Showing posts with label Divasam. Show all posts
Showing posts with label Divasam. Show all posts

ആ ദിവസം. - ഭാഗം - 7 Final Part

Image may contain: 1 person, smiling, hat

Part One to Six - Click here- https://www.nallezhuth.com/search/label/SaminiGirish
"അരുണിന്റെ കൂടെ ഉള്ളതാരാ..?"
ഐ സി യുവിന്റെ മുന്നിൽ പ്രാർത്ഥനയോടെ കാത്തിരുന്ന മാളവികയുടെ കാതുകളിൽ ആ ശബ്ദം വന്നു വീണു. ഒരു ഭയം അവളിൽ ഉടലെടുത്തെങ്കിലും അതിനെ വകവെക്കാതെ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ ഓടി ചെന്നു.
"അരുണിന് ബോധം തെളിഞ്ഞിട്ടുണ്ട്. കുഴപ്പം ഒന്നുമില്ല. കുടിക്കാൻ അല്പം കട്ടൻ ചായ കൊണ്ട് വന്നോളുട്ടോ..."
ഒരു വലിയ ദീർഘനിശ്വാസമാണ് അവളിൽ നിന്നും ആദ്യം പുറത്തേക്ക് വന്നത്. അതൊരു ആശ്വസിക്കലായിരുന്നു. അത്രനേരത്തെ പ്രാർത്ഥന ഫലംകണ്ടു. തന്റെ അരുണേട്ടന്റെ ജീവൻ കേടൊന്നും കൂടാതെ തിരിച്ചുകിട്ടിയിരിക്കുന്നു. വല്ലാത്ത സമാധാനം അവൾക്ക് തോന്നി.
"എനിക്കൊന്നു കാണാൻ പറ്റുമോ...?"
"ഇപ്പോഴോ...?"
"പ്ലീസ് സിസ്റ്റർ... ഒന്ന് കണ്ടോട്ടെ...?"
ദയനീയമായ അവളുടെ ചോദ്യം കേട്ടപ്പോൾ അവർക്ക് മനസ്സലിഞ്ഞു. അവളെമാത്രം അവർ അകത്തേക്ക് കടത്തിവിട്ടു. അരുണിന്റെ അച്ഛനും അമ്മയും മാളവികയുടെ അമ്മാവനുമെല്ലാം ആശ്വാസത്തോടെ പുറത്ത് തന്നെ നിന്നു.
അകത്തേക്ക് കടന്ന മാളവിക തളർന്നു കിടക്കുന്ന അരുണിനെയാണ് കണ്ടത്. അവൾക്ക് വല്ലാത്ത വിഷമം തോന്നി. എങ്കിലും വലിയൊരു ആപത്തൊഴിഞ്ഞു പോയതിൽ എന്തെന്നില്ലാത്ത സമാധാനവും. അവൾ മെല്ലെ അവനരികിലേക്ക് ചെന്നു. അപ്രതീക്ഷിതമായി മാളുവിനെ കണ്ട അരുൺ അത്ഭുതത്തോടെ നോക്കി.
"ഇരിപ്പുറക്കുന്നില്ല നിനക്ക് അല്ലെ..?"
നിറഞ്ഞ ചിരിയോടെ കളിയാക്കും പോലെ അവൻ ചോദിച്ചു. തിരിച്ചും ഒരു ചിരി സമ്മാനിക്കുവാൻ മാളവിക ശ്രമിച്ചു. പക്ഷെ കണ്ണുനീർ അനുസരണയില്ലാത്ത പുറത്തേക്ക് ഒഴുകി.
"കരയല്ലേ... എനിക്ക് കുഴപ്പമൊന്നുമില്ല.."
"വേദനയുണ്ടോ..?"
"ഇല്ല പെണ്ണെ... നീ സമാധാനമായിരിക്ക്.."
അവന്റെ വാക്കുകൾ അവൾക്ക് ഒരുപാട് ആശ്വാസം നൽകി.
"ആ ആൾക്ക് എങ്ങനെ ഉണ്ട്?"
ആകാംക്ഷയോടെ അവൻ ചോദിച്ചു.
"സെഡേഷൻ വിട്ടിട്ടില്ലെന്ന് തോന്നുന്നു. ഒന്നും പറഞ്ഞിട്ടില്ല.."
"ഹും.."
ആലോചനയോടെ അവൻ മൂളി. അവൾക്കും മനസ്സിൽ അല്പം ആശങ്ക നിറഞ്ഞു. എങ്കിലും പുറമെ കാണിക്കാതെ അവനെ നോക്കി ചിരിച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞിറങ്ങി.
******
ദീർഘമായ ഒരുറക്കത്തിൽ നിന്നും അയാൾ മെല്ലെ ഉണർന്നു. കണ്ണുതുറന്നെങ്കിലും അയാൾക്ക് പെട്ടെന്നൊന്നും സ്ഥലകാലബോധത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ഓർമ്മയിലേക്ക് വന്നു. ഐ സി യുവിനകത്തെ യന്ത്രങ്ങളുടെ ബന്ധനങ്ങളിലാണ് താനെന്ന് അയാൾ മെല്ലെ മനസ്സിലാക്കി. അയാൾ ചുറ്റും നോക്കി. അരികത്ത് ആരെയും കാണാൻ അയാൾക്കായില്ല. ചുറ്റിനും തുണികൊണ്ട് മറച്ചിരിക്കുന്നു. ആ മുറിക്കകത്ത് മറ്റാരൊക്കെയോ ഉണ്ടെന്നുള്ളത് അയാൾക്ക് മനസ്സിലായി.
തൊണ്ട വല്ലാതെ വരളുന്നു. അല്പം വെള്ളം കുടിക്കണമെന്ന് അയാൾക്ക് തോന്നി. പക്ഷെ അയാൾ ചോദിച്ചില്ല. അൽപനേരം കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്നു.
"ഉണർന്നോ...? എങ്ങിനെയുണ്ട്? അസ്വസ്ഥത ഒന്നുമില്ലല്ലോ..?"
പുഞ്ചിരിയോടെ ആ പെൺകുട്ടി അയാളോട് ചോദിച്ചു. അവളുടെ മുഖഭാവത്തിൽ നിന്നും ഒരമ്മയെപ്പോലെ വാത്സല്യമാണ് അയാൾക്ക് കാണാൻ കഴിഞ്ഞത്. അതയാൾക്ക് വല്ലാത്ത ആശ്വാസം നൽകി.
"ഇല്ല..."
ചിരിച്ചുകൊണ്ട് അവൾ ആശ്വസിപ്പിക്കുംപോലെ നെറ്റിയിൽ കൈവച്ചു. ആ നിമിഷത്തിൽ എന്തെന്നില്ലാത്ത സമാധാനം ആസ്വദിക്കുംപോലെ അയാൾക്ക് തോന്നി.
"അവൻ... അരുൺ... അവനു കുഴപ്പമൊന്നും ഇല്ലല്ലോ....?"
"ഹേയ്... ഇല്ല. ഇപ്പൊ കുഴപ്പം ഒന്നുമില്ല. ഉടനെ റൂമിലേക്ക് മാറ്റും."
അയാൾക്ക് തെല്ലൊരാശ്വാസം തോന്നി.
"എനിക്ക്... എന്റെ മോളെ ഒന്ന് കാണണം."
"ഇപ്പോഴോ...? പിന്നെ കണ്ടാൽ പോരെ...?"
"പോരാ... എനിക്കൊന്നു കാണണം. മാളവിക. അതാ പേര്. അവൾ പുറത്തുണ്ടാകും."
"ഞാൻ ഡോക്ടറോട് ചോദിക്കട്ടെ കേട്ടോ.."
അയാൾ മെല്ലെ തലയനക്കി. മകളെയും പ്രതീക്ഷിച്ചുകൊണ്ട് അയാൾ കണ്ണുകളടച്ചു കിടന്നു.
******
ഐ സി യുവിന്റെ വാതിൽ ഒരിക്കൽ കൂടി തുറക്കപ്പെട്ടു. അതിനു മുന്നിൽ പ്രാർത്ഥനയോടെ ഇരുന്നിരുന്ന ഓരോരുത്തരും പ്രതീക്ഷയോടെ ആ വാതിലിനു നേരെ നോക്കി.
"മോഹനന്റെ കൂടെ ഉള്ളതാരാ...?"
രാജശേഖരൻ ധൃതിയിൽ നഴ്സിനടുത്തേക്ക് ചെന്നു.
"അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടുണ്ട്. മകളെ കാണണം എന്ന് പറയുന്നു. മകൾക്ക് മാത്രം കേറി കാണാം."
രാജശേഖരൻ ഒരു നിമിഷം ആശങ്കയിലായി. അയാൾ തിരിഞ്ഞ് മാളുവിനെ നോക്കി. അരുണിനെ കണ്ട് വന്ന സമാധാനത്തിൽ ആണവൾ. വൃക്കക്ക് തകരാറ് സംഭവിച്ച് മരണക്കിടക്കയിൽ കിടന്ന ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ മുഖത്ത് കാണാം. പക്ഷെ ഭർത്താവിന്റെ ജീവൻ തിരിച്ച് നൽകാൻ കാരണക്കാരൻ ആയത് സ്വന്തം അച്ഛനാണെന്നത് അവൾക്കിപ്പോഴും അറിയില്ല. അറിയേണ്ടെന്നത് മോഹനന്റെ തന്നെ തീരുമാനം ആയിരുന്നു. വിവാഹം കഴിഞ്ഞ് സ്വസ്ഥമായി ജീവിക്കുന്ന മകളുടെ ജീവിതത്തിൽ ജയില്പുള്ളിയായ അച്ഛന്റെ കഴിഞ്ഞ കഥ ഒരു ഭീഷണിയാകരുതെന്ന് അയാൾ തന്നെ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മോഹനൻ തന്റെ മകളെ കാണണം എന്ന് പറയുന്നു. എന്ത് ചെയ്യണം എന്നറിയാതെ അയാൾ ആകെ വിഷമിച്ചു.അവളോട് സത്യം തുറന്നു പറഞ്ഞെങ്കിലോ... തല്ക്കാലം അയാൾ മകളെ കാണട്ടെ. എന്നിട്ടാവാം എന്ന് നിശ്ചയിച്ച് രാജശേഖരൻ മാളവികയുടെ അടുത്തേക്ക് നടന്നു.
******
നഴ്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെ മാളവിക മെല്ലെ അകത്തേക്ക് കടന്നു. നേരത്തെ അരുണേട്ടനെ കണ്ട അതേപോലെ തന്നെ കിടത്തിയിരിക്കുകയാണ് ഇദ്ദേഹത്തെയും. ചുറ്റിനും വച്ചിരിക്കുന്ന യന്ത്രങ്ങളുടെ വള്ളികൾ ശരീരത്തിൽ അങ്ങിങ്ങ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. നെഞ്ചുവരെ പുതപ്പിച്ചിട്ടുണ്ട്. അവൾ മെല്ലെ അടുത്തേക്ക് ചെന്നു.
കണ്ണുകളടച്ച് കിടക്കുകയാണ് അദ്ദേഹം.തന്റെ അരുണേട്ടന്റെ ജീവൻ രക്ഷിച്ച ആളാണ് കിടക്കുന്നത്. അമ്മാവന്റെ കൂട്ടുകാരൻ. ഒന്നോ രണ്ടോ തവണയേ കണ്ടുള്ളൂവെങ്കിലും ഇദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളതെന്ന് അവളോർത്തു. തന്റെ ജീവിതം തന്നെ തിരിച്ച് തന്ന ആളാണ് ഇത്. അവൾ നന്ദിയോടെ നോക്കി.
ഓപ്പറേഷൻ സമയത്തും അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരെയും കണ്ടില്ല. അമ്മാവനാണ് എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്നത്. ആരും ഇല്ലാത്ത ആളാണെന്നാണ് അമ്മാവൻ പറഞ്ഞത്. മാളുവിന് സഹതാപം തോന്നി. പക്ഷെ എന്തുകൊണ്ടാണ് തന്നെ കാണണം എന്ന് പറഞ്ഞത് എന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
മാളുവിന്റെ സാമീപ്യം തിരിച്ചറിഞ്ഞിട്ടെന്ന പോലെ മോഹനൻ മെല്ലെ കണ്ണുകൾ തുറന്നു. മാളു ചിരിയോടെ അദ്ദേഹത്തെ നോക്കി. അവളുടെ നോട്ടത്തിൽ നന്ദിയും സ്നേഹവും കടപ്പാടും എല്ലാം ഉണ്ടായിരുന്നു. പക്ഷെ അയാൾക്ക് തിരിച്ച് കൊടുക്കാൻ മനസ്സ് നിറഞ്ഞ വാത്സല്യവും അനുഗ്രഹവും മാത്രമേ ഉണ്ടായുള്ളൂ.
മാളുവിന് എന്ത് പറയണം എന്നറിയാതെ ഒരല്പം ആശങ്കയുണ്ടായി. എങ്കിലും അവൾ ചോദിച്ചു.
"ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ?"
അയാൾക്ക് മറുപടിയൊന്നും പറയാനായില്ല. കണ്ണുനീർ നിറഞ്ഞ് അയാളുടെ കാഴ്ചകൾ മറഞ്ഞു തുടങ്ങിയിരുന്നു. അയാൾ കരയുകയാണെന്നു മനസ്സിലായപ്പോൾ മാളുവിന് വല്ലാത്ത വിഷമം തോന്നി. ഒരല്പം ആശങ്കയും.
"മോളെ..."
വിറയാർന്ന ശബ്ദത്തിൽ അയാൾ അവളെ വിളിച്ചു. ആ വിളി മാളു തന്റെ ഹൃദയം കൊണ്ടാണ് കേട്ടത്. അവളുടെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിൽ തന്നെ ആ നിമിഷം ഉണ്ടായി.
"അച്ഛന്റെ പൊന്നുമോളെ..."
മാളുവിന്റെ മുഖം വല്ലാതെ വികസിച്ചു. ഒരു നിമിഷം അവൾ ഏതൊക്കെയോ ലോകത്ത് പോയി തിരികെ വന്നു. നിന്ന നിൽപ്പിൽ നിന്നും ഒന്ന് ചലിക്കുവാൻ പോലുമാകാതെ അവൾ തരിച്ചു നിന്നു. പക്ഷെ ആ വിളി അപ്പോഴും അവളുടെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു.
"അച്ഛന്റെ കുട്ടി അച്ഛാ.. എന്നൊന്ന് വിളിക്ക് മോളെ..."
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതി ദയനീയമായ ആ ചോദ്യം അവളെ വല്ലാതെ ഉലച്ചു. അവൾ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ വിളിച്ചു.
"അച്ഛാ.."
ആ ശബ്ദം അയാളുടെ കാതുകൾക്ക് ഏറ്റവും മധുരമുള്ളതായിരുന്നു. ഈ ജന്മത്തിലെ സകലപാപങ്ങളിൽ നിന്നും ആ നിമിഷം മുക്തനായതുപോലെ അയാൾക്ക് തോന്നി. തന്നിൽ നിന്നും ഒരു വലിയ ഭാരം ഇറങ്ങിയതുപോലെ. കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
അവൾ പിന്നെയും വിളിച്ചു. ഇത്രയും കാലം കാത്തുവച്ച സ്നേഹവും സങ്കടവും പരിഭവവും എല്ലാം കലർന്ന വിളി. പിന്നെയും പിന്നെയും അവൾ വിളിച്ചു. നിർത്താതെയുള്ള വിളികൾ. പക്ഷെ തിരികെ മോളെ.. എന്ന് വിളിക്കാൻ അയാൾക്കായില്ല.
തുറന്നിരിക്കുന്ന കണ്ണുകളിൽ മകളെ കൊതിതീരുവോളം നോക്കിക്കൊണ്ട് അയാൾ അടുത്ത യാത്ര ആരംഭിച്ചിരുന്നു. തന്റെ പ്രിയതമയുടെ അടുത്തേക്കുള്ള യാത്ര...
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-

ആ ദിവസം.- ഭാഗം - 6

Image may contain: 1 person, smiling, hat

Please check here for all previous parts :
https://www.nallezhuth.com/search/label/SaminiGirish

കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ജയശ്രീ അടുക്കളയിൽ നിന്നും ധൃതിയിൽ ഉമ്മറത്തേക്ക് വന്നു.
"ആരാ...?"
അപരിചിതനായ ആളെ കണ്ട് അവൾ സംശയത്തോടെ ചോദിച്ചു. അയാൾ അവളെ സൂക്ഷിച്ചു നോക്കി. പിന്നെ മെല്ലെ പുഞ്ചിരിച്ചു.
"രാജൻ ഇല്ലേ..?"
"ഇവിടില്ലല്ലോ പുറത്ത് പോയിരിക്കുകയാ..."
"ഞാൻ കാത്തിരിക്കാം. കണ്ടിട്ടേ പോകുന്നുള്ളൂ."
പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. ശേഷം അയാൾ ആ പടിക്കെട്ടിൽ തന്നെ ഇരുന്നു. ജയശ്രീക്ക് ആകെ അസ്വസ്ഥത തോന്നി. അല്പം മുഷിഞ്ഞു ചുളുങ്ങിയ വസ്ത്രത്തോടെയുള്ള അയാളെ അവൾക്ക് ഇഷ്ടപ്പെട്ടില്ല. അല്പം ഭയവും തോന്നാതെ ഇരുന്നില്ല. ദേഷ്യത്തോടെ പ്രതികരിക്കാൻ തുടങ്ങിയ അവൾ പെട്ടെന്നാണ് അയാളുടെ കൈയിലെ കവർ ശ്രദ്ധിച്ചത്. അതിൽ വല്ല മാരക ആയുധങ്ങളും കാണുമോ എന്ന ഭയം തോന്നിയതുകൊണ്ട് അവൾ സൗമ്യമായി തന്നെ ചോദിച്ചു.
"ആരാന്ന് മനസ്സിലായില്ല."
"എന്നെ അറിയില്ല."
മുഖത്തേക്ക് നോക്കാതെ അകലെ എവിടെയോ ദൃഷ്ടിപായിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു. അവൾക്ക് ഭയം അധികരിച്ചു.
"രാജൻ വരാൻ താമസിക്കുമോ..?"
"അറിയില്ല. ചിലപ്പോൾ..."
"ഹ്മ്..."
അയാൾ മറ്റൊന്നും ചോദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആശങ്കയിലായി. അകത്തുപോയി രാജേട്ടനെ ഫോൺ ചെയ്യാൻ അവൾ നിശ്ചയിച്ചു. പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്കൂട്ടർ പടികടന്നു വന്നു.
രാജശേഖരനെ കണ്ട മാത്രയിൽ അയാൾ എഴുന്നേറ്റ് നിന്നു. ഒരു വിജയിയെ പോലെ അയാളുടെ മുഖം പ്രകാശിച്ചു. വണ്ടി ഒതുക്കിയിട്ട് രാജൻ മെല്ലെ ഉമ്മറത്തേക്ക് വന്നു. സംശയത്തോടെ അയാൾ ആഗതനെ നോക്കി.
"രാജാ..."
അടുത്ത നിമിഷം രാജന്റെ മുഖം വല്ലാതെയായി. അല്പം ദേഷ്യത്തോടെ അയാൾ മുഖം തിരിച്ചു. അയാളെ ഗൗനിക്കാതെ അകത്തേക്ക് പോകാൻ തുടങ്ങിയ രാജശേഖരനെ അയാൾ ഒരിക്കൽ കൂടി വിളിച്ചു.
"രാജാ.. ഞാൻ.."
"വേണ്ട... വന്നതെന്തിനാണെന്ന് എനിക്ക് നന്നായറിയാം. തിരിച്ച് പൊയ്ക്കോ. അതാ നല്ലത്."
അയാൾ ദുഃഖത്തോടെ നിന്നു. കാര്യമറിയാതെ ജയശ്രീ രണ്ടുപേരെയും മാറി
മാറി നോക്കി.
"അങ്ങനെ പറയരുത്. ഒരുപാട് അലഞ്ഞിട്ടാണ് ഈ വരവ്. അന്വേഷിച്ച് തളർന്നു തുടങ്ങിയതാണ്. അപ്പോഴാണ് നിന്നെ കണ്ടത്. അമ്പലനടയിൽ വച്ച്. ഓടി വരുമ്പോഴേക്കും നീ പോയിക്കഴിഞ്ഞിരുന്നു. പിന്നെയും കുറെ അന്വേഷിക്കേണ്ടി വന്നു ഈ വീട് കണ്ടുപിടിക്കാൻ."
"എന്തിനാ അന്വേഷിച്ചത്? നിന്നെ ഇനി ഇവിടെ ആർക്കും കാണണ്ട. പൊയ്ക്കോ."
"പോകാം. നിന്നെ ബുദ്ധിമുട്ടിക്കാനല്ല വന്നത്. പക്ഷെ അതിനുമുൻപ് എന്റെ മോളെ..."
"വേണ്ട മോഹനാ... നീ വന്നത് പോലെ പൊയ്ക്കോ. അതാ നല്ലത്. ഒന്നും ഓർക്കാതെ ഓരോന്ന് ചെയ്ത് കൂട്ടിയിട്ട് ഇനി മോളെ അന്വേഷിച്ചിട്ട് കാര്യമില്ല."
"എന്റെ മോളെ ഒന്ന് കാണുകയെങ്കിലും ചെയ്യാതെ ഞാൻ പോകില്ല."
"നിന്റെ മോളെ നീ കാണില്ല. അവൾക്ക് ഇങ്ങനൊരു അച്ഛനുണ്ടെന്ന് ഇന്ന് വരെ അവൾക്കറിയില്ല. ഇനിയത് അറിയുകയും വേണ്ട. അവളുടെയും കൂടി ജീവിതം നശിപ്പിക്കാതെ നീ പോകണം. പോയെ തീരൂ.."
കർക്കശമായി അയാൾ പറഞ്ഞു നിർത്തി. ചങ്കു തകരുന്ന വേദനയോടെ മോഹനൻ കരഞ്ഞു. മറുത്തെന്തെങ്കിലും പറയാൻ അയാൾക്ക് നാവ് പൊന്തിയില്ല. കണ്ണുനീർ കവിളിലെ നനച്ച് താഴോട്ടൊഴുകി.
മുഖം തിരിച്ച് പോകാൻ തുടങ്ങിയ രാജന് അയാളുടെ കണ്ണുനീർ ഒരു വേദനയായി. ജയശ്രീയും ഇതിനോടകം ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അലിവോടെ അവൾ അയാളെ നോക്കി. അയാൾ അപ്പോഴും വിങ്ങിപ്പൊട്ടി കരയുകയായിരുന്നു. ആ കണ്ണുനീർ മനഃസാക്ഷിയുള്ള ആരെയും നോവിക്കുന്നതായിരുന്നു. രാജൻ മെല്ലെ അയാളുടെ അടുത്തെത്തി. പിന്നെ ആ തോളിൽ കൈവച്ചു. ഒരു കൈത്താങ്ങ് കിട്ടിയതുപോലെ അയാൾ രാജനെ കെട്ടിപ്പിടിച്ചു കരഞ്ഞു. രാജനും അയാളോട് ക്ഷമിച്ചു കഴിഞ്ഞിരുന്നു.
പെയ്തൊഴിയും പോലെ മോഹനൻ ഏറെ നേരം കരഞ്ഞുകൊണ്ടേ ഇരുന്നു. ഒരു കരച്ചിലിൽ തീരുന്നതായിരുന്നില്ല ആ സങ്കടങ്ങൾ. വർഷങ്ങളുടെ നോവുകൾ അയാൾക്കുള്ളിൽ കനലുപോലെ എരിഞ്ഞുകൊണ്ടിരുന്നു.
"മോഹനാ... നീ ഇങ്ങനെ കരഞ്ഞിട്ട് എന്താ... എല്ലാം കഴിഞ്ഞില്ലേ...?"
സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ തേങ്ങലോടെ പറഞ്ഞു.
"ഉവ്വ്. എല്ലാം എന്റെ കൈവിട്ടു പോയി. ഇനിയൊന്നും എനിക്ക് തിരിച്ച് പിടിക്കാൻ കഴിയില്ല."
"ഹ്മ്..."
"ഇനിയൊരൊറ്റ ചിന്തയെ ഉള്ളു. എന്റെ മോള്... അവളെ ഒന്ന് കാണണം. അത്ര മാത്രം."
"അത്... അതത്ര എളുപ്പമല്ല മോഹനാ... ഞാൻ നേരത്തെ പറഞ്ഞത് വെറുതെയല്ല. പഴയ സംഭവങ്ങളൊന്നും അവൾക്കറിയില്ല. അമ്മ മരിച്ചു പോയെന്നും അച്ഛൻ ഉപേക്ഷിച്ചു പോയെന്നുമാണ് ഞങ്ങൾ അവളെ വിശ്വസിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും അത്രയേ അറിയൂ.."
അയാൾ വേദനയോടെ രാജനെ നോക്കി.
"അതല്ലാതെ മറ്റുവഴികളൊന്നും ഞാൻ കണ്ടില്ലടോ... അച്ഛൻ ജയിലിൽ ആണെന്ന് പറയുന്നതിലും ഭേദം അതാണെന്ന് തോന്നി."
തലകുനിച്ചിരിക്കാനല്ലാതെ അയാൾക്ക് ഒന്നും മിണ്ടാനായില്ല.
"നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. അവളുടെ ജീവിതം കൂടി നശിച്ചുപോകാതിരിക്കാൻ അതെ നിവൃത്തിയുണ്ടായുള്ളു. ഇന്ന് വരെ ആ സത്യങ്ങൾ ആർക്കും അറിയില്ല. ഇനിയത് അറിയിച്ചാൽ ഇപ്പോഴുള്ള സ്വസ്ഥത കൂടി തകരും. മോൾടെ ജീവിതം തന്നെ ചിലപ്പോ ഇല്ലാതാകും. അല്ലാതെ തന്നെ വലിയൊരു ദുരന്തമാ അവളുടെ ജീവിതത്തിൽ ഇപ്പോൾ വന്നിരിക്കുന്നത്. പരീക്ഷങ്ങളുടെ നടുക്കാണ് ഇപ്പോളവൾ. ഇനി നീ കൂടി അതിനിടയിൽ..."
ഉള്ളിൽ നിറഞ്ഞ ഭയത്തോടെ, വല്ലാത്ത ആശങ്കയോടെ അയാൾ രാജനെ നോക്കി.
"എന്താ.. ? എന്താ എന്റെ മോൾക്ക്...?"
ഉള്ളിൽ നിറഞ്ഞ ആധിയോടെയായിരുന്നു ആ ചോദ്യം. പിടക്കുന്ന ഹൃദയത്തോടെ അയാൾ രണ്ടുപേരെയും മാറി മാറി നോക്കി. നിരാശയും സഹതാപവും കലർന്ന നോട്ടമാണ് അയാൾക്ക് മറുപടിയായി കിട്ടിയത്. വല്ലാതെ ഭീതിയോടെ അയാൾ അവരെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"എന്റെ മോളെവിടെ രാജാ...?"
"അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലാ... മാളുവിനെ കോളേജിൽ പഠിപ്പിച്ചിരുന്ന സാർ ആയിരുന്നു അവൻ. പഠിപ്പ് കഴിഞ്ഞപ്പോൾ അവൻ വീട്ടുകാരെയും കൂട്ടി ഇവിടെ വന്നു കല്യാണം ആലോചിച്ചു. നല്ല കുടുംബവും ആൾക്കാരും ഒക്കെ ആയതുകൊണ്ട് ഞാൻ പഴയ കാര്യങ്ങൾ ഒന്നും അവരോട് പറഞ്ഞില്ല. കല്യാണം ഭംഗിയായി നടന്നു. അവൾക്ക് അവിടെ സുഖവുമായിരുന്നു. പക്ഷെ ഇപ്പൊ..."
"എന്താ...? എന്താ പ്രശ്നം...?"
"പ്രശ്നം... അവനു ചെറിയൊരു അസുഖം. ചെറുതല്ല അല്പം വലുത് തന്നെയാണ്. ഇപ്പൊ ആശുപത്രിയിലാണ്. അവളുടെ ജീവിതം എന്താവും എന്ന് ഇപ്പൊ ഒരുറപ്പില്ലാത്ത അവസ്ഥയിലാ... അതിനിടയിൽ നിന്നെ അച്ഛനാണെന്നു പറഞ്ഞ് അവർക്ക് മുൻപിൽ നിർത്തിയാൽ ശരിയാവില്ല മോഹനാ..."
രാജന്റെ വാക്കുകൾ അയാൾക്ക് ഹൃദയത്തിൽ തറക്കുന്ന കൂരമ്പുകൾ പോലെയാണ് തോന്നിയത്. തന്റെ ജീവിതം ഇങ്ങനെയൊക്കെയായതിൽ അയാൾക്ക് വല്ലാത്ത വേദന തോന്നി. ഇപ്പോൾ മകളുടെ ജീവിതവും നാശത്തിലേക്ക് അടുക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അയാൾ ഇരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

Check this page after one hour---- Part Seven, final part will be online
https://www.nallezhuth.com/search/label/SaminiGirish

ആ ദിവസം - ഭാഗം - 5

Image may contain: 1 person, smiling, hat

For all previous parts :
https://www.nallezhuth.com/search/label/SaminiGirish

മരണത്തിന്റെ പടിവാതിലുകൾ ചവിട്ടിക്കയറാൻ ധൃതിയോടെ അയാൾ നടന്നു. എല്ലാം ഒരു നിമിഷംകൊണ്ട് അവസാനിക്കണം. ഈ നശിച്ച ജീവിതം, ഒന്നും നേടാൻ കഴിയാതെ പോയ ഈ നരക ജീവിതം ഇവിടംകൊണ്ട് അവസാനിക്കണം. തീവണ്ടിയുടെ നീണ്ട അലർച്ചയിൽ തന്റെ നിലവിളി ആരും കേൾക്കാതെ അലിഞ്ഞു പോകണം. നിശ്ചയദാർഢ്യത്തോടെ അയാൾ മുന്നോട്ട് നടന്നു.
റെയിൽവെ പ്ലാറ്റ്ഫോമിൽ അയാൾ പലകുറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. തന്റെ മരണത്തിന് പറ്റിയ സ്ഥലം തിരയുകയായിരുന്നു അയാൾ. പക്ഷെ പകൽനേരമായിരുന്നതിൽ ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. രാത്രിയാണ് അനുയോജ്യമായ സമയം എന്നയാൾക്ക് തോന്നി. കാത്തിരിക്കാൻ അയാൾ നിർബന്ധിതനായി. പടിഞ്ഞാറേക്ക് സഞ്ചരിക്കുന്ന സൂര്യനെ അയാൾ നോക്കി. തന്റെ സമയം അടുക്കുന്നു. അയാൾ ക്ഷമയോടെ കാത്തിരുന്നു.
വരുന്നതും പോകുന്നതുമായ തീവണ്ടികൾ നോക്കി അയാൾ ഇരുന്നു. ഇടക്കെപ്പോഴോ താനിരിക്കുന്ന ബെഞ്ചിന്റെ അറ്റത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അയാൾ അവളെ നോക്കി. തന്റെ മകളുടെ പ്രായമുണ്ടായിരിക്കണം. വാത്സല്യത്തോടെ അവളെ അയാൾ നോക്കിക്കൊണ്ടിരുന്നു. ആ നോട്ടത്തിൽ അലോസരം തോന്നിയ പെൺകുട്ടി അവിടെനിന്നും എഴുന്നേറ്റ് മറ്റൊരു ബെഞ്ചിലേക്ക് ഇരുന്നു.
അയാൾക്ക് ചിരി വന്നു. സ്വയം പരിഹസിച്ചുള്ള ചിരി. അത് തന്റെ മകളാണെങ്കിൽ പോലും തിരിച്ചറിയാൻ കഴിയില്ല. അത്രക്കും ഭാഗ്യദോഷിയാണ് താൻ. അയാൾക്കുള്ളിൽ തന്റെ പ്രിയതമയുടെ മുഖം തെളിഞ്ഞു വന്നു. ഓർമ്മകളിൽ പഴയകാലം ഒരു ചലച്ചിത്രം പോലെ മിന്നിമറഞ്ഞു.
******
സാമ്പത്തികമായി അല്പം ഉയർന്ന ഒരു തറവാട്ടിലെ സന്തതിയായിരുന്നു താൻ. എപ്പോഴും കുടുംബ മഹിമയും തറവാടിത്തവും മാത്രം പറയുന്ന അച്ഛൻ. മനുഷ്യത്വം എന്നതിനേക്കാൾ അന്തസ്സും അഭിമാനവും ഒക്കെയായിരുന്നു അദ്ദേഹത്തിന് പ്രാധാന്യം. പക്ഷെ അമ്മ നേരെ തിരിച്ചായിരുന്നു. അമ്മയെപ്പോലെ ആയിരുന്നു താനും. എല്ലാവരോടും സ്നേഹം മാത്രം. പക്ഷെ പെണ്ണായി പിറന്നു പോയതുകൊണ്ട് അച്ഛനെ ഭയന്ന് ജീവിക്കാൻ മാത്രമേ അമ്മ എന്നും ശ്രമിച്ചിട്ടുള്ളു. ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരാൻ അമ്മക്ക് കഴിയുമായിരുന്നില്ല.
കോളേജിൽ ഉറ്റചങ്ങാതിയായിരുന്നു രാജശേഖരൻ. എന്തിനും ഏതിനും ഒറ്റക്കെട്ടായിരുന്നു രണ്ടുപേരും. കൂട്ടുകാരൻ എന്നതിലുപരി സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിച്ചു. ഒരു ഉത്സവത്തിന് രാജന്റെ വീട്ടിൽ വിരുന്നിനു പോയപ്പോഴാണ് രാജിയെ ആദ്യമായി കാണുന്നത്. രജനി എന്ന് പേരുള്ള രാജി. കൂട്ടുകാരന്റെ പെങ്ങളെ മറ്റൊരു കണ്ണോടെയും കാണരുതെന്ന് മനസ്സ് വിലക്കിയെങ്കിലും അവളൊരു സ്വപ്നമായി നെഞ്ചിൽ കൂടുകൂട്ടുകയായിരുന്നു.
പലപ്പോഴായി അവന്റെ വീട്ടിലേക്കുള്ള യാത്രകൾ അവളെ കാണാൻ വേണ്ടി മാത്രമുള്ളതായി. അവളും അടുപ്പത്തോടെ പെരുമാറാൻ തുടങ്ങിയപ്പോൾ പറ്റിയ അവസരത്തിൽ അവളോട് മനസ്സ് തുറന്നു. നിറഞ്ഞ ചിരിയായിരുന്നു മറുപടി. അതിന്നും മനസ്സിനുള്ളിൽ തെളിഞ്ഞ് കാണാം. അവളെ താനൊരുപാട് സ്നേഹിച്ചു. ഒരുപാടൊരുപാട്...
രാജിക്ക് തുടരെ തുടരെ വിവാഹാലോചനകൾ വരാൻ തുടങ്ങിയപ്പോൾ ആധിയായിരുന്നു മനസ്സിൽ. അവളെ പിരിയുക എന്നത് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. ഒടുവിൽ രാജനോട് തന്റെ ഇഷ്ടം അവതരിപ്പിച്ചു. അച്ഛനില്ലാത്തതിനാൽ അവനായിരുന്നു കുടുംബത്തിലെ കാരണവർ. ആദ്യമൊക്കെ അവൻ ശക്തമായി എതിർത്തു. പിന്തിരിപ്പിക്കാൻ രണ്ടുപേരെയും ശ്രമിച്ചു. പക്ഷെ അവളും ഞാനും ആത്മാർത്ഥമായി സ്നേഹിക്കുന്നതുകൊണ്ട് പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവൻ മൗനസമ്മതം നൽകി.
വിവാഹക്കാര്യം അമ്മക്ക് എതിർപ്പില്ലാത്ത കാര്യം ആയിരുന്നു. എന്റെ ഇഷ്ടത്തിനപ്പുറം അമ്മക്ക് ഒന്നുമില്ലായിരുന്നു. പക്ഷെ, അച്ഛന് ജാതിയും പണവും തറവാടും ഒക്കെ പ്രശ്നമായി. രാജിയെ അംഗീകരിക്കാൻ അദ്ദേഹം ഒരുവിധത്തിലും തയ്യാറായില്ല. അവളെ മറക്കാൻ കഴിയില്ല എന്നതുകൊണ്ട് ഞാൻ രാജന്റെ സഹായത്തോടെ അവളെ രെജിസ്റ്റർ വിവാഹം കഴിച്ചു.
അമ്മയുടെ നിർബന്ധപ്രകാരമാണ് വീടിനടുത്ത് തന്നെ ഒരു വാടക വീടെടുത്ത് താമസമാക്കിയത്. അമ്മക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. രണ്ടുമാസങ്ങൾക്കപ്പുറം അവൾ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അറിയിക്കാൻ വീട്ടിലേക്ക് പോയപ്പോൾ തന്നെ അച്ഛനെന്നെ ആട്ടിയിറക്കി. എങ്കിലും ഞാനും അവളും അച്ഛനില്ലാത്ത നേരങ്ങളിൽ അമ്മയെ കാണുവാൻ പോകാറുണ്ടായിരുന്നു.
മാസങ്ങൾ കടന്നു പോയി. രാജിക്ക് പ്രസവത്തിന്റെ സമയം ഏതാണ്ടടുത്തു. അവളെ പ്രസവത്തിനു വീട്ടിലേക്ക് പറഞ്ഞയക്കാൻ എനിക്ക് തോന്നിയില്ല. എന്നെ തനിച്ചാക്കി പോകാൻ അവൾക്കും. രാജിയുടെ അമ്മ ഞങ്ങളുടെ കൂടെ വന്നു നിന്നു. ആ ആശ്വാസത്തിൽ പ്രസവസമയം അടുത്തിട്ടും ഞാൻ ജോലിക്ക് പോയിരുന്നു.
അങ്ങനെ ഒരു ദിവസത്തിലാണ് ആ ദുരന്തം സംഭവിച്ചത്. എന്റെ ജീവിതത്തിൽ സന്തോഷവും ദുഃഖവും കോപവും ഒക്കെ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ ദിവസം. അമ്മയെ കാണാൻ അച്ഛനില്ലാത്ത തക്കം നോക്കി അവൾ വീട്ടിലേക്ക് പോയി. പക്ഷെ അപ്രതീക്ഷിതമായി അച്ഛൻ തിരികെയെത്തി. വീട്ടിൽ അവളെ കണ്ടതും അയാൾ വല്ലാതെ ക്രുദ്ധനായി. കൈയിൽ കിട്ടിയ വാക്കത്തിയുമായി അയാൾ എന്റെ രാജിയെ...
ആ നിമിഷം അവൾ അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ആരൊക്കെയോ ചേർന്ന് അവളെ ആശുപത്രിയിൽ എത്തിച്ചു. അവളെ രക്ഷിക്കാനായില്ലെങ്കിലും എന്റെ മോളെ രക്ഷിച്ചെടുത്തു.
മോളെ കാണുന്നതിന് മുൻപ് എന്റെ രാജിയുടെ രക്തത്തിന് പകരം ചോദിക്കണം എന്നെനിക്ക് തോന്നി. ഒരു നിമിഷം പോലും വൈകാതെ ഞാൻ അയാളുടെ അടുക്കലേക്ക് ചെന്നു. പോലീസുകാർ കൊണ്ടുപോകുന്നതിന് മുൻപ് അവളനുഭവിച്ച വേദന എന്താണെന്ന് ഞാൻ അയാൾക്ക് മനസ്സിലാക്കി കൊടുത്തു. ശ്വാസത്തിനായി അയാൾ പിടയുന്നത് ഞാൻ ആത്മനിർവൃതിയോടെ കണ്ടു നിന്നു.
രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചില്ല. മരുമകളെ കൊന്ന കേസിൽ അയാൾ ജയിലിൽ പോകുന്നതിന് പകരം അച്ഛനെ കൊന്ന കുറ്റത്തിന് ഞാൻ ജയിലിൽ പോയി. ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. അവസാനമായി രാജിയെ ഒന്നുകാണുവാൻ പോലും ഞാൻ പോയില്ല. ജീവനില്ലാത്ത അവളുടെ മുഖം കാണുവാൻ എനിക്കാവില്ലായിരുന്നു.
എനിക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടായില്ല. ആരും എന്നെ അന്വേഷിച്ച് വന്നില്ല. ഒരു മകൾ ജനിച്ചുവെന്ന് മാത്രം അറിഞ്ഞു. അവളെ ഒന്ന് കാണുവാൻ മനസ്സ് കൊതിച്ചു. പക്ഷെ അതിനും ഭാഗ്യം ഉണ്ടായില്ല. ജീവിതം ആ തടവറക്കുള്ളിൽ അവസാനിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് എങ്ങനെയൊക്കെയോ ശിക്ഷയിൽ ഇളവ് ചെയ്ത് കിട്ടുന്നത്. എന്റെ പൊന്നോമനയെ ഒരിക്കലെങ്കിലും ഒന്ന് കാണുക എന്ന ഒറ്റ ഉദ്ദേശ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.
വലിയ ശബ്ദത്തോടെ ഒരു തീവണ്ടി കടന്നു പോയപ്പോൾ അയാൾ ഓർമ്മകളിൽ നിന്നും ഉണർന്നു. ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു. തന്റെ സമയം ആയിരിക്കുന്നു. പക്ഷെ എന്തുകൊണ്ടോ അയാൾക്കതിനായില്ല. എന്തോ ചെയ്യാൻ ബാക്കിയുള്ളതുപോലെ അയാൾക്ക് തോന്നി. എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ തിരിഞ്ഞു നടന്നു.
******
ജനലിനപ്പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ട്. നല്ല തണുപ്പുള്ള അന്തരീക്ഷം. മഴയുടെ ശബ്ദത്തിനപ്പുറം ആളുകൾ വളരെ സ്വകാര്യമായി മാത്രം സംസാരിക്കുന്നതിന്റെ മർമ്മരങ്ങൾ കേൾക്കാം. വിശാലമായ മുറിയായതിനാൽ നേർത്ത മുഴക്കങ്ങൾ മാത്രമേ കേൾക്കുന്നുള്ളു.
അപരിചിതങ്ങളായ ഒരുപാട് മുഖങ്ങൾ. പ്രാർത്ഥനയോടെ ചിലർ കണ്ണടച്ചിരിക്കുന്നു. ചിലർ വ്യസനത്തോടെ വാതിലിനു നേരെ നോക്കിയിരിക്കുന്നു. ചിലർ ഒന്നും ശ്രദ്ധിക്കാനാവാതെ പുറത്തേക്ക് നോക്കിയിരിക്കുന്നു. മറ്റുചിലർ ഇരിപ്പുറപ്പിക്കാനാവാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
പുറത്തെ തണുപ്പ് ആരുടേയും ഉള്ളം കുളിർക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വല്ലാത്ത ഭീതിയാണ് ഓരോ മുഖങ്ങളിലും. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ അത്തരം കാഴ്ചകൾ മാത്രമേ കാണാൻ കഴിയൂ...
വിശാലമായ ആ മുറിയുടെ ഒരു അരികിൽ തളർന്ന മട്ടിൽ ഇരിക്കുകയാണ് മാളവിക. ദിവസങ്ങൾകൊണ്ട് അനുഭവിക്കുന്ന ടെൻഷൻ അവളെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഇടയ്ക്കിടെ പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടച്ച് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എല്ലാം കണ്ടുകൊണ്ട് രാജശേഖരൻ ചുമരിൽ ചാരി നിൽക്കുന്നുണ്ട്. അയാൾക്ക് സ്വസ്ഥമായി ഒന്നിരിക്കാൻ പോലും കഴിയുന്നില്ല. ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയും പോലെ അസ്വസ്ഥനാണ് അയാൾ. ഇടയ്ക്കിടെ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിന് നേരെ നോക്കുന്നുണ്ട്.
"മോഹനന്റെ കൂടെ ഉള്ളതാരാ...?"
ആ ശബ്ദം കേട്ടപാടെ അയാളുടെ ഉള്ളിൽ നെഞ്ചിടിപ്പ് വർദ്ധിച്ചു. ഭീതിയോടെ അയാൾ മാളുവിനെ നോക്കി. അസ്വസ്ഥതയോടെ അവൾ തിരിച്ചും. അവളുടെ നോട്ടത്തെ അവഗണിച്ച് ധൃതിയിൽ അയാൾ വാതിലിന് നേരെ നടന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

Check this page after one hour---- Part six will be online
https://www.nallezhuth.com/search/label/SaminiGirish

ആ ദിവസം. - ഭാഗം - 3


Image may contain: 1 person, smiling, hat

-----------------------------------
ഒന്നാം ഭാഗം,
രണ്ടാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:

https://www.nallezhuth.com/search/label/SaminiGirish

ജയിൽ സൂപ്രണ്ടിന്റെ മുറിക്ക് മുൻപിൽ കാത്ത് നിൽക്കുമ്പോൾ അയാളുടെ മനസ്സിൽ വല്ലാത്തൊരു ആവേശം ഉണ്ടായിരുന്നു. തിരയടങ്ങാത്ത ഒരു സന്തോഷം അയാൾക്കുള്ളിൽ അലയടിച്ചു. മുറിക്കുള്ളിൽ നിന്നും രണ്ടു പോലീസുകാർ പുറത്തേക്ക് കടന്നു. അവർ അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ നടന്നകന്നു. അയാൾ മുറിയുടെ വാതിലിനു നേരെ നീങ്ങി നിന്നു. അകത്തേക്കുള്ള പ്രകാശത്തിനു തടസ്സം നേരിട്ടപ്പോൾ സൂപ്രണ്ട് മുഖമുയർത്തി വാതിലിനു നേരെ നോക്കി.
"ആഹ്... വാ.. വാ..."
അയാൾ അകത്തേക്ക് കടന്നു.
"ഇന്ന് റിലീസാണല്ലേ..."
"അതെ."
"ഹ്മ്... ഇനി ഈ വഴിക്ക് വരാതെ നോക്കണം കേട്ടോ.."
"ഉവ്വ് സാർ.."
"എന്നാ ഒപ്പിട്ടോ..."
തനിക്ക് നേരെ നീട്ടിയ പുസ്തകത്തിൽ തന്റെ പേരിനു നേരെ അയാൾ ഒപ്പ് വച്ചു. 'മോഹനൻ'. നാളുകൾക്കിപ്പുറം ആ പേര് കണ്ടപ്പോൾ അയാൾക്ക് സങ്കടം തോന്നി. വർഷങ്ങളായി 'മുന്നൂറ്റി എഴുപത്തി ആറ്' എന്ന നമ്പർ മാത്രമായിരുന്നു താൻ. മോഹനൻ എന്ന തന്റെ പേര് മറന്നു തുടങ്ങിയിരുന്നു.
സങ്കടങ്ങൾ മറക്കാൻ താൻ ചെയ്ത ജോലിക്ക് സർക്കാർ തരുന്ന കൂലി വാങ്ങി കവറിൽ വച്ചു കൊണ്ട് അയാൾ ഗേറ്റിനു നേരെ നടന്നു. പാറാവ് നിൽക്കുന്ന പോലീസുകാരൻ അയാളെ നോക്കി പുഞ്ചിരിച്ചു.
"ഇറങ്ങുവാ അല്ലെ.."
"ഹ്മ്.."
"ശരി.."
തിരിച്ചൊരു ചിരി സമ്മാനിച്ചുകൊണ്ട് മോഹനൻ ആ ഇരുമ്പു വാതിൽ കുനിഞ്ഞു കടന്നു. വിശാലമായ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക്...
പുറത്തിറങ്ങിയ അയാൾ ഒരു നിമിഷം ചുറ്റും നോക്കി. അത്രയും നേരം മനസ്സിൽ അലതല്ലിയ ആവേശം പെട്ടെന്ന് കെട്ടടങ്ങിയപോലെ അയാൾക്ക് തോന്നി. തികച്ചും അപരിചിതമായ ഒരു ലോകം തനിക്കുമുന്നിൽ കൊഞ്ഞനം കുത്തുകയാണെന്നു അയാൾക്ക് തോന്നി.
തിരികെ അയാൾ ആ ഇരുമ്പുവാതിലിനു നേരെ നോക്കി. ആ ലോകവും തനിക്ക് ഇന്നുമുതൽ അന്യമാണെന്ന തിരിച്ചറിവ് അയാളിൽ വല്ലാത്ത വേദനയുണ്ടാക്കി. തലകുനിച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.
******
"മുരിക്കുംപുഴ.... മുരിക്കുംപുഴ...."
കണ്ടക്ടറുടെ ശബ്ദം അയാളെ ഏതോ ലോകത്ത് നിന്ന് സ്ഥലകാലബോധത്തിലേക്ക് തിരിച്ച് വിളിച്ചു. അയാൾ പുറത്തേക്ക് നോക്കി. ഒട്ടും പരിചയമില്ലാത്ത സ്ഥലം. എങ്കിലും അയാൾ ധൃതിയിൽ കവറെടുത്ത് ബസിൽ നിന്നും ഇറങ്ങി. ചുറ്റും നോക്കിയെങ്കിലും പരിചയമുള്ള ഒന്നും അയാൾക്ക് കണ്ടെത്താനായില്ല. എല്ലാം മാറിയിരിക്കുന്നു. വർഷങ്ങൾ ഒരുപാട് കടന്നു പോയെന്നത് അയാൾക്ക് ഒരിക്കൽ കൂടി ബോധ്യപ്പെട്ടു.
മെല്ലെ അയാൾ മുന്നോട്ട് നടന്നു. വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കും പോലെ അയാൾ വഴികൾ തിരഞ്ഞു. വീടുകളും വേലികളും വഴികളും ഒന്നും പഴയതായിരുന്നില്ല. എല്ലാം അയാൾക്ക് പുതിയ കാഴ്ചയായിരുന്നു. ആരോടെങ്കിലും ഒന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും അയാൾ അതിനു തുനിഞ്ഞില്ല.
ഒരു ഏകദേശ രൂപം ഓർത്തെടുത്ത് അയാൾ ഒരു വീടിന്റെ ഗേറ്റ് കടന്നു. വേലിക്കരികിൽ നിന്നിരുന്ന മധുരമൂറുന്ന മാമ്പഴങ്ങൾ തന്നിരുന്ന മാവ് ഇന്നും അതുപോലെയുണ്ട്. ഇത് തന്നെയായിരിക്കും എന്ന പ്രതീക്ഷയിൽ അയാൾ കോളിംഗ് ബില്ലിൽ വിരലമർത്തി. മധ്യവയസ്കനായ ഒരാൾ വന്നു വാതിൽ തുറന്നു.
"ആരാ...?"
"രാജൻ...? രാജശേഖരന്റെ വീടല്ലേ..?"
"അല്ലല്ലോ.."
സംശയത്തോടെ തന്നെ നോക്കുന്ന അയാളോട് കൂടുതൽ എന്തെങ്കിലും ചോദിക്കാൻ മോഹനന് ആയില്ല. നിരാശ അയാളെ തളർത്തി തുടങ്ങിയിരുന്നു.
"ആരാ...?"
"ഞാൻ.. രാജശേഖരനെ അന്വേഷിച്ച് വന്നതാണ്. ഇതാണ് വീടെന്ന് കരുതി. വീട് മാറിയോ എന്ന് നിശ്ചയമില്ല."
"അയാളുടെ കൈയിൽ നിന്നാണ് ഞങ്ങൾ ഈ വീട് വാങ്ങിയത്."
"ആണോ... രാജൻ ഇപ്പൊ എവിടെയാ..?"
"അതറിയില്ല. കുറെ വർഷമായി ഞങ്ങൾ ഈ വീട് വാങ്ങിയിട്ട്. പിന്നീട് ഈ വഴിക്കൊന്നും അയാൾ വന്നു കണ്ടിട്ടില്ല."
മോഹനൻ വല്ലാതെ നിരാശനായി. ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞ് നടന്നു. ഗേറ്റിങ്കൽ എത്തിയപ്പോൾ അയാൾ ആ മാവിനെ ഒന്ന് നോക്കി. തന്റെ രാജിക്ക് ഏറെ ഇഷ്ടമായിരുന്നു ഈ മാമ്പഴങ്ങൾ. ഒരു തുള്ളി ചുടുകണ്ണുനീർ ആ കവിളിലെ നനച്ചു. അത് വകവെക്കാതെ അയാൾ മുന്നോട്ട് നടന്നു.
"അതേയ്..."
പിറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോഴാണ് അയാൾ തിരിഞ്ഞു നോക്കിയത്. ഒരാൾ തനിക്ക് അടുത്തേക്ക് വരുന്നത് അയാൾ കണ്ടു.
"മോഹനൻ അല്ലെ..?"
വളരെ പതിഞ്ഞ ശബ്ദത്തിൽ ഒരു സ്വകാര്യം പറയും പോലെ ആയിരുന്നു ചോദ്യം. ആണെന്ന് പറയാൻ അയാൾക്ക് മടി തോന്നി. തന്നെ തിരിച്ചറിയുന്നത് ഇപ്പോൾ അയാൾക്ക് അത്ര സന്തോഷം തരുന്ന കാര്യമായിരുന്നില്ല. അറിയുന്ന എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു അയാൾ ആഗ്രഹിച്ചത്. എങ്കിലും അയാൾ തലകുലുക്കി.
"എനിക്ക് സംശയം തോന്നി. വർഷം കുറെ കഴിഞ്ഞതുകൊണ്ട് പെട്ടെന്ന് മനസ്സിലായില്ല."
ആളെ മനസ്സിലാവാതെ മോഹനൻ സംശയത്തോടെ അയാളെ നോക്കി.
"എന്നെ മനസ്സിലായിട്ടുണ്ടാവില്ല, ഞാൻ ഹരി ആണ്. രാജന്റെ വീടിന്റെ അയല്പക്കത്ത് താമസിക്കുന്ന..."
പെട്ടെന്ന് ആളെ മനസ്സിലായത് പോലെ അയാളുടെ മുഖം പ്രകാശിച്ചു.
"രാജൻ..? അവനെവിടെയാണെന്നു അറിയോ..?"
"ഇല്ല.. അവരൊക്കെ അന്നേ കിട്ടിയ വിലക്ക് വീടും പറമ്പും വിറ്റു പോയി. പുതിയ ആൾക്കാർ താമസത്തിനു വന്നപ്പോഴാ ഞങ്ങൾ പോലും വിവരം അറിഞ്ഞത്. ആരോടും ഒന്നും പറഞ്ഞില്ല."
വിഷമം കൊണ്ട് താഴേക്ക് വളഞ്ഞ ചുണ്ടുകളും സങ്കടം തിങ്ങുന്ന തൊണ്ടയും നിറയാൻ തുടങ്ങുന്ന കണ്ണുകളും നിയന്ത്രിച്ചു കൊണ്ട് ഇടറുന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു.
"എന്റെ.. എന്റെ മോള്...?'
"രാജന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ എവിടെയാണെന്ന് ഒരു രൂപവും ഇല്ല."
നിറഞ്ഞ കണ്ണുകൾ മെല്ല അടച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു. പിന്നിൽ നിന്നും വന്ന ശബ്ദങ്ങൾ ഒന്നും അയാളെ പിടിച്ച് നിർത്താൻ പോന്നത് ആയിരുന്നില്ല. കാലുകൾ വലിച്ചുവച്ച് അയാൾ ധൃതിയിൽ നടന്നു നീങ്ങി.
"ആരാ ഹരി അത്..?
"അത്... നമ്മുടെ രാജന്റെ അളിയനാ.. ഇവിടന്നു വീട് വിറ്റ് പോയില്ലേ... ആ പെങ്ങള് മരിച്ച.."
"ആര്... ആ അച്ഛനെ കൊന്നു ജയിലിൽ പോയ ആളോ...?"
വല്ലാത്തൊരു ആശ്ചര്യത്തോടെ ആയിരുന്നു ആ ചോദ്യം.
"അതെ.. രാജനെ അന്വേഷിച്ചുള്ള വരവാ... അയാളുടെ മോള് രാജന്റെ കൂടെ ഉണ്ടായിരുന്നൂലോ..."
"ഉവ്വോ...?"
"ഹ്മ്... ആ പെണ്ണ് മരിക്കും മുൻപ് ഓപ്പറേഷൻ നടത്തി കൊച്ചിനെ രക്ഷിച്ചു. പക്ഷെ അവൾ പോയി. ഇയാള് ജയിലിലും. വല്ലാത്ത വിധി തന്നെ..."
സഹതാപം നിറഞ്ഞ വാക്കുകൾ ഓരോരുത്തരും മൊഴിഞ്ഞുകൊണ്ടിരുന്നു. പക്ഷെ അപ്പോഴും അയാൾ യാത്രയിലായിരുന്നു. എങ്ങോട്ടെന്നില്ലാതെ യാത്ര... മകളെ തേടിയുള്ള യാത്ര...
(തുടരും)
-ശാമിനി ഗിരീഷ്-

ആ ദിവസം

Image may contain: 1 person, smiling, hat
---------------------
"എന്താ പേര്?"
"മാളവിക."
"ഏതാ ബ്രാഞ്ച്?"
"കമ്പ്യൂട്ടർ സയൻസ്."
"ഹ്മ്... അവിടെ കൗണ്ടറിൽ ഫീസ് അടച്ചിട്ട് വന്നോളൂ."
"അമ്മാവാ... ഫീസ് അവിടെയാ അടക്കേണ്ടെ..."
കോളേജും പരിസരവും വീക്ഷിച്ച്കൊണ്ടിരുന്ന രാജശേഖരൻ മാളുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. അവളെ പോളിടെക്നിക്കിൽ ചേർക്കാനായി വന്നതാണ് അയാൾ. ഗൗരവം നിറഞ്ഞ മുഖത്തോടെ അയാൾ നടന്നു. പുറകെ അവളും.
അഡ്മിഷന്റെ എല്ലാ ഫോർമാലിറ്റീസും പൂർത്തിയാക്കിയിട്ട് അവർ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു. ദിവസവും പോയി വരേണ്ട വഴികളും ബസ് കേറേണ്ട സ്റ്റോപ്പും മറ്റും അയാൾ കൃത്യമായി അവൾക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. മാളവിക എല്ലാം ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരുന്നു.
ആദ്യമായാണ് അവൾ ടൗണിൽ വന്നു പഠിക്കുന്നത്. അധികമൊന്നും അവൾ ആ ഭാഗത്തേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാം അവൾക്ക് പുതിയ കാഴ്ചകളായിരുന്നു. പട്ടണത്തിന്റെ തിരക്കും ബഹളവും എല്ലാം അവൾ രസിച്ചുകൊണ്ടിരുന്നു. അവളുടെ ആകാംക്ഷയു അത്ഭുതവും രാജശേഖരന്റെ ഉള്ളിൽ ചെറിയൊരു ആശങ്ക പടർത്തി. പക്ഷെ ഒന്നും പുറമെ ഭാവിക്കാതെ അയാൾ ഗൗരവം പൂണ്ടു.
******
നിലാവ് പരന്ന ആകാശത്തിൽ നക്ഷത്രങ്ങൾ കൂടുതൽ ഭംഗിയോടെ തിളങ്ങി. അവ താഴെ ഓരോരുത്തരെയും നോക്കി കണ്ണ് ചിമ്മുന്ന പോലെ പ്രകാശിച്ചു. അത് കാണാനെന്നോണം ഉറങ്ങാതെ അയാൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ തന്റെ പ്രിയതമയും ഉണ്ടെന്നതായിരുന്നു ആ കാത്തിരിപ്പിന് കാരണം.
അഴികൾക്കിടയിലൂടെ ഒഴുകി വന്ന തണുത്ത കാറ്റ് അയാളെ തഴുകി കടന്നു പോയി. അവളുടെ ആത്മാവ് കാറ്റായി വന്ന് തന്നെ തലോടുന്നതായി അയാൾക്ക് തോന്നി. മനസ്സ് എന്തെന്നില്ലാത്ത സമാധാനം ആസ്വദിക്കും പോലെ. രാത്രി ഏറെ വളർന്നു കഴിഞ്ഞിരിക്കുന്നു. ഉറക്കം മെല്ലെ അയാളുടെ കണ്ണുകളെ തഴുകി. മയക്കത്തിലേക്ക് അയാൾ മെല്ലെ മെല്ലെ ആഴ്ന്നിറങ്ങി.
ഇരുമ്പഴികളിൽ ലാത്തികൊണ്ടുള്ള അടിയുടെ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നു. ഉറങ്ങാൻ ഏറെ വൈകിയതുകൊണ്ട് ഉണരാൻ അയാൾക്ക് പ്രയാസം തോന്നി. മതിവരുവോളം ഉറങ്ങാൻ ഇത് തന്റെ വീടല്ല. ജയിൽ ആണ്. ആ ഓർമ്മ അയാളെ പെട്ടെന്ന് സ്ഥലകാലബോധത്തിലേക്ക് എത്തിച്ചു. കണ്ണിൽ അവശേഷിച്ച ഉറക്കത്തിന്റെ കണികകളെ പാടെ അവഗണിച്ചുകൊണ്ട് അയാൾ തന്റെ ദിനചര്യയിലേക്ക് കടന്നു.
******
നേരം വെളുക്കുന്നതിന് മുൻപ് തന്നെ മാളവിക ഉണർന്നുകഴിഞ്ഞിരുന്നു. കോളേജിൽ ആദ്യത്തെ ദിവസമാണ്. ഒട്ടും വൈകരുതെന്ന ചിന്ത അവളെ ജാഗരൂകയാക്കി. പുറപ്പെടേണ്ട സമയത്തിന് മുൻപേ അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
അടുക്കളയിൽ തിരക്കിട്ട ജോലികളിലായിരുന്നു ജയശ്രീ. രാജശേഖരന്റെ ഭാര്യയാണ് അവർ. അവർക്ക് രണ്ടുകുട്ടികളുണ്ട്. അവരെ സ്കൂളിൽ അയക്കാനുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. ഒരുങ്ങിയിറങ്ങിയ മാളുവിനെക്കണ്ട അവർ വിസ്മയത്തോടെ നോക്കി.
"ഓഹ്... രാജകുമാരി ഒരുങ്ങിയോ... എന്നാ ആ സപ്രമഞ്ചത്തിലേക്ക് കേറിയിരുന്നാട്ടെ... അമൃതേത്ത് അങ്ങെത്തിച്ചേക്കാം.."
അവരുടെ പരിഹാസം നിറഞ്ഞ വാക്കുകൾ മാളുവിന്റെ ഉള്ളിൽ വല്ലാത്തൊരു വേദന നിറച്ചു. അനുവാദമില്ലാതെ ഒഴുകാൻ തുടങ്ങുന്ന കണ്ണുനീരിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചുകൊണ്ട് അവൾ മൗനിയായി. വാടിയ മുഖത്തോടെ അവൾ അടുക്കളയിലേക്ക് കടന്ന് ജോലികൾ ചെയ്യാൻ തുടങ്ങി.
" ഞാൻ പറഞ്ഞിട്ടിനി ഒന്നും ചെയ്യാൻ നിക്കണ്ട. കാലത്ത് തന്നെ അണിഞ്ഞൊരുങ്ങി വന്നേക്കുന്നു. ഹും..."
മുഖം കൂട്ടിക്കൊണ്ട് ജയശ്രീ അടുക്കളയിൽ നിന്നും പോയി. അവൾക്ക് വിഷമം തോന്നി. സഹിക്കുകയല്ലാതെ മറ്റുനിവൃത്തികൾ ഒന്നും തന്നെയില്ല. ആരോരും ഇല്ലാത്ത തനിക്ക് ഏക ആശ്രയമാണ് ഈ കുടുംബം. പട്ടിണി ഇല്ലാതെ നോക്കുകയും പഠിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് തന്നെ മഹാഭാഗ്യമാണ്.
അമ്മാവനും അമ്മായിയും പാവമാണ്. അതുകൊണ്ടാണല്ലോ അച്ഛനും അമ്മയും ഇല്ലാത്ത തന്നെ സംരക്ഷിക്കാൻ തയ്യാറായത്. അവരുടെ ബുദ്ധിമുട്ടുകൾക്കിടയിൽ താൻ ഒരു ബാധ്യത ആണെന്ന് അറിയാം. അതുകൊണ്ടാണ് ഇടക്ക് ഇങ്ങനെ കുത്തുവാക്കുകൾ പറയുന്നത്. എങ്കിലും വലിയ ബുദ്ധിമുട്ടുകൾ അറിയിക്കാതെ തനിക്ക് വേണ്ടതെല്ലാം സാധിച്ച് തരാൻ അമ്മാവനും അമ്മായിയും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അവരോട് ഒരു പരിഭവവും അവൾക്ക് തോന്നിയില്ല.
"ആ നല്ല ഡ്രെസ്സിൽ അഴുക്കാക്കാതെ അങ്ങോട്ടെങ്ങാനും പോ പെണ്ണെ... നാളെ മുതൽ ഇത്ര നേരത്തെ ഒരുങ്ങികെട്ടണ്ട. പോകാൻ നേരമാകുമ്പോഴേക്കും എന്നെ അടുക്കളയിൽ കുറച്ചൊക്കെ സഹായിക്കണം. എനിക്ക് ഒറ്റക്കൊന്നും വയ്യ. ഒരുക്കി തയ്യാറാക്കി പറഞ്ഞു വിടാൻ നിന്റെ തള്ളയൊന്നും ഇല്ല."
മാളു മുഖമൊന്നുയർത്തി അമ്മായിയെ നോക്കി. മുഖം നോക്കാതെ അത്രയും പറഞ്ഞ് അവർ തന്റെ ജോലികൾ തുടർന്നു. അവൾ ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് പോയി. അമ്മായിയുടെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു. പക്ഷെ പരാതി പറയാൻ പോലും തനിക്ക് ആരുമില്ലെന്ന് അവൾക്കറിയാം. എല്ലാ വേദനകളും അവൾ ഉള്ളിൽ തന്നെ കൊണ്ട് നടന്നു.
ഇറങ്ങാൻ നേരം ആയപ്പോഴേക്കും ഭക്ഷണം എല്ലാം തയ്യാറായി കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം മാളുവിനും ജയശ്രീ ഭക്ഷണം വിളമ്പി. അവൾ ഒന്നും മിണ്ടാതെ വന്നിരുന്നു കഴിച്ചു. എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തിൽ രാജശേഖരൻ സദാ ഗൗരവം പൂണ്ടു തന്നെ ഇരുന്നു.
ഇറങ്ങുന്നതിനു മുൻപ് അവൾ അമ്മാവന്റെ കാൽ തൊട്ട് വന്ദിക്കാൻ അവൾ
മറന്നില്ല. അയാൾ മനസ്സോടെ തന്നെ അവളെ അനുഗ്രഹിച്ചു. കുറച്ച് പണം അവൾക്ക് കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
"ഇത് കൈയിൽ വച്ചോ. വല്ല അത്യാവശ്യം വന്നാൽ മാത്രം ചിലവാക്കുക. പിന്നെ പുതിയ സ്ഥലവും പുതിയ ആളുകളും ഒക്കെ ആണ്. സൂക്ഷിച്ച് വേണം ഓരോ അടിയും വക്കാൻ. ഇതുവരെ കാണാത്ത പലതും കണ്ടെന്നിരിക്കും. അതുപോലെ ഒക്കെ വേണമെന്നും നിനക്ക് തോന്നും. പക്ഷെ എല്ലാവരെയും പോലെ അല്ല നിൻറെ സാഹചര്യങ്ങൾ. അത് നിനക്ക് ഇപ്പോഴും ഓർമ്മ വേണം. നീ പഠിക്കാൻ മിടുക്കിയായതുകൊണ്ട് മാത്രമാണ് തുടർന്ന് പഠിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചത്. അതൊരു അബദ്ധമായി എന്ന് എനിക്ക് തോന്നാൻ ഇടവരുത്തരുത്."
"ഇല്ല അമ്മാവാ.. ഞാൻ..."
"ആ... നേരം കളയണ്ട. പോകാൻ നോക്ക്. സൂക്ഷിച്ച് പോയിട്ട് വാ..."
പറഞ്ഞ് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ അവളെ യാത്രയാക്കി. ആശങ്കയും ഭയവും സന്തോഷവും എല്ലാം കൂടിച്ചേർന്ന ഒരു അവസ്ഥയിൽ അവൾ കോളേജിലേക്ക് യാത്രയായി. മനസ്സ് നിറയെ പ്രാർത്ഥന ആയിരുന്നു. പുതിയ തുടക്കമാണ്. പിഴവുകൾ പറ്റാതെ കാക്കണേ ഈശ്വരാ... എന്നവൾ മനമുരുകി ദൈവത്തെ വിളിച്ചു.
******
ഉച്ചക്കലേക്ക് ഉള്ള ഭക്ഷണത്തിന്റെ തയ്യാറെടുപ്പാണ് കലവറയിൽ. തടവുപുള്ളികൾ ഓരോരുത്തരും അച്ചടക്കത്തോടെ തന്റെ ജോലികൾ കൃത്യമായി ചെയ്യുന്നു. അയാളും തിരക്കിട്ട ജോലികൾ ചെയ്യുകയാണ്. കൈകൾ മാത്രം ജോലി ചെയ്യുന്നുവെങ്കിലും മനസ്സ് മറ്റെവിടെയോ പാറി നടക്കുകയായിരുന്നു.
കൂടെ ജോലിചെയ്യുന്നവർ എന്തൊക്കെയോ സംസാരിക്കുകയും കളിതമാശകൾ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അയാൾ മാത്രം മറ്റേതോ ലോകത്തിൽ എന്ന പോലെ ചിന്തയിലാണ്ടു നിന്നു.
"എന്ത് പറ്റിയെടോ..? എന്താ വലിയ ആലോചന...?"
ചിന്തകൾക്ക് തടസ്സം നേരിട്ടപ്പോൾ അയാൾ മുഖമുയർത്തി നോക്കി. സുധാകരൻ എന്ന സഹതടവുകാരൻ ആണ് ആ തടസ്സം സൃഷ്ടിച്ച ശബ്ദത്തിനുടമ. അയാൾ സുധാകരനെ നോക്കി പുഞ്ചിരിച്ചു.
"ഒന്നുമില്ല. ഞാൻ വെറുതെ..."
"പഴയതൊക്കെ ഓർത്തോണ്ട് നിൽക്കുവാണോ..?"
വീണ്ടും ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. സ്വതവേ അയാൾ അല്പഭാഷിയാണ്. അതുകൊണ്ടു തന്നെ അധികം സൗഹൃദങ്ങളും അയാൾക്കില്ല.
"തന്റെ റിലീസിന് സമയമായോ..?"
"ഹ്മ്.. അടുത്ത് വരുന്നു."
"ഹ്മ്... വെറുതെയല്ല തനിക്ക് ഇത്ര ആലോചന. എന്താ പരിപാടി?"
ഒരു ദീർഘ നിശ്വാസം മാത്രമായിരുന്നു മറുപടി.
"ആരെങ്കിലും വരും തന്നെ കൂട്ടാൻ എന്ന് കരുതുന്നുണ്ടോ..?"
ഇല്ലെന്നയാൾ തലയാട്ടി. സുധാകരനും അത് അറിയാമായിരുന്നു. സ്വന്തം കാര്യത്തിലും ഇത് തന്നെ ആയിരിക്കും എന്ന ചിന്തയിൽ അയാളും ദീർഘമായി നിശ്വസിച്ചു. കൂടുതലെന്തെങ്കിലും പറയാൻ അയാൾക്കും കഴിഞ്ഞില്ല. ജീവിതത്തിലെ കഴിഞ്ഞുപോയ കറുത്ത അധ്യായങ്ങളെക്കുറിച്ചോർത്തുകൊണ്ട് രണ്ടുപേരും മൗനമായി തന്നെ നിന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo