നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാനം I Dr Venus


 "അപ്പൂപ്പൻ എന്താ ഒരുങ്ങാത്തത്? ഇന്നു പുറത്ത് പോകുമ്പോൾ ഞാനും കൂടെ വരും "- പറയുമ്പോൾ കൊച്ചുമകൻ്റെ ശബ്ദത്തിൽ വാശി കലർന്നിരുന്നു.
"എവിടേയ്ക്ക്? അപ്പൂപ്പൻ എവിടെയും പോകുന്നില്ല" - മറുപടി പറയുമ്പോൾ അവനെ വാശിയിൽ നിന്ന് പിന്തിരിപ്പിയ്ക്കാമെന്ന് വെറുതെ വ്യാമോഹിച്ചു.
" അതു വെറുതെ! അപ്പൂപ്പൻ്റെ ഫ്രണ്ട്സ് ഇന്നലെ വൈകുന്നേരം വന്നപ്പോൾ പറഞ്ഞതല്ലേ, ഇന്ന് വൈകുന്നേരം പുറത്തേയ്ക്കിറങ്ങണമെന്ന് ?വീട്ടിനുള്ളിൽ തന്നെ ഇങ്ങനെ അടച്ചു പൂട്ടി ഇരിയ്ക്കേണ്ടെന്നു പറഞ്ഞത് ഞാൻ കേട്ടല്ലോ? ഈ അപ്പൂപ്പൻ്റെ ഒരു മറവി!"_ ശ്രീഹരി നിറുത്താനുള്ള ഭാവമില്ല.
" മറന്നതല്ല കുഞ്ഞേ!അപ്പൂപ്പന് പുറത്തേയ്ക്കൊന്നും ഇറങ്ങാൻ തോന്നുന്നില്ല"
"അതു പറ്റില്ല, ഇന്നേതായാലും നമുക്കു് പോകാം അപ്പൂപ്പാ. എത്ര നാളായി പാർക്കിൽ പോയിട്ട്.' അപ്പൂപ്പൻ വേഗം ഒരുങ്ങ്. ഞാൻ പോയിട്ട് വേഗം റെഡിയായി വരാം.ഇപ്പോൾ തന്നെ അപ്പൂപ്പൻ്റെ ഫ്രണ്ട്സ് കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും."
ഒരു ചിത്രശലഭം കണക്കെ പാറിപ്പറന്ന് ശ്രീഹരി മുന്നിൽ നിന്നു മറയുമ്പോഴും ഒരു തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ് മനസ്സ്.വൈകുന്നേരത്തെ, പാർക്കിൽ വച്ചുള്ള കൂട്ടുകാരുമായുള്ള കൂടിച്ചേരലിൽ നിന്ന് വിട്ടുനിന്നിട്ട് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു. ശരിയ്ക്കും പറഞ്ഞാൽ കഴിഞ്ഞ മാസം ഇരുപത്തൊന്നിനു ശേഷം വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിട്ടില്ല. അന്നാണല്ലോ തൻ്റെ ഒരു ചിറക് നഷ്ടപ്പെട്ടത്.
തലേന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, വെളുപ്പിനു നേരത്തേയുണർന്ന് അമ്പലത്തിൽ പോകണമെന്ന് മാലതി പറഞ്ഞിരുന്നു. സാധാരണ താൻ ഉണരും മുൻപേ, ശബ്ദമുണ്ടാക്കാതെ കട്ടിലിൽ നിന്നും എഴുന്നേറ്റു പോയിട്ടുണ്ടാകും, അവൾ. പക്ഷേ താൻ ഉറക്കമുണർന്നിട്ടും കണ്ണു തുറക്കാതെ തൻ്റെയരികിൽ ഉറക്കത്തിലായിരുന്നു അവൾ, അന്ന് .തൻ്റെ ശബ്ദം കേട്ടു ഞെട്ടിയുണരുമ്പോൾ അവളുടെ മുഖത്തു തെളിയുന്ന ഭാവങ്ങൾ കാണാനുള്ള വ്യഗ്രതയോടെ, ശബ്ദമുണ്ടാക്കി, കൈ നീട്ടി അവളുടെ ദേഹത്തു സ്പർശിയ്ക്കുമ്പോൾ സത്യത്തിൽ ഞെട്ടിപ്പോയത് താനാണ്. മഞ്ഞിൻെറ തണുപ്പായിരുന്നു നീണ്ടു മെലിഞ്ഞ വിരലുകൾക്ക് .തൻ്റെ വിളി കേൾക്കാനാകാത്ത ദൂരത്തിലായിരുന്നു അവൾ.
അലമാര തുറന്നു. ഭംഗിയായി ഇസ്തിരിയിട്ടടുക്കി വച്ചിരിക്കുന്ന തൻ്റെ വസ്ത്രങ്ങൾ. ഹാങ്ങറിൽ തൂങ്ങുന്ന ഷർട്ടുകൾ. മറ്റൊന്നു മാറ്റിയുടുക്കാനായി തിരയവേ, കഴിഞ്ഞ മുപ്പത്തി ആറുവർഷങ്ങളായി താൻ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലെന്നോർത്തു.
വൈകുന്നേരത്തെ കാപ്പി കഴിയുമ്പോഴേയ്ക്കും പുറത്തു പോകാനുള്ള വസ്ത്രങ്ങളുമായി അവൾ അരികിലുണ്ടാകും. .... മാലതി. എല്ലാ കാര്യത്തിനും താൻ നിഴൽ പോലെ ! തൻ്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ!
വൈകുന്നേരങ്ങളിൽ ഒന്ന് നടന്ന്, കൂട്ടുകാരെയും കണ്ട്, ദീപാരാധനയും കഴിഞ്ഞ് വീട്ടിലെത്തിയാൽ മതി എന്ന നിർബ്ബന്ധമായിരുന്നു അവൾക്ക്. പുറത്തിറങ്ങാതെ ഇരുപത്തിനാലു മണിക്കൂറും വീട്ടിൽ തന്നെ ഇരിപ്പുറപ്പിച്ചാൽ മടിയനായിപ്പോകുമത്രെ.... പിന്നെ വയസ്സനും.
ഇപ്പോൾ ഈ വീട്ടിൽ ഏകാന്തത തന്നെ ചൂഴ്ന്ന് നിൽക്കുകയാണ്. മൗനത്തിൻ്റെ വാത്മീകത്തിനുള്ളിൽ അകപ്പെട്ട പോലെ .പക്ഷേ, ഈ മുറിയിൽ അവളുടെ ഗന്ധമുണ്ട്. തനിയ്ക്കറിയാം, മറഞ്ഞു നിന്നാണെങ്കിലും തന്നെ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ എപ്പോഴും തനിയ്ക്കരികിലുണ്ടെന്ന്.
തൊണ്ട വറ്റിവരളുന്നു..മേശപ്പുറത്തെ സ്റ്റീൽ ഫ്ലാസ്ക്കിൽ നിന്ന് വെള്ളം പകരാനെടുക്കുമ്പോൾ, അതിൻ്റെ തിളങ്ങുന്ന പ്രതലത്തിൽ തൻ്റെ മാത്രം രൂപം, ഏകനായ താൻ. അന്നൊരു ദിവസം മാളിൽ നിന്ന് കൗതുകം തോന്നിയ രൂപത്തിലുള്ള ഫ്ലാസ്ക് തെരഞ്ഞെടുക്കുമ്പോൾ മാലു സന്തോഷത്തോടെ അതിൽപ്പതിഞ്ഞ തങ്ങളുടെ രൂപം കാണിച്ചു തന്നു കൊണ്ടു പറഞ്ഞിരുന്നു, " നോക്കൂ കൃഷ്ണേട്ടാ ഫ്ലാസ്ക്കിൻ്റെ പുറത്തുമുണ്ട് നമ്മൾ രണ്ടു പേരും ഒന്നിച്ച്. ഇന്നു മുതൽ ഇതിലാണ് നമ്മുടെ ബഡ്റൂമിൽ വെള്ളം വയ്ക്കുന്നത്."ഫ്ലാസ്ക്ക് ചരിച്ചു നോക്കി.അതിനുള്ളിൽ മീനമാസത്തിൻ്റെ വറുതി...മാലുവിൻ്റെ സാന്നിദ്ധ്യമില്ലാത്ത ഈ വീടുപോലെ!
മുറിയിലെ ഓരോ പൊട്ടിലും പൊടിയിലുമുണ്ട് മാലുവിൻ്റെ വിരൽപ്പാട് .ചിന്തകളിൽ മാലുവിൻ്റെ രൂപം, വാക്കുകൾ എല്ലാം നിറയ്ക്കുന്നവ..
" ഇങ്ങനെ എല്ലാറ്റിനും എൻ്റെ കയ്യ് തന്നെ എത്തണമെന്നു പറഞ്ഞാൽ കഷ്ടം തന്നെയാണേ.ഞാനില്ലാതെ ആയാലും ജീവിയ്ക്കാൻ അറിയേണ്ടേ? ഈ വീട്ടിൽ ഓരോന്നുമെവിടെയാണ് വച്ചിരിയ്ക്കുന്നതെന്ന് കൃഷ്ണേട്ടനറിയോ? ഒന്നും വേണ്ട, കൈ തുടയ്ക്കാനുള്ള ടവൽ എവിടെയാണ് വയ്ക്കണതെന്ന്.. കുട്ടികൾ ഉണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.അവർക്കൊക്കെ അവരുടേതായ തിരക്കുകൾ ഉണ്ട്. "
വൈകുന്നേരം പുറത്തു പോകാനുള്ള വസ്ത്രങ്ങൾ എടുത്തു തരുന്നതിനിടെ, ആത്മഗതം പോലെ, തലേന്ന് മാലതി പറഞ്ഞതാണ്.
"അതെന്താ എന്നെ ഇവിടെ ഇട്ടിട്ട് മാലു എവിടെ പോകുകയാണ്? ഓ, അമേരിക്കയിലുള്ള മൂത്ത മകനൊപ്പം പോയി താമസിയ്ക്കാനുള്ള പരിപാടിയാ ണോ? ഇതെല്ലാം ഓരോന്ന് ചെയ്തു തന്ന് നീ തന്നെ ശീലിപ്പിച്ചെടുത്തതാണ്.അതെല്ലാം ഇനി ഈ റിട്ടയർമെൻ്റിൻ്റെ കാലത്ത് മാറ്റണമെന്നു പറഞ്ഞാൽ ലേശം കടുപ്പം തന്നെയാണ് ."
കളിയായി മറുപടി പറയുമ്പോൾ ,പറഞ്ഞതത്രയും സത്യമാണെന്നു മനസ്സിലോർത്തു.
"ഞാനെങ്ങും പോകുന്നില്ല എൻ്റെ ദൈവമേ! ഒരുമിച്ചല്ലാതെ ഇത് വരെ എവിടേയ്ക്കും യാത്ര പോയിട്ടില്ല ഞാനിതുവരെ! ഇനിയും അങ്ങനെ തന്നെ. കൃഷ്ണേട്ടനെ ഇവിടെ തനിച്ചാക്കിപ്പോയാൽ എനിയ്ക്ക് എങ്ങനെ മന:സമാധാനം കിട്ടാനാണ്?"
തൻ്റെ വിരലുകളിൽ മുറുകെപ്പിടിച്ചു കൊണ്ട് മറുപടി പറയുമ്പോൾ അവളുടെ കണ്ണുകളിൽ മിഴിനീർ ഊറിയിരുന്നു.
പക്ഷേ അന്നു രാത്രിയിൽ അത്താഴത്തിനു ശേഷമുള്ള പതിവുവർത്തമാനത്തിനു ശേഷം ഒരുമിച്ചുറങ്ങുമ്പോൾ അത് മാലുവിൻ്റെ അവസാനനിദ്രയാകുമെന്ന്, താനീ ലോകത്ത് തനിച്ചാകുമെന്ന് അൽപ്പം പോലും ഓർത്തില്ലല്ലോ , അതും പരസ്പരം സ്നേഹിച്ച്, പരസ്പരം താങ്ങായി ജീവിച്ചു കൊതി തീരും മുൻപ്.
"ഈ അപ്പൂപ്പൻ ഇവിടെ എന്ത് ചെയ്യുകയാണ്? സ്വപ്നം കണ്ടു നിൽപ്പാണോ? ഞാൻ റെഡിയായി വരും മുൻപ് ഒരുങ്ങിത്തീരണം കേട്ടോ." വീണ്ടും ഒരോട്ട പ്രദക്ഷിണം നടത്തി മടങ്ങുന്നതിനിടെ ശ്രീഹരി വിളിച്ചു പറഞ്ഞു, ഒരഞ്ചു വയസ്സുകാരൻ്റെ ചുറുചുറുക്കോടെ!
അവനെ മുഷിപ്പിയ്ക്കാതിരിക്കാൻ ,പുറത്തു പോകാൻ ഒരുങ്ങാനായി അലമാരയിൽ നിന്ന് കയ്യിൽ കിട്ടിയതൊരെണ്ണമെടുത്ത് തിരിയുമ്പോൾ, " ശ്രീ ഹരി,നീ എവിടെപ്പോകാനാണ് ബഹളം കൂട്ടുന്നത്? ആഡ്രസ്സുകൾ ഒന്നും കുഴച്ചു മറിയ്ക്കല്ലേ .ഇനി അതിന്മേൽ പണിയാനൊന്നും എനിയ്ക്കു വയ്യ! അല്ലെങ്കിൽ തന്നെ ജോലി ചെയ്തു ചെയ്ത് മനുഷ്യൻ്റെ നടുവൊടിഞ്ഞു.ഇനി നീയായിട്ട് പുതിയ പണിയുണ്ടാക്കിത്തരല്ലേ.- " - അടുത്ത മുറിയിൽ നിന്ന് മരുമകളുടെ ശബ്ദം ഉയർന്നു കേട്ടു .
" ഞാൻ അപ്പൂപ്പൻ്റെ കൂടെ പാർക്കിലേയ്ക്കാണ്. ഇന്നലെ അപ്പൂപ്പൻ്റെ ഫ്രണ്ട്സ് വന്നപ്പോൾ പറഞ്ഞത് അമ്മ മറന്നോ?"
"ഓഹോ, അപ്പോൾ ദുഃഖാചരണമൊക്കെ കഴിഞ്ഞ്, വയസ്സൻ ക്ലബിലേയ്ക്ക് യാത്ര തുടങ്ങുകയാണോ? പ്രായമായവർ അടങ്ങിയൊതുങ്ങി ഇവിടെയെങ്ങാനുമിരിയ്ക്കണം. ഇനി നടക്കാൻ പോകുന്നേരം വല്ല വണ്ടിയും മുട്ടി കിടപ്പായാൽ, ദൂരെയുള്ള മറ്റു മക്കൾക്കൊന്നും പ്രശ്നമില്ലല്ലോ, ഇവിടെ ശുശ്രൂഷിയ്ക്കാൻ ഞാനില്ലേ ? അമ്മയുടെ മരണവിവരം അറിഞ്ഞു വന്നിട്ടുപോലും തിരക്കുപിടിച്ച് തിരിച്ചു പോയരാ അവർ രണ്ടു കൂട്ടരും. എല്ലാവർക്കും അഭിപ്രായവും പറഞ്ഞ് പോയാൽ മതിയല്ലോ. മരണവും ചടങ്ങുകളും മറ്റെല്ലാ ഭാരവും വലിയ്ക്കാൻ ഇവിടെയുള്ളവർ ഉണ്ടല്ലോ. എൻ്റെയൊരു തലവിധി!"- മരുമകളുടെ അതൃപ്തിയുടെ സ്വരം!
പറഞ്ഞു തീർന്നിട്ടും അത് തൻ്റെ ചെവിയിൽ പ്രതിദ്ധ്വനിയ്ക്കയാണ്.
യാത്ര വേണ്ടെന്നു വച്ച്, ചാരുകസേരയിൽ ചടഞ്ഞിരിയ്ക്കാൻ മനസ്സു പറഞ്ഞെങ്കിലും, ചിണുങ്ങുന്ന ശ്രീഹരിയെ ആശ്വസിപ്പിക്കാൻ പുറത്തേയ്ക്കിറങ്ങുമ്പോൾ എവിടെയൊക്കെയോ ജീവിതത്തിൻ്റെ താളം പിഴയ്ക്കുന്നതും അസ്വാരസ്യങ്ങൾ ഉയരുന്നതുമറിഞ്ഞു.
പാർക്കിൽ പടർന്നു പന്തലിച്ച, വെള്ളപ്പൂക്കൾ ചൂടിയ കാട്ടുചെമ്പകത്തറയിലുണ്ട് എന്നത്തെയും പതിവുപോലെ സുഹൃത്തുക്കൾ , സാമൂഹിക അകലം പാലിച്ചുകൊണ്ട് .ഇടവേളയ്ക്കു ശേഷമുള്ള സമാഗമത്തിൽ ആഹ്ലാദം പൊഴിയ്ക്കുന്ന, തൻ്റെ മൂഡ് മാറ്റാൻ തത്രപ്പെടുന്ന ചങ്ങാതിക്കൂട്ടത്തിൻ്റെ നടുവിൽ ഇരിയ്ക്കുമ്പോഴും നൂലറ്റ പട്ടം പോലെ അലയുകയായിരുന്നു തൻ്റെ മനസ്സ്.
" അപ്പോൾ നമ്മൾ പറഞ്ഞു തുടങ്ങിയത് എങ്ങും എവിടെയുമെത്തിയില്ല. അവയവദാനത്തിന് സമ്മതപത്രം കൊടുത്ത പോലെ, മരണശേഷം നമ്മുടെ ശരീരവും ദാനം ചെയ്യാൻ ക്ലബ്ബിൽ നിന്ന് ഫോം കിട്ടുമത്രേ! ചത്തു കഴിഞ്ഞാൽ നമ്മെക്കൊണ്ട് ആർക്കെങ്കിലും ഗുണം ഉണ്ടാകുമെങ്കിൽ ഉണ്ടായിക്കോട്ടെ ! നമുക്കുംകൊടുത്താലോ എന്നാണെൻ്റെ ആലോചന. എന്താ, ആർക്കും ഒരഭിപ്രായവും ഇല്ലാത്ത പോലെ?" മൂക്കിൽ നിന്നും തെന്നിമാറിത്തുടങ്ങിയ മാസ്ക്ക് മുഖത്തുറപ്പിച്ച്, ചങ്ങാതിക്കൂട്ടത്തിലെ ഓരോരുത്തരുടേയും മുഖത്തേയ്ക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ട് ശങ്കരേട്ടൻ പറഞ്ഞു നിറുത്തുമ്പോൾ, പുതുതായി എടുത്ത തീരുമാനം മൂകമായിട്ടെങ്കിലും മനസ്സിൽ പറഞ്ഞുറപ്പിയ്ക്കുകയായിരുന്നു താൻ.- നാളെ തന്നെ അപേക്ഷാ ഫോറം സംഘടിപ്പിയ്ക്കണം, കണ്ണുമാത്രമല്ല, ശവശരീരവും ദാനം ചെയ്യാൻ!
പണ്ട്, അനാട്ടമി ഡിസക്ഷൻ ഹാളിലെ കീറി മുറിച്ച ശവശരീരങ്ങളെക്കുറിച്ച്, മെഡിസിൻപഠനം കഴിഞ്ഞെത്തിയ മരുമകൻ പറഞ്ഞു കേട്ട അഭിപ്രായമറിഞ്ഞതിനു ശേഷം വേണ്ടെന്നു വച്ച,, മരണശേഷം തൻ്റെ ശരീരംദാനം ചെയ്യാനുള്ള തീരുമാനം ,മാറ്റി പുതിയ തെടുക്കുമ്പോൾ മനസ്സിൽ ആശ്വാസത്തിൻ്റെ അലകൾ ഇളകുന്നതറിഞ്ഞു.
അതേ, ഉറപ്പിച്ചു കഴിഞ്ഞു, ശരീരം ദാനം ചെയ്യാൻ..ഉചിതമായ തീരുമാനത്തിലൂടെ, മക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് താൻ.
തൻ്റെ ചിതയൊരുക്കാതെ, മരണാനന്തര കർമ്മങ്ങൾ ചെയ്യാതെ, സദ്യയൊരുക്കാതെ അവരൊന്നാശ്വസിച്ചോട്ടെ!
.......xxxxx.........xxxxxx.......xxxxx.....
ഡോ.വീനസ് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot