വല്യമ്മച്ചി പുലിയാണ് കേട്ടാ.



ഇവളൊരു രണ്ടാഴ്ച എന്‍റെ അമ്മച്ചീടെ കൂടെ പോയി നിക്കട്ടെ. ഇവളുടെ അനാവശ്യകറക്കവും കുറയും. അമ്മച്ചീടെ പരാതിയും മാറും" ബ്രേക്ക്‌ഫാസ്റ്റിന്റെ സമയത്താണ് അപ്പച്ചന് പെട്ടെന്നൊരു ബോധോദയം ഉണ്ടായത്. അതു കേട്ടപാതി, കേള്‍ക്കാത്തപാതി അമ്മച്ചിയും പിന്താങ്ങി. ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞില്ല. കൂട്ടുകാരോടൊപ്പം കറങ്ങിയും സിനിമ കണ്ടും ഷോപ്പിംഗ്‌ നടത്തിയും സന്തോഷമായി ഇരിക്കുന്ന എന്നെക്കണ്ടിട്ട് രണ്ടു പേര്‍ക്കും സഹിക്കുന്നില്ല. അതാ.. ഈ കെട്ടുകെട്ടിക്കല്‍. എതിര്‍ത്തിട്ടും വലിയ പ്രയോജനമൊന്നും ഇല്ല എന്നറിയാവുന്നതു കൊണ്ടുതന്നെ ആ കുഗ്രാമത്തില്‍ പോയി രണ്ടാഴ്ച താമസിക്കാമെന്ന് ഞാനും സമ്മതിച്ചു. ലാപ്ടോപും മൊബൈലും വൈഫൈയും ഒക്കെയുണ്ടെങ്കില്‍ ഒരു രണ്ടാഴ്ചയൊക്കെയെന്തോന്ന്? അല്ലെങ്കിലും പൊതുവേ ഒരു ശുഭാപ്തിവിശ്വാസിയാണ് ഞാന്‍.
അപ്പോം അടയുമൊക്കെ ചുട്ട് എന്നേയും കാത്തിരിക്കുന്ന വല്യമ്മച്ചിയെ കണ്ടതും ഞാന്‍ കെട്ടിപ്പിടിച്ച് എന്‍റെ സന്തോഷം തെളിയിച്ചു. അല്ലെങ്കിലും വലിയമ്മച്ചിയെ പിണക്കിയിട്ടു എനിക്കെന്തു ഗുണം. ഇണക്കത്തിലൊക്കെ നിന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ഗുണം ഉണ്ടാവാനും മതി.
"നിനക്ക് വീട്ടില്‍ വല്ല ആലോചനയും ഉണ്ടോ ഏലിക്കുട്ടീ?" രണ്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചയ്ക്കാണ് വല്യമ്മച്ചി എന്നോടിത് ചോദിച്ചത്. ഏലിയാന എന്ന എന്‍റെ സുന്ദരമായ പേര് വല്യമ്മച്ചിയ്ക്ക് ഏലിക്കുട്ടിയാണ്.
"ഇല്ല, വല്യമ്മച്ചീ"
പറഞ്ഞപ്പോള്‍ അറിയാതെ എന്‍റെ മുഖത്തൊരു വാട്ടം വീണത് വല്യമ്മച്ചീടെ കണ്ണില്‍പെട്ടൂന്ന് എനിക്ക് തോന്നി.
"അതിനെവിടാ നിന്‍റെ തള്ളയ്ക്ക് ഇതൊക്കെ ആലോചിക്കാന്‍ സമയം? അവള് വലിയ ജോലിക്കാരിയല്ലിയോ?"
എന്നോട് സഹതാപം പ്രകടിപ്പിക്കുന്നതിനൊപ്പംതന്നെ കിട്ടിയ അവസരം മരുമോള്‍ക്കിട്ട്‌ ഒരു പാരവെക്കാനും വല്യമ്മച്ചി മറന്നില്ല.
പിറ്റേന്ന് വല്യമ്മച്ചി തന്‍റെ വലംകൈയ്യും ഉപദേശിയുമായ വേലക്കാരി ജാനുവിനോടും വിഷയം അവതരിപ്പിച്ചു.
"അല്ലാ, ആ വക്കച്ചന്‍റെ മോന്‍ ...പേരെന്തുവാ... ങാ.. ബേബിച്ചന്‍ .... ദുബായീന്ന് അടുത്തുതന്നെ വരുന്നൂന്ന് കേട്ടല്ലോ... അവനെ നമ്മുടെ ഏലിക്കുട്ടിയ്ക്കൊന്നു ആലോചിച്ചാലോ..."
"അതിനമ്മച്ചീ, ആ ചെറുക്കന് പഠിത്തമൊക്കെ കുറവല്ലയോ. അതൊക്കെ ഈ കുഞ്ഞിന്‍റെ തള്ള സമ്മതിക്കുമോ?"
"അവടമ്മേടെ ഒരു പഠിത്തം. ഒരു പി എച് ഡി യും വെച്ചോണ്ട് എന്നാത്തിനാ? രണ്ടും കൂടെ ജോലിയെടുത്തിട്ട്‌ ഒരു സാധാരണ വീടും ഒരു കുഞ്ഞു കാറുമല്ലാതെ എന്നാ ഒലത്തി? ഈ ബേബിച്ചനാണേല്‍ ദുബായീ പോയേപ്പിന്നെ മണിമാളികയാ അവിടെ കെട്ടിയിരിക്കുന്നെ. മുറ്റത്തു കിടക്കുന്നതോ ബെന്‍സ് കാറും. കാര്യം, വക്കച്ചന് അതിന്‍റെ പൊങ്ങച്ചവും അഹങ്കാരവുമൊക്കെയുണ്ട്. അല്പനര്‍ത്ഥം കിട്ടിയാല്‍... എന്നാണല്ലോ പ്രമാണം. വക്കച്ചനതൊട്ടു തെറ്റിക്കുന്നുമില്ല. എന്നാലും ഏലിക്കുട്ടി അതൊക്കെ കൈകാര്യം ചെയ്തോളും. അവളെന്നേപ്പോലെ മിടുക്കിയാ"
മെയ്യനങ്ങാതെ ഒരല്പം സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന കുഞ്ഞുമോഹമുള്ള എന്നെ എടുത്താല്‍ പൊങ്ങാത്ത പഠിപ്പൊക്കെ പഠിപ്പിച്ച് ജോലിക്കാരിയാക്കണമെന്നു വിചാരിക്കുന്ന എന്‍റെ അപ്പന്റെയും അമ്മച്ചിയുടെയും ഹിറ്റ്ലര്‍നയത്തെ ശക്തിയുക്തം മനസു കൊണ്ടെതിര്‍ത്തു നില്ക്കുന്ന എനിക്ക് വല്യമ്മച്ചിയുടെ സംസാരം തേന്മഴയായി.
ബേബിച്ചനെപ്പറ്റി വല്യമ്മച്ചി പറഞ്ഞതും ഞാന്‍ ബാല്യകാലത്തെ ഓര്‍മകള്‍ വലിച്ചു പുറത്തേക്കിട്ടു. ഒരിത്തിരി കറുത്ത്, ഈര്‍ക്കിലി പോലുള്ള ചെക്കനായിരുന്നു അന്ന് ബേബിച്ചന്‍. എന്നേക്കാള്‍ ഒരു അഞ്ചാറു വയസ്സെങ്കിലും കൂടുതുല്‍ കാണും. അന്നൊക്കെ അവന്‍ വര്‍ത്തമാനത്തിന് എത്തുമ്പോള്‍ ഞാന്‍ ഒട്ടും അവനെ വകവെച്ചിരുന്നില്ല. കാഴ്ചയ്ക്കും പഠിത്തത്തിനും സാമ്പത്തികമായും താഴെയായിരുന്നു അന്നവന്‍. ചെക്കന്മാര്‍ പക്ഷേ, ഒരു പ്രായമൊക്കെ ആവുമ്പോള്‍ ഒന്നു മിനുങ്ങി കാണാനൊക്കെ ഒരു ശേല് വെക്കും, ഞാനോര്‍ത്തു. അല്ലെങ്കിലും ആമ്പിള്ളാരുടെ മേന്മ അവരുടെ ജോലിയും സമ്പാദ്യവുമൊക്കെയല്ലേ?
പിറ്റേന്ന് നാടു കാണാനെന്നുള്ള വ്യാജേന ഞാന്‍ വക്കച്ചന്‍റെ വീടിന്‍റെ മുന്നിലൂടെ നടന്നു. പണ്ട് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന വീടിന്‍റെ സ്ഥാനത്ത് തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ഒരു മനോഹരസൌധം. ചുറ്റുമുള്ള ചെറിയ പ്ലോട്ടുകളെല്ലാം വാങ്ങി ഒന്നാക്കിയ, ഏകദേശം ഒരേക്കര്‍ വരുന്ന പറമ്പ്. പുല്‍ത്തകിടികളും പാമും അലങ്കാരച്ചെടികളുമായി ആകപ്പാടെ ആരും ഒന്നു നോക്കിപ്പോകുന്ന സെറ്റപ്പ്.... വല്യമ്മച്ചിയുടെ ബുദ്ധിയില്‍ എനിക്ക് ശരിക്കും മതിപ്പ് തോന്നി. ഒന്നു തഞ്ചത്തില്‍ നിന്നു കൊടുത്താല്‍ മതി. വല്യമ്മച്ചി എല്ലാം വേണ്ടപോലെ ചെയ്തോളും.
ഇതിനിടയ്ക്ക് ബേബിച്ചന്‍ ദുബായില്‍ നിന്നും എത്തിയതും മറ്റു കുഞ്ഞുകുഞ്ഞു വിശേഷങ്ങളുമെല്ലാം ജാനു ചൂടോടെ വല്യമ്മച്ചിക്ക് എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.
ഒരു ദിവസം ഞാനും വല്യമ്മച്ചിയും വരാന്തയില്‍ ഒരല്പം പരദൂഷണവുമായി ഇരിക്കുമ്പോഴാണ് വക്കച്ചനും ഭാര്യയും ബേബിച്ചനും കൂടെ എത്തിയത്.
"ഇതെന്നതാ ... മുന്നറിയിപ്പില്ലാത്ത പെണ്ണുകാണലോ" വല്യമ്മച്ചി എന്നോട് സ്വരം താഴ്ത്തി പറഞ്ഞു.
"നീ ഉള്ളീ പൊക്കോ. കുറച്ചു കഴിഞ്ഞ് ചായേം പലഹാരവുമായി വന്നേക്കണം കേട്ടോ" ഞാന്‍ മനസില്‍ കാണുന്നത് വല്യമ്മച്ചി മാനത്തു കാണും എന്നോര്‍ത്തു കൊണ്ട് ഞാന്‍ വേഗം ഉള്ളിലേക്ക് പോയി. പെണ്ണിന് അടക്കവും ഒതുക്കവും ഇല്ലെന്ന് വരുന്നവര്‍ക്കും തോന്നരുതല്ലോ.
കൊണ്ടു വന്നു വെച്ച ബേക്കറി പലഹാരങ്ങള്‍ ലോഭമില്ലാതെ വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന ബെബിച്ചനെ ഞാന്‍ ഒളിഞ്ഞു നിന്ന് നോക്കി. പാവം. വെച്ചുവിളമ്പിക്കൊടുക്കാന്‍ ആരുമില്ലാത്തതു കൊണ്ട് നല്ല ആഹാരങ്ങള്‍ കണ്ടിട്ട് കാലങ്ങള്‍ കുറേ ആയിക്കാണും. അതാ ഈ ആക്രാന്തം. പക്ഷേ, തിന്നാതേം കുടിക്കാതേം കിടക്കുവാന്ന് കണ്ടാല്‍ തോന്നിക്കത്തുമില്ല. പണ്ടത്തെ ഈര്‍ക്കിലി രൂപമൊക്കെ മാറി ഇപ്പോള്‍ ഒരു പോത്തിന്‍റെ സൈസ് ആയിട്ടുണ്ട്‌.

തിന്നാനുള്ളതൊക്കെ ഒരുവിധം തീര്‍ത്തപ്പോഴാണ് ഏതാണ്ട് മാസികയുടെ ഇരട്ടി വലുപ്പമുള്ള ഒരു കവര്‍ നീട്ടിക്കൊണ്ടു വന്നവര്‍ മാറ്ററിലേക്ക് കടന്നത്..
"ത്രേസ്സ്യാമ്മേ, ഞങ്ങള്‍ ഇവന്‍റെ കല്യാണം വിളിക്കാന്‍ വന്നതാ... ദുബായില്‍ അവന്‍റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാ.. ജാതിയൊക്കെ ഒന്നായതു കൊണ്ട് ഞങ്ങളും പിന്നെ എതിര്‍ത്തില്ല. ത്രേസ്യ വന്നേക്കണേ... ഈ കൊച്ചിനെക്കൂടെ തീര്‍ച്ചയായും കൊണ്ടുവരണം"
വലിയൊരു ഞെട്ടല്‍ മറച്ചു പിടിച്ചുകൊണ്ട് സുന്ദരമായി പുഞ്ചിരിക്കുകയും ബേബിച്ചനെ കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തു കൊണ്ട് വല്യമ്മച്ചി അവരെ യാത്രയാക്കി.
"ഒരു ബേബിച്ചന്‍ ഇല്ലെങ്കില്‍ ഒരു റോയിച്ചന്‍. അല്ല പിന്നെ. ഈ ത്രേസ്യയോടാ കളി. അല്ലെങ്കിലും വല്ലവളുമാരേയൊക്കെ പ്രേമിച്ചുനടക്കുന്ന ഇവനെയൊന്നും എന്‍റെ കൊച്ചിന് വേണ്ട.."
അവര്‍ പോയപ്പോള്‍ വല്യമ്മച്ചി പ്രഖ്യാപിച്ചു.
****
ബി എം ഡബ്ല്യൂ യില്‍ രണ്ടു പെമ്പിള്ളാരേം കൊണ്ട് നാട്ടില്‍ എത്തുമ്പോള്‍ എന്‍റെ മനസ് പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ അവധിക്കാലത്തിന്‍റെ ഓര്‍മയിലായിരുന്നു. ഇന്നെന്‍റെ "കൊച്ചുത്രേസ്യ" യുടെ എണ്‍പതാം പിറന്നാള്‍. അന്ന് വല്യമ്മച്ചി എനിക്കു വേണ്ടി കണ്ടുപിടിച്ച "മുന്തിയ" കെട്ടില്‍ എനിക്ക് കിട്ടിയ രണ്ടു സുന്ദരി പെമ്പിള്ളേര്‍ കൂടെ....
"ഇതാരാ.. എന്‍റെ എലിക്കുട്ടിയല്യോ..." എന്നെ കണ്ടതും മറ്റുള്ളവരെയെല്ലാം വിട്ടിട്ട് വല്യമ്മച്ചി എന്‍റെ അടുത്തെത്തി. "എന്നതാ എലിക്കുട്ടീ, നിന്നെ കണ്ടിട്ട് ഇതെത്ര നാളായി. ങ്ങാഹാ.. നിന്‍റെ പിള്ളേരങ്ങ് വലുതായല്ലോ. ഡിഗ്രി കഴിയുമ്പോള്‍ മൂത്തതിനെ കുറച്ചു ദിവസം ഇങ്ങോട്ട് വിട്ടേക്കണം കേട്ടോ."
"അതു പിന്നെ പറയണോ എന്‍റെ കൊച്ചു ത്രേസ്യേ"
വല്യമ്മച്ചിയേയും ചേര്‍ത്തു പിടിച്ചുകൊണ്ട് ഉള്ളിലേക്ക് നടക്കുമ്പോള്‍ ഞാന്‍ എന്‍റെ പിള്ളേരോട് പറഞ്ഞു.
"നിങ്ങളു വിചാരിക്കുന്ന പോലൊന്നുമല്ല, എന്‍റെ വല്യമ്മച്ചി ആളു പുലിയാണു കേട്ടാ..."

BY: Sreedevi vijayan

രണ്ടു പ്രണയഭേദങ്ങള്‍..

No automatic alt text available.

ഇരുട്ടുപുതച്ച രാത്രിയില്‍
മനസ്സില്‍നിറയെ സ്നേഹവുമായി
നീ എന്നെ പ്രാപിക്കുമ്പോള്‍,
നിന്‍റെ ശരീരം കൊണ്ടെന്നെ
ആര്‍ദ്രമായ് പ്രണയിക്കുമ്പോള്‍
ഇരുചുണ്ടുകളുരഞ്ഞുനീറി
ഇഷ്ടം പൂത്തുലയുമ്പോള്‍,
ഉടലുകള്‍ പിണഞ്ഞുമുറുകി
അരണികടഞ്ഞഗ്നിചിതറുമ്പോള്‍,
നമ്മുക്കുചുറ്റും നിറയുന്നില്ലേ
ഒരൊറ്റ നിഴല്‍മാത്രം തെളിയുന്ന
വെളിച്ചത്തിന്‍റെ അപൂര്‍വ്വസങ്കലനം
പ്രണയമെന്ന പാഴ്വാക്കിന്റെ
പുഴുത്തു നാറുന്ന പടുതയും ചൂടി
ആര്‍ത്തിമൂത്ത ചെന്നായെപ്പോലെ
നീ എന്റെ വിരലുകളില്‍തൊടുമ്പോള്‍,
വിടര്‍ന്ന ചുണ്ടുകള്‍ക്കുപിന്നില്‍
ചതിമറച്ച പുഞ്ചിരിയുടെ തേറ്റയുമായി
എന്നിലേക്ക്‌ നീ നടന്നടുക്കുമ്പോള്‍,
കീഴ്പ്പെടുത്തലിന്റെ ക്രൌര്യവുമായി
ഞരമ്പുകളില്‍ വേട്ടനായുടെ ഊരോടെ
എന്റെ ചോരദാഹിച്ചു നീവരുമ്പോള്‍
എനിക്കും നിനക്കുമിടയില്‍ അറപ്പിന്‍റെ
ചാവുഗന്ധം നിറയുന്നത് നീ അറിയുന്നില്ലേ.
പൂരകമാകാത്ത മനവാടിയിലൊരിക്കലും
ഇഷ്ടസുന്ദരപുഷ്പങ്ങള്‍വിടരില്ലന്നോര്‍ക്കുക
സ്നേഹമനസ്സിന്റെ പൂര്‍ണ്ണതയിലല്ലാതെ
പ്രണയത്തിന്‍റെ മൂര്‍ത്തഗന്ധങ്ങള്‍നിറയില്ലന്നറിയുക
ദേഹമെന്ന നശ്വരതയെ കാമിക്കുവോരേ നിങ്ങള്‍
ദേഹിയെന്ന അനശ്വരതയെ സ്വീകരിക്കൂ
--------------------അനഘ രാജ്

ലൗ ലെറ്റർ.

Image may contain: 1 person


ഞാൻ വായിച്ച എറ്റവും മനോഹരമായ കാവ്യം
നീ എനിക്കെഴുതിയ
പ്രേമലേഖനങ്ങളായിരുന്നു.
നിന്റെ മനസ്സു കാണിച്ചെനിക്കെഴുതുന്ന പ്രണയ ലേഖനങ്ങൾ .
വല്ലാത്തൊരഭിനിവേശത്തോടെ
പലയാവർത്തി വായിച്ച്
എല്ലാറ്റിലും നിന്നെ കണ്ട് അനുഭൂതി പകർന്ന വരികൾ നിന്റെതു തന്നെയായിരുന്നു.
മറക്കാനാവാത്ത വാക്കുകളിൽ
ഹൃദയത്തിലേക്ക് ലയിക്കുന്നഭാഷയിൽ
പ്രപഞ്ചത്തോടാകെ പ്രണയം തോന്നിച്ചത്.
ആദ്യമായ് കിട്ടിയപ്രേമലേഖനം
വായിക്കാനൊരിടം തേടി മനസ്സൊരപ്പൂപ്പൻ താടി പോലെ ഭാരരഹിതമായലഞ്ഞതും.
നിന്നെ കുറിച്ചുള്ള ഓർമ്മകളിലെനിക്ക്
വിശപ്പും നിദ്രയുമില്ലാതെ വേദനിക്കുന്ന സുഖ ലഹരിയിൽ ഒഴുകിപ്പോയ കാലങ്ങൾ
ഓരോ പ്രേമ ലേഖനത്തിന്റെയും ഇടവേളകളായിരുന്നു.
പുതിയ കാലത്തിലെന്നെ ഭാഗ്യവാനാക്കുന്നതും.
അനശ്വരമായ് ഓർമ്മയിൽ പൂക്കുന്ന
കഴിഞ്ഞകാലത്തിന്റെ മേൽവിലാസവും തേടിയെത്തിയിരുന്ന പ്രണയലേഖനം തന്നെ.
ബാബു തുയ്യം.
30/04/18.

കഥയിലെ രാജകുമാരി - അദ്ധ്യായം 8



അദ്ധ്യായം 8
~~~~~~~~~
"ദിയേ.... നിന്നെ അമ്മൂമ്മ വിളിക്കുന്നു...." റൂമിന്റെ വാതിൽക്കൽ നിന്നും നിത്യ വിളിച്ചു പറഞ്ഞപ്പോൾ ദിയ ഞെട്ടി കണ്ണുകൾ തുറന്നു. നെറ്റിയുടെ മീതേ വെച്ചിരുന്ന വലത് കൈത്തലം എടുക്കാതെ തന്നെ എന്തിനെന്ന ചോദ്യഭാവത്തിൽ അവൾ നിത്യയെ നോക്കി.
"ആവോ.... നീ ഇന്ന് താഴേക്ക് അധികം വന്നില്ലല്ലോ... അമ്മൂമ്മ ഇടക്കിടെ വന്ന് നോക്കുന്നുണ്ടായിരുന്നു. ഊണിനും താമസിച്ചല്ലേ നീ വന്നത്..." റൂമിലേക്ക് കയറിക്കൊണ്ടു നിത്യ പറഞ്ഞു.
"സുഖമില്ലേഡീ...?" നിത്യ ദിയയുടെ കവിളിലും നെറ്റിയിലും കൈത്തലം വെച്ചു നോക്കി.
"ഒന്നൂല്ല... ഒരു ക്ഷീണം..." ദിയ മടുപ്പോടെ പറഞ്ഞു.
"അതേയ് ഒന്നും ചെയ്യാണ്ട് ഇരുന്നിട്ടാ... നാളെ നമുക്ക് ഒന്നു കറങ്ങാൻ പോവാം.. അപ്പോൾ മടുപ്പൊക്കെ മാറും..." നിത്യ ആവേശത്തോടെ പറഞ്ഞു. ദിയ മങ്ങിയ ഒരു പുഞ്ചിരി മറുപടിയായി നൽകി.
"ഇപ്പോൾ നീ താഴേക്ക് ചെല്ലൂ..." നിത്യ അവളുടെ കൈപിടിച്ചു എഴുന്നേല്പിച്ചുകൊണ്ടു പറഞ്ഞു.
ദിയ എഴുന്നേറ്റ് മുഖം കഴുകിയ ശേഷം മൊബൈലും എടുത്തു താഴേക്ക് പോയി. കൂടെ നിത്യയും. താഴെ ചെന്നപ്പോൾ സുമതിയമ്മ ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ട്. അവരുടെ ഉളുക്കിയ വലതുകാലിൽ ഇപ്പോഴും ബാൻഡേജ് ചുറ്റിയിരുന്നു. നടക്കുമ്പോൾ ചെറിയ വേദന മൂലം അവർ ഏന്തിയാണ് നടക്കുന്നത്. ദിയ അവർക്കരികിലായി ചെന്നിരുന്നു.
"എന്താ അമ്മൂമ്മേ തിരക്കിയത്...?" ദിയ ഒരു പുഞ്ചിരി വരുത്തി ചോദിച്ചു.
"ഒന്നൂല്ല്യ മോളേ... നിന്നെ ഇന്ന് താഴത്തേക്കധികം കണ്ടില്ലല്ലോ...."സുമതിയമ്മ ദിയയുടെ ഷാംപൂ തേച്ചു മിനുക്കിയ ശേഷം അഴിച്ചിട്ട മുടിയിഴകളിലൂടെ കയ്യോടിച്ചു. "പട്ടുനൂല് പോലെ ഉണ്ട്..." അവർ ആശ്ചര്യത്തോടെ പറഞ്ഞു.
ദിയക്ക് അമ്മൂമ്മയുടെ നിഷ്‌കളങ്കമായ വാക്കുകൾ കേട്ട് ചിരി വന്നു. ഇത്തവണ അവളുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ പുഞ്ചിരി അവളുടെ മുഖത്തെ കൂടുതൽ പ്രകാശമാനമാക്കി.
"കിടക്കുവായിരുന്നു അമ്മൂമ്മേ..." അവൾ സ്വരത്തിൽ ക്ഷീണത്തിന്റെ ലാഞ്ജന കലർത്തിയ ശേഷം അവരുടെ മടിയിൽ തലവെച്ചു കിടന്നു.
"രാജകുമാരിക്ക് ശരിക്കും മറ്റേ ദോഷം ഉണ്ടായിരുന്നോ അമ്മൂമ്മേ..." ദിയയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് സുമതിയമ്മ അമ്പരന്നു.
"ഏത് രാജകുമാരി...?" അവർ ചോദിച്ചു.
"സൗപർണ്ണിക രാജകുമാരി..." ദിയ ഓർമ്മിപ്പിച്ചു.
"ആഹാ.... ആ കഥ നമ്മൾ തുടങ്ങിവെച്ചായിരുന്നു അല്ലേ..." സുമതിയമ്മ ഒന്നു പുഞ്ചിരിച്ചു.
"ഇന്ന് ബാക്കി പറയാമോ അമ്മൂമ്മേ..." ദിയ എതിർവശത്തെ ഭിത്തിയിലേക്ക് മിഴികളൂന്നി ചോദിച്ചു.
"നമ്മൾ എവിടെ വരെയാണ് പറഞ്ഞു നിർത്തിയത് കുട്ട്യേ?" സുമതിയമ്മ ഓർമ്മയിൽ പരതി.
"സൗപർണ്ണിക കുമാരിക്കു എന്തോ ദോഷമുണ്ടെന്നു രാജഗുരു ദേവപ്രതാപവർമ്മയോട് പറയുന്നിടം വരെ..." ദിയ അത് പറഞ്ഞു നിർത്തിയതും നിത്യയും ഹാളിലേക്ക് വന്ന് അടുത്തുള്ള സോഫാചെയറിൽ സ്ഥാനം പിടിച്ചു.
"ആഹ്... അതന്നെ..... രാജകുമാരിക്ക് കേമദ്രുമയോഗത്തോടൊപ്പം മറ്റെന്തൊക്കെയോ ദോഷങ്ങൾ ഉണ്ടെന്ന് കുങ്കാര ഗുരുക്കൾ പറയുന്നത് വരെ അല്ലേ...?" സുമതിയമ്മ ചോദിച്ചു.
"രാജകുമാരിക്ക് എന്തുകൊണ്ടാ ആ ദോഷം ഉണ്ടായത് അമ്മൂമ്മേ...?" ആദ്യമായി കഥ കേൾക്കാൻ ഇരുന്ന നിത്യ സംശയം ചോദിച്ചു.
ദിയക്ക് ചെറുതായി ദേഷ്യം വന്നു. ആദ്യം മുതലേ കേൾക്കാൻ വരാഞ്ഞിട്ട് ഇടയ്ക്ക് വന്നു ചോദ്യങ്ങൾ ചോദിക്കുന്ന സമയംകൊല്ലി.... അവൾ മനസ്സിൽ വിചാരിച്ചു. എന്നാൽ സുമതിയമ്മക്ക് ഒട്ടും നീരസം തോന്നിയില്ല.
"അതോ നിത്യമോളേ.... ഈ രാജകുമാരി..., സൗപർണ്ണിക..., മിഥുനമാസത്തിലെ പൗർണ്ണമി ദിനത്തിലെ മോശം സമയത്താണ് ജനിച്ചത്." അവർ നിത്യയോടായി പറഞ്ഞു.
"അമ്മൂമ്മേ..., രാജഗുരു സംശയിച്ച നിമിത്തങ്ങൾ സൗപർണ്ണികയുടെ ജീവിതത്തിൽ അഞ്ചു വയസ്സിനു മുൻപേ നടന്നോ..?" ദിയ അറിയാനായി തിടുക്കം കൂട്ടി.
"ഉവ്വ്.... ആ നിമിത്തങ്ങൾ അവളുടെ ജീവിതത്തിൽ സംഭവിച്ചു.. അവളുടെ ജീവിതത്തെ തന്നെ ബാധിച്ച നിമിത്തങ്ങൾ..." സുമതിയമ്മ ഒരു നെടുനിശ്വാസത്തോടെ പറഞ്ഞു.
ആകാംഷ നിറഞ്ഞ മുഖത്തോടെ ദിയയും കഥയുടെ ആദ്യ ഭാഗം പൂർണ്ണമായും മനസ്സിലാവാത്ത ആശങ്കയോടെ നിത്യയും സുമതിയമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
★★★★★★★★★★★★★
വീയ്യപുരം ചെറിയ കൊട്ടാരത്തിന്റെ ഏറ്റവും ഉയർന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള താഴികക്കുടത്തിനു മീതേ പാറിക്കളിക്കുന്ന കറുത്ത കൊടിയാണ് പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒറ്റക്കുതിരയെ പൂട്ടിയ തേരിൽ വരുമ്പോൾ കുങ്കാര ഗുരുക്കൾ ആദ്യം കണ്ടത്. ഗൗരവം നിറഞ്ഞ അദ്ദേഹത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. തോളിൽ തൂക്കിയിട്ടിരുന്ന ചുവന്ന പട്ടു സഞ്ചിയിൽ അദ്ദേഹം പിടിമുറുക്കി. "തീവ്രം...." ഗുരുക്കൾ തേരാളിയോടായി ആജ്ഞാപിച്ചു. തേരാളിയുടെ വലതുകൈ കടിഞ്ഞാണിൽ മുറുകിയതും ചെമ്പൻ കുതിര ശരവേഗം ആ പാതയിലൂടെ പാഞ്ഞു.
പടിപ്പുരയിൽ നിർത്തിയ രഥത്തിൽ നിന്നുമിറങ്ങി കൊട്ടാരത്തിനകത്തേക്ക് നടക്കുമ്പോൾ ചുറ്റിനും കണ്ടവരൊക്കെയും ശുഭ്രവസ്ത്രധാരികൾ ആയിരുന്നു. അവരുടെയൊക്കെയും മുഖങ്ങളിൽ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു. സഭാതളത്തിന്റെ ഒരുവശത്തു പലപല തളികകളിൽ വിലമതിക്കാനാവാത്ത ആഭരണങ്ങളും വിശിഷ്ട്യ പട്ടുവസ്ത്രങ്ങളും ശ്രേഷ്ഠങ്ങളായ കളിക്കോപ്പുകളും ആരാലും ശ്രദ്ധിക്കാതെ ഇരിപ്പുണ്ടായിരുന്നു. അതിനും ഒരു കോണിൽ പല വർണ്ണത്തിലെ പാട്ടുതുണികൾ കൊണ്ട് നിർമ്മിച്ച കൊടിതോരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും കൂട്ടി ഇട്ടിരുന്നു. അഞ്ചു നാൾക്ക് മുൻപ് അവ ഈ സഭാതളത്തിന്റെ ഉൾവശം അലങ്കരിച്ചുകൊണ്ടു പാറിപ്പറന്നു നിന്നവയാവാം. കാരണം അഞ്ചു നാൾ മുൻപ് സൗപർണ്ണിക രാജകുമാരിയുടെ നാലാം പിറന്നാൾ ആയിരുന്നു.
ആരവങ്ങൾ ഇല്ലാത്ത സഭാതളത്തിൽ നിന്നും ഇടത്തേക്ക് തുറക്കുന്ന വാതിലിലൂടെ കുങ്കാര ഗുരുക്കൾ നടുമുറ്റത്തെ ചുറ്റുന്ന വരാന്തയിലേക്കിറങ്ങി. വാതിലുകൾക്ക് ഇരുവശവും നിൽക്കുന്ന ഭടന്മാർ ഗുരുക്കളോടുള്ള ആദരസൂചകമായി തല കുമ്പിട്ടു. നടുമുറ്റത്തു വെള്ളമുണ്ട് തറ്റുടുത്ത പൂജാരിമാർ ആത്മാവിന് നിത്യശാന്തി ലഭിക്കാൻവേണ്ടിയുള്ള പ്രാർത്ഥനാകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവിടെ നിലത്തു വെറും പുല്ലുപായയിൽ ആഭരണവിഭൂഷണങ്ങളും ചമയങ്ങളും ഇല്ലാതെ വെള്ളവസ്ത്രങ്ങളണിഞ്ഞു നിറമിഴികളോടെ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്ന അമ്മ മഹാറാണി ഉമാദേവിയും മറ്റ് സ്ത്രീജനങ്ങളും.
കുങ്കാര ഗുരുക്കളുടെ മിഴികൾ ആരെയോ തേടിയെന്നപോൽ ചുറ്റിനും പരതി. ഒടുവിൽ എതിർവശത്തെ തൂണിൻ ചാരെ ദുഃഖിതനായി നിൽക്കുന്ന ദേവപ്രതാപവർമ്മയെ കണ്ടതും ഗുരുക്കളുടെ മിഴികൾ ഒന്നു പിടഞ്ഞു. അദ്ദേഹം വേഗം രാജാവിനടുത്തേക്ക് നടന്നു.
"രാജൻ...." കുങ്കാര ഗുരുക്കൾ മെല്ലെ വിളിച്ചു.
"ഗുരോ.... അങ്ങോ.... കണ്ടില്ലേ ഗുരുക്കളേ നമ്മുടെ അവസ്ഥ.... ഈ വിയോഗം നാം എങ്ങനെ സഹിക്കും..." ഇടറിയ വാക്കുകളോടെ പ്രതാപവർമ്മ വിരൽചൂണ്ടിയ ദിക്കിലേക്ക് ഗുരുക്കൾ നോക്കി. അവിടെ സിംഹാസനത്തോളം പോന്നൊരു പീഠത്തിൽ താമരമൊട്ടുകൾ കൊരുത്ത മാലചാർത്തി വെച്ചിരിക്കുന്ന ഉത്തരാദേവിയുടെ ഛായാചിത്രം.
"നമ്മുടെ പ്രിയപത്നി..... ഉത്തര..... അവൾ എന്നേയും നമ്മുടെ രാജകുമാരി സൗപർണ്ണികയേയും തനിച്ചാക്കി ഇഹലോകം വെടിഞ്ഞിരിക്കുന്നു...." അത്യധികം ദുഃഖത്തോടെയുള്ള രാജാവിന്റെ വാക്കുകൾ ക്ഷമയോടെ ഗുരുക്കൾ കേട്ടു നിന്നു.
"നമ്മുടെ പ്രിയപുത്രി സൗപർണ്ണിക...., അമ്മയുടെ വിയോഗത്തിന്റെ അന്നുതൊട്ടു ജ്വരം പിടിപെട്ടു കിടപ്പിലാണ്... അമ്മേ .., അമ്മേ..., എന്നൊരു വാക്ക് മാത്രമേ അവൾ ഉച്ചരിക്കുന്നൊള്ളു... പിതാവായ എന്റെ സാമീപ്യം പോലും അവൾക്ക് ആശ്വാസം നൽകുന്നില്ല...." പ്രതാപവർമ്മ മിഴിനീർ തുടച്ചു.
വീരശൂരപരാക്രമിയായ തന്റെ രാജാവ് മിഴിനീർ വാർത്തുന്നത് കണ്ടിട്ടും കുങ്കാര ഗുരുക്കളുടെ മുഖത്തെ ഇരുളിമ മാഞ്ഞില്ല. അവിടെ സഹതാപത്തിന്റെ അലകൾ തെളിഞ്ഞില്ല. ഗൗരവം ഒട്ടും ചോരാതെ അദ്ദേഹം ആവശ്യപ്പെട്ടു..., "നമുക്ക് രാജകുമാരിയെ ഒന്നു കാണണം രാജാവേ..."
മിഴിനീർ തുടച്ച ശേഷം രാജാവ് ഗുരുക്കൾക്ക് വഴികാട്ടിയായി അന്തഃപുരത്തിലേക്ക് നടന്നു. അവിടെ വലിയ കട്ടിലിന്റെ മദ്ധ്യത്തിലായി വാടിയ താമരത്താണ്ട് പോലെയൊരു ബാലിക... എന്തൊക്കെയോ ലേപനങ്ങൾ അരച്ചുതേച്ച അവളുടെ വിടർന്ന നെറ്റിയിലേക്ക് മുകളിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ കലശത്തിൽ നിന്നും ഇറ്റു വീഴുന്ന ഔഷധികൾ കലർന്ന ജലം. അരുകിൽ വെൺ ചാമരവും ഏന്തി നിന്ന തോഴിമാർ രാജാവിനേയും ഗുരുക്കളേയും കണ്ടു തലകുനിച്ചു.
"നോക്കൂ ഗുരുക്കളേ.... എന്റെ പുത്രി..... അവൾക്ക് മരണത്തെക്കുറിച്ചു എന്തറിയാം..... പാവം എന്റെ പുത്രി. അമ്മയെ കാണാത്ത വിഷമത്തിൽ ആണവൾ.." രാജാവ് പറഞ്ഞുതുടങ്ങിയതും തോഴിമാരോട് പുറത്ത് പോവാൻ ഗുരുക്കൾ ആംഗ്യം കാട്ടി.
ഒരുവേള നിർത്തിയ ശേഷം പ്രതാപവർമ്മ വീണ്ടും പറയാൻ തുടങ്ങി....,
"എന്തിനാണ് അവൾ നമ്മെ ഇവിടെ ഒറ്റയ്ക്കാക്കി മരണത്തിന്റെ കൈകളിലേക്ക് പോയത്... ദൈവങ്ങൾ ഇത്ര കണ്ണിൽച്ചോര ഇല്ലാത്തവരോ...."
ഗുരുക്കൾ ഗൗരവം വിടാതെ കലശത്തിലെ ജലവും അരച്ചു വെച്ചിരിക്കുന്ന ലേപനവും പരിശോധിക്കാൻ തുടങ്ങി. ശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു നുള്ള് ഭസ്മം എടുത്ത് രാജകുമാരിയുടെ നെറുകയിൽ പ്രാർത്ഥനയോടെ തിരുമ്മി. രാജാവ് നിശബ്ദനായി അതെല്ലാം നോക്കി നിന്നു.
"രാജ്ഞിയെ മരണത്തിലേക്ക് തള്ളിവിട്ടതാണെങ്കിലോ....?" നിശബ്ദതയെ ഭേദിച്ചു വന്ന കുങ്കാര ഗുരുക്കളുടെ ചോദ്യം കേട്ട് രാജാവൊന്നു ഞെട്ടിയപോലെ.
"കാശി ദേശത്തേക്കൊരു യാത്ര പോയ നാം പകുതി വഴിയിൽ തിരികെ വരണമെങ്കിൽ നമുക്കത്തിനു തക്ക ജ്ഞാനം സിദ്ധിച്ചിട്ടുണ്ടെന്നു വെച്ചോളൂ രാജൻ..." കുങ്കാര ഗുരുക്കളുടെ അളന്നുമുറിച്ച വാക്കുകൾ കേട്ട് തണുത്തുറഞ്ഞൊരു ശില പോലെ ദേവപ്രതാപവർമ്മ രാജാവ് നിന്നു.
(തുടരും.....)

ആത്മസംതൃപ്തി


വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ കവർ തുറന്നു നോക്കി , ആരും കാണാതെ ബാഗിലാക്കി മുന്നോട്ട് നടക്കുമ്പോൾ ഉള്ളിലെവിടെയോ ചെറിയ ഭയവും സങ്കടവും ഉണ്ടായിരുന്നു... ഒരു ലക്ഷത്തോളം രൂപയടങ്ങിയ കവർ ആ സാഹചര്യത്തിൽ എനിക്കൊരു കച്ചിതുരുമ്പായിരുന്നു... എന്റെ ഏട്ടത്തിയമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായി ദൈവം അറിഞ്ഞു തന്നതു പോലെയാണ് എനിക്കു തോന്നിയത്....
തെല്ലു കുറ്റബോധം പോലുമില്ലാതെ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ പ്രതീക്ഷയോടെ കണ്ണുനട്ടിരിക്കുന്ന ഏട്ടന്റെ മുഖമാണ് കണ്ടത്.... പാവം ഓപ്പറേഷനുള്ള കാശിനു വേണ്ടിയുള്ള കാത്തിരിപ്പാണ്...
"എടാ... കാശ് കിട്ടിയോ ? "
എന്നെ കണ്ടതും ഓടിവന്നു ഏട്ടൻ ചോദിച്ചപ്പോഴേക്കും കയ്യിലിരുന്ന കവർ ഏട്ടന്റെ കൈകളിലേക്ക് ഏൽപ്പിച്ചിരുന്നു..
വെപ്രാളവും സങ്കടവും കൊണ്ടായിരിക്കാം ഞാനാഗ്രഹിച്ചതു പോലെ തന്നെ ഏട്ടൻ കാശിന്റെ ഉറവിടത്തെ കുറിച്ചു അന്വേഷിക്കാതെ , പണമടക്കാനായി കൗണ്ടറിലേക്ക് പാഞ്ഞത്.... ഓരോ നിമിഷം വൈകും തോറും അപകടത്തിലാകുന്നത് രണ്ടു ജീവനായിരിക്കും....
തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ഏട്ടത്തിയെ വയറുവേദനയെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടി വന്നത്.... ഇനിയും രണ്ടു മാസം കൂടിയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കാം ഏട്ടൻ പ്രസവചിലവിനായി ഇപ്പോഴേ ഒന്നും കരുതാതിരുന്നത്....
'ഏട്ടത്തി ആശുപത്രിയിലാ ഓപ്പറേഷൻ വേണ്ടി വരും, 50,000 രൂപ കെട്ടിവെക്കണം... നീ എങ്ങനെയെങ്കിലും പൈസ സംഘടിപ്പിച്ചു തരണം '
ഏകദേശം ഒരു 11. 45 ആയപ്പോൾ ഏട്ടൻ കരഞ്ഞു കൊണ്ട് ഓഫീസിലായിരുന്ന എന്നെ വിളിച്ചു പറഞ്ഞപ്പോൾ എങ്ങനെ പണം സംഘടിപ്പിപ്പിക്കും എന്ന വേവലാതിയായിരുന്നു....
ഏട്ടത്തി എനിക്കു ഒരേ സമയം അമ്മയും കൂട്ടുകാരിയുമൊക്കെയായിരുന്നു ... എന്റെ എല്ലാ കാര്യങ്ങളും ഒരു കുറവുമില്ലാതെ നടത്തി തരാനും എന്തും തുറന്നു പറയാനും ഏട്ടനെക്കാൾ ഞാൻ കൂടുതലും ആശ്രയിച്ചിരുന്നത് ഏട്ടത്തിയെയായിരുന്നു.....ആ ഏട്ടത്തിയെ ഈ സാഹചര്യത്തിൽ രക്ഷിക്കാൻ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്....
പരിചയക്കാരെയും പരിചയമില്ലാത്തവരോടുമായി പലരോടും ചോദിച്ചെങ്കിലും പെട്ടന്ന് ഇത്രയും പണം ആരുടെയും കൈകളിൽ ഉണ്ടായിരുന്നില്ല..
നിരാശയോടെ ഓഫീസിനു തൊട്ടടുത്തുള്ള എടിഎം ലക്ഷ്യം വെച്ചു പോയപ്പോഴാണ് എടിഎം കൗണ്ടറിനടുത്തു നിന്നാ കവർ ലഭിക്കുന്നതു...അല്പം മാറി നിന്ന്, ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി കവർ തുറന്നു നോക്കിയപ്പോൾ അതിൽ പണവും കൂടെ ഒരു മൊബൈൽ നമ്പറും അഡ്രസും എഴുതിയ ഒരു തുണ്ടുകടലാസുമുണ്ടായിരുന്നു ...
കടലാസ് പോക്കറ്റിലേക്കിട്ട് , ബൈക്കെടുത്തു ആശുപത്രിയിലെത്തി ഏട്ടന്റെ കൈകളിൽ പണം ഏൽപ്പിച്ചപ്പോഴാണ് മനസിനൊരാശ്വാസം ലഭിച്ചതു... പക്ഷെ ഇപ്പോൾ കുറ്റബോധം വല്ലാതെ വേട്ടയാടുന്നതു പോലെ... അനർഹമായത് തട്ടിപറിച്ചെന്നൊരു തോന്നൽ ....
"മോനെ...വാ നമുക്കൊരു ചായ കുടിച്ചിട്ട് വരാം... "
തോളത്തു തട്ടികൊണ്ട് വല്യച്ഛനെന്നെ വിളിച്ചപ്പോഴാണ് ഞെട്ടിതരിച്ചു കൊണ്ട് ചിന്തയിൽ നിന്നും ഉണർന്നത് ....
"എനിക്കു വേണ്ട വല്യച്ഛാ... ഏട്ടത്തിയെയും കുഞ്ഞിനെയും പുറത്തു കാണാതെ ഒരു സമാധാനവുമില്ല... "
എഴുന്നേൽക്കാൻ വിസമ്മതിച്ച എന്റെ തൊട്ടടുത്തുള്ള കസേരയിലേക്കിരുന്നുകൊണ്ട് വല്യച്ഛൻ എന്നോടായി പറഞ്ഞു .
"മോനെ.... നിനക്ക് ഇത്ര വേഗം ഈ പണം എവിടെ നിന്നു കിട്ടി എന്നു ഞാൻ ചോദിക്കില്ല , പക്ഷെ ഇതൊരിക്കലും മറ്റൊരാളുടെ കണ്ണീരിന്റെ വിലയാകാതിരിക്കട്ടെ... "
അത്രയും പറഞ്ഞുകൊണ്ട് വല്യച്ഛൻ ആശുപത്രി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നകലുമ്പോഴും ഉള്ളിൽ മുഴങ്ങിയിരുന്നത് വല്യച്ഛന്റെ വാക്കുകളായിരുന്നു... എങ്ങനെയും ഏട്ടത്തിക്ക് ഓപ്പറേഷനുള്ള പണം തരപ്പെടുത്താനുള്ള തിരക്കിനിടയിൽ ഞാൻ ആ പണവും അതിന്റെ പിന്നിലെ കാണാത്ത , അറിയാത്ത മനുഷ്യരുടെ സങ്കടത്തെ കുറിച്ചു ചിന്തിച്ചില്ല എന്നതാണ് സത്യം..
മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഏട്ടത്തിയും കുഞ്ഞിനും കുഴപ്പമില്ല എന്ന വാർത്ത കേട്ടപ്പോഴേക്കും കുറ്റബോധം ഹൃദയത്തെ വല്ലാതെ ഞെരുക്കിയിരുന്നു.. പിന്നീട് അവിടെ നിന്നു , ആശിച്ചു വാങ്ങിയ ബൈക്കു വിറ്റു കിട്ടിയ പണവും എടിമ്മിൽ നിന്നും അക്കൗണ്ടിലുള്ള പണവുമെടുത്തു , തുണ്ടു കടലാസിലെ അഡ്രസും കണ്ടുപിടിക്കാനുള്ള നെട്ടോട്ടമായിരുന്നു...
പറഞ്ഞു കൊടുത്ത അഡ്രസ് പ്രകാരം ഓട്ടോ ഒരു കൊച്ചു വീടിന്റെ മുൻപിൽ ചെന്നെത്തി നിന്നപ്പോൾ എന്റെ വരവിനായി ആ സന്ധ്യക്ക് നാലു മനുഷ്യ മുഖങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു... പണം നഷ്ടപ്പെട്ടു എന്ന വേവലാതിയിൽ അരുതാതത്തതു ചെയ്യാതിരിക്കാൻ പേപ്പറിൽ കണ്ട നമ്പറിൽ മുൻകൂട്ടി
വിളിച്ചു പറഞ്ഞതിനാലായിരിക്കാം അവരുടെ കണ്ണുകളിൽ എന്നെ കണ്ടപ്പോൾ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു... നഷ്ടപ്പെട്ടു എന്നു കരുതിയത് തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന പറഞ്ഞറിയിക്കാനാകാത്ത സന്തോഷം...
" മോനെ... ദൈവായിട്ടാ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട പണം മോന്റെ കയ്യിലെത്തിച്ചത്..... ഉള്ള സ്വർണം വിറ്റിട്ടാ വീട് ജപ്തി ചെയ്യാതിരിക്കാനുള്ള പണം തരപ്പെടുത്തിയത്... ഇന്നീ പണം കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും എന്റെ ഈ മൂന്നു മക്കളും പെരുവഴിയിലിറങ്ങണ്ടി വന്നേനെ... "
കുറച്ചു നിമിഷത്തേക്കെങ്കിലും ഞാൻ തട്ടിയെടുത്ത അവരുടെ പണവും ബാക്കി കയ്യിലുണ്ടായിരുന്ന കുറച്ചു പണവും ആ അമ്മയുടെ കരങ്ങളിലേക്ക് ഏൽപ്പിച്ചപ്പോൾ ആ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടാ അമ്മ
'ഈ നല്ല മനസിന്‌ ഈശ്വരൻ എല്ലാവിധ നന്മകളും നൽകി അനുഗ്രഹിക്കട്ടെ... ' എന്നു പറഞ്ഞു കൊണ്ടെനിക്ക് അനുഗ്രഹവചസുകൾ ചൊരിഞ്ഞപ്പോൾ ഉള്ളിൽ ഒരു നിമിഷം ചെയ്ത തെറ്റിന് ചെറിയൊരു
പ്രായിശ്ച്ത്തം ചെയ്തതിലുള്ള ആത്മസംതൃപ്തിയായിരുന്നു....

അനുപൂരകങ്ങൾ - കഥോദയം - 1

Image may contain: 1 person, smiling, selfie and closeup

തിരിഞ്ഞു കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന അയാളെ പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് അവൾ മെല്ലെ എഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി തോളിലൂടെ പകുതിട്ടു കൊണ്ട് നിലക്കണ്ണാടിയിലുള്ള തൻ്റെ പ്രതിബിംബത്തിലേക്കുറ്റു നോക്കി. അവിടവിടെയായി നീലിച്ചുകൊണ്ടിരിക്കുന്ന ചുവന്ന പാടുകൾ. കെടാതെ കത്തുന്ന കണ്ണുകൾ . മുഖത്ത് ശോകമായി നിഴലിക്കുന്ന ഇഛാഭംഗം. അവൾക്കു തന്നോടും ലോകം മുഴുവനോടും വെറുപ്പ് തോന്നി. പറഞ്ഞറിയിക്കാനാവാത്ത ഏതോ വികാരത്താൽ അവൾ ഉരുകി. ഉള്ളിൽ ജ്വലിച്ചുയർന്ന വികാരാഗ്നി അവളുടെ മുൻപിലുണ്ടായിരുന്ന ചില്ലിനെ ഉരുക്കിക്കളഞ്ഞു . ആ വിടവിലൂടെ വർണ്ണശബളമായ മറ്റൊരു ലോകം അവൾ കണ്ടു. അത്ഭുതത്താൽ വിടർന്ന കണ്ണുകളോടെ ആ മാസ്മരികലോകത്തിലേക്ക് അവൾ പ്രവേശിച്ചു.
അതൊരു തോട്ടമായിരുന്നു. ഒരു വലിയ തോട്ടം. ഒരേ അകലത്തിൽ ആരോ നട്ടു വളർത്തിയ പലതരം വൃക്ഷങ്ങൾ. ആ വൃക്ഷങ്ങളിലെല്ലാം പലവർണ്ണങ്ങളുള്ള പഴങ്ങൾ തൂങ്ങിക്കിടന്നിരുന്നു. അസ്തമയ സൂര്യൻ്റെ ചെങ്കതിരുകൾ തുടുത്തു നിൽക്കുന്ന ആ പഴങ്ങളിൽ പ്രതിഫലിച്ചു. ആ തോട്ടത്തിൽ തളം കെട്ടി നിന്ന നിശബ്ദത അവളെ അത്ഭുതപ്പെടുത്തി. എല്ലാ മരങ്ങളിലും പലതരം പക്ഷികൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഒരു ചെറിയ ശബ്ദം പോലും ഉണ്ടാക്കുന്നുണ്ടായിരുന്നില്ല. അടുത്തെവിടെ നിന്നോ ഒരു അരുവി ഒഴുകുന്നതിൻ്റെ ശബ്ദം മാത്രം ആ നിശബ്തതയെ ഭേദിച്ചു. അവൾക്ക് വിശപ്പും ദാഹവും തോന്നി . അവൾ ആ അരുവിയെ ലക്ഷ്യമാക്കി നടന്നു. വശ്യ സുഗന്ധമുള്ള ഒരു കുളിർ കാറ്റ് അവളുടെ നഗ്നമേനിയെ തഴുകി.
ആ തോട്ടം മുഴുവൻ ചുറ്റി നടന്നു കാണാൻ അവൾ ആഗ്രഹിച്ചു. പക്ഷെ ഉള്ളിൽ കത്തിക്കാളുന്ന വിശപ്പും ചുറ്റും നിന്ന് കൊതിപ്പിക്കുന്ന പഴങ്ങളും അവളുടെ കാലുകളെ തടഞ്ഞു നിർത്തി. മനോഹരങ്ങളായ പഴങ്ങൾ നിറഞ്ഞു നിന്ന ഒരു മരത്തിൻ്റെ ചുവട്ടിലെത്തി ആ പഴങ്ങൾ പറിക്കാനായി അവൾ കൈനീട്ടി. പക്ഷെ അവളെ നിരാശപ്പെടുത്തിക്കൊണ്ട് ആ മരങ്ങളിലെല്ലാം ഓരോ പേരുകൾ എഴുതി വച്ചിട്ടുണ്ടായിരുന്നു. മറ്റൊരാളുടെ സ്വന്തമായവ ചോദിക്കാതെ എടുക്കുന്നത് ശരിയല്ല എന്ന ചിന്ത ഉള്ളിൽ തെളിഞ്ഞപ്പോൾ അവൾ നടപ്പു തുടർന്നു . ഏകദേശം തോട്ടത്തിൻ്റെ ഒത്ത നടുക്കെത്തിയപ്പോൾ ചുവന്നു തുടുത്ത പഴങ്ങൾ തൂങ്ങി കിടക്കുന്ന ആരുടെയും പേരെഴുതാത്ത ഒരു മരം അവൾ കണ്ടു. തന്നെ വല്ലാതെ കൊതിപ്പിക്കുന്ന, കയ്യെത്താത്തത്ര ഉയരത്തിലുള്ള ആ പഴങ്ങൾ എങ്ങനെ പറിക്കുമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഇലകൾക്കിടയിൽ നിന്ന് കൈ നിറയെ പഴങ്ങളുമായി സുന്ദരനായ ഒരു യുവാവ് താഴേക്കിറങ്ങി വന്നു. അവൻ പുഞ്ചിരിച്ചു കൊണ്ട് ആ പഴങ്ങൾ അവൾക്കു നേരെ നീട്ടി. അവൻ്റെ സൗന്ദര്യവും ആ പഴത്തിൻ്റെ മാദക ഗന്ധവും അവളെ ഭ്രമിപ്പിച്ചു. ഒരു മാന്ത്രിക ശക്തിക്കടിമപ്പെട്ടിട്ടെന്ന പോലെ അവൾ അത് വാങ്ങാനൊരുങ്ങി.
പെട്ടെന്ന് പുറകിൽ നിന്നാരോ ആ പഴങ്ങൾ തട്ടിത്തെറിപ്പിച്ചു. വല്ലാത്ത കോപത്തോടെ അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. അതിസുന്ദരിയായ ഒരു സ്ത്രീയായിരുന്നു അത്. അവർ ഒരു വശം തിരിഞ്ഞാണ് നിന്നിരുന്നത്. നീണ്ട മുടി കൊണ്ട് അവർ ശരീരത്തിൻ്റെ മുക്കാൽഭാഗവും മറച്ചിരുന്നുവെങ്കിലും ആ സൗന്ദര്യത്തിൽ ചുറ്റുമുള്ളതെല്ലാം നിഷ്പ്രഭമായി പോകുന്നുവെന്ന് അവൾക്കു തോന്നി. ആ കണ്ണുകൾ ഇന്ദ്രനീലം പോലെ തിളങ്ങി. അവിടെയാകെ ഒരു അഭൗമ സുഗന്ധം നിറഞ്ഞു. ആ രൂപത്തെ കണ്ടതും സുന്ദരൻ ഒരു സർപ്പത്തിൻ്റെ രൂപത്തിലായി മരത്തിലേക്ക് ഇഴഞ്ഞു കയറി ഇലകൾക്കുള്ളിലൊളിച്ചു.
"നീ എന്തിനാണ് ഇവിടെ വന്നത് ?" ആ രൂപം പുഞ്ചിരിയോടെ ചോദിച്ചു. അത്ര മനോഹരമായ ഒരു പുഞ്ചിരി അവൾ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല.
"എനിക്ക് വിശന്നിട്ട് ...." അവൾ ക്രൂദ്ധയായി.
"എല്ലാ വിശപ്പും അപ്പം അർഹിക്കുന്നില്ലെന്നു നിനക്കറിയില്ലേ?
"ഓഹോ! നീയും തത്വജ്ഞാനം വിളമ്പുകയാണോ? നീയാരാണ്? നീയെന്തിനാണ് ആ പഴങ്ങൾ തട്ടിത്തെറിപ്പിച്ചത്?
"നിൻ്റെ മുതു മുത്തശ്ശിയാണ് ഞാൻ പറഞ്ഞതനുസരിക്കാതെ ആ പഴം ആദ്യം തിന്നത്. പക്ഷെ അതൊക്കെ എഴുതി വച്ചിട്ടും പലരും ഇന്നും ഇവിടെ വന്നു പോകുന്നു. ഞാനെത്ര തടഞ്ഞിട്ടും എന്നെ ധിക്കരിച്ച് പഴം തിന്നുന്നു.
"അപ്പോൾ നീ ദൈവമാണെന്നാണോ നീ പറയുന്നത്?" അവൾ ചോദിച്ചു.
"അത് നീ പറഞ്ഞു കഴിഞ്ഞല്ലോ!" ആ രൂപം പുഞ്ചിരിച്ചു കൊണ്ട് അവളുടെ നേരെ തിരിഞ്ഞു. അപ്പോൾ ബലിഷ്ഠനായ ഒരു പുരുഷൻ്റെ ഉടലാണ് അവൾക്കു കാണപ്പെട്ടത്. ജടപിടിച്ച താടിരോമങ്ങളും നീണ്ടു വളർന്ന മുടിയും ആഴി പോലെ അഗാധമായ കണ്ണുകളുമുള്ള അവൻ അരയിൽ ഒരു മരവുരി ധരിച്ചിരുന്നു.
" ഇതാണോ മനുഷ്യസങ്കല്പങ്ങളിൽ നരച്ച അപ്പൂപ്പനായുള്ള നിൻ്റെ ശരിക്കുമുള്ള രൂപം?" അവൾ ചിരിയടക്കാൻ ശ്രമിച്ചു കൊണ്ട് തുടർന്നു. "പുരുഷനെ ദൈവത്തിൻ്റെ ഛായയിൽ സൃഷ്ടിച്ചെന്ന് അവൻ അവകാശപ്പെടുമ്പോൾ സ്ത്രീക്ക് ആരുടെ ഛായയാണെന്ന് എന്നും ഞാൻ സംശയിച്ചിരുന്നു. നീ ഒരു പുരുഷനായത് കൊണ്ടാണ് സൃഷ്ടിയുടെ കാര്യത്തിൽ ഇത്ര പക്ഷപാതംകാണിച്ചതെന്നാണ് ഇന്നുവരെ ഞാൻ കരുതിയത്. എന്നെങ്കിലും നിന്നെ കാണുമ്പോൾ ചോദിക്കാനായി കുറെ ചോദ്യങ്ങളും കരുതി
വച്ചിട്ടുണ്ടായിരുന്നു. നീയെന്തിനാണ് പുരുഷനെയും സ്ത്രീയെയും ഇത്ര വ്യത്യസ്തരാക്കിയത്? എന്തിനായിരുന്നു സൃഷ്ടിയുടെ കാര്യത്തിൽ ഇത്ര പക്ഷപാതം?"
ദൈവത്തിൻ്റെ മുഖം മ്ലാനമായി...എങ്കിലും ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തുടർന്നു .
"ഞാൻ മനുഷ്യനെ സൃഷ്ടിക്കുകയല്ല, എന്നിൽ നിന്നും അവർ ഉത്ഭവിക്കുകയാണ് ....ഒരു നദി പോലെ എൻ്റെ ആത്മാവിൽ നിന്നും അവർ ഭൂമിയിലേയ്ക്ക് ഒഴുകുന്നു. രണ്ടായി വിഭജിക്കപ്പെട്ട് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മാതാപിതാക്കളിൽ നിന്നും പിറക്കുന്ന അവർ തങ്ങളുടെ പാതിയെ തേടി അലഞ്ഞു നടക്കണമെന്നും കണ്ടെത്തുമ്പോൾ മനസ്സും ശരീരവും ഒന്നാകണമെന്നും അങ്ങനെ പൂർണ്ണരായി എന്നെപ്പോലെ ആകണമെന്നും ഞാൻ കരുതി".
"നിൻ്റെ പകുതിയാണ് ഓരോരുത്തരുമെങ്കിൽ ചിന്താഗതികളും പ്രവൃത്തികളും ഒരുപോലെ ആയിരിക്കണമല്ലോ! ഇത് എല്ലാം എത്ര അന്തരം? നീ പക്ഷപാതം കാണിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ? ഇപ്പോൾ തന്നെ നോക്കൂ, അയാൾ എത്ര സന്തോഷമായി ഉറങ്ങുന്നു. ഞാനോ വല്ലാതെ ഉരുകുന്നു." അവൾ ദൈവത്തിൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ പൊടിഞ്ഞ ഒരു തുള്ളി ജലം അവളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സന്തോഷം നൽകി.
"എന്നെത്തന്നെ പകുത്തു ഞാനവർക്ക് നൽകി. രണ്ടായി ഉത്ഭവിക്കപ്പെട്ട അവർ പ്രണയത്തിലൂടെ ഒന്നാകുമെന്നും പരസ്പരം പകർന്നു നൽകുമെന്നും വ്യത്യാസങ്ങൾ അംഗീകരിക്കുമെന്നും ഞാൻ കരുതി. പക്ഷെ അവർ ഒരിക്കലും സ്വയം അറിയാനോ മറ്റുള്ളവരെ മനസ്സിലാക്കാനോ ശ്രമിച്ചില്ല. സ്വയം അറിയുന്നവർക്കേ മറ്റുള്ളവരെ മനസ്സിലാക്കാനാകൂ ."
ദൈവം നെടുവീർപ്പിട്ടു കൊണ്ട് അവളെ സൂക്ഷിച്ചു നോക്കിയിട്ട് മുകളിലേക്ക് കൈയുയർത്തി അവൾക്കു മനസ്സിലാകാത്ത ഭാഷയിൽ എന്തോ മന്ത്രിച്ചു. ഉടനെ മനുഷ്യൻ്റെ മുഖവും പക്ഷിയുടെ ചിറകുകളുമുള്ള ഒരു ജീവി അവിടെ പ്രത്യക്ഷപ്പെട്ടു. അതിൻ്റെ കയ്യിൽ ഒരു പുസ്തകമുണ്ടായിരുന്നു. ദൈവം ആ പുസ്തകം വാങ്ങിച്ച് അവളുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു.
"വാങ്ങി വായിക്കുക"
അവൾ അത് വാങ്ങിച്ചു തുറന്നു നോക്കി. അതൊരു ഡയറി ആയിരുന്നു. അവൾ ജനിച്ച അന്ന് മുതലുള്ള എല്ലാ സംഭവങ്ങളും അതിൽ രേഖപ്പെടുത്തിയിരുന്നു.
"അതിൽ പച്ച മഷിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് നീ ശരിയും മറ്റുള്ളവർ തെറ്റുമായിരുന്ന സന്ദർഭങ്ങളാണ്. ചുവന്ന മഷിയിലുള്ളത് നീ തെറ്റും മറ്റുള്ളവർ ശരിയുമായിരുന്നതും. നീല മഷി നീ സന്തോഷമായിരുന്ന സമയങ്ങൾ. കറുപ്പ് നിൻ്റെ ദുഖങ്ങളും ഇച്ഛാഭംഗങ്ങളും." ദൈവം പറഞ്ഞു.
അവൾ താളുകൾ മറിച്ചു. ആ ഡയറിയുടെ മുക്കാൽ പങ്കും ചുവപ്പും കറുപ്പുമായിരുന്നു. താൻ ശരിയാണ് എന്ന് ഉറച്ചു വിശ്വസിച്ചവ പോലും ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതു കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. തൻ്റെ ജീവിത പുസ്തകത്തിൽ സന്തോഷത്തിൻ്റെ നീല മഷി തപ്പി അവൾ താളുകൾ വേഗം വേഗം മറിച്ചു. മാതാപിതാക്കളുടെ കൈ വിടുവിച്ചോടുന്ന ഒരു പെൺകുട്ടിയിൽ ആദ്യം അതു തീർന്നു. പിന്നെ അവളതു കണ്ടത് ഒരു വിവാഹചിത്രത്തിലാണ്. പല്ലില്ലാത്ത ഒരു കുഞ്ഞിനേയും ഒക്കത്തിരുത്തി ചിരിച്ചു നിൽക്കുന്ന ഒരു ചിത്രത്തിൽ വീണ്ടും അത് അവസാനിച്ചു. എന്നേക്കുമായി....
അവളുടെ ഹൃദയം വിതുമ്പി. കണ്ണീർത്തുള്ളികൾ മുത്തുകൾ പോലെ മാറിലേക്കിറ്റു വീണു. തിരിച്ചോടി എല്ലാം തിരുത്തി എഴുതാൻ അവളുടെ ഉള്ളം കൊതിച്ചു. അവൾ ദയനീയമായി ദൈവത്തെ നോക്കി. ദൈവം അവളുടെ കയ്യിൽ പിടിച്ച് ആ അരുവിയുടെ കരയിലേക്ക് കൊണ്ട് പോയി. ആ സ്പർശത്താൽ ഭാരം കുറഞ്ഞില്ലാതാകുന്നതായും താൻ ഒരു പട്ടം പോലെ പറക്കുന്നതായും അവൾക്കു തോന്നി.
കാണാനാവാത്ത ഉയരങ്ങളിൽ നിന്നും താഴേക്ക് പതിച്ച ആ അരുവിക്കു ചുറ്റും ജലകണങ്ങൾ മൂടൽമഞ്ഞു പോലെ നിറഞ്ഞു നിന്നിരുന്നു. അവിടെ നിന്നും ഒരു മഴവില്ല് ജനിച്ച് ഭൂമിയുടെ അതിർത്തിയിലേക്കു വളർന്നു. പളുങ്കു ജലം കളകളം പാടി തോട്ടത്തിൻ്റ വശങ്ങളിലൂടെ ഒഴുകി. ആ ശബ്ദം അവൾ അന്നുവരെ കേട്ടിട്ടുള്ള എല്ലാ പാട്ടുകളെയുംകാൾ മധുരതരമായിരുന്നു. കൈക്കുമ്പിളിൽ വെള്ളം കോരിയെടുക്കാനായി കുനിഞ്ഞപ്പോൾ അതിൽ പ്രതിഫലിച്ച തൻ്റെ രൂപം കണ്ട് അവൾക്കു ലജ്ജ തോന്നി. താൻ നഗ്നയാണെന്ന തിരിച്ചറിവിൽ അവൾ മുഖം പൊത്തി.
"ഇത് ധരിച്ചോളൂ"
ദൈവം ഇലകൾ കൂട്ടിതുന്നിയ ഒരു വസ്ത്രം അവൾക്കു കൊടുത്തു. അത് ധരിച്ചശേഷം അവൾ ആ വെള്ളം ആവോളം കുടിച്ചു. അവൾക്ക് ഉണർവും ഉന്മേഷവും തോന്നി.
"നിനക്ക് വിശക്കുന്നു എന്നല്ലേ പറഞ്ഞത് ? വരൂ ..."
ദൈവം അവളുടെ കൈ പിടിച്ച്‌ തോട്ടത്തിൻ്റെ മറ്റൊരറ്റത്തേക്ക് കൊണ്ട് പോയി. അവിടെ നിറയെ ഇലകൾ മാത്രമുള്ള ഒരു മരം ഒറ്റയ്ക്ക് നിന്നിരുന്നു. ഒരു കനി പോലുമില്ലാത്ത ഈ മരത്തിൽ നിന്ന് എങ്ങനെ വിശപ്പടക്കും എന്നോർത്ത് അവൾ ദൈവത്തെ സംശയത്തോടെ നോക്കി.
"അടുത്തേക്കു ചെല്ലുക" ദൈവം കൽപ്പിച്ചു.
മെല്ലെ മുൻപോട്ടു നടന്ന അവൾ ആ മരത്തിൻ്റെ മധ്യത്തിലായി മനോഹരമായ അക്ഷരങ്ങളിൽ കൊത്തിവച്ചിരിക്കുന്ന തൻ്റെ പേര് കണ്ട് സ്തബ്തയായി. മുന്നോട്ടാഞ്ഞ കാൽ പിൻവലിച്ച് തെല്ലു വൈഷമ്യത്തോടെ നിൽക്കുമ്പോൾ ആ ചില്ലകൾ താണുവന്ന് അവളെ പുണർന്നു. അവളുടെ കണ്ണുനീർ വീണ് ആ മരം നനഞ്ഞു കുതിർന്നു. കണ്ണുനീർതുള്ളികൾ വേരുകളെ സ്പർശിച്ചപ്പോൾ ആ ചില്ലകൾ പൂത്തു തളിർത്തു. ചില്ലകളിലേക്ക് പലവർണ്ണപ്പക്ഷികൾ വിരുന്നു വന്നു. പൂക്കളിൽ ചിത്രശലഭങ്ങൾ പറന്നുകളിച്ചു. കൂമ്പിയ മിഴികളോടെ ആ ചില്ലകളോട് ചേർന്നുനിന്നു കൊണ്ട് അവൾ ദൈവത്തെ നോക്കി പുഞ്ചിരിച്ചു.
ലിൻസി വർക്കി

ഒരു ഉച്ചനേരം

Image may contain: 1 person

പതിവിലും 10 മിനിറ്റ് വൈകിയാണ് ക്ലാസ്
കഴിഞ്ഞത്. 12:30 നു ബെല്ലടിച്ചപോഴെ
നിർത്താനുള്ള ആഹ്വാനം കുട്ടികളുടെ കണ്ണിൽ കണ്ടതാണ്. വയറു വിശന്നാൽ
പിന്നെയെന്തൊന്നു സോഷിയോളജി. എനിക്കും അടിവയറ്റിൽ എരിച്ചിൽ
തുടങ്ങിയിട്ട് നേരം കുറച്ചായിരുന്നു.. പക്ഷെ
പഠിപ്പിക്കുന്നതിൽ മുഴുകി കഴിഞ്ഞാൽ അത് മുഴുമിക്കാതെ നിർത്തുകയെന്നുപറഞ്ഞാൽ
എനിക്കതൊരു പ്രയാസമാണ്.. സ്റ്റാഫ്റൂമിൽ ചെന്നപ്പോഴേക്കും എല്ലാവരും പൊതിച്ചോറുമായി വട്ടമേശ സമ്മേളനം
തുടങ്ങിക്കഴിഞ്ഞിരുന്നു.. ഉച്ചയൂണിന്റെ
സമയമെന്നു പറഞ്ഞാൽ അതൊരാഘോഷമാണ്...എല്ലാ ഡിപ്പാർട്മെന്റിലെം സാറുമാരും ടീച്ചർമാരും
ഒന്നിച്ചുകൂടി ഒരു വലിയ മേശക്കുചുറ്റും ഇരുന്നു ഭക്ഷണം കഴിക്കലും രാഷ്ട്രീയം
പറച്ചിലും സൊറപറച്ചിലുമെല്ലാമായി ബഹുരസമായിരിക്കും.. മേരിക്കുട്ടി ടീച്ചറുടെ
മീൻ കറിയും പൊതുവാൾ മാഷിന്റെ തീയലും
അന്നമ്മ ടീച്ചറുടെ ബീഫു മുളകിട്ടതും..സുലൈമാൻ സാറിന്റെ ഭാര്യയുടെ സ്പെഷ്യൽ മലബാറി മട്ടൻ സ്റ്റൂവും നമ്പൂതിരി മാഷിന്റെ തെക്കൻ അവിയലും ഞങ്ങളുടെ മേശപ്പുറത്തു നിറയുമ്പോൾ കേരളത്തിന്റെ വടക്കേയറ്റം
മുതൽ തെക്കേയറ്റംവരെയുള്ള എല്ലാ
പാചകകലകളും ഒന്നിച്ചുകണ്ട സംതൃപ്തിയാണ് ഞങ്ങൾക്ക്. ശെരിക്കുംപറഞ്ഞാലീ മതസൗഹാര്ദം ഊട്ടിയുറപ്പിക്കപ്പെടുന്നത് ഇത്തരം ഭക്ഷണം
പങ്കുവയ്ക്കലിൽ നിന്നുമല്ലേയെന്നു എനിക്ക്
പലപ്പോഴും തോന്നിയിട്ടുണ്ട്.. ജാതിയും
വർണവും ഭക്ഷണരാഷ്ട്രീയവും മറ്റുപല
കോളേജുകളിലും അധ്യാപകർക്കിടയിൽപോലും പ്രകടമാണെന്ന അവസ്ഥയിൽ ഞങ്ങളുടെ
കുട്ടികൾക്ക് മുന്നിൽ ഒത്തൊരുമയുടെയും
മതസൗഹാര്ദത്തിന്റെയും തികഞ്ഞ മാതൃകകളായിരുന്നു ഞങ്ങൾ..
പരസ്പരം പങ്കുവെയ്ക്കലാണ് ജീവിതം
എന്ന് ഞങ്ങളവരെ പഠിപ്പിച്ചിരുന്നില്ല പകരം
കാണിച്ചുകൊടുക്കുകയാരുന്നു.. ഊണുകഴിഞ്ഞു ഇത്തിരി നേരം വിശ്രെമിക്കാൻ ഞാൻ സാധാരണയായി
ലൈബ്രറിയിലേക്കാണ് പോകാറ്. ആരുടേയും കയ്യെത്തിപ്പെട്ടിട്ടില്ലാത്ത ഏതേലും കോണിലെ ഒരു ബുക്ക് എടുത്തുകൊണ്ട് കുറച്ച്നേരം സ്വസ്ഥമായി
ലൈബ്രറിയുടെ ശാന്തതയിൽ ഇരിക്കുകയായിരുന്നു എന്റെ ദിനചര്യ..
അന്നും പതിവുപോലെ ഊണുകഴിഞ്ഞു ഞാൻ ലൈബ്രറിയിലേക്കു പോകുകയായിരുന്നു.. അപ്പോഴാണ് ഗ്രൗണ്ടിലേക്ക് തിരിയുന്ന വഴിയുടെ ഇപ്പുറത്തുനില്ക്കുന്ന പുളിമരച്ചോട്ടിൽ
യാദൃച്ഛികമായി ഞാനാകാഴ്ച കണ്ടത്..
കോളേജിന്റെ പറമ്പിൽ എവിടെനിന്നോ വെട്ടിയ ഒരു കീറ്റ് വാഴയില പുളിമരച്ചോട്ടിലെ
ബെഞ്ചിൽ വിരിച്ചിട്ടു ഒരു കൂട്ടം കുട്ടികൾ നില്കുന്നു.. കൃത്യമായി പറഞ്ഞാൽ അഞ്ചുപേർ..മൂന്നു ആൺകുട്ടികളും
രണ്ടു പെൺകുട്ടികളും.. അതിൽ നിന്നും
രണ്ടുപേർ തങ്ങളുടെ സാധാരണയിലും
വലിയ ചോറ്റുപാത്രമെടുത് അതിലെ ഭക്ഷണം ആ വാഴയിലയിലേക്കിടുന്നു.. കൂടെയുള്ളവർ അവരെ അതിനു സഹായിക്കുന്നു.. എന്നിട്ടവർ ഒന്നിച്ചു അതിൽ കയ്യിട്ടു വാരികഴിക്കുന്നു.. അതിനിടയിൽ പരസ്പരം കളിയാക്കുകയും
മീനിനും കറിക്കുമൊക്കെയായി തമാശക്ക്
വഴക്കിട്ടും..പിന്നീട് പപ്പാതി
മുറിച്ചു പങ്കുവെച്ചും..സൊറപറഞ്ഞു പൊട്ടിച്ചിരിക്കുന്നു.. അവരുടെയിടയിൽ
തട്ടമിട്ട കുട്ടിയുണ്ടായിരുന്നു കുറിതൊട്ട
കുട്ടിയുമുണ്ടായിരുന്നു..
ആ കാഴ്ച കണ്ടെന്റെ മനസ്സ് നിറഞ്ഞു. അതുപിന്നീടെന്റെ കണ്ണിലൂടെ പുറത്തേക്കൊഴുകി തുടങ്ങി.. ഒരു നിമിഷം
ഞാനാലോചിച്ചു..രണ്ടുപേർക്കുള്ള ഭക്ഷണം
അവർ അഞ്ചുപേരും നിറഞ്ഞ മനസ്സോടെ
കഴിക്കുന്നു.. അവരാരും സമ്പാദിച്ചു തുടങ്ങിയിട്ടില്ല.. അവരുടെ സമ്പത്തിൽ
നിന്നും ഉണ്ടാക്കിയതല്ല അവർ പങ്കുവെയ്ക്കുന്നത്.. അവരുടെ അച്ഛനോ
അമ്മയോ സമ്പാദിച്ചതാവാം.. ആ രണ്ടു
ചോറ്റുപാത്രങ്ങൾക്കും സാധാരണയിലും
വലിപ്പമുള്ളതിൽ നിന്നും തന്റെ മകനോ
അല്ലെങ്കിൽ മകളോ കഴിക്കുന്നതിനൊപ്പം
ഒരാൾക്കും കൂടി കഴിക്കാനുള്ളത് നിറയ്ക്കാൻ
കരുതൽ കാണിച്ച അമ്മമാരേ കാണാം.. അവിടെ അവർക്കുമുന്നിൽ പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും
ദിനംപ്രതി മാറിവരുന്ന തീവിലകളില്ല.. അങ്ങനെ ചിന്തിക്കാനും അവർക്കു പറ്റില്ല. കാരണം അവർ അമ്മമാരാണ്..
പരസ്പരം പങ്കുവെക്കുക എന്നതിന്റെ
അര്ത്ഥം ഞാൻ ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു..
ഉള്ളവർ പരസ്പരം .. പങ്കുവയ്ക്കുന്നതിലുപരി
ഉള്ളത് ഇല്ലാത്തവരോടുംചേർന്നു പങ്കുവയ്ക്കുന്നതിനാണ് മഹത്വമെന്നു തിരിച്ചറിയുന്നു..
നമ്മൾ പഠിച്ചവരാണ് പഠിപ്പിക്കുന്നവരാണ്
അധ്വാനിക്കുന്നവരുമാണ്.. ഈ കുട്ടികൾ
നമ്മളെ ഓർമിപ്പിക്കുന്നു നമ്മൾ പഠിച്ചതൊക്കെ മൂല്യമില്ലാതായിരിക്കുന്നുവെന്നു...
"ഒരു ഉച്ചനേരം..."
രചന
അമൽ ഹരി

സ്വപ്നങ്ങളുടെ രാജകുമാരൻ - കഥോദയം - 2


സിവിൽ സർവ്വീസ് പരീക്ഷയുടെ ഫലം വരുന്ന ദിവസമാണിന്ന്.
രോഹിത് , പതിവുപോലെ ചുമട് എടുക്കാൻ റെയിവേ സ്റ്റേഷനിലേക്ക് പോയി. പ്ലാറ്റ്ഫോമിൽ എത്തിയ അവൻ, ചുമട് എടുക്കാൻ തയ്യാറായി നില്ക്കുന്ന സേവ്യറേട്ടനെ കണ്ടു.
അവിടെ നിറുത്തിയിട്ടിരിക്കുന്ന ഗുഡ്സ് വാഗണിൽ നിന്ന് ചരക്കുകൾ ചുമടായി എടുത്ത്, വാഗണിനോട് ചേർത്തിട്ടിരിക്കുന്ന ലോറിയിൽ ഇറക്കി അട്ടിയായി അടുക്കി വയ്ക്കണം. കഠിനാദ്ധ്വാനമുള്ള ജോലിയാണ്.
മോനേ.. രോഹിത്, വേഗം വാടാ.... സേവ്യർ കൈക്കൊട്ടി രോഹിതിനെ ഉറക്കെ വിളിച്ചു.
ദാ.... വരുന്നു സേവ്യറേട്ടാ... എന്നു പറഞ്ഞ് രോഹിത് വേഗം വസ്ത്രം മാറ്റി, കൈവശമുണ്ടായിരുന്ന കവറിൽ നിന്ന് തോർത്ത്മുണ്ടെടുത്ത് ധരിച്ചു. ഒരു തോർത്ത് എടുത്ത് തലയിൽ ചുറ്റിക്കെട്ടിയതിനു ശേഷം ഓടി വന്ന് സേവ്യറിനു നേരെ കൈ നീട്ടി.
സേവ്യർ, അവന്റെ കൈയ്യിൽ പിടിച്ച്, രോഹിതിനെ വാഗണിൽ കേറാൻ സഹായിച്ചു. അവർ ചുമട് എടുത്ത് , പതിവു പോലെ ലോറിയിൽ ഇറക്കി വയ്ക്കാൻ തുടങ്ങി.
ഏറെ നേരം കഴിഞ്ഞ് , ചുമട് എടുത്ത് തളർന്ന അവർ , റേയിൽവേ പ്ലാറ്റ്ഫോമിലുളള ഒരു വില്പന ശാലയിൽ നിന്ന് ഒരു കുപ്പി വെള്ളം, രണ്ടു പഫ്സ് എന്നിവ വാങ്ങി , സൗകര്യപ്രദമായ സ്ഥലത്ത് കൊണ്ട് വച്ച്, തലയിൽ കെട്ടിയിരുന്ന തോർത്ത് എടുത്ത് മുഖവും , വിയർത്തൊലിച്ച ദേഹവും തുടച്ച് രോഹിത്തും, സേവ്യറും അവിടെയിരുന്ന് കഴിക്കാൻ തുടങ്ങി.
പഫ്സ് കഴിച്ചു കൊണ്ടിരിക്കുന്നതിനി ടയിൽ, സേവ്യർ ചോദിച്ചു,
'' ഇന്നല്ലേടാ... ആ പരീക്ഷയുടെ ഫലം വരുന്നത്?"
''അതെ.. സേവ്യറേട്ടാ... ഉച്ചക്കഴിയുമ്പോൾ അറിയും എന്ന് തോന്നുന്നു"... രോഹിത് മറുപടി നല്കി.
റെയിൽവേ പ്ലാറ്റ്ഫോമിലേയ്ക്ക് വീശിയടിക്കുന്ന സമ്മിശ്രഗന്ധമുള്ള കാറ്റിന്റെ തലോടൽ കൊണ്ട്, വെള്ളവും കുടിച്ച്, പഫ്സും തിന്ന് ഇരിക്കുമ്പോൾ രോഹിത്, തന്റെ കഴിഞ്ഞകാല ചിന്തകളിലേയ്ക്ക് ഊളിയിട്ടു.
അവന് ഇപ്പോഴും തന്റെ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ അത്ഭുതമാണ്. ഇവിടം വരെ എത്തിയതിന്റെ പ്രേരണയും, സഹായവുമെല്ലാം സേവ്യറേട്ടൻ എന്ന ഒരൊറ്റ മനുഷ്യനാണ്. തനിക്ക് സേവ്യറേട്ടൻ ആരായിരുന്നു. ആ മനുഷ്യനില്ലായിരുന്നെങ്കിൽ, തനിക്ക് സ്വപ്നം കാണാൻ കഴിയുമായിരുന്നോ?
ഒരു ദിവസം പോലും , ചുമട് എടുക്കാൻ പോയില്ലെങ്കിൽ, വീട്ടിലെ കാര്യങ്ങളെല്ലാം താളം തെറ്റും. അച്ഛൻ മദ്യപാനി ആയതിനാൽ , കുടുംബത്തെ ശ്രദ്ധിക്കാറില്ല. നേരം വെളുക്കുന്നതിനു മുമ്പേ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന അച്ഛൻ, രാത്രി ഏറെക്കഴിഞ്ഞ് മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിൽ ആണ് വരുന്നത്. വന്നപാടെ വീടിന്റെ കോലായിൽ കേറി കിടക്കും. വളർന്നു വരുന്ന മക്കളുണ്ടെന്ന ചിന്ത പോലും അച്ഛനുണ്ടായിരുന്നില്ല.
തൊണ്ടു തല്ലി അതിൽ നിന്നും, അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അമ്മയും, താനും , അനിയത്തിയും അടങ്ങുന്ന കുടുംബം കഴിഞ്ഞു പോന്നത്. തൊട്ടടുത്ത സർക്കാർ സ്കൂൾ ഉണ്ടായിരുന്നതു കൊണ്ടും, ഫീസ് കൊടുക്കേണ്ടി വരില്ലാത്തതിനാലും, തനിക്കും, അനിയത്തിക്കും അവിടെ പഠിക്കാൻ സാധിച്ചു. അതിലേറെ തന്റെ അമ്മയ്ക്ക് പ്രാധാന്യം തോന്നിയത് , മക്കൾക്ക് ഒരു നേരം വയറു നിറച്ചു കഴിക്കാൻ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കിട്ടുമല്ലോ എന്നതായിരുന്നു.
മുതിർന്നു വളരുന്തോറും , അമ്മ കഷ്ടപ്പെട്ട് തൊണ്ടു തല്ലിക്കിട്ടുന്ന വരുമാനം കൊണ്ട് , തന്റേയും അനുജത്തിയുടേയും പഠനാവശ്യങ്ങളും, മറ്റും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് കണ്ട താൻ , പന്ത്രണ്ടാം ക്ലാസിൽ തന്നെ പഠനം അവസാനിപ്പിച്ചു. അമ്മയെ സഹായിക്കാൻ വേണ്ടി, തടിമില്ലിൽ സഹായി ആയി പണിക്ക് പോകേണ്ടതായി വന്നു.
ഒരു നേരമെങ്കിലും നേരാംവണ്ണം കഴിക്കണം, തന്റെ അനുജത്തിക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കണം, അവൾക്ക് നല്ലൊരു ഭാവി ജീവിതം വേണം എന്നുള്ളത് തന്റെ ലക്ഷ്യമായിരുന്നു. അതിന് അമ്മയെ സഹായിച്ചേ പറ്റൂ...
ഈ ഏട്ടന്റെ ലക്ഷ്യത്തിനൊപ്പം നില്ക്കാൻ , തന്റെ പ്രിയപ്പെട്ട അനുജത്തി മീനുവിന് കഴിഞ്ഞു. അദ്ധ്യാപിക ആകണമെന്ന അവളുടെ ആഗ്രഹം ,തന്റെ കഠിനാദ്ധ്വാനവും, പ്രോത്സാഹനവും കൊണ്ട് സാധ്യമാകുകയും ചെയ്തു.
പിന്നെയുള്ള തന്റെ സ്വപ്നം, അവളുടെ വിവാഹം മികച്ച രീതിയിൽ നടത്തുക എന്നതായിരുന്നു. അതിനു വേണ്ടി, മൊബൈൽ കടയിലെ സെയിൽസ്മാൻ ആയും, റോഡു പണിയ്ക്കും പോയി.
പിന്നീട് റെയിൽവേയിൽ ചുമട് എടുക്കാൻ, തനിക്ക് അവസരം കിട്ടി.
ആദ്യത്തെ ദിവസം പകലന്തിയോളം ചുമട് എടുത്ത തനിക്ക്, പിറ്റേന്നു തന്നെ, കടുത്ത മേലുവേദന മൂലം, ഇത് തുടരണോ.. എന്ന് ഓർത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വിഷമിച്ചിരിക്കുമ്പോഴാണ്.., തന്റെ തോളിൽ ഒരു പരുക്കൻ കൈ അമർന്നത്. തിരിഞ്ഞു നോക്കിയപ്പോൾ അത് സേവ്യറേട്ടൻ ആയിരുന്നു.
''എന്താണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്?'' സേവ്യറേട്ടൻ ചോദിച്ചു.
''ഒന്നുമില്ല അണ്ണാ....ദേഹം മുഴുവൻ വേദന.. ''
''സാരമില്ല .. പരിചയമില്ലാത്തതു കൊണ്ടാണ്. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ശരിയാകും.''
അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതി നിടയിൽ, തന്റെ ജീവിതകഥ സേവ്യറേട്ടനോട് പറഞ്ഞു .
ബീഡി വലിയ്ക്കുകയായിരുന്ന സേവ്യറേട്ടൻ, ബീഡിയുടെ അവസാനത്തെ പുക എടുത്തിട്ട്, പ്ലാററ്ഫോമിന്റെ പരുക്കൻ തറയിൽ ബീഡി ഉരസി അതിലെ തീ കെടുത്തിയതിനു ശേഷം ദൂരേയ്ക്ക് അത് വലിച്ചെറിഞ്ഞു. പിന്നെ തന്റെ രോമ നിബിഡമായ നെഞ്ചിൽ പറ്റിപ്പിടിച്ചിരി ക്കുന്ന ബീഡിയുടെ ചാരം തട്ടിക്കളഞ്ഞു കൊണ്ട്, എന്തോ ഓർത്തിട്ടെന്നപോലെ -
'' എല്ലാം ശരിയാകും'' എന്നു പറഞ്ഞ് തന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
ചുരുങ്ങിയ നാളുകൾക്കൊണ്ട് തങ്ങൾ ഉറ്റ സുഹൃത്തുക്കളായി മാറി.
തന്റെ അനിയത്തി മിന്നുവിന്റെ വിവാഹം ഇതിനിടയിൽ ശരിയായി വന്നു. പണി കഴിഞ്ഞ ഒരു വൈകുന്നേരം, സേവ്യറേട്ടൻ തന്നെ വിളിച്ചു .
''രോഹിത് നീ ഇങ്ങോട്ട് വന്നേ... " എന്നു പറഞ്ഞു , തന്നെ അവിടെ നിന്ന് മാറ്റി നിർത്തിയിട്ട് കൈയിൽ പല സംഖ്യകൾ അടങ്ങിയ നോട്ടുകളുടെ ഒരു കെട്ട് തന്നു.
സംശയത്തോടെ സേവ്യറേട്ടന്റെ മുഖത്തേയ്ക്ക് നോക്കി. സേവ്യറേട്ടൻ പറഞ്ഞു,
" സംശയിക്കണ്ട. ഇത് നിന്റെ അനുജത്തിയ്ക്കുള്ള എന്റെ ഒരു വിവാഹ സമ്മാനമാണ്. "
"ഇത്രയും തുക...'' താൻ അവിശ്വാസ ത്തോടെ ചോദിച്ചു.
'' ഇരിക്കട്ടെടാ... സ്വന്തം എന്നു പറയാനില്ലാത്ത, ഒറ്റത്തടിയായ എനിക്കെന്തിന് ഇത്രയും പൈസ... , നിനക്ക് ഒരു പാട് ആവശ്യം വരും." അതും പറഞ്ഞ് തന്റെ തോളിൽ തട്ടിക്കൊണ്ട്, സേവ്യറേട്ടൻ പോക്കറ്റിൽ കിടന്ന ബീഡി എടുത്ത് ചുണ്ടിൽ തിരുകി വച്ച് , തീ കൊളുത്തി, ആദ്യത്തെ പുക എടുത്തതിനു ശേഷം, പിന്നെക്കാണാം എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് കൈയും വീശി പോയി.
ആഗ്രഹിച്ച പോലെ അനിയത്തിയുടെ വിവാഹം കഴിഞ്ഞു, ഇപ്പോൾ താനും, അമ്മയും , അച്ഛനും മാത്രമാണ് ഉള്ളത്. ഇനി തന്റെ അടുത്ത സ്വപ്നം, നിറുത്തിപ്പോയ പഠനം പുന:രാരംഭിക്കണം എന്നുള്ളതാണ്.
തന്റെ ഈ ആഗ്രഹം , സേവ്യറേട്ടനോട് പങ്കുവച്ചു.
സേവ്യർ പ്രോത്സാഹിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എൺപത്തിയെട്ട് ശതമാനം മാർക്കുണ്ടായിരുന്ന തനിക്ക്, ഇഷ്ട മേഖലയായ എഞ്ചിനീയറിങ്ങിന് ചേരാൻ യാതൊരു വിഷമവും ഉണ്ടായിരുന്നില്ല.
ബി.ടെക് - നായി സായാഹ്ന ക്ലാസ്സിൽ പോകാനായിരുന്നു തന്റെ തീരുമാനം.
പകൽ മുഴുവൻ ചുമടെടുത്തതിനു ശേഷമുള്ള, വൈകുന്നേരങ്ങളിൽ, ക്ലാസുകളിൽ പങ്കെടുക്കുകയും, പഠനം മുന്നോട്ടു പോകുകയും ചെയ്തു പോന്നു .
പിന്നീട് ബി.ടെക് മികച്ച രീതിയിൽ പാസായി. ഐ.ഐ.ടിയിൽ നിന്നും ഉയർന്ന റാങ്കോടെ എം‌.ടെകും നേടി. അതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയിൽ പുറകിലായിരുന്ന താൻ ബുദ്ധിമുട്ടിയാണെങ്കിലും, അതിലും പ്രാവീണ്യം നേടാൻ കഴിഞ്ഞു . ഐ.ഐ.ടിയിലെ പഠനകാലത്താണ്‌, സേവ്യറേട്ടന്റ മനസ്സിന്റ നന്മ കൂടുതലായി മനസ്സിലാക്കിയത്. തനിക്കു വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നത് സേവ്യറേട്ടനായിരുന്നു.
പഠനം കഴിഞ്ഞിട്ടും, മികച്ച ജോലി ലഭിക്കുമായിരുന്നിട്ടും, തന്റെ ലക്ഷ്യം പൂർത്തിയായിട്ടില്ല എന്നും, ഇനിയും പഠിക്കണം, സമൂഹത്തിനു വേണ്ടി തന്നാലാൽ കഴിയും വിധം എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ പുലർത്തിക്കൊണ്ടു പോന്നു.
തന്റെ എല്ലാക്കാര്യത്തിനും സേവ്യറേട്ടന്റെ പിന്തുണ ഉണ്ടായിരുന്നു. ഇനിയും പഠിക്കണമെന്ന തന്റെ ആഗ്രഹം കേട്ടപ്പോൾ , സേവ്യറേട്ടൻ പറഞ്ഞു,
''നിനക്ക് കലക്ടർ ആയിക്കൂടെ... അതാകുമ്പം പാവങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമല്ലോ... "
അതു കേട്ട് ഒന്നു ഞെട്ടിയ താൻ പറഞ്ഞു,
' കലക്ടർ ആവാൻ പ്രയാസമാണ് സേവ്യ റേട്ടാ... അതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടതുണ്ട്.'
'മോനേ... നിനക്ക് പറ്റും. '
ഒടുവിൽ സേവ്യറേട്ടന്റെ നിർബന്ധത്തിനു വഴങ്ങി, സിവിൽ സർവീസിന് ശ്രമിക്കാം എന്ന് ഉറപ്പു കൊടുത്തു.
പക്ഷേ വൻ ഫീസ് നല്കി, കോച്ചിംഗ് ക്ലാസുകളിൽ പോകാൻ, തന്റെ സാഹചര്യം അനുവദിച്ചിരുന്നില്ല.
ആയതിനാൽ പകൽ ജോലിയ്ക്കു പോയി, വൈകുന്നേരം വന്ന് , രാത്രി വൈകുവോളം , വീട്ടിലെ മറ്റംഗങ്ങൾക്ക് ശല്യമാകാത്ത വിധത്തിൽ, മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ, താൻ പുസ്തകങ്ങളുമായി കൂട്ടുകൂടി.
ഒടുവിൽ തന്റെ അദ്ധ്വാനം.. ഫലം കണ്ടു. സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രിലിമിനറിയും, മെയിനും പാസായി.
ഡൽഹിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാനും, വഴിച്ചെലവിനും, വേണ്ടി അപ്പോഴും സേവ്യറേട്ടൻ തനിക്ക് പണം തന്നു സഹായിച്ചു.
ഇന്ന്... , രാവിനെ പകലാക്കി മാറ്റിയ തന്റെ അദ്ധ്വാനത്തിന്റെ ഫലം ഏതു നിമിഷവും അറിയാം. ചിന്തകൾ മുറുകിക്കൊണ്ടിരിക്കുന്നതിനിടയിൽ , പെട്ടെന്ന് തൊട്ടടുത്തുണ്ടായിരുന്ന അവന്റെ കവറിൽ നിന്ന് , മൊബൈൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു .
ഒന്നു ഞെട്ടിയ അവൻ കൈ തുടച്ച്, കവറിൽ നിന്ന് ഫോണെടുത്ത് നോക്കി. ഫോണിന്റെ സ്ക്രീനിൽ , അവിനാശ് എന്ന പേര് കണ്ടു. ഇന്റർവ്യൂവിൽ രോഹിത്തിനൊപ്പം പങ്കെടുത്ത ഹിന്ദിക്കാരനാണ് അവിനാശ് .
അവൻ വേഗം കോൾ അറ്റൻഡു ചെയ്തു.
അങ്ങേത്തലയ്ക്കൽ നിന്നും വളരെയധികം സന്തോഷകരമായ വാർത്തയായിരുന്നു കേട്ടത്. രണ്ടു പേർക്കും സിവിൽ സർവ്വീസിൽ റാങ്ക് ലഭിച്ചതായിരുന്നു ആ വാർത്ത .
രോഹിത് ഫോണിൽ അല്പനേരം കൂടി സംസാരിച്ചതിനു ശേഷം കട്ടു ചെയ്തു.
''സേവ്യറേട്ടാ... ഫലമറിഞ്ഞു. എനിക്ക് നാല്പത്തിരണ്ടാം റാങ്ക് കിട്ടി.''
അതു കേട്ട, ആ നന്മ നിറഞ്ഞ മനുഷ്യൻ , രോഹിത്തിനെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ട് പറഞ്ഞു,
'' എനിക്കറിയാമായിരുന്നു നീ നേടും
എന്ന് ''
സേവ്യറേട്ടൻ വേഗം റെയിൽവേസ്റ്റേഷനു മുമ്പിലുള്ള ബേക്കറിയിൽ നിന്ന് ലഡു വാങ്ങി, തന്റെ സഹപ്രവർത്തകരായ ചുമട്ടുതൊഴിലാളികൾക്ക് വിതരണം ചെയ്തു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.
ഐ.എ.എസ് ലഭിച്ച രോഹിത് ട്രെയിനിംഗിനായി 'മസൂറി' (ഉത്തരാഖണ്ഡ്) -യിലേയ്ക്ക് പോകുന്നതിനു മുമ്പ് , സേവ്യ റേട്ടൻ അവന്റെ കൈയ്യിൽ ഒരു പുസ്തകം കൊടുത്തുകൊണ്ട് പറഞ്ഞു ,
'' ഇത് നിനക്കുള്ള സമ്മാനമാണ്. ഈ പുസ്തകം നീ വായിച്ചിട്ടുണ്ട് എന്നറിയാം. എങ്കിലും, ഇത് നിനക്കിരിക്കട്ടെ."
ട്രെയിൻ നീങ്ങിത്തുടങ്ങി. സേവ്യറേട്ടൻ കൈ വീശുന്നതോടൊപ്പം, കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. സേവ്യറേട്ടൻ കണ്ണിൽ നിന്നും മറയുന്നതു വരെ രോഹിത് കൈ വീശിക്കൊണ്ടിരുന്നു.
ശേഷം, തന്റെ സീറ്റ് നമ്പർ കണ്ടു പിടിച്ച്, കൈയ്യിലെ ബാഗ് സീറ്റിനടിയിൽ വച്ച്, സേവ്യറേട്ടൻ തന്ന , മനോഹരമായി പൊതിഞ്ഞ പുസ്തകം എടുത്ത് മറിച്ചു നോക്കി. അത് വിശ്വവിഖ്യാത എഴുത്തുകാരൻ ,പൗലോകൊയ്ലോയുടെ ' ദി ആൽകെമിസ്റ്റ് ' എന്ന പുസ്തകമായി രുന്നു അത്.
യാത്രയിൽ വീശിയടിച്ച കാറ്റിൽ പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു . ആ പുസ്തകം വായിച്ചിട്ടുള്ള എല്ലാവരേയും ഹഠാദാകർഷിച്ച പ്രശസ്തമായ ആ വാക്കുകൾ അവന്റെ ദൃഷ്ടിയിൽ പതിഞ്ഞു, ആ മനോഹരമായ വാക്കുകൾ ഇവയായിരുന്നു.
" നമുക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യത്തിലെത്താന്‍ , നമ്മള്‍ അതികഠിനമായി ആഗ്രഹിക്കുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ , ലക്ഷ്യപ്രാപ്തിയിലെത്താന്‍ വേണ്ടി , ഈ ലോകം തന്നെ നമ്മെ സഹായിക്കും. "
സുമി ആൽഫസ്

പ്രഹേളിക - കഥോദയം (1)

Image may contain: 1 person

ഭദ്രേ..., ഭദ്രേ.., നീ എവിട്യാ കുട്ടീ..?
അമ്മേ.., അവളെവിടെ..?"
"അവളിപ്പൊ ഇവിടെ ഇണ്ടാർന്നൂലോ.., ഉമ്മറത്തിരുന്ന് പേപ്പറ് വായിക്കുന്നുണ്ടാർന്നൂ.., ചിലപ്പൊ മുറിയിൽ കയറി കതകടച്ചിരിക്കുന്നുണ്ടാകും. നീയൊന്ന് പോയി അവളെ നോക്ക് രാമാ..".
രണ്ടു ദിവസം കഴിഞ്ഞാൽ നടക്കാൻ പോകുന്ന തന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെട്ടിരിക്കയായിരുന്നു ഭദ്ര.
തനിക്കിനി കല്യാണം വേണ്ടാ എന്ന് പറഞ്ഞിട്ടും ഏട്ടൻ കേൾക്കുന്ന ലക്ഷണമില്ല. വീണ്ടുമൊരു പരീക്ഷണമോ...?
"ഭദ്രേ.... നീയിബ്ടെ എന്തെടുക്കാ.."? ഏട്ടൻ മുറിയിലേക്ക് കടന്നു വന്നു.
"നീയിങ്ങനെ മൂടിപ്പിടിച്ചിരിക്കല്ലേ.., ഒന്നുഷാറാവ്. എന്റെ കുട്ടീ.., നിന്റെ നന്മക്ക് വേണ്ടിയല്ലേ ഏട്ടൻ നിന്നെയീ കല്യാണത്തിന് നിർബന്ധിച്ചത്..."!
"എത്ര കൊല്ലാന്ന് വെച്ചാ നീ ഉണ്ണ്യേ ങ്നെ കാത്തിരിക്കണത്..! ഇരുപത് വർഷം കഴിഞ്ഞില്ലേ, നിന്നെ ഇബ്ടെ കൊണ്ടാക്കീട്ട്..! ന്നിട്ട് ഒരു വട്ടമെങ്കിലും തിരിഞ്ഞു നോക്കിയോ..?"
"ഇതു നോക്ക്.... ഏട്ടൻ നിനക്ക് വേണ്ടി വാങ്ങിയ സാരീം ബ്ളൗസും..., നെനക്കിഷ്ടായോ..?"
"ദേ.., ഈ ചെയ്യൻ നോക്ക്.., അധികൊന്നൂല്യ ട്ടൊ, ഒരരപ്പവൻ! ന്റെ കുട്ടി ഇതൊക്കെ ഇട്ടാൽ നല്ല ഭംഗീണ്ടാകും കാണാൻ ". ഒരു ചെറിയ പൊതി ഏട്ടൻ ഭദ്രയുടെ കയ്യിൽ വെച്ചു കൊടുത്തു.
" എന്റെ കുട്ടി സന്തോഷത്തോടെ വിശ്വത്തിന്റെ കയ്യും പിടിച്ച് പോണത് കാണാൻ ഈ ഏട്ടൻ കാത്തിരിക്ക്യാ."
"വിശ്വൻ നല്ലവനാ. അവന് നിന്നെക്കുറിച്ചെല്ലാം അറിയാം. അവനും പ്രായമായി.., പ്പൊ ഒരു തുണ വേണമെന്നൊരാഗ്രഹം ".
"രണ്ടാഴ്ച മുന്നേ അമ്പലത്തിൽവെച്ചു കണ്ടപ്പോഴാണ്, അവനീ ആഗ്രഹം എന്നോട് പറഞ്ഞത്. അവന് എന്റെ കുട്ട്യേ ഇഷ്ടാ. നിന്നെ പൊന്നുപോലെ നോക്കിക്കോളും. നിനക്കും അവനെ അറിയാലോ..!"
"നീ ഇനി സങ്കടപ്പെടരുത്.., ന്റെ കുട്ടി ഒന്ന് ചിരിച്ചു കാണാൻ എത്ര കാലായി ഈ ഏട്ടൻ കാത്തിരിക്കുന്നു... !"
ഏട്ടന്റെ വാ തോരാതെയുള്ള സംസാരത്തിന് മറുപടി കൊടുക്കാനൊന്നും ഭദ്രക്കായില്ല.
" എന്താ ഭദ്രേ, നീയൊന്നും മിണ്ടാത്തെ..? നീയാ ഫോട്ടോ ഇങ്ങോട്ട് താ.., ഇനി ഇത് ബ്ടെ വേണ്ട.., നീ ഉണ്ണ്യേ മറക്കണം.., നിനക്കൊരു ജീവിതം തരാത്തവനെ നീയെന്തിന് ഇനി ഓർത്തിരിക്കണം...! അവൻ മറ്റൊരു വിവാഹം കഴിച്ചൂന്നൊക്ക്യാ കേക്കണേ...!"
" എനിക്കും അമ്മക്കും പ്രായായി. അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.., സങ്കടം വരുമ്പോൾ ഉച്ചത്തിൽ നാമം ചൊല്ലി കൂട്ടുന്നതിന് ഒരു കണക്കൂല്യ".
''നീ ചെല്ല് അമ്മേടടുത്തേക്ക്.., ഇനിയെങ്കിലും ആ കണ്ണുകൾ നിറയുവാനിട കൊടുക്കരുത്".
ഏട്ടൻ ആ ഫോട്ടോയും എടുത്ത് മുറിയിൽ നിന്നും തിരിഞ്ഞു നടന്നു.
ഇരുട്ടു നിറഞ്ഞ മുറിയുടെ ജനലുകൾ ഭദ്ര തള്ളിത്തുറന്നു. എത്ര നാളായി അതെല്ലാം ഒന്നു തുറന്നിട്ട്...!
ജനലിലൂടെ അരിച്ചു വന്ന വെളിച്ചം അവളുടെ മുഖത്ത് വീണപ്പോൾ, ചന്ദനക്കുറി തൊട്ട ആ നെറ്റിത്തsവും, കുളി കഴിഞ്ഞ്, തുമ്പു മാത്രം കെട്ടിയിട്ട അവളുടെ ചുരുൾ മുടിയും കൂടുതൽ വ്യക്തമായി കാണാറായി.
ഏറെ നാൾക്കു ശേഷം, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ അവൾ അവളുടെ മുഖം കണ്ടു.
തനിക്കും പ്രായമായിരിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.
താഴെ, മുറ്റത്ത് ഏട്ടന്റെ കുട്ടികൾ കളിക്കുന്ന ശബ്ദം കേൾക്കാം.., നന്ദൂട്ടനും ലതയും.
ഇതുപോലെ കളിച്ചു നടന്നിരുന്ന ബാല്യത്തിലേക്ക് അവളുടെ മനസ്സ് പാഞ്ഞു പോയി.
കാലത്തിന് മായ്ക്കാനാകാത്ത തന്റെ ഓർമ്മകൾക്ക് കണ്ണുനീരിന്റെ നനവോ..!
അവിടെ ആ മുറ്റത്ത് ഒരു പത്ത് വയസ്സുകാരി പെൺകുട്ടി, തന്റെ കൂട്ടുകാരികളുമൊത്ത് ഓടിക്കളിക്കുന്നു.
"ഭദ്രേ..,രണ്ടൂസം കഴിഞ്ഞാൽ നിന്റെ കല്യാണാന്ന് കേട്ടല്ലോ..!", തെക്കേതിലെ അമ്മിണിക്കുട്ടി.
" അത് കയ്ഞ്ഞാൽ നീ അങ്ങോട്ട് പോവും ല്ലേ.? പിന്നെ ഞങ്ങളാരുടെ കൂട്യാ കളിക്കാ..?"
"പിന്നെ..., ഞാനെങ്ങ്ടും പോവില്ല.., ക്ക് കല്യാണോം വേണ്ട.., ഒരു കുന്തോം വേണ്ട".
"കല്യാണൊക്കെ വലിയ കുട്ടി ആകുമ്പഴല്ലേ കഴിയ്ക്കാ.., ഞാനിപ്പൊ കുട്ട്യല്ലേ.."?
ഇതു കേട്ട് മുറ്റമടിച്ചിരുന്ന കുറുമ്പത്തള്ള ചിരിച്ചു കൊണ്ട് പറഞ്ഞു..," ഹ..ഹ.. തമ്പ്രാട്ടി കുട്ട്യേ..., കൊച്ചമ്പ്രാൻ പൊടവ തന്ന് ന്റെ കുട്ട്യേ കൂട്ടീട്ട് പോകും, പിന്നെ കുട്ടി ബൽതായാലും ആ തമ്പ്രാന്റെ കുടീല് തന്നെ താമസിക്കും".
ഭദ്രക്ക് കുറുമ്പത്തള്ള പറഞ്ഞതിന്റെ പൊരുളൊന്നും മനസ്സിലായില്ല.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ, അമ്മ ഭദ്രയെ അതിരാവിലെ വിളിച്ചുണർത്തി കുളിപ്പിച്ചു. ഒരു കോടി മുണ്ടും ബ്ലൗസ്സും ധരിപ്പിച്ചു. വാലിട്ട് കണ്ണെഴുതിച്ച്, നെറ്റിയിൽ ഒരു ചന്ദനക്കുറിയും, കഴുത്തിൽ ഒരു നേരിയ സ്വർണ്ണനൂലും, രണ്ടു കയ്യിലും നിറയെ ചുവപ്പ് കുപ്പിവളകളും അണിയിച്ചു.
വീട്ടിൽ അമ്മാവന്മാരും അമ്മായിമാരും കുട്ടികളും, പിന്നെ അടുത്ത ബന്ധുക്കളും എത്തിയിട്ടുണ്ട്.
അകായിയിൽ, അരിമാവുകൊണ്ട് അണിഞ്ഞൊരുക്കിയ നിലത്ത് നിലവിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട് .
ഏട്ടത്തിയമ്മ ഭദ്രയെ ആ വിളക്കിന് മുന്നിൽ കൊണ്ടിരുത്തി. തൊട്ടടുത്തു തന്നെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ കുരവയിടുന്ന ശബ്ദത്തിനിടക്ക്, അദ്ദേഹം ഒരു ജോഡി പുടവ ഭദ്രയുടെ കയ്യിൽ വെച്ചു കൊടുത്തു. കൈ പിടിച്ച് നിലവിളക്കിന് ചുറ്റും മുന്ന് പ്രദക്ഷിണം വെച്ചു.
ഭദ്രക്കൊന്നും മനസ്സിലായില്ല.
"എന്താമ്മേ ഇതെല്ലാം..? ഇതാരൊക്കെയാ പുതിയ ആൾക്കാർ.."?
" ന്റെ മോൾടെ കല്യാണം കഴിഞ്ഞു; ഇനി മോള് മറ്റൊരു വീട്ടിലേക്ക് പോകാൻ പോകാ. ഇനി മുതൽ ആ വീടാണ് നിന്റെ വീട്. ന്റെ കുട്ടി നല്ല അടക്കൊതുക്കത്തോടെ അവിടെ ജീവിക്കണം. നിന്റെ ഏട്ടൻ വല്ലപ്പോഴും നിന്നെ കാണാൻ വരും. നിനക്ക് ഇങ്ങ്ട് വരണംന്ന് തോന്ന്യാ നീ ഉണ്ണിയോട് പറഞ്ഞാൽ മതി, അപ്പൊ കൊറച്ചൂസം നീ ഇബ്ടെ വന്ന് താമസിച്ചോ".
അന്ന് വൈകുന്നേരം ഭദ്ര ഉണ്ണ്യേട്ടന്റെ കൈ പിടിച്ച് ആ വീടിന്റെ പടിയിറങ്ങി.., പുതിയൊരു വീട്ടിലേക്ക്. രണ്ടു മൂന്നു ദിവസം ഭദ്രക്ക് വിഷമമായിരുന്നു, പിന്നെ പതുക്കെപ്പതുക്കെ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ പഠിച്ചു.
കാലത്ത് മുതൽ ഒന്നും ചെയ്യാനില്ല. ഉണ്ണ്യേട്ടൻ കാലത്ത് തന്നെ കുടയും ബാഗുമെടുത്ത് പുറത്ത് പോകുന്ന കാണാം. പട്ടണത്തിൽ വലിയൊരു കടേല് കണക്കെഴുത്താ ജോലി ന്ന് ഉണ്ണ്യേട്ടന്റെ അമ്മ പറയുന്ന കേട്ടു. വൈകുന്നേരം ആറു മണിയായാൽ തിരിച്ചു വരും.അപ്പോൾ ഓടിച്ചെന്ന് ബാഗും കുടയും വാങ്ങി കയ്യിൽ പിടിക്കും. ചിരിച്ചു കൊണ്ട് ഉണ്ണ്യേട്ടൻ ഒരൂസം ചോദിച്ചു..," നിനക്ക് ഇവിടൊക്കെ പിടിച്ചോ"?
"ങ്ഹും", ഭദ്ര തലയാട്ടി.
അവിടുത്തെ അമ്മക്കും ശാന്തേട്ത്തിക്കും കുട്ടികൾക്കുമെല്ലാം ഭദ്രയെ വലിയ ഇഷ്sമായി. പകലു മുഴുവൻ ശാന്തേട്ത്തീടെ കുട്ടികളുടെ കൂടെ കളിച്ചു നടന്നു.
ദിവസങ്ങൾ, മാസങ്ങൾ കഴിയുംതോറും ഭദ്ര ആ വീട്ടിലെ ഒരംഗമായ് മാറി. ബാല്യത്തിൽ തന്നെ അവൾ ചുമതലാബോധമുള്ള ഒരു പെൺകുട്ടിയായി മാറുകയായിരുന്നു.
അടുക്കളയിൽ അമ്മയെ സഹായിക്കും, വീട് വൃത്തിയാക്കും, മുറ്റമടിക്കും, സന്ധ്യക്ക് മേൽ കഴുകി വന്ന് വിളക്ക് കത്തിച്ച് നാമം ചൊല്ലും. ഭദ്രയ്ക്ക് ആ വീടും വീട്ടുകാരും സ്വന്തമായി മാറിക്കഴിഞ്ഞു.
ഒരു ദിവസം കാലത്ത് നേരത്തെ എണീറ്റ് കുളിക്കാൻ കുളിമുറിയിൽ കയറിയതാണ്, ഭദ്ര.
" അമ്മേ..." എന്ന് ഉറക്കെയുള്ള ഭദ്രയുടെ വിളി കേട്ട് അമ്മ വേഗം കുളിമുറിയിലേക്ക് ഓടിച്ചെന്നു.
"എന്താ ഭദ്രേ.... എന്തിനാ ഓളിയിട്ട് കരഞ്ഞത്..."?
ഭദ്ര ഉടുത്തിരുന്ന മുണ്ടിലെ രക്തക്കറകൾ കണ്ടപ്പോൾ അമ്മക്ക് കാര്യം മനസ്സിലായി.
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു," നീ വേഗം കുളിച്ചു വാ.., ഞാൻ ദേ.., നിനക്കുടുക്കാൻ പുതിയ മുണ്ടും കൊണ്ടു വരാം..., പേടിക്കൊന്നും വേണ്ട.., ഇതെല്ലാo പെൺകുട്ടികൾക്കുണ്ടാകുന്നതാ..!
നിനക്കറിയോ.., ഇന്നു മുതൽ നീ വലിയൊരു കുട്ടിയായി".
ഈ വിവരം ഭദ്രയുടെ വീട്ടിലറിയിച്ചപ്പോൾ, ഏട്ടൻ പുതിയ പുടവയും, കുറേ പലഹാരങ്ങളുമായി ഭദ്രയെ കാണാൻ വന്നു.
"നെനക്ക് സുഖാണോ ഇവിടെ..? കുട്ടി വലുതായി.. ല്ലേ..?"
ഭദ്ര നാണത്തോടെ മുഖം കുനിച്ചു നിന്നു.
"ഇനി എന്റെ കുട്ടി പിള്ളേരുടെ കൂടെ ഓടിക്കളിക്കൊന്നും അരുത്, ഉണ്ണീടെ അമ്മ പറയുന്ന കേട്ട് നല്ല കുട്ടിയായി ജീവിക്കണം. ഏട്ടൻ വല്ലപ്പോഴും വരാം".
ഭദ്രയെ ചേർത്ത് പിടിച്ച് നിറുകയിൽ തലോടി, നടന്നകലുന്ന ഏട്ടനെ നോക്കി നിന്നപ്പോൾ ഭദ്രയുടെ കണ്ണുകൾ ഈറനണിഞ്ഞു.
രണ്ടു ദിവസമായി..., കാലത്ത് എന്നത്തേയും പോലെ കുടയും ബാഗുമെടുത്ത് പോയ ഉണ്ണ്യേട്ടനെ കാണുന്നില്ല. ആറു മണിയായാൽ ഭദ്ര പടിക്കലേക്കും നോക്കി കാത്തിരിക്കും.
കുറേ നേരം കഴിയുമ്പോൾ അമ്മ പറയും..,
" ഇരുട്ടായി ഭദ്രേ.., ഇനിയവൻ വരുമെന്ന് തോന്നുന്നില്ല".
ഒരു ദിവസം തിരിച്ചു വന്നിട്ട് അമ്മയോട് ഏതാണ്ടൊക്കെ പറഞ്ഞ് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു. ഭദ്രക്കൊന്നും മനസ്സിലായില്ല.
"ഭദ്രേ..., ഞാൻ നിന്നെ നിന്റെ വീട്ടിൽ കൊണ്ടാക്കാൻ പോകാ.., നീ നിന്റെ ഉടുപ്പൊക്കെ എടുത്ത് പെട്ടിയിൽ വെക്ക്."
അടുത്ത ദിവസം കാലത്ത് പത്തുമണിയോടെ അവർ രണ്ടു പേരും ഭദ്രയുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ എല്ലാവർക്കും അത്ഭുതം..!
"ന്താ ഉണ്ണീ, പെട്ടെന്നൊരു വരവ്.."? ഏട്ടൻ ചോദിച്ചു .
"ഭദ്ര ഇവിടെ നിൽക്കട്ടെ.., ഞാനിനി അവളെ കൂട്ടിണില്യ" .
"ന്താ ഉണ്ണീ.. നീ പറയണ്ത്.."!
"അതെ ഏട്ടാ.., ഭദ്ര ഇവിടെ നിൽക്കട്ടെ, ബാക്കി വർത്താനോക്കെ പിന്നെ പറയാം.., ഞാൻ നിൽക്കിണില്യ.., ഇറങ്ങട്ടെ".
"ന്താ ഉണ്ണീ.., ത്ര ധൃതി..? എന്താ ഉണ്ടായേ അബ്ടെ..? എന്റെ കുട്ടി എന്തെങ്കിലും അരുതാത്തത് ചെയ്തോ.."?
"ഏയ്..അതൊന്നും ഇല്യ.., ഭദ്ര നല്ലവളാണ്, അവിടെ അവളെ എല്ലാർക്കും ഇഷ്ടാ.., പക്ഷെ.., ഞാനീ ബന്ധം തുടർന്നു പോകാനിഷ്ടപ്പെടുന്നില്ല.., എനിക്കവളെ എന്റെ പത്നി ആയി സ്വീകരിക്കാനാകില്ല, ഏട്ടൻ എന്നോട് ക്ഷമിക്കണം".
ഉണ്ണ്യേട്ടൻ തിരിഞ്ഞു നോക്കാതെ പടി കടന്നു പോകുന്നത് നിറഞ്ഞ കണ്ണുകളോടെ ഭദ്ര നോക്കി നിന്നു.
കൂട്ടുകാരുമൊത്ത് ഓടിച്ചാടി, പൊട്ടിച്ചിരിച്ച് നടക്കേണ്ട നിഷ്ക്കളങ്കമായ ആ ബാല്യം ഭദ്രക്ക് എന്നോ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. ആ സ്ഥാനത്ത് അറിവും വിവേകവും ഒത്തുചേർന്ന ഒരു വീട്ടമ്മയുടെ സ്വരത്തിൽ ഒരു ദിവസം ഭദ്ര അമ്മയോട് ചോദിച്ചു... "എന്നാ അമ്മേ.., ഉണ്ണ്യേട്ടൻ എന്നെ ഉണ്ണ്യേട്ടന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാ..?"
തകർന്ന മനസ്സാലെ, നിറഞ്ഞൊഴുകുന്ന മിഴികളാലെ ഭദ്രയെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു..."ഉണ്ണി ഇനി വരില്ല മോളെ... നീയവനെ മറന്നേക്ക്".
എന്നിട്ടും ഭദ്ര കാത്തിരുന്നു.., തന്റേയും ഉണ്ണ്യേട്ടന്റേയും കൂടിയുള്ള ഒരു ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ച് പടിക്കലേക്ക് കണ്ണും നട്ട് അവൾ കാത്തിരുന്നു.., ദിവസങ്ങൾ.., മാസങ്ങൾ.. .., വർഷങ്ങൾ...!
വർഷങ്ങളുടെ വേർപാടിൽ അവൾ തിരിച്ചറിഞ്ഞു.., ഉണ്ണ്യേട്ടനോടുള്ള അവളുടെ ആത്മാർത്ഥ സ്നേഹം..!
ഒരു നോക്കു കാണാൻ അവൾ കൊതിച്ചു.., ഒരുവട്ടം ചോദിക്കാനായെങ്കിൽ.., "ഞാനെന്ത് തെറ്റ് ചെയ്തു? എന്തിന് എന്നെ ഇവിടെ തിരിച്ചു കൊണ്ടുവിട്ടു"??
അതൊരു ചോദ്യം മാത്രമായി അവശേഷിച്ചു.., ഉത്തരമില്ലാത്ത ചോദ്യം..!
"ഇനി എന്ത് ചെയ്യും...? ഏട്ടൻ പറഞ്ഞത് പോലെ മറ്റൊരു വിവാഹം..??"
" മോളേ.., നീ എത്ര നേരായി ഈ മുറീത്തന്നെ ഇരിക്കുണു.., താഴത്തേക്ക് വാ., രണ്ടൂസം കഴിഞ്ഞാൽ നിന്റെ കല്യാണമാണ്. തല നിറച്ചെണ്ണ തേച്ച്..., ഇത്തിരി പച്ചമഞ്ഞളൊക്കെത്തേച്ച് ഒന്ന് കുളിക്ക്.., മനസ്സിന് ഒരു കുളിർമ്മ കിട്ടും".
അമ്മയുടെ കയ്യും പിടിച്ച് കോണിപ്പടികളിറങ്ങുമ്പോൾ വർഷങ്ങളായി തന്റെ മനസ്സിൽ സൂക്ഷിച്ച ആ വിഗ്രഹത്തേയും പടിയിറക്കാൻ ഭദ്ര ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നു..!.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
(പ്രിയമുള്ളവരേ..., ഈ കഥയുടെ പശ്ചാത്തലം ഏകദേശം ഒരു നൂറാണ്ട് മുൻപുള്ളതാണ്. അന്ന് കേരളത്തിലും ബാല്യവിവാഹം നിലനിന്നിരുന്നു.നായർ തറവാടുകളിലും ബ്രാഹ്മണ കുടുംബങ്ങളിലും ബാല്യത്തിൽ തന്നെ വിധവയായി, തെക്കിനിയുടെ ഇരുണ്ട കോണിൽ ജീവിതം തന്നെ അവസാനിച്ച പെൺകുട്ടികളുടെ തേങ്ങൽ ഇപ്പോഴും കാതിൽ വന്നലയടിക്കുന്നപോലെ! തുള്ളിച്ചാടി കളിച്ചു നടക്കേണ്ട പ്രായത്തിൽ പുറം ലോകം എന്തെന്നറിയാതെ ഇരുട്ടിൽ ശ്വാസം മുട്ടുന്നവർ...! ഭദ്ര എന്ന കഥാപാത്രം ആ കാലത്തിലേക്ക് വെളിച്ചം വീശുന്നു. പോരായ്മകളുണ്ടാകാം.., സദയം ക്ഷമിക്കുമല്ലോ...!)
Ambika Menon
1/05/18.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo