നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കണയങ്കോട്ട് ഏലി റിട്ടേൺസ് I Arun V Sajeev

 

രാത്രികാലങ്ങളിൽ കണയങ്കോട് ജോസ് ടാക്കീസിൽ സെക്കൻഡ് ഷോ കഴിഞ്ഞ് പോകുന്ന ചെറുപ്പക്കാരെ തടഞ്ഞുനിർത്തി ചുണ്ണാമ്പുചോദിച്ച് മയക്കിയെടുത്തശേഷം.. കൊന്നുതിന്നുന്നവളായിരുന്നു കണയങ്കോട് ഏലിയെന്ന രക്തയക്ഷി. തത്ഫലമായി സെക്കൻഡ്ഷോക്ക് ആളില്ലാതാവുകയും, തീയറ്ററിൽ കളക്ഷൻ കുറയുകയും ചെയ്തപ്പോൾ തീയറ്ററുടമ ജോസിന്റെ ആവശ്യപ്രകാരം യക്ഷിയെത്തളക്കാൻ കമ്മട്ടി മറ്റത്തച്ഛൻ അവിടെ എത്തിച്ചേരുന്നു. ഇരുമ്പാണി നെറ്റിയിൽ തറച്ച് യക്ഷിയെ ബന്ധിച്ച അച്ഛൻ അവളെ യക്ഷികളുടെ പുനരധിവാസ കേന്ദ്രമായ റാഹേലമ്മയുടെ അഗതിമന്ദിരത്തിൽ എത്തിക്കുന്നു.
(തുടർന്ന് വായിക്കുക.)
കണയങ്കോട്ട് ഏലി റിട്ടേൺസ്
*****************************
കമ്മട്ടിമറ്റത്തച്ചൻ നെറ്റിയിൽ ആണികയറ്റി, റാഹേലമ്മയുടെ കാഞ്ഞിരം പുനരധിവാസകേന്ദ്രത്തിലേൽപ്പിച്ച കണയങ്കോട്ട് ഏലിയിപ്പോൾ ശാന്തയും,സത്സ്വഭാവിയുമാണ്.
കാര്യംപറഞ്ഞാൽ അച്ചൻ നീട്ടിയ നാലരയിഞ്ച് കമ്പിയാണിയിൽ കയറിപ്പിടിച്ച്, അവളുടെ ആമ്പിയറ് മുക്കാലും ചോർന്നുപോയെങ്കിലും.. പഴയശീലം പൂർണ്ണമായും അവളെയങ്ങ് വിട്ടൊഴിഞ്ഞിരുന്നില്ല!. അതുകൊണ്ട് ഇടക്ക് ചോരകുടിക്കണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തിരുന്നു. ഇത്തരം അവസരങ്ങളിൽ ആപ്പിഫിസിന്റെ ചുവന്നബോട്ടിലെടുത്ത് അഞ്ഞൂറ്
എം. എൽ ഒറ്റവലിയ്ക്ക് കുടിച്ച് ഏമ്പക്കംവിടാനും, പൊട്ടിച്ചിരിക്കണമെന്ന് തോന്നുമ്പോൾ ആരും കാണാതെ ബ്ലൂടൂത്ത് മൈക്കുമായ് പറമ്പിന്റെ മൂലക്ക്പോയ് നിന്ന് അത് എക്കോമോഡിലാക്കിയ ശേഷം ഒന്നോരണ്ടോ ''ഹാ, ഹാ " എന്നു പറയാനും റാഹേലമ്മ അവളെ ശീലിപ്പിച്ചെടുത്തു.
യക്ഷികളുടെ അംഗീകൃത യൂണിഫോമായ വൈറ്റും, വൈറ്റും തന്നെയാണ് ആ കേന്ദ്രത്തിലേയും വസ്ത്രമെന്നതിനാൽ കരിമ്പനയിൽ നിന്നും പോരുമ്പോൾ മാറിയുടുക്കാനായ് കൊണ്ടുവന്ന കല്യാൺ സിൽക്സിൽനിന്നു "എടുത്ത " രണ്ടുജോടി വെളുത്തസാരിയും അവൾക്ക് ഉപകാരപ്പെട്ടു.(യക്ഷികൾക്ക് ഷട്ടറിട്ടാലും കടയിൽക്കയറി സാരിയെടുക്കാം. അല്ലാതെ ഇതൊക്കെ ഇവർക്ക് എവിടുന്ന് കിട്ടാൻ?!)
അങ്ങനെ പാലപ്പൂവിന്റെ നിറമുള്ള തൂവെള്ള വസ്ത്രവുംധരിച്ച്, പാലയിൽ താമസിച്ചുകൊണ്ടിരുന്നപ്പോളുണ്ടായിരുന്ന ആംബിയൻസ് ക്രിയേറ്റ്ചെയ്യാനായ് അത് കംഫോർട്ട് ഫാബ്രിക് കണ്ടീഷനറിൽ മുക്കിപ്പിഴിഞ്ഞുടുത്ത് ഒരു കുഞ്ഞാടിനെപ്പോലെ വിലസിയ അവൾ, താമസംവിനാ സെന്ററിലെ മറ്റന്തേവാസികളുടെ കണ്ണിലുണ്ണിയായ് മാറി.
ആ മന്ദിരം മൂന്നുബ്ലോക്കുകളായാണ് നിർമ്മിച്ചിരുന്നത്. കരിമ്പനയെന്നും, പാലയെന്നും പേരിട്ടിരിക്കുന്ന രണ്ട് ബ്ലോക്കുകളിൽ യക്ഷികൾ താമസിച്ചുവന്നപ്പോൾ.. ഡ്രാക്കുളക്കാസിലിലെ താമസക്കാർ പാലക്കാട്ടുനിന്നും വന്ന കുറെ വയസ്സന്മാരായ ഒടിന്മാരായിരുന്നു!. ഒടിയൻ സിനിമാ ഇറങ്ങിയതിൽപ്പിന്നെ മാർക്കറ്റുപോയ അവർക്ക് ഏറ്റവും അരോചകമായിത്തോന്നിയ കാര്യം കാലത്തെ പഴങ്കഞ്ഞി കുടിക്കാനായി റാഹേലമ്മ വന്ന് വിളിക്കുന്നതായിരുന്നു!. "ഒടിയന്മാർക്ക് ഇച്ചിരെ കഞ്ഞിയെടുക്കട്ടെ..?" എന്ന് റാഹേലമ്മ ചോദിക്കുമ്പോൾ, പരസ്പരംനോക്കി അവർ മ്യൂച്ചൽ ഫണ്ടിന്റെ പരസ്യത്തില് റിസ്ക്ഫാക്ടർ പറയും പോലെ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ കണമണാ എന്ന് റാഹേലമ്മയുടെ തന്തക്കും,തള്ളക്കും വിളിച്ചുപോന്നു.
യക്ഷികൾക്ക് മന്ദിരത്തിലെ മുറ്റമടി, പാത്രംതേപ്പ്, തുണിയലക്ക്, പാചകം തുടങ്ങിയ ജോലികൾ ചെയ്യേണ്ടതായുണ്ടായിരുന്നു.മലയാളം സീരിയലിൽ നിന്നുംവന്ന ഒന്നുരണ്ടു യക്ഷികൾ അടുക്കളയിൽപ്പോലും പട്ടുസാരിയുംചുറ്റി, പൊട്ടുംകുത്തി കഞ്ഞിവെക്കുകയും, കറിക്കരിയുകയും ചെയ്തുപോന്നു.
ഒടിയന്മാർക്ക് യക്ഷികളെ അപേക്ഷിച്ച് താരതമ്യേന ലഘുജോലികളായിരുന്നു ചെയ്തിരുന്നത്. അവർ മട്ടുപ്പാവിലെ ഗ്രോബാഗിൽ പയറ്കൃഷി ചെയ്യുകയും, ഒടിവിദ്യ മറന്നു പോകാതിരിക്കാൻ അതിലെ പച്ചപ്പയർ ഒടിക്കുകയും ചെയ്തുപോന്നു. ഒരിക്കൽ ടൈം പാസിന് ഒടിവിദ്യ പ്രയോഗിച്ച് ഒരു ഹർത്താൽത്തലേന്ന് പോത്തായി മാറിയ അന്തേവാസിയായ ഒരു ഒടിയനെ നാട്ടുകാര് പിടിച്ച് ഫ്രൈ ആക്കിയതിൽപ്പിന്നെ അവരാരും ആ പണിക്ക് മുതിർന്നില്ല. പോത്ത്
ഒടിയനായാലും; കേരളത്തിലെകുടിയന് ഹർത്താല് വന്നാൽ കടിച്ചുവലിക്കാൻ ബീഫ് ഫ്രൈയ്യും,കുടിച്ചുമരിക്കാൻ സെലിബ്രേഷൻ റമ്മും, മസ്റ്റായതിനാൽ, ആ ഒടിവിദ്യ ചുരുട്ടി മൂലക്കുവെച്ച് ബാക്കിയുള്ളവർ ഗ്രേവിയിൽ മുങ്ങാതെ കാലംകഴിച്ചുപോന്നു.
അങ്ങനെയിരിക്കെ കണയംകോട്ട് ഏലിക്ക് അസഹ്യമായ പല്ലുവേദന വന്നു!. ആക്ടീവ് സാൾട്ടുള്ള കോൾഗേറ്റിട്ട് തേച്ചിട്ടും ഒട്ടും കുറവില്ലാത്തൊരു പല്ലുവേദന. ചോരകുടിക്കാനായ് ഉപയോഗിച്ചിരുന്ന തേറ്റപ്പല്ലുകൾ പുറത്തിറക്കാതെ അകത്ത് മോണയിൽത്തന്നെ വച്ചിരുന്നതിനാൽ ദശവളർന്നുമൂടി..ആകെപ്രശ്നമായതായിരുന്നു കാരണം!.
വേദന സഹിക്കാൻ വയ്യാതായപ്പോൾ ഏലി, റാഹേലമ്മയോടൊപ്പം ടൗണിലെ ദന്താശുപത്രിയിൽ പോയി തന്റെ പല്ലെടുക്കുവാനായ് തീരുമാനിച്ചു.
റാഹേലമ്മ ഏലിയേയും കൂട്ടിപ്പോയത് കുടുംബദന്തിസ്റ്റായ ഐപ്പ് തരകന്റെ "രൂപതാ "പല്ലാശുപത്രിയിലായിരുന്നു. അവിടെ അപ്പോൾ ഉണ്ടായിരുന്നത് തരകന്റെ മകൻ ടുട്ടു തരകനായിരുന്നു. നാട്ടിൽ ലോക വായിനോക്കിയായ് നടന്ന്, പത്താംതരം തട്ടീംമുട്ടീം പാസായ അവനെ പാരമ്പര്യം നിലനിർത്താനായ് മംഗലാപുരത്തുള്ള ഏതോ സ്വാശ്രയക്കോളേജിൽ വിട്ട് കാശുകൊടുത്ത് പഠിപ്പിച്ച് ഡോക്ടറാക്കി എടുത്തതായിരുന്നു മിഷ്ടർ തരകൻ.
എവറഡിയുടെ ടോർച്ചെടുത്ത് ഏലിയുടെ വായിൽ അടിച്ചു നോക്കിയ ശേഷം ഡോക്ടർ ടുട്ടു BDS ഇങ്ങനെ പറഞ്ഞു " ഇത് കാശ് കൊറച്ച് ചിലവാകണകേസാ.. മോണക്ക് പഴുപ്പുണ്ട്. പല്ലെടുത്തിട്ട് റൂട്ട് കനാല് ചെയ്യണം.
വേദനകാരണം റൂട്ട് കനാലല്ല സൂയസ്സ്കനാല് വരെ ചെയ്യാൻ വില്ലിംഗായ ഏലിയെ.. എക്സാമിനേഷൻ ചെയറിൽ കിടത്തിയശേഷം, ടുട്ടു ഡോക്ടർ
വിറയാർന്ന കരങ്ങളോടെ കൊടിലെടുത്ത് അവളുടെ പല്ലിൽപ്പിടിച്ച് ആഞ്ഞൊരുവലി. ഒറ്റ വലിക്കുതന്നെ സാധനംപോന്നു.. പക്ഷെ ആ കൊടിലിന്റെ അറ്റത്തുണ്ടായിരുന്നത് പല്ലായിരുന്നില്ല. കൈവിറ കൊണ്ട് പിടുത്തം മാറിപ്പോയ ടുട്ടു ഊരിയെടുത്തത് കമ്മട്ടി മറ്റത്തച്ചൻ ഏലിയുടെ നെറ്റിയിൽ അടിച്ചു കയറ്റിയ നാലരഇഞ്ചിന്റെ കമ്പിയാണിയായിരുന്നു..
പെട്ടെന്നവിടെ യക്ഷികളുടെ ദേശീയ ഗാനമായ നിഴലായ് ഒഴുകിവരും ഞാൻ എന്നഗാനം അലയടിക്കാൻ തുടങ്ങി.
അപ്പോൾ അങ്ങുദൂരെ ഒരു മലഞ്ചെരുവിൽ തനിക്കുചുറ്റും കൂടിനിന്ന വിശ്വാസികളോട് കമ്മട്ടി മറ്റത്തച്ഛൻ ഇങ്ങനെ പറഞ്ഞു. "വകഭേദം സംഭവിച്ച വിനാശകാരിയായ ഒരു ശക്തിയാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കഴിയുന്നതും ഭവനങ്ങളിൽത്തന്നെ ഇരിക്കുക. നിർബന്ധമായും മുഖാവരണം ധരിക്കുക. ഇടക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. "
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot