണ്.പിതാവ് പിതാവാണെന്നോ മാതാവ് മാതാവാണെന്നോ അയാളറിഞ്ഞിരുന്നില്ല .ക്രൂരവും അനിവാര്യവുമായ വിധിയുടെ ഫലമാണിതെല്ലാം.ഒടുവിൽ താൻ ചെയ്തതെല്ലാം ഒരുകാലത്തും ക്ഷമിക്കപ്പെടാൻ കഴിയാത്തതാണെന്നും തിരിച്ചറിയുന്നു .അതായത് വായനക്കാരന്റെ മനസ്സിന്റെ ഭിത്തിയിൽ ഇത് നവീകരണത്തിന്റെ എഴുത്ത് ആരംഭിക്കുന്നു. നമ്മുടെ ജീവിത പരിസരത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലേ?ഓ.എൻ .വി.കുറുപ്പ് തന്റെ ഭൂമിയ്‌ക്കൊരുചരമഗീതത്തിൽ ഈഡിപ്പസിനെക്കുറിച്ചു പറയുന്നുണ്ട്.' അറിയാതെ ജനനിയെ പരിണയിച്ചോരു യവന തരുണന്റെ കഥയെത്ര പഴകി"എന്നാൽ ഇന്ന് അറിഞ്ഞു കൊണ്ടാണ് മക്കൾ അമ്മയെ പരിണയിക്കുന്നത്.(ഇവിടെ ഭൂമിയാണ് 'അമ്മ )പ്രഭാതത്തിൽ നാലുകാലിലും മദ്ധ്യാ ഹ്നത്തിൽ രണ്ടുകാലിലും സായാഹ്നത്തിൽ മൂന്ന് കാലിലും നടക്കുന്ന ജന്തുവേത് എന്ന ചോദ്യത്തിന് ഈഡിപ്പസ്‌ ഉത്തരം നൽകുന്നു. ഈ ലക്‌ഷ്യം കുറഞ്ഞോ കൂടിയോ ആത്മാവിൽനിന്ന് പുറപ്പെടുന്ന രചനകൾക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ് അബോധപൂർ വമാണെങ്കില്പോലും സാഹിത്യ,കലാ ശില്പങ്ങൾക്ക് ഒരു സോദ്ദേശ്യയതയുണ്ട്.


by: Varghese Kurathikad

നവമ്പർ 14


പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനം ഇന്ത്യയിൽ 
ശിശുദിനമായി ആഘോഷിച്ചു വരികയാണ്.കുട്ടികൾ അദ്ദേഹത്തിന്റ ദൗർബല്യമായിരുന്നു.
ശിശുക്കൾക്ക് അദ്ദെഹത്തിന്റെ അടുത്തു വരാൻ പ്രത്യേക സൗകര്യം ഏർപ്പത്തെടുത്തി, ഒരു സേവകനെയും നിർത്തിയിരുന്നു ഒരിക്കൽ കുട്ടികൾ അദ്ദെഹത്തോടു ചോദിച്ചു 'അങ്ങ് .ക്ഷേത്രത്തിൽ 
പോകില്ലേ "? അപ്പോൾ അദ്ദേഹം പറഞ്ഞു 'എന്റെ ക്ഷേത്രം എന്റെ ഓഫീസാണ്.ജോലി ചെയ്യുന്നത് പൂജയും 'എന്നിട്ട് കുട്ടികൾക്കൊരു ഉപദേശം 'നിങ്ങൾ വലുതാകുമ്പോൾ സത്യസന്ധമായി ജോലി ചെയ്യുന്നവരാകണം'
നെഹ്‌റുജി ലോകം കണ്ട വലിയ എഴുത്തുകാരൻ കൂടി ആയിരുന്നു.അദ്ദേ ഹത്തിന്റെ കൃതികൾ നിങ്ങൾ കേട്ടിട്ടുമുണ്ട് ;ലോകത്തിൽ എവിടെയും കിട്ടും.അദ്ദേഹ൦ ഒരു
സാധാരണ രാഷ്രിയക്കാരനായിരുന്നില്ല.സാംസ്കാരികത്തനിമയും മതേതര,മതാതീത മാനവീകതയുടെ
പ്രണേതാവും പ്രചാരകനും ആയിരുന്നു.നാൽപ്പതുകോടി ജനങ്ങളുടെ, ഇല്ലായ്മ്മയുടെയും വല്ലായ്മ്മയുടെയും ഭാരതത്തെ പ്രകാശത്തിലേക്കും വിദ്യാഭ്യാസ തിളക്കത്തിലേക്കും അദ്ദേഹം കൈപിടിച്ച് നടത്തി .ഇന്നു ഭാരതം എന്തായിരിക്കുന്നുവോ അത് ദീർഘ ദർശിയും ശില്പിയുമായ
അദ്ദേഹത്തിന്റെ മേധയിൽ തെളിഞ്ഞതാണ്.എന്തിനു പറയുന്നു ഭാരതത്തെയും അതിന്റെ സംസ്കാരത്തെയും ശ്രെയസ്സിനെയും ലോകത്തിന്റെ നിറുകയിൽ ഉയർത്തി നിർത്താൻ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹം ഒരു മനുഷ്യ സ്‌നേഹി ആയതുകൊണ്ടാണ്.അദ്ദേഹം ഞ്പറഞ്ഞു "എന്റെ മൃതദേഹം ദഹിപ്പിക്കണം ,ചിതാ ഭസ്മത്തിൽ ഒരുപിടി ഗംഗയിൽ നിമജ്ജനം ചെയ്യണം. ഇന്ത്യയുടെ കഴിഞ്ഞകാലം, വർത്തമാനത്തിലേക്കും അനന്തരം ഭാവിയാകുന്ന മഹാ സമുദ്രത്തിലേക്കും ഒഴുകുന്നതിന്റെ പ്രതീകമാണ് ഗംഗ. നമ്മുടേതായിരുന്നതും ഇന്നും നമ്മുടേതായിരിക്കുന്നതുമായ ഒരു മഹത്തായ സംസ്കാരത്തിൽ ഞാൻ വിശ്വസിക്കുന്നു .ബാക്കി വരുന്ന ചിതാഭസമം ഒരു വിമാനത്തിലേറ്റി ആകാശത്തിൽനിന്നും ഇന്ത്യയിലെ വയലുകളിൽ വിതരണം.ഭാരതത്തിലെ കർഷകർ പണിയെടുക്കുന്ന സ്ഥലത്തു അവ അലിഞ്ഞു ചേർന്ന് ഈ രാജ്യത്തിന്റെ ഭാഗമായി തീരട്ടെ.


By: varghese kurathikadu

ശ്രദ്ധിച്ചു വേണം


ജ്വലിച്ച കണ്ണാലെ 
നീ നോക്കിടേണം, മുഖം 
കുലച്ചോരമ്പു പോലാക്കിടേണം 
വാക്കി ലുറുമി നീ
രാകിടേണം ,നിന്റെ
പോക്കിലുമെപ്പോഴും
കരുതൽ വേണം
പാട്ടിന്റെ തിരയടി
കൂട്ടിന്റെ ലഹരികൾ
പ്രായം വരുത്തുന്ന
രൂപപ്പകർച്ചകൾ
സ്നേഹം നനയ്ക്കുന്ന
ഹൃത്തിൻ വിഷാദവും
"ശപ്തജന്മം"എന്നൊരാത്മ
ശാപത്തിന്റെ ശോകം
പുരണ്ടോരഭിനയ ചാതുരി
പൂമരച്ചില്ല ചിരിക്കുന്ന മാതിരി
പൂന്തേൻ ചഷകം
തുളുമ്പുന്ന മാതിരി
ഇരുളിൽ തെളിഞ്ഞൊരു
നെയ്ത്തിരി മാതിരി
എന്തിന്!പ്രാവിന്റെ കുറുകലായ്
പൂങ്കാറ്റിൻ തഴുകലായ് മാറിടാം
കുളിർമഞ്ഞു നിറയും
പ്രഭാതമെന്നോർത്തിടാം
പാടീര ധുളിയായ് ഗന്ധംപരത്തിടാം
എല്ലാം വലക്കണ്ണികൾ
വിരിച്ചിട്ടു നിൽപ്പവർ
കിളിവീണാൽ പിന്നവരാളു മാറും
കൂട്ടിലാക്കും നല്ല കാശിനു വിറ്റിടും
ഒറ്റയ്ക്ക് പോകുമ്പോളോർമ്മവേണം
തെറ്റാലി തെന്നി വരും കല്ലുകൾ


By: varghese kurathikadu

ഞാൻ മലയാളി (കവിതാ മത്സരം )


ഞാൻ മലയാളി,യെൻ
മാനസമെത്രയോ
ജീർണ്ണ,മഹന്തയാൽ
കാളുന്നമാതിരി
മാതൃ ഹന്താവെന്നു
പേരുകേട്ടുള്ളൊരു
ഭൃഗു രാമനിതു
തീർത്തെടുത്തു പോലും
കേരളം കോരിയെടുത്തു പോലും !
നൂറു തലമുറ ക്ഷത്രിയരെ-
ക്കൊന്ന ക്രൂരത
ചോര കുടിച്ച മഴു
വീണു കടൽ മാറി-
ആ മണ്ണു പിന്നിതു
കേരളമെന്ന പേരാർന്നുവെന്നോ !
എന്തു തന്നാകിലും
കൊല്ലുക ചേരുമോ ?
വെന്തവ പങ്കിട്ടു
തിന്നവർ നാം!
എന്തിലും ജാതി,
നിറമൊക്കെ നോക്കി നാം
അശ്വ വേഗത്തിൽ
മുന്നേറിടുമ്പോൾ
ഒന്നു മോർക്കുന്നില്ല
ഹീനകൃത്യങ്ങൾ തൻ
വില്ലു കുലച്ചുനാം നിൽക്കയല്ലേ ?
കത്തിരാകുന്നത്,കാടു കോതാനെങ്കിൽ
ആയതിന്നെത്രയും ധന്യമാകും
പൂവിറുക്കാനെങ്കി,ലപൂവ്
കൊണ്ടൊരു പൂജയർപ്പിക്കുവാനാകുമല്ലോ!
അല്ലിതു കൊല്ലുന്ന
കൈരാത വൃത്തിക്കു
വേണ്ടിയാണെങ്കിലോ നാംപതിക്കും
വല്ലാത്ത ശാപവും
കുറ്റിരുട്ടും വന്ന്
തീമഴ പെയ്തു നാം ചാരമാകും!
ജ്ഞാനിക്ക് ജ്ഞാനം
ഗുണമതുതാൻ മതം.
വീണയ്ക്കതിൻ രവം
സംഗീത സാഗരം !
ജ്ഞാനമോ പ്രത്യക്ഷ -
മിപ്രപഞ്ചത്തിനെ
ഏകമായ്ക്കണ്ടു
നമിക്കുന്നതല്ലയോ.
അജ്ഞാനമെന്നത്
കാണുന്നതൊക്കെയും
ഭിന്നമാണെന്നു
മനസ്സിലാക്കുന്നതും!
By: varghese Kurathikadu

സ്വച്ഛ ഭാരതം


സ്വച്ഛ ഭാരതമൊന്നുണ്ടാക്കാൻ
പത്തുപേരു മതി
സ്വച്ഛ ഭാരതമൊന്നുണ്ടാക്കാൻ 
നമ്മുടെ വീടുമതി
ഒത്തുചേർന്നൊന്നാഞ്ഞു പിടിച്ചാൽ
മലയുമടുത്തുവരും
പത്തുകൈകൾ ചേർത്തുപിടിച്ചാൽ
സാഗരംമിവിടെ വരും
മത്തു മാറ്റി, സ്നേഹമേറ്റി
വിനയം വിതയ്ക്കുകിൽ
പുത്തനൊരിന്ത്യ,പടുത്തുയർത്താൻ
പ്രതിജ്ഞ യൊന്നുമതി
അകത്തു സ്വന്തം കാര്യം നോക്കി
ചടഞ്ഞിരിക്കാതെ
പുറത്തു വന്നൊരു പുണ്യം ചെയ്യൂ
ഹൃദയം പകുത്തിടു!!

By: varghese kurathikadu

ആസ്വാദനം


ആസ്വാദനം
==========
1. കാട്ടു മുല്ലച്ചുണ്ടിലെ
പുഞ്ചിരി നീയല്ലേ!
കാട്ടാറിൻ നെഞ്ചിലെ 
സ്പന്ദനം നീയല്ലേ!
നാട്ടുമാവിൻ കൊമ്പിലേറി
കൽക്കണ്ടത്തരിവിതറും
കാട്ടുകുയിൽപ്പാട്ടിലൂടെ
ഹൃദയത്തിൻ ഇരുളിൽത്തുള്ളി
കുളിരിന്റെ കുഴലൂതുന്നത്‌ നീയല്ലേ?
2 .പ്രകൃതിപ്പെണ്ണ്
===============
പകൽ മണിക്കച്ച പകർന്നു
പ്രകൃതിപെണ്ണി നുടുക്കാൻ
മുകിൽ നീലമണി മാല നൽകി, ഈ-
പെണ്ണിനെ അണിയിച്ചൊരുക്കാൻ
ചന്ദനത്തടിയിൽ കൊത്തിയെടുത്തൊരു
മഞ്ചമൊരുക്കി വിപിനം!
മന്ദാനിലൻ മയിൽപ്പീലിയാലൊരു
വെൺചാമരം കൊടുത്തവൾക്ക്
ഇന്ദിവരപുഷ്പ മിതളുകളാൽ നെയ്ത
വിരിയിട്ടവൾക്കുറങ്ങാൻ
രാത്രിയിൽ തിരിതാഴ്ത്തി ക്കൊളുത്താൻ
വിളക്കേകി യവൾ ക്കുടുകന്യ!
അവളുറങ്ങി കനവെഴുതി യുള്ളിൽ
പുതു പുലരിവന്നു വിളിച്ചുണർത്തി
ഈറൻ പകർന്നു മുഖം കഴുകി പ്രേമ
ഗാനമായ് വന്നു കുളിരരുവി

by: varghese kurathikad

ജീവിതത്തിനെന്തൊരു വേഗത!


നേരം പുലരാറായി
കോഴി കൂവുന്നില്ല
അടുത്ത പണി അടുക്കള
എന്തൊരു ബോറ് !
കോട്ടുവായിട്ട് കണ്ണു തിരുമ്മി
ചാടിയെഴുന്നേറ്റ ഭർത്താവിന്റെ
നെഞ്ചത്ത് അമ്മിക്കല്ലു വീണതുപോലെ
'ദേ,ആ റസ്റ്ററന്റിൽ നിന്ന്
കുറച്ചപ്പവും കറിയും
വാങ്ങിക്കൊണ്ടു വാ
പിള്ളേരുണരുന്നതിനു മുൻപ്"
ജീവിത ശൈലിയിലെ മാറ്റം
ഭക്ഷണ ശൈലിയെയും മാറ്റി
ഒത്തിരി കാലങ്ങൾക്കു ശേഷമാണ്
ഭാര്യയും കുട്ടികളുമൊത്ത്‌
തമിഴന്റെ കഫേയിൽ പോകുന്നത്
ബീഹാറിയാണോ? ബംഗാളിയാണോ ?
'നെയ്‌റോസ്റ്റ്,സദാദോശ,മസാൽ ,ഇലയപ്പം....... "
'നെയ്‌റോസ്റ്റ്", എന്താ ഒരു ടേസ്റ്റ്!
ബില്ല് പേ ചെയ്ത് പെട്ടന്ന്
കാറിൽക്കയറി
ട്രാഫിക് ജാം
ചുവന്ന പ്രകാശം
വെപ്രാളപ്പെട്ട് പിറകിലേക്ക് നോക്കി
കൊച്ചു കുട്ടികൾ രണ്ടും കാറിലില്ല
കാർ ഹോട്ടലിലേക്ക്
കരഞ്ഞു കവിളുകൾ വീർത്തു
നിൽക്കുന്ന കുട്ടികളെ
ഓർമ്മത്തെറ്റു തിരുത്തി
എന്നതു പോലെ
കെട്ടിപ്പിടിച്ചു കാറിലാക്കി
അമ്പലത്തിൽ പോയാൽ
അമ്മയെ മറക്കും
ഹോട്ടലിലാണെങ്കിൽ
കുഞ്ഞിനേ൦
ജീവിതതിനെന്തൊരു വേഗത!!!

എന്റെയൊരു നിരീക്ഷണമാണ്...പ്രതികരിക്കാം




ഭാഷയും ഭാഷയുടെ ചരിത്രവും അതിന്റെ പാരമ്പര്യവും ഓരോ എഴുത്തുകാരന്റെയും 
ചവിട്ടിനിൽക്കുന്ന മണ്ണാണ് .മണ്ണില്ലെങ്കിൽ ഒന്നും നട്ടുനനക്കാൻ സാധ്യമല്ല .ഒന്നും സുന്ദരമാവുകയുമില്ല .പാരമ്പര്യത്തിന്റെ പ്രസാദാത്മകത ഭാഷയുടെ മുഖത്തു തെളിഞ്ഞുകാണുന്ന ആത്മവിശ്വാസമാണ്.
അതുകൊണ്ടു ആശാസ്യമായ,പുരോഗമനാത്മകമായ ,മാനവീകമായ സത്തകളെ പാരമ്പര്യത്തിൽ നിന്ന് ഉൾക്കൊള്ളാവുന്നതാണ് .അക്ഷരവും അതിലൂടെ വിരചിതമാകുന്ന സാഹിത്യരൂപങ്ങളും ഭാവുകമനസ്സുകളെ സ്വാധീനിക്കുന്നതാവണം .അതിന്റെ അളവ് എത്ര കൂടുന്നോ അത്രയും അതഭികാമ്യമാണ് .എന്തെങ്കിലും ഇക്കിളിയോ,അച്ഛനെ മക്കൾ ഭാവിയിൽ എങ്ങനെ ഓർക്കണമെന്നതോ,യുദ്ധഭൂമിയിൽ നിൽക്കുന്ന ഒരു സൈനികൻ തന്റെ കുടുംബത്തെ ഓർക്കുന്നതോ എന്തും 
സാഹിത്യത്തിന് വിഷയമാകാം .എന്നാൽ ഔചിത്യ ദീക്ഷ നിസ്സംശയം പാലിക്കുന്നയാൾ സാഹിത്യത്തെ 
യുക്തികൊണ്ട് ഭദ്രമാക്കുകയായിരിക്കും ചെയ്യുക.
ചിലർക്ക് പാരമ്പര്യമെന്നു കേൾക്കുംപോൾ അവരുടെമേൽ എന്തോ ദുർവിധി വന്നു ഭവിച്ചതുപോലെ ആണ്.അജ്ഞതയാണ് അതിനു കാരണം .
പതിറ്റാണ്ടുകളുടെ വായനാനുഭവത്തിൽ നിന്ന് ലഭിക്കുന്ന ഒരു സംസ്കാരം എഴുത്തുകാരന്റെ 
ശക്തിയുടെ സ്രോതസ്സാണ് .ഒരു ദിവസം നേരംപുലർന്നു എഴുന്നേറ്റ് കയ്യിൽകിട്ടിയ രണ്ടു പത്രവും വായിച്ചിട്ടു കവിത എഴുതാനിറങ്ങുകയും അടുത്തുള്ള ഖാദിക്കടയിൽനിന്നു കോളറില്ലാത്ത 
ഒരു ജുബ്ബായും ഒരു ഖദർ സഞ്ചിയും തോളിൽതൂക്കി വടക്കുമുതൽ തെക്കുവരെയുള്ള 
എല്ലാ കവിയരങ്ങുകളിലും ഞാൻ വൈലോപ്പിള്ളിയുടെ കൂടെ ഇരിക്കുന്ന ചിത്രമാണിത് എന്നു നാഴികക്ക് നാല്പതുവട്ടംവിളിച്ചുപറയുന്ന , ഫേസ്ബുക്കിൽ ഒരു മിനിമം പരിപാടിയുടെ കുഴലൂതുത്തുകാരായി പ്രത്യക്ഷപ്പെടുന്ന ആത്മപ്രശംസകരായ കപട എഴുത്തുകാരുടെ രക്തമയമില്ലാത്ത,അറക്കപ്പൊടിപോലെ ചിതറിക്കിടക്കുന്ന രചനകൾ അവരുടെ മാത്രം അവകാശവും ആ ഗ്രഹവുമായി ഇരുന്നു കൊള്ളട്ടെ .തൊണ്ടക്ക് വഴക്കമുള്ളവർ എന്തെഴുതിയാലും മതി ചൊല്ലാൻ വിദഗ്ധരായിരിക്കണം എന്ന് നിഷ്കർഷയുള്ള വിദ്വൽ സംഘങ്ങളാണ് നമ്മുടെ നാട്ടിലെ സാഹിത്യ,കവിതാ സദസ്സുകളിലെ കങ്കാണിമാർ .ഇവർക്ക് ഒരു കൈമടക്കുകൊടുത്താൽ വളരെ വേഗം ജനപ്രീതി നേടുകയും ചെയ്യാം .പക്ഷേ ഇതൊന്നും ഭാഷക്കും സാഹിത്യത്തിനും ചേർന്നതല്ലെന്നേ പറയാനുള്ളു .എന്റെയൊരു നിരീക്ഷണമാണ് ഇത് ,പ്രതികരിക്കാം.

അപ്രാപ്യം !



നക്ഷത്രങ്ങളെ ഞങ്ങൾ വിളിച്ചു
ഭൂമിയിലേക്കവർ വന്നില്ല
ഇന്ദു കലയെ ഞങ്ങൾ വിളിച്ചു
മറുപടിയൊന്നും തന്നില്ല
സൗരയൂഥത്തിന്നുടെ യധിപൻ
സൂര്യനെപ്പിന്നെ വിളിച്ചു
.ഭൗമകാന്തിയിലേ ക്കവരാരും
വന്നില്ലെ ന്നതു സത്യം,സത്യം
പിന്നെ ഞങ്ങൾ മണ്ണിൽ നിന്നും
നക്ഷത്രങ്ങളെ നിർമ്മിച്ചു ,
കമ്പുചെ ത്തി യതിൻ ഹൃദയത്തിൽ
തന്തികൾ പാകി ,യതിലൂടെ
ഗന്ധർവ സംഗീത ധാരയൊഴുക്കീ
ആ കാശ ങ്ങളെ കൊതിപ്പിച്ചു .
നക്ഷത്രങ്ങളു മിന്ധുവു൦ ഗന്ധർവ
രാജകുമാരൻ മാരും
മണ്ണിൽ ക്കലയുടെ സൗഗന്ധികങ്ങളെ
നെഞ്ചിൽ പ്പേറി സഞ്ചരിച്ചു


By: varghese kurathikadu

ഇല കൊഴിഞ്ഞ മരം പോലെ ഓണം .



കടലിൽനിന്നും ഹുങ്കാര ശബ്ദത്തോടുകൂടി തിരമാലകൾ അടിച്ചു തീരത്തേക്ക് കയറുന്നു.
വേലിയേറ്റം! ഇതുപോലെ വാദ വിവാദങ്ങളുടെയും ഉത്സവ ലഹരിയുടെയും തിരമാലകൾ കയറിയിറങ്ങി മനസ്സും തീരവും ശാന്തമാകാൻ തുടങ്ങുന്നു .കൂട്ടിവെച്ചവയെല്ലാം ചിതറിക്കഴിഞ്ഞു .
കെട്ടിയുയർത്തിയവക്കെല്ലാം പ്രകാശവും നഷ്ടപ്പെട്ടു .മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം 
ഇങ്ങനെയാണ്. ആവേശത്തോടുകൂടി യുദ്ധത്തിനിറങ്ങും ,ഉറ്റവരെയും ഉടയവരെയുമെല്ലാം 
യുദ്ധപ്പിശാചിന്‌ കുരുതികൊടുക്കും .അവസാനം തോറ്റവനുമില്ല,ജയിച്ചവനുമില്ല .ആരെയെങ്കിലും
പിടിച്ചു സിംഹാസനത്തിലിരുത്തിയിട്ടു ലക്ഷ്യമില്ലാത്ത ഒരു നീണ്ട യാത്ര .യാത്രക്കിടയിൽ ഊ റ്റംകൊണ്ട വിക്രമികൾ ഓരോരുത്തരായി നിലംപൊത്തുന്നു .ഇതു തന്നെയാണ് അൽപായുസുകൾ മാത്രമായ പ്രത്യയശാസ്ത്ര വടംവലികളിലും ഉള്ളത്.എന്തിനു ജയിക്കണം ?എന്തിന് തോൽക്കണം ?
ആവേശംഎരിഞ്ഞു കയറി എടുത്തുചാടി ഒരു മനുഷ്യ ജീവനെ പൊലിക്കണം!നിരർത്ഥകമായ 
ഇത്തരം ഏർപ്പാടുകൾ സംവിധാനം ചെയ്യുന്നവർക്കും അഭിനയിക്കുന്നവർക്കും ആത്യന്തികമായ
ദുഖവും നിരാശയുമല്ലേ ശേഷിക്കൂ ?

യുക്തിക്കും ചിന്തക്കും സ്ഥാനമില്ലാത്ത എല്ലാ വിധ തിൻമ്മകളും ഈ ഓണത്തോടെ അവസാനിപ്പിക്കാം .

By VargheseKurathikad

ഓണവും മഹാബലിയും ചില കാള സർപ്പങ്ങളും


വഴക്കെന്തിനു വരൂ
കണ്ടിടാം മലനാടിൻ
വഴക്കങ്ങളും ദേശ
പ്പെരുമാ പർവങ്ങളും
ഭാർഗ്ഗവൻ മഹാപരാ
ക്രമിയാം -ഭൃഗു വീരൻ
തീർത്തതീ ധര യെന്നൊ-
രൈതിഹ്യം കേട്ടിട്ടില്ലേ?
പന്ത്രണ്ടു മക്കൾ വര -
രുചിക്ക് പറച്ചിയിൽ
പിറന്നകഥ നമ്മൾ
പഠിച്ചു മുതിർന്നില്ലേ ?
അസുരരാജാവാകും
ഹിരണ്യ കശിപുവെ
കുറിച്ചു വായിച്ചു നാം
വളർന്ന പൗരൻമ്മാരായ്‌ !
ദൈവത്തെപ്പോലും
വെല്ലുവിളിച്ചു വിളയാടി
ധർമ്മത്തെ ഹനിച്ചയാൾ
വിധിച്ചു സ്വയം നാശം!
തന്നിഷ്ടം നിഷേധിച്ച
പുത്രനാം പ്രഹ്ലാദനെ
കൊല്ലുവാൻ രാജാവോങ്ങി
വാളതു പതിച്ചതോ ,
തൂണില,ത്തുണിൽ നിന്നും
പിറന്നു നരസിംഹം
ഹിരണ്യന,തിന്നിര-
യായ,സ്തമിച്ചേ പോയ്‌ !
പ്രഹ്ലാദൻ നാരായണ
ഭക്തനായിരുന്നല്ലോ
ഹ്ലാദത്താൽ ലോകത്തിനു
തുഷ്ടിയെ പകർന്നല്ലോ
അമ്മഹാ ഭക്തൻ തന്റെ
പുത്രനാം മഹാബലി
അസുര തനയനാ -
ണെങ്കിലും ദേവൻ തന്നെ !
യുഗയുഗങ്ങളായി
ട്ടിങ്ങനെ തുടരുന്നു
സംസ്കൃതി യതിന്മേലും
കാളിമ പുരട്ടുന്നോ!
പഠിക്കുനിങ്ങൾ നാടിൻ
വൈവിധ്യ സംസ്കാരത്തെ
പഠിക്കു നിങ്ങൾ ജന
മനസ്സിൻ വികാരത്തെ .

By: Varghese Kurathikadu

ആർക്ക് കഴിയു൦?



സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപ് പലരും ഇന്ത്യയുടെ (വിദേശ ശക്തികൾ )അധികാരം കൈക്കലാക്കി .
അവരിൽ അവസാനം ദീർഘകാലം ബ്രിട്ടീഷുകാരുടെ ഭരണമായിരുന്നു .അവർക്കാർക്കും നമ്മുടെ മണ്ണെന്നോ നമ്മുടെ ജനമെന്നോ ജനക്ഷേമമോ 
ഒന്നും ആലോചിക്കേണ്ടിയിരുന്നില്ല .കാരണം അവരുടെലക്ഷ്യം ചൂഷണവും കവർച്ചയുമായിരുന്നു.അവർ തടിച്ചു കൊഴുത്തു .നമ്മുടെരാജ്യം മെലിഞ്ഞു.!ആത്മാഭിമാനമുള്ളവർ സമരം ചെയ്യുകയും അതിന്റെ ആ വശ്യകത ജനങ്ങളോട് പറയുകയും ചെയ്തു .നിരവധി ജീവത്യാഗങ്ങളും രക്തച്ചൊരിച്ചിലുകളും നടന്നു.അവസാനം സ്വാത്രന്ത്യം ലഭിച്ചു .തദ്ദേശീയർ ഭരണമാരംഭിച്ചു.പ്രാഥമിക കാര്യങ്ങളിൽപോലും നമ്മുടെ രാജ്യം എങ്ങും എ ത്തിയില്ല .

ശൗചാലയങ്ങളോ കിണറുകളോ വീടുകളോ തൊഴിലോ സമ്പൂർണ വിദ്യാഭ്യാസമോ പൗരൻമാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമോ ഈ രാജ്യത്ത് ഇനിയും എത്തിയിട്ടില്ല .അധികാരത്തിലെത്തുന്നവർ ജനങ്ങളോട് എല്ലാംനന്നാക്കിത്തരാം എന്ന്70 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നു ;പക്ഷെ ഒരു പ്രശ്നവും പരിഹരിക്കപ്പെടുന്നില്ല 

ഏതു ഭരണത്തിന്റെയും ലക്‌ഷ്യം ജനനൻമ യായിരിക്കണം. എന്തുകൊണ്ടോ നൻമയുടെ അളവ് കൂടുന്നില്ല ജനങ്ങൾക്ക് ദുരിതം വർധിക്കുന്നു .പലർക്കും അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കണം എ ന്നില്ല .കാര്യങ്ങൾ നടത്തിക്കൊണ്ടു പോവുക എന്നേയുള്ളൂ . ഇങ്ങനെ മതിയോ?പോരാ എ ന്നാണുത്തരമെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾ തൊട്ടറിഞ്ഞു പരിഹരിക്കാൻ ആത്മാർഥമായ സമീപനവും വേഗത്തിലുള്ള പ്രവർത്തനവും ഉണ്ടായേ മതിയാവൂ. ഇന്ന് എല്ലാം മറന്നിരിക്കുന്നവർ 
നാളെ എല്ലാം ഓർത്തേക്കാം.എന്നും എല്ലാം മറക്കുന്നവരും കണ്ടേക്കാം .അതൊരു ഭാഗ്യ മായികാണരുത്.

By: 

Varghese Kurathikadu

പ്രൊമിത്യുസ്സ്


ഒറ്റപ്പെടുന്നു ഞാൻ സത്യം ജയിക്കുവാൻ ,
കുറ്റപ്പെടുത്തുക ,ബന്ധിച്ചുകൊള്ളുക ,
കനൽക്കല്ലു കത്തിയുരുകട്ടെ ,ലാവയിൽ 
കാലുകൾ പൊള്ളിക്കുടുന്നിടട്ടെ ,
കിങ്കരർ മർദ്ദിച്ചു വീഴ്ത്തിടട്ടെ,ൻ കരൾ
കഴുകുകൾ കൊത്തിപ്പറിച്ചിടട്ടെ
വേദനിക്കില്ല ഞാൻ,മാപ്പിരക്കില്ല
വേണ്ടെനിക്കീ സ്വർഗവാസം !
നീറുന്ന മർത്യന്റെ ശബ്ദം ശ്രവിക്കാതെ
നേടുന്നതെന്തും നിരർത്ഥ൦ ,
ആറിതണുത്ത മനസ്സുമായ്
പെയ്യുന്ന ജീവിത നൃത്ത,മിതെത്ര പരിഹാസ്യം !
വേണ്ടനിക്കീ സ്വർഗ്ഗമഞ്ചം ,
വേണ്ടനിക്കീ യമൃത ചഷകം
ദീനൻ മനുഷ്യന്റെ രോദനം
കാതുകൾക്കുള്ളിൽ പ്രതിധ്വനിക്കുമ്പോൾ ,
പുഴുപോലെയിഴയുന്ന കാഴ്ചകാണുമ്പോൾ
,ഞെട്ടിയുണർന്നു തളർന്നെത്രകാലം !
എല്ലാം ത്യജിക്കാം ,മറക്കാ ,മിറങ്ങിടാം ,
അഴിച്ചുവെക്കുന്നിതാ വസനങ്ങളൊക്കെയും
പീഡിതന്നേകിടാം തീയും വെളിച്ചവും
എന്നോർത്തുനിൽക്കുന്ന മാത്രയിൽ കേൾക്കുന്നു
സ്വർഗ്ഗാധിനായകൻ സ്യുസ്സിന്റെ ഗർജ്ജനം !
ദിക്കുകൾ പൊട്ടിത്തകരുന്നു !ഹുങ്കാരമാരുതൻ
കേതു കീറിപ്പറത്തുന്നു !അചലങ്ങൾ പാറകൾ വീഴ്ത്തി
ക്കിതച്ചുനിൽക്കുന്നു !
"തീ യെടുത്താരു കൊടുത്തീ പുഴുവിന്ന്
നീച ലോകത്തിലെ നിമ്ന വർഗ്ഗത്തിന്
വാനോർ കുലത്തിന്നു ചേരുന്ന തൊന്നുമേ
ഇരുളിന്റെ മക്കൾക്ക് നൽകരുതറിയില്ലേ ?
ഇല്ല പ്രോമിത്യുസ്സ് ,നിനക്കില്ല മാപ്പ് ,
കല്ലിൽ തളച്ചിട്ട് നിൻ കരൾ കൊത്തുവാ
നെന്നു മയച്ചിടും കഴുകനെത്തന്നെ ഞാൻ !
എന്നും കിളിർത്തിടും നിൻ നെഞ്ചിലോരോ
ചെങ്കരൾ കഴുകനു കൊത്തിപ്പറിക്കുവാൻ ,
കാല, മിക്കാലങ്ങൾ നിശ്ചലമാകുന്ന
കാലം വരേയ്ക്കും തുടരുമീ ശിക്ഷ "
"ഇല്ല , ഭയക്കുന്നതില്ല ഞാൻ ദേവാ ,
തെറ്റോ മനുഷ്യനെ കണ്ടതും ,തൊട്ടതും
നെഞ്ചിൽ തുളുമ്പിയ കരുണ വർഷിച്ചതും
മുറ്റുമിരുട്ടിൽ നിന്നല്പം തെളിവിലേ -
ക്കഗ്നി തന്നക്ഷരം വിത്തായെറിഞ്ഞതും
തെറ്റോ? .ശിക്ഷകൾ നിങ്ങൾ നടപ്പിലാക്കിക്കൊൾക,
ഒറ്റപ്പെടില്ല ഞാൻ ,ഒറ്റു കൊടുക്കില്ല
മർത്യനെ ,സത്യത്തെ സ്വാതന്ത്ര്യത്തെ ."
By: Varghese Kurathikadu

വസുധ


വിശ്വമനോഹരി വസുധേ 
ചാരുരുപിണി സർവo സഹേ 
സലില സരസ്സുകളിൽ നീലോല്പലങ്ങൾ ,
ചാമരം വീശുകയല്ലോ ,നിനക്കു -
ചമയങ്ങളൊരുക്കുകയല്ലോ ..............(വിശ്വ .......... )
ചന്ദനഗന്ധിയാം നിർത്ധരി കൾനിന്റെ
പല്ലവ പാദങ്ങൾ തഴുകുന്നു
നിലാച്ചെപ്പു തുറന്നു നിൻമുടി യലങ്കരിക്കുന്നു
രജനിയു മുടുക്കളു ,മമ്പിളിയും(വിശ്വ ......)
സാഗരകന്യക,യൂടും പാവുമിട്ട
രമ്യ ദൂകുലമിന്നു നീ യണിയും
കാവ്യകുലപതികൾ നിനക്കായ് വിരചിച്ച
സ്‌നേഹോപഹാരങ്ങൾ നിനക്കു നൽകും .........
വസുധേ ,ഋതു ശോഭ ചൂടും വസു ന്ധരേ


By: 
Varghese Kurathikadu

പ്ലീസ്


കരുതാത്തവൻ പൊരുതണം
കഴുത്തുഞെരിച്ച,ല്ലേൽ
കൊല്ലുമീ ലോകം 
കനകം കൊണ്ടുവരുന്നവർക്കല്ലേ സമ്മാനം !
എന്നൊടൊത്തെൻ
ബാല്യത്തിലിത്തിരിക്കാലം
കൂടെപ്പാർത്തിട്ടു
കടന്നു കളഞ്ഞൊരാൾ
ഇപ്പോൾ ചങ്ങാത്തം
കൂടുവാനെത്തുന്നു
കൂടുവാനെത്തുന്നു
വീർപ്പുമുട്ടിച്ചു സ്‌നേഹം നടിക്കുന്നു
ചിരിക്കാൻകഴിയുന്നില്ല
കരഞ്ഞാൽ ഭീരു
ഓടി രക്ഷപെടാമെന്നുവെച്ചാൽ
വിടില്ലവൻ വിരുതൻ
ജീവൻ കൊരുത്തെടുക്കാൻ പ്രാപ്തൻ !
ആരാധകർ അവന,നവധി
ആധി മാത്രം തിരികെ ത്തരുന്നവൻ,അവൻ
അവനാരെന്നാരറിയുന്നു?
വിശ്വസിച്ചുപോകും ചതുരനാണവ-
നഭിനയത്തിൽ
ചതിച്ചാണെങ്കിലും ചവച്ചരച്ചാണെങ്കിലും
അവനു കുടിക്കാൻ നീരുവേണം
അതിനൊരു കരിമ്പിൻ കഷണമാകണം ഞാൻ !

By 
Varghese Kurathikadu

ക്രിസ്തു ചിരിച്ചതുപോലെ




മദർ എന്നൊരാളിനെ
മാത്രമേ വിളിക്കുന്നു
മാനവകുലമൊന്നായ് 
അമ്മയാം തെരേസയെ
ജീവിക്കും ക്രിസ്തുവെന്നു
പേരു കേട്ടവൾ ,ജീവൻ
ഹോമിച്ചു പാവങ്ങളെ
പാലിക്കാൻ,വളർത്തുവാൻ
കുഷ്ഠരോഗികൾ ,കൊടും -
വിശപ്പി ന്നടിമകൾ ,
സർവവും നഷ്ടപ്പെട്ട
നിസ്വരാ, മനാഥകൾ!
തെരുവിൽ നായ്ക്കൾക്കൊപ്പം
ഭക്ഷണം തിരയുന്ന
കുഞ്ഞുങ്ങൾ ക്കഭയമായ്
മാറിയാ മടിത്തട്ട്
ഹൃദയം ദൈവത്തിങ്ക -
ലർപ്പിച്ചാ മഹാസാധ്വി
മധുര സ്മിതം ,ചുണ്ടി -
ലഭയ സ്വരം ജപം
ഇത്തര മൊരാത്മാവു
വസിക്കുമാ ഗാത്രത്തിൽ
ക്രിസ്തുവല്ലാ തൊന്നുമേ
ഇരിക്കി ല്ലൊരിക്കലും
സിന്ധുവെപുല്കാൻ ദ്രുത -
മൊഴുകും നദിപോലെ
കർമ്മ വിശുദ്ധി ദീക്ഷി
ച്ചെത്ര നീ ചെറുതായി!
ചെറുതിൻ കണികയായ്
മുറിഞ്ഞു മുറിഞ്ഞു നീ
പങ്കിട്ടു തീർന്നു സ്വയം
ബലിയായിജ്വലിക്കുമ്പോൾ
ഇവിടെ കൊടുങ്കാട്ടിൽ
നിൽക്കുന്നു ഞാനത്ഭുതം
കൂറി,നിൻ ചിരി കണ്ടു
ക്രിസ്തുവിൻ ചിരിപോലെ!
താവക പദങ്ങളിലൊന്നു
തൊട്ടെന്നാലതു -
ക്രിസ്തുവിൻ പാദങ്ങളെ
തൊട്ടതിൻ മട്ടാണല്ലൊ
ശാന്തിയും സഹനവും
പകരും വിശുദ്ധിയിൽ
നാളെ നീ കരേറുമ്പോൾ
ഞങ്ങൾക്കു പ്രാർത്ഥിക്കുവാൻ
മുട്ടു കുത്തീടാമല്ലോ
സ്മരിച്ചു വാഴ്ത്താമല്ലോ
By: 
Varghese Kurathikadu

കൂടാരപ്പെരുന്നാൾ


മാനസ മെന്തേ മൗനിക്കുന്നു
മാനുഷഭാവം മരവിക്കുന്നു 
എങ്ങും കണ്ണീർപ്പാടം
മാനവനെങ്ങും തീക്കനൽ വർഷം
ഒതുങ്ങിയെന്തേ പമ്മിപ്പമ്മി
മാനുഷനങ്ങു മറഞ്ഞു
മാരകവിഷസർപ്പങ്ങൾ
ഫണം വിടർത്തി
തുടർ നൃത്തം തുടരുമ്പോൾ
ഒരുചെറു കൊള്ളികണ
ക്കേലും നീയെന്തേ നീറുന്നീല?
വേദനകൊണ്ടൊന്നമർഷമാളുന്നീല ?
കുരുതിക്കോഴികൾ പിടഞ്ഞു
ചിറകിട്ടടിച്ചു കേഴുന്നേരം
മനസ്സിൽകരുതുക നീയും
കുരുതിക്കുള്ളൊരു കോഴി
പ്രാണ സ്പന്ദനമങ്ങനെ
നീരവ നൃത്തം ചെയ്യുന്നേരം
കെട്ടുകഴിഞ്ഞു ചിങ്ങപ്പകലുകൾ
വെന്നിക്കൊടിയുടെ ചലനം
നീലക്കടലും കീറിമുറിച്ച-
ങ്ങ,കരെയെത്തിയകാലം
കൊക്കിൽ നിറയെ
ഹേമം കൊത്തിയെടുത്തു
കൊഴുത്തൊരു ഭവനം
കല്ലുകളിളകി ത്തകരുംനേരം
എത്തുവതാരീ യിടവഴി താണ്ടി ,
യതറിയുന്നേരംഞെട്ടി വിറച്ചു
മുറിക്കകമേറി തഴുതും പൂട്ടി
യകം പറ്റുംപോൾ
ആൺ ജന്മ്ങ്ങൾക്കറുതി
നേരിൻ ആവണികൾക്കതു വറുതി
പിന്നെ മറക്കേണ്ടതു നിൻ
വിഹിത മതറിയേണം നീ ! (2003ൽ എഴുതിയത്)

By 
Varghese Kurathikadu

മുറ്റത്തെ മരം


ചിറ്റപ്പൻ പണ്ടൊരുമാവു നട്ടു
ചിറ്റമ്മ വെള്ളം കൊടുത്തു നോക്കി
മാവു വളർന്നു,തളിരുകണ്ടു 
മാമ്പുവുകണ്ടു ,കനിയുംകണ്ടു
മാമ്പഴം ചിറ്റപ്പൻനോക്കിയില്ല
നാവിൽരുചിച്ചു കഴിച്ചുമില്ല
കാറ്റി ലിളകുമൊരുചില്ല നോക്കി
മാറ്റുള്ള മാങ്ങകൾ കണ്ടുനിന്ന
നേരംപുലരുന്ന നേരമായാൽ
നേരെപിള്ളേരിങ്ങു മുറ്റമെത്തും
മാമരം മെല്ലെ കൊമ്പൊന്നനക്കും
മാമ്പഴം നുറു നിലംപതിക്കും
അങ്ങോട്ടു മിങ്ങോട്ടു
മോടിയോടി കുട്ടികൾ
മാങ്ങ തടുത്തു കൂട്ടും
കൂട്ടത്തിൽ കുട്ടനൊരുത്തനുണ്ട്
ഒന്നുമേകിട്ടാതെ സങ്കടത്തിൽ
ചിറ്റപ്പന പ്പോളിറങ്ങിവന്ന്
മാവിൽകയറുന്ന കാഴ്ച കാണാം
ചിറ്റപ്പൻ മാങ്ങ കഴിച്ചിട്ടില്ല
കുറ്റമൊട്ടൊന്നിലും കണ്ടിട്ടില്ല
By: 
Varghese Kurathikadu

ക്രിസ്തു ചിരിച്ചതുപോലെ


മദർ എന്നൊരാളിനെ
മാത്രമേ വിളിക്കുന്നു
മാനവകുലമൊന്നായ് 
അമ്മയാം തെരേസയെ
ജീവിക്കും ക്രിസ്തുവെന്നു
പേരു കേട്ടവൾ ,ജീവൻ
ഹോമിച്ചു പാവങ്ങളെ
പാലിക്കാൻ,വളർത്തുവാൻ
കുഷ്ഠരോഗികൾ ,കൊടും -
വിശപ്പി ന്നടിമകൾ ,
സർവവും നഷ്ടപ്പെട്ട
നിസ്വരാ, മനാഥകൾ!
തെരുവിൽ നായ്ക്കൾക്കൊപ്പം
ഭക്ഷണം തിരയുന്ന
കുഞ്ഞുങ്ങൾ ക്കഭയമായ്
മാറിയാ മടിത്തട്ട്
ഹൃദയം ദൈവത്തിങ്ക -
ലർപ്പിച്ചാ മഹാസാധ്വി
മധുര സ്മിതം ,ചുണ്ടി -
ലഭയ സ്വരം ജപം
ഇത്തര മൊരാത്മാവു
വസിക്കുമാ ഗാത്രത്തിൽ
ക്രിസ്തുവല്ലാ തൊന്നുമേ
ഇരിക്കി ല്ലൊരിക്കലും
സിന്ധുവെപുല്കാൻ ദ്രുത -
മൊഴുകും നദിപോലെ
കർമ്മ വിശുദ്ധി ദീക്ഷി
ച്ചെത്ര നീ ചെറുതായി!
ചെറുതിൻ കണികയായ്
മുറിഞ്ഞു മുറിഞ്ഞു നീ
പങ്കിട്ടു തീർന്നു സ്വയം
ബലിയായിജ്വലിക്കുമ്പോൾ
ഇവിടെ കൊടുങ്കാട്ടിൽ
നിൽക്കുന്നു ഞാനത്ഭുതം
കൂറി,നിൻ ചിരി കണ്ടു
ക്രിസ്തുവിൻ ചിരിപോലെ!
താവക പദങ്ങളിലൊന്നു
തൊട്ടെന്നാലതു -
ക്രിസ്തുവിൻ പാദങ്ങളെ
തൊട്ടതിൻ മട്ടാണല്ലൊ
ശാന്തിയും സഹനവും
പകരും വിശുദ്ധിയിൽ
നാളെ നീ കരേറുമ്പോൾ
ഞങ്ങൾക്കു പ്രാർത്ഥിക്കുവാൻ
മുട്ടു കുത്തീടാമല്ലോ
സ്മരിച്ചു വാഴ്ത്താമല്ലോ
By: 
Varghese Kurathikadu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo