പുതുപ്പെണ്ണും... ആ ചാരങ്ങളും.

Image may contain: 1 person, smiling
**************************************
ആദ്യരാത്രിയുടെ ആലസ്യം വിട്ടു മാറും മുൻപെ അവൾ മെല്ലെ കൺ തുറന്നു നോക്കിയപ്പോൾ......
"ഈശ്വരാ..... നേരം ഒരു പാട് വൈകി..... ആദ്യ ദിവസം തന്നെ എഴുന്നേൽക്കാൻ വൈകി നേരത്തെ എഴുന്നേൽക്കണമെന്നു വിചാരിച്ചതാ..... ഇതിപ്പോൾ ഏഴു മണി കഴിഞ്ഞിരിക്കണു...... "
ബെഡിൽ നിന്നും തിടുക്കത്തിൽ എഴുന്നേറ്റ് തന്റെ അഴിഞ്ഞുകിടന്ന സാരി അലസമായി ദേഹത്തച്ചുറ്റി മുടി മാടി ഒതുക്കി ക്കെട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങിയതിനിടയിൽ ഹേമ മെല്ലെ തിരിഞ്ഞൊന്നു നോക്കി ചതഞ്ഞ മുല്ലപ്പൂക്കളുടെ മേൽ ഒരു പാവം കൊച്ചു കുട്ടിയെപ്പോൽ കമിഴ്ന്ന് കിടന്നുറങ്ങുന്ന സുധി ... അവൾക്ക് ചെറിയൊരു കുസൃതി തോന്നി ചെന്ന് ആ കവിളിലൊരു കടി കൊടുക്കണമെന്ന് ..... അടുത്തു ചെന്നപ്പോൾ ഓർത്തു
" വേണ്ട .....പാവം ഉറങ്ങിക്കോട്ടെ..... "
കതകു തുറന്ന് മെല്ലെ തല പുറത്തേക്കിട്ട് ചുറ്റുപാടുമൊന്നു നോക്കി.....
"ഭാഗ്യം ... ആരെയും കാണുന്നില്ല......" അവൾ മെല്ലെ അടുക്കള ലക്ഷ്യമാക്കി നീങ്ങി.....
" നിൽക്ക്.........."
പെട്ടെന്ന് സൗദാമിനിയമ്മയുടെ ഘനത്ത ശബ്ദം അവൾ സഡൺ ബ്രേക്കിട്ട പോൽ നിന്ന് തിരിഞ്ഞു നോക്കി.....
"ഉം.... എങ്ങോട്ടാ....."
" അ... അടുക്കളയിലോട്ട്.. ... എഴുന്നേറ്റപ്പോൾ അല്പം.... വൈകിപ്പോയി. ...." അവൾ പരിഭ്രമത്തോടെ പറഞ്ഞു.....
" അടുക്കളയിലോട്ടോ..... ' ഛെ.. ' പോയി അടിച്ചു നനച്ച് കുളിച്ചിട്ടു വരു..... പട്ടണത്തിലെ പരിഷ്കാരമൊന്നും ഇവിടെ വേണ്ട.... "
അവൾ തല കുനിച്ച് മെല്ലെ തിരിഞ്ഞു നടന്നു.... പട്ടണത്തിൽ വളർന്ന അവൾക്ക് നാട്ടിൻ പുറത്തെ രീതികൾ ഒന്നും അറിയില്ലായിരുന്നു.... -
" പിന്നെ ഒരു കാര്യം... ഇവിടെ ചില ചിട്ട വട്ടങ്ങളൊക്കെയുണ്ട് ..... അതൊക്കെ പാലിച്ചിരിക്കണം.... രാവിലെ കിടപ്പറയിൽ നിന്നിറങ്ങുന്ന പെണ്ണ് അശുദ്ധയാണ് .. ... അതു കൊണ്ട് എന്നും അധിരാവിലെ എഴുന്നേറ്റ് അടിച്ചു നനച്ച് കുളിച്ചതിനു ശേഷം മാത്രമേ അടുക്കളയിൽ കയറാവൂ..... ഇവിടെ ശുദ്ധിയും വൃത്തിയുമൊക്കെ പ്രധാനമാണ്.......മേലിൽ ഇതാവർത്തിക്കരുത്......" സൗദാമിനിയമ്മയുടെ ശബ്ദത്തിന് അല്പം ഘനമുണ്ടായിരുന്നു.....
അവൾ തിരികെ ബെഡ് റൂമിൽ കയറി കതകടച്ചു....
ഒരു നിമിഷം കതകിൽ ചാരി നിന്ന് അവൾ മനസ്സുകൊണ്ട് പിറുപിറുത്തു.....
"ഓ.... ഒരശുദ്ധി...... ഇവരൊക്കെ ഇതേതു നൂറ്റാണ്ടിലാണോ ജീവിക്കുന്നത്......"
വീണ്ടും കട്ടിലിലോട്ട് നോക്കിയപ്പോൾ ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങുന്ന സുധിയെ കണ്ട് അവൾക്ക് ദേഷ്യം വന്നു.. .
ആദ്യ ദിവസം തന്നെ എല്ലാ മൂടും പോയി......
ബാത്ത് റൂമിൽ കയറി ഷവവർ തുറന്നു വിട്ട് അവൾ ഓർത്തു..... " അമ്മായിയമ്മ പ്പോര് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.... ഓ.... ഇനിയങ്ങോട്ട് എങ്ങനയാകുമോ ആവോ...... "
കുളിച്ച് ഈറൻ മാറി ഉണങ്ങിയ തുകർത്തുകൊണ്ട് മുടി ഒതുക്കിക്കെട്ടി തിര്യേ അവൾ അടുക്കളയിലേക്ക് ചെന്നു....
"ഈശ്വരാ.... ഇനി എന്തായിരിക്കുമോ ...... ആ തള്ളയുടെ അടുത്ത ചിട്ടയും ... ശീലവും.... " അവളുടെ മനസ്സു മന്ത്രിച്ചു.......
" ആ..... മിടുക്കി.. .ഇനി എന്നും ഇങ്ങനെയായിരിക്കണം.... " വാത്സല്യത്തോടെ ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞ സൗദാമിനിയമ്മയുടെ മുഖം പെട്ടെന്നു മങ്ങി....
അവർ അവളുടെ കൈ പിടിച്ച് അവളെ തന്റെ മുറിക്കുള്ളിലേക്ക് കൊണ്ട് പോയി .....
ഒരു ചെപ്പ് നിറയെ സിന്ദൂരമെടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.....
" എന്നും രാവിലെ കുളികഴിഞ്ഞാൽ സുമംഗലികൾ ആദ്യം തിരുനെറ്റിയിൽ സിന്ദൂരം ചാർത്തണം .. .."
" ഉം ..... ശരിയമ്മേ ....."
കിടപ്പുമുറിക്കുള്ളിലെ കണ്ണാടിയിൽ നോക്കി അവൾ തന്റെ തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി .....തെല്ലുനേരം കണ്ണാടിയിൽ നോക്കിനി നിന്ന് തന്റെ സൗന്ദര്യം കണ്ട് സ്വയം ഒന്നാസ്വദിച്ചു...... സുധി അപ്പോഴും നല്ല ഉറക്കമായിരുന്നു .....
തിര്യേ അടുക്കളയിൽ ചെന്നപ്പോൾ ഒരു കപ്പ് ചായയെടുത്ത് കയ്യിൽ കൊടുത്തിട്ട് അവർ പറഞ്ഞു...
" ഇത് അവനെ ഉണർത്തി അവനു കൊണ്ടക്കൊടുക്കു..... "
******************************************
" ഉം... പോത്തുപോലെ കിടന്നുറങ്ങുന്നതു കണ്ടില്ലേ.... കുറുമ്പൻ..... ബാക്കിയുള്ളവർ ഈ തണുപ്പാങ്കാലത്തു പോയി കുളിച്ചു തണുത്തു വിറച്ചു വന്നു നിൽക്കുന്നു...... "
അവൾ ചായക്കപ്പ് ടേബിളിൽ വച്ചശേഷം മെല്ലെ ചെന്ന് അവനെ തട്ടി വിളിച്ചു......
" സുധിയേട്ടാ..... എണീറ്റെ... .. എന്തൊരുറക്കാ ഇത്..... "
നല്ല ഉറക്കം നടിച്ചു കിടന്ന അവൻ പൊടുന്നനെ അവളെ വട്ടം പിടിച്ച് തന്റെ മാറിൽ അടക്കിപ്പിടിച്ചു ....
"ഏയ്... സുധിയേട്ടാ..... എന്താ...ഇത് ... വിടൂന്നേ......" അവൾ അവന്റെ കരവലയത്തെ ഭേദിച്ചു ചാടിയെഴുന്നേറ്റു...
"എടീ..... ഹേമാ.... പ്ലീസ് ..... കുറച്ചുനേരം...."
അവൻ അവളോട് കെഞ്ചി......
"അയ്യs ... അങ്ങനിപ്പം വേണ്ട..... ചെക്കന്റെ കൊഞ്ചൽ.....ഉം... .ഇങ്ങെഴുന്നേറ്റെ... .ഈ ചായ കുടിച്ചേ...... " ചായയും കയ്യിൽ പിടിപ്പിച്ച് അവൾ അടുക്കളയിലേക്ക് പോയി...
*******************************************
സാമ്പാറിനുള്ള കക്ഷണങ്ങൾ അരിയുന്നതിനിയിൽ ഇടക്കൂടെ ഒരു കൈ അരിഞ്ഞുവച്ച ക്യാരറ്റുകക്ഷണമെടുത്തപ്പോൾ ഹേമ ഞെട്ടി തിരിഞ്ഞു... നോക്കി.....
അവളെ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഒരു കുസൃതിച്ചിരിയും ചിരിച്ചു കൊണ്ട്..... സുധി...
" ഇയാൾക്ക് ഈ അശുദ്ധിയൊന്നും ബാധകമല്ലേ.... കുളിക്കാതെ അടുക്കളയിൽ .. .അമ്മ ഇങ്ങേരോടൊന്നും പറയുന്നില്ലല്ലോ ...... അതോ സ്ത്രീകൾക്കു മാത്രമേ ഈ അശുദ്ധി ബാധകമുള്ളോ....." അവൾ മനസ്സിലോർത്തു .....
ദോശ ചുട്ടുകൊണ്ടു നിന്ന സൗദാമിനിയമ്മ തിരിഞ്ഞു നോക്കിയപ്പോൾ അവൻ കുസൃതിയോടെ അവരുടെ അടുത്തു ചെന്നു ചുട്ടു വച്ചിരുന്ന ദോശയിൽ നിന്നും ഒരു കക്ഷണം കീറി വായിലിട്ടു കൊണ്ട് പോകുന്ന വഴിക്ക് ഹേമക്കിട്ടൊരു തട്ടും കൊടുത്തുകൊണ്ട് അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.. ...
*****************************************
അങ്ങനെ ദിവസങ്ങൾ ഓരോന്നു കൊഴിഞ്ഞുപോയി.... ഹേമ അമ്മായിയമ്മയുടെ പ്രീയപ്പെട്ട മരുമോളുമായി ......
അങ്ങനെ ആദിവസം ഇങ്ങെത്തി..... പതിവു സമയം കഴിഞ്ഞിട്ടും ഹേമ എഴുന്നേറ്റില്ല.....
കതകു തുറന്നു പുറത്തേക്ക് വന്ന സുധിയോട് സൗദാമിനിയമ്മ ചോദിച്ചു......
" മോനെ .... ഹേമയെന്തേ .... അവൾക്കെന്തു പറ്റി..... "
" അവൾക്ക് വയ്യമ്മേ.... വല്ലാത്ത വയറുവേദന ..... അവൾ....."
പറഞ്ഞത് അവൻ പൂർത്തിയാക്കിയില്ലെങ്കിലും അവർക്കും കാര്യം പിടികിട്ടി...
അവർ വാതിലിനടുത്തു ചെന്നുനിന്നു പറഞ്ഞു....
"ഹേമേ.... എഴുന്നേറ്റെ .... അവിടെ കിടന്നു കൂടാ... വേഗം എഴുന്നേറ്റു വാ.... നീ കിടന്ന ആ ഷീറ്റുകൂടി എടുത്തോ..... "
"ഹേമക്കൊന്നും മനസ്സിലായില്ല.... വയ്യാത്തപ്പോൾ മുറിയിലല്ലാതെ മറ്റെവിടെയാ കിടക്കുക... " അവൾ മനസ്സിലോർത്തു...
അവൾ പതുക്കെ ബഡ് ഷീറ്റുമെടുത്ത് വയറിൽ അള്ളിപ്പിടിച്ചു കൊണ്ട് അവർക്കു പിന്നാലെ പോയി .....
അടുക്കളയുടെ പിന്നിലായുള്ള ഒറ്റപ്പെട്ട ഒരു മുറി കാട്ടി അവർ പറഞ്ഞു.....
" ഇനി ഈ നാലു ദിവസം ഇനി ഇതിൽ കഴിഞ്ഞാൽ മതി പുറത്തിറങ്ങണ്ട ..... കുളിമുറിയും മറ്റു സൗകര്യങ്ങളും അതിനുള്ളിലുണ്ട് ....നാലാം ദിവസം അടിച്ചു നനച്ചു കുളിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയാൽ മതി..... "
ഹേമക്കൊന്നും മനസ്സിലായില്ല അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കി വേദന സഹിക്കാൻ പറ്റാത്തതുകൊണ്ട് ആ മുറിക്കുള്ളിലെ കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു.......
അല്പ സമയം കഴിഞ്ഞ് അവൾക്കുപയോഗിക്കാനുള്ള വസ്ത്രങ്ങളും മറ്റും വാതിലിനു പുറത്തു നിന്ന് സൗദാമിനിയമ്മ അകത്തേക്കിട്ടു കൊടുത്ത് കതകും ചാരിയിട്ട് അവർ പോയി.....
അല്പനേരം കഴിഞ്ഞ് വേദനക്ക് ഒരു ശമനം തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു.... തിണ്ണയിൽ കിടന്ന തനിക്ക് മാറാനുള്ള വസ്ത്രങ്ങളും മറ്റും പെറുക്കിയെടുത്തു ....
" ഈശ്വരാ എന്തൊക്കെ അചാരങ്ങളാ...."
ആ മുറിക്കിള്ളിൽ ഒറ്റക്ക് അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി ..... അവൾ ഇടക്കിടെ കതകിനടുത്തോട്ട് നോക്കി.....
" സുധിയേട്ടൻ ഒന്നു വന്നിരുന്നെങ്കിൽ ...." അവൾ ഓർത്തു.....
കുറച്ചു കഴിഞ്ഞ് കടിക്കുന്ന പട്ടിക്ക് അകന്നു നിന്നു ഭക്ഷണം കൊടുക്കുന്ന മാതിരി സൗദാമിനിയമ്മ അവൾക്ക് കഴിക്കാനുള്ള ഭക്ഷണം വാതിലിനു പുറത്തു നിന്ന് അകത്തേക്ക് തള്ളി വച്ചു കൊടുത്തു....
അത് കണ്ട് അവളുടെ ഉള്ളൊന്നു വിങ്ങി..... കാരണം തന്റെ വീട്ടിൽ ഇങ്ങനൊന്നുമില്ല.....
"അമ്മേ .... സുധിയേട്ടൻ......"
" അവൻ കഴിച്ചിട്ട് ജോലിക്കു പോയി..... നീ കഴിക്ക്... "
ഇതും പറഞ്ഞു കൊണ്ട് അവർ തിരികെ പ്പോയി ....
നിലത്തു വച്ചിരിക്കുന്ന ഭക്ഷണത്തിലോട്ട് നോക്കി..... അവളുടെ കണ്ണുകൾ നിറഞ്ഞു പോയി. .... പുരുഷൻമാർക്ക് ആ മുറിക്കുള്ളിലോട്ട് പ്രവേശനമില്ലായിരുന്നു....
നാഴികകൾ കടന്നു പോയി..... രാത്രി ആ മുറിയിൽ ഒറ്റക്ക് അവൾക്ക് വല്ലാത്ത ഭയം അനുഭവപ്പെട്ടു... ...
അവൾ ഓർത്തു..... " ഇത് സ്ത്രീത്വത്തിന്റെ ഭാഗമല്ലെ .... പിന്നെന്തിനാ .... ഇങ്ങനെ കുറേ ആളുകൾ ഇത്തരത്തിലുള്ള ഈ ആചാരങ്ങൾ വെച്ചു പുലർത്തുന്നത്..."
" അശുദ്ധി പോലും ....." അവൾ മനസ്സിൽ പിറുപിറുത്ത് ഭയത്തെക്കൂട്ടുപിടിച്ച് ആ മുറിക്കുള്ളിൽ ഒറ്റക്ക് മയങ്ങി......
(ജിസ്സാ ജോയ് .....)

പുട്ടും,കട്ടനും വിജയേട്ടന്റെ തട്ടുകടയും


സിറാജ് കാളിംഗ്, കട്ടിക്കണ്ണടയും ചിരിയ്ക്കുന്ന വലിയ മുഖവും ഇമോകാൾ എടുക്കുന്നതിന് മുമ്പേ കണ്ടു.
പച്ച ബട്ടണിൽ വിരൽ അമർത്തിയപ്പോൾ തെളിഞ്ഞ വീഡിയോ കാളിൽ തെളിഞ്ഞു വരുന്ന കമ്പവലകളും , കായലോളങ്ങളും , പടിഞ്ഞാറെ ചരിവിലേയ്ക്ക് സന്ധ്യാർക്കൻ മറയാൻ തിടുക്കം കൂട്ടുമ്പോൾ തട്ടി മറിഞ്ഞ ചായക്കൂട്ടുകൾ ചിതറിത്തെറിച്ച് ഏതെല്ലാമോ നിറമുള്ളതായ അമൂർത്തമായ പലചിത്രങ്ങൾ
മേഘങ്ങളാൽ വരച്ചു ചേർത്തിരുന്നത് ഒന്നൊഴിയാതെ നെഞ്ചിലേയ്ക്ക് ആവാഹിച്ചിരിക്കുന്ന സേതുവും, കൂടെ സിറാജും.
നിങ്ങളിതെവിടെയാണ്.
ഞങ്ങൾ കുമ്പളങ്ങി - പെരുമ്പടപ്പ് പാലത്തിന്റെ അടിയിൽ അല്പം പടിഞ്ഞാട്ടു മാറിയുള്ള തട്ടുകടയിലാണ്.
കായലിൽ നിന്ന് കടന്നുവരുന്ന ഉപ്പു കലർന്ന കുളിർക്കാറ്റുമേറ്റ്, കൂടണയാൻ പറന്നു നീങ്ങുന്ന പക്ഷികളേയും, കായലിൽ പകുതി താഴ്ന്നും, ഉയർന്നുമെല്ലാം പലവിധത്തിലുള്ള കമ്പവലകളും നോക്കിയിരുന്നു
കറുവപ്പട്ട ചേർത്ത കട്ടൻ ചായയും നുണഞ്ഞിറക്കി, കഥയും പറഞ്ഞിരിക്കുന്നതിന്റെ സുഖം. അല്പം കഴിഞ്ഞിട്ടു വേണം, പുട്ടും, ബീഫ് വെന്താലുവും എല്ലാം കഴിയ്ക്കാൻ.
ഇതല്ലേ സിറാജേ നീ ഇന്നാൾ പറഞ്ഞ കുമ്പളങ്ങി നൈറ്റ്സ് എന്ന തട്ടുകട,
ആ അതു തന്നേ ഇത്.
എന്നാലും നിങ്ങൾ പെരുങ്കള്ളന്മാർ തന്നേ, നമ്മളെ കൂടാതെ ഒറ്റയ്ക്ക് പൊയ്കളഞ്ഞില്ലേ,
ഓണത്തിന് വന്നിട്ട് നമുക്ക് ആറു പേർക്കുംകൂടി അവിടെ പോയിട്ട്. വൈകിട്ട് ആറു മണി മുതൽ രാവിലെ ആറു മണിവരേ കുത്തിയിരുന്ന് കഥ പറഞ്ഞിരുന്ന് നേരം വെളുപ്പിക്കണമെന്നും അവിടത്തെ സ്പഷ്യൽ ഐറ്റംസ് ആയ
വിന്താലു പുട്ട്, ഇറച്ചി പുട്ട്, സാധാ പുട്ട്,
ബീഫ് വിന്താലു , ബീഫ് ഉലർത്ത്, ബീഫ് കറി, ബീഫ് ഫ്രൈ,
ചിക്കൻ കുറുമ, കറുവപ്പട്ട ചേർത്ത കട്ടൻച്ചായ എല്ലാം
കഥ പറഞ്ഞിരുന്ന് മൂക്കുമുട്ടെ തട്ടണമെന്നും, പിന്നീട്
നമ്മളോട് യാത്ര പറഞ്ഞ് പടിഞ്ഞാട്ടു പോയ പോയ സൂര്യൻ കിഴക്കുനിന്ന് വരുമ്പോൾ ഇത് ഏതിലേയാണിഷ്ടാ പോയത് ഞങ്ങൾ ഇവിടെ കുമ്പളങ്ങിക്കായലിലെ കുഞ്ഞോളങ്ങളോട് കിന്നാരവും പറഞ്ഞ് പളപളാ മിന്നുന്ന ചാന്ദ്രവെളിച്ചത്തിൽ കണ്ണിണ ചിമ്മാതെ കഥ പറഞ്ഞിരുന്നിട്ടും, പടിഞ്ഞാറേയ്ക്ക് പോയ സൂര്യാ നീ കിഴക്ക് നിന്ന് ഉദിച്ചുയർന്നതെങ്ങിനെയെന്ന് കോറസ്സായി ചോദിയ്ക്കണം എന്നെല്ലാം തീരുമാനിച്ചിട്ട് നല്ല പണിയാണ് കാട്ടിയത്. അതിനു ശേഷം എല്ലാവരും ജോലിക്കിറങ്ങുന്ന പുലരിയിൽ ചെറുതണുപ്പിൽ വീട്ടിൽ ചെന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങാൻ കൊതിക്കുന്ന നമുക്ക് മാത്രമല്ലേ നമ്മളാകാനാവൂ എന്നെല്ലാം പറഞ്ഞിട്ട് കൊലച്ചതിയല്ലേ നിങ്ങൾ കാണിച്ചത്. നിങ്ങൾ രണ്ടും കൂടെ ഒറ്റയ്ക്കിരുന്ന് കാട്ടുന്നയീ കലാപരിപാടികൾ
വീഡിയോ കാളിൽ വിളിച്ച് കാണിക്കുന്ന നിന്നെയൊക്കെ ഞങ്ങൾ എന്തു ചെയ്യണമെന്ന്
രഞ്ജിത്താശാനോട് ചോദിക്കട്ടെ.
അണ്ണാ ചൂടാകല്ലേ, അത് നമുക്കെല്ലാവർക്കും കൂടെ പിന്നെ പോകാം ഇതിപ്പോൾ ഞങ്ങൾ ടെസ്റ്റ് ചെയ്യാൻ ആയി വന്നതല്ലേ.
എന്നിട്ട് ടേസ്റ്റ് എല്ലാം ടെസ്റ്റ് ചെയ്തിട്ട് എപ്പടി.
നല്ല സൂപ്പർ ബീഫും. വെന്താലുവും, ചിരട്ടപ്പുട്ടും. പക്ഷെ നമ്മൾ നേരത്തെ തീരുമാനിച്ച പോലെ നേരം വെളുക്കുന്നതുവരേ ഉണ്ടാകില്ല , രാത്രി പന്ത്രണ്ടു മണിക്ക് ക്ലോസ് ചെയ്യും.
ഏതായാലും നമുക്കെല്ലാം കൂടെ പിന്നെ പോകാം. ഇതെല്ലാം പറഞ്ഞപ്പോൾ ആണ് പണ്ട് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് പതിവായി കഴിയ്ക്കാറുള്ള വിജയേട്ടന്റെ സ്വാദിഷ്ടമായ
ബീഫ് മസാലയുടെ രുചി നാവിലേക്ക് ഓടിയെത്തിയത്.
അത് എവിടെയാണ്. ഇത്ര സ്വാദുള്ള ബീഫ് മസാല, ഇത്ര വർഷം ആയിട്ടും മറക്കാനാവാത്ത സ്വാദേറിയ വിഭവം നൽകുന്ന കട.
അതിപ്പോൾ അവിടെ ഉണ്ടോ എന്നറിയില്ല. വിജയൻ ചേട്ടൻ പോലും ഇപ്പോൾ ഉണ്ടോ എന്നു പോലും അറിയില്ല. ചേർത്തല കോടതി കവലയിൽ നിന്ന് സ്റ്റാൻഡി ലേക്ക് പോകുന്ന വഴിയിൽ ആയിരുന്നു.
അണ്ണാ അതിന്റെ കാര്യങ്ങൾ ഒന്ന് വിശദമായി പറയെന്നേ , ഒന്നു കേൾക്കട്ടെ .
അതിനെന്താ പറയാമല്ലോ.
ജയക്കുട്ടനാണ് പറഞ്ഞത് എടാ നാളെ ഉച്ചഭക്ഷണം കൊണ്ടുവരണ്ട , നമുക്ക് ഉച്ചയ്ക്ക് വിജയേട്ടൻ്റെ കടയിൽ നിന്ന് കഴിയ്ക്കാമെന്ന്.
വിജയേട്ടൻ്റെ കടയോ?
അതെവിടെയാണ്, എനിക്കറിയില്ലല്ലോ?
നീയൊരു ഭക്ഷണ കൊതിയനല്ലേ, സ്വാദിഷ്ടമായ വിഭവങ്ങൾ
നിൻ്റെ വീക്ക്നെസ്സ് അല്ലേ, നാളെ നിനക്കൊരു സർപ്രൈസ് ആകട്ടെ.
അടുത്ത ദിവസം ഉച്ചയ്‌ക്ക് ഒരു മണിയായി, കടയടച്ചു സാധാരാണ ആ സമയത്ത് കട അടച്ച് അകത്തിരുന്ന് ഞങ്ങൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണം ഷെയർ ചെയ്ത് കഴിയ്ക്കാറുള്ളതാണ് ഇന്നിനി എന്താണാവോ? വിശപ്പ് കൃത്യസമയത്ത് എത്തുന്ന ഒരു പാസഞ്ചർ ട്രെയിനായി ചൂളം വിളിച്ച് സ്റ്റേഷനിൽ വന്നു നിന്നു. പിന്നെ താമസിച്ചില്ല ,ചാറ്റൽ മഴയിലേയ്ക്ക്
ചരിഞ്ഞിറങ്ങി, രണ്ടു മൂന്ന് മിനിട്ട് നടന്നപ്പോഴോ മഴകനത്തു.
ദാ ഇതാണ് കടയെന്ന് പറഞ്ഞ് ജയക്കുട്ടൻ ഓടിക്കേറിയതിന്റെ പുറകെ ചെന്ന് കേറിയത് റോഡ് സൈഡിൽ ആസ്ബസ്റ്റോസ് മേഞ്ഞ ചെറിയൊരു കടയിലേക്കായിരുന്നു, കോട്ടയം അയ്യപ്പാസിന്റെ പരസ്യത്തിൽ പറയുന്ന പോലെ അകത്തുചെന്നാൽ അതിവിശാലമായതൊന്നും കാണാനില്ല. ആകെയുള്ള ഇട്ടാവട്ടത്തിലുള്ള സ്ഥലം. ഒരു ഡസ്ക്കിന്റെ ഇരു സൈഡിലായി ഇട്ടിരിക്കുന്ന രണ്ടു ബെഞ്ചിലുമായി ഞെരുങ്ങിയിരിക്കുന്ന പത്തുപേർ. ബസ്സിൽ ഇരുന്നു യാത്ര ചെയ്യുന്നവർ ആരെങ്കിലും അടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നുണ്ടോ എന്ന് അവരുടെ ശരീരിക ചലനങ്ങളിൽ നിന്ന് അറിയാൻ ആവുന്നുണ്ടോ എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുന്ന നിന്നു യാത്ര ചെയ്യുന്നവരേ ഓർമ്മിപ്പിക്കുന്നതു പോലെ പത്തുപേരിൽ ആരാണ് ആദ്യം എഴുന്നേൽക്കുന്നത് എന്നോർത്ത് ആദ്യ സീറ്റ് പിടിക്കാൻ കാത്തു നിൽക്കുന പത്തുപതിനഞ്ച് പേരുടെ കൂടെ ഞാനും ജയനും കാത്തു നിന്നു. പുറത്തു കനത്ത മഴയും, അകത്തു തിളച്ചുമറിയുന്ന ചൂടും. മൂന്നു വലിയ അടുപ്പ്, ഒരു ചെറിയ അടുപ്പ്, രണ്ടടുപ്പുകളിൽ ഒന്നിലുള്ള വലിയ ചീനച്ചട്ടി നിറച്ച് ബീഫ് ഫ്രൈ, മറ്റേ അടുപ്പിൽ നിന്ന് വറുത്തു കോരുന്ന ചൂടു പഴം പൊരിയും, മൊരിഞ്ഞ വടയും, പൊറോട്ടക്കല്ലിൽ ഏതു നേരവും വെന്തു വരുന്ന പൊറോട്ട, ചെറിയ അടുപ്പിൽ തിളച്ചു വരുന്ന വെള്ളത്തിൽ നിന്ന് കടുപ്പത്തിലുള്ള സ്ട്രോംഗ് ചായയുടെ പിറവി.
പത്തു മിനിട്ടിന്റെ കാത്തുനിൽപ്പിനു ശേഷം കിട്ടിയ സീറ്റിൽ ചാടിക്കയറി ഇരുന്നപ്പോഴേയ്ക്കും വീണ്ടും ഒരു ചെറുജാഥയ്ക്കുള്ള ആൾക്കാർ അടുത്ത സീറ്റും നോക്കി കാത്തു നിൽക്കുന്നുണ്ട്.
ആൾക്കാർ അക്ഷമയോടെ കാത്തു നിൽക്കുന്നതിന്റെ രഹസ്യം മനസ്സിലായത് ആദ്യ കഷ്ണം പൊറോട്ട മുറിച്ചെടുത്ത് മസാലയിൽ പൊതിഞ്ഞിരിയ്ക്കുന്ന ബീഫ് ഫ്രൈയുടെ മുകളിൽ സ്ഥാപിച്ച് തള്ളവിരലും, ചൂണ്ടുവിരലും ചേർത്ത് അല്പം ഗ്രേവിയോടെ മടക്കി വായിലേക്ക് വച്ച് ഒന്ന് ചവച്ചപ്പോൾ കിട്ടിയ സ്വാദ് ഇന്നീ ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കുന്നെങ്കിൽ അതിൽ കൂടുതൽ എന്താണ് പറയാനുള്ളത്. ചൂടു പൊറോട്ട, ഏറിനിൽക്കുന്ന സ്വാദോടു കൂടിയ എരിവ്, ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുന്നവർ കറിവേപ്പിലയുടെ മുകളിലുള്ള
കറിയുടെ അംശം പോലും കളയാതെ കഴിയ്ക്കുന്നു.
ഇതാണ് ആ ബീഫ്ഫ്രൈ ഓർമ്മ.
അപ്പോൾ നമുക്ക് ഇനി എല്ലാവർക്കും കൂടി ഒന്നിച്ചു പോകാം
തീർച്ചയായും ഇനി നമ്മൾ തമ്മിൽ കാണുന്നത് ഇവിടെയോ അല്ലെങ്കിൽ നമ്മൾ എല്ലാം ചേർന്ന് ഏതെങ്കിലും പുഴയോരത്ത്
രാത്രി മുഴുവനും കുത്തിയിരുന്ന് നിലാവും നക്ഷത്രങ്ങളും നോക്കിയിരുന്ന് കഥപറഞ്ഞ് പറഞ്ഞ് എന്ന സിറാജിന്റെ മറുപടി :-
പനങ്ങാട്ട് അറ്റത്തെ കായലോരത്തും , ഹൈ കോർട്ട് ജെട്ടിയിലെ പുഴയോരത്തും ചാത്യാത്ത് പള്ളിയുടെ അടുത്തുള്ള വാക്ക് വേയിലും, നെട്ടൂർ അറ്റത്തെ പുഴയോരത്തുമെല്ലാം ഒരുപാട് രാത്രികൾ ഞാനും ഏകനായും കൂട്ടുകൂടിയും ചിലവഴിച്ചിട്ടുണ്ട്,
ഒരു വിളിയൊച്ച...
ഒരു കാഴ്ചത്തുണ്ട്..
ഒരു കരിവളപ്പൊട്ട്.... ഇത്രയൊക്കെ മതിയാവില്ലേ നമ്മെ നമ്മിൽ നിന്നു തന്നെയുയർന്നു വരുന്നൊരു കൈകൊണ്ട് നമ്മുടെ ഉള്ളിലേക്ക് വലിച്ചാഴ്ത്താൻ...?
ചിലപ്പോളത് എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ എടുപ്പുകളെയൊക്കെ തകർത്ത് നമ്മെ എത്രയോ പിന്നിലേക്ക്... ഭൂതസ്മൃതികളുടെ പൊടിമണ്ണിലേക്ക് എടുത്തു മറിച്ചിടുന്നത്....
ആ ഓർമ്മകളിൽ മുഴുകി, ഓർമ്മകളെതാലോലിച്ച്....
എത്രയോ രാത്രികൾ, അത്രയുമെല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും മുറിഞ്ഞു പോയ ഇമോ കാൾ, ഫോണിൽ ചാർജ് തീർന്നിട്ടാണെന്ന് അറിഞ്ഞപ്പോൾ അറിയാതൊരു നൊമ്പരം,
ഇത്രയും നേരം തന്ന സ്നേഹ സൗഹൃദങ്ങളുടെ വേർപാടിന്റെ നൊമ്പരം. വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയുടെ കതിർ .

By: Ps Anilkumar

*കാത്തിരിപ്പിന്റെ വിരസത*

Image may contain: Giri B Warrier, smiling, closeup and outdoor
ഗിരി ബി വാരിയർ
++++++
വേഗമാവട്ടെ !
നീ കൈകൊട്ടുന്നതും
കാത്തുനിൽക്കുകയാണ് ഞാൻ..
നീ കൈ കൊട്ടുമ്പോഴേക്കും
പറന്നുവന്ന് ബലിച്ചോറ്
കൊത്തുന്നത് വിശന്നിട്ടല്ല,
കൊതിച്ചിട്ടുമല്ല ...
എന്നെ കാത്തുനിന്ന് നീ
അക്ഷമനാവുന്നത് കാണാൻ
എനിക്കു കഴിയാത്തതിനാലാണ്
കാത്തിരുപ്പ് എന്നും വിരസമത്രെ..
നീ സ്കൂളിൽ നിന്ന് വരുന്നതും,
വൈകീട്ട് കളി കഴിഞ്ഞ് വരുന്നതും,
ജോലി കഴിഞ്ഞു വരുന്നതും,
സാമ്പാർകൂട്ടിയുണ്ണാനെന്ന് പറഞ്ഞ്
അവധിയെടുത്തോടി വരുന്നതും,
ഭാര്യയും കുട്ടികളുമായി
വർഷത്തിലൊരിക്കൽ വരുന്നതും
നോക്കി കാത്തിരുന്നപ്പോഴും,
പിന്നെ നിന്റെ വരവും കാത്ത്
വ്യദ്ധാശ്രമത്തിനുമ്മറത്ത്
മാസങ്ങളോളം കാത്തിരുന്നപ്പോഴും
ആ വിരസത ഞാൻ
ഏറെ അനുഭവിച്ചതാണ്...
ഇല്ല, നീ കാത്തുനിൽക്കുന്നത്
കാണാനെനിക്കാവില്ല..
നീ കൈകൊട്ടുന്നതും
കാത്ത് ഞാൻ നിൽക്കാം.
വേഗമാവട്ടെ..
നിനക്ക് പോകാനുള്ളതല്ലേ...!
*****
ഗിരി ബി. വാരിയർ
31 ജൂലൈ 2019
©copyrights protected

ഒന്നുകൂടി-

Image may contain: 1 person, beard, tree, outdoor, nature and closeup
പ്രളയകൽപ്പത്തിലേക്കിനിയെത്രകാലം
പ്രണവ നാദത്തിലേക്കിനിയെത്രദൂരം .
ജനനിയവൾ നോക്കുന്നു ജനിമൃതിക്കപ്പുറം
നരവംശമിനിയിയെത്രകാലം തുടരണം.
അടരുകളിടിയുന്നു പടവുകൾ പുതയുന്നു
പരിണാമചക്രം പകച്ചുനോക്കുന്നു.
പതിവായി വരുമെന്നൊരറിവുതെറ്റുന്നു
മഴമേഘമകലേ പിണങ്ങിനിൽക്കുന്നു.
പരിഭവം പറയുവാനൊടുവിൽവരുകിലോ
തോരാതെ കണ്ണീരുവാർത്തു കേഴുന്നു.
ഇടിമുഴക്കങ്ങൾ ഇരുട്ടിലാർക്കുമ്പോൾ
മാരിയവൾ മണ്ണിൽ മദിച്ചു നടമാടുന്നു.
ഊട്ടിയ കയ്യിനാൽ ഉദകക്രിയനിങ്ങൾ-
ചെയ്യിക്കരുതെന്നു മിന്നൽ പറയുന്നു.
തെന്നലായിന്നലെ വന്നുതഴുകിയോൾ
ഒന്നായ്പ്പിഴുതെറിഞ്ഞാർത്തലറുന്നു.
കണ്ണീരിലൊഴുകിപ്പതഞ്ഞു പോകുന്നു
മണ്ണിൽ മനുഷ്യൻ വരച്ച സ്വപ്‌നങ്ങൾ
മുന്നിൽക്കാണാത്തവർ തമ്മിൽക്കാണുന്നു
കണ്ണിൻ കറകൾ കരഞ്ഞുമായ്ക്കുന്നു
വിണ്ണിൽനിന്നൊരുവേളയവളതുകാണുന്നു
പലതായ പടലയവരൊരുമിച്ചിരിക്കുന്നു.
ഒന്നായിരിക്കുന്നു ഒരുമിച്ചു തിന്നുന്നു
കണ്ണീരു പങ്കിട്ടു നടുവുചായ്ക്കുന്നു
ഇല്ലായ്മയെന്നതിൻ വല്ലായ്‌മയറിയവേ
എല്ലാരുമൊന്നെന്ന് മെല്ലെയോതുന്നു
വല്ലാത്ത നേരമിതെന്നു വിതുമ്പവേ
കണ്ണു തുടച്ചവൾ മെല്ലെ മറയുന്നു
മെല്ലെത്തെളിഞ്ഞൊരു മാനത്തു നോക്കീട്ട്
ഉള്ളതും വാരിപ്പിരിഞ്ഞു പോകുന്നു
എന്റേതും നിന്റേതുമെന്നവർ വീണ്ടും
തല്ലു തുടങ്ങി തെറിവിളിക്കുന്നു
കൊള്ളകൊലകളും പിന്നെപ്പലതും
പണ്ടെന്നപോലെ പിടിച്ചുപറിയും
കണ്ടുപഠിക്കാത്ത മാനുഷരെ നിങ്ങൾ
കൊണ്ടിട്ടുമെന്തേ പഠിക്കാത്തതെന്തേ.
പ്രളയമിനിയെപ്പോൾ വരുമെന്നറിവീല
പറയുവാനിത്തിരി വ്യഥയുണ്ടതെന്നാലും
നരവംശമെന്നതു നാശമാകും വരെ
തോരുകില്ലവളുടെ മിഴിനീരിനിമേൽ
പ്രളയകൽപ്പത്തിലേക്കിനിയെന്തുദൂരം
പ്രണവ നാദത്തിലേക്കിനിയെത്ര വേണം.
ജനനിയവൾ നോക്കുന്നു ജനിമൃതിക്കപ്പുറം
നരവംശമിനിയിയെത്രകാലം തുടരണം.
-വിജു കണ്ണപുരം-

സ്ത്രീ


തിരിച്ചറിവ് ആയത് മുതൽ ഞാൻ കണ്ട കാഴ്ചകളിൽ അമ്മയെന്നും രാത്രിയിലെ ഭക്ഷണം അപ്പ വന്നിട്ട് കഴിക്കുന്നത് കണ്ട് വളർന്നത്കൊണ്ടാകും ഇന്നും കെട്ട്യോൻ സ്ഥലത്തുണ്ടെങ്കിൽ പുള്ളി വീട്ടിലെത്തിയേ ഞാനും ഭക്ഷണം കഴിക്കാറുള്ളു..
വീട്ടിൽ ഒറ്റ ഒരാളുടെ വരുമാനത്തിൽ അഞ്ചു വയറും കഴിഞ്ഞു മൂന്നെണ്ണത്തിനെ പഠിപ്പിക്കേം വേണമെന്നതിനാൽ അന്നെല്ലാം വീട്ടുചിലവ് അത്യാവശ്യം ഞെരുക്കത്തിൽ തന്നെയാണ്..
അന്ന് ഞങ്ങൾ മക്കളുടെ വയറുനിറപ്പിച്ചു നേരത്തെ ഉറക്കി അമ്മ വായനശാലയിലെ പുസ്തകങ്ങൾ വായിച്ചോ ടീവി കണ്ടോ അപ്പയെയും കാത്തിരിക്കും..
എന്നും അപ്പയുടെ പാത്രത്തിൽ അമ്മക്കായി കുറച്ചു ചോറും കറികളും ബാക്കി ഉണ്ടാകും.. അടുക്കളയിലെ പാത്രത്തിൽ അമ്മക്ക് വയറുനിറയാൻ മാത്രം ഉണ്ടാകില്ലെന്ന കരുതലോ അമ്മയോട് പുറമെ കാണിക്കാത്ത ഇഷ്ടം അങ്ങനെ കാണിക്കുന്നതോ ആയിരിക്കാം..
ഇന്ന് ഞാനും കെട്ട്യോനെ കാത്തിരിക്കും..
ഓൺലൈനിൽ ഓമനപ്പേരിട്ട് ചിലരെങ്കിലും സാധാരണസ്ത്രീകളെ പോലും കളിയാക്കിപറയുന്ന കുലസ്ത്രീ ആയി ഭർത്താവ് കഴിച്ച പാത്രത്തിൽ കഴിച്ചു ആത്മനിർവൃതി അടയാനൊന്നുമല്ല..
കുടുംബം നോക്കുന്നവൻ സുരക്ഷിതമായി വീട്ടിലെത്തി സമാധാനത്തിലിരുന്ന് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴുള്ള സന്തോഷം ഏതൊരു സാധാരണ സ്ത്രീയെ പോലെ ഞാനും ആസ്വദിക്കുന്നു..
എന്റെ ഇഷ്ടവും സമയവും അവർക്കായി മാറ്റിവെക്കുമ്പോഴാണ് കൂടുതൽ സന്തോഷമെന്ന് എന്റെ മനസ്സിനെയും അംഗീകരിപ്പിച്ചു കഴിഞ്ഞു..
ഇന്നലെ അദ്ദേഹം വരാൻ ഒത്തിരി വൈകി കാത്തുകാത്തിരുന്നു ഞാനും ഉറങ്ങിപ്പോയി.. പുള്ളിയെന്നെ വിളിച്ചുണർത്തി ഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും പാതിയുറക്കത്തിലായത് കൊണ്ട് വിശപ്പേ ഇല്ലായിരുന്നു.. അദ്ദേഹവും കഴിച്ചെന്ന് വരുത്തി കിടന്നു.
രാവിലെ കുടൽ കത്തുന്ന വിശപ്പുമായി ഞാൻ എഴുന്നേറ്റ് വരുമ്പോൾ അമ്മു ബ്രേക്‌ഫാസ്റ് കഴിക്കുന്നുണ്ട്..
"ഞാനൊരു കാര്യം പറയട്ടെ മമ്മീ..."
അപൂർവമായാണ് മുഖവുരയിട്ടുകൊണ്ട് അവൾ സംസാരത്തിന് തുടക്കം കുറിക്കാറുള്ളത് ..
എന്തെയന്ന അർത്ഥത്തിൽ ഞാൻ നോക്കി..
കുറെ കാര്യങ്ങൾ അവൾ പറഞ്ഞത് കേട്ട് മറുപടിയൊന്നും ഇല്ലാതെ ഞാൻ അവളെയും നോക്കിയിരുന്നു..
ചുരുക്കമിതാണ്... മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം കാര്യം അവസാനത്തേക്ക് മാറ്റി വക്കുന്ന ശീലങ്ങളെല്ലാം ഞാൻ മാറ്റണം...
മുൻപത്തെ കാലമൊന്നുമല്ല ചെറിയ പ്രായവുമല്ല ഇന്നലെ മെഡിസിൻ മാത്രം കഴിച്ചാണ് മമ്മി ഉറങ്ങിയത്..
വിശന്ന് കാത്തിരുന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചാലേ മമ്മിക്ക് പപ്പയോടുള്ള സ്നേഹം ആള് അറിയുള്ളു എന്ന് കരുതുന്നുണ്ടോ??..
ഞങ്ങൾക്ക് അറിയാം മമ്മിക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും ഞങ്ങളുടെ ഇഷ്ടമറിഞ്ഞു മാറ്റി വക്കുന്നുണ്ടെന്ന്.. അതിന്റെ ആവശ്യമില്ല...
ഫിലിമിൽ ഒക്കെ കാണിക്കുന്ന പോലെ ഫ്ലാഷ് ബാക്ക് ഓർത്തു ജീവിക്കാൻ മറന്നു എന്ന് പിന്നീട് റിഗ്രെറ്റ് ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല..
ഞങ്ങൾക്കൊപ്പം സ്വന്തം ഇഷ്ടങ്ങൾ കൂടി അറിഞ്ഞു ജീവിച്ചു എന്ന ഓർമ്മക്കാണ് മധുരം കൂടുതൽ..
നമ്മളീ ഫ്ലൈറ്റിൽ പോകുമ്പോൾ കണ്ടിട്ടുണ്ടോ എമർജൻസി ടിപ്സ് പറഞ്ഞുതരുമ്പോൾ ആദ്യം സ്വന്തമായി ലൈഫ് ജാക്കറ്റ് ഇടാനും ഓക്സിജൻ മാസ്ക്ക് വക്കാനുമൊക്കെ പറഞ്ഞു തരുന്നത്..
എന്താ അതിന്റെ അർത്ഥം?
നമ്മൾ ആരോഗ്യത്തോടെ ഇരുന്നാലേ മറ്റുള്ളവരെ സഹായിക്കാനും ശ്രദ്ധിക്കാനും കഴിയൂ..
അറ്റ് ലാസ്‌റ്... ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ എന്നും പറഞ്ഞു സിമ്പിൾ ആയി പുള്ളിക്കാരി അവസാനിപ്പിച്ചു.
മുക്കാലും ഇംഗ്ലീഷിലും കുറച്ചു മലയാളത്തിലുമൊക്കെയായി പതിനാലുവയസ്സുകാരി തരുന്ന ഉപദേശം കേട്ട് ഞാനോർത്തത് ഞാനൊരിക്കൽ പോലും എന്റമ്മയോട് ഇങ്ങനൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് ...
ഈ പ്രായത്തിൽ ഒരിക്കൽ പോലും ഞാൻ അമ്മയുടെ ഇഷ്ടങ്ങൾ ചോദിച്ചിട്ടേ ഇല്ല ...അറിയാനും ശ്രമിച്ചിട്ടില്ല.
എന്റമ്മ ചെയ്യുന്നതെല്ലാം ഒരമ്മയുടെ ഉത്തരവാദിത്വം മാത്രമായി കണ്ടിരുന്ന ഞാനെവിടെ? എഴുതാനും വായിക്കാനുമുള്ള എന്റെ ഇഷ്ടമറിഞ്ഞു അതിനെല്ലാം സൗകര്യമൊരുക്കിത്തരുന്ന അവളെപോലെയുള്ള മക്കളെവിടെ?..
ആദ്യമായി പീരിഡ്സ് ആയപ്പോൾ അതിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പകച്ചുകൊണ്ട് കരഞ്ഞു കൂക്കി വിളിച്ചു ഇന്നമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന ഞാനും..
”മമ്മി I think it's my periods ” ന്ന് സമാധാനത്തോടെ വന്ന് പാഡ് ചോദിച്ച അവളും ഒരു പാട് മാറ്റമുണ്ടെന്നറിയാം.
അരക്കൊപ്പമുള്ള മുടി സന്തോഷത്തോടെ കാൻസർ രോഗികൾക്കായി സ്വന്ത ഇഷ്ടപ്രകാരം മുറിച്ചുകൊടുക്കണമെന്ന് അവൾ വന്ന് പറഞ്ഞപ്പോഴും..
ആഘോഷമായുള്ള പിറന്നാളുകളെനിക്ക് വേണ്ട അതിനായി നിങ്ങൾ ചിലവാക്കുന്ന പൈസ ഒരാഘോഷങ്ങളുമില്ലാത്ത കുട്ടികൾക്ക് കൊടുക്കാൻ എനിക്ക് തരണമെന്ന് ആവശ്യപ്പെട്ടപ്പോഴുമടക്കം പലസന്ദർഭങ്ങളിലും ഞങ്ങളെ അത്ഭുതപെടുത്തിയിട്ടുണ്ടവൾ..
ഒന്നുമറിയാതെ ഗെയിമുകളിലും ഓൺലൈനിലും സോഷ്യൽ മീഡിയയിലും മാത്രമായി മക്കൾ സമയം ചിലവഴിക്കുന്നു..ജീവിതമൂല്യങ്ങൾ ഇന്നത്തെ തലമുറക്ക് അറിയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്..
ഒരു ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് നമ്മൾ പകർത്തികൊടുക്കുന്നതെന്താണോ
അതുപോലെയാണ് മക്കളും... വിഷമെങ്കിൽ വിഷം സ്നേഹമെങ്കിൽ സ്നേഹം...
നമ്മളെക്കാൾ മിടുക്കരാണവർ.. അറിവുകൾ കണ്ടും കേട്ടും നേടുന്നുണ്ടവർ..
അമിതമായി ലാളിക്കാതെ സ്നേഹിച്ചു കീഴടക്കാതെ ജീവിതത്തിലെ ഓരോ നല്ലതും ചീത്തയും അവർക്ക് കൂടി വ്യക്തമാകും വിധത്തിൽ തിരിച്ചറിയും വിധത്തിൽ ഒന്ന് നമ്മളും അവരോടൊപ്പം നിന്നാൽ മതി..ജീവിച്ചാൽ മതി.
ലിസ് ലോന ✍️

ജോഷിയുടെ ആകാശം

"പപ്പയ്ക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ ?"
ജോഷി എഴുനേറ്റു
"മോനെ നല്ല പ്രൊപോസൽ ആണ് .പെൺകുട്ടി ഡോക്ടർ ആണ് .നല്ല കുടുംബം "
"കുടുംബം ! പപ്പയും നല്ല കുടുംബത്തിൽ നിന്നല്ലേ കെട്ടിയത്?എന്നിട്ടു അവരെവിടെ ? പഴയ കാമുകനെ കണ്ടപ്പോൾ അങ്ങ് പോയി ..."
പപ്പയുടെ മുഖം വിളറി
"പപ്പാ എന്നോട് പെണ്ണിനെ കുറിച്ച് മാത്രം പറയല്ലേ എനിക്കറയ്ക്കും. കാഞ്ഞിരം പോലെ കയ്ക്കും ..ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടില്ല പപ്പാ നല്ല ഒന്നിനെ പോലും "
പപ്പാ നിശബ്ദനായി
"എസ്റ്റേറ്റിൽ നാളെ ഓഡിറ്റർ വരുന്ന ദിവസം ആണ് പോകണം .."അവൻ എണീറ്റു
"കഴിഞ്ഞ തവണത്തെ പോലെ അടിപിടി ഒന്നും ഉണ്ടാക്കല്ലേ ജോ "
"തല്ലൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ പപ്പാ "അവൻ ചിരിച്ചു
"ടേക്ക് കെയർ "
അവൻ പപ്പയെ ചേർത്ത് പിടിച്ചു ..എന്നിട്ടു കൈ വീശി നടന്നു പോയി
നല്ല മഴ പെയ്യുന്നുണ്ടായിരുന്നത് കൊണ്ട് ജോഷി സാവധാനത്തിലാണ് കാർ ഓടിച്ചത് .പക്ഷെ വണ്ടി എന്തിലോ തട്ടിയെന്ന് തോന്നിച്ചപ്പോൾ അവൻ വാഹനം നിർത്തി, ആൾക്കാർ ഓടിക്കൂടുന്നതു കണ്ടു അവൻ കാറിന്റ ഡോർ തുറന്നു പുറത്തിറങ്ങി.
ഒരു പെൺകുട്ടി
"ആശുപത്രിയിൽ കൊണ്ട് പോ സാറെ നോക്കിനിൽക്കാതെ " ആരോ പറഞ്ഞു
മുന്നിൽ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല .അവൻ അവന്റെ ഹോസ്പിറ്റലിലേക്ക് തന്നെയാണ് ഡ്രൈവ് ചെയ്തത്
"ലൂയിസ് ആ കേസ് ഒന്ന് അറ്റൻഡ് ചെയ്തേക്കു"എന്ന് ഡോക്ടർ ലൂയിസിനോട് പറഞ്ഞവൻ മുറിയിലേക്ക് പോയി
"വലിയ ഗുരുതരമായ പരുക്കുകൾ ഒന്നും ഇല്ല സാർ. വേണമെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം .പക്ഷെ പേരെന്റ്സിനെ കുറിച്ചൊക്കെ ചോദിച്ചിട്ടു ആ കുട്ടി കരച്ചിൽ മാത്രമാണ് ..ഒന്നും പറയുന്നില്ല "
ലൂയിസ് വന്നു പറഞ്ഞപ്പോൾ ജോഷി ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു
"ലൂയിസ് പൊയ്ക്കോ ഞാൻ ഒന്ന് നോക്കട്ടെ "
ജോഷി ചെല്ലുമ്പോൾ സിസ്റ്റർ രേണുക മുറിയിലുണ്ടായിരുന്നു..പെൺകുട്ടി നല്ല മയക്കത്തിലായിരുന്നു .പപ്പാ ഈ ഹോസ്പിറ്റൽ വാങ്ങിയ കാലം തൊട്ടുള്ള ആളാണ് രേണുക അത് കൊണ്ട് തന്നെ ഒരു വെറും സ്റ്റാഫിനോടെന്നവണ്ണമല്ല അവൻ അവരോടു സംസാരിക്കുക
"ആന്റി നമുക്ക് പോലീസ്‌സ്റ്റേഷനിൽ ഇൻഫോം ചെയ്യാമല്ലേ ?ദാറ്റ് ഈസ്
ബെറ്റർ "
"മോനെ അത് വേണ്ട "അവർ പെട്ടെന്ന് പറഞ്ഞു "കുറച്ചു പ്രശ്നമുണ്ട് ..ഈ കൊച്ചിന്റെ പപ്പാ പൊലീസില് ആണ് ..ഒരു അപ്പൻ പെരുമാറുന്ന രീതിയിലല്ല ഈ കൊച്ചിനോട് അയാൾ പെരുമാറുന്നെ ...'അമ്മ മരിച്ചും പോയി .അതിന്റെ അമ്മയുടെ അനിയത്തി ഒരു കന്യാസ്ത്രീ ഉണ്ട് ..അവർക്കടുത്തേക്കു ഒളിച്ചു പോകുവാരുന്നു കൊച്ച്‌ . അപ്പോള മോന്റെ വണ്ടി ഇടിച്ചെ"
"ഇതൊക്കെ സത്യമാണൊന്നു എങ്ങനെയറിയാം ?പെണ്ണല്ലേ വർഗം ?വല്ലോന്റെ കൂടെ ചാടിപ്പോയതായിരിക്കും "അവൻ അവജ്ഞയോടെ പറഞ്ഞു
"അല്ല മോനെ ഞാൻ അവരെ വിളിച്ചു സത്യാ ..പക്ഷെ ഇപ്പൊ അവർ ഡൽഹിയിലാണ് . ഒരു പത്തു ദിവസം അവര് വന്നു കൊണ്ട് പൊക്കോളും അത് വരെ അതിന്റെ അപ്പനറിയുവേം ചെയ്യരുത് ..മോന്റെ എസ്റ്റേറ്റിലാകുമ്പോൾ പെട്ടെന്ന് സംശയിക്കില്ല. ഒന്ന് കൊണ്ട് പോകാമോ ?"
"എന്റെ കൂടെയോ ?ആന്റിക്ക് ഭ്രാന്തുണ്ടോ? എനിക്കി വക സാധനത്തിനെയൊന്നും ഏൽക്കാൻ പറ്റില്ല. നിങ്ങൾ കൊണ്ട് പോ "
"മോനെ എന്റെ വീട്ടിൽ അതിലും കഷ്ടമാ ..അവരുടെ ശബ്ദം ഇടറി ..ഒരു പെങ്കോച്ചല്ലിയോ മോനെ ..മാനം പോയാൽ അത് ചത്ത് കളയുമെന്ന പറയുന്നേ ..അതിനു അമ്മയുമില്ലല്ലോ "
"അത് നന്നായി ..അതില്ലാത്ത ആണ് നല്ലതു "അവൻ വെറുപ്പോടെ പറഞ്ഞു
രേണുക വിഷമത്തോടെ അവനെ ഒന്ന് നോക്കി .
അലീന എന്നാണ് അവളുടെ പേര്
അവളൊരു മുയൽക്കുഞ്ഞിനെ പോലെ അവന്റ വീടിന്റെ മുറികളിലൂടെ ഓടി നടന്നു കൊണ്ടിരുന്നു .എപ്പോളും എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ട് ..അവൾക്കവനെ ഒട്ടും പേടിയില്ലെന്നു തോന്നുമായിരുന്നു.അല്ലെങ്കിൽ അവൾക്കവന്റെ സമ്പന്നതയെകുറിച്ചോ സ്ഥാനമാനങ്ങളെ കുറിച്ചോ വലിയ അറിവുണ്ടായിരുന്നില്ല .
"ഞാൻ എന്താ വിളിക്കുക ?"ഒരു ദിവസം അവനോടവൾ ചോദിച്ചു "ജോച്ചായ "എന്ന് വിളിക്കാം '
"നീ ഒന്നും വിളിക്കണ്ട വേഗം പോയി തന്നാൽ മതി "അവൻ അസഹ്യതയോടെ പറയും
'അവൾ ചിരിക്കും
"പപ്പാ ചിലപ്പോൾ കണ്ടുപിടിക്കും, പോലീസ് അല്ലെ? "
അവൾ ഒരു ദിവസം പറഞ്ഞു
"നിന്റ അപ്പൻ നല്ല ആണുങ്ങളെ കണ്ടിട്ടില്ലാത്ത കൊണ്ടാ .. വരട്ടെ അയാളുടെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും "
അവൾ അമ്പരപ്പിൽ അവനെ നോക്കി
"തല്ലൊക്കെ ഉണ്ടാക്കുന്ന ആളാണോ? "
"അത്യാവശ്യം "
"ഗുണ്ട ആണോ? "
"ഗുണ്ട നിന്റെ തന്ത "
"തെമ്മാടി ആണല്ലേ അപ്പൊ? എന്റെ കർത്താവെ ...കണ്ടാലെന്നാ മാന്യനാ ..."
"പോടീ എന്റെ കയ്യീന്ന് മേടിക്കാതെ "അവൻ കൈ ഓങ്ങിയപ്പോൾ അവൾ ഓടിക്കളഞ്ഞു
ഇടയ്ക്കു നീട്ടിവിളിക്കും "തെമ്മാടീ ...."അവന്റെ മുഖം ചുവക്കുമ്പോൾ കള്ളച്ചിരി ചിരിക്കും.
"എന്നാലും കൊച്ചെ നീ എന്ന വിശ്വസിച്ച എന്റെ കൂടെ പോരുന്നേ ?ഞാനും നിന്റെ അപ്പനെ പോലെയായിരുന്നെങ്കിലോ ?"
ഒരു ദിവസം അവൻ ചോദിച്ചു
"തെമ്മാടി അങ്ങനെ ഒന്നുമല്ല. കണ്ണിൽ നോക്കിയാലറിയാമല്ലോ ആണിന്റെ ഉള്ള്"
അവളുട നിഷ്കളങ്കത നിറഞ്ഞ വാക്കുകളിൽ അവന്റ ഹൃദയം അലിവാർന്നു ..അവനവളെ കണ്ണ് ചിമ്മാതെ ഒരു നിമിഷം നോക്കിയിരുന്നു ..ഉള്ളിലെവിടെയോ ഒരു നീരുറവ പൊട്ടുന്നു ..കണ്ണിൽ നീർത്തിളക്കം പോലെ തോന്നിയിട്ട് അവൻ മുഖം തിരിച്ചു കളഞ്ഞു
അവളെ അവളുടെ അമ്മയുടെ അനിയത്തി വന്നു കൊണ്ട് പോകുമ്പോൾ അവൾ അവന്റെ അരികിൽ ചെന്നു
"എന്നെങ്കിലും എന്നെ കാണാൻ തെമ്മാടി വരുവോ ?" അവളുട കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു അവൻ അസ്വസ്ഥനായി
അവൾ പോയി കഴിഞ്ഞിട്ടും ആ അസ്വസ്ഥത അവനെ ചുറ്റിനിന്നു .ചിലരങ്ങനെയാണ് വിളിക്കാതെ ഒരു ദിവസം കയറി വരും .ഹൃദയത്തിലേക്ക്..വന്നു ഒരു കസേര വലിച്ചിട്ട് ഇരിക്കും ..ഒരു ദിവസം ഒന്നും പറയാതെ പോകുകയും ചെയ്യും ...ഒഴിഞ്ഞ കസേരയിൽ ഇനിയൊരാളെ ഇരുത്താനാവാതെ നമ്മളങ്ങനെ നീറി നീറി.
സെയിന്റ് ജോൺസ് കോൺവെന്റിന്റെ സ്വീകരണമുറിയിൽ നിൽക്കുമ്പോൾ ജോഷിയുടെ മനസ്സ് ശാന്തമായിരുന്നു
പടിയിറങ്ങി ഓടിക്കിതച്ച് അവൾ മുന്നിൽ വന്നു നിന്നു
"ഞാൻ ഈ വഴി പോയപ്പോൾ വെറുതെ ..."അവൻ ഒന്ന് വിക്കി
"നുണ തെമ്മാടി എന്നെ കാണാനായിട്ട് തന്നെ വന്നതാ. എനിക്കറിയാം "
അവൾ കുറുമ്പൊടെ പറഞ്ഞു
"പപ്പാ വന്നിരുന്നു എന്നെ കൊണ്ട് പോകുമെന്ന് പറഞ്ഞു വഴക്കുണ്ടാക്കി "അവളുടെ കണ്ണ് നിറഞ്ഞു
"നിന്റെ അപ്പനെ ഞാൻ അങ്ങ് തീർക്കട്ടെ ?അവൻ ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ടു
"ശൊ..എന്താ ഈ പറയുന്നേ .? .അവൾ ആ സിഗരറ്റു അവന്റ ചുണ്ടിൽ നിന്നെടുത്തതു പുറത്തേക്കു എറിഞ്ഞു കളഞ്ഞു .."ഇവിടെ പാടില്ല ഇതൊന്നും "
ജോഷി അവളെ ഒന്ന് നോക്കി
"ഞാൻ കന്യാസ്ത്രീ ആകട്ടെ? "
അതൊരു ചോദ്യമായിരുന്നു ജോഷിയുടെ ഉള്ളൊന്നുലഞ്ഞു
"അങ്ങനെ ഒക്കെ ആവേണ്ട ഒന്നാണോ അത്? "
"പിന്നെ ഞാൻ എന്താ ചെയ്ക? അല്ലെങ്കിൽ മരിക്കണം "ഒന്ന് നിർത്തി അവൾ അവന്റ മുഖത്തേക്ക് നോക്കി
"എന്നെ കൊണ്ട് പോകുവോ കൂടെ? ജോലിക്കാരിയായിട്ടു
മതി "
ജോഷി കുസൃതിയിൽ ഒന്ന് ചിരിച്ചു
"എന്ത് ജോലിയും ചെയ്യുവോ ?"
" ഉം "
'എന്തും ?"
"എന്തും "
"എങ്കിൽ പോരെ ..എനിക്ക് നല്ലോണം ചോറും കറിയുമൊക്കെ വെച്ച് തന്ന്, എന്റെ വസ്ത്രങ്ങളൊക്കെ അലക്കി വെടിപ്പാക്കി, മുറിയൊക്കെ വൃത്തിയാക്കി ...പിന്നെ .എന്റെ അഞ്ചാറ് കുഞ്ഞുങ്ങളെ ഒക്കെ പെറ്റുകൂട്ടി എന്റെ കൂടെ കൂടിക്കോ "
അവളുടെ കണ്ണ് മിഴിഞ്ഞു
"എന്താ ?"
"ജോഷിയുടെ കെട്ടിയോളാകാൻ പറ്റുവോ ?'"പേടിയില്ലെങ്കിൽ
മതി "
അവളുടെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി
"കണ്ണീരിങ്ങനെ കരഞ്ഞു തീർക്കല്ലേ കൊച്ചെ ..ഈ തെമ്മാടിക്കൊപ്പം ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ നീ ഇനിം കരയും .എന്റെ ആകാശവും ഭൂമിയുമൊക്ക ഞാൻ ഉണ്ടാക്കുന്നതാ. വലിയ പാടാ ഒപ്പം ജീവിക്കാൻ. അതോണ്ട് തന്നെ .കരയിക്കില്ല എന്ന പഞ്ചാര വർത്തമാനം ഒന്നും പറയുകേല ജോഷി .
കരയിക്കും .അത് പോലെ സ്നേഹിച്ചു കൊല്ലുകേം ചെയ്യും.തീരുമാനം നിന്റേതാണ് "
അവന്റ കൈ പിടിക്കുമ്പോൾ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന രാത്രികളേക്കാൾ അവനെ കണ്ടു കൊണ്ട് ജീവിക്കാൻ കഴിയുന്ന പകലുകൾ ആയിരുന്നു അപ്പോൾ അവളുടെ ഉള്ളില് ..

By Ammu Santhosh

കുള്ളന്റെ മകൾ

Image may contain: 1 person, smiling, eyeglasses, closeup and indoor
Anna Benny

"അപ്പനിന്ന് കോളേജിൽ വന്നില്ലേലും കുഴപ്പമില്ല''.
''അതെന്താമോളെ , ഇന്ന് മീറ്റിങ്ങുള്ളതല്ലേ''.
'' സാരല്യ, ഞാൻ മാനേജ് ചെയ്തോളാം''.
''നിനക്ക് ഞാൻ മാത്രല്ലേള്ളു, പേരന്റ്സ് മീറ്റിങ്ങിനു വേറാരാ''.....
''വേറാരുല്ല, അതോണ്ടാ അപ്പൻ വരണ്ടാന്നു പറഞ്ഞേ.. കൂട്ടുകാരൊക്കെ കളിയാക്കി ചിരിക്കും "..
അങ്ങേത്തലക്കൽ ഫോൺ നിശബ്ദമായി.
അവൾ വളർന്നിരിക്കുന്നു.. തന്നോളം, അല്ല തനിക്കപ്പുറം.. അയാൾ ഉറക്കെചിരിച്ചു, ശബ്ദമില്ലാതെ.. ആ ചിരിയിൽ കുഞ്ഞുകുടമ്പ ഇളകിയാടി..
വാതിലിന്റെ പുറകിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് കുടഞ്ഞെടുത്തിട്ടശേഷം സാക്ഷ മാറ്റി പടിക്കുതാഴെക്കിടന്ന ലുണാറിട്ടു അയാൾ പുറത്തിറങ്ങി, അടുത്തുവന്ന കാപ്പാട് ബസ്സിൽക്കയറി സീറ്റിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചു വെറുതെ പുറത്തേക്കുനോക്കി നിന്നു. ഉച്ചയോടടുത്തെങ്കിലും ബസിൽ സാമാന്യം തിരക്കുണ്ട് അതുകൊണ്ടുതന്നെ ഓരോ വളവുതിരിയുമ്പോഴും നിലത്തുവീഴാതിരിക്കാൻ നന്നേ പണിപ്പെടേണ്ടിവന്നു, അതുകണ്ടു തന്നിലേക്ക് നീണ്ടുവന്ന പലതരം ചിരികളെ അയാൾ തള്ളിക്കളഞ്ഞു, ഒരു കൊച്ചുകുട്ടിയുടെ നേർക്കുമാത്രം തിരിച്ചു ചെറിയൊരു ചിരിയെറിഞ്ഞു..
ബീച്ചിലിറങ്ങി നേരെ ടെന്റിലേക്കു നടന്നു, പന്ത്രണ്ടുമണിക്ക് കളിയുള്ളതാണ്, പാന്റും ഷർട്ടും മൂലക്കലേക്കെറിഞ്ഞശേഷം ബഹുവർണ വസ്ത്രങ്ങളണിഞ്ഞു, ഇടതുകൈയിൽ കണ്ണാടിയുംതൂക്കിപ്പിടിച്ചു മുഖത്തു പലനിറത്തിലുള്ള ചായങ്ങളടിച്ചു, മൂക്കിനുമുകളിൽ ബോളെടുത്തുവെച്ചു, കുഞ്ഞുകാലുകളുമായി റിങ്ങിലേക്കിറങ്ങി ..
അയാൾ മുന്നിലേക്ക് നോക്കി.. ശരിയാണ്,മോള് പറഞ്ഞത് ശരിയാണ്.. എല്ലാവരും തന്നെനോക്കി ചിരിക്കുന്നുണ്ട്. മുന്നിലിരിക്കുന്ന കുഞ്ഞു അമ്മയെനോക്കി പറയുന്നു ''അമ്മെ, നോക്കിയേ… കുള്ളൻ''.
അതൊന്നുമയാൾ ശ്രദ്ധിച്ചില്ല, നിലത്തെ ചാരത്തിൽക്കിടന്നുരുണ്ടും, തലകുത്തിമറിഞ്ഞുo, കുരങ്ങനെപ്പോലെ മുടിയിൽപ്പിടിച്ചു വലിച്ചും, ശരീരംകൊണ്ടു കോപ്രായം കാട്ടിയും അയാൾ പലതരം ശബ്ദങ്ങളുണ്ടാക്കി, പലതരത്തിൽ ചിരിച്ചു, മറ്റുള്ളവരെ ചിരിപ്പിച്ചു..
ഒരുകയിൽ കഞ്ഞികൊണ്ട് ഏമ്പക്കം വരുമ്പോൾ, പകുതിപ്പഴത്തിൽ വയറുനിറയുമ്പോൾ അതൊരു അനുഗ്രഹമായാണ് തോന്നിയിരുന്നത്.. അമ്മയില്ലാത്ത കുഞ്ഞുമായി സാമൂതിരിയുടെ നാട്ടിലെത്തിയപ്പോൾ അന്നമൂട്ടിയത് ജംബോയാണ്, ജംബോ സർക്കസ്.. കോമാളിയായും മാജിക്കിന്റെ സഹായിയായും റിങ് മാസ്റ്ററായുമെല്ലാം പകർന്നാടി ലക്ഷ്യമൊന്നെ ഉണ്ടായിരുന്നുള്ളു , തന്റെ മോള്..
ഓരോദിവസവും കളികഴിഞ്ഞു വരുമ്പോളും തന്റെ കൈപ്പത്തി കൊണ്ട് അയാളവളെ അളന്നു, പിന്നീട് കൈകൊണ്ടളന്നുനോക്കി, തന്റെ അളവിനപ്പുറം അവൾ വളരുന്നത് സന്തോഷത്തോടെ തിരിച്ചറിഞ്ഞു.
കുള്ളന്റെ മോളെന്നു വിളിച്ചവന്റെ മൂക്കിനിടിച്ച കുറ്റത്തിന് സ്കൂളിലേക്ക് വിളിപ്പിച്ചപ്പോൾ സങ്കടത്തെക്കാളേറെ അഭിമാനമാണ് തോന്നിയത്,മോൾക്ക് തന്നോടുള്ള സ്നേഹത്തെയോർത്.. പക്ഷെ പതിയെ അവളും ആ സത്യത്തെ അംഗീകരിച്ചു, തങ്ങളെനോക്കി ചിരിക്കുന്നവരെക്കാണുമ്പോൾ അകലം പാലിക്കാൻ തുടങ്ങി, അപ്പനൊപ്പമുള്ള യാത്രകൾ ഒഴിവാക്കാൻ തുടങ്ങി, ഇപ്പോളോ ഒരുപാടകലെ എറണാകുളത്തെ കോളേജിൽ ഹോസ്റെലിൽനിന്നു പഠിക്കാൻ തുടങ്ങി.
ഒന്നിനും അയാൾ എതിർപ്പുപറഞ്ഞില്ല, പതിവുപോലെയെന്നും ചായങ്ങളണിഞ്ഞു..പലതരത്തിൽ ചിരിച്ചു, മറ്റുള്ളവരെ ചിരിപ്പിച്ചു..
അടുത്ത വെള്ളിയാഴ്ച കോളേജുകഴിഞ്ഞതും അവൾ വീട്ടിലേക്ക് വന്നു, ഇനി രണ്ടുമാസം അവധിയാണ്.
അകലേക്കുമറയുന്ന സൂര്യനെനോക്കി ഉമ്മറത്ത് കാലുംനീട്ടിയിരുന്ന അയാളുടെ അടുത്തെത്തി അവൾ വിളിച്ചു ''അപ്പാ"...
"എന്താ മോളെ''.. അരയിലെ കള്ളിമുണ്ട് ഒന്നുകൂടെ അഴിച്ചുകുത്തി അയാൾ തലയുയർത്തി..
''എനിക്ക് ഒരാളെ ഇഷ്ടമാണ്.. പക്ഷേ''...
വലതുകൈകൊണ്ട് നെഞ്ചിലെ രോമങ്ങൾ തടവിക്കൊണ്ടിരുന്നതല്ലാതെ ഒന്നുമയാൾ തിരിച്ചുപറഞ്ഞില്ല..
''അപ്പാ, അത് .... അത്''....
''മോള് പറ''..
''എന്റെ എല്ലാക്കാര്യങ്ങളും അവനു അറിയാം, അവനു പ്രശ്നമൊന്നുമില്ല... പക്ഷേ വീട്ടുകാർ''..
"വീട്ടുകാർ'' .....
"വീട്ടുകാർ സമ്മതിക്കില്ല..... അവർക്കു നാണക്കേടാ.. അപ്പനിങ്ങനെ...... എനിക്കവനെ വേണമപ്പാ''... കൈത്തലം കൊണ്ട് കണ്ണുതുടച്ചുകൊണ്ട് അവളകത്തേക്കുപോയി..
അയാളെഴുന്നേറ്റു.. ഉറക്കെചിരിച്ചുകൊണ്ട് മുറ്റത്തെ മണ്ണിൽക്കിടന്നുരുണ്ടു, തലകുത്തിമറിഞ്ഞു, ആർതാർത്ചിരിച്ചു.. ചമയങ്ങളില്ലാതെ, കാഴ്ചക്കാരില്ലാതെ, ജീവന്റെ ഭാഗമായിത്തീർന്ന മൂക്കിൻത്തുമ്പിലെ ഗോളമില്ലാതെ....
രാത്രിക്കളിക്കുമുന്നെ അയാൾ കുളിച്ചൊരുങ്ങി, മുടിചീവി വൃത്തിയാക്കി, ഉള്ളതിലേറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞു, പതിവിലുമധികം ചമയങ്ങളണിഞ്ഞു, റിങ്ങിനുള്ളിൽ പാറിനടന്നു, ചാടിമറഞ്ഞു, മതിവരുവോളം കരണം മറിഞ്ഞു, ലോകമാകേകേൾക്കേ പൊട്ടിച്ചിരിച്ചു, ചുറ്റുമുള്ളവരെയൊന്നുമയാൾ കണ്ടില്ല.. അന്നയാൾ കളിച്ചത് തനിക്കുവേണ്ടിമാത്രമായിരുന്നു , സന്തോഷിപ്പിക്കാൻ ശ്രമിച്ചത് സ്വന്തം മനസ്സിനെ മാത്രമായിരുന്നു..
റിങ്ങിലെ കളികഴിഞ്ഞു, ഇനി മാജിക്ക് കാരന്റെകൂടെ.. വേഷം മാറാതെ തന്നെ അയാൾ വീണ്ടും അരങ്ങിലെത്തി, കൈകാലുകൾ ചേർത്തുപിടിച്ചു ചങ്ങലകൊണ്ട് മാന്ത്രികൻ അയാളെ ബന്ധിച്ചു, ശവമഞ്ചം പോലൊരു പെട്ടിയിലാക്കി ആ പെട്ടി മറ്റൊരു ഇരുമ്പുകൂടിനുള്ളിൽ ഇറക്കിവെച്ചു, പിന്നീടത് അവിടെയുള്ള വലിയൊരു കുളത്തിലേക്ക് ക്രെയിനുപയോഗിച്ചു ഇറക്കിവെച്ചു..
ഇരുമ്പുകൂടിനുള്ളിൽ വെള്ളം നിറയാൻ തുടങ്ങി, അയാൾ തന്റെ നാവിന്നടിയിലൊളിപ്പിച്ച താക്കോലെടുത്തു പല്ലിനിടയിൽ പിടിച്ചു, നിമിഷനേരംകൊണ്ട് പൂട്ടുകൾതുറന്നു രഹസ്യവാതിലിലൂടെ കാണികളുടെ പിന്നിലെത്താം, കയ്യടിക്കേൾക്കാം... ഒരുപാടുതവണ അത് ചെയ്തിട്ടുമുള്ളതാണ് ..
അയാൾ ആദ്യത്തെ പൂട്ടുതുറന്നു, ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ മോളോടൊരു കഥപറയണം ,മനസ്സിലുറപ്പിച്ചു..
ഒരു കുള്ളന്റെ കഥ, കൊൽക്കത്തയിലെ ഇന്ത്യൻ സർക്കസിലെ കോമാളിയുടെ കഥ, അന്നൊരു രാത്രി ചോരപൊടിയുന്ന കുഞ്ഞിനെ തന്നെയേല്പിച്ചു ഇരുളിലെ തീവണ്ടിശബ്ദം തേടിപ്പോയ മാനേജരുടെ മോളുടെ കഥ, അച്ഛനാരെന്നറിയാത്ത അമ്മയില്ലാത്ത കുഞ്ഞിനെയുംകൊണ്ട് കേരളത്തിലേക്ക് വണ്ടികേറിയ പെണ്ണിന്റെ ചൂരറിയാത്ത ഒരപ്പന്റെ കഥ..
അയാൾ ആഞ്ഞുചിരിച്ചു, ശരീരം മുഴുവൻ ഇളകിമറിഞ്ഞു, ആ ചിരി കുഞ്ഞുകുമിളകളായി മുകളിലേക്കുനീങ്ങി, പതിയെ ആ കുമിളകളിൽ ഉപ്പുരസം നിറഞ്ഞു, പല്ലിനിടയിൽനിന്നും താക്കോലിനെ അയാൾ ദൂരേക്ക് തുപ്പിക്കളഞ്ഞു.. ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി, നെഞ്ചും കണ്ണും വിരിച്ചു കുള്ളൻ അലറി.. "ഇതെന്റെ മാത്രം കഥ. ഇതിലെനിക്ക് ജയിക്കണം, അതിനെന്റെ മോള് ജീവിക്കണം.. കുള്ളന്റെ മകളായിത്തന്നെ''..
കുള്ളൻ പിന്നെയും ചിരിച്ചു, ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു..
കുളത്തിലെ വെള്ളം നിശ്ചലമായി, കുള്ളനെയും കാത്തു ജനക്കൂട്ടം വെള്ളത്തിലേക്ക്തന്നെ നോക്കിനിന്നു.......

Written by Anna Benny @ Nallezhuth

വാവുബലി

Image may contain: one or more people, eyeglasses, beard and closeup

( ജോളി ചക്രമാക്കിൽ )
മരിച്ചുപ്പോയവരുടെ ആത്മാക്കൾക്ക്
കർക്കടകത്തിലെ കറുത്തവാവു ദിവസം ബലിയിടുക എന്നത് ഒരു അനുഷ്ഠാനമാണ്
കോഴിക്കോട് അത് വരയ്ക്കൽ കടപ്പുറത്താണ് സാധാരണയായി അനുഷ്ഠിച്ചു വരുന്നത്
വളർച്ചയുടെ കാലഘട്ടങ്ങളിൽ ഇതിലൊന്നും വലിയ പ്രധാന്യമൊന്നും കൽപ്പിക്കാതെ നടന്നു പോരുന്നതിനിടയിലാണ് സുഹൃത്തിന്റെ അച്ഛൻ മരിച്ച് അവൻ ബലിയിടാനായി അന്നേ ദിവസം വരയ്ക്കലെത്തുന്നത്
തോർത്തു മുണ്ടുമാത്രം ഉടുത്ത് വരിവരിയായി കടലിലേയ്ക്ക് മുഖം തിരിച്ച് നിൽക്കുകയാണെല്ലാവരും
പത്തുപേർക്ക് ഒരു പരികർമ്മി എന്ന നിലയിൽ ആളുണ്ട്
പൂജാരിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കർമ്മം ചെയ്താൽ മതി
തോർത്തു മുണ്ടുമാത്രം ധരിച്ച് അവനും ആ വരിയിൽ കയറി നിന്നു പിതൃതർപ്പണത്തിനായുള്ള എള്ള് പൂവ് ഇത്യാദി സാമഗ്രികൾ ഒരു നാക്കിലയിൽ മുൻപിലായുണ്ട്
കർമ്മങ്ങൾ തുടങ്ങാറായി
അപ്പോൾ അടുത്തുള്ള ചെറുപ്പക്കാരൻ
അവനെ ഒന്നു തോണ്ടി
" ചേട്ടാ , എന്റെ പേര് ഹരി അച്ഛൻ മരിച്ചിട്ട് ആദ്യായിട്ടാ
എന്താ ചെയ്യണ്ടേന്ന് പറഞു തരണേ ...!
" എന്റെയും അച്ഛൻ ആദ്യായിട്ടാ മരിച്ചത് ...
ച്ഛെ മരിച്ചിട്ട് ആദ്യമായിട്ടാ ...ഞാനും ..,
കർമ്മി പറയുന്ന പോലെ ചെയ്താ മതിയാവും ...!
" മരിച്ചു പോയ പിതൃക്കളെ മനസ്സിൽ ധ്യാനിയ്ക്കു ക നാക്കിലയിൽ നിന്നും പുഷ്പമെടുക്കുക ... !
കർമ്മിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി .
" ചേട്ടാ എന്താണീ പുഷ്പം ... ഹരിയാണ്
സുഹൃത്ത് ഇലയിൽ നിന്നും ഒരുപിടി പുഷ്പം എടുത്തു ഉരിയാടാതെ നെഞ്ചോടു ചേർത്തു കാണിച്ചു കൊടുത്തു
അതു കണ്ട് ഹരിയും ഒരു പിടി പുഷ്പം നെഞ്ചോട് ചേർത്തുപിടിച്ചു നിന്നു .
" മരിച്ചുപ്പോയ ആത്മാവിനെ മനസ്സിൽ ധ്യാനിച്ച്
ആ പുഷ്പം ശിരസ്സിൽ വയ്ക്കുക ...!
" ശിരസ്സോ ... ഹരി കണ്ണു മിഴിച്ചു
" സുഹൃത്തും ആ സമയം ശിരസ്സ് ഏതെന്നറിയാതെ തലപുകയുകയായിരുന്നു. അറിയില്ല എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് കർമ്മിയോട് ചോദിയ്ക്ക് എന്ന അർത്ഥത്തിൽ കർമ്മിയ്ക്ക് നേരെ കണ്ണും തലയും ചേർന്ന് ഒരു പ്രത്യേക രീതിയിൽ മുന്നോട്ടു നീട്ടി
അതു കണ്ടു മുന്നോട്ടു നോക്കിയ ഹരി കാണുന്നത് നനഞ്ഞ തോർത്തുമുണ്ട് ഉടുത്ത് കുനിഞ്ഞു നിന്ന് എന്തോ ചെയ്തു കൊണ്ടിരിക്കുന്ന കർമ്മിയുടെ പൃഷ്ഠമാണ്
അതായിരിക്കാം ശിരസ്സ് എന്നു തീർച്ചപ്പെടുത്തി
ഹരി പുഷ്പം എടുത്ത് കർമ്മിയുടെ പൃഷ്ഠത്തിൽ വൃത്തിയായി വച്ചു ..
പിന്നെ കർമ്മിയുടെ വക അതിഘോരമായ
പിതൃ സ്മരണയും മഹാപിതൃ സ്മരണയുമാണ്
ആചാരപ്രകാരവും വിരുദ്ധമായും നടന്നത്.
ഓരോ വാവുബലിയ്ക്കും ഈ കർമ്മം
ഓർമ്മയിൽ ഓടിയെത്തുന്നത് എന്റെ തെറ്റാണോ ...?!
2019 - 07 - 31
( ജോളി ചക്രമാക്കിൽ )

പ്രിയപ്പെട്ട പുത്രൻ


°°°°°°°°°°°°°°°°°°°°
കർക്കിടക വാവിന് ബലിയിടാൻ ഇന്ത്യയിൽ പോകുന്നു, കുടുംബത്തോടൊപ്പം.
രണ്ടു ദിവസം മുൻപ് മിസ്റ്റർ ദാസിന്റെ fb post അതായിരുന്നു.
ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ആ വരികൾക്ക് ലഭിച്ചത്.
കൂട്ടുകാർ ദാസിനെ വാനോളം പുകഴ്ത്തി.
പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഉത്തമനായ പുത്രൻ,കടമകൾ മറക്കാത്ത മനുഷ്യ സ്നേഹി.... അങ്ങനെ.. അങ്ങനെ...
അടുത്ത സുഹൃത്തായ റോസ് മരിയയുടെ കമന്റാണ്, ദാസിന് ഏറെ ഇഷ്ടപ്പെട്ടത്.
"You are a blessed Son... "
അമേരിക്കയിലെ പ്രഗൽഭനും പ്രശസ്തനുമായ സോഫ്റ്റ്‌വെയർ എൻജിനീയറായ മിസ്റ്റർ ദാസിന്റെ ,അച്ഛൻ മരിച്ചതിനു ശേഷമുള്ള ആദ്യത്തെ കേരള യാത്രയായിരുന്നു അത്.
വിമാനത്തിലെ ആഡംബര ക്ലാസ്സിലായിരുന്നു യാത്ര. വിമാനത്താവളത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു പട തന്നെയുണ്ടായിരുന്നു, ദാസിനെയും കുടുംബത്തെയും സ്വീകരിക്കാൻ.
എല്ലാം നിമിഷങ്ങളുടെയും ഫോട്ടോകൾ പകർത്തി, അപ്പപ്പോൾ ഫേസ് ബുക്കിലിടാൻ ദാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവയെല്ലാം അനേകം ലൈക്കുകൾ നേടിക്കൊണ്ടേയിരുന്നു.
വി ഐ പി കൾ ക്കുള്ള പ്രത്യേക സ്ഥലത്തായിരുന്നു ദാസ് ബലി കർമ്മങ്ങൾ ചെയ്തത്. ദാസിന് മാത്രമായി പ്രത്യേക പൂജാരിമാർ ഉണ്ടായിരുന്നു. ബലി കർമ്മങ്ങളുടെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ ഇടുവാനായി ഒരു സംഘം വിദഗ്ധർ തന്നെ അവിടെ സന്നിഹിതരായിരുന്നു.
അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള അനേകം സുഹൃത്തുക്കൾ ലൈവ് പരിപാടി വീക്ഷിക്കുന്നുണ്ടായിരുന്നു.
കർമ്മങ്ങൾ പുരോഗമിക്കുന്നതിനിടെ ദാസും പൂജാരിമാരും കൂട്ടുകാരും നിന്നിരുന്ന പുഴയോരത്തെ ആ കടവിൽ പെട്ടെന്ന്, എങ്ങു നിന്നോ ഒരു വെളുത്ത പുക വന്നു നിറഞ്ഞു. അല്പാല്പമായി ആ വെളുത്ത പുക പരിസരമാകെ വ്യാപിച്ചു . ഫേസ്ബുക്കിലൂടെ ലൈവ് കണ്ടിരുന്ന ദാസിന്റെ സുഹൃത്തുക്കൾ അതു കണ്ട് അമ്പരന്നു. പെട്ടെന്ന് ആ പുകയ്ക്കുള്ളിൽ ഒരു മനുഷ്യ രൂപം തെളിഞ്ഞു വന്നു.ലൈവ് കണ്ടിരുന്ന ദാസിന്റെ ബന്ധുക്കൾ ആ രൂപം കണ്ടു അത്ഭുതപ്പെട്ടു.
അവർ ഉറക്കെ വിളിച്ചു പറഞ്ഞു,
"അയ്യോ നമ്മുടെ ഗോവിന്ദൻ മാഷ്... ദാസിന്റെ അച്ഛൻ... "
"ദാസ് എത്ര നല്ല മനുഷ്യനാണ്.. . അവന്റെ മനസ്സിലെ സ്നേഹം എത്ര ആഴമുള്ളതാണ്... അതു കൊണ്ടല്ലേ അച്ഛൻ പ്രത്യക്ഷപ്പെട്ടത്... ഈശ്വരാ... ഇങ്ങനെയൊരത്ഭുതം ഞാൻ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല... "
അമേരിക്കയിലെ സുഹൃത്തുക്കളും അത് കാണുന്നുണ്ടായിരുന്നു.അവരും പറഞ്ഞു.
"Wow.. unbelievable... what a miracle... "
"... he is such a nice fellow...he loves his father sincerely..."
തത്സമയം, ഭയപ്പെട്ടു, കൈകൂപ്പി നിന്ന ദാസിനോട് ഗോവിന്ദൻ മാഷിന്റെ രൂപം ചോദിച്ചു...
"ദാസേ...മോനേ... അച്ഛൻ മരിച്ചിട്ടും നീ കാണാൻ വരാഞ്ഞത് എന്തുകൊണ്ടാടാ... "
"അത്... ഡാഡീ.. കമ്പനിയിൽ എമർജൻസി വർക്കുകൾ... അർജന്റ് മീറ്റിങ്ങുകൾ...പിന്നെ ഫ്ലൈറ്റ് ടിക്കറ്റ്.... "
"ഫ് ഫാ വൃത്തികെട്ടവനേ..."
ദാസിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ, ഗോവിന്ദൻ മാഷിന്റെ കൈകൾ ദാസിന്റെ കരണത്ത് ആഞ്ഞു പതിച്ചു.
"നീയപ്പോൾ റോസ് മരിയയോടൊപ്പം ഡേറ്റിംഗിലായിരുന്നില്ലേ ടാ... . "
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°

അവൻ മുപ്പതുകളിൽ

Image may contain: 2 people, people smiling, child and outdoor
മുപ്പതുകളിലാണ് അവനേറ്റവും പ്രണയിക്കുന്നത്.
പക്ഷെ,
പ്രണയത്തിന്റെ നൈർമല്യമുള്ള ഭാഷയവൻ മറന്നു പോയെന്നു വരാം,
കാരണങ്ങൾ കണ്ടെത്തിയവൻ കലഹിച്ചുവെന്നു വരാം..
നിങ്ങളവന്റെ പ്രണയഭാഷ വശപ്പെടുത്താതിരുന്നാൽ.
മുപ്പതുകളിലാണ് അവനേറ്റവും ശുണ്ഠി കൂടുന്നത്.
പ്രണയാതുരമായ മനമോടെ നിങ്ങൾ വരുമ്പോൾ അവൻ തിരക്കിലായിരിക്കും.
എന്നാലവന്റെയുന്മാദം മുഴുവൻ നിങ്ങളായിരിക്കും,
നിങ്ങളുടെ ഓർമ്മകളായിരിക്കും.
നിലാവുള്ള രാത്രിയിൽ മുഖത്തോട് മുഖം നോക്കിയിരിക്കാൻ നിങ്ങൾ വരുമ്പോൾ,
അവൻ നിങ്ങളുടെ നാളെയ്ക്കായുള്ള ആലോചനയിലാണ്ടിട്ടുണ്ടാകും.
മുപ്പതുകളിലാണ് അവനേറ്റവും ശ്രദ്ധാലുവാകുന്നത്.
പ്രായത്തിൽ വെളിപ്പെടുത്തലുകൾ നിങ്ങളിൽ തെളിയുമ്പോൾ
മുഖം തിരിക്കാതെയവൻ നിങ്ങളെ ചേർത്തു നിർത്തും.
അരണ്ട വെളിച്ചത്തിൽ ചേർന്നു കിടക്കുമ്പോൾ വടുക്കൾ വീണ വയറിൽ മക്കളെക്കുറിച്ചുപറഞ്ഞുമ്മ വയ്ക്കും.
ഒരശ്വമായ് പ്രണയത്തിൻ കൊടിമുടി കീഴടക്കാൻ കൂടെ വരും.
മുപ്പതുകളാണ് അവനേറ്റവും ഇഷ്ട്ടം.
സ്വപ്നവും യാഥാർത്ഥ്യവും ഒന്നായ് ചേർന്നൊഴുകുന്ന നദിയിൽ
അവനൊറ്റയ്ക്ക് യാത്ര ചെയ്യുന്നതാണെന്ന് നിങ്ങൾക്ക് തോന്നും.!
അവനൊരു പരുക്കനായും,
ഉരുക്കു പോലുള്ള ഹൃദയമുള്ളവനായും തോന്നും.!
എന്നാൽ,
നിങ്ങളുടെ ഒരു ചുംബനത്തിൽ അലിഞ്ഞില്ലാതാകുന്ന ഒരു മഞ്ഞുതുള്ളിയാണവൻ.
ഭവിഷ്യത്തുകളെക്കുറിച്ചാണവൻ
മുപ്പതുകളിൽ ഏറെയാലോചിക്കുന്നത്.
നിങ്ങൾക്കെന്തെങ്കിലും ദോഷം സംഭവിച്ചാലോ എന്നോർത്ത് നിങ്ങളെ ചിലപ്പോൾ പിന്തിരിപ്പിക്കുന്നു.
കാരണം അവൻ അവന്റെ മുപ്പതുകളിലാണ്, നിങ്ങളിൽ ഉള്ള അതി ഗാഢമായ പ്രണയത്തിലാണ്.
നിങ്ങളുടെ പ്രണയത്തെ അങ്ങേയറ്റമാശിക്കുമ്പോഴും അവൻ നാളെയ്ക്കായി നടക്കുകയാകും.
വേനൽ തരിശിൽ നിന്നും വിത്തുകൾ പൊട്ടി വരുന്ന
ഒരു പ്രണയകാലത്തിനായ് അവൻ ഓടി നടക്കുകയാകും.
പ്രണയകാല ഓർമ്മകൾ നിശാഗന്ധിയായ് സുഗന്ധം പൊഴിക്കുമ്പോഴും
അവൻ ആലോചനയിലാകും.
അതെ സമയം,
ഒരു ചുംബനം കൊണ്ടവൻ നിങ്ങൾക്കായുസ്സ് കൂട്ടും.
അവന്റെ പ്രണയത്തിൽ ഋതുക്കൾ കൂടുകൂട്ടിയിട്ടുണ്ടാകും.
മുപ്പതുകളിലാണവൻ യാത്രകൾ ചെയ്യുന്നത്, നിങ്ങളോടൊപ്പം.
ദീർഘ യാത്രകളിൽ നിങ്ങളവന്റെ തോളിൽ തലവെച്ചു മയങ്ങുമ്പോഴവൻ,
നിങ്ങളുടെ ഉറക്കത്തിനു ഭംഗം വരാതിരിക്കുവാൻ ഉണർന്നിരിക്കുകയാവും.
ഒടുവിലൊരു മുറിയിൽ, നിങ്ങളുടെ ലോകത്തിലേക്ക്
ഒരു വിയർപ്പിന്റെ ഗന്ധമോടെ ഒന്ന് ചേരാൻ നിങ്ങളാഗ്രഹിക്കുമ്പോൾ
അവൻ യാത്രയിലെ അവന്റെ ഉറക്കത്തിലേക്ക് വഴുതിപ്പോയിരിക്കും.
ഇനിയും നിങ്ങളുറങ്ങുമ്പോൾ, നിങ്ങളുടെ ഉറക്കത്തിനു ഭംഗം വരാതിരിക്കുവാൻ.
അതെ,
മുപ്പതുകളിലാണ് അവൻ നിങ്ങളെ പ്രണയിക്കുന്നത്.
മുപ്പതുകളിലാണ് അവൻ നിങ്ങളെ സംരക്ഷിക്കുന്നത്,
മുപ്പതുകളിലാണ് അതി തീവ്രമായി നിങ്ങളെയവൻ ചേർത്ത് പിടിക്കുന്നത്.,
കാരണം അവൻ അവന്റെ മുപ്പതുകളിലാണ്.
സ്നേഹം നിറഞ്ഞ മുപ്പതുകളിൽ.
-ശ്രീജ അനിലാഷ്-

ബാലവേണി - ഭാഗം 30- Last Part

Final Part
"എന്ത് പറ്റി  മോളെ?എന്താ മുഖം വല്ലാതിരിക്കുന്നത് ?"വെപ്രാളത്തോടെ ഓടി വരുന്ന ശ്യാമയെ കണ്ട്  സുമ ചോദിച്ചു.
"മാഡം നന്ദനെ കാണുന്നില്ല!" ശ്യാമ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
"കാണുന്നില്ലേ?മുകളിലും  താഴത്തെ  മുറികളിലെല്ലാം ശരിക്കും നോക്കിയോ?"മിഥില  ചോദിച്ചു.
"വന്നേ നമുക്ക് ഒന്നൂടെ  നോക്കാം.ചിലപ്പോ വെളിയിൽ എവിടെയെങ്കിലും ഉണ്ടാവും "ശ്രീബാല ശ്യാമയെ സമാധാനിപ്പിച്ച് അവളെയും കൊണ്ട് വീട് മുഴുവനും പിന്നെ വെളിയിലും ഒക്കെ നോക്കി.ശ്യാമ കരഞ്ഞുതുടങ്ങിയിരുന്നു.എല്ലാവരും വീടിനകത്തും വെളിയിലും നന്ദനെ അന്വേഷിച്ചു.
സുമ ജിതേഷിനെയും ഹരിയേയും  വിളിച്ച് കാര്യം പറഞ്ഞു.
പെട്ടെന്ന് ശ്യാമയുടെ കണ്ണുകൾ കുറുകി.അവളുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ! കുറച്ച് ദിവസങ്ങൾക്ക്  മുൻപ് നന്ദൻ പറഞ്ഞത് ശ്യാമ ഓർത്തു.തന്നെയും മിഥിലയെയും ആക്രമിച്ചവനെ   കൈയിൽ കിട്ടിയാൽ നന്ദൻ അയാളെ പൊലീസിന് വിട്ടുകൊടുക്കില്ല തന്റെയും മിത്തുവിന്റെയും ജീവിതം തകർത്തതിന് അയാളെ നന്ദൻ തന്നെ കൊല്ലുമെന്ന്! ഭോലയെ കണ്ടനേരമത്രയും നന്ദന്റെ മുഖത്ത്  ഭയം ആയിരുന്നില്ല എന്ന് ശ്യാമ ഭീതിയോടെ ഓർത്തു.അവൾ പെട്ടെന്ന് വീടിനകത്തേക്കോടി.ആർക്കും കാര്യമെന്തെന്ന്  മനസ്സിലായില്ല.ഡൈനിങ്ങ് ടേബിളിന്റെ സൈഡിൽ ഉള്ള വാതിൽ തുറന്ന് ബേസ്‌മെന്റിന്റെ സ്ലോപ്പിലൂടെ താഴേക്ക്  ഓടി. മിഥിലയുടെ  വീൽ ചെയറിന്റെ സൗകര്യത്തിന് വേണ്ടി ആയിരുന്നു അവിടെ സ്റ്റെയർകേസിന്‌ പകരം സ്ലോപ്പ് വെച്ചത്.
"ഈ കുട്ടി എന്താ കാണിക്കുന്നത്?ശ്യാമേ അങ്ങോട്ട് പോവരുത്!" സുമ പിറകെ ഓടിക്കൊണ്ട് വിളിച്ച് പറഞ്ഞു.
അവിടേക്ക് ചെന്ന ശ്യാമ  ഞെട്ടിത്തരിച്ചു! പിറകെ ഇറങ്ങിവന്ന സുമയും ശ്രീബാലയും മിഥിലയും ഹോം നേഴ്സ്  വത്സലയും ആ കാഴ്ച കണ്ട് നടുങ്ങിപ്പോയി!
അവിടെ നിലത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന ഭോല! അയാളുടെ നെഞ്ചിൽ  ഒരു കത്തി കുത്തി ഇറക്കിയിട്ടുണ്ടായിരുന്നു! പിടിവലികൾ  നടന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നു ആ മുറിയിൽ. സാധനങ്ങൾ വലിച്ച് വാരി ഇട്ടിരിക്കുന്നു.ശ്യാമയുടെ കണ്ണുകൾ നന്ദനെ തിരഞ്ഞു.കുറച്ച് ഉള്ളിലേക്ക് മാറി ഒരു ഞരക്കം കേട്ടു! ശ്യാമ പെട്ടെന്ന് അങ്ങോട്ടേക്ക്  ചെന്നു..ആ കാഴ്ച്ച കണ്ട് ശ്യാമ അലറി വിളിച്ചു! ശ്രീബാല രണ്ടു കൈകളും കൊണ്ട് മുഖം പൊത്തി! മിഥില വത്സലയുടെ കൈകളിൽ മുറുകെ പിടിച്ചു! സുമ നെഞ്ചിൽ കൈവെച്ച് തരിച്ച് നിന്നു ! അവിടെ ദേഹം മുഴുവൻ ചോരപ്പാടുമായി നന്ദൻ പുറം തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു! ശ്യാമ അവനെ വലിച്ചെടുത്ത്  അവളുടെ മടിയിലേക്ക് വെച്ചു.അപ്പോഴാണ് അവന്റെ  നെഞ്ചിന് താഴെ ആയി ഒരു തടിക്കഷണത്തിന്റെ കൂർത്ത അറ്റം തറഞ്ഞ് കയറി ഇരിക്കുന്നത് കണ്ടത് !
"ഞാൻ പറഞ്ഞതല്ലേ?എനിക്ക് വേറാരുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ?എന്നിട്ടും എന്തിനായിരുന്നു?"ശ്യാമ ആർത്തലച്ച് കരഞ്ഞുകൊണ്ട് ചോദിച്ചു.
"ജയിലിൽ നിന്നും അവൻ പുറത്തിറങ്ങിയേനേം  ശ്യാമേ..എന്നിട്ട്..അവൻ വീണ്ടും നമ്മളെ എല്ലാവരെയും ഉപദ്രവിക്കും..ഇതിപ്പോ നിങ്ങൾക്കെല്ലാവർക്കും പേടിക്കാതെ കഴിയാമല്ലോ..ശാരി ചിറ്റയുടെ ഭാഷയിൽ പറഞ്ഞാൽ ഈ പേടിത്തൊണ്ടനെ  കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ.."നന്ദന്റെ വാക്കുകൾ ഇടറി..ചുണ്ടിൽ ഒരു വാടിയ ചിരി തെളിഞ്ഞു. ശ്രീബാല ഓടിപ്പോയി  ഫോൺ എടുത്ത് ആംബുലൻസ് വിളിച്ചു.ഹരിയേയും ജിതേഷിനെയും വിളിച്ച് നന്ദന്റെ അവസ്ഥ  അറിയിച്ചിട്ട്   തിരികെ വന്നു.
"പേടിക്കണ്ട ആംബുലൻസ് വിളിച്ച് പറഞ്ഞിട്ടുണ്ട്..ജിത്തു ഏട്ടനും ഹരിയേട്ടനും ഇപ്പൊ വരും..നന്ദന് ഒരു കുഴപ്പവും വരില്ല.."ശ്രീബാല കണ്ണീരോടെ പറഞ്ഞു.സുമയും മാറി നിന്ന് കരയുകയായിരുന്നു.
"ഇല്ല..ഞാൻ രക്ഷപ്പെടില്ല..സുമ മാഡത്തോട് ചോദിച്ചോളൂ..ഇല്ലേ ഡോക്ടർ?"നന്ദൻ സുമയെ നോക്കി.അവർ അവിടെ നിന്ന്  വാ പൊത്തി  കരഞ്ഞു...നന്ദൻ ശ്വാസം വലിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
"നീ എന്ത് അവിവേകമാ കാണിച്ചത് നന്ദാ.."മിഥില അവനെ നോക്കി പൊട്ടിക്കരഞ്ഞു.
"അവൻ ഒരാൾ കാരണം നമ്മടെ എല്ലാവരുടെയും ജീവിതം തകർന്നില്ലേ മിത്തു?അന്ന് നിന്നെ രക്ഷിക്കാൻ എനിക്കായില്ല.പക്ഷെ..ഇപ്പൊ എനിക്ക് ആ കടം വീട്ടാൻ പറ്റി.."നന്ദൻ പറഞ്ഞു.ശ്യാമ കരഞ്ഞുകൊണ്ട് നന്ദന്റെ മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ച് നീക്കി.
"എനിക്ക് കുറച്ച് വെള്ളം തരാമോ ശ്യാമേ.. നിന്റെ കൈകൊണ്ട്?"നന്ദൻ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.ശ്യാമ വിങ്ങിപ്പൊട്ടി...
സുമ വേഗം ചെന്ന് സ്പൂണും ഒരു കപ്പിൽ വെള്ളവുമായി വന്ന്  ശ്യാമയെ ഏൽപ്പിച്ചു.ശ്യാമ സ്പൂണിൽ കുറച്ച് വെള്ളം അവന്റെ വായിലേക്ക് ഇറ്റിച്ച് കൊടുത്തു.
"ഇനി എനിക്കിങ്ങനെ വാരി തരേണ്ടി വരില്ലല്ലോ അല്ലെ.."നന്ദൻ ചോദിച്ചത് കേട്ട് ശ്യാമ പൊട്ടിക്കരഞ്ഞു!
അവന്റെ കണ്ണുകൾ അടഞ്ഞ് വന്നു.
"നന്ദാ കണ്ണുകൾ അടയ്ക്കാതെ..പ്ളീസ് ഹോസ്‌പിറ്റലിൽ എത്തുന്നത് വരെ കണ്ണുകൾ തുറന്ന് പിടിച്ച് ഇരിക്കണേ..എനിക്ക് വേറെ ആരുമില്ല നന്ദാ!എന്നെ ഒറ്റയ്ക്കാക്കല്ലേ !"ശ്യാമ നന്ദന്റെ തല നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് കരഞ്ഞു.
"എന്റെ ജിത്തു പാവമാ..അവനെ വിട്ടേച്ച്  പോവരുത്.."നന്ദൻ ശ്രീബാലയെ നോക്കി പറഞ്ഞു.ശ്രീബാല ഏങ്ങലടിച്ച് കരഞ്ഞു..
"ഞാൻ പോവാ ശ്യാമേ..എനിക്ക്.."നന്ദന്റെ ശബ്ദം കുഴഞ്ഞു.
"എനിക്ക് ശാരി ചിറ്റയോട്  ദേഷ്യം ഒന്നും ഇല്ലായിരുന്നു എന്ന് പറയണം..എന്റെ  ഓർമ്മകളിൽ  ജീവിതം പാഴാക്കരുത്..നിന്റെ കൂടെ ജീവിച്ച് കൊതി തീർന്നില്ല മോളെ..എനിക്ക് നിന്നെ..നിന്നെ  ഒരുപാടിഷ്ടമായിരുന്നു..."നന്ദന്റെ കണ്ണുകൾ അടഞ്ഞു!
ആ മുറിയിൽ നിന്ന എല്ലാവരും പൊട്ടിക്കരഞ്ഞു!
ശ്യാമ അനങ്ങിയില്ല.അവൾ ഒരു മരവിപ്പോടെ അവന്റെ തല നെഞ്ചോട് ചേർത്ത് പിടിച്ച് ഇരുന്നു.
അപ്പോഴേക്കും ആംബുലൻസും പിറകെ ജിതേഷും  ഹരിയും വന്നു.ഭോലയുടെ  ശരീരം മറികടന്ന് അവർ നന്ദന്റെ അടുത്തേക്ക് വേഗം ചെന്നു.
ജിതേഷ് ഓടി വന്ന് നന്ദനെ ശ്യാമയുടെ കൈകളിൽ നിന്നും എടുത്തു.
"നന്ദാ മോനെ എഴുന്നേൽക്ക് കണ്ണ് തുറന്നെ.." ജിതേഷ് നന്ദന്റെ കവിളിൽ തട്ടി വിളിച്ചു.
"ടാ കളിക്കാതെ..കണ്ണ് തുറന്നെ..എല്ലാവരും നോക്കി നിൽക്കുന്നു..ശ്യാമ ഇരിക്കുന്നത് കണ്ടില്ലേ..അവളെ വെറുതെ വിഷമിപ്പിക്കാതെ..നിന്റെ തമാശ കുറച്ച് കൂടുന്നുണ്ട്..എഴുന്നേൽക്കെടാ.."ജിതേഷ് നന്ദന്റെ  മുഖത്തു ചെറുതായി അടിച്ചു.ശ്രീബാല കരഞ്ഞുകൊണ്ട്  ജിതേഷിന്റെ അടുത്ത് വന്ന് അവന്റെ തോളിൽ പിടിച്ചു.ശ്യാമ അതൊന്നും ശ്രദ്ധിക്കാതെ എങ്ങോട്ടോ  നോക്കി ഇരുന്നു.
"പോയി ജിത്തു! നന്ദൻ പോയി.."സുമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ജിതേഷ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ നന്ദന്റെ മുഖത്തൊക്കെ ഉമ്മ വെച്ചു.
"ഞാനാർക്ക് വേണ്ടിയാടാ ഇതൊക്കെ കാട്ടിക്കൂട്ടിയത്! കണ്ട് കൊതി തീർന്നില്ലല്ലോടാ നിന്നെ..പറയാൻ ഒരുപാട് വിശേഷങ്ങൾ ബാക്കി വെച്ച് എന്നെ ഇട്ടേച്ച് പോയി കളഞ്ഞല്ലോടാ ദുഷ്ടാ!"ജിതേഷ് നന്ദനെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു! ഹരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
"പറഞ്ഞതാ..എനിക്ക് വേറാരുമില്ലെന്ന് ഞാൻ  പറഞ്ഞതാ..എന്നിട്ടും  എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയേക്കുന്നു..ഒന്നും തനിയെ ചെയ്യാൻ അറിയത്തില്ല..എല്ലാത്തിനും ഞാൻ വേണമായിരുന്നല്ലോ..ഇനി കാണാം അവിടെ ചെന്നാൽ പിറകെ നടന്ന് ആര് വാരിക്കൊടുക്കുമെന്ന്.."ശ്യാമ പിറുപിറുത്തു..ശ്രീബാല കരഞ്ഞുകൊണ്ട് ഹരിയെ കെട്ടിപ്പിടിച്ചു..****
നന്ദന്റെ ബോഡി നാട്ടിലേക്ക് കൊണ്ടുപോയി.നന്ദനെ  ചിതയിലേക്കെടുത്തതും അതുവരെ ഒരക്ഷരം ഉരിയാടാതെ ഇരുന്ന ശ്യാമ അലറിവിളിച്ച് കരഞ്ഞു! ആ കരച്ചിൽ ഹൃദയഭേദകമായിരുന്നു!കണ്ടുനിന്ന എല്ലാവരുടെയും കണ്ണ് നനയിച്ചു. അവിടെ ശ്യാമയുടെ വീടിന് പിന്നിലായി അവനെ ദഹിപ്പിച്ചു..ജിതേഷ് നന്ദന്റെ ചിതയ്ക്കരികിലായിരുന്നു.ശ്യാമ കട്ടിലിൽ കരഞ്ഞു തളർന്ന്  ഇരിക്കുകയായിരുന്നു..അവളുടെ കൈയിൽ നന്ദൻ ഏറ്റവും ഒടുവിൽ  വരച്ച് തീർത്ത ഒരു പടം അവൾ നെഞ്ചോടടുക്കി വെച്ചിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് ശ്രീബാലയും മിഥിലയും  ഉണ്ട്.
ശാരി ആ മുറിയിലേക്ക് വന്നു.അവരുടെ കണ്ണുകൾ കരഞ്ഞ് വീർത്തിരുന്നു .നന്ദന്റെയും മിഥിലയുടെയും കഥകൾ അവർ അറിഞ്ഞിരുന്നു.താൻ അവനെ പേടിത്തൊണ്ടനെന്നും ആണത്തമില്ലാത്തവൻ എന്നും വിളിച്ച് എത്ര തവണ അധിക്ഷേപിച്ചിരിക്കുന്നു!നന്ദനോട് കാണിച്ചുകൂട്ടിയതൊക്കെ ഓർത്ത്  കുറ്റബോധം കൊണ്ട് അവരുടെ  തല കുനിഞ്ഞു! അവരുടെ നെഞ്ച് പുകഞ്ഞ്  നീറി.നന്ദനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെകിൽ അവന്റെ കാലുകളിൽ പിടിച്ച് മാപ്പ് അപേക്ഷിച്ചേനേം എന്നവർ ഓർത്തു.
"ഇപ്പൊ സമാധാനമായോ?"ശ്യാമ അവരുടെ മുഖത്തേക്ക് നോക്കാതെ  ചോദിച്ചു.ശാരി ഒന്നും മിണ്ടിയില്ല.
"നന്ദന്റെ ശ്വാസം നിലയ്ക്കണമേയെന്ന് ചിറ്റ പല തവണ ആഗ്രഹിച്ചിട്ടില്ലേ ?അതിന് വേണ്ടി എന്തെല്ലാം ക്രൂരതകൾ കാട്ടിയിരുന്നു.."ശ്യാമയുടെ  ചോദ്യം കേട്ട് ശാരി വാ പൊത്തി കരഞ്ഞു.
"അവസാന നിമിഷത്തിൽ പോലും നന്ദൻ ചിറ്റയുടെ പേര് പറഞ്ഞിരുന്നു..നിങ്ങളോട് ഒരു ദേഷ്യവുമില്ല എന്ന്.."ശ്യാമ പറഞ്ഞു.ശാരി അവിടെ ഭിത്തിയിലേക്ക് ചാരി നിന്ന് ഏങ്ങലടിച്ചു.
"പിന്നെ..ചിറ്റ പണ്ട് പറഞ്ഞതുപോലെ നന്ദൻ ആണത്തമില്ലാത്തവൻ അല്ല കേട്ടോ..നല്ല ഉശിരുള്ള ആൺകുട്ടി തന്നെയായിരുന്നു എന്റെ നന്ദൻ ! എനിക്കേറ്റവും വിലപ്പെട്ട ഒരു സമ്മാനം തന്നിട്ടാ എന്റെ നന്ദൻ തിരികെ പോയത്.."ശ്യാമ തന്റെ വയറിൽ  കൈവെച്ച് പറഞ്ഞു! ശ്രീബാലയും മിഥിലയും ശാരിയും ഒരുപോലെ ഞെട്ടി! ശ്യാമ തന്റെ കൈയിലിരുന്ന ക്യാൻവാസ് കട്ടിലിലേക്ക് വെച്ചു.അതിൽ നന്ദൻ വരച്ചു തീർത്ത ഒരു പെൺകുഞ്ഞിന്റെ പടം ഉണ്ടായിരുന്നു! ശ്യാമ അതിൽ കണ്ണീരോടെ വിരലോടിച്ചു.
ശാരി ഒരു പൊട്ടിക്കരച്ചിലോടെ ശ്യാമയെ ചേർത്ത് പിടിച്ചു.വാതിലിന് വെളിയിൽ അവരുടെ സംസാരം കേട്ടുകൊണ്ട് നിന്ന ജിതേഷ് കണ്ണുനീരിനിടയിലും ചെറുതായി പുഞ്ചിരിച്ചു.. ***
ശ്രീബാല വേണിയോട് കാര്യങ്ങൾ എല്ലാം അറിയിച്ചു.ഹരി തിരികെ മടങ്ങി എത്തിയതിൽ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത  സന്തോഷം തോന്നി.ഇത്ര നാളും  ഹരിയുടെ വിവരം തന്നിൽ നിന്ന് മറച്ചു വെച്ച ശ്രീബാലയോട് വേണിക്ക്  നല്ല പരിഭവം ഉണ്ടായിരുന്നു.ജിതേഷിന്റെയും നന്ദന്റെയും മിഥിലയുടെയും ശ്യാമയുടെയും കഥകൾ കണ്ണീരോടെ ആണ് അവൾ കേട്ടിരുന്നത്.ഭോലയെ പോലെ ഒരു ക്രിമിനലിമിന്റെ കൂടെ കഴിഞ്ഞിട്ടും ശ്രീബാലയ്ക്ക് ആപത്തൊന്നും സംഭവിക്കാതെ ഇരുന്നതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു.ശ്രീബാലയും ജിതേഷും വേണിയെ വിളിച്ചുകൊണ്ടുപോവാൻ നാളെ വരും എന്ന് ഗിരിയോട് വിളിച്ച് പറഞ്ഞു. കുട്ടൻ  വിവരം വേണിയെ അറിയിച്ചു.പല തവണ കേൾക്കാൻ കൊതിച്ച കാര്യമാണെങ്കിലും ഇപ്പൊ തിരികെ പോകുന്നു എന്ന ചിന്ത അവളുടെ  ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.നെഞ്ചിനകത്ത് വല്ലാത്തൊരു ഭാരം പോലെ..
വേണി ഗിരിയുടെ അടുത്ത് ചെന്നു.അയാൾ അടുക്കളയുടെ പാതകത്തിൽ ഫോണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
"ഞാൻ തിരികെ പോവാ.."വേണി പറഞ്ഞു.
ഗിരി ഒന്നും മിണ്ടിയില്ല.
"എന്നോട് എന്തെങ്കിലും ഒന്ന് സംസാരിച്ചുകൂടെ?"വേണി കെഞ്ചി.
"ഞാൻ കാല്‌ പിടിച്ച് മാപ്പ് പറഞ്ഞില്ലേ?"വേണിയുടെ സ്വരം ഇടറുന്നത്  ഗിരി കേട്ടു.അവൻ ഫോണിൽ നിന്ന് മുഖം ഉയർത്തിയില്ല.
"നാളെ തിരികെ പോയാൽ ഇനി എന്ന് തമ്മിൽ കാണാൻ പറ്റുമെന്ന് അറിയില്ല.."വേണി പറഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഞാൻ എന്താ ചെയ്യണ്ടേ?കാലിൽ വീണു മാപ്പ് പറഞ്ഞു..എന്നോട് സംസാരിക്കാൻ ഇതിൽ കൂടുതൽ ഞാൻ എന്താ ഇനി ചെയ്യേണ്ടത്?"വേണി കണ്ണീരോടെ ചോദിച്ചു.ഗിരി മിണ്ടിയില്ല  ഫോണിൽ നിന്ന് മുഖം ഉയർത്തിയതുമില്ല.
"എന്നെ തിരിച്ച് തല്ലിക്കൊ..ഞാൻ നിന്ന് കൊണ്ടോളാം..അതുകൊണ്ടെങ്കിലും  എന്നോടുള്ള ദേഷ്യം തീരുമോ?"വേണി ചോദിച്ചു.ഗിരി മൗനം പാലിച്ചു. വേണി കരഞ്ഞുകൊണ്ട് അടുക്കള വാതിൽ തുറന്ന് പിറകിൽ അരഭിത്തിയുടെ സൈഡിലേക്ക് പോയി..
കുട്ടൻ ഗിരിയുടെ അടുത്തേക്ക് വന്നു.
"നിങ്ങൾക്ക് നാളെ പി.എസ്.സി പരീക്ഷ ഉണ്ടോ?എന്തുവാ ഈ കുന്തത്തിനകത്ത് ഇത്ര തോണ്ടിക്കൊണ്ടിരിക്കുന്നത് "കുട്ടൻ ദേഷ്യപ്പെട്ടു . ചോദിച്ചു.ഗിരി ഒന്നും മിണ്ടിയില്ല.
"ഗിരിയേട്ടാ നിങ്ങൾ ഇപ്പൊ ഈ  കാണിക്കുന്നത് വൃത്തികേടാണ്..ആ ചേച്ചി എന്ത് മാത്രം വിഷമിക്കുന്നുണ്ടെന് അറിയാമോ?"കുട്ടൻ പറഞ്ഞത് കേട്ട് ഗിരി ഫോണിൽ നിന്ന് മുഖം ഉയർത്തി.അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് കുട്ടന് ചിരി വന്നു.
"ഇത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ എന്തിനാ ആ ചേച്ചിയോട് മുഖം വീർപ്പിച്ചിരിക്കുന്നത്?അത് നാളെ തിരികെ പോവും.പിന്നെ തമ്മിൽ എന്നെങ്കിലും കാണുമോ എന്ന് തന്നെ അറിയില്ല.."കുട്ടൻ പറഞ്ഞു.
"അവള് നല്ല കൊച്ചാടാ..എന്റെ കൂടെ കൂടി ജീവിതം തുലയ്ക്കണ്ട.."ഗിരി പതിയെ പറഞ്ഞു.
"നിങ്ങളിവിടെ കഞ്ചാവടിച്ചും പെണ്ണുപിടിച്ചുമൊന്നും നടക്കുകയല്ലല്ലോ നിങ്ങടെ കൂടെ കൂടി ജീവിതം തുലയ്ക്കാൻ..മാനമായിട്ട് അന്തസായിട്ട് തന്നെ അല്ലെ ജീവിക്കുന്നത് ..."കുട്ടൻ ചോദിച്ചു.
"പത്താം  ക്ലാസും ഗുസ്തിയുമായിട്ട് നടക്കുന്ന എന്നെ പോലത്തെ ഒരു മുരടൻ   അവൾക്ക് ചേരില്ലടാ..അവള് പൊക്കോട്ടെ..അതാ നല്ലത്.. "ഗിരി വെളിയിലേക്ക് പോയി.. ഗിരിക്കും കുട്ടനുമുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കിയെങ്കിലും വേണി അന്ന് ആഹാരം കഴിച്ചില്ല.രാത്രി ഗിരി തിരികെ വന്നപ്പോഴും വേണി കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു.കുട്ടൻ  അവളെ വിളിച്ചെഴുന്നേല്പിച്ചു.
"ഞങ്ങടെ കൂടെ ഇരുന്ന് എന്തെങ്കിലും കഴിക്ക്..നാളെ തിരിച്ച് പോവുകയല്ലേ ...."കുട്ടൻ പറഞ്ഞു.വേണി എഴുന്നേറ്റ് അവരുടെ കൂടെ അടുക്കളയിൽ ഇരുന്നു.
വേണി ഗിരിയുടെ പ്ലേറ്റിലേക്ക് ആഹാരം വിളമ്പി കൊടുത്തു.ഗിരി അവളെ നോക്കാതെ അത് കഴിച്ച് തുടങ്ങി.
"നാളെ ഈ സമയം വീട്ടിൽ എല്ലാവരുടെയും കൂടെ ഇരുന്ന് ചേച്ചിക്ക് ആഹാരം കഴിക്കാമല്ലോ.."കുട്ടൻ സന്തോഷത്തോടെ ആണ് പറയാൻ ഉദ്ദേശിച്ചതെങ്കിലും അവന്റെ സ്വരം ഇടറി.കുട്ടന്  വേണി തിരിച്ചുപോവുന്നതിന്റെ നല്ല സങ്കടം ഉണ്ടായിരുന്നു.വേണിയെ അവൻ തന്റെ സ്വന്തം പെങ്ങളെ പോലെ ആണ് സ്നേഹിച്ചത്.
"ഞങ്ങളെ ഒക്കെ ഓർക്കുമോ ചേച്ചി?എവിടുന്ന് ! ഇവിടുന്ന് പോയാ പിന്നെ ചേച്ചി എല്ലാവരെയും മറക്കും..അല്ലെ ഗിരിയേട്ടാ ?"കുട്ടൻ ചോദിച്ചു.ഗിരിക്ക് തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നില്ലായിരുന്നു.അവൻ ആഹാരം  പാതിക്ക്  വെച്ച് നിർത്തി എഴുന്നേറ്റു.
കുട്ടനും വേണിയും അമ്പരപ്പോടെ അവനെ നോക്കി.ഗിരി ഒന്നും മിണ്ടാതെ ഭക്ഷണം കളയാതെ പാത്രം പാകത്തിൽ മൂടി വെച്ച്  വെളിയിലേക്കിറങ്ങി.
കഴിച്ചുകൊണ്ടിരുന്ന ആഹാരം പാതിക്ക്  വെച്ച് നിർത്തി എഴുന്നേൽക്കണമെങ്കിൽ ഗിരിയുടെ മനസ്സിൽ  എന്ത് മാത്രം വിഷമം  ഉണ്ടായിരിക്കുമെന്ന് വേണിക്കും  കുട്ടനും മനസ്സിലായി..
പിറ്റേന്ന് ശ്രീബാലയും ജിതേഷും അവിടെ എത്തി.ശ്രീബാലയും വേണിയും പരസ്പരം കെട്ടിപ്പിടിച്ചു.വേണിക്ക്  ജിതേഷിനോട്  തോന്നിയിരുന്ന എല്ലാ ദേഷ്യവും ഇതിനകം മാഞ്ഞുപോയിരുന്നു.ജിതേഷിന് വേണിയുടെ മുഖത്തു   നോക്കാൻ മടി തോന്നി. വേണി ഒരു ദേഷ്യവും കാണിക്കാതെ ജിതേഷിനോട്  കാര്യമായി സംസാരിച്ചു.
വീട്ടിലേക്ക് തിരികെ വരുന്നതിന്റെ സന്തോഷമൊന്നും വേണിയുടെ മുഖത്തില്ലെന്ന് ശ്രീബാല ശ്രദ്ധിച്ചു.വേണിക്ക് ഗിരിയോടുള്ള ഇഷ്ടം അവൾ നേരത്തെ മനസ്സിലാക്കിയിരുന്നു..കുട്ടനും ഗിരിയും  വെളിയിൽ ജിതേഷിനോട് സംസാരിച്ച് നിൽക്കുകയായിരുന്നു..
വേണി ബാഗ് എടുത്ത് ശ്രീബാലയുടെ കൂടെ വെളിയിലേക്ക് വന്നു.ജിതേഷ് കാറിൽ കയറി ഇരുന്നു..വേണി ഗിരിയെ നോക്കി.കുട്ടനും ശ്രീബാലയും വേണിയെയും ഗിരിയെയും  നോക്കി നിൽക്കുകയായിരുന്നു.
"നിങ്ങൾ വിട്ടോളു..എനിക്ക് ഓട്ടം ഉണ്ട്..ഞാൻ റെഡി ആവട്ടെ.."വേണി പോവുന്നത് കാണാൻ ശക്തി ഇല്ലാതെ ഗിരി ആരെയും നോക്കാതെ അകത്തേക്ക് കയറി..ഗിരി നേരെ അടുക്കളയുടെ പിറകിലുള്ള വാതിൽ തുറന്ന് ബാത്റൂമിന്റെ  സൈഡിലുള്ള അരഭിത്തിയുടെ അരികെ ഇരുന്നു.വേണിക്ക്  മനസ്സിന് എന്തെങ്കിലും വിഷമം വരുമ്പോൾ അവൾ എപ്പോഴും അവിടെ ആണ് ഇരുന്നിരുന്നതെന്ന് അയാൾ ഓർത്തു.വെളിയിൽ  കാർ  സ്റ്റാർട്ട് ചെയ്യുന്ന ശബ്ദവും പിന്നീട്  അത് അകന്നു പോവുന്ന ശബ്ദവും കേട്ടു.അവർ പോയി എന്ന് ഗിരിക്ക് മനസ്സിലായി.വേണിയെ താൻ മനപ്പൂർവം അവഗണിച്ചതാണ്.ഒരിക്കൽ പോലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും തന്റെ ഇഷ്ടം അവൾക്ക് നന്നായി അറിയാമായിരുന്നു.അവൾക്ക് തന്നോടുള്ള പ്രണയം  ഗിരിയും  മനസ്സിലാക്കിയതാണ്.നെഞ്ചിൽ അവളോട് ഒരു കുന്നോളം ഇഷ്ടം ഉണ്ടായിരുന്നിട്ടും സ്വന്തവും ബന്ധവുമൊന്നും ഇല്ലാത്ത പഠിപ്പില്ലാത്ത താൻ അവൾക്ക് ചേരില്ല എന്ന് അയാൾ വിശ്വസിച്ചു.അവളോട് തോന്നിയ സ്നേഹം തന്റെ അത്യാഗ്രഹം ആണെന്ന്  അയാൾ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.ഒരിക്കൽ തന്റെ മുഴുവൻ കുടുംബത്തെയും തനിക്ക് നഷ്ട്ടപ്പെട്ടു.പിന്നീട് ജീവിതത്തിന് ഒരു അർത്ഥം  ഉണ്ടെന്ന് തോന്നിയത് വേണിയെ  കണ്ടതിന് ശേഷം ആണ്.അവളോട് അടുത്തപ്പോഴാണ്.പക്ഷെ അവളും തനിക്കിപ്പോ നഷ്ടമായിരിക്കുന്നു.വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ കഴിയുമ്പോ അവൾ എല്ലാം മറക്കും.വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കും.  കുറച്ച് ദിവസങ്ങളെ വേണി  തന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിലും അവൾ  ഇല്ലാത്ത വീട്ടിൽ ഒരു നിമിഷം പോലും നിൽക്കാൻ  ഗിരി  ആഗ്രഹിച്ചില്ല.വേണി മറ്റൊരാളുടേതാവുന്നതും അവളുടെ ദേഹത്ത് മറ്റാരെങ്കിലും തൊടുന്നതും ഒന്നും  അയാൾക്ക്  ചിന്തിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. ഇരുന്നിട്ട് അയാൾക്ക്  ഇരിപ്പുറച്ചില്ല. ഗിരി  കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു.തിരിഞ്ഞു നോക്കിയതും അയാൾ  ഞെട്ടിപ്പോയി!
അവിടെ ഗിരിയെ  തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന വേണിയെ കണ്ടു! അവരുടെ കൂടെ  അവൾ പോയില്ല എന്നയാൾക്ക്  മനസ്സിലായി.
ഗിരി  ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.വേണി ഓടി വന്ന്  പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളുടെ നെഞ്ചിലേക്ക് വീണു!
"ഞാൻ പോവില്ല..ഞാൻ എങ്ങോട്ടും പോവില്ല..മുരടനാണെങ്കിലും കാണ്ടാമൃഗമാണെങ്കിലും അധികം സംസാരിക്കില്ലെങ്കിലും എനിക്കീ  പത്താം ക്‌ളാസും ഗുസ്തിയും മതി.."വേണി കരഞ്ഞുകൊണ്ട് പറഞ്ഞു.സന്തോഷം കൊണ്ട് ഗിരി  കരഞ്ഞുപോയി.
ഗിരി ഉടുമ്പടക്കം അവളെ കെട്ടിപ്പിടിച്ചു.എന്നിട്ട് അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു. ഗിരിയുടെ കൈകൾക്കുള്ളിൽ നിന്നുകൊണ്ട് വേണി എത്തിവലിഞ്ഞ് ഗിരിയുടെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്ത് അവനെ തുരു തുരെ ഉമ്മ വെച്ചു.ഗിരി അവളുടെ കഴുത്തിനടിയിലേക്ക് തന്റെ മുഖവും ചുണ്ടും  ഉരസിക്കൊണ്ട്  അവളെ ഒന്നുകൂടി മുറുകെ പിടിച്ചു. കുട്ടൻ വാതിലിന്റെ മറവിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയോടെ നിൽപ്പുണ്ടായിരുന്നു.
"അതെ ഒരു മയത്തിലൊക്കെ..ഇല്ലെങ്കിൽ ആ ചേച്ചിയുടെ കാര്യത്തിൽ ഇപ്പൊ തന്നെ ഒരു തീരുമാനം ആവും..ഇതുങ്ങടെ കെട്ട് കഴിഞ്ഞ് ഞാൻ  ഈ വീട്ടിൽ എന്തെല്ലാം കാഴ്ച്ചകള് കാണേണ്ടി വരുമോ ഭഗവാനെ.."
കുട്ടൻ പറഞ്ഞതുകേട്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഗിരി വർഷങ്ങൾക്ക് ശേഷം  മനസ്സറിഞ്ഞ് ചിരിച്ചു!
****കുറച്ച് ദിവസങ്ങൾ കഴിഞ്ഞു..എല്ലാ കേസുകളിൽ നിന്നും കുറ്റ  വിമുക്തനായി ഹരി സ്വന്തം വീട്ടിലേക്ക്  തിരികെ വന്നു.ശ്രീബാല പറഞ്ഞ് ശേഖരൻ വിവരങ്ങൾ എല്ലാം  അറിഞ്ഞിരുന്നു.ആദ്യമായി കാണുന്നത് പോലെ ശേഖരൻ മകനെ നോക്കി നിന്നു .തന്റെ മകനെ വിശ്വസിക്കാത്തതിലും അവനെ തള്ളിപറയേണ്ടി വന്നതിലും ഉള്ള കുറ്റബോധവും സങ്കടവും  അദ്ദേഹത്തെ തളർത്തിയിരുന്നു..
"ശേഖരൻ മാഷ് വളർത്തിയ കുട്ടികൾ ഒരിക്കലും വഴി തെറ്റി പോവില്ല അച്ഛാ! "ഹരി പറഞ്ഞു.ശേഖരൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌  അവനെ ചേർത്ത് പിടിച്ചു..
ശ്രീബാലയും വേണിയും അവരുടെ കൂടെ ചേർന്നു.അച്ഛന്റെയും മക്കളുടെയും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞ് ജിതേഷ് ശേഖരന്റെ മുൻപിൽ വന്ന് നിന്നു..ജിതേഷിന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കാനുള്ള ശക്തി ഇല്ലായിരുന്നു..അവൻ വിറയാർന്ന കൈകളാൽ വീടിന്റെ ആധാരം അദ്ദേഹത്തെ തിരിച്ചേൽപ്പിച്ചു.ശേഖരൻ അത് വാങ്ങി അവനെ നോക്കി.
"എന്നെ..എന്നെ ശപിക്കരുത്! ." ജിതേഷ് കൈകൾ കൂപ്പി അദ്ദേഹത്തിന്റെ കാൽക്കൽ  വീണു..ശേഖരൻ അവനെ പിടിച്ചെഴുന്നേല്പിച്ചു.
"ഒന്നും മനപ്പൂർവമായിരുന്നില്ല ...പക്ഷെ മുകളിൽ ഒരാൾ ഇതെല്ലം കാണുന്നുണ്ടായിരുന്നുവെന്ന് ഞാൻ മറന്നു..അങ്ങയോടും അങ്ങയുടെ പെണ്മക്കളോടും ചെയ്തതിനുള്ള ശിക്ഷ എനിക്ക് കിട്ടി.എന്റെ നന്ദൻ.."ജിതേഷിന്റെ വാക്കുകൾ ഇടറി.ശേഖരൻ അവനെ  കെട്ടിപ്പിടിച്ച്  ആശ്വസിപ്പിച്ചു.
വീട്ടിലേക്ക് കയറാതെ വെളിയിൽ  മാറി നിന്ന ഗിരിയെ ശേഖരൻ തന്റെ അടുത്തേക്ക് വരാൻ  കൈ കൊണ്ട് കാണിച്ചു.ഗിരി മടിച്ച് മടിച്ച് അങ്ങോട്ട്  ചെന്നു.ഒരടിയാണ് ഗിരി പ്രതീക്ഷിച്ചത്. പക്ഷെ  ശേഖരൻ ജിതേഷിനൊപ്പം  ഗിരിയെയും തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു...
ശ്രീബാലയും വേണിയും ഹരിയും ആ കാഴ്ച്ച കണ്ട് കണ്ണുകൾ തുടച്ചു.****
***ശേഖരനും  ഹരിയും കണ്ണനും വേണിയുമായുള്ള ഡിവോഴ്‌സിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.ഡിവോഴ്സ് കിട്ടിയാൽ ഉടനെ തന്നെ വേണിയുടെയും ഗിരിയുടെയും കല്യാണം നടത്താമെന്ന് വാക്കാൽ ഉറപ്പിച്ചു.ഹരി മിഥിലയെയും കൂട്ടി  ശേഖരന്റെയും വേണിയുടേയും ഒപ്പം താമസം തുടങ്ങി..ശ്യാമയും ശാരിയും പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള  ഒരുക്കത്തിൽ ആയിരുന്നു.നന്ദന്റെ വിയോഗം ശ്യാമയെ തളർത്താതിരിക്കാൻ  ശാരി എപ്പോഴും നിഴൽ പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.ശ്രീബാലയും ജിതേഷും ഡൽഹിയിലേക്ക് മടങ്ങിപ്പോയി..വന്ന കാര്യങ്ങൾ പൂർത്തിയാക്കി സുമ തിരികെ ബോംബെയിലേക്ക്  മടങ്ങി.
ജിതേഷ് മുറിയിലേക്ക് വന്നപ്പോൾ ശ്രീബാല അവിടെ സോഫയിൽ കിടക്കുകയായിരുന്നു.
"ഇതെന്താ ഇവിടെ?"ജിതേഷ് അമ്പരന്നു.
"വന്നപ്പോൾ മുതൽ എന്റെ സ്ഥാനം ഇവിടെ ആയിരുന്നുവല്ലോ..ഇനി തുടർന്നും ഇവിടെ തന്നെ ആവട്ടെ എന്ന് കരുതി.."ശ്രീബാല കളിയായി പറഞ്ഞു.
ജിതേഷ് ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ  തന്റെ കൈകളിൽ കോരിയെടുത്തു.പിന്നെ അവളെ കട്ടിലേക്ക് കിടത്തി അവനും അവളുടെ ഒപ്പം കിടന്നു.
"മനപ്പൂർവമായിരുന്നില്ല ബാലെ..നീ അടുത്ത് കിടന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല.കാരണം നിന്നെ കണ്ട നിമിഷം തന്നെ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്.. പക്ഷെ നിന്റെ ഏട്ടനോടുള്ള പ്രതികാരത്തിൽ ആ ഇഷ്ടം മനസ്സിൽ എവിടെയോ മറഞ്ഞു കിടക്കുകയായിരുന്നു..ഇനി വേണം എനിക്കതിനുള്ള പ്രായശ്ചിത്തം ചെയ്ത് തുടങ്ങാൻ.."ജിതേഷ് ശ്രീബാലയുടെ വയറിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു.അവളോട് ചേർന്ന് കിടന്ന് അവൻ അവളുടെ നെറ്റിയിലേക്ക് തന്റെ  ചുണ്ടുകൾ അമർത്തി.പിന്നെ അവളുടെ കണ്ണുകളിൽ ഉമ്മ വെച്ചു. ശ്രീബാലയുടെ മുഖം നാണം കൊണ്ട് ചുവന്നു.അവളുടെ രണ്ട് കവിളിലും അവൻ ചെറുതായൊന്ന് കടിച്ചു.പിന്നെ താൻ കടിച്ച് ചുവപ്പിച്ച  കവിളിലും അവളുടെ കഴുത്തിലും  അവൻ തന്റെ ചുണ്ടും നാവും കൊണ്ട് പൂക്കളം തീർത്തു..കരയിലകപ്പെട്ട മീനിനെ പോലെ അവൾ പിടഞ്ഞു..
പിന്നെ അവളുടെ കൈകളിൽ കൈകൾ കൊരുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു.രാവിന്റെ  ഉടയാടകൾ അഴിഞ്ഞ് വീണു! നക്ഷത്രങ്ങളെ സാക്ഷി നിർത്തി നിലാവ് രാവിന്റെ മാറിൽ ലയിച്ചു! ഒരിക്കൽ അവസാനിച്ചെന്ന് കരുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും വീണ്ടും അവിടെ തുടങ്ങുകയായിരുന്നു..പൂർവാധികം ശക്തിയോടെ...

==========The End====
(ബാലവേണിമാരുടെ ജീവിതം ഇവിടെ തുടങ്ങുകയാണ്..മാളുവിനെയും വർഷയെയും ദേവിയെയും പോലെ ബാലയെയും വേണിയേയും നിങ്ങൾ സ്വീകരിച്ചു എന്ന് വിശ്വസിച്ചോട്ടെ? ഒരുപാട് സമയമെടുത്ത് എന്നാൽ വളരെ ആസ്വദിച്ച് എഴുതിയ ഒരു നോവൽ ആയിരുന്നു ഇത്.നോൺ ലീനിയർ  നറേഷനിൽ കൂടിയാണ് ഞാൻ ഈ സ്റ്റോറി പറഞ്ഞിരുന്നത്.അതായത് മെയിൻ കഥയിൽ മറ്റ് പലരുടെയും കഥകൾ കൂടി ഉൾക്കൊള്ളിച്ച് കഥ പറഞ്ഞതുകൊണ്ടാണ് തുടക്കത്തിൽ കഥ എന്താണെന്നോ കഥാപാത്രങ്ങൾ ആരാണെന്നോ ഒന്നും പിടികിട്ടാതിരുന്നത്.ക്ലൈമാക്സ് അടുപ്പിച്ചേ എന്താണ് സംഭവിക്കുന്നതും കഥാപാത്രങ്ങളുടെ കണക്‌ഷൻ എന്തായിരുന്നുവെന്നും മുൻപുള്ള പാർട്ടുകളിൽ  പറഞ്ഞിരുന്ന ചെറിയ ചെറിയ സംഭവങ്ങൾ എന്തിനായിരുന്നുവെന്നും മനസ്സിലാവുമായിരുന്നുള്ളു..ഈ കഥ എന്റെയോ എനിക്കറിയാവുന്നവരുടെയോ അല്ലെങ്കിൽ എവിടെയെങ്കിലും സംഭവിച്ചതോ ഒന്നുമല്ല.എന്റെ മറ്റ് കഥകളെ പോലെ ഇതും എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത ഒന്ന് മാത്രമാണ്.എന്റെ ഹൃദയത്തിൽ  നിന്നാണ് ഞാൻ ഓരോ വരിയും എഴുതിയിരിക്കുന്നത്.വളരെയധികം ആലോചിച്ചാണ് ഇതിലെ സസ്പെൻസുകൾ എഴുതിയതും  എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഫ്ളാഷ്ബാക്കും ഇപ്പോൾ നടക്കുന്ന സംഭവങ്ങളും കൂട്ടിയിണക്കിയതും.ഞാൻ കൂടുതലും മിസ്ടറി അല്ലെങ്കിൽ ദുരൂഹത ഇഷ്ട്ടപ്പെടുന്ന ഒരാൾ ആണ്. അതുകൊണ്ട് തന്നെയാണ്  സസ്പെൻസ് ത്രില്ലെർ കഥകൾ എഴുതുന്നതും.ശരിക്കും ഈ കഥ ഏഴ് പാർട്ടുകളിൽ അവസാനിപ്പിക്കാൻ ഇരുന്നതാണ്..പക്ഷെ  ഞാൻ പോലും അറിയാതെ  ഇത് നീണ്ടുപോയി..എല്ലാവരുടെയും ജീവിതം വളരെ വിശദമായി തന്നെയാണ് എഴുതിയിരിക്കുന്നത്.പിന്നെ നന്ദന്റെ വിയോഗം അത് അനിവാര്യമായിരുന്നു.ചിലപ്പോ നമ്മൾ ചെയുന്ന തെറ്റിന്റെ ഫലം നമ്മൾക്കായിരിക്കില്ല കിട്ടുന്നത് പക്ഷെ അത് അനുഭവിക്കേണ്ടി വരുന്നത് നമ്മളായിരിക്കും..ഈ കഥയിൽ ജിതേഷ് ചെയ്ത തെറ്റിന്റെ ശിക്ഷ കിട്ടിയത് നന്ദനാണ്.പക്ഷെ അത് അനുഭവിക്കുന്നത് ജിതേഷും! അതേപോലെ ശാരിക്കും നന്ദനെ ഓർത്ത് ജീവിതകാലം മുഴുവൻ നീറി നീറി കഴിയേണ്ടി വരും..ഒരുപാട് സംഘർഷത്തോട് കൂടിയാണ് ഓരോ പാർട്ടും ഓരോ വരിയും എഴുതിയിരിക്കുന്നത്. എല്ലാവരുടെയും കമന്റ്സ് എത്ര ആവേശത്തോടെയാണ് വായിച്ചിരുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.മനസ്സിൽ എന്നും ഓർത്തുവെയ്ക്കാൻ നിങ്ങൾ ഒരുപിടി നല്ല വരികൾ കമന്റ്സിലൂടെ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്ത്  പേജിന്റെ അഡ്മിനോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.ഇനി ഒരു മടങ്ങിവരവ് അടുത്തെങ്ങും  ഉണ്ടാവില്ല...ഇനി മാസങ്ങളെടുത്താലും ഒരു വർഷം  തന്നെ എടുത്താലും അഞ്ജന ബിജോയ് എന്ന ഈ പേര് മറന്നേക്കല്ലേ..ഇഷ്ടമായെങ്കിൽ എല്ലാവരും അഭിപ്രായങ്ങൾ എഴുതി ലൈക് ചെയ്തേക്കണേ..എന്റെ കഥകൾക്കായി കാത്തിരിക്കാൻ ആളുണ്ടെന്നറിയുന്നതാണ് മടങ്ങി വരാനുള്ള പ്രചോദനം..)

അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo