നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമുദ I Short Story I Sarath Mangalath

 

സ്റ്റീല്‍ പാത്രത്തില്‍ വാഴയില വട്ടത്തില്‍ മുറിച്ച് അതിനു മുകളില്‍ വിളമ്പിയ  ചൂടു പൂരിമസാല ഞാനും , അമുദയും  പതിയെ കഴിച്ചു.
        അതിനു ശേഷം റോഡ് മുറിച്ച് കടന്നു ബസ്സ്റ്റോപ്പില്‍ വന്നയുടനെ തന്നെ നാഗര്‍കോവില്‍ ബസ്സ് വന്നു. ഞാനതില്‍ കയറി ഇടതു വശത്തെ സീറ്റില്‍ ഇരുന്നപ്പോഴും അമുദയെന്നെ  നോക്കുന്നുണ്ടായിരുന്നു, 
 ഏറ്റവും പ്രിയപ്പെട്ട ഒരാളെ യാത്രയാക്കുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്.  കുറച്ചു മണിക്കൂറുകള്‍ കൊണ്ട്  ഒരാള്‍ അത്രയും പ്രിയപ്പെട്ടതാവുമോ...?
      ''ഒരു മുഴം സന്തോഷം തരാന്‍ ഒരായുസ്സിന്റെ ബന്ധമൊന്നും വേണ്ട, ഏതാനും നിമിഷങ്ങള്‍ മതിയെന്ന് '' 
               അമ്മു ഒരിക്കല്‍ എഴുതിയതോര്‍ത്തു. 
        അമുദയുടെ മുഖം കണ്ടപ്പോള്‍ ആ വാക്കുകള്‍ എത്ര ശരിയെന്ന് എനിക്കും തോന്നി. 
                 കന്യാകുമാരിയുടെ കാഴ്ച്ചകളെ പിന്നിലാക്കി ബസ്സ് മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു. 
                               ഇന്നലെ രാവിലെ പെട്ടന്നൊരു തോന്നലിലാണ്  ഈ യാത്ര പ്ലാന്‍ ചെയ്തത്. വൈകിട്ട് ഏകദേശം ഏഴു മണിയോടു കൂടി ഇവിടെയെത്തി. 
    ഒരുലോഡ്ജില്‍ മുറിയെടുത്തു ഫ്രഷ് ആയ ശേഷം പതിയെ പുറത്തിറങ്ങി, കടല്‍ തീരത്തിന്റെ ഭാഗത്തേക്ക് നടന്നു. 
     രതി സമാഗമത്തിന്റെ ആലസ്യത്തില്‍ മയങ്ങി കിടക്കുന്നൊരു പെണ്ണിനെ പോലെ രാവ്  കടലിനോട് ചേര്‍ന്നു കിടന്നു. തിരമാലകള്‍ കരിങ്കല്‍ കൂട്ടങ്ങളില്‍ മുത്തുകളായി  ചിതറി തെറിക്കുന്നുണ്ടായിരുന്നു. 
                      കടലിനഭിമുഖമായുള്ള കല്‍പ്പടവിലിരുന്ന് വെറുതെ ഫോണ്‍ നോക്കിയപ്പോഴാണ് അമ്മു  അവളുടെ ഫെയ്സ്ബുക്ക് പേജില്‍ എന്റെ യാത്രയെ പറ്റി എഴുതിയിരിക്കുന്നത് കണ്ടത്, 
       പെട്ടന്നൊരു ദിവസം സഞ്ചീം തൂക്കി കന്യാകുമാരിക്ക് പോയ എന്റെ സുഹൃത്ത് എന്നു പറഞ്ഞൊരു കുറിപ്പ് ...വായിച്ചപ്പോ ചിരി വന്നു.
                     യാത്രകളും , കാഴ്ച്ചകളുമെല്ലാം സ്വന്തം വീടിനടുത്തുള്ള ചെറിയ ടൗണിന്റെ സിഗ്നലിനപ്പുറം  പോകാത്തൊരാള്‍ എന്ന് പറഞ്ഞവളത്  അവസാനിപ്പിച്ചിരിക്കുന്നു.  
       യാത്രകളെപ്പോഴും ഒത്തിരി ഇഷ്ടങ്ങള്‍ തന്നെയാണ് , പലപ്പോഴുമത് കൂടതലായി സാധിക്കാറില്ലെങ്കിലും....
             കടലെടുത്തു പോയൊരു നഗരത്തിന്റെ അവശേഷിപ്പുകളെ പേറുന്ന ധനുഷ്ക്കോടിയിലും, വയലറ്റ് പൂക്കളുടെ ഇടയിലൂടെ കുടജാദ്രിയിലെ തണുപ്പിലൂടെയും മനസ്സു കൊണ്ടാല്ലാതെ യാത്രകള്‍ പോവണമെന്നുണ്ട്.
                 കഥയും, നമ്മളും യാത്രകളില്‍ വളരുമെന്നല്ലേ...? 
      എവിടെയോ വായിച്ചൊരു വരികള്‍ വീണ്ടും ഓര്‍മ്മകളിലേക്കണയുന്നു.
     '' രാജീവനും, നന്ദിതയും വന്നിരുന്ന കടല്‍ തീരത്തെ കല്‍പ്പടവില്‍ കാറ്റു കൊള്ളാന്‍ വരുന്നോ നീ ...? 
    ''അവരൊക്കെയാരാ...?''
                       എന്റെ മെസ്സേജിന് സ്വതവേ ട്യൂബ് ലൈറ്റായ അമ്മുവിന്റെ മറുപടി അതായിരുന്നു. 
       '' മേഘമല്‍ഹാറിലെ ബിജുമേനോനും, സംയുക്തയും....''   ഞാന്‍  മറുപടി നല്‍കി.
      '' ആ ഇപ്പോ മനസ്സിലായി ''
ഒരു ചിരിയോടെ അമ്മു മറുപടി അയച്ചു.
     നേരം വൈകിയതിനാലാവണം കടല്‍തീരം ഏറെക്കുറേ വിജനമാണ്. ഞാനിരിക്കുന്ന കല്‍പടവിന് അങ്ങേ അറ്റത്ത് ഒരു സ്ത്രീ രൂപം എന്നേ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. നേരിയ വെളിച്ചത്തില്‍ അവളുടെ നിറം മങ്ങിയ സാരി കാണാമായിരുന്നു. കുറച്ച് ചെമ്പിച്ച മുടിയില്‍ മുല്ലപൂ ചൂടിയിട്ടുണ്ട്. 
     എന്റെയുള്ളിലെ മാംസ ദാഹിയുണര്‍ന്നു ഞാനവളെ നോക്കി ചിരിച്ചപ്പോള്‍ അവളും പതിയെ ചിരിച്ചു.. എന്നിട്ട് അരികിലേക്ക്  വന്നു.
  ''മുന്നൂറു രൂപാ കൊടുത്താ പോതും സാര്‍ കൂടെ വാങ്കോ...!!''
                 കാണാന്‍ അത്രയൊന്നും  ഭംഗിയില്ലെങ്കിലും, മെലിഞ്ഞ ശരീരമാണെങ്കിലും  സാരിക്കുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അവളുടെ മാറിടങ്ങളില്‍ എന്റെ കണ്ണുകള്‍ ഇഴഞ്ഞു നടന്നു. 
   ''എന്റെ റൂമിലേക്ക് പോവാം..'' 
    അവള്‍ തലയാട്ടി കൊണ്ട് പുറകെ വന്നു. 
ഒരു തട്ടുകടക്കു മുന്നിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് പോവാമെന്ന് പറഞ്ഞപ്പോള്‍ മടി പറയാതെ കൂടെ  വന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാനവളാട് പേര് ചോദിച്ചു.
     ''അമുദ'' അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. 
         ലോഡ്ജിലേക്ക് കയറി പോകുമ്പോള്‍ റിസപ്ഷനില്‍ ഉണ്ടായിരുന്ന പയ്യന്‍ അമുദയെ പാളി നോക്കുന്നുണ്ടായിരുന്നു.
   റൂമിലെത്തി ഞാന്‍ ഫ്രെഷ് ആയി വന്നപ്പോള്‍ അമുദ കട്ടിലില്‍ തല കുനിച്ചിരിക്കുകയായിരുന്നു. അവളുടെ കൈകളില്‍  കറുത്ത കുപ്പി വളകളുണ്ടായിരുന്നു. വില കുറഞ്ഞ ഏതോ സ്പ്രേയുടെ മണമുണ്ടായിരുന്നു.
               ഞാനവളെ അടുത്തേക്ക് ചെന്ന് ചേര്‍ത്തു പിടിച്ചുമ്മ വെച്ചു...മാറില്‍ നിന്ന് സാരി ഊര്‍ത്തിയിട്ടു...എന്റെ ശരീരം ചൂട് പിടിക്കുന്നുണ്ടായിരുന്നു. ബ്ലൗസ് അഴിക്കാന്‍  കൈകള്‍ തുനിഞ്ഞപ്പോള്‍ അവള്‍ തടഞ്ഞു...
      ''അതു വേണ്ടാം സാര്‍...''
              ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി ... അവള്‍ പാവാടചരടില്‍ പതിയെ പിടിച്ച് അഴിക്കാന്‍ ശ്രമിച്ച് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വീണ്ടും അവളുടെ മാറിടത്തില്‍ കൈ വെക്കാന്‍ ശ്രമിച്ചു...അമുദയത് തടഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഞാന്‍ ബലമായി അവളുടെ ബ്ലൗസ്സിന്റെ ഹുക്കുകള്‍ അഴിച്ചു. കറുത്ത ബ്രായിക്കുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാറിടം എന്നെ വീണ്ടും കൊതിപ്പിച്ചു. ഉള്ളില്‍ ചുര മാന്തുന്ന മൃഗ തൃഷ്ണയോടെ ഞാന്‍ ബ്രായും ഉരിയെടുത്തു.
   ഒരു നിമിഷം ....!
               അഴിഞ്ഞു പോയ ബ്രായോടൊപ്പം ചുരുട്ടിയ ഒരു തുണിക്കഷ്ണവും താഴേക്ക് വീണു....അവളുടെ ഇടതു മാറിടത്തിനു സ്ഥാനത്ത് ശൂന്യത മാത്രം.... അതു വരെ 
കാമത്താല്‍ ചൂടു പിടിച്ചു നിന്ന എന്റെ ശരീരം ഉരികിയൊലിച്ച പോലെ ഇല്ലതായി.
ഞാന്‍ കട്ടിലിലേക്ക് പതിയെ ഇരുന്നു...കൂടെ അവളും...
                     കുറച്ചു നിമിഷത്തെ നിശബ്ദത ആ ലോഡ്ജുമുറിയെ വീര്‍പ്പു മുട്ടിച്ചു.
  ''എല്ലാരും സൊല്ല മാതിരി പസി, പട്ടിണി സൊല്ലി ഇന്ത തൊഴിലിക്ക് വരലയേ നാന്‍,  എങ്ക അപ്പാ, അമ്മ നാന്‍ ചിന്ന വയസ്സായിരുക്കുമ്പോതെ എരന്തിടിച്ച് ,അതുക്കപ്പുറം എന്‍ ചിറ്റി കൂടെ താന്‍ എന്‍ വാഴ്ക്കൈ''
           ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതിനാലാവണം അമുദ തുടര്‍ന്നു...
             '' പ്ലസ് ടു പഠിച്ചിരിക്കുമ്പോ താന്‍ ഒരുത്തരെ കാതലിച്ചേ... കടസ്സിയില്‍ അവന്‍ എന്നെ യേമാത്തി ഇന്നൊരു കല്ല്യാണം  പണ്ണീട്ടേന്‍, അവന്‍ മേലേ ഇറക്കണ കോപത്തിലെ താന്‍ നാന്‍ 
ഇന്ത തൊഴിലിക്ക് വന്തേ...എന്‍കിട്ടേ വന്ത വര്‍ക്കിട്ടേയെല്ലാം പോയിട്ടേന്‍.. ഇരണ്ട് വര്‍ഷത്ത്ക്ക് മുന്നാടി താന്‍ ഇന്ത നോയി ഇരിക്ക്റ്തെന്ന് തെരിഞ്ചത്.  പോന വര്‍ഷം ബ്രെസ്റ്റ് എടുക്ക വേണ്ടിയതാ പോച്ച് , ഇപ്പോ  മരുന്ന്, മന്ത്ര എന്ന് നാന്‍ വാഴ്ക്കയെ ഓട്ടിട്ടിറ്ക്കേന്‍ സാര്‍ ....എന്നാലും ഇപ്പോ  പറവാലേ....''
       കുറച്ചു നേരത്തെ പരിചയം കൊണ്ട് അമുദ അവളുടെ ജീവിതം തന്നെ എന്നോട് പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും ആദ്യമായി കാണുന്ന ചിലരോട് ഒരു പ്രത്യേക അടുപ്പം നമുക്ക് തോന്നാറില്ലേ..? 
       അപ്രതീക്ഷിതമായ ആ കാഴ്ച്ചയില്‍ പതറി പോയ എന്റെ മനസ്സിന്റെ സംയമനം ഞാന്‍ വീണ്ടെടുത്തിരുന്നു...ഞാന്‍ പതിയെ അമുദയെ ചേര്‍ത്തു പിടിച്ചു. പക്ഷെ അപ്പോഴെനിക്ക് അവളോട് കാമം തോന്നുന്നുണ്ടായിരുന്നില്ല..
                        ആ രാത്രി ഞങ്ങള്‍ ഉറങ്ങിയില്ല.....ഓരോ വിശേഷങ്ങള്‍ പറഞ്ഞു....അമുദ തമിഴ് പാട്ടുകള്‍ പാടി...നേരം വെളുക്കും വരെ ഞങ്ങള്‍ പരസ്പരം വെറുതെ പുണര്‍ന്നു കിടന്നു. 
             ഓര്‍ത്തു വെക്കാന്‍ ചില നേരങ്ങള്‍ അതിഥികളായി നമ്മേ തേടിയെത്തുന്ന നേരങ്ങളുണ്ടാവും ഓരോ ജീവിതങ്ങളിലും....
              ബസ്സ് ഒരു ഗട്ടറില്‍ ചാടിയപ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നുമുണര്‍ന്നത് ....
      ''അമുദാ...ഞാനിനിയും വരും ഇവിടേക്ക്....നിന്നെ കാണാന്‍....''
ഞാന്‍ മന്ത്രിച്ചു...!!
    കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളിലും നമുക്കായി കാലം കാത്തു വെച്ചിരിക്കുന്നത് എന്താണെന്നറിയാത്ത കൊണ്ടാവും ജീവിതമെന്നും ഒരു അദ്ഭുതമായി തന്നെ നമുക്കു മുന്നിലിങ്ങനെ നില്‍ക്കുന്നത്....!!
Written by Sarath Mangalath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot