Showing posts with label രാഹുൽ. Show all posts
Showing posts with label രാഹുൽ. Show all posts

കൊയ്തൊഴിഞ്ഞ പാടങ്ങൾ



കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ഗതകാലസ്മൃതി തൻ -
നോവുള്ളിലൊതുക്കി മാനം നോക്കിക്കിടക്കും -
നെൽക്കുറ്റികളെയോർമ്മയില്ലേ?
നിർവ്വേദത്തിന്റെ പ്രണയാകാശത്തിലൊരു നാൾ -
ദിക്കറിയാതുഴറിയോരെൻ മനസ്സായിരുന്നത്.
കൊയ്ത്തുപാട്ടും തിമിർപ്പും -
കൊയ്ത്തുത്സവത്തിൽ പ്രതീക്ഷയും -
തരിപോലുമവശേഷിക്കയില്ലീ കൊയ്ത പാടത്തും കരിഞ്ഞ മനസ്സിലും.
പാതിയും പുഴുതിന്നു തീർന്നൊരു മാമ്പഴത്തിൻ -
മധുവൂറും ഓർമകൾ മാത്രമാണിതിന്ന്.
വിണ്ട കാലടിയിൽ നോക്കിയിന്നും ഞാനാ -
മധുര സ്മൃതിയിൽ മയങ്ങാറുണ്ട്.

By: Rahul

മഴത്തുള്ളിയുടെ കഥ (വ്യഥ)


ഇവിടെയീ കടലിന്റെ ഹൃദയത്തിൽ വെച്ചു നാം -
കയ്ക്കുന്ന വെള്ളമായ് കണ്ടുമുട്ടിയപ്പോൾ ,
അലറുന്ന പുഴയുടെ മാറിലലിഞ്ഞീ-
പെരിയ കടലിന്റെ ഇറയത്തിലെത്തവേ,
ഒരു കണ്ണുനീർ ചാലിന്റെ മെലിഞ്ഞ -
കൈ വിരലിൽ പുണർന്നെത്തിയോരെന്നെ -
എന്തിനീ വിധം അപരിചിതമാം-
നോട്ടങ്ങൾ കൊണ്ടു നീയെതിരേറ്റിടുന്നു.
ഒരു മേഘത്തിൻ ഗർഭത്തിലൊരുമിച്ചു -
കേവലമൊരു നീർത്തുള്ളിയായ് നമ്മൾ -
ഏറെ നാളുകളാകാശവീട്ടിൽ -
കെട്ടിപ്പുണർന്നു കിടന്നിരുന്നു.
ഒരു കാലവർഷരാത്രിയിലമ്മ തൻ -
വയറൊഴിഞ്ഞ മാത്രയിൽ നമ്മൾ -
യാത്രാമൊഴി പോലുമോതാൻ നിൽക്കാതെ -
തല ചിതറി താഴെ മണ്ണിൽ പതിച്ചു.
തെഴുത്ത പുഴയുടെ വീട്ടിലെ യഥിയായ് -
കടലിന്റെ മാറിൽ നീ വിരുന്നെത്തിയപ്പോൾ -
കൊഴുത്ത വെള്ളത്തിലിടഞ്ഞെത്തിയ നിന്റെ -
കൂടപ്പിറപ്പിനെ കാണാഞ്ഞതെന്തേ?
ഒരു ഗർഭത്തിന്നിളം ചൂടിലൊരു നാൾ -
ഒന്നെന്നപോലൊരുമിച്ചു പിറന്നിട്ടും -
ഒരു ലവണജലത്തിന്റെ മാറിലിപ്പോൾ -
ഒരുമിച്ചൊടുങ്ങുവാനെത്തിയിട്ടും -
ആത്മാവിൻ പാതിയാം കൂടപ്പിറപ്പേ-
നിസ്വനാം എന്നെനീയിന്നും ഒരു -
മാത്രപോലുംതിരിച്ചറിഞ്ഞില്ലല്ലേ?

By: rahul 

ശൗചാലയം


ആത്മവിശ്രാന്തിയുടെ നേർത്ത തലങ്ങളിൽ -
അനുദിനം മുങ്ങി ഞാൻ നിവരുന്നത് ,
അമ്പലത്തിന്റെ പടിക്കെട്ടുകളിലോ -
വിപ്രലംഭ ശൃംഗാര നിമിഷത്തിലോ അല്ല .
ഒരു ജ്ഞാനിയാണു ഞാനെ,ന്നു തോന്നീടും -
ചിന്തയെന്നിൽ ഒഴുകിയെത്തുന്നത് -
ശൗചാലയത്തിൻ നേർത്ത ഇരുട്ടിലല്ലോ.
അദ്വൈത സിദ്ധാന്തം തോൽക്കുംമട്ടിലെത്ര -
ഗരിമയാർന്ന ചിന്തയെന്നിലുണർന്നവിടെ നിന്നും
എന്നിലെ സർഗ്ഗാത്മകത തിരിമുറിയാതെ -
എന്നിലേയ്ക്കൊഴുകിയെത്തിയതും -
പൂജാമുറിയേക്കാൾ നിറഞ്ഞ സ്വാസ്ത്യത്തിൻ -
സർവ്വേശ്വരനെ വിളിച്ചതും -
ഇടനിലക്കാരില്ലാതെ ഞങ്ങൾ,
ഏറെ സംസാരിച്ചതും നേർത്ത ഇരുട്ട് -
കുടികൊള്ളുന്നിടത്തായിരുന്നു.
ആയിരം ധ്യാനം പകരുന്ന സൗഖ്യം -
ഓരോ വട്ടവുമവിടെ നിന്ന് - ലഭിച്ചിട്ടില്ലേ മനസ്സു തുറന്നു -
ശാന്തമായൊന്നോർത്തു നോക്കൂ.
കാണിക്ക വഞ്ചി നിറച്ചു ശാന്തി തേടും -
മൂഡത്വം കൈവെടിയുക, നഷ്ടമായ -
മാനസിക സൗഖ്യം ശൗചാലയത്തിൽ തിരയൂ.
ആത്മ സംഘർഷമില്ലാതെ മർത്ത്യർ -
നിത്യവും ചെല്ലുന്ന വിശുദ്ധ ഗേഹമേതെന്ന് ചോദിച്ചാൽ -
സംശയരഹിതരായി ചൊല്ലൂ -
ശൗചാലയമാണതെന്ന് .

By: rahul

ഉറക്കം


ഉറങ്ങുകയാണെന്ന് സ്വയം ബോധ്യപ്പെടാനും -
ഉറക്കത്തിൽ ഞാൻ മരിച്ചു പോയിട്ടില്ലയെന്ന് -
കൂടെ കിടക്കുന്നവരെ ബോധ്യപ്പെടുത്താനുമാണ് -
ഞാൻ കൂർക്കം വലിക്കുന്നത്.
നിശബ്ദമായി ഉറങ്ങേണ്ടവർക്ക് -
എന്നെ കുറ്റം പറഞ്ഞ് മാറി കിടക്കാം.
ദൈവത്തോട് നിരന്തരം തർക്കിക്കുന്നതിനാലാണ് -
ഉറക്കത്തിലിന്നും ഞാൻ -
ഉച്ചത്തിൽ സംസാരിക്കുന്നത്.
നിങ്ങളുടെ സ്വപ്നങ്ങൾക്കത് -
തടസ്സമാണെങ്കിൽ നിശബ്ദമെന്നെ ശപിക്കാം.
ഉറക്കത്തിലെന്റെ നെടുനീളൻ,
നിശ്വാസങ്ങൾ നിങ്ങളെ വല്ലാതെ -
പേടിപ്പിക്കുന്നെങ്കിലെന്നെ കുലുക്കിയുണർത്താം.
ഉറക്കത്തിൽ പാലിക്കേണ്ട മര്യാദകളൊന്നും -
പാലിക്കാനെനിക്കാവില്ല നിശ്ചയം.
എങ്കിലുമൊരു ദിനം ഞാൻ -
ഉണരാതുറങ്ങുമ്പോ,ളീക്കൂർക്കം -
വലിയും നിശ്വാസവും ആരെങ്കിലും ഒരു പാടാഗ്രഹിച്ചേക്കും...

മാറ്റം


മാറ്റത്തിനു മുന്നിൽ മുഖം തിരിച്ചെന്തിനു -
മഹത്വമാണെന്നോതുന്നു വെറുതേ.
കറുത്ത ഭൂതകാലം മാറാപ്പിൽ കെട്ടിയ -
ദുഷിച്ച ചിന്തകൾ വലിച്ചെറിയുക.
നാരികളമ്പല,നടയിൽ തൊഴുന്നതു -
നാരായണനോ ,വിലക്കീടുന്നു?
മാറ്റങ്ങൾ സർവ്വവും മണ്ണിൽ പിറന്നത് പ്രജ്ഞയിൽ - ബോധ നിലാവുദിച്ചതിനാലല്ലോ.
തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ മാറു-
മറയ്ക്കാൻ പോലും അവകാശമില്ലായ്മ -
സിരകളിലീവിധമൂറിയോ,രടിമത്വ -
ബോധയിരുളിനുമീതേയൊരുപക്ഷി -
ചിറകു കുടഞ്ഞു പറന്നിരുന്നില്ലെങ്കിൽ -
സ്ഥിതി സമത്വ സുന്ദര ലോകത്തിന്നായി -
തൊണ്ട പൊട്ടുംമട്ടിലുറക്കെ വിളിക്കാൻ -
മാറുമറയ്ക്കാ കൂട്ടം ,തെരുവിലിറങ്ങില്ലേ യോർക്കൂ.
അച്ഛനെ പെറാൻ പോലും ഒരമ്മ വേണം -
ഒരമ്മ പിറക്കണമെങ്കിലച്ഛനും.
ഇത്രമേൽ തുല്യരായ് ഈശ്വരൻ പടച്ചിട്ടും -
തുല്യരല്ലെന്നെന്തിന് വിലപിക്കണം...

By: 
Rahul Nirgu Nan

പുലരിയും നീയും .....


മംഗലകോടിയായമ്പിളിയുടുത്ത -
പൂനിലാകസവുപട്ടിതാ-
വാരിയലക്കി കിഴക്കേമുറ്റത്ത്,
തോരയിട്ടിരിക്കുന്നു പുലരി.
രാവിൻ മണിയറയിൽ തീവ്ര-
വ്രീളാ വിവശയായിന്നലെ -
മുഖം കുനിച്ചിരുന്ന മഞ്ജു- പൂർണ്ണേന്ദു മങ്കയാൾ,
ആകാശത്തോപ്പിൻ നാലുകെട്ടിൽ -
സപ്രമഞ്ച കട്ടിലിൽ കിടന്നിതാ-
പ്രഥമ രാത്രി തൻ പ്രഥമൻ -
മനസ്സിൽ വീണ്ടും നുകർന്നിടുന്നു.
ചുറ്റിലും കത്തിച്ചു വെച്ചൊരു നക്ഷത്ര -
ചിരാതുകളാകവേ, യെണ്ണ വറ്റി -
വീടിന്നിറയത്ത് കൺചിമ്മി മെല്ലെ -
സ്വപ്നം കണ്ടുറക്കം തുടങ്ങി.
കാവ്യമരാള ചിറകിലേറിയെൻ, കല്പന നിന്നെ തേടുമ്പോൾ ലളിതേ-
ഈ ചാരു ഭൂമിയിലാകവേ കവന -
രശ്മി പോൽ പുലരിയുണരുന്നു.

By: 
Rahul Nirgu Nan

ഹൃദയം നുറുങ്ങും വ്യഥ


വരും ജന്മങ്ങളിലേതെങ്കിലു-മൊന്നിൽ,
തിരുവില്വാമലയിൽ, ഒരു പ്രാവായ് പിറക്കണം.
ചിത കത്തി ധൂപം മാനത്തിലുയരുമ്പോൾ -
മേഘക്കൂട്ടിൽ നിന്നും പറന്നിറങ്ങണം .
കണ്ണീർ നനച്ചുറ്റവർ ചിതയിൽ,
മോക്ഷത്തിനായ് വിതയ്ക്കും -
നവധാന്യങ്ങളിലെള്ളു മാത്രം -
കൊത്തിപ്പെറുക്കിയെടുക്കണം.
ആറ്റുവഞ്ചി പൂക്കൾ ചിരിക്കും,
പുഴയുടെയോമൽ കപോലത്തിങ്കൽ -
കാകൻ കൊത്തിയ ബലിച്ചോറിൽ -
മിച്ചം വന്നതുകളയാതുണ്ണണം.
കണ്ണീരു വീണു കറുത്ത മണ്ണിൽ -
അതിജീവനത്തിൻ മോഹം പകർന്നു -
ചിറകു കുടഞ്ഞു പറന്നുയരണം.
പാതിരാവിലേകാന്തതയിൽ -
മുറിവേറ്റലയുമാത്മാക്കളുടെ -
വേദന ഹൃദയത്തിലേറ്റുവാങ്ങി ,
ശ്വാസം മുട്ടേയുച്ചത്തിൽ കുറുങ്ങണം.
ചിതയുടെ ചാരവും പുകയുമേറ്റ്-
തൂവെള്ള ചിറകുകൾ കറുപ്പിക്കണം .
ആൾക്കൂട്ടത്തിനിടയിലാരും -
ശ്രദ്ധിക്കാതെ വിഹരിക്കണം.
ഹൃദയം നുറുങ്ങും വ്യഥയും -
കാഴ്ച മറയും കണ്ണുനീരും
തീർക്കും മായിക മറയ്ക്കപ്പുറം-
ചിറകു വിടർത്തിപ്പാറണം,
മനസ്സു തുറന്നു കരയണം...

By: 
Rahul Nirgu Nan

ദളിത് സംരക്ഷണം അഥവ കാവ്യാത്മക കള്ളം ...............


ഞങ്ങടെ ചങ്ക് പിളർത്തിയചോരയിൽ -
നിങ്ങളുടെ മൃദു വിരലുകൾ മുക്കി -
സ്വാതന്ത്രത്യത്തിന്റെ സുന്ദര - ഗാഥകൾ നിങ്ങളെഴുതുക.
ഇടയിലൊരു വരിയെങ്കിലും ഇടറിയെങ്കിൽ -
വേപഥു പൂണ്ടു വിലപിക്ക വേണ്ട -
മായ്ക്കുവാനായി
കണ്ണുനീർ ചാലുകൾ -
ഏറെയുണ്ടീ ഇടനെഞ്ചിലെന്നും.
ചരിത്ര പുസ്തകത്താളുകളിൽ -
ഞങ്ങടെ ഉണർന്നെഴുന്നേൽപ്പിൻ കഥ -
ചാരു കാവ്യാത്മക കല്പനയായി -
എത്രയോ വട്ടം നിങ്ങളെഴുതി .
ആയർകുല ജാതനാം ഞങ്ങടെ കണ്ണന്റെ -
ശ്യാമഗാത്രം നീലം മുക്കി -
യുഗങ്ങളായ് നിങ്ങൾ പാടി -
സമത്വ ഭാരത ശീലുകൾ.
അവകാശം നൽകുന്നു എന്നോതി-
ആത്മാഭിമാനത്തിൻ തലഭാഗത്ത് -
അടിമത്വത്തിൻ സ്മാരകശിലകൾ -
മാർബിൾ ഫലകത്തിലുറപ്പിച്ചില്ലേ.
മൂന്നു സഹസ്രാബ്ദം ഞങ്ങളെ പിഴിഞ്ഞ -
നീരുറ്റിക്കുടിച്ചു തടിച്ചനിങ്ങൾ -
ഗ്രഹിണി ബാധിച്ച ഞങ്ങളെ നോക്കി -
എന്തിനു സാഹോദര്യമെന്നു തൊണ്ട -
പൊട്ടും മട്ടിലുറക്കെപ്പറയുന്നു.
കൊടുങ്കാറ്റിലുമുലയാതെ നിന്നു -
ഈ മണ്ണിൽ വേരുറപ്പിച്ച ഞങ്ങളെ-
അനർഹസംവരണ വാദം പറഞ്ഞെത്ര -
വട്ടം ഉയിരോടെ വധിച്ചു.
നിങ്ങടെ വഴി പിഴച്ചു പോയ മക്കൾക്ക് -
സൗഭാഗ്യം വാരി കൊടുത്തെന്ന് ചൊല്ലാൻ -
ഞങ്ങടെ കഷ്ട്ടപ്പാടിനെയെന്തിനു -
പർവ്വതീകരിച്ചുദാഹരിക്കുന്നു.
പശുവിന്റെ പാലു നിങ്ങടെ തലമുറ -
വയറുനിറച്ചു മൊത്തിയപ്പോൾ -
പൈദാഹമടക്കാനാവാതെ ഞങ്ങൾ -
ചത്ത പൈയുടെ ഇറച്ചി തിന്നു.
വയറു നിറഞ്ഞു വൈകുണ്ഠം,
മനസ്സിൽ ധ്യാനിച്ചു നിങ്ങൾ മയങ്ങുമ്പോൾ -
എവിടെ നിന്നെത്തിയശരീരി ഞങ്ങൾ -
നിങ്ങടെ ദൈവത്തെ കൊന്നുവെന്ന്.
ഞങ്ങളിനിയും നിങ്ങടെ ചാട്ട -
യടിയേറ്റു പുളയാം മടിയില്ലാതെ.
ഞങ്ങളിനിയും ഉറ്റവരുടെ ശവങ്ങൾ -
ചുമക്കാം കാതങ്ങളോളം .
വാതുറക്കാതെയനുസരിക്കാം
നിങ്ങടെ സഹതാപശരങ്ങളിനിയുമേൽക്കാം.
സമത്വസുന്ദര ഭാരതത്തിന്റെ -
സവിശേഷഗുണങ്ങളെണ്ണിപ്പറഞ്ഞ് -
ഇനി ഞങ്ങടെ സവിധത്ത് -
മന്ദഹസിച്ചുകൊണ്ടെത്തരുത്.
By: 
Rahul Nirgu Nan

കവിത


സത്യത്തിനും അസത്യത്തിനും യുക്തിയ്ക്കും വിശ്വാസത്തിനും മോഹങ്ങള്‍ക്കും ഭംഗങ്ങള്‍ക്കും ഇടയിലെ ചെറിയ വിടവില്‍ ഞാനുമെൻ പ്രണയവും വിശ്രമിക്കുമ്പോൾ -
വെയില്‍ തിന്നുന്ന പക്ഷിയായ് വന്നു നീ എന്തിനെന്‍ പകലുകള്‍ അപഹരിച്ചു,
എന്റെയീ ഇരവിലാരു രക്ത -
താരമായെന്തിനെൻ സ്വപ്നങ്ങൾ കട്ടെടുത്തു.
ആത്മരേണുക്കളെ അക്ഷര പൂമാല -
ചാർത്തീടുവാൻ മോഹിപ്പിക്കും -
അനുസ്യൂത പ്രണയ പ്രവാഹമേ-
നിനക്കായിരമായിരം സ്വസ്ഥി നേരുന്നു.
നീയെന്റെ പ്രണയത്തിന് ബലിയിട്ട നാൾ മുതൽ -
അലറിക്കരഞ്ഞു ഞാൻ ഒഴുകി.
കരയുടെ മാറിൽ നഖചിത്രം വരയ്ക്കും -
പ്രണയത്തിൻ ഓമൽപ്പുഴയാണിന്നു ഞാൻ.

By: 
Rahul Nirgu Nan

കവിത


പടിഞാറൊടുങ്ങാന്‍ മാത്രമാ അര്‍ക്കന്‍ -
കിഴക്കുപുറത്തു വീണ്ടുമുദിച്ചു.
വിരഹാഗ്നിയില്‍ സ്ഫുടം ചെയ്യാന്‍ -
മധുരപ്രണയം മനസ്സിലുണര്‍ന്ന പോൽ.
ഒരു പൂ വിന്റാത്മാവിറുത്തെടുത്തു ഞാന്‍ -
എന്‍ കരളിന്റെ പാതിയ്ക്ക് കടം നല്‍കി.
സാലഭഞ്ജികേ, ഈശ്വരന്‍ മഴവില്ലില്‍ കൊത്തിയെടുത്തൊരു - ആയിരം അഴകുള്ള പ്രേമസ്വരൂ പമേ-
അലിയാന്‍ എന്നെ പുണരാൻ -
വരൂ അഴലിന്റെ നിറമാര്‍ന്ന സന്ധൃകളില്‍.
ആത്മാവ് വിറകൊണ്ട ഏതോനിമിഷത്തില്‍ -
അറിയാതെ ഞാനും കാമുകനായി. വില്ലുകുലയ്ക്കാതെ ഞാന്‍ അര്‍ജ്ജുനനായി -ബോധോധയമില്ലാതെ ബുദ്ധനായി -
കൃഷ്ണനായ് രാമനായ് ഒടുവില്‍ -
ഞാന്‍ ഞാനായ് നീ നീയും -എന്നിട്ടും നമ്മള്‍ ഒന്നായില്ല....

By: 
Rahul Nirgu Nan

കവിത


വാക്കിന്റെ കൂർത്ത മുള്ളുകളാൽ നിന്റെ -
നേർത്ത ഹൃദയം മുറിവേൽപ്പിച്ചുവെങ്കിൽ -
ഈ നീലരാവും പൂനിലാവും -
ഈറനണിഞ്ഞ പനിമതിയും -
സങ്കല്പ പ്രേമ ലോകത്തു നന്മൾക്കു -
നികുഞ്ജമൊരുക്കിയ മേദിനിയും -
സാക്ഷിയായ് നിൽക്കുമീ വേളയിൽ -
സങ്കട സമന്വിതം
സമർപ്പിക്കുന്നു ഞാൻ -
കണ്ണീരിൽ നനഞ്ഞായിരം
മാപ്പിന്റെ -
വാസനയറ്റ ശുcഭ പുഷ്പങ്ങൾ.
പനിമതിമുഖീ സഖീ നിന്നെ ഞാൻ -
കരളിന്റെ പാതിയായ് പരിണയിപ്പൂ...


By: 
Rahul Nirgu Nan

കവിത


മുഗ്ദ്ധപ്രണയമേ നമുക്കു -
ചിത്രശലഭങ്ങളായ് പറന്നുയരാം-
മുഴുതിങ്കൾ ചില്ലയിൽ ചേക്കേറി-
ചകോരമായ് ചന്ദ്രിക ചാറ് നുണയാം .
അമ്പിളിപ്പെണ്ണിന്റെ ആരാമത്തിൽ -
നക്ഷത്ര പൂക്കളിൻ വാസനയേറ്റ് -
മാരിവില്ലൂഞ്ഞാൽത്തട്ടിലിരു-
ന്നൊരു സുന്ദര പ്രേമഗാനം മൂളാം.
ചന്ദനക്കോടി മുണ്ടുടുത്തമ്പിളി -
അംബരമാകെ മണ്ടുന്ന നേരത്ത് -
മിണ്ടാതെയാകാശത്തോപ്പിനൊരറ്റത്ത് -
കെട്ടിപ്പുണർന്നുമ്മകൾ നൽകാം.
മേഘത്തിനുള്ളിൽ ഒളിച്ചിരിക്കും -
ചാരു നീർമണിതുള്ളി കളത്രയും -
താഴെ മണ്ണിൽ ചെമ്പനീർ പൂവിന്റെ-
ഹ്യദയത്തിലേക്ക് തട്ടിത്തൂവാം.
തേൻ തുള്ളി മിന്നുമാ മഞ്ജു ദലത്തിൽ -
ചേർന്നിരുന്നേതെങ്കിലും നവ മിഥുന -
ത്തിന്റെ കൈകളിലൊരു പ്രേമോ -
പഹാരമായ് ചെല്ലാം.
അനശ്വരരാവാം നമുക്കങ്ങിനെ -
കല്പാന്തകാലം വരെയീമണ്ണിൽ.
By Rahul

കവിത


ഒരു പനിക്കാലം കൂടി ജീവനിൽ -
ചെറുപുഴപോലൊഴുകിക്കടന്നു പോയ് -
മധ്യാഹ്ന വേനലിലും കുളിരുപകരുമെൻ-
പനിക്കിടക്കതന്നരികിലൂടെ.
പാതിയും പൊടി വന്നു മൂടി
ക്കഴിഞ്ഞൊരീ -
ചാരുചില്ലു ജാലകത്തിനപ്പുറം -
ഓട്ടെണ്ണ തേച്ചു കുളി കഴിഞ്ഞൊരു -
ഈറൻ ആകാശക്കീറുണ്ടായിരുന്നു.
പനിക്കിടക്കയിലെയവ്യക്ത സ്വപ്നങ്ങളിലവിടെ -
പലകുറി ,യനുസ്യൂതമൊഴുകി നടന്നു
അവ്യക്തമാം ഏതോ ഓർമ്മകൾ മാതിരി ...
കണ്ണിലെ ചൂടിനും കണ്ഠത്തിൽ കയ്പ്പിനും -
മീതേയെരിഞ്ഞു നിറഞ്ഞൊഴുകി -
ചുക്കുകാപ്പി തൻ ചുടുനീരുറവ...
ക്രമരഹിതമാമായിരം ചിതറിയ -
ചിന്തകളാണെനിക്കോരോ-പനിക്കാലവും സമ്മാനമായ് - നൽകിടുന്നതിന്നും.
അല്ലെങ്കിലെന്തേ,കൈത്തണ്ടയിൽ ഗ്ലൂക്കോസ് കയറുമ്പോൾ -
ചായയിൽ റസ്ക് മുക്കി തിന്നും -
പനിക്കാലമോർമ്മയിൽ വരുന്നത്.
By Rahul

പരശ്ശതം നോവുകൾ മൂടി..


പരശ്ശതം നോവുകൾ മൂടി -
ക്കഴിഞ്ഞിട്ടുമെന്തോ തിരയു-
ന്നിതെൻ ,വ്രണിത മാനസമറി,
യുന്നുവോ നീ സഖീ..
സ്വപ്നങ്ങളുരുകും വേനൽ ചൂടിൽ -
ഒരു പൂവാകയായ് തളിരിട്ടുണരണം -
പൂങ്കാറ്റു ചേക്കേറും പൂമരച്ചില്ലയിൽ -
തേനൂറും പാട്ടായ് പറ്റിപ്പിടിക്കണം.
നിന്നിലെ നിന്നെ തിരഞ്ഞു നട -
ന്നെന്നിലെ എന്നെ കണ്ടെത്തണം.
നോവുകൾ മൂടുമീ ജീവിത വിപഞ്ചി -
മൂളുന്ന രാഗങ്ങളേറ്റു പാടണം....
നിഷ്ഫലം നിരർത്ഥം നിർവ്വേദാത്മക -
മെങ്കിലും, ഭ്രാന്തുകൾ നിഴലിക്കും -
സുന്ദര കല്പനകളിലല്ലോ നിസ്വനാം _
എൻ ചേതന ഇന്നും മറഞ്ഞിരിപ്പൂ...
By Rahul

കവിത


നിന്റെ വേണിക തുമ്പിലൊരു -
മഞ്ജു മലരായുറങ്ങുവാ-നേറെയുണ്ടൊരുമോഹം
മായാതെയുള്ളിൽ.
അചലനന്ദിനി അമോഘ സുന്ദരീ-
കളസിഞ്ജിതമോടെൻ സവിധത്തണയു....
കരിമുകിൽ കാന്തി ശിരസ്സിലുറങ്ങും -
ഘനശ്യാമവേണി തന്നൊരറ്റത്ത് -
വാസനയറ്റൊരീ നീലമലരിനെ
വാരി ചൂടിയനുഗ്രഹിക്കൂ....

By: 
Rahul Nirgu Nan

കവിത


നിന്റെ വേണിക തുമ്പിലൊരു -
മഞ്ജു മലരായുറങ്ങുവാ-നേറെയുണ്ടൊരുമോഹം
മായാതെയുള്ളിൽ.
അചലനന്ദിനി അമോഘ സുന്ദരീ-
കളസിഞ്ജിതമോടെൻ സവിധത്തണയു....
കരിമുകിൽ കാന്തി ശിരസ്സിലുറങ്ങും -
ഘനശ്യാമവേണി തന്നൊരറ്റത്ത് -
വാസനയറ്റൊരീ നീലമലരിനെ
വാരി ചൂടിയനുഗ്രഹിക്കൂ....

By: 
Rahul Nirgu Nan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo