Showing posts with label ശ്രീജിത്ത്കൽപ്പുഴ. Show all posts
Showing posts with label ശ്രീജിത്ത്കൽപ്പുഴ. Show all posts

എനിക്കെന്താവണം?


നിന്റെ കാലിനെയെപ്പൊഴും കെട്ടിപ്പിടിച്ചു മയങ്ങുന്ന പാദസരം
എപ്പോഴും നിൻ ശ്വാസത്തിൻ ചൂടേൽക്കുന്ന മൂക്കുത്തി
നിന്റെ കാതിനോട് കിന്നാരം പറഞ്ഞു തീരാത്ത കമ്മലുകൾ
നിൻ മിഴിയിൽ അലിഞ്ഞ് നിർവൃതി നേടുന്ന കൺമഷി
എപ്പോഴും നിന്നെ തഴുകി കൊണ്ടിരിക്കുന്ന മോതിരം
നിൻ ഹൃദയത്തോടു ചേർന്നു കിടക്കുന്ന മുത്തുമാല
നിന്റെ ദേഹമാസകലം ചുംബന വസന്തം തീർക്കുന്ന കാറ്റ്
നിന്റെ നുണക്കുഴിയിൽ വിരിയുന്ന നിലാവ്..
നിന്നിൽ നൃത്തമാടുന്ന മഴത്തുള്ളികൾ....
ശ്രീജിത്ത് കൽപ്പുഴ

നിശ്ചലമായ നിള



നീണ്ടു നിവർന്ന് നിറഞ്ഞ് ഒരു നദിയുണ്ടായിരുന്നു
കൈരളിയുടെ കരളായ നിള
പശ്ചിമഘട്ടത്തിൻ പച്ചപ്പിൽ തുടങ്ങി പടിഞ്ഞാററബികടൽ വരെ നീളമുണ്ടായിരുന്ന നിള
നെഞ്ചിലൂടെ കയറിയൊരായിരം ടിപ്പറുകളാൽ നിളയൊരായിരം തുരുത്തുകളായ്
നീളമുള്ള മണൽ കാട്ടിൽ അന്ത്യശ്വാസം വലിക്കുന്ന ഒരായിരം ജല തുരുത്തുകൾ
ഒഴുകാനാവാതെ ഒരായിരം നിളകൾ ഊർദ്ധ്വശ്വാസം വലിക്കുന്നു
നിളയുടെ കൊലയാളികളായ നാം നിളയുടെ നെഞ്ചുപിളർന്നെടുത്ത മണലിനാൽ തീർത്ത മണി മാളികകളിൽ
ദാഹജലത്തിനായ് കുഴൽ കിണർ കുത്തുന്നു
പണ്ട് ഒരു നിളയേ ഉണ്ടായിരുന്നുള്ളു
ഇന്ന് ആ നിളയൊഴുകിയ വഴികളിലെല്ലാം ഒരു പാട് നിളകൾ ഉണ്ട്
കേരളത്തോടൊപ്പം നിളയും 'വികസിച്ചിരിക്കുന്നു'
ഒഴുകുന്ന നീളമുള്ള ഒരു നിളയിൽ നിന്ന്
ഒഴുകാത്ത ഒരായിരം നിളകളായ്
നിശ്ചലമായ നിള
ശ്രീജിത്ത് കൽപ്പുഴ

നന്ദിയുള്ളവരാകുക...



തൃശ്ശൂർ റൗണ്ട്
രാവിലെ ഏകദേശം എട്ടുമണി. ഞാൻ ഓഫിസിലേക്കുള്ള ബസ്സ് കാത്തു നിൽക്കുന്നു. താടിവളർത്തി പഴകിയ കാവി മുണ്ടും, അഴുക്കുപിടിച്ച ഷർട്ടുമിട്ട് ഒരാൾ എനിക്കു നേരെ നടന്നു വരുന്നു. അവിടെ ആ സമയത്ത് യാചകന്മാർ വളരെ കൂടുതലാണ്.
ഞാൻ പോക്കറ്റിലേക്ക് ചില്ലറ തപ്പാനായി കൈയിടുന്നതും അയാൾ എന്റെ മുഖത്തേക്കു നോക്കി..തീഷ്ണമായ കണ്ണുകൾ...
അതി മനോഹരമായ ഇംഗ്ലീഷിൽ എന്നോട് ' Good morning Gentleman'
ഞാൻ ശരിക്കും ഞെട്ടി, പ്രതികരിക്കുന്നതിന് മുൻപേ അയാൾ ഇംഗ്ലീഷിൽ തന്നെ തുടർന്നു പറഞ്ഞു. "എനിക്കിപ്പോൾ കാശല്ല ആവശ്യം, താങ്കൾ തരാൻ ഉദ്ദേശിക്കുന്ന പൈസ കൊണ്ട് എന്റെ ഇപ്പോഴത്തെ ആവശ്യം നിറവേറ്റപ്പെടുകയുമില്ല, എന്റെ ആവശ്യം പറയാൻ എന്നെ അനുവദിക്കണം, താങ്കൾക്കു കഴിയുമെങ്കിൽ നിറവേറ്റിത്തരണം" ( എല്ലാം ഷേക്സപിയറിനെ വെല്ലും ആംഗലേയ ഭാഷയിൽ )
അപ്പോഴെക്കും ഒരു വിധം ഞാൻ ഞെട്ടലിൽ നിന്ന് മാറി തിരിച്ച് ചോദിച്ചു. " what can I do for you "?
നിറഞ്ഞ കണ്ണുകളോടെ എന്നോട്
" എനിക്കു വിശക്കുന്നു, ഭക്ഷണം വേണം, മിനിഞ്ഞാന്നാണ് അവസാനം ഭക്ഷണം കഴിച്ചത്."
തിരിച്ച് ഞാൻ
" അപ്പൊ ജോലി? വീട്? കുടുംബം "
കൂടുതൽ ചോദിക്കുന്നതിൽ നിന്ന് അയാളുടെ നിറഞ്ഞ കണ്ണുകൾ എന്നെ തടഞ്ഞു.
അയാൾ കൈകൂപ്പി കൊണ്ട് വീണ്ടും പറഞ്ഞു
" എനിക്ക് വിശക്കുന്നു ''
ഞാൻ അയാളെ കൂട്ടി അടുത്തുള്ള ഹോട്ടലിൽ കയറി.
വെയിറ്റർ വന്നപ്പോൾ എന്നോടയാൾ
" ഞാൻ എന്ത് പറയണം" ?
" താങ്കൾക്ക് വയറുനിറയും വരെ എന്തും കഴിക്കാം"
ഭക്ഷണം എത്തി കഴിക്കുന്നതിനു മുൻപേ എന്നോട്
"താങ്കൾ കഴിക്കുന്നില്ലേ, ഞാൻ കഴിച്ചോട്ടെ "?
ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു
" എന്റെ വീട് ഇരിങ്ങാലക്കുടയാണ്. ഞാൻ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയിരുന്നു. ജോലി രാജിവെയ്ച് നാട്ടിലായിരുന്നു കുറച്ചു കാലം. സ്വത്തും വീടുമെല്ലാം ഭാര്യയുടെ പേരിലായിപ്പോയി, അവഗണനയും പരിഹാസവും സഹിക്കാതായeപ്പാൾ ഞാൻ ഇട്ട വേഷത്തിൽ ഒന്നും എടുക്കാതെ വീടു വിട്ടിറങ്ങി.
ഇനി അങ്ങോട്ടില്ല!!
ഭക്ഷണം പെട്ടെന്ന് കഴിച്ച അയാൾ ഞാൻ ബിൽ കൊടുക്കുന്നതു വരെ പുറത്തു കാത്തു നിന്നു
ഞാൻ പറഞ്ഞു " ഇനിയും എനിക്ക് കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ സന്നദ്ധനാണ്.. എന്തെങ്കിലും വേണ്ടതുണ്ടോ?"
അയാൾ " എനിക്കിപ്പോൾ ആവശ്യം ഭക്ഷണമായിരുന്നു.അതു താങ്കൾ തന്നു ഇനി ഒന്നിനും ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കില്ല, എന്റെ വീട്ടുകാർ പോലും എനിക്ക് വേണ്ടി ചെയ്യാത്ത കാര്യമാണ് താങ്കൾ ചെയ്തത്, വളരെയധികം നന്ദി ... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ "
കൈകൂപ്പി കണ്ണുനിറഞ്ഞ് കണ്ണുനിറയിച്ച് അയാൾ നടന്നു.
വേഷത്തിലല്ല പെരുമാറ്റത്തിലൂടെയാണ് ഒരാൾ മാന്യനാവുന്നതെന്ന പാഠം പഠിപ്പിച്ചു കൊണ്ട്.
ശ്രീജിത്ത് കൽപ്പുഴ

അതിര്


മകനൊരു പന്തെടുത്ത് ചോദിച്ചു.
ഇത് എവിടെ തുടങ്ങുന്നു?
എവിടെ അവസാനിക്കുന്നു?
നാലു ദിക്കുകളെവിടെ?
"പന്തിനിതൊന്നും ഇല്ല"... ഞാൻ പറഞ്ഞു.
അവന്ന് എന്തോ പന്തികേട് തോന്നി ..
അപ്പൊ ഭൂമി ഒരു പന്തുപോലെയാണെന്ന് പറഞ്ഞതച്ഛനല്ലേ?
''ഭൂമിക്കുണ്ടല്ലോ...?
നാല് ദിക്കുകൾ
ഭൂഖണ്ഡങ്ങൾക്കതിര്, സമുദ്രത്തിനതിര്, ആകാശത്തിനതിര്,
രാജ്യത്തിനതിര്,
നാടിനതിര്,
വീടിനതിര്,
മതത്തിനതിര്,
വർണ്ണത്തിനതിര്,
വെളളത്തിനതിര്,
(വായുവിനില്ല, വരുമായിരിക്കും) "
മകൻ തുടർന്നു......
"അതൊക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ?"
എന്ന് ഞാൻ...
''അപ്പൊ മനുഷ്യന് മുൻപ് ഭൂമിയും അങ്ങിനെയാവും ഉണ്ടായിരുന്നത്.വല്ല പക്ഷിയായി ജനിച്ചാൽ മതിയായിരുന്നു. യാതൊരു അതിരുകളില്ലാതെ പാറി പറക്കാമായിരുന്നു " എന്നവൻ.
മകനോടു തോറ്റ ദേഷ്യത്തിൽ എല്ലാത്തിനും കാരണമായ പന്തിനെ ഞാൻ വലിച്ചെറിഞ്ഞു..
അപ്പുറത്തു നിന്ന് അയൽക്കാരൻ പറഞ്ഞു
" പന്തുകളിയൊക്കെ സ്വന്തം മതിലിനകത്ത് മതി".
ഞാൻ എന്റെ ഗേറ്റ് അടച്ചു...
അതിര് വിടാതിരിക്കാൻ...

by: ശ്രീജിത്ത് കൽപ്പുഴ

കളിത്തോഴി


കളിത്തോഴി നീയെൻ കരം ഗ്രഹിച്ചൊരാ
കഴിഞ്ഞ കാലമെന്നിൽ തെളിഞ്ഞു നിൽക്കുന്നു
കടലെടുത്തൊരാ കഴിഞ്ഞ കാലത്തിൻ
കളിവഞ്ചി താനെ തുഴഞ്ഞു നോക്കുന്നു
പകുത്തെടുത്തൊരാ പഴയ താളിലെ
പൊഴിഞ്ഞ പീലികൾ പെറുക്കി വെക്കുന്നു
കണിക്കൊന്ന വീണ്ടും വിരിഞ്ഞു നിൽക്കുന്നു
കളിത്തൊട്ടിൽ താരാട്ടുയർന്നു കേൾക്കുന്നു
കഴിഞ്ഞ കാലത്തെ കുളിരുള്ള കാറ്റ്
കിളിവാതിലൂടെൻ കനലകറ്റുന്നു
മൊഴിഞ്ഞ വാക്കുകൾ ചികഞ്ഞെടുത്തു ഞാൻ
മനസ്സിൽ മായാത്ത മാധുര്യമൂറുന്നു
മഴ നനഞ്ഞൊരെൻ മിഴി രണ്ടും തീർത്ത
മഴയിലായിരം മയിൽ നൃത്തമാടി
ഒഴിഞ്ഞൊരാൽമര ചുവട്ടിലന്നു നാം
ഇരുന്ന നേരമതനശ്വരമല്ലോ
കടലെടുത്തൊരാ കഴിഞ്ഞ കാലത്തിൻ
കളിവഞ്ചി താനെ തുഴഞ്ഞു നോക്കുന്നു
By: ശ്രീജിത്ത് കൽപ്പുഴ

അത്തം പിറന്നാൽ


അത്തം പിറന്നാൽ പത്തുദിന 
മതൊരുത്സവമാണാണ്ടുതോറും
ഓർക്കുന്നു ഞാനുമൂഞ്ഞാലിലാടി
കളിക്കുന്നൊരെന്നോണക്കാലം
പൂക്കൊട്ട തൂക്കി തൊടിയിലും പാടത്തും 
പൂ തേടി നടന്നൊരാ കാലം
ചാണം മെഴുകിയൊരുക്കിയ മുറ്റത്ത്
ചന്തത്തിൽ പൂക്കളമിട്ടൊരെൻ ഓണം
ആണ്ടിലൊരു വട്ടം കിട്ടുന്ന ഷർട്ടിൻ
കോടി മണക്കുമെൻ ഓണം
പഴനുറുക്കുപ്പേരി പപ്പടമെന്നിവ
പ്രാതലായുള്ളൊരെൻ ഓണം
കളിമണ്ണുരുട്ടി കുഴച്ചുമറിച്ചോണത്തപ്പനെ
ഉണ്ടാക്കി പൂജിച്ചൊരാകാലം
കളികൂട്ടുകാരുമായിട്ടാർത്തുവിളിച്ച്
കവിടി കളിച്ചൊരാ കാലം
നാക്കിലയിട്ട് സ്വാദൂറും
സദ്യയാവോളമുണ്ടൊരാ കാലം
ഓണമവധി തീരeല്ലയെന്ന്
മുട്ടിപ്പായ് പ്രാർത്ഥിച്ച കാലം
ഓർക്കുമ്പോളിപ്പോഴും
ഓണത്തിനോർമ്മകൾ
തീർക്കുന്നെൻ മുറ്റത്ത്
വാടാത്ത പൂക്കളക്കാലം
ഓണക്കാലം
ശ്രീജിത്ത് കൽപ്പുഴ

പ്രണയപ്പേമാരി


അറിയാതെ പോയി നീയെൻ നിറമാർന്ന കനവുകൾ
കാണാതെ പോയി നീയെൻ നനവാർന്ന നയനങ്ങൾ
ചൂടാതെ പോയി നീയെൻ വാടാത്ത പൂവുകൾ
കേൾക്കാതെ പോയി നിയൻ പ്രാണന്റെ നൊമ്പരം
തഴുകാതെ പോയി നീയെൻ വിറയാർന്ന കൈകളും
അണിയാതെ പോയി നീയെൻ സ്നേഹമാം സിന്ദൂരവും
നീയെന്നപ്രാണനെന്നെ പിരിഞ്ഞോരാ നാളിൽ ഞാൻ
ഭ്രാന്തനെപ്പോലലഞ്ഞു തിരിഞ്ഞതും
എൻ പ്രാണനന്നൊരു കയറിൽ പിടഞ്ഞതും
എൻ നെഞ്ചകത്തന്നു ചിന്തിയ ചോരയതിന്നുമുറയ്ക്കാതെ തുള്ളിയായുറ്റുന്നു
എൻ നെഞ്ചിന്റെ നേരിന്റെ സാക്ഷ്യമായ്
ചോരെയെക്കാൾ ചുവന്നൊരു ചെമ്പനീരെൻ
കുഴിമാടത്തിപ്പോഴും വാടാതെ നിൽക്കുന്നു
നാളെ നീ നീറുന്ന നെഞ്ചുമായെൻ
കുഴിമാടത്തു കണ്ണീർ പൊഴിക്കവേ
വാടാതെ നിൽക്കുന്നൊരാ ചെമ്പനീർ വസന്തമെൻ തോരാത്ത പ്രണയത്തിൻ പേമാരിയായീടും

ശ്രീജിത്ത് കൽപ്പുഴ

കവിത


കണ്ണനെ കണികണ്ടുണരട്ടെയിന്നും
കായമ്പൂ വർണ്ണനെ കാണട്ടെയിന്നുമെന്നും
പീലിതൻ ചേലിൽ പുലരട്ടെയിന്നും
പീതാംബരനെ പുണരട്ടെയിന്നുമെന്നും
ഓടക്കുഴലിലെ രാഗമായൊഴുകട്ടെയിന്നും
തളകൾ തൻ താളമായൊഴുകട്ടെയിന്നുമെന്നും
കാളീയ മർദ്ദനമാടട്ടെയിന്നും
കാർമുകിൽ വർണ്ണൻ കനിയട്ടെയിന്നുമെന്നും
വെണ്ണതൻ പുണ്യം നുകരട്ടെയിന്നും
വിണ്ണിലെ വെട്ടം നീ ഇന്നുമെന്നും
അഷ്ടമി നാളിലെ നാളമായെൻ
ഹൃദയമാമാലിലതാളിലുണ്ട് നീ ഇന്നുമെന്നും
ജന്മാഷ്ടമി
ശ്രീജിത്ത് കൽപ്പുഴ

നുറുങ്ങ്


ഞങ്ങൾ നിങ്ങളുടെ ചങ്ങാതിമാർ, വാലാട്ടി എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നവർ
ഞങ്ങളെ കുറിച്ച് സിനിമയും കഥയും കവിതയും രചിച്ചവർ നിങ്ങൾ
ഒരിക്കൽ നിങ്ങൾക്കു നന്ദിയുടെ പര്യായമായിരുന്നു നായ
നിങ്ങളിലൊരുവനെപ്പോൽ ഞങ്ങളെ കണ്ടവരായിരുന്നു
വീട്ടിലെ ഒരംഗത്തെപ്പോലെ...
ആർക്കാണ് പിഴച്ചത്?
എവിടെയാണ് പിഴച്ചത്?
ഞങ്ങളിലെ വെള്ളക്കാർ വന്നപ്പോൾ നിങ്ങൾക്കവർ മതി
അവർക്കായി വീട്ടിൽ ഒരു മുറി കൊടുത്തു
എസി കൊടുത്തു
ആയിരങ്ങൾ മുടക്കി തീറ്റ കൊടുത്തു
നിങ്ങളുടെ സമ്പത്തിന്റെയും ആഢ്യത്ത്വത്തിന്റേയും പ്രതീകമാക്കി
ഞങ്ങളെ തൊട്ടുകൂടാത്തവരായി
തീണ്ടാപ്പാടകലെ നിർത്തി
പടിയടച്ചു പിണ്ഡം വെച്ചു
അനാഥരാക്കി
എവിടെ പോകാൻ?
ആർക്കും ഉപദ്രവമില്ലാതെ പറമ്പിലും പുറമ്പോക്കിലും അലഞ്ഞു
പറമ്പും പുറംമ്പോക്കും നിങ്ങൾ ഫ്ലാറ്റുകൾ പൊക്കി അവിടെ നിന്നും ആട്ടിയോടിച്ചു
ഞങ്ങളെ തെരുവിലിറക്കി
ഞങ്ങളെ വീടുകളിൽ നിന്ന് തെരുവിലിറക്കിയതാരാണ്?
എന്തിന് വേണ്ടി?
ഇതിൽ നിയന്ത്രണം വിട്ട ഞങ്ങളിലെ ചിലർ
നിങ്ങളെ ആക്രമിച്ചു...
ഞങ്ങളിeപ്പാഴും നിങ്ങളെ സ്നേഹിക്കുന്നു, പണ്ടത്തെപ്പോലെ
ഞങ്ങളിപ്പോഴും ജീവിക്കുന്നു
തെരുവിലലഞ്ഞ് ഇല നക്കി പ്പട്ടികളായ്...
ഞങ്ങൾ ഞങ്ങളുടെ വംശത്തിൽപ്പെട്ട 'സായിപ്പ'ന്മാരെ കാണാറുണ്ട് നിങ്ങളോടൊപ്പം
കാറിൽ എസിയും ആഡംബരവും ആസ്വദിച്ച് നിങ്ങളോടൊപ്പം...
ഞങ്ങളിലെ പേ പിടിച്ച വരെ ഞങ്ങളും വെറുക്കുന്നു...
ഭൂരിപക്ഷം വരുന്ന പാവപ്പെട്ടപ്പട്ടിക്കളെ ജീവിക്കാൻ അനുവദിക്കണം...
ഇലനക്കി പട്ടികളായിട്ടെങ്കിലും..
വംശനാശം സർവ്വനാശമാണ്
പട്ടികൾക്കു പറയുവാനുള്ളത്
ശ്രീജിത്ത് കൽപ്പുഴ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo