സ്നേഹത്തെറ്റുകൾ (കഥയെഴുത്ത് മത്സരം) - Entry 35

ജാനകി നാലാമതും വിവാഹിതയായി എന്ന വിശേഷം നാട്ടുകാരിൽ പ്രത്യേകിച്ച് ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. മൂന്ന് മാസം മുമ്പ് മൂന്നാം വിവാഹം വേർപ്പെടുത്തുമ്പോൾ തന്നെ നാലാമത് ഉടനെ ഉണ്ടാകും എന്ന് ആളുകൾ മുറുമുറുത്തിരുന്നു.

ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായിരുന്നു അവൾ. ആദ്യ രണ്ടു വിവാഹവും വേർപെടുത്തിയത് ഭർത്താവിന്റെ പരസ്ത്രീഗമനം മൂലവും മൂന്നാമത്തേത് അവൾ തന്നെ സ്നേഹം തേടി പരപുരുഷഗമനം നടത്തിയത് കൊണ്ടുമാണ്. മനസ്സിന്റെ പകരം വീട്ടൽ എന്നു തോന്നാമെങ്കിലും അതൊന്നും ആയിരുന്നില്ല എന്നതായിരുന്നു സത്യം.

സ്നേഹം, പ്രണയം എന്നിവയുടെ കാര്യത്തിൽ ജാനകിയ്ക്ക് ഒരു പ്രത്യേക നിലപാടായിരുന്നു. കറയറ്റ സ്നേഹം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അവളുടെ വാദം. കല്യാണങ്ങൾക്ക് ഇത് ഒരു ന്യായീകരണമായി ഒരു കാലത്ത് അവൾ കൊണ്ടുനടന്നിരുന്നു. പിന്നീട് അത് നിർത്തി. കാരണം ആർക്കും ഒന്നും മനസ്സിലായില്ല. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്കുളള പരിണാമം നടത്തിയപ്പോൾ അവളും കരുതിയിരിക്കില്ല, ഒക്കെ വേർപാടിൽ കലാശിക്കുമെന്ന്.

ആദ്യത്തെ രണ്ടു വേർപെടലുകളും ജാനകിയെ മാനസികമായി തളർത്തി. പ്രത്യേകിച്ച് രണ്ടാമത്തെ വിവാഹമോചനത്തിന് ശേഷം വീട്ടുകാർ കൂടി കൈയൊഴിഞ്ഞപ്പോൾ. അതിന് ശേഷം അധികം ദൂരെയല്ലാത്ത നഗരത്തിലെ ജോലിസ്ഥലത്തിനടുത്ത് ഒരു വീട്ടിൽ ആയി അവളുടെ താമസം. മൂന്നാമത്തെ വിവാഹം തകർന്നപ്പോൾ ജാനകി തളർന്നില്ല; എവിടുന്നൊക്കെയോ ഒരു കരുത്ത് കൈവന്ന പോലെ. എല്ലാം ഒരു നിയോഗമായി കണ്ടു അവൾ. ഇത് ഒരു പാഠമാണോ എന്ന് പൂർണ്ണമായും ഉറപ്പിക്കാൻ അവളുടെ മനസ്സിന് കഴിയാത്തത് കൊണ്ട് നാലാമതും വിവാഹിതയായി.

"നിന്റെ ഈ പോക്ക് എങ്ങോട്ടാണ്?" ഉറ്റ സുഹൃത്തായ വർഷ അവളോട് ചോദിച്ചു. നാലാമത്തെ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അത്. വിവരം അറിഞ്ഞ് ജാനകിയെ കാണാൻ വേണ്ടി മാത്രമാണ് വർഷ ആ ഞായറാഴ്ച ഏറെ ദൂരെയുള്ള തന്റെ സ്ഥലത്ത് നിന്നും പുറപ്പെട്ടത്.

പുറത്ത് കോരിച്ചൊരിയുന്ന മഴ. കൂടെ ഇടിവെട്ടും മിന്നലും. ഉച്ച കഴിഞ്ഞു മൂന്ന് മണിയാണ് ക്ലോക്കിലെ സമയം കാണിച്ചതെങ്കിലും സന്ധ്യയുടെ പ്രതീതിയായിരുന്നു അന്തരീക്ഷത്തിന്.

"നിസ്വാർത്ഥ സ്നേഹം എന്താണെന്ന് എനിക്ക് അറിയണം, വർഷ!"

"അതിന് ഇങ്ങനെ കൂടെക്കൂടെ വിവാഹങ്ങൾ എന്തിന്? കുറച്ച് കാലം നോക്കി ബോധ്യമായതിന് ശേഷം പോരെ?"

"ബോധ്യമായെന്ന് മനസ്സ് പറഞ്ഞത് കൊണ്ടാണ് ഞാൻ അതിന് ഇറങ്ങിത്തിരിച്ചത്. എന്റെ കണക്കുകൂട്ടലുകൾ ഓരോ തവണയും തെറ്റി."

അത് പറയുമ്പോൾ ജാനകിയുടെ മനസ്സും മുഖവും ഇരുണ്ടു.

ജീവിതം തരുന്ന പാഠങ്ങൾ ആരും പഠിക്കാറില്ലല്ലോ. തെറ്റുകളിലേയ്ക്ക് പിന്നെയും ഊളിയിടും. പഴയ അനുഭവങ്ങൾ ആവർത്തിക്കും. സ്നേഹത്തെറ്റുകളുടെ ഒരു ചാക്രികശക്തിയിൽ കുടുങ്ങിക്കിടക്കുകയാണ് താനെന്ന് ജാനകി എപ്പോഴും വിശ്വസിച്ചിരുന്നു.

വൈദ്യുതി പോയത് പെട്ടെന്നാണ്. വെളിച്ചം പിന്നെയും കുറഞ്ഞു. ആ അരണ്ട വെളിച്ചത്തിലും ജാനകിയുടെ മുഖത്തെ ഭാവങ്ങൾ മാറിമറിയുന്നത് വർഷ കണ്ടു.

"സ്കൂളിലെയും കോളേജിലെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ നിനക്ക് ഇപ്പോൾ അനേകായിരം പേരുകളുണ്ട്!" വർഷ ഒന്ന് മുഷിഞ്ഞു തന്നെ പറഞ്ഞു.

"വേണ്ട, പറയേണ്ട! എനിക്ക് അറിയണമെന്നില്ല. ഇതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ ആ ഗ്രൂപ്പുകളിലൊന്നും ചേരാത്തത്. നേരെ മുഖത്ത് നോക്കി ഒരു കാര്യം പറയാതെ, ഒരാളില്ലാത്തപ്പോൾ അവരെ കുറ്റം പറയാൻ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. നീ ആ ഗ്രൂപ്പുകളിലൊക്കെ ഇപ്പോഴും ഉണ്ടെന്നത് എനിക്ക് ഒരു അദ്ഭുതമാണ്." ജാനകി പറഞ്ഞത് ഈർഷ്യയോടെയാണ്.

ഒരു നെടുവീർപ്പിട്ടുകൊണ്ട് വർഷ വിഷയം മാറ്റി. മഴ അപ്പോഴും തകർത്ത് പെയ്യുകയാണ്. പഴയകാല ഓർമ്മകൾ അന്തരീക്ഷത്തിലെ പിരിമുറുക്കത്തിന് തെല്ലൊരയവ് വരുത്തി. ഏറെ നാളുകൾക്കു ശേഷം ജാനകി ഉളള് തുറന്ന് ചിരിച്ചു.

ഏകദേശം അഞ്ചു മണി ആയപ്പോൾ വർഷ യാത്ര പറഞ്ഞിറങ്ങി. അവൾ പോയപ്പോൾ ജാനകിയുടെ മനസ്സ് വീണ്ടും വിഷമിച്ചു. കുറെ നേരം അവൾ വീടിന്റെ ഉമ്മറത്തിരുന്നു. മഴത്തുള്ളികൾ നിലത്ത് കെട്ടിക്കിടക്കുന്ന വെളളത്തിൽ ഓളങ്ങൾ തീർക്കുന്നത് കണ്ണിമയ്ക്കാതെ നോക്കി. സ്നേഹത്തിന്റെ നിർവചനങ്ങൾ ഒരുപാടെണ്ണം അവളുടെ മനസ്സിലൂടെ കടന്നുപോയി. ഓരോന്നും നിലത്ത് വീണ മഴത്തുള്ളി പോലെ മനസ്സിൽ ഒരു ഓളം തീർത്ത് അടുത്തതിലേക്ക് സഞ്ചരിച്ചു.

ഭർത്താവ് പുറത്ത് പോയിരിക്കുകയാണ്. ജാനകി ഫോൺ എടുത്ത് വിളിക്കാനൊരുങ്ങി. നാലുപേരിൽ ഇതുവരെ തന്നെ ഏറ്റവുമധികം മനസ്സിലാക്കിയത് ഇയാളാണ്. നാലാമൻ. ഒരുപക്ഷെ അതായിരിക്കാം നാലാമതും വിവാഹം കഴിക്കാൻ തന്റെ മനസ്സിനെ ശക്തിയായി വലിച്ച വലിയൊരു ഘടകം. ആദ്യമായി പ്രണയത്തിലാകുമ്പോൾ ജാനകി കരുതിയില്ല നാല് വിവാഹം കഴിക്കുമെന്നും അപ്പോഴും സ്നേഹം ഒരു പ്രഹേളികയായി തുടരുമെന്നും.

മഴ ഏതാണ്ട് തോർന്നപ്പോൾ ജാനകി മുറ്റത്തിറങ്ങി. ആ തണുപ്പിൽ മുറ്റത്ത് നടക്കാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഇലകളിൽ നിന്ന് ഇറ്റു വീഴുന്ന തുളളികൾ കൈകളിൽ എടുത്തും, കാലുകൾ കൊണ്ട് കെട്ടിക്കിടക്കുന്ന വെളളം തട്ടിത്തെറിപ്പിച്ചും അവൾ നടന്നു. ആകാശത്ത് കണ്ട മഴവില്ല് അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഏഴഴക്. മഴവില്ലും ഒരു സ്നേഹമാണ്. അതിന് ഏഴഴകും. താൻ സ്നേഹത്തിന്റെ നാല് അഴകുകൾ കണ്ടിരിക്കുന്നു. പക്ഷെ ഓരോന്നും ഓർത്തിരിക്കാൻ മാത്രം ഉണ്ടായില്ല. നാലാമത്തെ അഴകെങ്കിലും തനിക്ക് തിരിച്ചറിവുകൾ നൽകട്ടെ എന്നവൾ ആശിച്ചു. അതോ, മാരിവില്ല് പോലെ ഏഴഴകുകൾ കാണാനാകുമോ? ഏഴാമൻ ആയിരിക്കുമോ തന്റെ നിസ്വാർത്ഥ സ്നേഹി? അവൾ ചിരിച്ചു.

"എന്താ ചിരിക്കുന്നത്?"

ഒരു ഞെട്ടലൊടെ ജാനകി തിരിഞ്ഞു നോക്കി. നാലാമൻ ഗേറ്റ് തുറന്നു വന്നത് അവൾ അറിഞ്ഞില്ല.

"ഒന്നുമില്ല! ഞാൻ വെറുതെ ആ മഴവില്ല് നോക്കി ഓരോന്ന് ആലോചിച്ചു കൂട്ടുകയായിരുന്നു."

"ഉം."

"വർഷ വന്നിരുന്നു. അഞ്ച് മണി ആയപ്പോൾ ഇറങ്ങി. ഒരുപാട് ദൂരം യാത്രയുണ്ട്, ഇനി വരുമ്പോൾ നിങ്ങളെ കാണാം എന്ന് പറഞ്ഞു."

"ഉം."

"എന്താ വരാൻ വൈകിയത്?"

അയാൾ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിക്കുന്നതിനിടയിൽ ജാനകി ചോദിച്ചു.

"മഴയത്ത് വണ്ടി ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. കുറച്ച് നേരം ഒതുക്കി നിർത്തി. മഴ തോർന്നപ്പോൾ വീണ്ടും എടുത്തു."

അയാളുടെ മുഖത്ത് എന്തോ നീരസം ജാനകി വായിച്ചെടുത്തു. പുക ആകാശത്തേക്ക് ഊതി അലക്ഷ്യമായി ഓരോന്ന് നോക്കിയിരുന്നു അയാൾ. വൈദ്യുതി വന്നിരുന്നില്ല അപ്പോഴും.

പെട്ടെന്നാണ് പുകച്ചുരുളുകളുടെ ഇടയിൽ കൂടി മൂന്ന് രൂപങ്ങൾ ജാനകി കണ്ടത്. അവരൊക്കെ ആരാണെന്ന് അവൾക്ക് മനസ്സിലായി. ഒന്നാമൻ മുതൽ മൂന്നാമൻ വരെ. ഒരു തണുത്ത വിയർപ്പ് ജാനകിയുടെ ഉളളിൽ കൂടി കയറിയിറങ്ങി.

ജാനകിയെ വകവയ്ക്കാതെ അവർ നാലാമനോട് എന്തോ അടക്കിപ്പിടിച്ച് സംസാരിച്ചതിന് ശേഷം മടങ്ങി. എന്താണ് അവരുടെ സംസാരവിഷയം എന്ന് അവൾക്ക് മനസ്സിലായില്ല.

"എന്തിനാണവർ വന്നത്?"

"ഹേയ്, ഒന്നുമില്ല."

അയാൾ ഒഴിഞ്ഞുമാറുകയാണെന്ന് അവൾക്ക് വ്യക്തമായിരുന്നു.

"ഞങ്ങൾ സുഹൃത്തുക്കളാണ്."

മനസ്സില്ലാമനസ്സോടെയുളള ഒരു കൂട്ടിച്ചേർക്കൽ ആയി തോന്നി ജാനകിയ്ക്ക് അത്.

മാത്രമല്ല, ഇത് അവൾക്ക് ഒരു പുതിയ അറിവ് ആയിരുന്നു. അവരാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നത് അവളുടെ സംശയം വർദ്ധിപ്പിച്ചു. ഒരു അകാരണമായ ഭയം അവളുടെ ഉള്ളിൽ രൂപപ്പെട്ടു. വൈദ്യുതി ഇനിയും വരാത്തത് അവളുടെ ഉത്കണ്ഠ പിന്നെയും കൂട്ടി.

അകത്തു കയറിയ ജാനകി രാത്രിയിലേക്കുളള ഭക്ഷണം ഉണ്ടാക്കാൻ തയാറെടുത്തു. മെഴുകുതിരി വെളിച്ചത്തിൽ. നാലാമൻ അകത്ത് കയറിയത് അവൾ അറിഞ്ഞില്ല. അത് കൊണ്ടുതന്നെ അയാൾ അടുക്കളയിൽ വന്നപ്പോൾ ആ വൈകുന്നേരം രണ്ടാമത്തെ പ്രാവശ്യമാണ് ജാനകി ഞെട്ടിയത്. അയാളുടെ കണ്ണുകളിൽ പതിവില്ലാതെ ഒരു രൗദ്രഭാവം ജാനകി കണ്ടു.

"നിങ്ങൾ എന്തോ ഒളിച്ചു വയ്ക്കുന്നു. എന്താണെന്ന് പറയൂ."

ജാനകി ശാന്തമായി അയാളോട് ചോദിച്ചു.

അയാൾ ജാനകിയുടെ അടുത്തേക്ക് കൂടുതൽ നടന്നതും അടുക്കളഭാഗത്തെ വാതിൽ തളളിത്തുറന്ന് നേരത്തെ കണ്ട മൂന്ന് പേരും അകത്ത് കയറിയതും ഒരുമിച്ചായിരുന്നു. ജാനകി പരിഭ്രമിച്ചു.

**********


ഞെട്ടി എഴുന്നേറ്റ ജാനകി കണ്ടത് തന്റെ അടുത്ത് കിടന്നുറങ്ങുന്ന നാലാമനെയാണ്. തന്റെ വയറ്റിൽ ഇരുന്ന അയാളുടെ കൈകൾ ഒരു അറപ്പോടെയാണ് അവൾ എടുത്ത് മാറ്റിയത്. തലേന്ന് നടന്നതിൽ ഏതൊക്കെ സത്യം, ഏതൊക്കെ സ്വപ്നം എന്ന് അവൾ ഒരുപാട് ആലോചിച്ചു.

എഴുന്നേറ്റിരുന്ന ജാനകിയ്ക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി. തന്റെ അടുത്ത് കിടന്നുറങ്ങുന്ന ഈ മനുഷ്യനെ വിശ്വസിക്കാമോ? ജീവഭയം ജാനകിയെ വല്ലാതെ കീഴടക്കിയിരുന്നു. ഒടുവിൽ അവൾ ഒരു തീരുമാനത്തിലെത്തി.

എങ്ങനെയും ഇയാളെയും ഉപേക്ഷിക്കണം. കണ്ടത് സ്വപ്നമാണെങ്കിൽ കൂടി അയാളിൽ നിന്ന് നിസ്വാർത്ഥ സ്നേഹം പ്രതീക്ഷിച്ച് ഒടുവിൽ ജീവൻ നഷ്ടപ്പെടാൻ ഇടവരരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ഈ തീരുമാനം പക്ഷെ തന്നെ തെല്ലും വിഷമിപ്പിച്ചില്ല എന്നത് അവൾക്ക് ഒരു അദ്ഭുതമായി തോന്നി.

ഒരുപക്ഷെ അഞ്ചാമത്തെ അഴകിന്റെ പ്രതീക്ഷയായിരിക്കും അവളെ അത്രയ്ക്ക് നിസ്സംഗയാക്കിയത്. അതിനുളള കാത്തിരിപ്പ് അവൾ തുടങ്ങുകയും ചെയ്തു.

രചന: ശ്രീദീപ് ചേന്നമംഗലം

മണം (കഥയെഴുത്ത് മത്സരം ) - Entry 34

"പരീച്ചേൽ തോപ്പിച്ചേനു പൊയേൽ ചാട്യോളെ മയ്യത്ത്  പള്ളിക്കാട്ടിലടക്കൂലാന്ന്  പറയണ കേട്ട്.. ഞ്ഞിപ്പൊ ന്താക്കും?? " കൊത്തൻ നിറഞ്ഞ റേഷനരി ചേറിപ്പാറ്റുന്നതിനിടക്ക്  നബീസ മൊറത്തിലേക്ക് സൂക്ഷ്മതയോടെ നോക്കി പറഞ്ഞു.  ഹൈദ്രോസ് പുകല കീറി വെറ്റില മടക്കി ചുണ്ടിൽ തിരുകി ബീഡറായ നബീസക്ക് നേരെ നോട്ടം പായിച്ചു 

"പടശ്ശോൻ പെണ്ണുങ്ങക്ക് പറഞ്ഞ തലം നീറായാ.. അതിമ്മലിരുന്ന് പഠിച്ചട്ടെ, എന്താ പഠിച്ചണ്ടെ..?

അറിയോ..പൊരേലിള്ളോരെ നാക്കും പള്ളേം നറച്ചാൻ അല്ലാണ്ട് കല്ലാസ് പുയുങ്ങിത്തിന്നാനല്ല, അത് പഠിച്ചട്ടേ കാര്യള്ളൂ..അങ്ങന പഠിച്ച മ്മളെപ്പോലെ നയിച്ചു കൊണ്ടോരുന്നോരെ ബീഡറായി ഇങ്ങനെ ഞെളിഞ്ഞിരിക്ക അല്ലെങ്കി ഇതേ മാതിരി പൊയേൽ മലച്ചു കെടക്കും " ചവച്ചു തീരാറായ മുറുക്കാൻ വർത്തമാനത്തിനിടയിൽ  ചിറിയിൽ കൂടെ ഒലിച്ചിറങ്ങിയപ്പോൾ അയാൾ ചെവിയിൽ തിരുകിയ ഇടതു കൈയ്യിലെ കർണ്ണമെഴുക് നബീസയുടെ കോന്തലയിൽ തുടച്ചു താടിതഴുകി. ചെവിക്കരികിലൂടെ പാറിക്കളിച്ച ഈച്ചക്കൂട്ടം അയാളുടെ പെരുത്ത വിരലുകൾ നീണ്ടു വന്നത് കണ്ടപ്പോൾ പാഞ്ഞോടിയിരുന്നു. കയ്യടങ്ങിയപ്പോൾ വീണ്ടും അവ കർണപടത്തെ ചുറ്റി. 

"തോറ്റാൽ ഇക്കൊല്ലം ഓളെ കെട്ടിക്കുംന്ന പറഞ്ഞീനെ.. അതോണ്ടാകോ ഉമ്മുട്ടി ഇങ്ങനെ കാട്ടിയെ?  ജയിക്കുംന്ന് ഓക്കൊറപ്പായ്‌നോലും, പക്കെ വാക്കൊടുത്ത ചെക്കന്റാൾക്കാർ ഇഞ്ഞി കാത്ത്ക്കൂല പറഞ്.. അപ്പോ ഓളെ ബാപ്പ ഉസ്കൂളാരോട് തോപ്പിക്കാമ്പറഞ്ഞതാ.. നല്ലോണം പഠിച്ചണ കുട്യാന്നൊക്കെ മാഷ്മ്മാര് പറഞ്ഞേലും അങ്ങോരു കേട്ടിലോലും.. " 

"ഒൽക്കേണ്‌ ഏതേം തെമ്മാടി ചെറക്കൻ പണി പറ്റിച്ചതാകും.. അല്ലാണ്ട് ചാകാൻ ധൈര്യള്ളോൾക്ക് ജീവിച്ചാനാ പാട്.. " നബീസൂനോട്‌ അയാൾ കസറിപ്പറഞ്ഞു. 

"ഹൈദ്രോസിക്കാ ഇങ്ങൾ വെര്നില്ലേ ഉമ്മൂന്റെ മയ്യത്ത് ഓരെ  പറമ്പിൽ അടക്കാണെന്ന്.. ഓളറാംപിറപ്പ് കാട്ടിയാലും ബീരാനിക്ക ഞമ്മളെ ചെങ്ങായിയല്ലേ..ഞമ്മക്കൊന്ന് പോയിക്കളയ വെരി.." അവരുടെ വേലിക്കരികിലേക്ക് ഒന്ന് രണ്ട് വെള്ള കുപ്പായക്കാർ തലയിട്ട് ഹദ്രോസിനോട്‌  വിളിച്ചു പറഞ്ഞു. അവരുടെ ശബ്ദം കേട്ടതും നബീസു തലമറച്ചകത്തേക്ക് കയറി.

അയാൾ നേരത്തെ ചെവിതുടച്ച വിരലുകൾ ഒന്ന് മണത്തു നോക്കി കുഴപ്പമില്ലെന്ന മട്ടിൽ നടന്നു നീങ്ങി.

ആൾക്കൂട്ടമില്ലാത്ത മരണവീട്ടിൽ ആത്മഹത്യയുടെ മണം ബീരാന്റെ പറമ്പിലെ ഒട്ടുമാവിൻ മൂലയിലേക്ക് മുക്കെട്ടു കെട്ടി ഖബറടക്കിക്കഴിഞ്ഞിരുന്നു. മണ്മറഞ്ഞിട്ടും പാപം ചെയ്‌തവളുടെ പച്ചമണ്ണിന്‌ മേലെ പേരടക്കാൻ കുത്തിയ മൈലാഞ്ചിച്ചെടിക്ക് പാഠപുസ്തകത്തിന്റെ പരിമളമായിരുന്നു അതവിടമാകെ  നിറഞ്ഞെങ്കിലും നീറായിൽ നിന്നുയർന്ന നെയ്‌ച്ചോറിന്റെ ഗന്ധമതിനെ മായ്ച്ചു കളഞ്ഞു. 

****
(തലം -സ്ഥലം
നീറായി -അടുക്കള
കോന്തല -അറ്റം
കല്ലാസ് -കടലാസ്
ബീഡർ -ഭാര്യ
ഹറാംപിറപ്പ് -വലിയ കുറ്റം )

=================
Written by -ഹൈറ സുൽത്താൻ

കനൽനിലങ്ങൾ [കഥയെഴുത്തു മത്സരം] - Entry 33

മധ്യാഹ്നസൂര്യൻ തിളച്ചുരുകുകയാണ്ആകാശത്തുനിന്ന് ആഗ്നേയാസ്ത്രങ്ങളുടെ ഘോഷയാത്ര തന്നെ ഭൂമിയിലേക്ക് പുറപ്പെട്ടിരിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. ഇടയ്ക്കു വീശുന്ന ചെറുകാറ്റിനു പോലും അഗ്നിസ്പർശം. തിരക്കേറിയ പാതയോരത്ത് എരിതീയിനും വറചട്ടിക്കും ഇടയിലായുള്ള  അയാളുടെ നിൽപ്പ് മണിക്കൂറുകൾ പിന്നിടുന്നു. , ആരാണയാൾ എന്നല്ലേഅരുമൈപ്പെരുമാൾ - അതാണ് അയാളുടെ പേര്. രാമേശ്വരത്തിനടുത്ത്  ധനുഷ്കോടിയാണ് സ്വദേശംഇവിടെ, നഗരത്തിൽനിന്നു അല്പം മാറി, ദേശീയപാതയോരത്തു സ്ഥിതി ചെയ്യുന്ന ഒരു ഇടത്തരം റെസ്റ്റോറെന്റിലാണ്  അയാൾ ജോലി ചെയ്യുന്നത്ജോലി എന്ന് പറഞ്ഞാൽ, 'ഊണ് തയ്യാർഎന്നെഴുതിയ ചെറിയ ബോർഡും കൈയ്യിൽ പിടിച്ച് രാവിലെ മുതൽ വൈകുവോളം വരെ തിരക്കേറിയ റോഡരികിൽ വാഹനയാത്രക്കാരെ ആകർഷിക്കാൻ തക്കവണ്ണം നിൽക്കുക. വെയിലെന്നോ മഴയെന്നോ ഇല്ലാതെ!  

ഓഫീസുസംബന്ധമായ  യാത്ര കഴിഞ്ഞു മടങ്ങുന്ന ഒരു ദിവസമാണ്  ഞാൻ അയാളെ  കണ്ടുമുട്ടുന്നത്നല്ല ചൂടുള്ള ദിവസമായിരുന്നു.   ദീർഘ നേരമായുള്ള കാറോടിക്കൽ  എന്നെ ശരിക്കും തളർത്തിയിരുന്നുകൂടാതെ നല്ല വിശപ്പുംതിളച്ചു മറിയുന്ന വെയിലിൽ റോഡിൽ ആവി പൊങ്ങിക്കൊണ്ടിരുന്നുഅപ്പോഴാണ് ആവിയിൽ നിന്ന് വേവുന്ന ഒരു ശുഷ്കിച്ച ആൾരൂപം അകലെയായി റോഡരികിൽ  ഞാൻ കാണുന്നത്അയാളുടെ കൈയ്യിൽ 'ഊണ് തയ്യാർ' എന്നെഴുതിയ ബോർഡ് ഉണ്ടായിരുന്നുസത്യത്തിൽ എന്റെ വിശപ്പിനേക്കാളും അയാൾ നിന്ന് കൊള്ളുന്ന വെയിലിന്റെ കാഠിന്യമാണ്എന്നെ അയാളുടെ അരികിൽ കാർ നിർത്താൻ പ്രേരിപ്പിച്ചത്കാർ നിർത്തിയതും അയാൾ ഓടി അരികെ വന്നുഡോറിന്റെ ചില്ലുകൾ താഴ്ത്തിയതും അയാൾ പറയാൻ തുടങ്ങി:

സാർ, ദയവു ശെയ്തു ഉള്ളേ വാങ്കോകാർ ഇങ്കെ നിറുത്തലാം”.

ആൾ തമിഴനാണെന്നു മനസ്സിലായി.താഴ്ത്തിയ ചില്ലിലൂടെ ഞാൻ അയാളോട് ചോദിച്ചു:

അണ്ണാ, ലഞ്ച് റെഡിയാഎന്റെ മുറിത്തമിഴ് പുറത്തേക്കു തല നീട്ടി.

എല്ലാം തയ്യാറാക ഉള്ളത് സർദയവു ശെയ്തു ഉള്ളെ വാങ്കോ ”  അയാൾ മറുപടി പറഞ്ഞു.

അയാളുടെ വാക്കുകളിൽ തികഞ്ഞ ഭവ്യത ഉണ്ടായിരുന്നുപാവംകാലത്തു മുതൽ വൈകുന്നേരം വരെ നട്ടപ്പുറ വെയിലത്തു നിൽക്കുന്ന ഇയാളെ സമ്മതിക്കണംകാക്ക പോലും കൊള്ളാത്ത വെയിൽ. ഹോട്ടലുകാർ എന്തിനാണ് ഇങ്ങനെ ജോലിക്കാരെ  പുറത്തു നിറുത്തുന്നത്റോഡിൽ സഞ്ചരിക്കുന്ന എല്ലാവർക്കും റെസ്റ്റോറെന്റിന്റെ  ബോർഡ് കാണാംആവശ്യക്കാർക്ക് ഉള്ളിലേക്ക് വരികയും ചെയ്യാംപിന്നെന്തിന് ഒരു ജോലിയെന്ന പേരിൽ ആളുകളെ ഇങ്ങനെ വെയിലത്തു നിർത്തി കഷ്ടപ്പെടുത്തുന്നു പാവങ്ങളുടെ നിസ്സഹായത മുതലെടുക്കുന്നത് തന്നെഎന്തെങ്കിലും കൊടുത്താൽ മതിയല്ലോകണക്കു പറയാൻ അറിയാത്തവരാണെങ്കിൽ പറയുകയും വേണ്ടജീവിതമെന്ന നൂൽപ്പാലത്തിലൂടെ ബാലൻസ് ചെയ്യാൻ പാടുപെടുന്നവർക്കെന്ത് കണക്കു പറച്ചിൽ?  വരവ് ക, ചെലവ് ക , ബാക്കിയില്ല ക !

ഞാൻ കാർ പതുക്കെ ഉള്ളിലേക്കെടുത്തു ഹോട്ടൽ മതിൽക്കെട്ടിനകത്തെ ഒരു ചെറിയ നാരക മരത്തിന്റെ അരികിൽ പാർക്ക് ചെയ്തുഡോർ തുറന്നപ്പോൾ നാരകപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് ഇരച്ചെത്തിനാരകം പൂവിടാൻ തുടങ്ങിയിരിക്കുന്നു. ആഹാ, എത്ര സുന്ദരമായ സുഗന്ധംഎനിക്കാകപ്പാടെ ഒരു  ഉന്മേഷം തോന്നിനാരകത്തിലയിട്ട് അമ്മ ഉണ്ടാക്കുന്ന സംഭാരമാണ് പെട്ടെന്ന് ഓർമ്മയിൽ വന്നത്.  അമ്മയുടെ സംഭാരത്തിൻറെ രുചി ഒന്ന് വേറെ തന്നെവെയിലത്തു നിന്ന് വന്നു കയറുമ്പോൾ അമ്മയോട് ആദ്യം ചോദിക്കുക സംഭാരമാണ്‌.  അമ്മയ്ക്കതു നന്നായി അറിയുകയും ചെയ്യാംഅതുകൊണ്ടു തന്നെ അമ്മ സംഭാരം എപ്പഴേ തയ്യാറാക്കി വച്ചിരിക്കും

തമിഴൻ അപ്പോഴും എന്റെ പുറകിൽ തന്നെയുണ്ട്. പാവം, എന്തെങ്കിലും കിട്ടുമെന്ന് കരുതുന്നുണ്ടാവാംഊണ് കഴിഞ്ഞു മടങ്ങുമ്പോൾ കൊടുക്കാംഅപ്പോൾ കൈയ്യിൽ ചില്ലറയുണ്ടാകുംഡോർ ലോക്ക് ചെയ്തു തിരിയുമ്പോൾ ഞാൻ അയാളുടെ പേര് ചോദിച്ചു:

 “അരുമൈപ്പെരുമാൾ”  അയാൾ പറഞ്ഞു. പേരിനോടെന്തോ ഒരു ഇഷ്ടം തോന്നിഅധികമാർക്കും കേൾക്കാത്ത പേര്. ഏതോ പുരാതന രാജഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന പേര്അയാളുടെ നിൽപ്പും ഭാവവും ഏകദേശം അതുപോലെത്തന്നെയായിരുന്നുഏതോ പുരാതന കാലത്തിൽനിന്ന് ആധുനികതയുടെ വെള്ളിവെളിച്ചത്തിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ട ഒരാളുടെ സ്വത്വ പ്രതിസന്ധി അയാളുടെ നിൽപ്പിലും ഭാവത്തിലും പ്രകടമായിരുന്നു. പക്ഷെ, അയാളുടെ കണ്ണുകൾ ദൈന്യങ്ങളായിരുന്നു.

അണ്ണാ, ഞാൻ ഊണ് കഴിഞ്ഞു തിരുപ്പി വരാം.”   എന്റെ തമിഴും മലയാളവും തമ്മിൽ ഉഗ്ര സംഘർഷം!

അകത്തു കയറിഅത്യാവശ്യം തിരക്കുണ്ട്ഉച്ച നേരമല്ലേഏതോ ടൂറിസ്റ്റ് ബസ് പുറത്തു കിടപ്പുണ്ട്തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നു തോന്നുന്നു.  ആകെ കലപില ശബ്ദം. കാക്കക്കൂട്ടത്തിൽ കല്ലു വീണതു പോലെയുണ്ട്.  ഇതിനിടയിൽ ഇരുന്നാൽ തല പെരുത്ത് പോകും. നേരെ ഏസി റൂമിലേക്ക് കയറിശീതീകരിച്ച മുറിയിൽ ഇരിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, ചുറ്റുമുള്ള ബഹളത്തിൽനിന്നു രക്ഷപ്പെടലാണ് മുഖ്യംഭക്ഷണം കഴിക്കുന്നയിടം ശാന്തതയുള്ളതായിരിക്കണം. വലിയ ചില്ലുജനാലയ്ക്കരികിലുള്ള ഒഴിഞ്ഞ സീറ്റിൽ ചെന്നിരുന്നുഅവിടെയിരുന്നാൽ പുറത്തെ നാരകം കാണാം, എന്റെ കാറുംനാരകപ്പൂവിന്റെ സുഗന്ധം ശ്വസിക്കാൻ  പറ്റില്ലെന്ന് മാത്രം!

മീങ്കറിയടക്കമുള്ള  ഊണിന് ഓർഡർ കൊടുത്തുഊണ് വരാൻ ഒരു പത്തു പതിനഞ്ചു മിനിറ്റെടുക്കും. സമയം കൊണ്ട് വാട്ട്സാപ്പിൽ എന്തെങ്കിലും സന്ദേശം ഉണ്ടോ എന്ന് നോക്കാം, വിശേഷിച്ചൊന്നും ഇല്ലഫോൺ പോക്കറ്റിൽ തന്നെ തിരികെ ഇട്ടുപൊടുന്നനെ അരുമൈപ്പെരുമാൾ മനസ്സിലേക്ക് ഓടി വന്നു.  പാവം മനുഷ്യൻ കൊള്ളുന്ന വെയിലിനു യാതൊരു കണക്കുമില്ലവയസ്സ് പത്തറുപത് ആയിട്ടുണ്ടാകണംഅതോ അതിൽക്കൂടുതലോ? അയാൾക്ക് ആരുമില്ലേ? ഭാര്യ? കുട്ടികൾഎന്തായാലും ഊണ് കഴിഞ്ഞു അയാളോട് അൽപനേരം സംസാരിക്കാം എന്ന് തീരുമാനിച്ചു. വെറുതെ ഒരു കൗതുകം, അത്രതന്നെ.

അല്പസമയത്തിനകം ഊണ് വന്നുവാഴയിലയിൽ നല്ല ആവി പൊങ്ങുന്ന കുത്തരിച്ചോറ്കൊള്ളാംമീൻകറിയാണ്  ആദ്യം രുചിച്ചു നോക്കിയത്പോരാഅമ്മയുടെ ആവോലിക്കറി ഓർത്തു പോയി. അതിന്റെ ഏഴയലത്തു പോലും വരില്ല ഈ മീൻകറി. തെങ്ങാ അരച്ച് കുടംപുളിയിട്ട് വറ്റിച്ചെടുക്കുന്ന അമ്മയുടെ മീൻകറി ഒരു സംഭവമാണ്വായിൽ അറിയാതെ വെള്ളം നിറഞ്ഞുഅതും ഓർത്തു ഊണ് കഴിച്ചു തീർത്തുചില കാര്യങ്ങൾ അങ്ങിനെയാണ്മനസ്സ് നിറയാൻ ചില ഓർമ്മകൾ മാത്രം മതിയാകും. ചിലപ്പോൾ ചില സുഗന്ധങ്ങൾ; അവ  നമ്മെ ഒരുപാട് കാലം പുറകോട്ടു കൊണ്ടുപോയെന്നിരിക്കും. ഓർമ്മകളുടെ സലീലബിന്ദുക്കളിൽ നനഞ്ഞലിഞ്ഞങ്ങനെ നിൽക്കുക മനോഹരമായ അനുഭവമാണ്.  ശരിക്കും പറഞ്ഞാൽ ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും മനോഹരമായ വശമാണ് ഓർമ്മകൾഗൃഹാതുരമായ ഓർമ്മകളില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ സാധിക്കുകയില്ല.

ഒരു സിഗരറ്റിനു തീ കൊളുത്തി പുറത്തെക്കിറങ്ങി. വല്ലപ്പോഴുമുള്ള ഒട്ടും നിർബന്ധമില്ലാത്ത ഒരു ശീലമാണ് ഈ സിഗരറ്റുവലി.  സോഫിയായ്ക്കിതു കാണുമ്പോൾ അരിശമാണ്. 

"അല്ലെങ്കിലും എന്റെ വാക്കിന് ഇവിടെ ഒരു വിലയുമില്ലല്ലോഅവളുടെ പതിവ് പല്ലവി.

“ഞാനൊരു ചെയിൻ സ്മോക്കറൊന്നുമല്ലല്ലോ

“അല്ലെങ്കിൽ പിന്നെന്തിനിതു വലിക്കുന്നു?

എനിക്കുത്തരം മുട്ടും. മിക്കവാറും ആ സംഭാഷണം അവിടെ നിലയ്ക്കാറാണ് പതിവ്.

കാറിൽ ചാരി നിന്ന് പുകയൂതിക്കൊണ്ടു നിൽക്കുമ്പോൾ അരുമൈപ്പെരുമാൾ മറ്റൊരു കാറിനു ഇടമൊരുക്കുന്ന തിരക്കിലായിരുന്നു. ഉച്ചഭക്ഷണം കഴിച്ച ലക്ഷണമില്ലഅയാളുടെ മുഖം പരവശമാണ്അൽപ സമയം കഴിഞ്ഞപ്പോൾ അയാൾ എന്റെ അരികെ വന്നുഞാൻ പോക്കറ്റിൽ നിന്ന് ഏതാനും നോട്ടുകൾ അയാളുടെ കയ്യിൽ വച്ച് കൊടുത്തുഅയാളുടെ മുഖത്ത് അവിശ്വസനീയത!

"കൈയ്യിൽ വച്ചു കൊള്ളൂ"ഞാൻ അയാളോട് പറഞ്ഞു

"റൊമ്പ നൻറി അയ്യാഅയാളുടെ കണ്ണുകൾ സജലങ്ങളാകുന്നത് ഞാൻ കണ്ടുഅയാൾ അപ്പോൾ എന്തോ ഓർക്കുകയായിരുന്നിരിക്കണം. ഓർമ്മകൾ...

"പെരുമാൾ ഊണ് സാപ്പിട്ടാ? ഞാൻ ചോദിച്ചു.

"ഇല്ലൈ അയ്യാടൈം ഇന്നും വരവില്ലൈനാലുമണിയാകും അയ്യാ. അത് താൻ പഴക്കം"

എനിക്ക് കഷ്ടം തോന്നി ഹോട്ടലുകാർ കണ്ണിൽ ചോര ഇല്ലാത്തവർ തന്നെകാലത്തു മുതൽ പൊരിവെയിലത്തു നിറുത്തുന്നതും പോരാ, നേരത്തിനു ഭക്ഷണവും കൊടുക്കുന്നില്ലഇവരും മനുഷ്യരല്ലേഇത് സത്യത്തിൽ മനുഷ്യാവകാശ ലംഘനമല്ലേമനുഷ്യാവകാശ പ്രവർത്തകരാരും ഈ വഴിയേ സഞ്ചരിക്കാറില്ലേ?

സമയം ഏകദേശം മൂന്ന് മണി ആയിട്ടുണ്ട്. ഹോട്ടലിലേക്ക് വരുന്ന ആളുകളും കുറവായിത്തുടങ്ങിഉച്ചവെയിലിന്റെ കാഠിന്യത്തിനു മാത്രം വലിയ കുറവില്ല.

നിങ്ങൾ എങ്ങിനെയാണ് ഇന്ത ഇടത്തിൽ എത്തിയത്?”  ഒരു പുകയൂതി വിട്ടുകൊണ്ട് ഞാൻ അയാളോട് ചോദിച്ചു.

ഷഷ്ഠിപൂർത്തിയാകാറായ, ക്ലാവുപിടിച്ച ഓർമ്മകളുടെ ഇടവഴികളിലൂടെ  പിറകോട്ടു സഞ്ചരിച്ചുകൊണ്ടു അയാൾ തന്റെ ഇതുവരെയുള്ള ജീവിതം ഓർത്തെടുക്കാൻ തുടങ്ങി. ഓർമ്മകളുടെ കടലാഴങ്ങളിൽനിന്നു തൻ്റെ  കഴിഞ്ഞ കാല ജീവിതം അയാൾ ഒരു പാരവശ്യത്തോടെ ഓർത്തെടുത്തു. അവിടെ, എല്ലാം നഷ്ടപ്പെട്ട, ഊഷരമായ കനൽനിലങ്ങളിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ട ഒരു പത്തു വയസ്സുകാരന്റെ നിസ്സഹായതയിൽ നിന്ന് ആ കഥ പിറവിയെടുക്കുന്നു.

അന്നൊരു ഡിസംബർ 23 ബുദ്ധനാഴ്ചയായിരുന്നു.  വർഷം 1964.  ക്രിസ്മസിന്  ഇനി രണ്ടു ദിവസം മാത്രം ബാക്കി.  ധനുഷ്കോടിയെന്ന ആ കൊച്ചു പട്ടണം  ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞിരുന്നു.  അന്തോണീസ് പുണ്യവാളൻറെ നാമധേയത്തിലുള്ള ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ ദേവാലയം അലങ്കാര ദീപങ്ങളാലും നക്ഷത്ര വിളക്കുകളാലും അലങ്കരിച്ചു കഴിഞ്ഞിരിക്കുന്നു. തെരുവിലെ കച്ചവടകേന്ദ്രങ്ങളിൽ പുത്തൻ ഉണർവ്വ് പ്രകടമായിരുന്നു. എങ്ങും ആഹ്‌ളാദം. തലൈമന്നാറിൽനിന്നും പതിവിലേറെ ആളുകൾ അന്ന് ധനുഷ്ക്കോടിയിൽ എത്തിയിട്ടുണ്ടായിരുന്നു.  രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് അവരിലധികവും.   

അന്പുചെൽവം രാവിലെ തന്നെ പുറപ്പെടാൻ തയ്യാറായി.  അന്നയാൾക്ക് ‌ രാമേശ്വരത്തിനു  പോകേണ്ടതുണ്ടായിരുന്നു. ഔദ്യോഗിക ആവശ്യമാണ്. ഒപ്പം രാമനാഥസ്വാമി ക്ഷേത്രത്തിലും കയറണം. ഒരു വഴിപാട് തീർക്കാനുമുണ്ട്. രാവിലെയുള്ള തീവണ്ടിക്കു പോയാൽ രാത്രി തന്നെ മടങ്ങി വരാം. മാത്രമല്ല, പുതിയ സ്റ്റേഷൻ മാസ്റ്റർ സുന്ദരരാജൻ സാറിന് പകൽ ഡ്യൂട്ടിയാണ്.  തന്നെയുമല്ല, അദ്ദേഹം ചാർജ് എടുത്തിട്ട് ഒരു മാസമായിട്ടേയുള്ളു.  അതുകൊണ്ടു തന്നെ അന്പുചെൽവത്തിന് രാത്രി തന്നെ മടങ്ങി എത്തേണ്ടതുണ്ടായിരുന്നു. സത്യത്തിൽ രണ്ടു ദിവസം കഴിഞ്ഞു പോകേണ്ട യാത്രയാണ്.  ക്രിസ്മസ് ആയതുകൊണ്ട് അയാൾ തന്റെ യാത്ര നേരത്തെയാക്കുകയായിരുന്നു.   അരുമൈക്കും  അമുദത്തിനും പുതിയ വസ്ത്രങ്ങൾ എടുക്കണം.  ഭാര്യയ്ക്കുമെടുക്കണം പുതിയ സാരി. സുന്ദരരാജൻ സാറിൻറെ വീട്ടിലേക്കു ക്ഷണമുണ്ട്.  അവിടെക്കെന്തെങ്കിലും കരുതണം.  വെറും കയ്യോടെ പോകാൻ പറ്റുമോ? ക്രിസ്മസ്സാണല്ലോഒരു കേക്ക് വാങ്ങാം, അതുമതി. അയാളുടെ ചിന്തകൾ അങ്ങിനെ പോയി.   അയാൾ തന്റെ സൈക്കിളുമെടുത്തുകൊണ്ടു തീവണ്ടിയാപ്പീസിലേക്കു പോകാനിറങ്ങി.  മക്കൾ രണ്ടു പേരും ഉറക്കമായിരുന്നു.  അതുകൊണ്ടു തന്നെ യാത്ര പറയാൻ നിന്നില്ല. ഭാര്യയോട് കൈവീശി യാത്രപറഞ്ഞുകൊണ്ടു അയാൾ സ്റ്റേഷൻ ലക്ഷ്യമാക്കി സൈക്കിൾ ആഞ്ഞു ചവിട്ടി.   

അന്ന് രാത്രി പക്ഷെ, ധനുഷ്കോടിക്ക് സങ്കട രാത്രിയായിരുന്നു. ആ രാത്രിയിൽ സിലോണിലെ തലൈമന്നാറിൽ നിന്ന് വീശിയടിച്ച ഭയാനകമായ കൊടുങ്കാറ്റിൽ സംഹാര താണ്ഡവമാടിയ ബംഗാൾ ഉൾക്കടലിന്റെ  പ്രചണ്ഡമായ  തിരകളിൽ നിദ്രാലസ്യത്തിലാണ്ട ധനുഷ്കോടിയെന്ന കൊച്ചു പട്ടണത്തിന്റെ വലിയൊരു ഭാഗം  കടലാഴങ്ങളിൽ അപ്രത്യക്ഷമായി.  ഒപ്പം നൂറുകണക്കിന് മനുഷ്യരും.  അല്പം പോലും കനിവു കാണിക്കാതെ ഉറഞ്ഞു തുള്ളിയ പ്രകൃതി.  പട്ടണത്തിലേക്കു മടങ്ങി വരികയായിരുന്ന പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ തീവണ്ടിയെ ഒരു കളിപ്പാട്ടത്തെയെന്നോണം കാറ്റ് കടലിലേക്കെടുത്തെറിഞ്ഞു. അയാളുടെ അച്ഛനും തീവണ്ടിയോടൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോയി. നൂറുകണക്കിന് മൃതശരീരങ്ങൾ ജലോപരിതലത്തിൽ ഒഴുകി നടന്നു.  ദിക്കും ദിശയുമില്ലാതെ. ദുരന്തത്തിൽ അയാൾക്ക് അയാളുടെ കുടുംബം ഒന്നാകെ നഷ്ടപ്പെട്ടുഅച്ഛൻ, അമ്മ, അമുദം... ജീവിത നാടകത്തിന് ഈശ്വരൻ ഇനിയും ദൈർഘ്യം നിശ്ചയിച്ചിരുന്നതുകൊണ്ട് അരുമൈപ്പെരുമാൾ എന്ന ആ പത്തു വയസ്സുകാരൻ എങ്ങേനെയോ രക്ഷപ്പെട്ടു. ഒരു പാട്ടിയാണ് തന്റെ കൈ പിടിച്ചുകൊണ്ടു കുറച്ചു ദൂരെ അല്പം ഉയർന്ന മണൽതിട്ടയിൽ  സ്ഥിതിചെയ്തിരുന്ന ഒരു ക്ഷേത്രത്തിലേക്ക് ഓടിക്കയറിയത് എന്ന് മാത്രം ഓർമ്മയുണ്ട്.  ആ ക്ഷേത്രം ഭാഗികമായി തകർന്നെങ്കിലും അതിൽ പ്രാണരക്ഷാർത്ഥം ഓടിക്കയറിയവർക്കു സ്വന്തം ജീവൻ മാത്രം നഷ്ടപ്പെട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നാലു ദിനരാത്രങ്ങൾ. രക്ഷാപ്രവർത്തനം പോലും ദുഷ്കരമായ ദിനങ്ങൾ. നിസ്സഹായരായ ഒരു പറ്റം ആളുകളുടെ നിലവിളികൾ.

പിന്നീടൊരിക്കലും ധനുഷ്‌കോടി പഴയ പ്രതാപത്തിലേക്കു മടങ്ങി വന്നില്ല. ശ്രീലങ്കയിലെ തലൈമന്നാറിൽനിന്നുള്ള ആവിക്കപ്പൽ  കടലോളങ്ങളെ കീറിമുറിച്ചു ധനുഷ്കോടിയിലേക്ക് വരുന്നതും നിലച്ചു.   തകർന്നടിഞ്ഞ അന്തോണീസ് പുണ്യവാളൻറെ പള്ളിയുടെയും, റെയിൽവേ സ്റ്റേഷന്റെയും, ഒട്ടനവധി വീടുകളുടെയും അവശിഷ്ടങ്ങൾ അതേപടി തന്നെ കിടന്നു. നൂറുകണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന സർക്കാർ പള്ളിക്കൂടവും അമ്പേ തകർന്നു പോയിരുന്നു. റെയിൽവേ സ്റ്റേഷന് തൊട്ടു തന്നെയുണ്ടായിരുന്ന ചെറിയ ആശുപത്രി ഏതാനും തൂണുകൾ മാത്രമായി നിലകൊണ്ടു. തപാലാപ്പീസും റെയിൽവേ ജീവനക്കാരുടെ വസതികളും പാടെ നശിച്ചു പോയി.  ധനുഷ്കോടിയുടെ സ്വപ്നങ്ങളും, സന്തോഷങ്ങളും എല്ലാം, എല്ലാം ആ ഒറ്റ രാത്രികൊണ്ട് മാറ്റിയെഴുതപ്പെട്ടു. ആ തിരസ്കൃത ഭൂമിയിൽ ജീവിതത്തിന്റെ പുൽനാമ്പുകൾ പിന്നീട് തളിർത്തില്ല.  ആ പ്രേത നഗരത്തിൽ പിന്നീടൊന്നും തന്നെ പ്രതീക്ഷയ്ക്കു വക നൽകുന്നതായി ഉയർന്നു വന്നതുമില്ല. കണ്ണെത്താദൂരത്തോളം അനന്തമായി പരന്നു കിടക്കുന്ന മണൽപ്പരപ്പ് മാത്രം. നഷ്ടപ്രതാപത്തിന്റെ സ്മാരകശിലകളെന്നോണം എങ്ങും നഷ്ടാവശിഷ്ടങ്ങൾ മാത്രം മണൽപ്പരപ്പിൽ ഉയർന്നു നിന്നു.  പിന്നീട് തമിഴ്നാട്  സർക്കാർ ‘മനുഷ്യവാസത്തിനു  അനുയോജ്യമല്ലാത്ത സ്ഥലം’ എന്ന് എഴുതിത്തള്ളിയപ്പോൾ ധനുഷ്‌കോടിയുടെ പതനം സമ്പൂർണ്ണമായി. സമുദ്രത്തിനും കടലിനും മധ്യേ, ധനുഷ്‌കോടി ഒരു കനൽനിലമായി ശാപഗ്രസ്ഥമാക്കപ്പെടുകയായിരുന്നു.  ശാപമോക്ഷത്തിന്‌ ഇനിയെത്ര നാൾഅതോ, അങ്ങിനെയൊന്ന് ഇനിയില്ലാതെ വരുമോ?

ഓർമ്മകളുടെ നിറം മങ്ങിയ കണ്ണാടിയിൽ ധനുഷ്കോടിയെന്ന കൊച്ചു പട്ടണം  അയാളുടെ ജീവിതത്തിൽനിന്ന് മെല്ലെ, മെല്ലെ വിസ്മൃതമാക്കപ്പെടുകയായിരുന്നു. തന്നെ  മരണത്തിൽനിന്നു കൈപിടിച്ചകറ്റിയ ആ പാട്ടിയും മരണമടഞ്ഞതോടെ അയാളുടെ അനാഥത്വം പൂർണമായി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഓർമ്മകളെ അടയാളപ്പടുത്താൻ ഒരു മേൽവിലാസത്തിന്റെയോ ഒരു തുണ്ടു ഭൂമിയുടെയോ ആവശ്യമില്ലല്ലോഹൃദയത്തിന്റെ ആഴങ്ങളിൽ അവയങ്ങിനെ കിടന്നു കൊള്ളും. ഏറ്റവും ഭദ്രമായി.   ജീവിത നൈരന്തര്യത്തിന്റെ ആശാപഥങ്ങളിൽ അയാളുടെ ജന്മം കർമ്മകാണ്ഡങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്ക്. ദിക്കറിയാതെയുള്ള യാത്ര.  ബസ്റ്റാന്റുകളും തീവണ്ടിയാപ്പീസുകളും അയാളുടെ അന്തിയുറക്കത്തിന് വേദിയായി. പിന്നിട്ട കനൽനിലങ്ങളിൽ വെന്തുപോയ കൗമാരവും യൗവ്വനവും. സ്വപ്‌നങ്ങൾ ചിതലരിച്ച യുവത്വവും. ചിരിക്കാൻ അയാൾ എന്നേ മറന്നു കഴിഞ്ഞിരുന്നു. സന്തോഷമെന്ന വികാരം അയാൾക്ക് അന്യമായി തീരുകയായിരുന്നു.

ഞാൻ വാച്ചിൽ നോക്കി. മണി നാലായിരിക്കുന്നു.  ഹോട്ടലിലെ തിരക്ക്‌ ഒഴിഞ്ഞിരിക്കുന്നു. അരുമൈപ്പെരുമാളിനു ഉച്ചഭക്ഷണം കഴിക്കേണ്ട നേരം.  ഇനിയും വൈകിയാൽ ആ പാവത്തിന് കഴിക്കാൻ ചിലപ്പോൾ ഒന്നും തന്നെ കിട്ടിയില്ലെന്നു വരും.

നീങ്ക പോയി ശാപ്പിടുങ്കോ"  ഞാൻ അയാളോട് പറഞ്ഞു.  

“എനക്ക് നിറഞ്ചിര്ക്കു അയ്യാ” അയാൾ സന്തോഷവാനായി കാണപ്പെട്ടു.  ഒരുപക്ഷെ മനസ്സു തുറന്നു ഒരാളോട് സംസാരിക്കാൻ സാധിച്ചത് കൊണ്ടാകാം.  ഒറ്റപ്പെടലിന്റെ വേദന മറക്കാൻ സാധിക്കുന്നത് അങ്ങനെയാണല്ലോനമ്മെ ശ്രവിക്കാൻ ഒരാളുണ്ടാവുക എന്നുവച്ചാൽ ഒരു ആശ്വാസം തന്നെയാണ്.

കാറ്റിൽ നാരകപ്പൂവിന്റെ സുഗന്ധം ഇടയ്ക്കിടെ കയറിവന്നു കൊണ്ടിരുന്നു.  ഓർമ്മകളുടെ സുഗന്ധം!  എനിക്ക് യാത്ര തുടരേണ്ടിയിരിക്കുന്നു.  ഇനിയും വൈകിയാൽ ശരിയാവില്ല.  നേരത്തേയെത്താമെന്നു സോഫിയയ്ക്കു വാക്കുകൊടുത്തിട്ടാണ് കാലത്തു പുറപ്പെട്ടതു തന്നെ.  തന്നെയുമല്ല, രാത്രി വണ്ടിയോടിക്കുന്നത് എനിക്കും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.  എതിരെ വരുന്ന ഒറ്റയൊരുത്തനും ഹെഡ് ലൈറ്റ് ഡിമ്മാക്കില്ല. ആരോട് പറയാൻ

ഞാൻ കാറിൽ കയറി സീറ്റബെൽറ്റ് ഇട്ടു.  ചില്ലു താഴ്ത്തി അരുമൈപ്പെരുമാളിനോട് യാത്ര പറയാൻ കൈവീശി. അയാളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി.  പാവം മനുഷ്യൻ.  സന്തോഷിക്കാൻ വലിയ കാരണങ്ങളൊന്നും വേണ്ടാത്തൊരാൾ.  അല്ലെങ്കിലും ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കലല്ലേ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ

കുറച്ചപ്പുറത്തായി നിൽക്കുന്ന വലിയ ഗുൽമോഹർ മരത്തിൻറെ ചില്ല കൾക്കിടയിലൂടെ ആകാശം ഒട്ടനവധി കഷണങ്ങളായി ചീന്തിയെറിയപ്പെട്ട വെള്ളക്കടലാസു പോലെ തോന്നിച്ചു.  ഞാൻ പതുക്കെ കാർ മുന്നോട്ടെടുത്തു.  ഹൈവേയിലേക്കു കയറിയതും കാറിനു വേഗത കൂട്ടി.  ഇടയ്ക്കു റിയർവ്യൂവിലൂടെ നോക്കുമ്പോഴും അയാൾ കൈയും വീശി അവിടെത്തന്നെ നിൽപ്പുണ്ട്.  ഒരു പൊട്ടു പോലെ.  ക്രമേണ അയാൾ കാഴ്ചയിൽനിന്ന് മറഞ്ഞു.  ഇനി അയാളെ എപ്പോഴെങ്കിലും കാണാൻ സാധിക്കുമോഅറിയില്ല.  ഇനിയൊരുപക്ഷേ കാണാൻ സാധിച്ചില്ലെന്നും വരാം. കാരണം, അയാൾക്ക് ജീവിതമെന്ന കനൽനിലങ്ങളിലൂടെ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടല്ലോ

Written by
ബൈജു തറയിൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo