അച്ഛൻ രാവിലെ പണിക്ക് പോയതാ മോളെ. എന്താ നീ നേരത്തെ വന്നത്
കോളേജ് അവധിയാണോ?
അല്ലമ്മേ കോളേജ് സമരം.
വീണ്ടും തുടങ്ങിയോ സമരവും ബഹളവും.
അല്ല നീയെന്തിനാ ഇപ്പോൾ അച്ഛനെ തിരക്കിയത്?
അതുപിന്നെ ഈ ആഴ്ച പരീക്ഷാ ഫീസ്
കൊടുക്കണം. അത് ഓർമ്മപ്പെടുത്താനാ അമ്മേ.
പാവം അച്ഛൻ എനിക്കുവേണ്ടി കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ സഹിക്കുന്നില്ല. ഞാൻ പഠിത്തം നിർത്താമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ സമ്മതിക്കുന്നില്ലല്ലോ?
ഇത്രേം നന്നായി പഠിക്കുന്ന നിന്നെ വീട്ടിൽ നിർത്താനോ? ഇപ്പോൾ കുറച്ച് കഷ്ട്ടപ്പാട് ഒക്കെ സഹിച്ചാലും നിന്നെ പഠിപ്പിച്ച് വലിയ ഒരു ഡോക്ടർ ആക്കണം എന്നാണ് നിന്റെ അച്ഛന്റെ ആഗ്രഹം മോളെ. അതുകൊണ്ട് നീ പഠിക്കുന്ന കാര്യം മാത്രം നോക്കിയാൽ മതി.
എല്ലാരും എൻട്രൻസ് കോച്ചി്‌ംഗിന് പോകുമ്പോൾ എന്റെ മോൾ വീട്ടിൽ ഇരുന്നല്ലേ പഠിക്കുന്നത്. അതിന് എങ്ങനേം വിടാമെന്ന് അച്ഛൻ പറഞ്ഞതല്ലേ. നീ സമ്മതിക്കാഞ്ഞിട്ടല്ലേ?
അച്ഛനെ ഇതിൽ കൂടുതൽ കഷ്ട്ടപ്പെടുത്താൻ എനിക്കു വയ്യ. ഞാൻ നന്നായി പഠിച്ച് മെരിറ്റിൽ തന്നെ അഡ്മിഷൻ എടുക്കും. ഇതൊരു വാശിയ എനിക്ക്.
" എന്റെ ക്ളാസ്സിലെ ആ പത്രാസു കാരി കൊച്ചമ്മയില്ലേ അപ്രത്തെ ബംഗ്ളാവിലെ അവള് കളിയാക്കുവാ എന്നെ. കഞ്ഞിക്ക് അരിയില്ലാത്ത വീട്ടിലെ ഒരുത്തിക്ക് ഡോക്ടർ ആകണമത്രേ എന്നു പറഞ്ഞ് കോളേജിൽ വച്ച് പലതവണ അവള് എന്നെ അപമാനിച്ചിട്ടുണ്ട്."
അവള് വലിയ കോച്ചിംഗ് സെന്ററിൽ പോകുവല്ലേ. അതിന്റെ നെഗളിപ്പാ.
എന്തു ത്യാഗം സഹിച്ചാലും എനിക്ക് ഈ പരീക്ഷ പാസ്സായേ പറ്റൂ.
വൈകുന്നേരം അച്ഛൻ വരുന്നതും കാത്ത്
ചാരു വരാന്തയിൽ തന്നെയുണ്ടായിരുന്നു.
ആ ഇരിപ്പ് കാണുമ്പോൾ അയാൾക്കറിയാം എന്തോ തന്നോട് പറയാനുണ്ടെന്ന്.
ഇന്നെന്താ മോൾക്ക് അച്ഛനോട് പറയാനുള്ളത്. മൺവെട്ടി ചായ്പ്പിൽ വച്ചിട്ട് തോളിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചുകൊണ്ടയാൾ ചോദിച്ചു.
അതുപിന്നെ അച്ഛാ ഈ ആഴ്ച... അവളൊന്ന് നിർത്തി.
ഫീസ് അടക്കണം അല്ലേ. പെട്ടന്നയാൾ ചോദിച്ചു. അയാൾ മടികുത്തിൽ നിന്നും
വിയർപ്പു പുരണ്ട കുറേ നോട്ടുകൾ എടുത്ത് അവളുടെ നേരെ നീട്ടി. മോള് എണ്ണി നോക്ക്.
അവൾ അച്ഛനെ ദയനീയമായി നോക്കി. എന്നിട്ട് ആ നോട്ടിലേക്കും. നോട്ട് എണ്ണിനോക്കിയിട്ട് ഇത് കൂടുതലുണ്ട്
അച്ഛാ.
അത് മോളെ കൈയ്യിൽ വച്ചോ പരീക്ഷ എഴുതാൻ പോകുമ്പോൾ എന്തെങ്കിലും ആവശ്യം വന്നാലോ.
അയാൾ കുളിക്കാനായി പുഴയിലേക്ക് പോയി.
അവൾ ഓർത്തു വീട് ഇതുവരെ ഓല മേഞ്ഞിട്ടില്ല. മഴ വന്നാൽ ഒരു തുള്ളി വെള്ളം വെളിയിൽ പോകില്ല. ഓല വാങ്ങാൻ വച്ചിരുന്ന കാശാവും തനിക്ക് ഫീസടക്കാൻ തന്നത്.
ഈ അവസ്ഥ മാറണമെങ്കിൽ തനിക്ക് ഒരു ജോലി ആവശ്യമാണ്. പക്ഷെ അച്ഛന്റെ ആഗ്രഹം എത്ര കഷ്ട്ടപ്പാട് വന്നാലും മോളെ ഒരു ഡോക്ടർ ആക്കണമെന്നതാണ്.
തനിക്കതിനു കഴിയും എന്ന വിശ്വാസവും ഉണ്ട്. എങ്കിലും അഞ്ചാറ് വർഷം ഇനിയും തനിക്കു വേണ്ടി അച്ഛൻ കഷ്ട്ടപ്പെടണമല്ലോ എന്ന് ആലോചിക്കുമ്പോൾ നെഞ്ചിലൊരു നീറ്റൽ.
പേടിയോടെ അവർ കാത്തിരുന്ന ആ തുലാവർഷം എത്തി. പഴയ ചാക്കും
ടാർപാളനും ഒക്കെ എടുത്തിട്ട് അച്ഛൻ ചോരുന്നിടമൊക്കെ ഒരുവിധം അടക്കാൻ ശ്രമിച്ചു. പക്ഷെ നല്ല കാറ്റു വീശിയപ്പോൾ എല്ലാം പറന്നു പോയി. വെള്ളം മുഴുവനും വീട്ടിനുള്ളിൽ. ചാരു ഒരു പ്ളാസ്റ്റിക് സഞ്ചിയിൽ തന്റെ ബുക്കുകളൊക്കെ അടുക്കി വച്ചു. കോളേജ് ലൈബ്രറിയിൽ നിന്നും പഠിക്കാൻ എടുത്ത ബുക്കുകളും ഉണ്ട്. അത് വല്ലതും നനഞ്ഞാൽ പിന്നെ പിഴയൊടുക്കണം. അങ്ങനെ ഒരു അധിക ചിലവ് കൂടി താങ്ങാൻ അച്ഛന് കഴിയില്ല.
ഉള്ള പാത്രങ്ങളൊക്കെ എടുത്ത് വച്ച് വെള്ളം നിറയുമ്പോൾ കളഞ്ഞും നേരം വെളുപ്പിക്കും. ചിമ്മിനി വെട്ടത്തിലാണ് പഠിപ്പ്. അങ്ങനെ വളരെ കഷ്ട്ടപ്പാടിനിടയിലും അവൾ പ്രതീക്ഷ കൈവെടിഞ്ഞില്ല.
അങ്ങനെ ആ കഷ്ട്ടപ്പാടും ദുരിതങ്ങളും മറികടന്ന് ചാരു എൻട്രൻസ് എക്സാം
ഒന്നാം റാങ്കോടെ പാസ്സായി.
കോളേജിൽ അവളൊരു ഹീറോ ആയി. അവളെ കളിയാക്കിയവരൊക്കെ തോറ്റു തുന്നം പാടിയപ്പോൾ അവൾ തല ഉയർത്തി തന്നെ നിന്നു. ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഒരിടത്തും തോൽക്കില്ല.
താമസിയാതെ തന്നെ ചാരു മെഡിസിന് ചേർന്നു. വർഷം അഞ്ച് കഴിഞ്ഞു.
എല്ലാവരും കളിയാക്കിയ ആ കൂലിപ്പണിക്കാരന്റെ മകൾ ഒരു ഡോക്ടർ ആയി തിരിച്ചു വന്നിരിക്കുന്നു. എല്ലാവരും ചേർന്ന് അവൾക്കൊരു വൻ സ്വീകരണം തന്നെ കൊടുത്തു. അവളേയും അച്ഛനേയും കളിയാക്കിയവരൊക്കെ
ഇന്ന് അവളെ അഭിനന്ദിക്കാനെത്തി.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിട്ടും ആ പ്രതിസന്ധിയിലൊന്നും തളരാതെ
പിടിച്ചു നിന്ന ആ അച്ഛനും അമ്മക്കും മകൾക്കും എല്ലാവരും
അഭിനന്ദനങ്ങൾ
അറിയിച്ചു. ചാരു അവളുടെ അച്ഛനു കൊടുത്ത വാക്കു പാലിച്ചു. ഇന്ന് അവളൊരു ഡോക്ടർ ആയി.
ശുഭം
ശ്രീകല മോഹൻ
12/6/21
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക