നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്റ്റെപ്പിനി I Short Story I Siraj Sarangapani

 

കഴുത്തിൽ കത്തി വച്ചുകൊണ്ട് വാടകകൊലയാളി പറഞ്ഞു," ഞാൻ കൊല്ലാൻ വന്നതാണ്. "
ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ പറഞ്ഞു, "ഞാൻ നിനക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ?"
വാടകകൊലയാളി പറഞ്ഞു, "നിന്നെ കൊന്നിട്ടു ചെന്നാൽ എനിക്ക് പണം കിട്ടും."
"ഇതിനു മുൻപ് എത്രപേരെ കൊന്നിട്ടുണ്ട്?"അവനോട് ചോദിച്ചു.
"എണ്ണമോർക്കുന്നില്ല. കുറേപ്പേരെ കൊന്നിട്ടുണ്ട് "വന്നവൻ ശാന്തമായി പറഞ്ഞു.
"ആരാണ് നിനക്ക് പണം തരാമെന്ന് പറഞ്ഞത്?" ഞാൻ ചോദിച്ചു.
"രഹസ്യമാക്കിവെക്കേണ്ടതാണ്. എങ്കിലും പറയാം. പുറത്തു പറയാൻ നീ ബാക്കിയുണ്ടാവില്ലല്ലോ." അവൻ പറഞ്ഞു.
പറഞ്ഞ പേരു കേട്ട് ഒന്നു ഞെട്ടി. വളരെ പ്രിയപ്പെട്ട വ്യക്തി. എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ.
"അറിയാനുള്ള ആഗ്രഹംകൊണ്ടു ചോദിക്കയാണ്. അവളെന്റെ കാമുകിയായിരുന്നു. എനിക്കു വിശ്വാസിക്കാനാവുന്നില്ല. നീ പറഞ്ഞത് സത്യമാണോ?" ചോദ്യം കേട്ട് വന്നവൻ ഒന്നു ചിരിച്ചു
പിന്നെ പറഞ്ഞു,"നിന്നോട് ഞാനെന്തിനു നുണ പറയണം. വിളിച്ചു പറയാൻ നീയിനി ലോകത്തുണ്ടാവില്ലല്ലോ? അവളുടെ ഭാവിവരനും കൂടെയുണ്ടായിരുന്നു. നീ വെറും സ്റ്റെപ്പിനി."
"അതെ, സ്റ്റെപ്പിനി. നിന്നെപ്പോലെതന്നെ. നീയല്ലെങ്കിൽ മറ്റൊരാൾ എന്നെ കൊല്ലാൻ വരുമായിരുന്നു." ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.
അവന്റെ കണ്ണിൽ അത്ഭുതം പടരുന്നത് മനസ്സിൽ കണ്ടു. ആദ്യമായിട്ടാവും ഒരാൾ ചിരിച്ചു കൊണ്ട് അവനിൽ നിന്നുള്ള
മരണത്തിനു കീഴടങ്ങാൻ നിൽക്കുന്നത്.
"മരിക്കുന്നവന്റെ അവസാനത്തെ ആഗ്രഹമാണെന്നു കരുതിയാൽ മതി. കുടിക്കാനെടുത്തുവച്ച പാനിയം ഒന്നു കുടിച്ചോട്ടെ." ഒന്നു പറഞ്ഞു നോക്കി.
അടുത്തടുത്ത കസേരകളിലിരുന്നു. കുടിക്കാനെടുത്ത പാനിയം രണ്ടു ഗ്ലാസുകളിലേക്ക് പകർന്നു.
ഒരു ഗ്ലാസ് വന്നവന്റെ നേരെ നീട്ടി പറഞ്ഞു,"ഒരു കൂട്ട്. ഇത് അവസാനത്തെ പാനിയമല്ലേ? ഒറ്റയ്ക്കല്ലെന്ന് ചിന്തയിൽ മരിക്കാമല്ലോ? അതിനാണ്."
വന്നവന് തീരെ ക്ഷമയില്ലായിരുന്നു. അവൻ കയ്യിൽ കിട്ടിയ പാനിയം ഒറ്റവലിക്കു കുടിച്ചിട്ടു പറഞ്ഞു,"എനിക്കു തീരെ സമയമില്ല. വേഗം കുടിക്കൂ."
"ആസ്വദിച്ചു കുടിക്കണം. അതു ശരീരത്തിന്റെ ഒരു അവയവങ്ങളെയും കീഴടക്കുന്നത് നന്നായി ആസ്വദിക്കണം."ഇനിയും കുടിക്കാൻ തുടങ്ങാത്ത പാനിയത്തിലേക്ക് നോക്കികൊണ്ട് വന്നവനോട് പറഞ്ഞു.
അവനിൽ തളർച്ചയുണ്ടാവുന്നത് നോക്കിയിരുന്നു. അവന്റെ ബോധം മറയാൻ തുടങ്ങിപ്പോൾ അവനോടു പറഞ്ഞു,"എന്റെ മരണം ഞാൻ നിനക്കു നൽകുന്നു. എന്നെ കൊല്ലാൻ ആളെ വിട്ടവരുടെ സ്നേഹം എനിക്കു വേണ്ട. ആ സ്നേഹത്തിനു വേണ്ടി മരിക്കാൻ ഞാനില്ല. നാളെ അവളുടെ വിവാഹമാണ്. ഏറ്റവും വിലയുള്ള വസ്ത്രം തേച്ചു വച്ചിട്ടുണ്ട്. മരിക്കുമ്പോഴും ചമഞ്ഞു കിടക്കണമെന്നാണല്ലോ? ഇനിയത് നാളെ കല്യാണം കൂടനെടുക്കാം.
മരണത്തിലേക്ക് വഴുതി വീഴുന്നവന്റെ പാന്റിന്റെ പോക്കറ്റിലേക്ക് വിഷത്തിന്റെ ചെറിയ കുപ്പി തിരുകിവച്ചു. ഇനി ആരുമറിയാതെ ഈ ജഡം രാത്രിയുടെ മറവിൽ എവിടെയെങ്കിലും ഉപേക്ഷിക്കണം.
നാളത്തെ പത്രത്തിലെ ഒരു വാർത്തയായെന്നു വരാം. ഇല്ലെന്നും വരാം. ഒരു തെരുവുഗുണ്ട മരിച്ച നിലയിൽ.
ശുഭം.
-----------------------------------------------------------------
--- സിരാജ് ശാരംഗപാണി
13.06.2021 04:15pm

1 comment:

  1. നല്ല കഥ..അഭിനന്ദനങ്ങൾ..ആശംസകൾ👌👌

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot