ഇടയ്ക്ക് വീശുന്ന കാറ്റിലേറി കഴിഞ്ഞ ദിവസങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഫാൻസി കടകളും, ബലൂൺ കച്ചവടക്കാരും അടുത്ത ഉത്സവപറമ്പിലേക്കുള്ള യാത്രയ്ക്ക് തിരക്കിട്ടു ഒരുങ്ങുന്നു..
പൊട്ടിയ ബലൂണിന്റെയും, ഉടഞ്ഞവളപ്പൊട്ടുകളും തിരഞ്ഞു ബാല്ല്യങ്ങൾ മണ്ണിൽ നോക്കി നടക്കുന്നുണ്ട്..
ഇനിയും പൊളിക്കാത്ത കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ ചെറിയ ചെറിയ സംഘങ്ങൾ വന്നു പോയിക്കൊണ്ടിരുന്നു.. വിലപേശി വാങ്ങുന്ന സാധനങ്ങൾ എന്തോ സാധിച്ച മട്ടിൽ കൊണ്ട് പോകുന്നവരുടെ മുഖത്ത് വിരിയുന്ന നിഗൂഢഭാവം കാണുമ്പോൾ കച്ചവടക്കാരുടെ ഉള്ള് പിടയുന്നത് കുടുബത്തിലുള്ളവരെ ഓർത്താവും.
തന്റെ കട എട്ടാംനാൾ കൊടിയിറക്കം കഴിഞ്ഞേ പൊളിക്കാറുള്ളു.വർഷങ്ങൾ ആയി തുടരുന്ന രീതിആണ്.
"ചേട്ടാ "
ചിന്തകളിൽ നിന്നുണർത്തിയ ശബ്ദം തിരഞ്ഞു മുന്നിൽ നിൽക്കുന്ന കൊച്ചു പയ്യനിൽ കണ്ണുകൾ ഉടക്കി നിന്നു. പാറിക്കളിക്കുന്ന മുടികൾക്കിടയിൽ ആഴത്തിലേക്ക് എത്തി നോക്കുന്ന കണ്ണുകളിലെ ദയനീയ ഭാവം..അഴുക്ക് പിടിച്ച വസ്ത്രങ്ങൾ, സേഫ്റ്റി പിന്നിനാൽ അലക്ഷ്യമായി ചേർത്ത് വച്ചിരിക്കുന്നു.
"എന്താടാ..?"..
തന്റെ ചോദ്യം അവനിൽ ഞെട്ടലുളവാക്കിയെന്ന് തോന്നി.
പിന്നിൽ മറച്ചു വെച്ചിരുന്ന കരടിപാവ അവൻ മുന്നിലേക്ക് വെച്ചു..
"ഇത്.."
അവന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
"ഇതിന് എന്ത് പറ്റി.. കേട് ആയോ?"
പാവ എടുത്ത് നോക്കികൊണ്ട് ചോദിച്ചു.
തന്റെ കടയിൽ നിന്ന് വിറ്റുപോകാതെ കാണാതെ ആയത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു..
"കേട് ആയതല്ല.."അവൻ മുഖം കുനിച്ചു.
"പിന്നെ,ഇതിന്റെ പൈസ തിരിച്ചു വേണോ..?"
തന്റെ ചോദ്യം കേട്ട് അവൻ മുഖമുയർത്തി.. പേടിച്ചരണ്ട ആ കണ്ണുകളിൽ പൊടിച്ചു തുടങ്ങിയ കണ്ണുനീർ തുള്ളികൾ കണ്ടു...
"ഇത്, ഞാൻ വാങ്ങിയതല്ല.. "
അവൻ പിന്നെയും മുഖം താഴ്ത്തി.
"ഇത് ഞാൻ ഇന്നലെ ഇവിടെ നിന്ന് മോഷ്ടിച്ചതാണ് ചേട്ടാ.."
അവന്റെ കണ്ണുനീർ കവിൾത്തടങ്ങളിലൂടെ ഒഴുകി ഇറങ്ങി..
"ആഹാ.. കൊള്ളാല്ലോ..! പിന്നെ നീ എന്തിനാ തിരിച്ചുകൊണ്ട് വന്നേ?"
തന്റെ ശബ്ദം മയപ്പെടുത്തി ചോദിച്ചു. "അത്.. ചക്കി മോൾ എന്നെ ഒത്തിരി വഴക്ക് പറഞ്ഞു..തിരിച്ചു കൊടുക്കാതെ എന്നോട് മിണ്ടില്ലെന്ന് പറഞ്ഞു.."
ചക്കി മോൾ പിണങ്ങിയതിന്റെ വേദന അവന്റെ മുഖത്തു നിന്നും വായിച്ചു.
"അല്ല.. നീ എന്തിനാ ഇത് എടുത്തത്? മോഷ്ടിക്കുന്നത് തെറ്റ് ആണെന്ന് നിനക്കറിയാമായിരുന്നില്ലേ?" അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു..
"അറിയാംചേട്ടാ.. ചക്കിമോൾക്ക് പാവ വേണമെന്ന് അമ്മയോട് പറയുന്നത് കേട്ടപ്പോൾ ..!"പതിയിൽ നിർത്തി,
അവൻ കടയുടെ തൂണിൽ കൈ വിരലിലെ നഖം കൊണ്ട് കോറി..
"ചക്കിമോൾ തളർന്ന് കിടക്കുവാ ചേട്ടാ,
എഴുന്നേൽക്കില്ല.അമ്മയോട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞാൽ അപ്പോൾ എന്നെ പിടിച്ചു തല്ലും..വേദനിക്കുന്നത് എനിക്കാണെങ്കിലും അമ്മയാവും ആദ്യം കരയുക.." അവന്റെ മുഖത്തുതെളിഞ്ഞു
മായുന്ന ഭാവങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഇടയ്ക്ക് കയറി..
"അപ്പോൾ നിന്റെ അച്ഛനോ?" ഇടയിൽ കയറിചോദിച്ചു.
"അച്ഛൻ മരിച്ചു പോയെന്ന് അമ്മ പറയുന്നു. പക്ഷെ എല്ലാരും പറയണത് അച്ഛൻ ഞങ്ങളെ ഇട്ടേച്ചു വേറെ ഏതോ പെണ്ണിനോപ്പം പോയെന്ന്.."
അവൻ പ്രതീക്ഷിച്ചപോലെ തന്റെ ഭാഗത്തുനിന്നും പ്രതികരണം ഇല്ലാതെ വന്നപ്പോൾ അവന്റെ ഭയം തെല്ലു കുറഞ്ഞ പോലെ തോന്നി.
"നമ്മളെ പോലെ മക്കൾ ചേട്ടനും കാണും,ഈ പാവതിരിച്ചു കൊടുത്ത് ചേട്ടനോട് മാപ്പ് ചോദിക്കണം എന്നാണ് ചക്കിമോൾ പറഞ്ഞത്.. ഇനി ഒരിക്കലും ഞാൻ മോഷ്ടിക്കില്ല ചേട്ടാ..സത്യം "
അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു. പാറി പറന്ന ആ മുടിയിഴകളിൽ വാത്സല്ല്യ ത്തോടെ തലോടികൊണ്ട് പറഞ്ഞു.
"മോനെ.. മോഷ്ടിക്കുന്നതൊന്നും ഒരിക്കലും നിലനിൽക്കില്ല..നേർ വഴിയിൽ നേടുന്നത് മാത്രമേ എന്നും നമുക്ക് സ്വന്തമാവൂ... കൂടാതെ കള്ളൻ എന്ന് പേര് ഒരിക്കൽ വീണു കഴിഞ്ഞാൽ പിന്നെ എത്ര നല്ലത് ചെയ്താലും, കള്ളൻ എന്ന പേരിലെ അറിയപ്പെടുകയുള്ളു."
അവൻ അത് കേട്ട് മനസ്സിലായില്ലെങ്കിലും വെറുതെ തലയാട്ടി.
"നേരം വൈകി ചേട്ടാ.. ഞാൻ
പൊയ്ക്കോട്ടെ?" അവൻ തന്റെ മുഖത്തു നോക്കി.
കൊണ്ട് വന്ന പാവയെ ഒന്ന്കൂടി നോക്കിയശേഷം അവൻ തിരിഞ്ഞു നടന്നു.
നടന്നകലുന്ന അവനെ തിരിച്ചു വിളിച്ചു. അവൻ കൊണ്ട് വന്ന പാവ അവന്റെ കയ്യിൽ വച്ചു കൊടുത്തു.
"ഇത് നിന്റെ ചക്കിമോൾക്ക് കൊടുത്തേക്ക്. ചേട്ടന്റെ സമ്മാനം ആണെന്ന് പറഞ്ഞാൽ മതി.."
അവൻ ആശ്ചര്യത്തോടെ തന്റെ മുഖത്ത് കണ്ണുകൾ ഉറപ്പിച്ചു.
"ചക്കിമോൾ പിണങ്ങും ചേട്ടാ.. "അവൻ മനസ്സില്ലാ മനസ്സോടെ പറഞ്ഞു.
“ഇല്ലെടാ.. ചക്കിമോൾ പിണങ്ങില്ല.ഇത് അവൾക്ക് വേണ്ടി ദൈവം പണിതതാണ്"
അവൻ സന്തോഷത്തോടെ തുള്ളി ചാടി നടന്നു പോകുമ്പോൾ പണ്ട് വിശപ്പ് സഹിക്കാൻ കഴിയാതെ അടുത്ത വീട്ടിലേ കപ്പതോട്ടത്തിൽ നിന്നും ഒരു ചുവട് കപ്പപറിച്ചതിന് മത്തായിമുതലാളി ബെൽറ്റിന് തല്ലിചതച്ച തന്റെ കാലിലെ ഇനിയും മായാത്ത വടുക്കളിൽ അറിയാതെ വിരലോടിച്ചുകൊണ്ടിരുന്നു.
ശുഭം.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക