Showing posts with label Entrance. Show all posts
Showing posts with label Entrance. Show all posts

ഒരു എൻട്രൻസ് കഥ ഭാഗം - 3 (അവസാനഭാഗം)

Image may contain: 1 person

Install Nallezhuth Android App from Google Playstore and visit "പുതിയ തുടർരചനകൾ " to read all chapters of long stories.
ആ ദിവസങ്ങളിൽ നയനയുടെ വീട്ടിൽ ഇതിനെപ്പറ്റിയുള്ള ചർച്ചകൾ നടന്നിരുന്നു. ഫീസ് കൊടുത്ത് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അച്ഛൻ തീർത്തു പറഞ്ഞു. അത് അങ്ങിനെ തന്നെ ആയിരിക്കും എന്ന് അവൾക്കും നല്ല നിശ്ചയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രേത്യേകിച്ചൊരു അത്ഭുതവും അവൾക്ക് തോന്നിയില്ല. പരാതിയും ഉണ്ടായിരുന്നില്ല. കാരണം വീട്ടിലെ സ്ഥിതി അവൾക്ക് നന്നായി അറിയാമായിരുന്നു.
ഇതിനിടയിൽ ട്രയൽ അലോട്ട്മെന്റ് വന്നു. അത് നോക്കാൻ നയനക്ക് ഒട്ടും താല്പര്യം തോന്നിയില്ല. എഞ്ചിനീയറിംഗ് സ്വപ്നങ്ങൾ പതിയെ മറക്കാൻ തുടങ്ങിയിരുന്നു അവൾ. എങ്കിലും അവൾ നോക്കി. സന്തോഷം ലഭിക്കുന്ന ഒന്നും അവൾക്ക് അന്നും ഉണ്ടായില്ല. എല്ലാ സ്വപ്നങ്ങളെയും അവൾ മനസ്സിൽ നിന്നും ഇറക്കി വിടാൻ തയ്യാറായി കഴിഞ്ഞിരുന്നു.
അലോട്ട്മെന്റ് വരുന്ന ദിവസം നയന ഏറെക്കുറെ ശാന്തയായിരുന്നു. തനിക്ക് വരാൻ പോകുന്ന വിധി എന്താണെന്ന് അവൾ ഊഹിക്കുകയും അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. ജീവിതം ഇങ്ങനെയൊക്കെ ആണെന്ന പാഠം പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എന്ത് വന്നാലും നേരിടാൻ ഉള്ള ശക്തി സംഭരിച്ചു കഴിഞ്ഞു എന്ന് അവൾ സ്വയം വിശ്വസിച്ചു.
അവൾ തന്നെയാണ് അലോട്ട്മെന്റ് റിസൾട്ട് നോക്കിയത്. അത്രയും നേരത്തെ അവളുടെ ചിന്തകളെയും മനോവിചാരങ്ങളെയും തെറ്റിക്കുന്നതായിരുന്നു അവൾ അതിൽ കണ്ട കാഴ്ച. നയനക്ക് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കിട്ടിയിരിക്കുന്നു. അതും തൊട്ടടുത്ത ജില്ലയിൽ. അത്ഭുതത്തോടെ അവൾ ആ സ്ക്രീനിലേക്ക് നോക്കിയിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉള്ളിൽ നിറഞ്ഞു.
പ്രതീക്ഷയുടെ നാമ്പുകൾ പിന്നെയും മുള പൊട്ടിയിരിക്കുന്നു. അവൾ വേഗം ചെന്ന് ജെയിംസ് ചേട്ടനോട് വിവരം പറഞ്ഞു. അവളെപ്പോലെ തന്നെ അയാൾക്കും അത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന വാർത്ത ആയിരുന്നു. അവളെ സ്നേഹിക്കുന്ന എല്ലാവർക്കും അവളുടെ മുഖത്തെ പുഞ്ചിരി ആനന്ദം ഉളവാക്കി. ഇനി വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കണം. അതെങ്ങിനെയും സമ്മതിപ്പിക്കാൻ കഴിയും എന്നവൾ ഉറച്ച് വിശ്വസിച്ചു.
പക്ഷെ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല വീട്ടിൽ നിന്നും ഉള്ള പ്രതികരണം. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നവർ അറുത്തുമുറിച്ചു പറഞ്ഞു. നയന പലതും പറഞ്ഞ് നോക്കി. വിദ്യാഭാസ ലോൺ ലഭിക്കും എന്നും അതിൽ നിന്നും ഹോസ്റ്റൽ ഫീസും മറ്റു പഠന ചിലവുകളും കഴിഞ്ഞ് പോയിക്കൊള്ളുമെന്നും എല്ലാം അവൾ പറഞ്ഞെങ്കിലും ഒന്നും അവിടെ യാതൊരു ഭാവഭേദവും ഉണ്ടായില്ല. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നത് അവൾ കണ്ടു നിന്നു.
******
പിറ്റേന്ന് നയന ജോലിക്ക് പോയ നേരം വീട്ടിൽ കാര്യമായ ചർച്ചകൾ നടന്നു. നയനയുടെ വിഷാദം മറ്റുള്ളവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അച്ഛനും അമ്മയും എന്ത് ചെയ്യണമെന്ന് കാര്യമായി ആലോചിച്ചു. ആ നേരത്താണ് അവളുടെ സഹോദരൻ ധൃതിയിൽ വീട്ടിലേക്ക് കയറി വന്നത്. വന്നപാടെ അവൻ അമ്മയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു.
അമ്മെ... അവളെ പഠിക്കാൻ വിടണം.
അച്ഛനും അമ്മയും അത്ഭുതത്തിൽ അവനെ നോക്കി. എന്ത് പറ്റി പെട്ടെന്ന് ഇവന്? ഇന്നലെ വരെ അവളെ ഇനി പഠിപ്പിക്കാനൊന്നും വിടേണ്ട. ഹോസ്റ്റലിൽ ഒന്നും നിൽക്കുന്നത് ശരിയാവില്ല എന്ന് പറഞ്ഞവനാ.. പെട്ടെന്ന് കേറി വന്ന് അവളെ പഠിപ്പിക്കണം എന്ന് പറയുന്നത്. ഒന്ന് പുറത്തു പോയി വരുമ്പോളേക്കും എന്താ സംഭവിച്ചത് എന്നറിയാതെ ഇരുവരും മകന്റെ മുഖത്തേക്ക് നോക്കി.
വേണം അമ്മെ... നമ്മൾ കരുതുന്ന പോലെ അല്ല. അവൾക്ക് ഗവണ്മെന്റ് കോളേജിൽ ആണ് സീറ്റ് കിട്ടിയേക്കുന്നെ... അതൊരു നിസ്സാര കാര്യമല്ല. ഓരോരുത്തര് സീറ്റ് കിട്ടാതെ ലക്ഷങ്ങൾ കൊടുത്ത് പഠിപ്പിക്കുന്നു. നമ്മൾ ഒന്നും ഇല്ലാതെ അവൾക്ക് വന്ന മഹാഭാഗ്യം തട്ടിക്കളയാൻ പാടില്ല.
നീയല്ലേ ഇന്നലെ വേണ്ടാ എന്ന് പറഞ്ഞത്?
അതെ. പക്ഷെ എനിക്കിതിന്റെ വില ഇന്നാ മനസ്സിലായത്. ഞാൻ എന്റെ കൂട്ടുകാരൻ സന്തോഷിന്റെ വീട്ടിൽ പോയിരുന്നു. ഈ വിവരം പറഞ്ഞപ്പോ അവന്റെ അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു. ഇത്രേം നല്ലൊരു അവസരം വന്നിട്ട് ഓരോന്ന് പറഞ്ഞു അത് നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞു. ഇപ്പൊ തന്നെ ചെന്ന് അതിന്റെ കാര്യങ്ങൾ ചെയ്യാൻ പറഞ്ഞ് എന്നെ ഓടിച്ചു വിട്ടു. അപ്പൊ എനിക്കും തോന്നി, അവൾക്ക് നല്ലൊരു അവസരമാ വന്നിരിക്കുന്നത് എന്ന്.
അതൊക്കെ ശരിയാണ് മോനെ.. എന്നാലും പഠിപ്പിക്കാനൊക്കെ നമ്മുടെ കൈയിൽ എവിടുന്നാ കാശ്?
ഇത്രേം നാളും അവള് ഇത് പോലെ ഗവൺമെന്റിൽ അല്ലെ പഠിച്ചേ... അന്ന് പഠിപ്പിച്ച പോലെ ഒക്കെ പഠിപ്പിക്കാം. അധികം ഫീസ് ഒന്നും വരില്ലെന്നാ അവന്റെ അമ്മ പറഞ്ഞത്. പിന്നെ വേണേൽ ലോൺ എടുക്കാം. പഠിപ്പ് കഴിഞ്ഞ് ജോലി കിട്ടിയിട്ട് അടച്ചാൽ മതിയല്ലോ...
മതി... പക്ഷെ...
ഒരു പക്ഷെയും ഇല്ലാ... അവള് പഠിക്കട്ടെ. അമ്മ അവള് വരുമ്പോ കോളേജിൽ ചേരാനുള്ള കാര്യങ്ങൾ നോക്കാൻ പറ.
ആ ചർച്ച അവിടെ തീർന്നു. തീരുമാനം നല്ലതായി ഭവിച്ച കാര്യം നയന അറിഞ്ഞത് ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ആയിരുന്നു. വിഷാദം കലർന്ന അവളുടെ മുഖം ഈ വാർത്ത കേട്ടതോടെ സന്തോഷം കൊണ്ട് ചുവന്നു തുടുത്തു.
പിറ്റേന്ന് തന്നെ അവൾ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തി. കോളേജിൽ ജോയിൻ ചെയ്യുന്നതോടെ ജോലി ഉപേക്ഷിക്കുകയാണെന്ന് മേലുദ്യോഗസ്ഥരെ കണ്ട് അറിയിച്ചു. എക്സാം എഴുതാൻ ലീവൊക്കെ തന്ന് സഹായിച്ചതിന് നന്ദി പറയാനും അവൾ മറന്നില്ല.
******
കോളേജിൽ ജോയിൻ ചെയ്യേണ്ട ദിവസം കൊണ്ട് പോകേണ്ട സാധങ്ങൾ ഒരുക്കുന്നതിനിടയിൽ ആണ് അവൾ അത് കണ്ടത്. ടിസിയുടെയും മറ്റു രേഖകളുടെയും ഒപ്പം ജാതി സെർട്ടിഫിക്കേറ്റും കോളേജിൽ സമർപ്പിക്കണം.
ഈശ്വരാ.. അത് താൻ അപേക്ഷക്കൊപ്പം അയച്ചു പോയല്ലോ. ഒരു ഫോട്ടോസ്റ്റാറ് കോപ്പി പോലും എടുത്തു വച്ചിട്ടില്ല. എന്ത് മണ്ടത്തരമാണ് കാണിച്ചു വച്ചത്. അവൾ വിഷമത്തോടെ ഇരുന്നു.
ഒരിക്കൽ കൂടി വില്ലേജ് ഓഫിസിൽ പോയി ജാതി സർട്ടിഫിക്കറ്റ് വാങ്ങാം എന്ന പ്രതീക്ഷയിൽ അവൾ അച്ഛനെയും കൂട്ടി പിറ്റേന്ന് തന്നെ പുറപ്പെട്ടു. അപേക്ഷ സമർപ്പിച്ച് അവൾ വില്ലേജ് ഓഫീസർക്ക് മുൻപിൽ കാത്ത് നിന്നു.
നിങ്ങൾക്ക് ഈയടുത്ത് സർട്ടിഫിക്കറ്റ് തന്നതാണല്ലോ..?
അതെ. അത് അപേക്ഷക്കൊപ്പം അയച്ചു പോയി. കോളേജിൽ അഡ്മിഷന് വീണ്ടും ഇത് ചോദിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
അയാൾ രൂക്ഷമായി ഒന്ന് നോക്കി. മുൻപ് വന്നപ്പോൾ കണ്ട ഭാവം ആയിരുന്നില്ല ഇപ്പോൾ വില്ലേജ് ആഫീസർക്ക്. അത് നയനയെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.
ഒരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്താൽ പിന്നെ ഉടൻ തന്നെ ആ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ല.
സർ... അങ്ങനെ പറയരുത് എന്റെ എഞ്ചിനീയറിംഗ് അഡ്മിഷന് വേണ്ടിയാണ്..
ഒക്കെ ശരിയായിരിക്കും. പക്ഷെ ഇപ്പോൾ തരാൻ നിർവാഹമില്ല. അല്ലെങ്കിൽ വില്ലേജ്മാൻ നെ വിട്ട് എൻക്വയറി നടത്തിയ ശേഷമേ തരാൻ കഴിയൂ...
അതെന്ന് കിട്ടും?
തിങ്കളാഴ്ച ആകും.
നയനക്ക് കരച്ചിൽ വരാൻ തുടങ്ങിയിരുന്നു. തിങ്കളാഴ്ച ആണ് ജോയിൻ ചെയ്യണ്ട അവസാന തിയ്യതി. അന്ന് വരെ കാത്തിരുന്നിട്ട് ഇത് കിട്ടിയില്ലെങ്കിൽ തനിക്ക് ഒരിക്കലും അഡ്മിഷൻ കിട്ടില്ല. അവൾ കാല് പിടിക്കുംപോലെ ആ വില്ലേജ് ഓഫീസറുടെ മുൻപിൽ നിന്ന് കരഞ്ഞു പറഞ്ഞു. പക്ഷെ അയാൾ ഒരു അണുവിട പോലും മാറാൻ കൂട്ടാക്കിയില്ല. പ്രതീക്ഷ നശിച്ച് അവൾ ആ പടികൾ ഇറങ്ങി.
******
നയനക്ക് വല്ലാത്ത നിരാശയായി. ഇനി എന്ത് ചെയ്യും എന്നവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തിന് ഇത്രയേറെ പരീക്ഷണങ്ങൾ? തുടക്കം മുതലേ ഉള്ള തടസ്സങ്ങൾ എന്തിന്റെയെങ്കിലും ദുഃസൂചന ആണോ എന്ന് പോലും അവൾ സംശയിച്ചു. എത്രയെത്ര കടമ്പകൾ കടന്നു കഴിഞ്ഞിരിക്കുന്നു. എല്ലാത്തിനുമപ്പുറം തനിക്ക് മഹാഭാഗ്യം സിദ്ധിച്ചിട്ടും അനുഭവിക്കാൻ യോഗമില്ലാതെ പോവുകയാണോ? അവൾ ഏറെ വേദനയോടെ ഓർത്തു.
ഇത്രയേറെ പരീക്ഷണങ്ങൾ നേരിട്ടിട്ട് തനിക്ക് കൈവന്ന സൗഭാഗ്യമാണ്. ഇത് നഷ്ടപ്പെടുകയാണെങ്കിൽ ഇനി താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഒരു പരീക്ഷണം കൂടി നോക്കാം. ജാതി സർട്ടിഫിക്കറ്റ് ഇല്ലാതെ കോളേജിൽ അഡ്മിഷനുവേണ്ടി പോയി നോക്കാം. ഒരു അവസാന പരിശ്രമം. ഇനി അതുംകൂടി തനിക്ക് നഷ്ടപ്പെടുകയാണെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. ഇത്രക്കും ഭാഗ്യം കേട്ട ജന്മം ആണെങ്കിൽ പിന്നെ ജീവിക്കേണ്ടതില്ല. അവൾ നിശ്ചയിച്ചുറപ്പിച്ചു.
******
ശനിയാഴ്ച രാവിലെ നയനയും അച്ഛനും അമ്മയും കൂടി കോളേജിലേക്ക് പുറപ്പെട്ടു. ഒരു അവസാന പരീക്ഷണത്തിനായി. അവിടെ എത്തിച്ചേരും വരെ നയനയുടെ മനസ്സ് ചിന്തകൾ കൊണ്ട് നിറഞ്ഞിരുന്നു. അവിടെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് വല്ലാത്തൊരു ആകുലത അവർക്കുണ്ടായിരുന്നു. കുഴപ്പങ്ങൾ ഒന്നും ഉണ്ടാകരുതേ.. എന്ന് അവൾ മനമുരുകി സർവ്വ ഈശ്വരന്മാരെയും വിളിച്ചു.
കൃത്യസമയത്ത് അവർ അവിടെ എത്തിച്ചേർന്നു. രേഖകൾ എല്ലാം നൽകി അഡ്മിഷന് വേണ്ടി അവർ കാത്തു നിന്നു. ടെൻഷൻ കൊണ്ട് അവൾക്ക് നില്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജാതി സർട്ടിഫിക്കറ്റ് ചോദിക്കരുതേ എന്നവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു തളർച്ച അവളെ ബാധിക്കുന്നുണ്ടായിരുന്നു.
അഡ്മിഷൻ പ്രോസസ്സ് പുരോഗമിച്ചുകൊണ്ടിരുന്നു. ഇത് വരെ കുഴപ്പങ്ങൾ ഒന്നുമില്ല എന്നതിൽ അവൾക്ക് നേരിയ ആശ്വാസം അനുഭവപ്പെട്ടു. അപ്പോളാണ് ഇടിത്തീ പോലെ ആ ചോദ്യം അവൾക്ക് നേരെ വന്നത്. ജാതി സർട്ടിഫിക്കറ്റ് വേണം.
ഒന്നും മിണ്ടാതെ അവൾ തലകുനിച്ചു നിന്നു. കൈയിൽ ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. അവിടത്തെ ഓഫീസിലെ ഉദ്യോഗസ്ഥരോട് അവൾ കാര്യങ്ങൾ വിശദീകരിച്ചു. അതില്ലാതെ കാര്യങ്ങൾ നടത്താമോ എന്ന് ആരായുകയും ചെയ്തു.
അൽപ നേരത്തെ ആലോചനക്ക് ശേഷം കോളേജിലെ ഉദ്യോഗസ്ഥനായ ഒരാൾ ഒരു മാർഗം നിർദേശിച്ചു.
തിരുവനന്തപുരം എൽബിഎസ് എന്ന സ്ഥാപനത്തിലേക്കാണ് നിങ്ങളുടെ അപേക്ഷകൾ അയക്കുന്നത്. അവിടെ പോയി ചോദിച്ചാൽ നിങ്ങൾക്ക് ആ രേഖകൾ കിട്ടിയേക്കും. ഒരു ഫോട്ടോസ്റ്റാറ് കോപ്പി അവിടെ ഏൽപ്പിച്ചാൽ മതിയാകും. ഇന്ന് ശനിയാഴ്ച അല്ലെ ആയുള്ളൂ. തിങ്കളാഴ്ച രേഖയുമായി വന്നുകൊള്ളു. അഡ്മിഷൻ ബ്ലോക്ക് ചെയ്തു വക്കാം.
ആ വാക്കുകളിൽ അവൾക്ക് വലിയ പ്രതീക്ഷ തോന്നിയില്ല. തനിക്ക് വേണ്ടി ആരും തിരുവനന്തപുരം വരെ പോകാൻ തയ്യാറാവില്ല എന്നവൾക്ക് അറിയാമായിരുന്നു. അതൊന്നും നടപ്പുള്ള കാര്യമല്ല എന്ന ഭാവം ആയിരുന്നു നയനയുടെ മാതാപിതാക്കൾക്കും.
ആ ഓഫീസർ പ്രതീക്ഷയോടെ അവരെ നോക്കി. അവരുടെ മുഖത്തെ ഭാവത്തിൽ നിന്നും അയാൾ കാര്യങ്ങൾ വായിച്ചെടുത്തു. പ്രതീക്ഷ നശിച്ച നയനയുടെ മുഖത്തെ വിഷാദം അയാളെ വേദനിപ്പിച്ചു. അയാൾ മാതാപിതാക്കളോടായി പറഞ്ഞു.
നിങ്ങൾ എന്താണിങ്ങനെ മിണ്ടാതെ നിൽക്കുന്നത്. എത്ര വലിയ അവസരമാണെന്നോ ഈ ഗവണ്മെന്റ് സീറ്റ്. അത് കിട്ടിയിട്ടും വേണ്ടത് ചെയ്യാതെ നിങ്ങൾ ഇങ്ങനെ നിൽക്കുകയാണോ? ഇതിന്റെ വില നിങ്ങൾക്കറിയാത്തതുകൊണ്ടാണ്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇപ്പോൾ കാർ വിളിച്ച് പോയിട്ടെങ്കിലും ആ പേപ്പർ സങ്കടിപ്പിച്ചു കൊണ്ട് വരും. ഈ തിരുവനന്തപുരം വരെ പോകേണ്ട കാര്യത്തിന് ഇങ്ങനെ ആലോചിച്ച് നില്കുകയാണോ?
ആ വാക്കുകൾ ആ മാതാപിതാക്കളെ വേദനിപ്പിച്ചു. എങ്ങനെയും തിരുവനന്തപുരം വരെ പോകാം എന്നവർ ആലോചിച്ചു. പക്ഷെ അപ്പോളേക്കും സമയം വൈകിപ്പോയിരുന്നു.
അന്ന് ശനിയാഴ്ച ആയിരുന്നു. അപ്പോൾ പുറപ്പെട്ടാലും രാത്രിയെ അവിടെ എത്തിച്ചേരുകയുള്ളു. പിറ്റേന്ന് ഞായറാഴ്ച. ഓഫീസുകൾ അവധി. തിങ്കളാഴ്ച ഓഫീസ് തുറന്ന് രേഖകൾ കൈപറ്റി എത്രയും വേഗം പുറപ്പെട്ടാലും സമയത്തിന് മുൻപ് കോളേജിൽ എത്തി ചേരാൻ സാധിക്കില്ല.
തിങ്കളാഴ്ച ആണ് കോളേജിലെ അഡ്മിഷന്റെ അവസാന തിയ്യതി. അന്ന് ജോയിൻ ചെയ്തില്ലെങ്കിൽ അവസരം നഷ്ടപ്പെട്ടു പോകും. ഒന്നും നടക്കില്ല എന്ന് നയനക്ക് ഉറപ്പായി. എല്ലാ പ്രതീക്ഷകളും കുത്തിയൊലിച്ചു പോകുന്നത് അവൾ വേദനയോടെ നോക്കി നിന്നു.
******
വീട്ടിലേക്ക് തിരിച്ചു പോകാൻ തന്നെ അവർ നിശ്ചയിച്ചു. ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. കണ്ണുനീർ കൊണ്ട് അവളുടെ കവിൾത്തടങ്ങൾ നനഞ്ഞു. അത് കണ്ട് ആ അച്ഛന്റെയും അമ്മയുടെയും മനസ്സ് വേദനിച്ചു. വിവരങ്ങൾ അറിഞ്ഞ നയനയുടെ സഹോദരനും വല്ലാത്ത വിഷമം തോന്നി.
ദൈവം ഇത്രയൊക്കെ തന്നെ പരീക്ഷിച്ചത് എന്തിനാണെന്ന് അവൾ ചിന്തിച്ചുകൊണ്ടിരുന്നു. തന്റെ കണ്ണുനീരിന് ഈശ്വരന്മാരുടെ മുൻപിൽ ഒരു വിലയുമില്ലെങ്കിൽ പിന്നെ ജീവിക്കേണ്ടതില്ലെന്ന് അവൾക്ക് തോന്നി. ആത്മഹത്യ എന്ന ചിന്ത അവളുടെ അപക്വമായ മനസ്സിൽ ബലം വച്ച് തുടങ്ങിയിരുന്നു. ഒരക്ഷരം പോലും മിണ്ടാതെ അവൾ ഇരുന്നു.
തിരുവനന്തപുരത്ത് പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ തന്റെ ജീവിതം തന്നെ മാറി മറിയുമായിരുന്നു എന്നവൾക്ക് തോന്നി. പെട്ടെന്നാണ് അവൾക്ക് ഒരു ബുദ്ധി തോന്നിയത്. തന്റെ സഹപാഠികളിൽ ചിലർ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നത് അപ്പോളാണ് അവൾക്ക് ഓർമ്മ വന്നത്. ഉടൻ തന്നെ അവൾ ഫോണെടുത്ത് അവരിലൊരാളെ വിളിച്ചു.
ഹലോ....
ഹലോ വിപിൻ ഇത് ഞാനാണ് നയന.
ആഹ്.. നയന. പറയ്...
എനിക്ക് അത്യാവശ്യമായി നിന്റെ ഒരു സഹായം വേണം.
എന്താടി...?
എനിക്ക് എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടിയെടാ.. പക്ഷെ ജാതി സർട്ടിഫിക്കറ്റ് വേണം. ഞാൻ വാങ്ങിയത് അറിയാതെ ആപ്പ്ളിക്കേഷനൊപ്പം അയച്ചു പോയി. തിരുവനന്തപുരം എൽബിഎസിൽ ചെന്നാൽ അത് കിട്ടും. നീ ഒന്ന് പോയി വാങ്ങുമോ? ഞാൻ ആരെയെങ്കിലും വിട്ട് നാളെ നിന്റെ കൈയിൽ നിന്നും വാങ്ങിക്കോളാം.
എടി... ഞാൻ ഈ ആഴ്ച വീട്ടിലേക്ക് വന്നിരിക്കുകയാ... ഇന്നലെയാ വന്നത്. നീ ഇന്നലെ പറഞ്ഞിരുന്നുവെങ്കിലും ഞാൻ കളക്ട് ചെയ്തു കൊണ്ട് വന്നേനെ...
നയനക്ക് എന്തെന്നില്ലാത്ത സങ്കടം വന്നു. അവൾ കരച്ചിൽ അടക്കി നിർത്തി. പിന്നെയും പരീക്ഷണങ്ങൾക്ക് മുന്നിൽ തോറ്റു പോകുന്നത് അവളറിഞ്ഞു.
നീ ഒരു കാര്യം ചെയ്യ് നയന. നമ്മുടെ മഞ്ചേഷ് അവിടെ ഉണ്ട്. അവനെ ഒന്ന് വിളിച്ചു നോക്ക്. അവൻ സഹായിക്കാൻ സാധ്യത ഉണ്ട്.
നയനക്ക് പിന്നെയും ആശ ഉദിച്ചു.
ആണോ..? അവന്റെ ഫോൺ നമ്പർ എന്റെ കൈയിൽ ഇല്ല. നീ ഒന്ന് മെസ്സേജ് അയക്കുമോ?
ആ അയക്കാം..
ഓക്കേ ഡാ.. താങ്ക്യൂ...
വിപിനിൻറെ മെസ്സേജ് വന്ന ഉടൻ അവൾ ആ നമ്പറിലേക്ക് ഡയൽ ചെയ്തു. അച്ഛനും അമ്മയും ഇതെല്ലാം കണ്ട് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൾ ആ കോൾ കണക്ട് ആവാൻ കാത്തു നിന്നു.
ഹലോ...
ഹലോ മഞ്ചേഷ്... ഞാൻ നയന ആണ്.
ആഹ്.. എന്താ നയന...? സുഖമല്ലേ...?
സുഖം... ഞാൻ ഒരു അത്യാവശ്യത്തിനാ ഇപ്പോൾ വിളിച്ചത്. നീ എന്നെ ഒന്ന് സഹായിക്കുമോ?
എന്താ കാര്യം..?
നയന കാര്യങ്ങൾ വിശദമായി മഞ്ചേഷിനോട് പറഞ്ഞു. അവൻ എല്ലാം കേട്ട് നിന്നു.
അതിനെന്താ... ഇത്രയല്ലേ വേണ്ടൂ.. ഞാൻ ഇപ്പോൾ തന്നെ പോകാം. ഇവിടെ അടുത്ത എൽബിഎസിന്റെ ഓഫീസ്. ഞാൻ അത് കളക്ട് ചെയ്തിട്ട് നിന്നെ ഈ നമ്പറിൽ തിരിച്ച് വിളിക്കാം. പോരെ...?
ആ വാക്കുകൾ അവൾക്ക് നൽകിയത് അവളുടെ ജീവിതം തന്നെ ആയിരുന്നു. അവസാനിക്കാൻ തുടങ്ങിയ തന്റെ ജീവിതത്തിന് ജീവവായു കിട്ടുന്നത് അവൾ അറിഞ്ഞു. അവൾ ദീർഘമായി നിശ്വസിച്ചു. ആശ്വാസത്തോടെ അവൾ ഫോൺ കട്ട് ചെയ്തു.
ആ സന്തോഷ വാർത്ത അവൾ മാതാപിതാക്കളെ അറിയിച്ചു. ഉടൻ തന്നെ വീട്ടിലേക്ക് വിളിച്ച് തിരുവനന്തപുരം വരെ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സഹോദരനോട് അവർ ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറാവുകയും ചെയ്തു.
തിരിച്ചുള്ള യാത്ര സമാധാനത്തിന്റേതായിരുന്നു. എല്ലാ പരീക്ഷണങ്ങളും തീരുന്നത് ആശ്വാസത്തിലേക്കായിരുന്നു. നല്ലൊരു അവസാനം തന്നെ ഉണ്ടായതിൽ നയന ആശ്വസിച്ചു. അവർ തിരികെ വീട്ടിലെത്തുന്നതിന് മുൻപ് മഞ്ചേഷ് സർട്ടിഫിക്കേറ്റ് കൈപ്പറ്റിയതായി അറിയിച്ചു.
രാത്രി തന്നെ സഹോദരൻ തിരുവന്തപുരത്തേക്ക് പുറപ്പെട്ടു. കൂടെ അമ്മാവന്റെ മകനും ഉണ്ടായിരുന്നു. വെളുപ്പിന് തന്നെ അവർ അവിടെ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിൽ മഞ്ചേഷ് അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. തിരികെ പുറപ്പെടുന്നതിന് മുൻപ് അവർ അനന്തപദ്മനാഭനെക്കണ്ട് നന്ദി പറയാനും മറന്നില്ല.
******
ഇന്ന് തിങ്കളാഴ്ച. നയന പുറപ്പെടുകയാണ്. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുന്നു. എല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടില്ലേ എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി. അച്ഛമ്മയുടെ കാലിൽ തൊട്ട് അവൾ അനുഗ്രഹം വാങ്ങി. നിറകണ്ണുകളോടെ അവർ അനുഗ്രഹിച്ച് പേരക്കുട്ടിയെ യാത്രയാക്കി.
നയന ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിൽ അവളുടെ ആഗ്രഹം സഫലീകരിക്കുവാൻ പോകുന്നു. എഞ്ചിനീയറിംഗ് എന്ന മഹാ സ്വപ്നം സത്യമാകാൻ പോകുന്നു. പുതിയ പ്രതീക്ഷകളോടെ നിറഞ്ഞ ആനന്ദത്തോടെ അവൾ ആ യാത്ര ആരംഭിച്ചു.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-

ഒരു എൻട്രൻസ് കഥ ഭാഗം - 2

Image may contain: 1 person

"തുടർക്കഥകൾ  ,സുഖകരമായി വായിക്കാൻ Nallezhuth Android App - Google PlayStore -ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം "പുതിയ തുടർരചനകൾ " എന്ന ഭാഗം സന്ദർശിക്കുക "


ഒന്ന് മൂളിയതല്ലാതെ അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല. പ്രതിഷേധത്തോടെ ആണെങ്കിലും വരാം എന്ന് സമ്മതിച്ചല്ലോ എന്ന ആശ്വാസത്തിലാണ് അവൾ കിടന്നുറങ്ങിയത്.
പിറ്റേന്ന് രാവിലെ നയനയും അച്ഛനും കൂടി വില്ലജ് ഓഫീസിലേക്ക് പോയി, അപേക്ഷ സമർപ്പിച്ചു. അവിടെ അധികം തടസ്സങ്ങൾ ഇല്ലാതെ കാര്യങ്ങൾ നടന്നു. ഉടൻ തന്നെ അത് അവൾ അപേക്ഷയോടൊപ്പം ചേർത്ത് അയക്കുകയും ചെയ്തു. അപേക്ഷ അയക്കേണ്ട അവസാന ദിവസങ്ങൾ ആയിരുന്നു അതൊക്കെ.
ബുക്ക് സ്റ്റാളിൽ പോയി. ഏറ്റവും വില കുറഞ്ഞ ഒരു ബുക്ക് തന്നെ അവൾ വാങ്ങി. നല്ല ബുക്കുകൾക്ക് വലിയ വിലയാകും. അത്രക്കും വിലയുള്ളത് വാങ്ങാൻ പണം ഇല്ല. അപേക്ഷ അയക്കാൻ തന്നെ കടം വാങ്ങിയിരിക്കുകയാണല്ലോ...
പിന്നീടുള്ള ഓരോ ദിവസങ്ങളും അവൾക്ക് പരിശ്രമത്തിന്റേതായിരുന്നു. ജോലി കഴിഞ്ഞ് വന്നാൽ കിട്ടുന്ന സമയം മുഴുവൻ അവൾ പഠിക്കാനായി ചിലവഴിച്ചു. ആ ചെറിയ പുസ്തകത്തിൽ നിന്നും കിട്ടാവുന്ന അത്ര അറിവും സമ്പാദിക്കാൻ അവൾ ആവുന്നത്ര ശ്രമിച്ചു. അതിൽ ഒരു തൊണ്ണൂറ് ശതമാനവും അവൾ വിജയിക്കുകയും ചെയ്തു.
******
ദിവസങ്ങൾ കടന്നു പോയി. പരീക്ഷക്ക് ഇനി രണ്ടു ദിവസ്സം മാത്രം ബാക്കി. ആലുവയിൽ ആണ് എക്സാം. എന്തോ ഭാഗ്യത്തിന് അമ്മ കൂടെ വരാം എന്ന് സമ്മതിച്ചിട്ടുണ്ട്. ആ ആശ്വാസത്തിൽ ആണ് അവൾ.
നയനയെ സർ വിളിക്കുന്നുണ്ട്.
ഒരു സഹപ്രവർത്തകയായ അരുണിമ വന്ന് പറഞ്ഞപ്പോൾ അവൾ സീറ്റിൽ നിന്നും എഴുന്നേറ്റു. എന്തിനായിരിക്കും സർ വിളിപ്പിക്കുന്നതെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല. ചെയ്ത ജോലികളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിരിക്കുമോ എന്നവൾക്ക് സംശയം തോന്നി. ശ്രദ്ധ ഇപ്പോൾ കൂടുതലും പഠനത്തിൽ ആയിരുന്നുവല്ലോ...
എക്സ്ക്യൂസ്മി സർ, മേ ഐ കം ഇൻ...?
കം ഇൻ... നയന ഇരിക്ക്...
ഒരു പുഞ്ചിരിയോടെ അവൾ ഇരുന്നു.
നയന എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതുന്നുണ്ടല്ലേ..?
ഉണ്ട് സർ.
എന്നാ എക്സാം?
സൺഡേ...
ഇന്ന് തേഴ്സ്ഡേ ആയില്ലേ...? എക്സാമിന് പഠിക്കാൻ ലീവൊന്നും ചോദിച്ച് കണ്ടില്ലല്ലോ...
അത്... സർ... ലീവ്... ഈ മാസത്തെ ലീവൊക്കെ തീർന്നു. ഞാൻ അപ്ലിക്കേഷൻ അയക്കാനുള്ള ഓരോ കാര്യങ്ങൾക്ക് ലീവുകൾ എടുത്തിരുന്നു.
അതുകൊണ്ട്....? സീ.. നയന. എക്സാം എഴുതുന്നെങ്കിൽ നന്നായി പ്രിപ്പയർ ചെയ്തിട്ട് എഴുത്. അല്ലെങ്കിൽ പിന്നെ എഴുതണ്ട എന്ന് വക്ക്. ഇനി രണ്ടു ദിവസമേ ഉള്ളു.
നയന ഒന്നും മിണ്ടിയില്ല.
ഞാൻ ഒരു ഫേവർ ചെയ്യാം. രണ്ടു ദിവസം നയന ലീവ് എടുത്തോളൂ. ഞാൻ സാലറി കട്ട് ചെയ്യുന്നില്ല. അതും എക്സാം നന്നായി എഴുതാനായതുകൊണ്ടാണ് ഞാൻ ഈ സഹായം ചെയ്യുന്നത്. എന്താ വേണോ?
സന്തോഷം കൊണ്ട് തുള്ളി ചാടാൻ ആണ് അവൾക്കപ്പോൾ തോന്നിയത്. തന്റെ മേലുദ്യോഗസ്ഥൻ വരെ തന്നെ എക്സാമിന് ലീവെടുക്കാൻ നിർബന്ധിക്കുന്നു. സപ്പോർട്ട് ചെയ്യുന്നു. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലീവ് സാങ്ഷൻ ആയ വിവരം അവൾ ജെയിംസ് ചേട്ടനോട് പറഞ്ഞു.
സന്തോഷമായില്ലേ നിനക്ക്..? ഉള്ള രണ്ടു ദിവസം നന്നായി പഠിക്കാമല്ലോ... എല്ലാം നന്നായി നടക്കും എന്ന് ഞാൻ അന്നേ പറഞ്ഞില്ലേ...
ഹും.... ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ.. ആരും സപ്പോർട്ട് ചെയ്യാത്തോണ്ട് ഞാൻ ആകെ വറീഡ് ആയിരുന്നു. ഇപ്പൊ എനിക്ക് നല്ല സമാധാനം തോന്നുന്നുണ്ട് ചേട്ടാ....
എല്ലാം നന്നായി വരും. നീ ധൈര്യമായി ഇരിക്ക്..
ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു. അവൾക്ക് ആ വാക്കുകൾ നൽകുന്ന ഊർജ്ജം ചെറുതായിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ സർ ലീവ് തന്ന കാര്യം അമ്മയോട് പറഞ്ഞു. അത് കേട്ടപ്പോൾ അമ്മക്ക് അല്പം മനം മാറ്റം വന്ന പോലെ തോന്നി നയനക്ക്. അമ്മ തന്റെ ആഗ്രഹത്തിന് കൂടെ ഉണ്ടാകും എന്ന ഒരു വിശ്വാസം അവളിൽ ഉടെലെടുത്തു.
******
അങ്ങനെ ആ ദിവസം വന്നെത്തി. ഇന്നാണ് ആ പരീക്ഷ. നയന ഇത്രയും ദിവസം കഷ്ടപ്പെട്ടതിന്റെ ഫലം കാണുന്നത് ഇന്നാണ്. പഠിച്ചതൊക്കെ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അമ്മയെയും കൂട്ടി രാവിലെ തന്നെ പുറപ്പെട്ടു കഴിഞ്ഞിരുന്നു.
സമയത്തിന് മുൻപ് തന്നെ അവർ പരീക്ഷ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. നയന ചുറ്റും നോക്കി. നിറയെ പേര്. അവരുടെ കൂടെ വന്നിട്ടുള്ള മാതാപിതാക്കൾ. എല്ലാവരും പഠനത്തിന്റെ തിരക്കിൽ. അവൾ അവരുടെ പുസ്തകങ്ങളിലേക്ക് കണ്ണ് വച്ചു
ആയിരക്കണക്കിന് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ മൂന്നും നാലും എണ്ണം നിവർത്തി വച്ച് എല്ലാത്തിലും റെഫർ ചെയ്ത് വായിക്കുന്നു ഓരോരുത്തരും. അവൾ ബാഗ് തുർന്ന് തന്റെ പുസ്തകത്തിലേക്ക് നോക്കി. ഉള്ളിൽ ഒരു കുത്തി വിങ്ങൽ പോലെ തോന്നി അവൾക്ക്. എഴുപത്തിഅഞ്ചുരൂപയുടെ ഒരു ചെറിയ ഗൈഡ് മാത്രമാണ് തന്റെ കൈവശം ഉള്ളത്. അത് പുറത്തെടുക്കാൻ അവൾക്ക് ഭയവും നാണക്കേടും തോന്നി.
ഉള്ള നേരം നീ വല്ലതും വായിക്ക്...
അമ്മയുടെ ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി. ഈശ്വര... പരീക്ഷിക്കുകയാണോ നീ വീണ്ടും...? ഈ ചെറിയ പുസ്തകം കൊണ്ട് എഞ്ചിനീയറിംഗ് എൻട്രൻസ് എന്ന വലിയ സ്വപ്നം ആണ് കണ്ടിരിക്കുന്നത്. തോല്പിക്കാതെ കൂടെ നിൽക്കാനേ ഭഗവാനെ... അവൾ മനമുരുകി വിളിച്ചു.
ഇല്ലമ്മേ... ഇനി അധികം സമയമില്ല ഞാൻ അല്പം നേരം റിലാക്സ് ആയി ഇരിക്കട്ടെ..
അമ്മ സമ്മതിക്കും മട്ടിൽ മൗനമായി ഇരുന്നു. നയന കണ്ണുകൾ അടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പരീക്ഷാ ഹാളിലേക്ക് കയറുമ്പോളും അവൾക്ക് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. അത് പുറമെ കാണിക്കാതെ ഒരു പുഞ്ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ക്വസ്റ്റ്യൻ പേപ്പർ കൈയിൽ കിട്ടിയപ്പോൾ അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. പിന്നെ ക്ഷമയോടെ ഓരോ ചോദ്യങ്ങളും വായിച്ച് ഉത്തരങ്ങൾ മാർക്ക് ചെയ്യാൻ തുടങ്ങി.
എക്സാം കഴിഞ്ഞിറങ്ങുമ്പോളെക്കും നയനയുടെ മനസ്സ് ശാന്തമായിരുന്നു. എല്ലാം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളത്തെ പരിശ്രമം കറുത്ത മഷി പേനയുടെ കോറിയിടലിൽ തീർന്നിരിക്കുന്നു. ഇനി ഫലം വരണം. അത് എന്ത് തന്നെ ആയാലും സ്വീകരിച്ചേ മതിയാകൂ...
എങ്ങനെ ഉണ്ടായിരുന്നു മോളെ എക്സാം?
എനിക്കാവുന്നതൊക്കെ ഞാൻ ചെയ്തിട്ടുണ്ടമ്മേ.. ഇനി ഈശ്വരൻ വിചാരിക്കട്ടെ എന്ത് വേണമെന്ന്?
അമ്മ അവൾ പരീക്ഷ എഴുതുന്ന നേരം കൊണ്ട് പരീക്ഷക്ക് വന്ന മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി ചങ്ങാത്തത്തിൽ ആയിരുന്നു. അവരുടെ മക്കളുടെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു അവർ. നയനയോടും അവർ അതെ ചോദ്യങ്ങൾ ആവർത്തിച്ചു.
കുഴപ്പം ഉണ്ടായിരുന്നില്ല എന്ന പതിവ് പല്ലവി അവൾ അവർക്ക് നേരെ നീട്ടി. അവരുടെ മക്കൾ നല്ല എളുപ്പമായിരുന്നു എക്സാം എന്ന് നയനയോട് മറുപടി പറഞ്ഞപ്പോൾ അവൾക്ക് ഉള്ളിൽ ഒരു ചോദ്യ ചിഹ്നം ഉയർന്നു. തന്റെ കൈയിലെ ഈ ഗൈഡിൽ നിന്നും കിട്ടുന്ന അറിവിൽ ഇത്രയേ തനിക്കാവൂ... മാത്രവുമല്ല ഇരുപത് ദിവസംകൊണ്ട് ജോലിക്ക് പോകുന്ന സമയം കഴിച്ച് ബാക്കി നേരത്തെ പരിശ്രമം കൊണ്ട് ഇത്രക്കൊക്കെയേ തന്നെക്കൊണ്ട് സാധിക്കൂ എന്നവൾ സമാധാനിച്ചു.
തിരികെ പോരാൻ നേരം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോളും അവിടെയും നിറയെ എക്സാമിന് വന്ന കുട്ടികളും പേരന്റസും ആയിരുന്നു. ചർച്ച ഇത് തന്നെ. ചോദ്യ പേപ്പർ വിശകലനം വരെ അവിടെ നടക്കുന്നുണ്ടായിരുന്നു. അവൾ അതിലേക്കൊന്നും മനസ്സ് കൊടുക്കാതെ മൗനമായി ഇരുന്നു.
******
ആഴ്ചകൾ രണ്ട് കഴിഞ്ഞിരിക്കുന്നു. ഇന്ന് എൻട്രൻസ് റിസൾട്ട് വരുന്ന ദിവസമാണ്. തന്റെ ഇരുപത് ദിവസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം അറിയുന്ന ദിവസം. ദിവസങ്ങൾക്ക് മുൻപ് തന്നെ ആൻസർ കീ വന്നിരുന്നു. അത് വച്ച് നോക്കിയപ്പോൾ നയനക്ക് ടെൻഷൻ അധികരിക്കുകയാണുണ്ടായത്. പറയത്തക്ക സ്കോർ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല എന്നുള്ളത് തന്നെ ആയിരുന്നു അതിന് കാരണം.
എക്സാം എളുപ്പം ആയിരുന്ന ഒരുപാട് പേരെ അന്ന് തന്നെ കാണാൻ കഴിഞ്ഞു. ഇനിയും കാണാത്ത എത്ര പേർ. പ്രതീക്ഷയുടെ ഒരു നാമ്പ് പോലും അവളിൽ മുളച്ചില്ല. ടെൻഷൻ കൂടിയപ്പോൾ പ്രാർത്ഥനയോടെ അവളിരുന്നു.
നയനക്ക് വേണ്ടി ജെയിംസ് ചേട്ടനാണ് റിസൾട്ട് നോക്കിയത്. അവൾ കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ണ് തുറന്നപ്പോൾ തന്റെ നേർക്ക് നടന്നു വരുന്ന ജെയിംസ് ചേട്ടനെ അവൾ കണ്ടു.
ഈശ്വരാ... അവൾ മനമുരുകി വിളിച്ചു. ആ മുഖത്തെ ഭാവത്തിൽ നിന്നും റിസൾട്ട് എന്തായിരിക്കും എന്ന് വായിച്ചെടുക്കാൻ നയനക്ക് സാധിച്ചില്ല. മെല്ലെ അയാൾ നടന്നു അവൾക്കരികിൽ വന്നിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.
റാങ്ക് ലിസ്റ്റ് വന്നു. സീറ്റ് കിട്ടും എന്തായാലും. പക്ഷെ ഗവൺമെന്റിൽ കിട്ടുമോ എന്നൊന്നും പറയാൻ പറ്റില്ല. എന്തായാലും ഓപ്ഷൻസ് കൊടുക്ക്. അലോട്ട്മെന്റ് വരട്ടെ നമുക്ക് നോക്കാം.
നയനക്ക് വിഷമം തോന്നി. ദൂരെക്കൊന്നും പോയി പഠിക്കാൻ വീട്ടിൽ നിന്നും വിടില്ല. കഷ്ടപെട്ടതൊക്കെ വെറുതെ ആയി. അല്ലേലും താൻ ഒരു ഭാഗ്യം കേട്ട ജന്മം ആണ്. ഒന്നും നേടാൻ സാധിക്കില്ല. എല്ലാം മറന്നു കളയാം.
ആ നിമിഷം മുതൽ വല്ലാത്ത ഒരു നിരാശ അവളെ വലയം ചെയ്തിരുന്നു. ഒരിക്കലും ഈ സ്വപ്നം സഫലമാകാൻ പോകുന്നില്ല എന്ന് മനസ്സ് പറയും പോലെ തോന്നി അവൾക്ക്. ഒന്നും മിണ്ടാതെ അവൾ ഏറെ നേരം ഇരുന്നു.
നീ ഇങ്ങനെ വിഷമിക്കല്ലേ... നമുക്ക് നോക്കാം.
ജെയിംസ് നയനയെ ആവുംവിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മറ്റു സഹപ്രവർത്തകരും അടുത്തേക്ക് വന്നു. പലരും പലതും പറഞ്ഞു. ഇത്ര ദിവസംകൊണ്ട് പഠിച്ചതല്ലേ സാരമില്ല എന്നൊക്കെ പറഞ്ഞ് അവരവർ തന്നാൽ ആയ പോലെ സമാധാന വാക്കുകൾ മൊഴിഞ്ഞു. നയന ഒന്നും മിണ്ടാതെ എണീറ്റ് ബാത്റൂമിലേക്ക് നടന്നു.
ആരും കാണാതെ അവൾ കരഞ്ഞു. മനസ്സ് ശാന്തമാകും വരെ. ഒന്നും വേണ്ട. എല്ലാം ഇവിടെ ഉപേക്ഷിക്കാം എന്നുറപ്പിച്ച് അവൾ മുഖം കഴുകി പുറത്തേക്ക് വന്നു. അത് കണ്ട് അരുണിമ അടുത്തേക്ക് വന്നു.
അത്ര നല്ല സ്കോർ അല്ലലേ നയന...? ഏതെങ്കിലും മാനേജ്മെന്റിൽ ശ്രമിച്ചു നോക്ക് ചിലപ്പോ കിട്ടും. വല്ല ഇടുക്കിയിലോ കാസര്ഗോഡോ വയനാടോ മറ്റോ... അല്ലാതെ തിരുവന്തപുരവും എറണാകുളവും തൃശ്ശൂരും ഒന്നും കൊടുത്തിട്ട് കാര്യമില്ല.
നയന അരുണിമയെ നോക്കി. ജെയിംസ് എല്ലാം കേട്ട് തൊട്ടു പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. സാരമില്ല എന്ന ഭാവത്തിൽ അദ്ദേഹം നയനയെ നോക്കി കണ്ണടച്ച് കാണിച്ചു. അവൾ ഒന്നും മിണ്ടാതെ തന്റെ കാബിനിൽ വന്നിരുന്നു.
അല്പനേരത്തിനു ശേഷം ജെയിംസ് പിന്നെയും നയനയെ തേടി വന്നു.
മോളിങ്ങനെ വിഷമിച്ചിരിക്കല്ലേ.. നമുക്ക് ട്രൈ ചെയ്ത് നോക്കാമല്ലോ?
ഇല്ല ചേട്ടാ... സ്കോർ കുറഞ്ഞു പോയതിൽ എനിക്ക് സങ്കടമില്ല. ഞാൻ നന്നായി പഠിച്ചിട്ടില്ല. അതെനിക്കറിയാം. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ കുറച്ച് ആഗ്രഹിച്ച് പോയി. മാനേജ്മെന്റിൽ ഒക്കെ കിട്ടിയാലും പഠിപ്പിക്കാൻ എന്റെ വീട്ടിൽ നിന്നും വിടില്ല. അതിനുള്ള പണമില്ല എന്നത് തന്നെ കാര്യം. ഗവർമെന്റിൽ കിട്ടിയാൽ പോലും ചിലപ്പോ വിടില്ല.
ഹോസ്റ്റലിൽ ഒന്നും നിന്ന് പഠിക്കുന്ന കാര്യം ചിന്തിക്കുകയെ വേണ്ട.. അതൊന്നും ഒരിക്കലും സമ്മതിക്കാൻ പോകുന്നില്ല. എല്ലാം മറക്കാം. വെറുതെ കുറെ കഷ്ടപ്പെട്ടു. ചേട്ടന് കുറച്ച് കടവും ബാക്കി.
അങ്ങനൊന്നും പറയല്ലേ... എല്ലാം ശരിയാവും. ഇത്രേം എത്തിയിട്ട് പിന്നെ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് മണ്ടത്തരമല്ലേ... നീ ഓപ്ഷൻസ് കൊടുക്ക്. ഗവണ്മെന്റ് കോളേജുകൾ മാത്രം കൊടുത്താൽ മതി. കിട്ടുമോ എന്ന് നമുക്ക് നോക്കാം.
വേണ്ട ചേട്ടാ... അരുണിമ പറഞ്ഞത് കേട്ടില്ലേ...? കാസർഗോഡ് ഒക്കെ കിട്ടിയാലും എന്നെ വിടില്ല. നമുക്കിത് വിട്ടുകളയാം. ഇനിയും കാത്തിരിക്കാനും ടെൻഷൻ അടിക്കാനും വയ്യ. പോരാത്തതിന് ഒരു മാര്യേജ് പ്രൊപ്പോസൽ വന്നിട്ടുണ്ട്. അത് മിക്കവാറും ശരിയാവും.
അവൾ നിരാശയോടെ മുഖം താഴ്ത്തി ഇരുന്നു. പക്ഷെ ജെയിംസ് അവളെ വിഷാദത്തിലേക്ക് തള്ളിയിടാൻ തയ്യാറായില്ല. അയാൾ നിർബന്ധിച്ച് അവളെക്കൊണ്ട് ഓപ്ഷൻസ് കൊടുപ്പിച്ചു. അടുത്ത ആഴ്ച അലോട്ട്മെന്റ് വരുമ്പോൾ നോക്കാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. പക്ഷെ ഒന്നും വേണ്ടായിരുന്നു എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

ഒരു എൻട്രൻസ് കഥ

Image may contain: 1 person

"നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡ് ചെയ്ത് പുതിയ തുടർ രചനകൾ എന്ന ഭാഗം സന്ദർശിക്കുക . തുടർക്കഥകൾ കൃത്യമായി വായിക്കാൻ ലളിതമായ ഒരു മാർഗ്ഗം "

രാവിലെ ഓഫീസിലേക്ക് പോകാനുള്ള എല്ലാ തയാറെടുപ്പുകളും കഴിഞ്ഞ് നിൽക്കുകയാണ് നയന. ബസ് വരാൻ ഇനിയും സമയമുണ്ട്. വീടിനടുത്ത് തന്നെയാണ് ബസ്റ്റോപ്പ്. അതുകൊണ്ട് ബസ് വരുന്ന സമയത്തിന് അഞ്ചു മിനിറ്റ് മുമ്പ് ഇറങ്ങിയാൽ മതി വീട്ടിൽ നിന്ന്.
ഇറങ്ങാനുള്ള നേരം ആകുന്നത് വരെ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുമ്പോളാണ് പത്രം കണ്ണിൽ പെട്ടത്. അതെടുത്ത് നിവർത്തി. വാർത്തകൾ എല്ലാം സ്ഥിരം ഉള്ളത് തന്നെ. പീഡനം, കൊലപാതകം. അവൾ വേഗം പേജുകൾ മറിച്ചു.
പത്രം മടക്കി വക്കാൻ തുടങ്ങുമ്പോളാണ് ആ വാർത്ത ശ്രദ്ധയിൽ പെട്ടത്. എഞ്ചിനീയറിംഗ് ലാറ്ററൽ എൻട്രിക്ക് അപേക്ഷ ക്ഷണിക്കുന്നു. അവളുടെ മനസ്സിൽ ചെറിയൊരു മോഹം മുള പൊട്ടി.
ഡിപ്ലോമ കഴിഞ്ഞ നയന ഒരു ചെറിയ ഫിനാൻസ് സ്ഥാപനത്തിൽ ആണ് ജോലിക്ക് പോകുന്നത്. പഠിച്ച മേഖലയിൽ തന്നെ നല്ല ജോലി ലഭിക്കാഞ്ഞിട്ടല്ല അവൾ ഈ ചെറിയ ജോലിക്ക് പോകുന്നത്. വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരത്തുള്ള ജോലിക്ക് പോയാൽ മതി എന്ന വീട്ടുകാരുടെ നിർദേശം അനുസരിക്കേണ്ടി വന്നതുകൊണ്ടാണ്. അവൾ പഠിച്ച വിഷയത്തിന് വീടിനടുത്ത് ജോലി കിട്ടാൻ ഒരു സാധ്യതയുമില്ല.
നയന ഒന്നുകൂടി ആലോചിച്ചു. എൻജിനീറിങ്ങിന് പഠിക്കണമെന്ന് അവൾക്ക് ആഗ്രഹം തോന്നി. അച്ഛനോട് ഒന്ന് ചോദിച്ചു നോക്കിയാലോ...? അവൾ പത്രവുമായി അച്ഛന്റെ അടുത്തേക്ക് നടന്നു.
അച്ഛാ... എഞ്ചിനീറിങ്ങിന് ചേരാൻ അപേക്ഷ കൊടുക്കേണ്ട സമയമാ... ഞാൻ ഒന്ന് എൻട്രൻസ് എഴുതി നോക്കിയാലോ...?
മറുപടിക്ക് രണ്ടാമതൊരു നിമിഷം കാത്ത് നിൽക്കേണ്ടി വന്നില്ല.
വേണ്ട... എത്രേം പെട്ടെന്ന് വല്ല കല്യാണവും ശരിയായാ മതി. അല്ലാണ്ടിനി എഞ്ചിനീറിങ്ങിന് പോകാണ്ടാ കേട്....
അവളുടെ ആഗ്രഹത്തെ തൃണവൽഗണിച്ചുകൊണ്ടുള്ള അച്ഛന്റെ മറുപടി അവളെ വേദനിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ കല്യാണം. അവൾക്ക് വിഷമവും ദേഷ്യവും ഒരേസമയം വന്നു. ഒരു വാശിയിൽ അവൾ അച്ഛനെ എതിർത്ത് മറുപടി പറഞ്ഞു.
ഇല്ല... ഇപ്പൊ കല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. ഞാൻ എൻട്രൻസ് എഴുതും. അഡ്മിഷൻ വാങ്ങിക്കുകയും ചെയ്യും.
അച്ഛന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വീടിന് വെളിയിലേക്കിറങ്ങി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു
******
ഓഫീസിൽ എത്തിയിട്ടും നയനക്ക് ഒരു ഉന്മേഷവും തോന്നിയില്ല. അപ്പോൾ തോന്നിയ വാശിക്ക് എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ വീട്ടുകാരെ എതിർത്ത് തനിക്ക് ഒന്നും ചെയ്യാനാവില്ല എന്നവൾ വേദനയോടെ ഓർത്തു. എന്നാലും അച്ഛൻ തന്റെ ആഗ്രഹത്തെ അല്പം പോലും മാനിച്ചില്ലലോ എന്ന ചിന്ത അവളിൽ പിന്നെയും വാശി ഉണ്ടാക്കി.
ഉടൻ മൊബൈൽ എടുത്ത് നമ്പർ ഡയൽ ചെയ്തു.
കിഷോർ ഞാനാണ് നയന.
ഹാ... എന്തെ ഇത്ര രാവിലെ?
ഒന്നൂല്യടാ... ഞാൻ ഒരു കാര്യം അറിയാനാ വിളിച്ചെ.
എന്തെ?
ഈ ലെറ്റ് എക്സാം എഴുതാൻ എന്തൊക്കെയാ ചെയ്യണ്ടേ എന്നറിയാനാ...
ആർക്കാ?
എനിക്കാ...
ഹേ... നീ ലെറ്റ് എഴുതാൻ പോവാണോ?
ഹും... അങ്ങനെ ഒരാഗ്രഹം. കാര്യങ്ങൾ എങ്ങിനെയാ എന്നൊക്കെ അറിഞ്ഞിട്ട് വേണം എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ...
അതിപ്പോ എനിക്ക് വലിയ പിടി ഇല്ലടി... ഒരു കാര്യം ചെയ്യ് നീ മിഥുനിനെ ഒന്ന് വിളിച്ച് നോക്ക്. അവൻ എഴുതുന്നുണ്ടെന്നാ കേട്ടത്.
ആണോ? ഓക്കേ ഡാ... താങ്ക്യൂ...
ശരി ഡീ... ബൈ.
കോൾ ഡിസ്കണക്ട് ആയിട്ട് അവൾ ഒന്നുകൂടി ആലോചിച്ചു. ഇത് വേണോ? വേണം. ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ അവൾക്ക് തോന്നി. പിന്നെ വീണ്ടും ഫോണെടുത്ത് മിഥുനിന്റെ നമ്പർ ഡയൽ ചെയ്തു.
******
ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോളേക്കും നയന വല്ലാതെ തളർന്ന് പോയിരുന്നു. ജോലി ഭാരത്തേക്കാൾ ഇന്നത്തെ സംഭവങ്ങളുടെ ടെൻഷൻ അവളെ കൂടുതൽ തളർത്തി. തന്റെ അഭിപ്രായത്തിനെ അച്ഛൻ എതിർക്കും എന്നും അതിന്റെ പേരിൽ വഴക്ക് ഉണ്ടാകുമെന്നും അവൾ ഭയന്നു. പക്ഷെ, എന്തോ.. പിന്മാറാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. വേണ്ടെന്ന് ചിന്തിക്കുംതോറും വേണമെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നു.
പ്രതീക്ഷിച്ച പോലെയുള്ള വിപ്ലവം ഒന്നും വീട്ടിൽ ഉണ്ടായില്ല. ഒരു മൗന പ്രതിഷേധം ആണ് ഉണ്ടായത്. എല്ലാവരിലും അതുണ്ടായിരുന്നു എന്ന് മാത്രം. ആ അവസ്ഥ അവളെ ഏറെ വേദനിപ്പിച്ചു.
പിറ്റേന്ന് അപേക്ഷ അയക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആയിരം രൂപയുടെ ഡിഡി എടുക്കണം. ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ എടുക്കും. കൈയിൽ കാശില്ല. എന്ത് ചെയ്യും എന്നവൾക്ക് ഒരു രൂപവും കിട്ടിയില്ല.
ആ നേരത്താണ് കൂടെ ജോലി ചെയ്യുന്ന ജെയിംസ് ചേട്ടൻ അവളുടെ മുഖത്തെ വിഷാദം ശ്രദ്ധിച്ചത്.
എന്ത് പറ്റി?
ഹേയ്... ഒന്നൂല്യ...
എന്തോ ഉണ്ടെന്ന് മനസ്സിലായി. ഞാൻ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല.
ഒന്നൂല്യ ജെയിംസ് ചേട്ടാ... ഒരു ആയിരം രൂപയുടെ അത്യാവശ്യം. കാശില്ല. അതാ...
അത്രേ ഉള്ളു. ഞാൻ തരാം.
ഹേയ് വേണ്ട. എനിക്ക് ഉടനെ തിരിച്ച് തരാൻ പറ്റില്ല. ശമ്പളം കിട്ടിയിട്ടെ പറ്റു.
അതിനെന്താ... ശമ്പളം കിട്ടുമ്പോ തന്നാ മതി. ആട്ടെ. എന്തിനാ രൂപ?
എഞ്ചിനീയറിംഗ് എൻട്രൻസിന് അപേക്ഷ അയക്കാനാ... ഡിഡി എടുക്കണം. അതിനാ രൂപ...
ആണോ... പറയണ്ടേ... ദാ... ഇപ്പൊ തന്നെ പിടിച്ചോ. ഈ നല്ല കാര്യത്തിനാണെങ്കിൽ എന്താ ചോദിക്കാൻ മടിച്ച് നിൽക്കുന്നെ?
അതല്ല. കടം വാങ്ങേണ്ടേ എന്ന് കരുതിയാ ഞാൻ സംശയിച്ചേ...
ഹേയ് അങ്ങനെ മടിച്ച് നിൽക്കേണ്ട. എത്രയും വേഗം അപ്ലിക്കേഷൻ അയക്ക്. അഡ്മിഷൻ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം.
ജെയിംസ് ചേട്ടന്റെ ആ വാക്കുകൾ അവൾക്ക് മുറിവിൽ പുരട്ടുന്ന തേൻപോലെയാണ് തോന്നിയത്. അന്യനായ ഒരാൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നു. പണം തന്ന് സഹായിക്കുന്നു. എന്നിട്ടും തനിക്ക് വേണ്ടപ്പെട്ടവർ ശത്രുപക്ഷത്താണല്ലോ എന്നവൾ ഓർത്തു.
ചേട്ടാ... പരമാവധി വേഗം ഞാൻ ഈ പണം തിരികെ തരാം കേട്ടോ...
നീ പതുക്കെ തന്നാ മതി. നീ ആദ്യം എക്സാമൊക്കെ ഭംഗിയായി എഴുത്.
അദ്ദേഹത്തിന്റെ വലിയ മനസ്സിൽ അവൾക്ക് സന്തോഷം തോന്നി. അധികം വൈകാതെ അവൾ അപേക്ഷക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തി.
പഠിച്ചിരുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ കൈയിൽ നിന്നും ഒരു ഒപ്പ് വാങ്ങണം അപേക്ഷയിൽ. പിറ്റേന്ന് തന്നെ അവൾ അതിനായി പുറപ്പെട്ടു. കോളേജിൽ ചെന്നപ്പോൾ ആണറിഞ്ഞത് പ്രിൻസിപ്പൽ പുതിയ ആളാണ്. അതും ഒരു സ്ത്രീ. താൻ പഠിക്കുമ്പോൾ ഉണ്ടായിരുന്ന ആൾ സ്ഥലമാറ്റം കിട്ടി പോയിരിക്കുന്നു.
അല്പം വിഷമം തോന്നാതിരുന്നില്ല. പഴയ പ്രിൻസിപ്പൽ നല്ല ആളായിരുന്നു. തനിക്ക് പരിചയവുമുണ്ട്. കാര്യം എളുപ്പത്തിൽ നടന്നു കിട്ടിയേനെ. ജോലി സ്ഥലത്ത് നിന്ന് അല്പനേരത്തെ ലീവ് വാങ്ങിയാണ് വന്നിരിക്കുന്നത്. തിരികെ അവിടേക്ക് തന്നെ മടങ്ങണം. ഇതിനായി ഒരു ദിവസം ലീവെടുത്താൽ അന്നത്തെ ശമ്പളം നഷ്ടമാകും.
അപേക്ഷയുമായി പ്രിൻസിപ്പൽ റൂമിന് വെളിയിൽ കാത്തു നിന്നു. ഏറെ നേരം ആ നിൽപ്പ് തുടർന്നു. ഒടുവിൽ അകത്തേക്ക് വിളിക്കപ്പെട്ടു. അകത്തേക്ക് കടന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. പഴയ പ്രിസിപ്പലിനെ പോലെ അല്ല. ആളല്പം ചൂടത്തിയാണ്.
തന്റെ അപേക്ഷ നീട്ടി. കലി കയറിയ മുഖത്തോടെ അവർ ഒന്ന് നോക്കി. പിന്നെ തന്റെ മുഖത്തേക്കും. പിന്നെ ഒരു ആക്രോശമായിരുന്നു. ഇതിൽ എഴുതിയിരിക്കുന്ന സാക്ഷ്യപത്രം എല്ലാം തെറ്റാണ് എന്ന് പറഞ്ഞ് തന്റെ നേരെ ഒരു ചാട്ടമായിരുന്നു.
ഭയന്ന് പോയ നയന രണ്ടടി പുറകിലേക്ക് നീങ്ങി. ആ സ്ത്രീ പിന്നെയും എന്തൊക്കെയോ പറഞ്ഞ് ബഹളം വച്ചു. പിന്നെ അപേക്ഷയിൽ ചുവന്ന മഷി കൊണ്ട് ഒരു വെട്ട്. ആ വെട്ട് തന്റെ നെഞ്ചിലാണ് കൊണ്ടതെന്നും ആ ചുവപ്പ് തന്റെ രക്തമാണെന്നുമാണ് നയനക്ക് അപ്പോൾ തോന്നിയത്.
കണ്ണീരോടെ അവൾ ആ മുറിയിൽ നിന്നിറങ്ങി. ഇനി എന്ത് ചെയ്യും? ഒരായിരം ചിന്തകൾ അവളെ വന്ന് മൂടി. അച്ഛനെ ധിക്കരിച്ചതിന് ദൈവം തന്നെ ശിക്ഷിക്കുകയാണോ? അവൾ വേദനയോടെ നിന്നു. ഒന്നും വേണ്ട. മടങ്ങി പോകാം എന്ന് കരുതിയപ്പോളും ആരോ അവളെ പിടിച്ചു നിർത്തുംപോലെ തോന്നി. ഇനിയും ഒരു പരീക്ഷണം വേണോ എന്ന് ശങ്കിച്ചെങ്കിലും പിന്മാറാൻ കൂട്ടാക്കാത്ത മനസ്സുമായി അവൾ ലൈബ്രറിയിലേക്ക് നടന്നു.
ലൈബ്രേറിയൻ നേരത്തെ പരിചയമുള്ള ആളാണ്. ഉണ്ടായതെല്ലാം പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാം എന്ന് ഏറ്റു. ഒരു വൈറ്റ്നർ എടുത്ത് അപേക്ഷയിലെ ചുവന്ന മഷി മായ്ച്ചു കളഞ്ഞു. എന്നിട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് അതിൽ രണ്ടാമത് വേണ്ടതെല്ലാം ഫിൽ ചെയ്ത് തന്നു.
അദ്ദേഹത്തിന് ഒരു മാലാഖയുടെ രൂപം ആയിരുന്നു അപ്പോൾ അവൾക്ക് തോന്നിയത്. നയനക്ക് കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. ലൈബ്രറിയനോട് നന്ദി പറഞ്ഞ് അവൾ വീണ്ടും പ്രിൻസിപ്പലിന്റെ മുന്നിലെത്തി.
ഇത്തവണ എന്തോ, ദേഷ്യം അൽപ്പം കുറഞ്ഞ പോലെ. കടുപ്പിച്ച് ഒന്ന് നോക്കുക മാത്രം ചെയ്ത് അവർ ഒപ്പിട്ട് തന്നു. സന്തോഷത്തോടെ അത് വാങ്ങി അവൾ പുറത്തേക്ക് നടന്നു.
വെളിയിൽ തന്റെ ടീച്ചർ നിൽക്കുന്നത് അപ്പോളാണ് അവൾ കണ്ടത്. നയന ടീച്ചറിന്റെ അടുത്തേക്ക് ഓടി ചെന്നു.
ആഹ്... നയന... എന്താ ഇവിടെ?
ഞാൻ... ലെറ്റ് എഴുതാൻ അപ്ലിക്കേഷൻ സൈൻ ചെയ്യിക്കാൻ വന്നതാ...
ആഹ്... നല്ല കാര്യം. കോച്ചിങ്ങിന് പോകുന്നുണ്ടോ?
ഇല്ല മിസ്സ്... ഞാൻ...
സാരമില്ല. വേണ്ട വിധം പഠിച്ചാൽ മതി. പഠിച്ച് തുടങ്ങിക്കാണും അല്ലെ. എക്സാം ഒരു മാസത്തിനകം ഉണ്ടാകും.
അവൾ പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. ഒരു കഠാര കുത്ത് ഏറ്റ പോലെ അവൾ നിന്നു. അപേക്ഷ അയക്കണോ എന്ന് പോലും നിശ്ചയിച്ചില്ല. എക്സാം ഒരു മാസത്തിനകം കാണുമത്രെ. ആ ആധി അവളെ വിഷമത്തിലാക്കി. പിന്നീട് ടീച്ചർ പറഞ്ഞതൊന്നും അവളുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല.
താൻ കൊച്ചിങ്ങിനും പോകുന്നില്ല. ഒരു പുസ്തകം പോലും വാങ്ങിയിട്ടില്ല. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? പിന്മാറാൻ ഇനിയും സമയം വൈകിയിട്ടില്ല. അവൾ പിന്നെയും ചിന്തിച്ചു.
തിരികെ ഓഫീസിൽ എത്തിയിട്ടും ആ ചിന്തകൾ തന്നെയായിരുന്നു നയനയുടെ മനസ്സിൽ. ഒന്നും വേണ്ട. എല്ലാം മറന്നു കളഞ്ഞേക്കാം. എഞ്ചിനീയറിംഗ് എന്ന മഹാഭാഗ്യം ഒന്നും നമുക്ക് വിധിച്ചിട്ടില്ല എന്ന് കരുതാം. അച്ഛൻ പറഞ്ഞപോലെ ഏതെങ്കിലും ഒരുത്തനെ കല്യാണം കഴിച്ച് ജീവിക്കാം. അതിൽ കൂടുതലും ആഗ്രഹിച്ചിട്ട് കാര്യമില്ല. അവൾ ആകെ നിരാശപ്പെട്ടു പോയിരുന്നു.
അവളുടെ മനസ്സിലെ വിഷാദം മുഖത്ത് പ്രകടമായിരുന്നു. എന്ത് പറ്റി എന്ന് പലരും ചോദിച്ചെങ്കിലും ആരോടും ഒന്നും അവൾ പറഞ്ഞില്ല. പക്ഷെ ജെയിംസ് ചേട്ടനോട് മാത്രം അവൾ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു. നന്നായി ആലോചിച്ച ശേഷം അദ്ദേഹം മറുപടി പറഞ്ഞു.
നീ എന്തായാലും ആഗ്രഹിച്ചതല്ലേ... വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു. ഇനിയിപ്പോ സമയമില്ല എന്ന് പറഞ്ഞ് എക്സാം എഴുതാതിരിക്കണ്ട. ചുമ്മാതാണെങ്കിലും ഒന്നെഴുതി നോക്ക്. കിട്ടിയാൽ കിട്ടട്ടെ. ഇല്ലെങ്കിൽ വേണ്ട. നമുക്ക് അടുത്ത തവണ ഒന്നുടെ ശ്രമിക്കാമല്ലോ.
അവൾ അദ്ദേഹത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്നെ നിരാശയോടെ മുഖം താഴ്ത്തി.
ഇല്ല ചേട്ടാ... ഒന്നും നടക്കില്ല. പഠിക്കാൻ സമയമില്ല. ജോലിക്ക് വരണ്ടേ? ഒരു മാസം കൊണ്ട് ഒന്നും ആകാൻ പോകുന്നില്ല. മാത്രവുമല്ല. അപേക്ഷ അയക്കാൻ ഇനി ജാതി സെർട്ടിഫിക്കറ്റ് കൂടി വേണം. അതെടുക്കാൻ അച്ഛനും കൂടി വില്ലജ് ഓഫീസിൽ വരണം. അദ്ദേഹം വരുമെന്ന് തോന്നുന്നില്ല. ഞാൻ എൻട്രൻസ് എഴുതുന്നതിൽ അവർക്ക് ഒട്ടും താല്പര്യമില്ല. എത്രേം പെട്ടെന്ന് എന്റെ കല്യാണം നടത്തി ബാധ്യത ഒഴിവാക്കണം എന്നാ അവർക്ക്.
ഒരു നിമിഷം ജെയിംസ് മിണ്ടാതെ ഇരുന്നു.
നീ ഇങ്ങനെ വിഷമിക്കല്ലേ.. ഒന്നും ശ്രമിക്കാതെ നടക്കില്ല എന്ന് പറയരുത്. നീ ചോദിച്ചു നോക്കിയോ അച്ഛനോട് വില്ലജ് ഓഫീസിൽ വരുമോ എന്ന്?
ഇല്ല.
എന്നാൽ ഇന്ന് പോയി ചോദിക്ക്. അച്ഛൻ വരും. അതും കൂടി കിട്ടിയാൽ അപേക്ഷ അയക്ക്. എന്നിട്ട് ബുക്ക് വാങ്ങി ഉള്ള ദിവസം പഠിക്ക്. ജോലി കഴിഞ്ഞുള്ള സമയത്ത് പറ്റുന്നത് പഠിച്ചാൽ മതി. എന്നിട്ട് കിട്ടിയില്ലെങ്കിൽ വേണ്ട. അടുത്ത വർഷം ഒന്നും കൂടെ നന്നായി ശ്രമിക്കാം.
നയനക്ക് ആ വാക്കുകളിൽ അല്പം ആത്മവിശ്വാസം ഒക്കെ തോന്നി.
ഒക്കെ നടക്കും. ശ്രമിച്ചാൽ... ഇങ്ങനെ നിരാശപെടുന്നതിന് മുൻപ് ശ്രമിക്ക്. എന്നിട്ടും തോൽക്കുകയാണെങ്കിൽ പോട്ടെ എന്ന് വെക്ക്. അത്രേ ഉള്ളു മോളെ...
ചേട്ടനെങ്കിലും എന്റെ മനസ്സ് കാണാൻ പറ്റുന്നുണ്ടല്ലോ. എന്റെ വീട്ടിൽ ആരും ഇപ്പൊ എന്നോട് മിണ്ടുന്നു പോലും ഇല്ല. ചേട്ടൻ എന്നെ സപ്പോർട്ട് ചെയ്യുന്നു. അവർ എന്നോട് പ്രതിഷേധിക്കുന്നു.
സാരമില്ല മോളെ... നീ എനിക്ക് എന്റെ അനിയത്തിക്കുട്ടിയെപോലെ ആണ്. നീ ഇവിടെ ജോയിൻ ചെയ്തപ്പോൾ മുതൽ എനിക്ക് അങ്ങനെയേ തോന്നിയിട്ടുള്ളൂ. ആ സ്നേഹം ഉള്ളതുകൊണ്ടാ ഞാൻ ഇത്രേം പറഞ്ഞത്. എല്ലാം നന്നായി വരും. നീ വിഷമിക്കാതെ സമാധാനമായി ഇരിക്ക്.
നയനക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും തോന്നി. സ്വന്തം സഹോദരൻ പോലും കാണിക്കാത്ത സ്നേഹം ഒരു സഹപ്രവർത്തകൻ തരുന്നു. വീട്ടിൽ നിന്നും കിട്ടേണ്ട സപ്പോർട്ട് തരാൻ അന്യനൊരാൾ വേണ്ടി വന്നു. അവൾ സമാധാനത്തോടെ ഇരുന്നു.
വീട്ടിൽ എത്തിയപ്പോൾ അവൾ അച്ഛനോട് നേരിട്ട് സംസാരിച്ചു.
അച്ഛാ... നാളെ എന്റെ കൂടെ വില്ലജ് ഓഫീസിലേക്ക് ഒന്ന് വരണം. എൻട്രൻസിന് അപേക്ഷ അയക്കാൻ. ജാതി സെർട്ടിഫിക്കറ്റ് കൂടി വേണം. അത് വാങ്ങാനാണ്.
ഒരു മറുപടിക്കായി അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo