Showing posts with label DetectiveNovel. Show all posts
Showing posts with label DetectiveNovel. Show all posts

Patient 27 - Part 4


***************************************************************************************
Reserved Forest Area , Elephanta Island, Mumbai - അതേ സമയം.
***************************************************************************************
കാതു തുളക്കുന്ന ഹെലികോപ്റ്റർ ബ്ലേഡിന്റെ ശബ്ദമാണ് ഡോ. രഘുചന്ദ്രയെ ഉണർത്തിയത്.
കണ്ണു തുറന്നതും അസഹ്യമായ വേദനയാൽ അലറി നിലവിളിച്ചു പോയി അദ്ദേഹം. തലക്കു പുറകിൽ ബെഡ്ഡിനോട് ചേർത്തു സ്ഥാപിച്ചിരുന്ന അനേകം മെഡിക്കൽ ഉപകരണങ്ങളിൽ നിന്നും അപായ മണികൾ മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഇടതു കണ്ണു മൂടി വെച്ചിരുന്ന ബാൻഡേജ് രക്തത്തിൽ കുതിർന്നു.
“ഡോക്ടർ!” തൊട്ടടുത്തു തന്നെ ഒരു പെൺകുട്ടിയുടെ ഉറക്കെയുള്ള വിളി കേട്ടു.
“ആഹാ! എഴുന്നേറ്റോ ?” ഗ്ലാസ്സ് ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ഡോക്ടറുടെ കൈ കടന്നെടുത്ത അയാൾ ഒരു വെളുത്ത ലാബ് കോട്ടാണ് ധരിച്ചിരുന്നത്. കഴുത്തിൽ സ്റ്റെതസ്കോപ്പും കയ്യിൽ ക്ലിപ്പ് ബോർഡുമൊക്കെയായി ഒരു ഡോക്ടറാണെന്ന് വിളിച്ചറിയിക്കും വിധമായിരുന്നു അയാളുടെ വേഷവിധാനം.
“വാട്ട് ദ ഫക്ക് ഹപ്പെൻഡ് റ്റു മീ ശങ്കർ ?” ഡോ. രഘുചന്ദ്ര അലറി. “എന്റെ കണ്ണുകൾ...”
“ഈസി...ഈസി ഡോക്ടർ...ബഹളം വെക്കല്ലേ. എല്ലാം ഞാൻ പറഞ്ഞു തരാം.” അയാൾ ഡോക്ടറുടെ വായ് പൊത്തി.
“താങ്കളുടെ ഇടതു കണ്ണ് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കോൺക്രീറ്റ് കഷണം ഐ സോക്കറ്റിലേക്ക് തറഞ്ഞു കയറിയ നിലയിലായിരുന്നു.”
രഘുചന്ദ്ര നിശബ്ദനായി.
“താങ്കൾ കണ്ണുകൾ ചലിപ്പിച്ചാൽ മുറിവ് വീണ്ടും വഷളാകും. അതുകൊണ്ട് സ്ഥിരമായി ഒരു പോയിന്റിലേക്ക് തന്നെ നോക്കി കുറച്ചു നാൾ കഴിയേണ്ടി വരും. അല്ലെങ്കിൽ ഒരു ഐ പാച്ച് കൊണ്ട് രണ്ടു കണ്ണുകളും മറക്കാം. യു സീ, ഒരു കണ്ണ് അനങ്ങുമ്പോൾ മറ്റേതും അനങ്ങുമല്ലോ.”
“ശരിക്കും അവിടെ എന്താണുണ്ടായത്?” രഘുചന്ദ്ര ശാന്തനായി.
“നിങ്ങൾ എനിക്കു പറഞ്ഞു തരണം ഡോക്ടർ. എല്ലാവരും കൺഫ്യൂസ്ഡാണ്.ഇന്നലെ താങ്കളുടെ ക്ലിനിക്കിൽ എന്താണുണ്ടായത്?”
ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. ഡോ. ശങ്കർ അദ്ദേഹത്തിന്റെ തുടിക്കുന്ന വലം കണ്ണിലേക്കു തന്നെ അക്ഷമനായി നോക്കിയിരുന്നു. ഒടുവിൽ.
“ഈ കണ്ണ് ട്രാൻസ്പ്ലാന്റ് ചെയ്യാൻ പറ്റില്ലേ?” ഡോ. രഘുചന്ദ്ര ഹതാശനായിരുന്നു.
“ഒരു മുഴുവൻ കണ്ണ് ട്രാൻസ്പ്ലാന്റ് ചെയ്യാൻ പറ്റുമോ ഡോക്ടർ? താങ്കളും ഇതൊക്കെ പഠിച്ചിട്ടുള്ളതല്ലേ? അതോ, ഇനി മെഡിക്കൽ ഡിഗ്രിയുണ്ടെന്നു പറയുന്നതെല്ലാം വെറുതെയാണോ?”
അദ്ദേഹം ഞെട്ടി ശങ്കറിനെ നോക്കി. ഇന്നലെ സുജിത്ത് ചോദിച്ച അതേ ചോദ്യം. പല്ലുകൾ ഞെരിഞ്ഞമർന്നു.
“എന്തായാലും, കഴിഞ്ഞതു കഴിഞ്ഞു. ഒരു കണ്ണു ബാക്കിയുണ്ടല്ലോ. അതു തന്നെ ധാരാളം. ഇതെവിടെയാണീ സ്ഥലം?”
“ഇത്, എലിഫെന്റാ ഐലൻഡ്. നമ്മൾ മുംബൈ വിട്ടിട്ടില്ല.”
“ഇതൊരു ടൂറിസ്റ്റ് പ്ലേസല്ലേ?” ഡോക്ടറുടെ ചോദ്യത്തിൽ ആശ്ചര്യമായിരുന്നു.
“ഏയ്... പേടിക്കണ്ട. ടൂറിസമൊക്കെ ഈ മലയുടെ അപ്പുറത്താണ്.“ ശങ്കർ കൈ കൊണ്ട് ആംഗ്യം കാട്ടി. ” ഈ വന മേഖല പൂർണ്ണമായും മിലിട്ടറി നിയന്ത്രണത്തിലാണ്. ഹെലികോപ്റ്ററിലല്ലാതെ ഇവിടേക്ക് എത്തിപ്പെടാനാകില്ല. “
ഡോക്ടറുടെ നോട്ടം മുറിക്കുള്ളിലെ വിവിധ വൈദ്യുതോപകരണങ്ങളിലേക്കായപ്പോൾ ശങ്കർ തുടർന്നു,”എല്ലാം ജനറേറ്ററിലാണ്. അഞ്ചാറു മാസത്തേക്കുള്ള സപ്പ്ളേയ്സ് ഉണ്ട്. പേടിക്കണ്ട. “
”അപ്പൊ എനിക്ക് ഇവിടെ ഒരു ലാബ് തുടങ്ങി, എക്സ്പെരിമെന്റ്സ് കണ്ടിന്യൂ ചെയ്യാം. അല്ലേ? “
”ആദ്യം നമുക്ക് ഒരു നഷ്ടക്കണക്കെടുക്കാം. എന്നിട്ടു മതി ബാക്കി. അറിയാമോ? 30 ജീവനാണ് ഇന്നലത്തെ ആ പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. “
”യാ... പക്ഷേ അതെല്ലാം, ഒരു നലിയ നേട്ടത്തിനു വേണ്ടി-“
”കൊടുക്കേണ്ടി വരുന്ന ചെറിയ വില. എനിക്കറിയാം. നിങ്ങൾ അത് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ.“ ശങ്കർ അയാളെ പൂർത്തിയാക്കാൻ അനുവദിച്ചില്ല. ”നമുക്ക് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് വേണം. ഇനിയങ്ങോട്ട് എന്തായിരിക്കണമെന്ന് തീരുമാനിക്കണം. പിന്നെ താങ്കളുടെ ഈ രഹസ്യ സ്വഭാവം... അതിനെപ്പറ്റി ഒന്നു സംസാരിക്കണം. കാരണം, കോടികൾ കുറച്ചധികമായി മുടക്കുന്നു. ഇതുവരെ നമുക്കൊരു നല്ല റിസൾട്ട് കാണിക്കാനായിട്ടില്ല. ഇന്നലത്തെ മിലിട്ടറി ആക്ഷനിൽ, എല്ലാം നശിപ്പിച്ചു കളയേണ്ടി വന്നു. ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം. “
”വെൽ...“ഡോക്ടർ തന്റെ തലയിലേക്കു വിരൽ ചൂണ്ടി. ”ഇതിനകത്താണ് എല്ലാം. എന്റെ ബ്രെയിൻ ഇൻറ്റാക്റ്റ് ആയിരിക്കുന്നിടത്തോളം, എക്സ്പെരിമെന്റ് സേഫാണ്. ഇപ്പോ നമ്മൾ ഏതാണ്ട് 90% വിജയിച്ചും കഴിഞ്ഞു സുഹൃത്തേ. അതിന്റെ തെളിവാണ് പേഷ്യന്റ് 27. മി. സുജിത്ത്! അവൻ പെർഫെക്റ്റ് ആയിരുന്നു. ഏതാണ്ട് 3 മാസത്തോളം അവനെ ഞാൻ ടെസ്റ്റ് ചെയ്തതാണ്. നോ സൈഡ് എഫക്റ്റ്സ്! പക്ഷേ...“
“ഓക്കേ! ലെറ്റ് അസ് ടോക്ക് എബൗട്ട് ദാറ്റ്! സുജിത്തിനെപ്പറ്റി പറയൂ. അവനെന്താണു സംഭവിച്ചത്?” ശങ്കർ ബെഡ്ഡിനോടു ചേർന്ന് ഒരു സ്റ്റൂളിൽ ഇരുന്നു.
“ശങ്കർ! നിങ്ങളുടെ ഈ ചോദ്യം ചെയ്യൽ എനിക്കത്ര താല്പ്പര്യമായി തോന്നുന്നില്ല കേട്ടോ. ആരാണ് നിങ്ങളെ ഈ ചാർജ്ജെല്ലാം ഏല്പ്പിച്ചത്? ഇതെന്റെ എക്സ്പെരിമെന്റ്. പരിപൂർണ്ണമായും എന്റേതു മാത്രമാണ്. മുഴുവനും എന്റെ സ്വാതന്ത്ര്യത്തിലായിരിക്കും എന്ന് ഉറപ്പു തന്നതുകൊണ്ടു മാത്രമാണ് ഞാനിതിനു സമ്മതിച്ചതു തന്നെ. മനസ്സിലായോ?”
“ഡോക്ടർ...” ശങ്കർ പുഞ്ചിരിച്ചു. “നിങ്ങൾക്കൊരു ഇരട്ടപേരുണ്ട്. അറിയാമോ? ഏഞ്ചൽ ഓഫ് ഡെത്ത്! അതായത്, നിങ്ങളെ ആരെങ്കിലും ഒരിക്കൽ പരിചയപ്പെട്ടാൽ, വെറുതേ കൈ പിടിച്ചൊന്നു കുലുക്കിയാൽ, പിന്നെ അവന് അധികം ആയുസ്സുണ്ടാകില്ല. ഉദാഹരണത്തിന് എന്നെ നോക്കൂ. താങ്കളുടെ ജീവൻ രക്ഷിച്ചിട്ടാണ് ഞാൻ ഇവിടെ ഈ ഇരിക്കുന്നത്. പക്ഷേ ഇനി എനിക്കൊരു സാധാരണ ജീവിതം സാധ്യമാണോ? ഞാൻ നിങ്ങളെ ചോദ്യം ചെയ്യുകയല്ല. നമ്മൾ ഒരുമിച്ച് ഇത്രയും വന്നു. ഇനിയെങ്കിലും ഇത് ഭംഗിയായി അവസാനിപ്പിക്കാനുള്ള ശ്രമമാണ്.”
ഡോക്ടറുടെ മുഖം തെളിഞ്ഞില്ല. അയാൾ അനിഷ്ടത്തോടു കൂടിത്തന്നെ തുടർന്നു. “എല്ലാം ഭംഗിയായിത്തന്നെ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു. പതിയെ പതിയെ ഞാൻ ഡോസേജിൽ ചെറിയൊരു മാറ്റം വരുത്തി. ഈ മരുന്നു കിട്ടിയില്ലെങ്കിൽ അവൻ വയലന്റാകുന്നുണ്ടോ എന്നു കൂടി നോക്കണ്ടേ. ഇത്രയും കാശു മുടക്കി, അഡിക്ടീവായൊരു മയക്കുമരുന്നാണ് ഉണ്ടാക്കിയതെന്നു വരരുതല്ലോ. സോ, അളവു കുറച്ചു കൊണ്ടു വന്നു, പെട്ടെന്നൊരു ദിവസം, ഞാൻ ട്രീറ്റ്മെന്റ് നിർത്തിവെച്ചു. എന്താണുണ്ടാകുക എന്നറിയാൻ വേണ്ടി മാത്രം. അവിടെയാണെനിക്ക് പിഴച്ചത്...“
”അവൻ വയലന്റായി. അല്ലേ?“
”ഉം... വയലൻസ് മാത്രമല്ല, ചെറുതായി സൈക്കോട്ടിക്ക് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഹലൂസിനേഷൻസ്. മായക്കാഴ്ച്ചകൾ ഒക്കെ കാണാൻ തുടങ്ങിയതായി പറഞ്ഞു. മുൻപത്തെ പേഷ്യന്റ്സിനും ഇതൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവന്റെ കേസിൽ, വ്യത്യാസമുണ്ടായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവൻ സ്റ്റേബിളായിരുന്നു. കണ്ട്രോൾ ഉണ്ടായിരുന്നു. സോ, ഞാൻ ട്രീറ്റ്മെന്റ് വീണ്ടും ആരംഭിച്ചു. പക്ഷേ, അവൻ അപ്പോഴേക്കും എന്തൊക്കെയോ മനസ്സിലാക്കി കഴിഞ്ഞിരുന്നു. അവസാനത്തെ ഡോസ് സിറിഞ്ചിലാക്കി ഞാൻ അവനു കൊടുത്തയച്ചു. പക്ഷേ അവൻ അത് ഇഞ്ചെക്റ്റ് ചെയ്ത ലക്ഷണമില്ല. പിറ്റേന്ന്, അതായത് ഇന്നലെ ക്ലിനിക്കിൽ വന്നപ്പോൾ വല്ലാതെ വയലന്റായിരുന്നു. ഞാൻ മറ്റു വഴിയില്ലാതെ വന്നപ്പോൾ, ഒരു സെല്ലിൽ ലോക്ക് ചെയ്തിടാൻ പറഞ്ഞു. അതിനു വേണ്ടി അവനെ കൊണ്ടു പോകുമ്പോഴാണ് ...“
”ഈ സ്ഫോടനം. അല്ലേ?“
ഡോക്ടർ തലയാട്ടി.
കുറേ നേരത്തേക്ക് പിന്നെ നിശബ്ദതയായിരുന്നു. ഡോക്ടറുടെ ഇടത്തേ കണ്ണിലെ ബാൻഡേജ് രക്തത്തിൽ കുതിർന്നു കഴിഞ്ഞിരിക്കുന്നു. ഒടുവിൽ,
“അവൻ തന്നെയാണോ സ്ഫോടനം നടത്തിയത്?” ശങ്കർ നിശബ്ദത ഭംജിച്ചു.
“അവനല്ലാതെ വേറെയാര്?”
“അത്രയും സ്ഫോടക വസ്തുക്കൾ അവന്റെ കയ്യിൽ വരുന്നതെങ്ങനെ? അതും, അത്ര വിദഗ്ധമായി അവനതെങ്ങനെ പ്ലേസ് ചെയ്തു?”
ഡോക്ടറിൽ നിന്നും ഒരു ദീർഘനിശ്വാസം കൂടി ഉയർന്നു. “ആർ ഡി എക്സ് ആ ബിൽഡിങ്ങിൽ തന്നെ ബേസ്മെന്റിൽ ഞാൻ കരുതിയതാ. എല്ലാം കഴിയുമ്പോൾ കെട്ടിടം തകർക്കാൻ തന്നെയായിരുന്നല്ലോ പ്ലാൻ. അവൻ എങ്ങനെയോ അതു കണ്ടുപിടിച്ചിരിക്കണം. ടൈമർ വെച്ചുള്ള എന്തെങ്കിലും സംവിധാനം അവൻ ഉണ്ടാക്കിയതാകാനാണ് വഴി.”
“പക്ഷേ, അതിനു നല്ല എക്സ്പീരിയൻസ് വേണ്ടേ? ഇയാൾ വെറും ഒരു സാദാ മേജറല്ലേ?”
അതിനുള്ള മറുപടി ഒരു കൂർത്ത നോട്ടമായിരുന്നു. സാധാരണ മേജർ എന്ന പ്രയോഗം ഡോക്ടർക്കിഷ്ടപ്പെട്ടില്ല എന്നു വ്യക്തം. ”അവനെ ജീവനോടെ കിട്ടിയോ? “ മുഖഭാവം മാറാതെ തന്നെയായിരുന്നു ഡോക്ടറുടെ ചോദ്യം.
ശങ്കർ മുഖമുയർത്തി. ”ആ ബാൻഡേജ് മാറ്റണം. ഞാൻ പോയി ആ നേഴ്സിനെ ഇങ്ങോട്ടു വിടാം. “
”ഞാൻ ചോദിച്ചതു കേട്ടില്ലേ ശങ്കർ? സുജിത്തിനെ കിട്ടിയോ?“
”താങ്കൾ വയലന്റാകരുത്. അവൻ ആ തിരക്കിനിടയിൽ, ഒരു പട്ടാളക്കാരനെ അടിച്ചു വീഴിച്ച് അവന്റെ യൂണിഫോം ധരിച്ച് അവരുടെ തന്നെ ഒരു ജീപ്പിൽ സ്ഥലം വിട്ടു. ആകെ 4 മിനിറ്റ് മിഷനായിരുന്നു. ആർക്കും ശ്രദ്ധിക്കാനായില്ല.“
”വാട്ട്!!“
”അവൻ വളരെ സ്മാർട്ടല്ലേ? നിങ്ങളല്ലേ അവന്റെ ഡോക്ടർ? എന്തായാലും പേടിക്കണ്ട. ആ ജീപ്പ് ട്രാക്ക് ചെയ്തിട്ടുണ്ട്. ‘തുൽസി’ ലെയ്ക്കിനടുത്ത് ഒരു കൊക്കയിലേക്ക് മറിഞ്ഞ നിലയിലാണ്. നമ്മൾ രണ്ടു പേരെ വിട്ടിട്ടുണ്ട്.“
”വെറും രണ്ടു പേരെയോ?“ ഡോക്ടറുടെ മുഖത്ത് ആശ്ചര്യഭാവം.
”കൊടും കാടാണ്. അവൻ അധിക ദൂരം പോകാനിടയില്ല. ഇന്നു രാത്രി മുഴുവൻ ട്രൈ ചെയ്തിട്ടും രക്ഷയില്ലെങ്കിൽ നമുക്ക് ഹെലികോപ്റ്ററുമായി ഇറങ്ങാം.“
“ഹെലി കോപ്റ്റർ...” ഡോക്ടർ പിറുപിറുത്തു. “ഇതിനെല്ലാം പേപ്പർ വർക്കുകളില്ലേ? വെറുതേ ഒരു ആർമ്മി ഹെലികോപ്റ്ററുമെടുത്ത് ആർക്കെങ്കിലും ഇറങ്ങാനാകുമോ? ഇത്രയും കാലം ഒരു മനുഷ്യ ജീവിയുടെ പോലും ശ്രദ്ധയിൽ പെടാതെ ഞാൻ കൊണ്ടു നടന്നതാണ്.”
“ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല ഡോക്ടർ! ക്യാറ്റ് ഈസ് ഔട്ട് ഓഫ് ദ ബാഗ്! പരമാവധി ശ്രദ്ധിച്ചേ നമ്മൾ എന്തും ചെയ്യൂ. പക്ഷേ നിവൃത്തിയില്ലെങ്കിൽ ചിലപ്പോൾ ഒരു ഫുൾ ഫ്ളെഡ്ജ്ഡ് ആക്ഷൻ തന്നെ വേണ്ടിവരും.”
”ഷൂട്ട് അറ്റ് സൈറ്റ്! ഓക്കേ? അവന്റെ കയ്യിൽ ആ സിറിഞ്ചുണ്ടെങ്കിൽ അതു വീണ്ടെടുക്കണം.“
ശങ്കർ കുലുങ്ങിച്ചിരിച്ചു.
“മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ചുമതലയുള്ള ഒരു ഡോക്ടറുടെ വായിൽ നിന്നു വീണ വാക്കുകൾ കേട്ടു ചിരിച്ചതാണ്. ‘ഷൂട്ട് അറ്റ് സൈറ്റ്’ പോലും! അതൊക്കെയിരിക്കട്ടെ ഈ മരുന്നുമായി നിങ്ങൾ അവനെ വീട്ടിൽ പറഞ്ഞു വിട്ടതാണെനിക്ക് മനസ്സിലാകാത്തത് ഡോക്ടർ! അവനെ അവിടെ കിടത്തി ചികിൽസിച്ചു കൂടായിരുന്നോ?“
”അതല്ലേ ഞാൻ ആദ്യം പറഞ്ഞത്? “ ഡോക്ടർ പൊട്ടിത്തെറിച്ചു. ”ഹി വാസ് സ്റ്റേബിൾ! മറ്റുള്ളവരെയെല്ലാം നമ്മൾ സെല്ലിൽ പൂട്ടിയിട്ടാണ് പരീക്ഷിച്ചത്. അതുകൊണ്ടാണോ ട്രീറ്റ്മെന്റ് ഫെയിലായതെന്നു കൂടി നോക്കണ്ടേ? അവൻ വളരെ പെർഫെക്റ്റായിരുന്നു. യാതൊരു പ്രശ്നവുമുണ്ടാക്കിയില്ല. അവസാനം മരുന്നു നിർത്തുന്നതു വരെ.“
”ഓക്കേ!“ ഡോ. ശങ്കർ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു. ”താങ്കളുടെ കണ്ണ് വീണ്ടും ഡ്രസ്സ് ചെയ്യണം. ഞാൻ ഒരു നേഴ്സിനെ വിടാം. പിന്നെ... അല്പ്പം മുൻപ് ഒരു ഹെലികോപ്റ്റർ ശബ്ദം കേട്ടിരുന്നോ?“
”ഉം“ഡോക്ടർ തല കുലുക്കി.
”നമ്മുടെ ക്ലയന്റാണ്. മിസ്റ്റർ ഐഗ്വോ യിങ്ങ്!“
ഡോ. രഘുചന്ദ്ര ഒന്നു നടുങ്ങി.
“അവരെ ആരാ ഇതൊക്കെ അറിയിച്ചത്?”
“വെൽ... അവരെ പ്രത്യേകിച്ച് അറിയിക്കേണ്ട കാര്യമുണ്ടോ ഡോക്ടർ? താങ്കളുടെ ക്ലിനിക്ക് 24 മണിക്കൂറും ചൈനീസ് സാറ്റലൈറ്റ്സ് നിരീക്ഷണത്തിലായിരുന്നു എന്നാണവൻ പറയുന്നത്. എക്സ്പ്ലോഷൻ ഉണ്ടായി രണ്ടു മിനിറ്റിനുള്ളിൽ നമുക്ക് കോൾ വന്നു.”
ഡോക്ടർ ഇരു കൈകളും കൊണ്ട് തന്റെ മുടിയിഴകളിൽ ഇറുക്കെ പിടിച്ചു.
“എവെരിത്തിങ്ങ് ഈസ് ഫക്ക്ഡ്! അവന്മാരിപ്പോ കരുതിക്കാണും എക്സ്പെരിമെന്റ്സ് പരാജയപ്പെട്ടെന്ന്.”
“വെൽ... 90% വർക്കിങ്ങ് ആയ ഒരു ഫോർമുല കയ്യിലില്ലേ? അയാളെ പറഞ്ഞു മനസ്സിലാക്കൂ. ഇനി മനസ്സിലായില്ലെങ്കിൽ വിട്ടു കളയണം. വിറ്റഴിക്കാൻ മാർക്കറ്റ് ഒരിക്കലും നമുക്കൊരു പ്രശ്നമല്ല!”
“നോ... ചൈനീസ് വെറുതേയിരിക്കില്ല. കൈ വിട്ടാൽ വൻ അപകടം ഉറപ്പാണ്. ഒരു പക്ഷേ ഒരു ...” ഡോക്ടർ നിർത്തി.
“യുദ്ധം തന്നെ ഉണ്ടായേക്കാമെന്ന്. അല്ലേ?” ശങ്കർ പൊട്ടിച്ചിരിച്ചു. “കാടു കയറി ചിന്തിക്കല്ലേ ഡോക്ടർ! ഇവരൊക്കെ സാധാരണ മനുഷ്യരാണ്. പട്ടാളക്കാരാണെന്നു കരുതി ആർക്കും സൂപ്പർ പവർ ഒന്നും ഇല്ല. ഒരു ബല പ്രയോഗമാണ് അവന്റെ ലക്ഷ്യമെങ്കിൽ... അവനിവിടെ നിന്ന് ജീവനോടെ പോകില്ല. ഡോക്ടർ അതൊന്നും ആലോചിക്കാതെ നമ്മുടെ ഫോർമുല പെർഫക്റ്റ് ആക്കൂ. മാത്രമല്ല, ഇതൊക്കെ വളരെ ചെറിയ പ്രശ്നമാണ്. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് ഇടപെട്ടിട്ടുണ്ടെന്നാണ് കേട്ടത്. അവരുടെ രണ്ട് ഏജന്റ്സ് പുറപ്പെട്ടിട്ടുണ്ടത്രേ.“
ഒറ്റ നിമിഷം കൊണ്ട് ഡോക്ടറുടെ തൊണ്ട വരണ്ടു പോയത് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.
“ആരോ നമുക്കെതിരേ കളിക്കുന്നുണ്ട് ശങ്കർ. ‘റോ’ ഇടപെട്ടിട്ടുണ്ടെങ്കിൽ ഇത് ഇവിടം കൊണ്ടൊന്നും നില്ക്കില്ല. ഇറങ്ങിത്തിരിച്ചാൽ പിന്നെ അവർ പുറകോട്ടു പോകില്ല. അവരുടെ ഏജന്റ്സിനെ ലൊക്കേറ്റ് ചെയ്തോ?”
“എനിക്ക് പത്തു മിനിറ്റ് മുൻപാണ് വിവരം കിട്ടിയത്. രണ്ടു പേരുണ്ട്. അതിൽ ഒരു പെൺകുട്ടിയെ മാത്രം തിരിച്ചറിയാനായിട്ടുണ്ട്. ഏജന്റ് മിഷേലെന. കൂടെ ഒരുത്തനും കൂടിയുണ്ട്. ‘ഹയാത് റീജൻസിയിലാണ്’ അവസാനമായി കണ്ടത്. അവൻ അവിടെ തങ്ങുകയാണെന്നു കരുതുന്നു. പെൺകുട്ടി സ്ഥലം വിട്ടു. ഡോണ്ട് വറി. ആളെ വിട്ടിട്ടുണ്ട്. ഉടനെ തന്നെ അവരെ നമുക്ക് പൊക്കാം.”
“പറ്റിയാൽ, ജീവനോടെ കൊണ്ടുവരണം. നമുക്കിനി ടെസ്റ്റ് സബ്ജക്റ്റ്സ് ഇല്ല. ഇവരെപ്പോലെ കമാൻഡോ ട്രെയിനിങ്ങ് കഴിഞ്ഞ രണ്ടു പേരെ കിട്ടിയാൽ അത് എക്സ്പെരിമെന്റിന് നല്ല സഹായമാകും.”
വീണ്ടും നിശബ്ദത. ഒടുവിൽ...
“ശങ്കർ!”
“പറയൂ ഡോക്ടർ!”
“എന്റെ ജീവൻ രക്ഷിച്ചതിന് താങ്ക്സ്! കൂടാതെ എല്ലാത്തിനും കൂടെ നില്ക്കുന്നതിനും.”
അതിന് മറുപടിയൊന്നും പറയാതെ ശങ്കർ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു. അയാളുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.
അല്പ്പ സമയം കഴിഞ്ഞ് വാതിലിൽ ഒരു മുട്ടു കേട്ടു. നേഴ്സാണ്.
**************************************************************************************************
Hotel Hyat Regency, Bhandhup Mumbai. ഏതാനും മിനിറ്റുകൾക്കു മുൻപ്.
**************************************************************************************************
നതാലിയ ചുറ്റും നോക്കി.
ഇനി ഈ പ്രശ്നം തീർക്കാതെ തനിക്ക് യാത്ര തുടരാനാകില്ല. അവൾ റോഡിലൂടെ വരുന്ന ഓരോ വാഹനത്തേയും സസൂഷ്മം നിരീക്ഷിച്ചു.
ഡിറ്റക്ടീവിന്റെ പൊടി പോലുമില്ല. അവൾ വണ്ടി സാവധാനം മെയിൻ റോഡിലേക്കുരുട്ടി.
തുടർന്നു നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവൾക്കൊരു ധാരണയുണ്ടായിരുന്നില്ല. ക്ലിനിക്കിലേക്ക് ചെന്നിട്ടും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മിലിട്ടറിയാണ് ഇടപെട്ടിരിക്കുന്നത്. തെളിവുകളൊന്നും അവശേഷിപ്പിച്ചിരിക്കാനിടയില്ല. തനിക്കു മുൻപോട്ടു പോകാൻ പിടിവള്ളികളൊന്നുമില്ല.. പക്ഷേ അവൾ നിരാശയായില്ല. ഇത്തരം സന്ദർഭങ്ങളിൽ എന്താണു ചെയ്യേണ്ടതെന്നവൾക്കറിയാം.
എതിരാളികളുടെ ശ്രദ്ധയാകർഷിക്കാനായി എന്തെങ്കിലും ചെയ്യുക എന്നതു മാത്രമാണ് ഏക വഴി. അപകടമാണ്. പക്ഷേ അവൾക്കത് ശീലമായിരുന്നു.
മെയിൻ റോഡിലേക്കു കയറിയതും വണ്ടി കുതിച്ചു പായാൻ തുടങ്ങി. ഡാഷ് ബോർഡിലെ സ്ക്രീനിൽ ലൊക്കേഷൻ മാപ്പ് തെളിഞ്ഞിരുന്നു. അവൾ ഇടക്കിടെ അതിലേക്ക് കണ്ണോടിച്ചുകൊണ്ട് പരമാവധി വേഗത്തിൽ ആ കാർ പായിച്ചു.
‘ഭാണ്ടൂപ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കു’ കടന്നതും വേഗത കുറച്ചു. ഇനിയങ്ങോട്ട് തന്റെ നീക്കങ്ങൾ ശ്രദ്ധിക്കപ്പെടാനിടയുണ്ടെന്നവൾക്കു തോന്നി. ഏതാണ്ട് 400 മീറ്റർ ദൂരെയാണ് ക്ലിനിക്ക്.
റോഡിനിരു വശവും പല വലിപ്പത്തിലുള്ള കണ്ടൈനർ ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുന്നു. എന്നാൽ അടുത്തെങ്ങും ആരുമില്ല. ഇടതു വശത്തായി ഒരു പടുകൂറ്റൻ വർക്ക്ഷോപ്പാണ്. പല തരം കാറുകളുടെ ഒരു ശവപ്പറമ്പു പോലെ. തീർത്തും വിജനമായ ആ സ്ഥലം, മുംബൈ പട്ടണത്തിന്റെ ഭാഗമാണോ എന്നു സംശയിച്ചു പോകും.
“In 200 meters, you will arrive at your destination!” കാറിലെ നാവിഗേഷൻ സിസ്റ്റം ശബ്ദിച്ചു.
അടുത്ത നിമിഷം അവൾക്കു പുറകിൽ ഒരു ട്രക്ക് പ്രത്യക്ഷപ്പെട്ടു. റിയർ വ്യൂ മിററിലൂടെ അവൾ ശ്രദ്ധിച്ചു. ഒരു കണ്ടെയ്നറാണ്. അവൾക്ക് സംശയമൊന്നും തോന്നിയില്ല. ഉച്ചത്തിൽ ഹോൺ മുഴങ്ങിയതും അവൾ വണ്ടി ഇടത്തേക്ക് പരമാവധി ഒതുക്കി വഴി കൊടുത്തു.
എന്നാൽ ട്രക്ക് ഓവർടേക്ക് ചെയ്തതും, നേരെ അവളുടെ കാറിനു മുൻപിലേക്കു കയറി വേഗത കുറച്ചു.
“ആഹാ! ഫൈനലി! സം ആക്ഷൻ!!” അവൾ പുഞ്ചിരിയോടെ പിറുപിറുത്തു.
ക്ലിനിക്കിനു മുൻപിലെത്തിയതും ട്രക്കിന്റെ ബ്രേക്കുകൾ അലറുന്ന ശബ്ദം കേട്ടു. അതിന്റെ കൂറ്റൻ ടയറുകൾ നിലത്തുരഞ്ഞ് ആ പ്രദേശം മുഴുവൻ പൊടി നിറഞ്ഞു.
“GPS Signal Lost!” (ഉപഗ്രഹ വിനിമയം നിലച്ചിരിക്കുന്നു) വീണ്ടും നാവിഗേറ്റർ ശബ്ദം. നതാലിയാ കാർ ചവിട്ടിക്കൊണ്ട് തന്റെ ഫോൺ കയ്യിലെടുത്തു. സ്ക്രീനിൽ ഒരു ചുവന്ന അപായ ചിഹ്നം. റേഡിയോ സിഗ്നൽ ജാമായിരിക്കുകയാണ്.
ഇനി?
ഇടതു വശത്ത് ‘ന്യൂറോ-വെൽ സൈക്കിയാട്രിക്ക് ക്ലിനിക്ക്’ എന്നൊരു ചെറിയ ബോർഡു കാണാം. ഒപ്പം പുറകിൽ തകർന്നു കിടക്കുന്ന ആ കെട്ടിടത്തിലേക്കും അവൾ മിഴി പായിച്ചു.
“ഈ പ്രദേശം ഇൻഡ്യൻ ആർമിയുടെ നിരീക്ഷണത്തിലാണ്. അനധികൃതമായുള്ള പ്രവേശനം, ഫോട്ടോഗ്രാഫി എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.” കവാടത്തിൽ തന്നെ ഒരു കൂറ്റൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ട്രക്കിന്റെ പിന്നിൽ ഘടിപ്പിച്ചിരുന്ന നീളൻ കണ്ടെയ്നറിനുള്ളിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു തുടങ്ങിയിരുന്നു. നതാലിയയുടെ ശ്രദ്ധ പൂർണ്ണമായും ട്രക്കിലേക്കായി.
നോക്കി നില്ക്കേ, അതിന്റെ പിന്നിലെ ഡോർ മുകളിൽ നിന്നും താഴേക്കു തുറക്കാനാരംഭിച്ചു. നിമിഷങ്ങൾക്കുള്ളിൽ അത് താഴ്ന്നു വന്ന് ഒരു റാമ്പ് പോലെ റോഡിലേക്ക് ചേർന്നു.
ഉള്ളിൽ ഇരുട്ടാണ്. എങ്കിലും, ഒരു തോക്കു ധാരി നില്ക്കുന്നത് അവ്യക്തമായി കണാമായിരുന്നു. അവൾ ജാഗരൂഗയായി.
റാമ്പ് പൂർണ്ണമായും റോഡിലേക്കെത്തിയതോടെ കണ്ടെയ്നറിനുള്ളിൽ ഒരു ചുവന്ന ലൈറ്റ് തെളിഞ്ഞു. അതോടെ ഉള്ളിൽ നിന്നിരുന്നവൻ തോക്ക് പിടിച്ച കൈ മടക്കി ചുമലിലേക്ക് ചേർത്തുപിടിച്ച് മുൻപോട്ട് വന്ന് കാർ അകത്തേക്ക് ഓടിച്ചു കയറ്റാൻ ആംഗ്യം കാട്ടി.
നതാലിയ തല താഴ്ത്തി ഗ്ലാസ്സിലൂടെ അവന്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു. എന്നിട്ട് അവനോട് താഴേക്കിറങ്ങി വരാൻ ആംഗ്യം കാണിച്ചു.
മറുപടിയായി അല്പ്പം കൂടി മുൻപോട്ട് നടന്നു വന്ന് തോക്ക് അവൾക്കു നേരെ ചൂണ്ടിപ്പിടിച്ചു.
“റിയലി?? “അവളുടെ മുഖത്ത് പരിഹാസഭാവം. ” നീ പട്ടാപ്പകൽ ഈ നടു റോഡിൽ എന്നെ വെടി വെച്ചിടാൻ പോകുകയാണോ? അതൊന്നു കണ്ടിട്ടേയുള്ളൂ.” നതാലിയ സീറ്റിലേക്ക് ചാരി.
അടുത്ത നിമിഷം!
തീരെ പ്രതീക്ഷിക്കാതിരുന്നതാണ് സംഭവിച്ചത്.
ചീറിപ്പാഞ്ഞു വന്ന ഒരു വെടിയുണ്ട അവളുടെ ഫ്രണ്ട് ഗ്ലാസ്സ് തകർത്തു കളഞ്ഞു!
“What the Fuck!!” അമ്പരന്നു പോയ നതാലിയ പെട്ടെന്നു തന്നെ ഡോർ തുറന്ന് വെളിയിലിറങ്ങി. ഇരു കൈകളും ഉയർത്തിപ്പിടിച്ചിരുന്നു. വന്നിരിക്കുന്നവർ വളരെ അപകടകാരികളാണെന്നവൾക്കു മനസ്സിലായി.
അപ്പോഴേക്കും താഴെയിറങ്ങി വന്ന അക്രമി ഒരു കൈ കൊണ്ട് തോക്ക് അവളുടെ വയറിലേക്കു ചേർത്ത് ചൂണ്ടിപ്പിടിച്ച് മറു കൈ കൊണ്ട് അവളുടെ മുടിയിൽ പിടികൂടി. “ജീവനോടെ കൊണ്ടു പോകണമെന്നില്ല എനിക്ക്. മനസ്സിലായോ?” ഒരു ഹിസ്ര ജന്തുവിന്റേതു പോലെ തോന്നി ആ സ്വരം. “മര്യാദക്ക് എന്റെ കൂടെ വന്നാൽ നീ കുറച്ചു നേരം കൂടി ജീവിച്ചിരിക്കും.” അയാൾ തോക്കിൻകുഴൽ അവളുടെ ഇടുപ്പിലേക്കമർത്തിയപ്പോൾ നല്ല ചൂടനുഭവപ്പെട്ടു.
. നതാലിയ ചിന്തിക്കുകയായിരുന്നു. ഇവർ എത്ര പേരുണ്ടെന്നറിയില്ല. ഉദ്ദേശമറിയില്ല. പെട്ടെന്ന് ഈയൊരുത്തനെ മാത്രം അടിച്ചു വീഴിച്ചാൽ അത് അപകടം ക്ഷണിച്ചു വരുത്തലായിരിക്കും. മാത്രമല്ല, ഇവരിലൂടെയേ ഈ കേസ് മുൻപോട്ടു പോകാനും വഴിയുള്ളൂ. അവൾ വഴങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.
അപ്പോൾ ട്രക്കിന്റെ ഫ്രണ്ട് ഡോർ തുറന്നു. പാസഞ്ചർ സൈഡിൽ നിന്നും അജാനുബാഹുവായ ഒരുത്തൻ ചാടിയിറങ്ങി അവർക്കരികിലേക്കെത്തി.
നതാലിയായെ ഒന്നു പാളി നോക്കിയതിനു ശേഷം അവൻ അവളുടെ കാറിനുള്ളിലേക്ക് കുനിഞ്ഞു നോക്കി.
“Where is the other guy? (മറ്റേയാൾ എവിടെ?)” ശാന്തമായിരുന്നു അയാളുടെ ചോദ്യം.
നതാലിയായുടെ നെറ്റിയിൽ ചുളിവുകൾ വീണു.
“നിന്റെ കൂടെ മറ്റൊരുത്തൻ കൂടി ഉണ്ടായിരുന്നില്ലേ? അവനെവിടെയെന്നാണ് ചോദിച്ചത്?” ഇപ്രാവശ്യം അയാളുടെ ശബ്ദമുയർന്നിരുന്നു.
പെട്ടെന്ന് ദൂരെ പാഞ്ഞു വരുന്ന കുറേ വാഹനങ്ങൾ അവരുടെ കണ്ണിൽ പെട്ടു.
“ഇവിടെ വെച്ചു വേണ്ട. നമുക്ക് സ്ഥലം വിടാം. ആ കാർ അകത്തേക്ക് കയറ്റിയിട്! ” തോക്കു ധാരിയാണത് പറഞ്ഞത്.
പറഞ്ഞു തീരുന്നതിനു മുൻപു തന്നെ മറ്റവൻ ഡ്രൈവിങ്ങ് സെറ്റിലേക്കു കയറി കാർ മുൻപോട്ടെടുത്തു കഴിഞ്ഞിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവളുടെ കാർ ആ റാമ്പിലൂടെ അയാൾ കണ്ടെയ്നറിനുള്ളിലേക്കോടിച്ചു കയറ്റി.
“ഇനി നീ!” തോക്കു ധാരി അവളുടെ മുടിയിൽ പിടിച്ച് അവളെയും ട്രക്കിലേക്ക് നടത്തി.
റാമ്പിലൂടെ മുകളിലേക്ക് കയറുന്ന സമയത്ത് അയാളുടെ കൈ നതാലിയായുടെ പിൻ ഭാഗത്തമർന്നു. “വേഗമാകട്ടെ. നമുക്ക് അധികം സമയമില്ല.”
നതാലിയ തിരിഞ്ഞ് അവനെയൊന്നു നോക്കി. റാമ്പിന്റെ മദ്ധ്യഭാഗത്താണ് താനിപ്പോൾ. അവന്റെ മുഖം തന്റെ അരക്കെട്ടിന്റെ ഉയരത്തിൽ.
ഒരൊറ്റ കിക്ക് മതി. അവന്റെ താടിയെല്ല് വേർപെടും. പക്ഷേ... നതാലിയ പുഞ്ചിരി മായാതെ തന്നെ തിരിഞ്ഞ് കണ്ടെയ്നറിനുള്ളിലേക്ക് കയറി. പുറകേ ആ മനുഷ്യനും.
അകത്തു കയറിയ ഉടനെ അയാൾ ഭിത്തിയിലെ ഒരു ലിവർ വലിച്ചു. തുറന്നതിനേക്കാൾ വേഗത്തിൽ ആ റാമ്പ് പൊങ്ങി വന്ന് കണ്ടെയ്നർ അടഞ്ഞു.
വെളിച്ചം നന്നേ കുറവാണ് ഉള്ളിൽ. മൂലയിൽ ഒരു ചുവന്ന ബൾബ് മാത്രം തെളിഞ്ഞു കിടന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് നതാലിയ ആ ‘മുറി’ ആകെ സ്കാൻ ചെയ്തു.
കയറി വരുമ്പോൾ ഇടതു വശത്തുള്ള ഭിത്തിയിൽ വളരെ ആധുനീക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള കാബിനെറ്റുകളാണ്. ഒരു മോഡുലാർ കിച്ചൻ പോലെ തോന്നിച്ചു. ചെറിയൊരു ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ എല്ലാമുണ്ട്. പുറമേ നിന്നു കാണുന്ന പോലെ തുരുമ്പെടുത്തു തുടങ്ങിയ ഒരു കണ്ടെയ്നർ അല്ല അകത്ത്. വളരെ വൃത്തിയിൽ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നു. വലതു വശത്തെ ഭിത്തിയോട് ചേർന്ന് മടക്കി വെക്കാവുന്ന തരം ഒരു ബെഡ് ആണ്.
“സോ...” കാറിൽ നിന്നും വെളിയിലിറങ്ങിയ ആ മനുഷ്യൻ അവളെ സമീപിച്ചു. “ഞാൻ ആദ്യം ചോദിച്ചതിനു മറുപടി പറയൂ. നിന്റെ കൂടെയുണ്ടായിരുന്ന മറ്റേ ഏജന്റെവിടെ?”
“ഞാനൊറ്റക്കാണ്. കൂടെ ആരുമില്ല.” നതാലിയ ഉറച്ച ശബ്ദത്തിൽ മറുപടി കൊടുത്തു.
“കുട്ടീ...” ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് അയാൾ തന്റെ കയ്യിലിരുന്ന നതാലിയായുടെ ഫോണും തോക്കും ഒരു കാബിനെറ്റ് തുറന്ന് അകത്തേക്കിട്ടു. “നിന്നെ ഒട്ടും നോവിക്കാതെ തന്നെ സത്യം പറയിപ്പിക്കാൻ എനിക്കു കഴിയും. അറിയാമോ? പക്ഷേ എന്തിനാണു വെറുതേ ആവശ്യമില്ലാത്ത കോമ്പ്ലിക്കേഷൻസ്? എന്തായാലും നീ വന്നു കുടുങ്ങി. ഇനി ബുദ്ധിപരമായി ചിന്തിക്കൂ. എങ്ങനെ ജീവൻ രക്ഷിക്കാം എന്നതിനാണ് മുൻതൂക്കം കൊടുക്കേണ്ടത്. ഞാൻ ആദ്യം മുതൽ ഒന്നുകൂടി തുടങ്ങാം. എന്താണ് നിന്റെ പേര്? ”
“ശീതൾ!” അവൾക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. “ശീതൾ ഖാണ്ഢൽവാൽ.”
ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു.
“നീയെന്നെക്കൊണ്ട് കടും കൈ ചെയ്യിക്കുമല്ലോ എന്റെ കുട്ടീ.”
അവൾ നിശബ്ദയായി നിലകൊണ്ടു.
“നതാലിയ മിഷെലേന!” അയാൾ കൈ വിരലുകൾ പിണച്ചു വെച്ച് മുകളിലേക്കുയർത്തി ഒന്നു സ്ട്രെച്ച് ചെയ്തു. “നിന്നെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.വളരെ അപകടകാരിയാണെന്നും, സൂക്ഷിച്ചില്ലെങ്കിൽ ഞങ്ങൾ മൂന്നു പേരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ വെറും കൈ കൊണ്ട് നീ കൊന്നു കളയുമെന്നുമൊക്കെയാണ് ഞങ്ങൾക്കു കിട്ടിയ വിവരം. എനിക്കതിൽ സംശയവുമില്ല. നിന്നെ കണ്ടാൽ തന്നെ അറിയാം ഒരു ചീറ്റപ്പുലിയാണെന്ന്. കമാൻഡോ ട്രെയിനിങ്ങ് അല്ലേ. മോശമാകാൻ വഴിയില്ലല്ലോ.”
“ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ബാക്കി കൂടി അറിയാമായിരിക്കുമല്ലോ. ഞാൻ 24 മണിക്കൂറും സാറ്റലൈറ്റ് നിരീക്ഷണത്തിലാണ്.“
മറുപടിയായി അയാൾ ഒരു ക്യാബിനെറ്റിലേക്കു വിരൽ ചൂണ്ടി. ”16 തരം റേഡിയോ ട്രാൻസ്മിഷൻസ് തടസ്സപ്പെടുത്താൻ ചെയ്യാൻ ശേഷിയുള്ള സ്റ്റേറ്റ് ഓഫ് ദ ആർട്ട് സിഗ്നൽ ജാമറാണ് അതിനുള്ളിൽ. ആരും ഒന്നും അറിയാൻ പോകുന്നില്ല.“
“റേഡിയോ സിഗ്നൽ കിട്ടുന്നില്ലെങ്കിൽ ഉടനെ തന്നെ SWAT ടീം ഇവിടെയെത്തും. അത്ര തന്നെ.” നതാലിയക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.
“ഓ... അങ്ങനെയൊക്കെ സംഭവിക്കാൻ സാധ്യത വളരെ കുറവാണ്.” ആ മനുഷ്യൻ സാവധാനം നടന്നു ചെന്ന് ആ ക്യാബിനെറ്റ് തുറന്ന് ജാമർ പ്രവർത്തനരഹിതമാക്കി.
“See? Everything is back to normal! പിന്നെ, ഏറ്റവും ഇമ്പോർട്ടന്റായി ഒരു കാര്യം നതാലിയ മനസ്സിലാക്കണം. ഈ മിഷൻ ഒരു ‘റോ’ ഓതറൈസ്ഡ് മിഷൻ അല്ല. നിന്റെ ഡയറക്ടർ മി. സോമനാഥ് ചാറ്റർജിക്ക് രാജ്യസ്നേഹം മൂത്ത് നടത്തുന്ന ഒരു പേഴ്സണൽ മിഷനാണ്. അതായത്, ആ മനുഷ്യനെ ഇല്ലാതാക്കിയാൽ ഈ മിഷനും ഒപ്പം ഇല്ലാതാകും. മനസ്സിലാകുന്നുണ്ടോ? ഇങ്ങനെയൊരു സംഭവം നടക്കുന്ന വിവരം നിന്റെ ടീമിന് അറിയുമോ എന്ന കാര്യം വരെ സംശയമാണ്. എന്തായാലും, ഹെലികോപ്റ്ററും പാറ്റൻ ടാങ്കുമൊക്കെയായി ആരെങ്കിലും നിന്നെ രക്ഷിക്കാൻ വരുമെന്ന് തല്ക്കാലം നതാലിയ പ്രതീക്ഷിക്കണ്ട.” അയാൾ കുലുങ്ങിച്ചിരിച്ചു.
തുടർന്ന് കൗണ്ടറിനു മുകളിലിരുന്ന വയർലെസ് സെറ്റ് എടുത്ത് അയാൾ ഡ്രൈവറോട് വണ്ടി എടുക്കാൻ നിർദ്ദേശം കൊടുത്തു.
***************************************************************************************
*** Tactical Assault Unit (TAU), Trombay, Mumbai. അല്പ്പം മുൻപ്.
****************************************************************************************
കമാൻഡർ വിശാൽ, ബെൻസൻ ഹെഡ്ജസിന്റെ പാക്കറ്റ് തുറന്ന് ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചതും മേശപ്പുറത്ത് ഫോണടിക്കാൻ തുടങ്ങി.
“ഹലോ!”
“Sir! Agent Natalia is completely off the grid! സകല കമ്മ്യൂണിക്കേഷനും നിലച്ചിരിക്കുന്നു.”
“വാട്ട്!!” അയാൾ ചാടിയെഴുന്നെറ്റു.
*** ‘റോ’ പോലുള്ള ഇന്റലിജൻസ് ഏജൻസികൾക്ക് വേണ്ട സൈനീക സഹായം ചെയ്തു കൊടുക്കുന്ന ഒരു ചെറിയ മിലിട്ടറി യൂണിറ്റാണ് T A U. എല്ലാ സംസ്ഥാനങ്ങളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഇത്തരം യൂണിറ്റുകളുണ്ടെന്നാണ് കരുതേണ്ടത്. അത്യാധുനീക സൗകര്യങ്ങളുള്ള ഇവർക്ക് പരിപൂർണ്ണമായ ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഉണ്ട്. ട്രോംബേയിലെ ഈ യൂണിറ്റിന്റെ ചുമതല കമാൻഡർ വിശാൽ സത്യനാഥ് എന്ന മുപ്പതുകാരനാണ്.
മീഡിയാ റൂമിലെ വലിയ സ്ക്രീനിൽ നതാലിയായുടെ കാറിന്റെ സാറ്റലൈറ്റ് ദൃശ്യം കാണാമായിരുന്നു.
“സർ! ശ്രദ്ധിച്ചാൽ മനസ്സിലാകും. ആ ട്രക്ക് ഓവർടേക്ക് ചെയ്തതും സിഗ്നൽ ലോസ്റ്റായി. ജാം ചെയ്തിരിക്കാനാണ് സാധ്യത.”
സ്ക്രീനിൽ ഇപ്പോൾ വലിയ അക്ഷരത്തിൽ, ‘GPS Signal Lost!’ എന്ന അക്ഷരങ്ങൾ മാത്രമേ കാണാനുള്ളൂ.
“കോപ്റ്റർ റെഡിയല്ലേ?” ശാന്തമായിരുന്നു അയാളുടെ ചോദ്യം.
“യെസ് സർ! 2 മിനിറ്റ്സ്! ” ആ ഉത്തരം മുഴുമിപ്പിക്കുന്നതിനു മുൻപു തന്നെ ഒരു ഏജന്റ് ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള പേപ്പർ വർക്കുകൾ ആരംഭിച്ചു.
അപ്പോൾ!
“Sir! She is back online…and moving!” മറ്റൊരു ഓഫീസർ വിളിച്ചു പറഞ്ഞു.
പക്ഷേ സ്ക്രീനിൽ തെളിഞ്ഞ ദൃശ്യം കണ്ട് അവർ അമ്പരന്നു പോയി.
“That’s really interesting!” കമാൻഡർ പിറുപിറുത്തു.

To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

Patient 27 - Part 3



കഴിഞ്ഞ ലക്കത്തിന്റെ തുടർച്ച (Read All parts here - Click here - https://goo.gl/YQ1SLm)
ചെങ്കുത്തായി താഴേക്ക് നീണ്ടു കിടക്കുന്ന ആ കൊക്കയിലേക്ക് സുജിത്ത് ഒരിക്കൽ കൂടി പാളി നോക്കി.
താഴെ...
ഇരുണ്ട മര നിരകൾക്കിടയിൽ തിളങ്ങുന്ന രണ്ട് ചോരക്കണ്ണുകൾ! ഭയാനകമായ ആ പൊട്ടിച്ചിരി നിലച്ചിട്ടില്ല. ജീപ്പിന്റെ സൈഡിൽ മുറുകിയിരിക്കുന്ന ആ കൈപ്പത്തി സാവധാനം അതിനെ താഴേക്ക് വലിച്ചു താഴ്ത്തുകയാണ്.
“ശ്രീക്കുട്ടീ!! നീയെങ്കിലും രക്ഷപ്പെടൂ!!” അവൻ അലറിക്കരഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കിയതും നടുങ്ങിപ്പോയി. അവൾ ഇരുന്നിടത്ത് ഒരു പുകപടലം മാത്രം!
“ശ്രീക്കുട്ടീ!!” അവൻ ഉറക്കെ അലറിയതും, ജീപ്പ് കൊക്കയിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു.
മലമടക്കിലൂടെ അനേക തവണ കരണം മറിഞ്ഞ് ഇടക്കെവിടെയോ ഒരു ചെറിയ മരത്തിൽ തടഞ്ഞ് അത് നിന്നു.
സുജിത്ത് ചോരയിൽ കുളിച്ചിരുന്നു. കാലുകളിലൊന്ന് സ്റ്റീറിങ്ങിനിടയിൽ കുടുങ്ങിയ നിലയിൽ ഏതു നിമിഷവും ബോധം മറഞ്ഞേക്കാമെന്ന വിധത്തിൽ അവൻ സീറ്റിൽ നിന്നും താഴേക്കു തലകീഴായി തൂങ്ങിക്കിടന്നു.
സ്വന്തം രക്തം മൂക്കിലൂടെ ഉള്ളിലേക്ക് കയറിയപ്പോഴാണ് അവൻ കണ്ണു തുറന്നത്.
“What happened ?” അവൻ ഭീതിയോടെ ചുറ്റും നോക്കി. “ഞാനെങ്ങനെ ഇവിടെയെത്തി ? ” അവൻ ഉറക്കെ നിലവിളിച്ചു. “Oh my God!! Not again...Please...”
ഈ സമയം താഴെ നിന്ന് അവൻ വീണ്ടും ആ വിളി കേട്ടു. ഒരു കാറ്റടിക്കുന്നതു പോലെ...
“സുജിയേട്ടാ!”
“You are not real! I know!! ” അയാൾ മുരണ്ടുകൊണ്ട് പതിയെ തന്റെ ശരീരമുയർത്തി ജീപ്പിനകത്തേക്ക് ഇഴഞ്ഞു കയറി. സഹിക്കാനാവാത്ത വേദനയിൽ അയാൾ അലറി നിലവിളിച്ചു പോയി.
വീണ്ടും ആ പെൺകുട്ടിയുടെ നിലവിളിയും, ഭയാനകമായ ആ പൊട്ടിച്ചിരിയും ഇടകലർന്നു മുഴങ്ങിത്തുടങ്ങിയപ്പോൾ, സുജിത്ത് പതിയെ ഇഴഞ്ഞ് അപ്പുറത്തേക്കെത്തി. എത്രയും പെട്ടെന്ന് ജീപ്പിൽ നിന്നും വെളിയിലിറങ്ങണം.
“എല്ലാം എന്റെ തോന്നലാണ്... None of this is real! ” അയാൾ ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു. പക്ഷേ മുൻപത്തേതു പോലല്ല, അയാളുടെ മുഖത്ത് വല്ലാത്തൊരു നിശ്ചയ ദാർഢ്യമുണ്ട്.
“കൊല്ലും ഞാനവനെ! നീ ചത്തിട്ടേ ഞാനീ ലോകം വിടൂ നായേ!” ഉറക്കെ അലറിക്കൊണ്ട് അവൻ ജീപ്പിൽ നിന്നും പുറത്തേക്ക് തൂങ്ങിയിറങ്ങിയതും, ആ മരം ചുവടോടെ അടർന്ന് ജീപ്പുമായി താഴേക്കു പതിച്ചു. അതിനോടൊപ്പം താഴേക്ക് വീഴാനായി മുൻപോട്ടൊന്നാഞ്ഞെങ്കിലും, അവൻ പെട്ടെന്നു തന്നെ കുനിഞ്ഞിരുന്ന് നിലത്തെ കുറ്റിച്ചെടികളിൽ മുറുക്കിപ്പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ താഴ്വാരത്തിൽ ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു.
നിലം പറ്റെ കമിഴ്ന്നു കിടന്നുകൊണ്ട് അവൻ എത്തി നോക്കി. ആ ജീപ്പിന്റെ പെട്രോൾ ടാങ്കാണ് പൊട്ടിത്തെറിച്ചത്. ഒരു വലിയ അഗ്നി സ്തംഭം പോലെ ആ വാഹനം നിന്നു കത്തുകയാണ്.
അവൻ തന്റെ തുടയിലെ വലിയ പോക്കറ്റിൽ നിന്നും വെള്ളക്കുപ്പി പുറത്തെടുത്തു. അത് പുറത്തേക്ക് വലിച്ചെടുത്തപ്പോൾ, ഒരു സിറിഞ്ചും കൂടി ഒപ്പം ഇറങ്ങി വന്നു.
അവൻ അതു കയ്യിലെടുത്ത് ബദ്ധപ്പെട്ട് മലർന്നു കിടന്നു.
“ഇപ്പോഴല്ല... ഒരിക്കൽ ആവശ്യം വരും എനിക്ക് നിന്നെ.” അയാൾ ഭ്രാന്തമായി ആ സിറിഞ്ചിൽ ചുമ്പിച്ചു. “അന്നു വേണം നമുക്കവനെ കൊല്ലാൻ!”
**********************************************************************************
നതാലിയ ആ തോക്ക് അഴിച്ചു കൃത്യമായി പരിശോധിച്ച് അത് പ്രവർത്തനക്ഷമമാണെന്നുറപ്പു വരുത്തിയതിനു ശേഷം സ്റ്റീറിങ്ങിനു താഴെ ഒരു ഓപ്പൺ കാബിനെറ്റിലേക്കിട്ടു.
തുടർന്ന് ഗിയറിലിട്ട് വാഹനം മുൻപോട്ടെടുക്കാൻ തുടങ്ങിയപ്പോഴാണ്, തന്റെ പുറകിൽ സാവധാനം ഒരു ലിമോസിൻ നിർത്തിയത് ശ്രദ്ധയിൽ പെട്ടത്.
അതിൽ നിന്ന് തിടുക്കത്തിൽ ഡോർ തുറന്ന് ചാടിയിറങ്ങിയ മനുഷ്യനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
“ചില മനുഷ്യർ ഇങ്ങനെയാണ്. കിട്ടാനുള്ളതു കിട്ടുന്നതു വരെ പിൻതിരിയില്ല.” മനസ്സിൽ അങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ ഗ്ലാസ്സ് താഴ്ത്തി.
“ഹേയ്!” ഫാഷൻ ഡിസൈനർ മനോഹരമായി ചിരിച്ചുകൊണ്ട് അവളെ സമീപിച്ചു. എന്നാൽ ചിരിക്കിടയിലും മുഖത്തെ ചമ്മൽ നതാലിയക്കു വ്യക്തമായി കാണാമായിരുന്നു. അവളുടെ മുഖത്ത് സഹതാപം കലർന്ന ഒരു ചിരി വിടർന്നു.
“സീ... നമ്മൾ പരിചയപ്പെട്ട രീതി ശരിയായില്ല. എനിക്കതിൽ നല്ല വിഷമമുണ്ട്. എനിക്കൊരവസരം കൂടി തരണം.”
നതാലിയ ഒന്നും സംസാരിച്ചില്ല.
“ഞാൻ പ്രവീൺ. പ്രവീൺ സത്യ. മലയാളിയാണ്. പക്ഷേ ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയും ബാംഗ്ലൂരുമൊക്കെയാണ്. നാലു വർഷം മുൻപ് ഒരു ചെറിയ ഫാഷൻ ബ്രാൻഡ് തുടങ്ങിയതാണ്. ഇപ്പോ വലിയ തരക്കേടില്ലാതെ പോകുന്നു.” അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി. “കുട്ടി കരുതുന്ന ‘അത്രയും’ വഷളനല്ല ഞാൻ. പേരെന്താ ?“
”സുഹൃത്തേ.“ നതാലിയ പതിയെ അയാളുടെ കൈ കടന്നെടുത്തു. ”നമ്മൾ തമ്മിൽ യാതൊരു വിധ ഇടപാടും ഉണ്ടാകാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.നിങ്ങൾക്കെന്നെ അറിയാത്തതു കൊണ്ടാണ്.“
” “നോ! അതു ഞാൻ സമ്മതിക്കില്ല. നമ്മൾ നന്നായി ഒന്നു പരിചയപ്പെട്ടിട്ടേ ഇവിടെ നിന്നു പോകുന്നുള്ളൂ.”
”This is not gonna end well brother!“ നതാലിയായുടെ മുഖം ഗൗരവത്തിലായി.
”ഒരു കോഫി! 15 മിനിറ്റ്. അതു മാത്രമേ ചോദിക്കുന്നുള്ളൂ ഞാൻ.“
നതാലിയ ആലോചനയിലാണ്ടു. ഒടുവിൽ,
”ഓക്കേ! ഗെറ്റ് ഇൻ! ഒരു കോഫി മാത്രം. ഓക്കേ ?“
”ഓക്കേ മാൻ!“ പ്രവീൺ ആഹ്ലാദവാനായി വേഗം അപ്പുറത്തെത്തി പാസഞ്ചർ സൈഡിൽ കയറി ഇരുന്നു കഴിഞ്ഞു. ”ജീവിതത്തിലാദ്യമായാണ് ഒരു പെൺകുട്ടി എന്നെ റിജക്റ്റ് ചെയ്യുന്നത്. അറിയാമോ ?“
”പേരു പറഞ്ഞില്ല.“ അയാൾ സംസാരം തുടങ്ങിവെച്ചു.
”ഇല്ല!“
”ഓക്കെ.താല്പര്യമാകുമ്പോൾ പറഞ്ഞാൽ മതി. എന്തു ചെയ്യുന്നു ? ബോംബേയിൽ ആദ്യമാണെന്നു കണ്ടാൽ അറിയാം. എന്താ ജോലി ?“
”സീ... ഇതൊക്കെക്കൊണ്ടാണ് ഞാൻ പറഞ്ഞത് എന്നെ വിട്ടേക്കാൻ. ഈവക ഒരു കാര്യങ്ങളും എനിക്ക് സംസാരിക്കാൻ പറ്റില്ല.“
”എന്നാലും അങ്ങനെയല്ലല്ലോ. എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു ഇയാൾ. അതാ പറ്റിയത്. പക്ഷേ ഇപ്പൊ, അടുത്തറിഞ്ഞപ്പോ ഒരു വ്യത്യാസം തോന്നുന്നില്ലേ ?“
അവളുടെ മുഖത്ത് ഒരു ചെറുചിരി.
”സീ... ആ ചിരി നല്ല ലക്ഷണമാണ്. നമ്മൾ നല്ല സുഹൃത്തുക്കളാകാൻ പോകുന്നതിന്റെ ലക്ഷ...“ പറഞ്ഞത് പൂർത്തിയാക്കാനായില്ല അയാൾക്ക് അപ്പോഴേക്കും അയാളുടെ കണ്ണിലതു പെട്ടു. ”Is that....a gun ?“
അവൾ അതെയെന്നർത്ഥത്തിൽ തലയാട്ടി.
”You mean... a real gun ?“ അയാൾ കൈ നീട്ടി അതിൽ തൊടാനാഞ്ഞതും നതാലിയ തടഞ്ഞു.
”Are you sure you want your finger prints on that ?“ (അതിൽ നിന്റെ വിരലടയാളം പതിപ്പിക്കണമെന്നുണ്ടോ നിനക്ക് ?”
“ആരാ നീ ?” അയാളുടെ ഭാവം ആകെ മാറിയിരുന്നു. സ്വരം വിറ പൂണ്ടു.
“ഞാൻ തനിക്ക് മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായി പറഞ്ഞതാണ് എന്നെ പരിചയപ്പെടാൻ വരണ്ട എന്ന്. പക്ഷേ കേട്ടില്ല! ഇനി നമുക്ക് വിശദമായി പരിചയപ്പെട്ട് ആ കോഫിയും കുടിച്ചിട്ട് പോയാൽ മതി. അവിടെ അടങ്ങിയിരിക്ക്!”
മുൻപിൽ വലിയൊരു ട്രാഫിക്ക് ബ്ലോക്കാണെന്നു തിരിച്ചറിഞ്ഞതും, അവൾ വണ്ടി ഇടത്തേക്ക് വെട്ടിച്ച്, വളരെ പരിചയ സമ്പന്നയായ ഒരു ഡ്രൈവറെപ്പോലെ ഇടവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
ഫാഷൻ ഡിസൈനർ വിഭ്രാന്തിയോടെ ചുറ്റും നോക്കുകയാണ്. അവന്റെ തൊണ്ട വരണ്ടു പോയിരുന്നു. “കാറിൽ വെള്ളമുണ്ടോ ?”
അവൾ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചുകൊണ്ട് അതിവേഗം ആ കാർ പായിച്ചു.
ഏതാണ്ട് 15 മിനിറ്റുകൾക്കു ശേഷം മെയിൻ റോഡിലേക്കു തന്നെ തിരിച്ചു കയറിയ അവൾ ‘പൊവൈ ലേക്ക്’ ഭാഗത്തേക്കാണ് തിരിഞ്ഞത്. അവിടെ പുതുതായി പണി തീർന്ന ഒരു കെട്ടിടത്തിൽ ‘കഫേ മോക്കാ’ എന്ന ബോർഡ് കണ്ടപ്പോൾ അവൾ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് അവന്റെ മുഖത്തേക്കു നോക്കി. “നീയാണ് വാങ്ങിത്തരുന്നത്. ഇവിടെ പോരേ ?”
അയാൾ സമ്മതാർത്ഥത്തിൽ തലകുലുക്കി.
“ഡോണ്ട് വറി മാൻ!” അവൾ കൈ നീട്ടി അയാളുടെ കവിളിൽ തട്ടി. “താൻ കരുതുന്ന ‘അത്രയും’ ഭയങ്കരിയൊന്നുമല്ല ഞാൻ.”
കോഫീഷോപ്പിനുള്ളിൽ തിരക്കു നന്നേ കുറവായിരുന്നു. നതാലിയ പരിചയസമ്പന്നയെപ്പോലെ മുകളിലെ നിലയിലേക്കു കയറി നീളത്തിലുള്ള വലിയ ജനലിനോട് ചേർന്ന് ഇരിപ്പുറപ്പിച്ചു.
വെളിയിൽ മനോഹരമായ പൊവൈ തടാകം കാണാമായിരുന്നു.
“ക്ലാസ്സിക്ക് മൊഹീത്തോ” ഉപചാരപൂർവ്വം അടുത്തേക്കു വന്ന വെയ്റ്ററോട് അവൾ തനിക്കു വേണ്ട ഡ്രിങ്ക് ഓർഡർ ചെയ്തു. പ്രവീൺ അപ്പോഴും തങ്ങളെ പിന്തുടർന്നുകൊണ്ടിരുന്ന സ്വന്തം കാർ തിരഞ്ഞുകൊണ്ട് റോഡിലേക്കു നോക്കിക്കൊണ്ടു തന്നെ നില്ക്കുകയാണ്.
“പ്രവീൺ!” അവൾ ഉറക്കെ വിളിച്ചു. “ഇവിടെ വന്നിരിക്കൂ. പരിചയപ്പെടേണ്ടേ നമുക്ക് ?”
“ലുക്ക്!” അവൻ അവൾക്കെതിരായി കസേരയിൽ ഇരുന്നുകൊണ്ട് ദയനീയമായി നോക്കി. “എനിക്കൊരു തെറ്റു പറ്റിയതാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശമെന്നെനിക്കറിയില്ല. പക്ഷേ പ്ലീസ്.. ഡോണ്ട് ഹർട്ട് മി.”
“കഷ്ടം!” അവൾ പരിതപിച്ചു. “എന്റെ കാറിൽ ഒരു തോക്കു കണ്ടതിനാണോ ഈ പേടിയെല്ലാം ?”
“അം... അതു മാത്രമല്ല. യൂ ആർ...” അയാൾക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. “എനിക്കറിയില്ല, നിന്റെ ഈ രഹസ്യ സ്വഭാവം... ആ വണ്ടിയോടിച്ച രീതി... നിനക്കെന്തൊക്കെയോ ദുരൂഹതകളുണ്ട്.”
“അപ്പോ അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്.”
“അതേ... പക്ഷേ എനിക്ക് മനസ്സിലായിരുന്നില്ല.”
അവൾ പൊട്ടിച്ചിരിച്ചു.
“അപ്പൊ കോഫി വേണ്ടേ ?” അവൾ തല ചെരിച്ചു പിടിച്ച് ചിരിമായാത്ത മുഖവുമായി ഇരിക്കുകയാണ്.
“ഹൂ ആർ യൂ ?”
“വീണ്ടും അതു തന്നെ ചോദിക്കരുത്.” അവളുടെ സ്വരം ഗൗരവത്തിലായി. “പ്രവീൺ മാരീഡാണോ ?”
“അല്ല.”
“ഒറ്റക്കാണോ ജീവിതം ?”
അയാൾ അതെയെന്നർത്ഥത്തിൽ തലയാട്ടി.
“എനിക്ക് ഒരു ജ്യേഷ്ഠനുണ്ടായിരുന്നു .” അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു. വിഷാദച്ചുവയുള്ള ഒരു ചിരി.
“ഉണ്ടായിരുന്നു എന്നു വെച്ചാൽ ?”
“എന്നു വെച്ചാൽ, ഇപ്പോഴില്ല. മരിച്ചു പോയി...” അവൾ ഒരു നിമിഷം നിശബ്ദയായിരുന്നതിനു ശേഷം തുടർന്നു. “ജീവിച്ചിരുന്നെങ്കിൽ ഇപ്പോ ഏകദേശം താങ്കളുടെ പ്രായമുണ്ടായിരുന്നേനെ.”
“അയാം സോറി റ്റു ഹിയർ ദാറ്റ്...”
“സാരമില്ല. നന്നേ ചെറുപ്പത്തിലാണ്. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ. ഞാനതൊന്നും ഇപ്പോൾ ഓർക്കാറേ ഇല്ല... പിന്നെ... ഇടക്കിടക്ക് ഞാനാരാണെന്ന് ചോദിക്കരുത്. നിനക്ക് ഇഷ്ടമുള്ള എന്തു പേരു വേണമെങ്കിലും എന്നെ വിളിക്കാം. എന്റെ യതാർത്ഥ പേരെന്താണെന്ന് ഞാൻ വർഷങ്ങൾക്കു മുൻപേ മറന്നതാണ്.”
“സത്യം പറയാം. ഞാൻ ഒരു സാധാരണ പെൺകുട്ടിയെ പരിചയപ്പെടുന്നതു പോലെ കരുതിയാണ്... ഞാൻ ഈ ഫാഷൻ ബിസിനസിലായതുകൊണ്ട് സാധാരണ ഗതിയിൽ സുന്ദരി പെൺകുട്ടികൾ എന്നെ ഒഴിവാക്കാറില്ല. പക്ഷേ... ആദ്യമായിട്ട് ഒരു കുട്ടി എന്നെ റിജക്റ്റ് ചെയ്തപ്പോൾ എനിക്ക് വാശിയായി. ”
നതാലിയ പുഞ്ചിരി തൂകി.
അതു കണ്ടപ്പോൾ അല്പ്പം ആശ്വാസം തോന്നിയ അയാൾ തിരിഞ്ഞ് ഒരു ബോട്ടിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
“എനിക്ക് ഫോൺ ഒന്നു വേണം. ആ ലിമോ ഡ്രൈവർ ഇപ്പൊ എന്നെ തിരഞ്ഞു നടക്കുന്നുണ്ടാകണം. എന്റെ ഫോൺ ആ വണ്ടിയിൽ വെച്ചു.”
അവൾക്ക് ചിരി വന്നു. “എന്റെ പ്രവീൺ! താങ്കൾ ചോദിക്കുന്ന എല്ലാത്തിനും നോ പറയേണ്ടി വരികയാണല്ലോ എനിക്ക്... എന്റെ ഫോൺ ജോലി ആവശ്യത്തിനു മാത്രമേ വിളിക്കാനാകൂ. പേഴ്സണൽ ഫോൺ ഞാൻ എടുത്തില്ല ഇന്ന്.”
“ചുരുക്കി പറഞ്ഞാൽ... ഞാൻ കുടുങ്ങി.” അയാൾക്കും ചിരി വന്നു.
പെട്ടെന്നാണ് വെളിയിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിനരികിലെ ആ അപരിചിതനെ അവൾ ശ്രദ്ധിച്ചത്. ഒരു വട്ടം കാറിനെ ചുറ്റി നടന്ന ശേഷം, അയാൾ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഹെഡ് ഫോണിലൂടെ ആരോടോ സംസാരിക്കുന്നതു കണ്ടു. ഇപ്പോൾ അയാളുടെ നോട്ടം താനിരിക്കുന്ന റെസ്റ്റോറന്റിനുള്ളിലേക്കാണ്. ആകെ ഒരു അസ്വഭാവികതയുള്ള പെരുമാറ്റം. നതാലിയ ജാഗരൂകയായി.പ്രവീണും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അയാൾക്ക് പ്രശ്നമെന്താണെന്ന് മനസ്സിലായില്ല.
ആ മനുഷ്യൻ റെസ്റ്റോറന്റിനകത്തേക്ക് കയറിക്കഴിഞ്ഞു.
അജാനുബാഹുവാണയാൾ. ഹിന്ദി സിനിമകളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനം. മൊട്ടത്തലയും, കൊമ്പൻ മീശയുമൊക്കെയായി ഒരു തനി ഗുണ്ടാ ലുക്ക്. നതാലിയ അയാളിൽ നിന്ന് കണ്ണെടുത്തതേയില്ല.
അധികം വൈകാതെ തന്നെ അയാൾ മുകളിലേക്കു കയറി വന്ന് ഏറ്റവും മൂലയിലുള്ള ഒരു ടേബിളിൽ ഇരിപ്പുറപ്പിച്ചു.
“എന്താ പ്രശ്നം ?” പ്രവീൺ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.
“നീ ഇനി എന്റെ കൂടെ നില്ക്കുന്നത് സേഫല്ല. പതുക്കെ താഴേക്കിറങ്ങിക്കോളൂ.”
“What's Wrong ?”
“പ്രവീൺ! തനിക്കൊരു വലിയ പ്രശ്നമുണ്ട്. എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കേൾക്കില്ല. പിന്നെ ഓരോ പ്രശ്നങ്ങളിൽ ചെന്നു ചാടിക്കഴിയുമ്പോഴേ തിരിച്ചറിവുണ്ടാകൂ.പറയുന്നതനുസരിക്ക്. ആ മനുഷ്യൻ അപകടകാരിയാണ്.”
ആ മനുഷ്യൻ പക്ഷേ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ മെനു മറിച്ചു നോക്കിയിരിക്കുകയാണ്.
അപ്പോഴേക്കും നതാലിയാക്കുള്ള ഡ്രിങ്കുമായി വെയ്റ്റർ എത്തിയിരുന്നു. അവൾ സാവധാനം തന്റെ സീറ്റിന്റെ അറ്റത്ത് ജനലിനോട് ചേർന്ന് ചെരിഞ്ഞിരുന്നുകൊണ്ട് പതിയെ സിപ്പ് ചെയ്യാൻ തുടങ്ങി. കൺ കോണിലൂടെ അയാളെ ശ്രദ്ധിച്ചുകൊണ്ട്. പ്രവീൺ അപ്പോഴും ചിന്താകുഴപ്പത്തിലാണ്.
പക്ഷേ അവൾ ആ വലിയ ഗ്ലാസ്സ് ‘മൊഹീത്തോ’ കുടിച്ചു കഴിഞ്ഞിട്ടും ആ മനുഷ്യൻ അവിടെ നിന്നും അനങ്ങിയില്ല.
നതാലിയായുടെ മനസ്സിലൂടെ അനേകം സാധ്യതകൾ കടന്നു പോയി. ലക്ഷണം കണ്ടിട്ട് ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെപ്പോലെ തോന്നി അവൾക്ക്. പക്ഷേ വളരെ അമെച്വർ ആയ ഒരു ഡിറ്റക്ടീവ്. ആദ്യ കാഴ്ച്ചയിൽ തന്നെ പന്തികേട് തോന്നിപ്പിക്കുന്ന പെരുമാറ്റം. പക്ഷേ അയാളിൽ നിന്നും യാതൊരു തരം പ്രതികരണങ്ങളും കിട്ടാതെ വന്നപ്പോൾ അവൾ എഴുന്നേറ്റു.
“പോകാം നമുക്ക്. ഞാൻ കരുതിയപോലുള്ള പ്രശ്നമില്ലെന്നു തോന്നുന്നു.”
“എങ്ങോട്ടാണ് നിന്റെ യാത്ര ?”
“സോറി പ്രവീൺ!”
“ഓ! അതും രഹസ്യമാണോ ?” അവനിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “ ആയ്ക്കോട്ടെ. കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം. പേരില്ലാത്ത സുന്ദരി. എനിക്കെന്തോ വല്ലാത്ത ഇഷ്ടം തോന്നുന്നു നിന്നോട്. പക്ഷേ സ്വന്തമാക്കാൻ സാധിക്കാത്ത സാധനങ്ങളോട് പൊതുവേ എല്ലാവർക്കും അങ്ങനെയായിരിക്കും. അല്ലേ ?”
മറുപടിയായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തുകൊണ്ട് അവൾ കുറച്ചു നൂറു രൂപാ നോട്ടുകൾ മേശപ്പുറത്തേക്കിട്ടു. “ലെറ്റ്സ് ഗോ!”
പുറത്തിറങ്ങിയതും അവളുടെ ഫോണിൽ ഒരു മെസേജ്
“ഏജന്റ് നതാലിയ! ആരാണ് നിന്റെ കൂടെയുള്ള ആ ചെറുപ്പക്കാരൻ ?”
അവൾ നേരേ മുകളിലേക്കു നോക്കി. സാറ്റലൈറ്റ്സ്! ഡെൽഹിയിലെ ശീതീകരിച്ച തന്റെ കാബിനിലിരുന്ന് തന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഡയറക്ടറുടെ മുഖമായിരുന്നു അവളുടെ മനസ്സിൽ.
“അവൻ വെറും ഒരു സുഹൃത്തു മാത്രം. പ്രശ്നമില്ല.” അവൾ മറുപടി അയച്ചു.
“എത്രയും പെട്ടെന്ന് അവനെ ഒഴിവാക്കുക!” പെട്ടെന്നു തന്നെ മറുപടിയും വന്നു.
അവൾ പല്ലു ഞെരിച്ചു. ആരാണെന്നാണ് അയാളുടെ വിചാരം ? തന്റെ സ്വകാര്യതയിൽ കയ്യിട്ടുകൊണ്ടുള്ള യാതൊരു നീക്കവും നതാലിയക്കു താങ്ങാനാകുമായിരുന്നില്ല. അവൾ തിരിഞ്ഞു നിന്നു.
“പ്രവീൺ! നിനക്കെവിടേക്കാണു പോകേണ്ടത് ?” അവൾ ഉറക്കെ വിളിച്ചു ചോദിച്ചു. “ഞാൻ ഡ്രോപ്പ് ചെയ്യാം.”
“ഓ... അതു ബുദ്ധിമുട്ടാകും. ഞാൻ ഭാണ്ഠൂപിലേക്കാണ്.”
അവൾ പുഞ്ചിരിച്ചു. “വരൂ. ഞാനും ഏതാണ്ട് ആ ഡയറക്ഷനിൽ തന്നെയാണ്.”
തുടർന്നുള്ള യാത്രയിൽ നതാലിയായുടെ കണ്ണുകൾ റിയർവ്യൂ മിററിൽ അരിച്ചു പെറുക്കിക്കൊണ്ടിരുന്നു. നേരത്തെ കണ്ട അയാൾ എന്തായാലും തന്നെ പിൻതുടരുമെന്നവൾക്കുറപ്പായിരുന്നു.
“ആരായിരുന്നു അയാൾ ?” പ്രവീണിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി.
“ഉം? ”
“ആ റെസ്റ്റോറന്റിൽ കണ്ടയാൾ. ആരാ അത് ?”
“അറിയില്ല പ്രവീൺ. ലക്ഷണം കണ്ടിട്ട് എന്തോ ഒരു അപകടം തോന്നി എനിക്ക്. അത്ര മാത്രം.”
“നിന്നെ കൊല്ലാൻ ആളുകൾ നടക്കുന്നുണ്ടല്ലേ ? അതിനല്ലേ നീ ഈ തോക്കൊക്കെയായിട്ട് ?”
നതാലിയ വണ്ടി നിർത്തി. മുൻപോട്ടു പോകാനാവാത്ത വിധം വാഹന ഗതാഗതം സ്തംഭിച്ചിരിക്കുന്നു.
ഒരു നിമിഷം, തനിക്കു പുറകിൽ കണ്ട മൂന്നു കാറുകൾ ശ്രദ്ധിച്ച അവൾ പതിയെ തന്റെ വണ്ടി ഒരല്പ്പം മുൻപോട്ടെടുത്തു.
ആ സെക്കൻഡിൽ തന്നെ പുറകിൽ ഒരു ഗ്രേ കളർ ടയോട്ട കൊറോള അനങ്ങിയത് അവൾ ശ്രദ്ധിച്ചു.
“ഇന്ററെസ്റ്റിങ്ങ്...” അവൾ പിറുപിറുത്തു.
“എന്താ ?” പ്രവീൺ ഞെട്ടിത്തിരിഞ്ഞു നോക്കി.
“പ്രവീൺ!” അവൾ പതിയെ അവന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് സഹതാപ ഭാവമായിരുന്നു. “ഞാൻ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ ഒരു സീക്രട്ട് ഏജന്റാണ്. കോഡ് നെയിം നതാലിയ.”
“വാട്ട് ?”
“വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ തനിക്ക് ?”
അവൻ സ്തംഭിച്ചിരുന്നതേയുള്ളൂ.
“വേണമെങ്കിൽ മാത്രം വിശ്വസിച്ചാൽ മതി. സാധാരണ ഇത്തരം കാര്യങ്ങൾ ഞാൻ വെളിപ്പെടുത്താറില്ല.”
“ഐ ബിലീവ് യൂ.” അവന്റെ സ്വരം വല്ലാതെ താഴ്ന്നിരുന്നു.
ട്രാഫിക്ക് മാറിത്തുടങ്ങിയിരിക്കുന്നു. അവൾ വണ്ടി മുൻപോട്ടെടുത്തു.
“ഇവിടെ എന്തെങ്കിലും മിഷനു വേണ്ടിയാണോ വന്നിരിക്കുന്നത് ?”
“അല്ല. എന്റെ ഒരു പഴയ സുഹൃത്തിനെ കാണാൻ.”
“ഓക്കേ! നീ കള്ളമാണ് പറഞ്ഞത്. പക്ഷേ എനിക്കു മനസ്സിലാകും.”
“ഭാണ്ഠൂപിൽ ഞാൻ നിന്നെ ഡ്രോപ്പ് ചെയ്തു കഴിഞ്ഞാൽ, പിന്നെ നിനക്കിതെല്ലാം മറക്കാം. ഓക്കേ ?”
അവൻ തലകുലുക്കി.
വണ്ടി സാമാന്യം വേഗതയാർജ്ജിച്ചു കഴിഞ്ഞിരുന്നു.
“കണ്ടോ ? ഈ നശിച്ച ഓട്ടോകളില്ലെങ്കിൽ ഇവിടെ ഈ ട്രാഫിക്ക് ഉണ്ടാകില്ല. ” അവൻ വിഷയം മാറ്റുകയാണെന്ന് നതാലിയക്കു മനസ്സിലായി.
“ഓട്ടോക്കാർക്കും ജീവിക്കണ്ടേ പ്രവീൺ!”
“അവർക്ക് ബാക്കിയുള്ളവരെപ്പോലെ മര്യാദക്ക് വണ്ടിയോടിച്ചാലെന്താ ? ഇവന്മാരുടെ ഈ സിഗ് സാഗ് ഡ്രൈവിങ്ങ് കാരണം വിലപ്പെട്ട എത്ര സമയമാണ് ട്രാഫിക്കിൽ കുടുങ്ങി നഷ്ടപ്പെടുന്നത്.”
“അതും ശരിയാണ്.” നതാലിയ ആ സംഭാഷണത്തിലേക്ക് ചേർന്നു.
അങ്ങനെ അവർ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ മനപ്പൂർവ്വം ഒഴിവാക്കി സൗഹൃദ സംഭാഷണം തുടർന്നുകൊണ്ട് ഏതാണ്ട് 30 മിനിറ്റിനുള്ളിൽ ഭാണ്ഠൂപിലെത്തി.
“ഓക്കേ പ്രവീൺ! ഞാനൊരു ചെറിയ പരീക്ഷണം നടത്താൻ പോകുകയാണ്. ഹോൾഡ് ഓൺ!”
തുടർന്ന് അവൾ അപ്രതീക്ഷിതമായി വണ്ടി ഇടത്തേക്ക് വെട്ടിച്ച് ഒരു പോക്കറ്റ് റോഡിലേക്കു കയറി.
“വാട്ട് ഹാപ്പൻഡ് ?” പ്രവീൺ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി.
“ഓർക്കുന്നുണ്ടോ ? ആ റെസ്റ്റോറന്റിലെ മനുഷ്യൻ ? നമ്മുടെ പുറകിലുണ്ടായിരുന്ന മൂന്നു കാറുകളിൽ ഒന്നിൽ അയാളുണ്ട്. എനിക്കുറപ്പാണ്. സോ, ഇപ്പൊ മനസിലാകും ഏതു കാറാണെന്ന്. വെയ്റ്റ്!” അവൾ കൂടുതൽ കൂടുതൽ ഉള്ളിലേക്ക് വണ്ടി ഓടിച്ചു കയറ്റിക്കൊണ്ടിരുന്നു. കുറേ ചെന്നപ്പോൾ രണ്ട് വലിയ മതിലുകൾക്കിടയിലൂടെ റോഡ് വലത്തേക്ക് തിരിഞ്ഞു. വണ്ടി അങ്ങോട്ട് കയറിയതും, അവൾ ബ്രേക്ക് ചവിട്ടി. സൺ റൂഫിലൂടെ മുകളിലേക്കു നോക്കിയ അവൾ ഒരു വൻ മരത്തിനു ചുവട്ടിലാണ് തങ്ങൾ എന്നുറപ്പു വരുത്തി.
തുടർന്ന് സ്റ്റിയറിങ്ങിനടിയിൽ നിന്നും തോക്കെടുത്ത് തന്റെ അരക്കെട്ടിൽ കൊളുത്തി അവൾ റിയർ വ്യൂ മിററിലേക്ക് തന്നെ നോക്കി കാത്തിരുന്നു.
അടുത്ത നിമിഷം ഒരു ഗ്രേ കളർ ടയോട്ട കൊറോള അതി വേഗത്തിൽ ആ വളവു തിരിഞ്ഞു വരുന്നതു കണ്ടു.
നിർത്തിയിട്ടിരിക്കുന്ന നതാലിയായുടെ കാർ കണ്ടതും ആ കാർ ബ്രേക്കിട്ടു.
നതാലിയായുടെ മുഖത്ത് പുഞ്ചിരിയായിരുന്നു. അവൾ സാവധാനം ഡോർ തുറന്ന് വെളിയിലേക്കിറങ്ങിയതും ആ കാർ റിവേഴ്സെടുക്കാൻ തുടങ്ങി.
അവൾ വിരൽ ചൂണ്ടിക്കൊണ്ട് അരുതെന്നാംഗ്യം കാണിച്ചു. ഒപ്പം ടീഷർട്ട് ഒരല്പ്പം മുകളിലേക്കുയർത്തി തന്റെ തോക്ക് കാണിച്ചുകൊടുത്തു.
പെട്ടെന്നു തന്നെ കാർ നിന്നു.
വെളിയിലേക്കിറങ്ങാൻ തുടങ്ങിയ ആ മനുഷ്യനെ അവൾ വിലക്കി.
“പതുക്കെ മതി. തിരക്കൊന്നുമില്ല. രണ്ടു കൈകളും എനിക്കു കാണണം”
“ഞാൻ ശത്രുവല്ല!” ഉറക്കെ വിളിച്ചു പറഞ്ഞ ആ മനുഷ്യന്റെ സ്വരം ഒരു കൊച്ചു പെൺകുട്ടിയുടേതു പോലെയായിരുന്നു. നതാലിയക്കു ചിരി പൊട്ടി. ഭീകാമാരനായ ആ മനുഷ്യനിൽ നിന്നും വെളിയിൽ വന്ന സ്വരം!
അവൾ അയാൾക്കടുത്തെത്തിക്കഴിഞ്ഞിരുന്നു. നിരായുധനാണെന്നു തിരിച്ചറിഞ്ഞതും അവൾ സ്വരത്തിൽ ഒരല്പ്പം മയം വരുത്തി.
“താങ്കൾ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. അത്രയും എനിക്കു മനസ്സിലായി.”
ആ മനുഷ്യൻ തല കുലുക്കി. “പോക്കറ്റിൽ എന്റെ ഐഡി ഉണ്ട്. എടുക്കട്ടെ ?”
അവൾ അനുവാദം കൊടുത്തു. ബുദ്ധിമാനാണ്. പെട്ടെന്ന് പോക്കറ്റിൽ കയ്യിട്ടാൽ നതാലിയ പ്രതികരിച്ചേക്കുമെന്നയാൾക്കറിയാം.
അയാൾ നീട്ടിയ ഐഡി കാർഡിലൂടെ കണ്ണോടിച്ചതും നതാലിയക്കു മനസ്സിലായി ആരാണ് തന്നെ പിൻതുടരാൻ അയാളെ ഏല്പ്പിച്ചിരിക്കുന്നതെന്ന്. അവളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉതിർന്നു.
‘MK Securities & Private Detectives’ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. പക്ഷേ അതല്ല നതാലിയ ശ്രദ്ധിച്ചത്. അവരുടെ ഹെഡ് ഓഫീസ് ഉള്ള അതേ കെട്ടിടത്തിലാണ് ആകാൻഷ ജോലി ചെയ്യുന്നത്. അവളുടെ ‘എക്സ്’ ഗേൾഫ്രണ്ട്.
“ആ പെൺകുട്ടി അനാവശ്യമായി ഓരോ പ്രശ്നങ്ങൾ വരുത്തിവെക്കുകയാണ്.”
“ഏതു പെൺകുട്ടി മാഡം ?“ ഒന്നുമറിയാത്തവനെപ്പോലെയുള്ള ഡിറ്റക്ടീവിന്റെ ചോദ്യം അവളെ ചൊടിപ്പിച്ചു.
“തനിക്കറിയില്ലല്ലേ ? ആരുമായിട്ടാണ് ഡീൽ ചെയ്യുന്നതെന്ന് വല്ല ബോധവുമുണ്ടോ നിങ്ങൾക്ക് ? എന്റെ ഈ ചിരി കണ്ട് തെറ്റിദ്ധരിക്കരുത് കേട്ടോ. വളരെ പെട്ടെന്നായിരിക്കും സ്വഭാവം മാറുക! “
”സീ മാഡം! എന്റെ ക്ലയന്റ് ആവശ്യപ്പെട്ടത് ഇത്രമാത്രം. വരുന്ന 15 ദിവസം, താങ്കളെ പിൻതുടരുക. എന്തെങ്കിലും അപകടത്തിലാണെന്നു തോന്നിയാൽ ഹെല്പ്പ് ചെയ്യുക. അതാണ് എന്റെ കോണ്ട്രാക്റ്റ്. എന്റെ ജോലിയേ ഞാൻ ചെയ്തുള്ളൂ. ലൈസൻസ് ഉള്ള ഒരു ഡിറ്റക്ടീവാണ് ഞാൻ.“
”എന്തായാലും, ഇപ്പോൾ താങ്കളെ ഞാൻ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനി എന്നെ പിൻതുടർന്നിട്ടു കാര്യമില്ലല്ലോ ?“
അയാൾ തലയാട്ടി.
പക്ഷേ മുഖ ഭാവത്തിൽ നിന്ന് അയാൾ പിൻതിരിയാൻ ഉദ്ദേശമില്ലെന്ന് അവൾക്കു മനസ്സിലായി.
“ഇതവസാനിപ്പിച്ചാൽ നിങ്ങൾക്കു കൊള്ളാം. എനിക്കു പ്രശ്നമൊന്നുമില്ല സുഹൃത്തേ! പക്ഷേ ഉണ്ടാകുന്ന അപകടങ്ങൾ സ്വയം ഡീൽ ചെയ്യേണ്ടിവരും. അവസാനം തന്റെ സുരക്ഷ കൂടി എന്റെ മേലാകരുതെന്നോർമ്മിപ്പിച്ചെന്നേയുള്ളൂ.“
” അതോർത്ത് പേടിക്കണ്ട മാഡം. മിലിട്ടറി ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയ ഒരാളാണ് ഞാൻ! എന്റെ ക്ലയന്റിന് നിങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തിയേ ഒക്കൂ. സോ, വാങ്ങിയ കാശിനുള്ള ആത്മാർത്ഥത എനിക്കു കാണിക്കണ്ടേ ? നമ്മളെല്ലാവരും പ്രൊഫഷണൽസ് അല്ലേ മാഡം ?“
അതീവ ഗൗരവത്തിലാണ് സംസാരം. പക്ഷേ ആ ശരീരത്തിനു ചേരാത്ത ഹൈ ഫ്രീക്വൻസിയിലുള്ള സ്വരം അവളിൽ ചിരിയാണുളവാക്കിയത്.
“പേരെന്താണ് താങ്കളുടെ ?”
“ഞാൻ ഡിറ്റക്ടീവ് ക്രിസ്. ക്രിസ് സെക്വേറ.” അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി.
“ഓക്കേ മിസ്റ്റർ സെക്വേറ!” അവൾ ആ കൈ പിടിച്ചു കുലുക്കി. “ഈ മരക്കൂട്ടത്തിനടിയിൽ വെച്ച് ഞാൻ താങ്കളെ പിടികൂടിയതെന്തിനാണെന്നറിയാമോ ?”
അയാളുടെ മുഖത്ത് ചോദ്യ ഭാവം.
“കാരണം...” അവൾ മുകളിലേക്ക് വിരൽ ചൂണ്ടി. “മുകളിൽ ഇരുന്നൊരാൾ ഇതെല്ലാം കാണുന്നുണ്ട്. മരത്തിനടിയിലായാൽ ഒരു പക്ഷേ ചെറിയൊരു ‘കവർ’ കിട്ടിയേക്കും എന്നു കരുതി. “
ആ മനുഷ്യൻ ഞെട്ടി മുകളിലേക്കു നോക്കി.
“മുകളിൽ ഒരാൾ എന്നു പറഞ്ഞപ്പോൾ ദൈവത്തെയല്ല ഞാൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായിക്കാണുമല്ലോ.”
അയാൾ തല കുലുക്കി.
“ബീ വെരി കെയർഫുൾ! താൻ കാണിക്കുന്ന മണ്ടത്തരങ്ങൾ കാരണം ചിലപ്പോൾ അപകടത്തിലാകുന്നത് ആകാൻഷയായിരിക്കും.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ...” സെക്കൻഡുകൾക്കുള്ളിൽ അവളുടെ കയ്യിൽ തോക്കു പ്രത്യക്ഷപ്പെട്ടു. “I am gonna empty an entire clip on your stupid face! മനസ്സിലാകുന്നുണ്ടോ ?”
പെട്ടെന്നുണ്ടായ അവളുടെ ഭാവമാറ്റത്തിൽ അയാളുടെ ശ്വാസം നിലച്ചു പോയി!
അയാൾ ആവശ്യത്തിനു പേടിച്ചിട്ടുണെന്ന് ഉറപ്പു വരുത്തിയാണ് അവൾ തിരിഞ്ഞു നടന്നത്. എന്നാൽ
“എക്സ്ക്യൂസ് മി മാഡം... ” വീണ്ടും പുറകിൽ ആ കിളി നാദം കേട്ട് അവൾ തിരിഞ്ഞു നിന്നു. “ആ കാറിലിരിക്കുന്ന വ്യക്തി ... ആരാണെന്നു പറയാമോ ?”
“പിന്നെന്താ... പറയാമല്ലോ. അയാളുടെ പേരിനു വല്ലാത്ത നീളമാണ്. കുറിച്ചെടുത്തോ. His name is NONE OF YOUR FUCKING BUSINESS! ഒരു സുഹൃത്താണ്. അവളെ വിളിച്ചു റിപ്പോർട്ട് ചെയ്തോളൂ.”
അവൾക്ക് ആകാൻഷയോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. ഒപ്പം അവളുടെ സുരക്ഷയിൽ നേരിയ ആശങ്കയും. ഏജൻസി ഇത്തരം കാര്യങ്ങളിൽ വളരെ രൂക്ഷമായാണ് പ്രതികരിക്കുക.
തുടർന്നുള്ള യാത്രയിൽ നതാലിയ നിശബ്ദയായിരുന്നു.
മറക്കാൻ ശ്രമിച്ചിരുന്ന ഒരു വിഷയം വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. പ്രവീണും അവളെ ശല്യപ്പെടുത്താതെ നിശബ്ദത പാലിച്ചതേയുള്ളൂ.
തിരിച്ച് മെയിൻ റോഡിലെത്തിയപ്പോൾ പ്രവീൺ ദൂരെ ‘ഹയാത് റീജൻസി’ ഹോട്ടലിന്റെ വലിയ നിയോൺ ബോർഡ് കണ്ടു കൈ ചൂണ്ടി. “അവിടെ വിട്ടേക്കൂ എന്നെ. ഞാൻ അവിടെയാണ് താമസം.”
“ഓക്കേ!” നതാലിയ സർവ്വീസ് റോഡിലേക്ക് വണ്ടി ഓടിച്ചു കയറ്റി.
“പ്രവീൺ റൂമിൽ ചെന്ന് നന്നായി ഒന്നു ഫ്രെഷായി, ഇന്നു നടന്നതെല്ലാം തലയിൽ നിന്നു കളയണം. ഇനി ഒരിക്കലും എന്റെ മുന്നിൽ വന്നു പെടാതെ നോക്കുകയും വേണം. ഓക്കേ ?”
അവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു. അവളുടെ സാമീപ്യം തന്നിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സ്വാധീനം ചെലുത്തുന്നുണ്ട്. അതീവ അപകട കാരിയായ ഒരു സുന്ദരി പെൺകുട്ടി. പക്ഷേ പെരുമാറ്റം എത്ര സ്വീറ്റ് ആണ്.
പ്രവീൺ ഇറങ്ങിയതും, നതാലിയ ഫോണിൽ മെസേജയച്ചു.
“ഈ ഹോട്ടലിൽ എനിക്കൊരു റൂം ബുക്ക് ചെയ്യണം. ഡബിൾ സ്യൂട്ട്! ഞാൻ ഇന്ന് ഇവിടെയാണ് തങ്ങുന്നത്. ഇപ്പോൾ ഞാൻ ക്രൈം സീനിലേക്കു പുറപ്പെടുന്നു.”
മറുപടിയായി വന്ന മെസേജ് അവളെ ഞെട്ടിച്ചു കളഞ്ഞു.
“ ഒരു മിസ്റ്റർ ക്രിസ് സെക്വേറ താങ്കളെ പിൻതുടരുന്നുണ്ട്. പ്രൈവറ്റ് ഡിറ്റക്ടീവാണ്. യാതൊരു കാരണവശാലും ഇത് അനുവദിക്കാവുന്നതല്ല.ഗെറ്റ് റിഡ് ഓഫ് ഹിം ഇമ്മീഡിയറ്റ്ലി!”

To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

Patient 27 - Part 2


അതിവേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ് ആ ജീപ്പ്.
മിലിട്ടറി വേഷ വിധാനങ്ങളോട് കൂടിയ ഒരു യുവാവാണ് ഡ്രൈവിങ്ങ് സീറ്റിൽ. ആരോഗ്യ ദൃഢഗാത്രനായിരുന്നു അയാൾ. ആ വാഹനത്തിനു സാധിക്കാവുന്ന പരമാവധി വേഗതയിലെത്തിക്കഴിഞ്ഞിരിക്കുന്നു. അയാൾ ആക്സിലറേറ്റർ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്. നോട്ടം സ്റ്റിയറിങ്ങിലേക്കാണ്. മുൻപിലുള്ളതൊന്നും അയാൾ ശ്രദ്ധിക്കുന്നില്ലെന്നു വ്യക്തം.
“സുജീ!!” അലറിയുള്ള ആ വിളി കേട്ട് അയാൾ ഞെട്ടിയെഴുന്നേറ്റു. ഏതാണ് 200 മീറ്ററകലെ ഒരു പടു കൂറ്റൻ ടാങ്കർ ലോറി റോങ്ങ് സൈഡിൽ പാഞ്ഞു വരുന്നുണ്ടായിരുന്നു്. ഒരു ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമമാണ്.
“സുജിയേട്ടാ!!” ഇപ്രാവശ്യം വിളി ഒരു സ്ത്രീശബ്ദമായിരുന്നു. അവൻ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് വണ്ടി ഇടത്തേക്ക് വെട്ടിച്ചു.
നിയന്ത്രണം വിട്ടതു പോലെ ആ ജീപ്പ് ഹൈവേയിൽ നിന്നും ഇടത്തേക്കുള്ള ചെമ്മൺ പാതയിലേക്ക് കയറിപ്പോയി. വേഗത കുറക്കാനുള്ള യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. അല്പ്പ ദൂരം ചെന്നപ്പോഴേക്കും ചെങ്കുത്തായ ഒരു ഇറക്കത്തിലേക്ക് ഒരു ചാട്ടുളി പോലെ ആ ജീപ്പ് ഇറങ്ങിപ്പോയി. ചക്രങ്ങൾ നാലും നിലം തൊടാതെ പറന്ന ആ വാഹനം താഴെയെത്തി റോഡിന്റെ വക്കിലാണ് ലാൻഡ് ചെയ്തത്. ബ്രെയ്ക്കുകൾ അലറി!
“സുജിയേട്ടാ!!” വീണ്ടും ആ സ്വരം.
അവൻ ഞെട്ടി തന്റെ വലതു വശത്തേക്കു നോക്കി. ഭയചകിതയായിരുന്നു ആ പെൺകുട്ടി. മുഖമാകെ ചോരയിൽ കുളിച്ചിരിക്കുന്നു.
“ശ്രീക്കുട്ടി...” അവൻ വിതുമ്പിക്കൊണ്ട് അവളുടെ കവിളിൽ തലോടി. “നീയെങ്ങനെ ഇവിടെയെത്തി മോളൂ??...എന്തൊക്കെയാണീ നടക്കുന്നത് ദൈവമേ!” അയാൾ തല പുറകോട്ട് ചായ്ച്ച് ഉറക്കെ ഒന്നലറി.
റോഡിന്റെ സൈഡ് ഇടിയാൻ തുടങ്ങിയിരിക്കുന്നു! അവൻ പരമാവധി നിശ്ചലനായി ഒരു നിമിഷം നിലകൊണ്ടു. ഇടതുവശം അഗാധമായ കൊക്കയാണ്. ഏതു നിമിഷവും അവിടേക്കു പതിച്ചേക്കാമെന്നവൻ തിരിച്ചറിഞ്ഞു. റോഡിന്റെ വക്കിടിഞ്ഞ് ചെറിയ മൺകട്ടകൾ താഴേക്ക് ഉരുണ്ടു പോകുന്നതവനു കൺകോണിലൂടെ കാണാമായിരുന്നു.
പെട്ടെന്നാണ് താഴെ, കൊക്കയിൽ വൃക്ഷത്തലപ്പുകൾ ഉലയുന്നതവൻ ശ്രദ്ധിച്ചത്. ഭൂമികുലുക്കമാണോ ? അവൻ പതിയെ താഴേക്കൊന്ന് എത്തിനോക്കി. ഒരു വല്ലാത്ത ശബ്ദത്തോടെ ജീപ്പ് കൊക്കയിലേക്ക് ചെരിഞ്ഞു.
“ഏട്ടാ!!” ശ്രീക്കുട്ടിയുടെ നിലവിളി മുഴങ്ങി.
താഴെ കണ്ട കാഴ്ച്ചയിൽ അവന്റെ ശ്വാസം നിലച്ചു പോയി!
താഴെ കൊക്കയിൽ നിന്നും ഉയർന്നു വരുന്ന ഭീമാകാരമായ ഒരു കറുത്ത കൈ! ഒപ്പം ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ആരോ പൊട്ടിച്ചിരിക്കുന്ന ശബ്ദവും!
അലറിക്കൊണ്ട് അവൻ ശ്രീക്കുട്ടിയുടെ മടിയിലേക്ക് തന്റെ തല പൂഴ്ത്തി.
“പേടിക്കണ്ട ഏട്ടാ... എല്ലാം ശരിയാകും...” അവൾ കുനിഞ്ഞ് അവന്റെ ചെവിയിൽ മന്ത്രിച്ചു.
അടുത്ത നിമിഷം!
താഴെ നിന്നും ഉയർന്നു വന്ന ആ ഭീമാകാരമായ കൈപ്പത്തി ജീപ്പിന്റെ സൈഡിൽ പിടുത്തമിട്ടു.
കഥ തുടരുന്നു...
*****************************************************************
ആർ കെ പുരം - ന്യൂ ഡൽഹി - ‘റോ’ ആസ്ഥാനം. 10:30 AM
*****************************************************************
ഡപ്യൂട്ടി ഡയറക്ടർ സോമനാഥ് ചാറ്റർജ്ജി അതിരാവിലെ തന്നെ തന്റെ ഓഫീസിലെത്തി ജോലിയാരംഭിച്ചിരുന്നു. ഒരു മൾട്ടിമീഡിയാ വിദഗ്ധനുമുണ്ട് കൂടെ. തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ തിരക്കിട്ട പണികളിലാണ്. കൃത്യം 10:30ന് നതാലിയ വാതിലിൽ മുട്ടിയതും അദ്ദേഹം ആ യുവാവിനോട് മുറി വിട്ടു പോകാൻ ആവശ്യപ്പെട്ടു.
“കമിൻ ഏജന്റ് നതാലിയ!” അദ്ദേഹം കൈ കൊണ്ട് ആംഗ്യം കാട്ടിയിട്ട് സീറ്റിൽ നിന്നും എഴുന്നേറ്റു.
മുഖം ഗൗരവം നിറഞ്ഞിരുന്നു. ഇഷ്ടമില്ലാത്ത എന്തോ ചെയ്യാനൊരുങ്ങുന്ന ഭാവം. സംസാരം തുടങ്ങുന്നതിനു മുൻപു തന്നെ അദ്ദേഹം തന്റെ ഓഫീസിലെ വലിയ ഗ്ലാസ്സ് വിൻഡോ, ബ്ലൈൻഡുകളാൽ മറച്ചു. ലാപ്ടോപ്പ് ഭിത്തിയിലെ വലിയ സ്ക്രീൻ ടീ വീയിലേക്ക് കണക്റ്റ് ചെയ്തു.
നതാലിയ ഒന്നും മിണ്ടാതെ ഇതെല്ലാം നോക്കിയിരുന്നതേയുള്ളൂ. പെട്ടെന്ന് കോപാകുലനാകുന്ന ടൈപ്പാണ് ഡയറക്ടർ. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നതാണ് സുരക്ഷിതം. എങ്കിലും, അദ്ദേഹം എന്തോ മറച്ചുവെക്കാൻ ശ്രമിക്കുന്നതായി അവൾക്ക് തോന്നാതിരുന്നില്ല. കാരണം ഒരു മിഷൻ ബ്രീഫിങ്ങിന് സാധാരണ ഒന്നിൽ കൂടുതൽ ഏജന്റ്സ് ഉണ്ടായിരിക്കണമെന്നാണ് പ്രോട്ടോക്കോൾ. ഏജൻസിയുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പു വരുത്താനാണത്.
“സോ... ഏജന്റ് നതാലിയ!” ഒടുവിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി. “എന്റെ കയ്യിൽ അധികം സമയമില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുത്ത് അടുത്ത ഫ്ലൈറ്റിൽ താങ്കൾ മുംബൈക്കു പുറപ്പെടുന്നു. മനസ്സിലായോ ?”
അവൾ തലയാട്ടി.
“ഇതെന്തു തരം മിഷനാണ്. നമ്മൾ എങ്ങനെ ഇതിൽ ഇൻവോൾവ്ഡായി എന്നെല്ലാം നീ ചോദിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആദ്യമേ ചില കാര്യങ്ങൾ പറയാം.
ചില പ്രത്യേക സാഹചര്യങ്ങളിൽ, വ്യക്തി താല്പ്പര്യങ്ങൾ ഒരു രാജ്യത്തിന്റെ പൊതു താല്പര്യമായി വ്യാഖ്യാനിക്കപ്പെടുമ്പോൾ ചിലപ്പോൾ നമ്മൾ ഇടപെടേണ്ടി വരും. ഉദാഹരണത്തിന് നമ്മുടെ ആർമി നടത്തുന്ന ചില പരീക്ഷണങ്ങൾ... ഉന്നത തലത്തിൽ അതീവ രഹസ്യമായി നടത്തുന്ന ചില ആയുധ ഇടപാടുകൾ ഒക്കെ പലപ്പോഴും ഏതെങ്കിലും ഒരു ആർമി ഉദ്യോഗസ്ഥന്റെ സ്വാർത്ഥ താല്പര്യപ്രകാരമായിരിക്കും. പക്ഷേ എന്നെങ്കിലും അത് വെളിയിൽ പോയാൽ ചീത്തയാകുന്നത് ഇൻഡ്യൻ ആർമിയുടെ അല്ലെങ്കിൽ ലോക രാജ്യങ്ങൾക്കു മുൻപിൽ നമ്മുടെ ഇൻഡ്യയുടെ പേരാണ്. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?“
”യെസ് സർ!“
”ഇപ്പോൾ നമ്മൾ അത്തരമൊരു സാഹചര്യം നേരിടുകയാണ്.“ അദ്ദേഹം മുൻപോട്ടാഞ്ഞ് മിഷൻ ഫയൽ അവൾക്കു മുന്നിലേക്ക് നീക്കിവെച്ചു കൊടുത്തു. അതിന്റെ ഇളം ചുവപ്പു പോളിത്തീൻ കവറിലൂടെ ‘ടോപ്പ് സീക്രട്ട്’ എന്ന സ്റ്റാമ്പ് വ്യക്തമായി കാണാമായിരുന്നു.
നതാലിയാ ഫയൽ തുറക്കാനാഞ്ഞതും അദ്ദേഹത്തിന്റെ തടിച്ച കൈപ്പത്തി അതിനു മുകളിൽ അമർന്നു.
“ആദ്യം നീ ഇതു കാണൂ.” ലാപ്ടോപ്പിൽ ഒരു വീഡിയോ ഫയൽ തുറന്ന അദ്ദേഹം അവളുടെ ശ്രദ്ധ ടീവിയിലേക്ക് ക്ഷണിച്ചു.
സ്ക്രീനിൽ ഒരു പഴയ രണ്ടു നില കെട്ടിടം കാണാമായിരുന്നു. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട, ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം. സാറ്റലൈറ്റ് ചിത്രമാണ്. അദ്ദേഹം വീഡിയോ പൗസ് ചെയ്തു.
“ഭാണ്ഢൂപിലെ ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ഈ കെട്ടിടം. അബാൻഡൻഡ് (ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള) ഒരു പഴയ ഓഫീസ് ബിൽഡിങ്ങ്. ശ്രദ്ധിച്ചു നോക്കൂ, ചുറ്റും കാടു പിടിച്ചു കിടക്കുന്നു. അടുത്തെങ്ങും ഒരു കെട്ടിടമോ മനുഷ്യവാസമോ ഇല്ലെന്നു മനസ്സിലാക്കാം.”
നതാലിയ എന്തോ പറയാനാഞ്ഞതാണ്. പക്ഷേ ഇടക്കു കയറി സംസാരിക്കണ്ട എന്നു കരുതി നിശബ്ദയായി. ഡയറക്ടർ സംസാരം നിർത്തി അവളെത്തന്നെ തുറിച്ചു നോക്കി നില്ക്കുകയാണ്.
“എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണം നതാലിയ. ഞാൻ പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലേ ? ഈ കെട്ടിടം കണ്ടിട്ട് നിനക്കെന്തു തോന്നി ?” ഡയറക്ടറുടെ സംസാരത്തിന് തീരെ മയമില്ലായിരുന്നു.
“സർ! ഈ കെട്ടിടത്തിൽ ആൾതാമസമില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.” അവൾ എഴുന്നേറ്റ് സ്ക്രീനിൽ തൊട്ടു. “ദാ നോക്കൂ. താഴത്തെ നില അത്യാവശ്യം നന്നായി ഫർണിഷ് ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് ആ എന്റ്രൻസ്. അവിടെ എന്തോ ഒരു ബോർഡും കാണാം. ക്ലിയറല്ല. ലക്ഷണം കണ്ടിട്ട് എന്തോ മെഡിക്കൽ ക്ലിനിക്ക് പോലെ തോന്നുന്നു. പിന്നെ, മുറ്റത്ത് ശ്രദ്ധിക്കൂ, വാഹനങ്ങളുടെ ടയർ പാടുകളുണ്ട്. പിന്നെ ഞാൻ ശ്രദ്ധിച്ച ഒരു പ്രത്യേകത, ഇത് മുംബൈ ആണ് സർ. ആൾപ്പാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ നിറയെ പ്രാവിൻ കൂടുകളുണ്ടാകും. ശരിയല്ലേ ?“
തലയാട്ടിയ ഡയറക്ടറുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. കൊച്ചു കൊച്ചു ഡീറ്റയിലുകൾ വരെ ഒറ്റ നോട്ടത്തിൽ തന്നെ പിടിച്ചെടുക്കുന്ന നതാലിയായുടെ കഴിവ് അദ്ദേഹത്തിന് നേരത്തേ അറിയാവുന്നതാണ്.
“ഈ കെട്ടിടത്തിൽ താരതമ്യേന അത് കുറവാണ്. അതിനർത്ഥം ഇവിടെ ആൾത്താമസം ഉണ്ട് എന്നു തന്നെയാണ്. ഞാൻ കുറേ കാലം ബോംബേയിലുണ്ടായിരുന്നു സർ. ട്രസ്റ്റ് മി! പിന്നെ അതു പോലെ മറ്റൊരു കാര്യം, ടെറസിലെ വാട്ടർ ടാങ്ക് ശ്രദ്ധിക്കൂ. അതിന്റെ ചുറ്റും പായൽ പിടിച്ചിരിക്കുന്നത് കണ്ടാൽ അറിയാം വാട്ടർ സപ്പ്ളേ ഉള്ള ബിൽഡിങ്ങാണിത്. മിക്കപ്പോഴും വെള്ളം കവിഞ്ഞൊഴുകി ഈ പ്രശ്നമുണ്ടാകാറുണ്ട്. പിന്നെ... ഏറ്റവും പ്രധാന കാര്യം.ഇതിന്റെ മുകളീലെ നിലയാണ്. ജനലുകളെല്ലാം ഇഷ്ടിക കൊണ്ട് കെട്ടി അടച്ചിരിക്കുന്നു. മൊത്തത്തിൽ എന്തൊക്കെയോ ദുരൂഹതകൾ.“
ദീർഘനിശ്വാസത്തോടെ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് ഒരു മകളോടെന്നവണ്ണമുള്ള വാൽസല്യമായിരുന്നു. മിടുക്കിയാണ് നതാലിയ.
” ഓക്കേ! ബാക്കി കൂടി ശ്രദ്ധിക്കൂ...“ ഡയറക്ടർ വീഡിയോ പ്ലേ ചെയ്തു.
വീഡിയോ തുടർന്നപ്പോൾ ആ കെട്ടിടത്തിന്റെ ചുറ്റും പല ഭാഗങ്ങളിലായി ചെറിയ പൊട്ടിത്തെറികൾ കാണാമായിരുന്നു. എട്ട് ചെറു സ്ഫോടനങ്ങൾ. നതാലിയ മനസ്സിൽ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും പുക പടലമുയർത്തിക്കൊണ്ട് ആ കെട്ടിടം ഒന്ന് താഴേക്കിരുന്നു. അടുത്ത നിമിഷം കെട്ടിടത്തിന്റെ ഉള്ളിൽ, മദ്ധ്യഭാഗത്തു നിന്നും ഉയർന്നു വന്ന ഒരു അഗ്നി ഗോളം അതിനെ അപ്പാടെ വിഴുങ്ങിക്കൊണ്ട് പിൻവലിഞ്ഞു. അതോടെ ചുറ്റുമുള്ള ഭിത്തികളെല്ലാം ഉള്ളിലേക്ക് മറിഞ്ഞു വീണ് ആ കെട്ടിടം തകർന്നടിയുന്നതാണ് കണ്ടത്.
വീഡിയോ അവസാനിച്ചു.
“എന്താണു സംഭവിച്ചത് സർ ?” നതാലിയ മുഖം തിരിക്കാതെ തന്നെ അദ്ദേഹത്തെ നോക്കി.
“ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ട്.” അദ്ദേഹത്തിന്റെ മുഖത്തൊരു ചെറു ചിരി വിടർന്നു. “ആൾതാമസമില്ലാത്തതുകൊണ്ട് ഭാഗ്യത്തിന് ആർക്കും ഒരപകടവും സംഭവിച്ചില്ല.”
നതാലിയ മന്ദഹസിച്ചുകൊണ്ട് സ്ക്രീനിലെ ആ കോൺക്രീറ്റ് കൂമ്പാരം ഒരിക്കൽ കൂടി പരിശോധിച്ചു.
“നിനക്കു ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ, ആ ഫയൽ നോക്കൂ. ഫയർ ഫോഴ്സിന്റെ, പോലീസിന്റെ ഒക്കെ റിപ്പോർട്ടുകളുണ്ടതിൽ.”
“ഈ വീഡിയോയുടെ ബാക്കി എവിടെ സർ ?” നതാലിയ തിരിഞ്ഞു നോക്കിക്കൊണ്ടാണത് ചോദിച്ചത്.
“നിനക്കറിയാമല്ലോ... സാറ്റലൈറ്റ് ഇമേജസ് ആണ്. പലപ്പോഴും മുഴുവൻ ചിത്രം കിട്ടിയെന്നു വരില്ല. മോശം കാലാവസ്ഥ... റിസപ്ഷൻ... അങ്ങനെ പല പ്രശ്നങ്ങളുണ്ടാകാം.”
“ഐ സീ...” അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. “ഇതാണോ താങ്കൾ എനിക്ക് ഒഫീഷ്യൽ ആയിട്ട് തരാൻ പോകുന്ന ബ്രീഫ് ? ”
“ഒഫീഷ്യലി ഞാൻ പറയുന്നത് കാര്യമാക്കണ്ട. വീഡിയോ കണ്ടിട്ട് നിനക്കെന്തെങ്കിലും തിയറി ഉണ്ടായിക്കാണണമല്ലോ. ഇല്ലേ ?” അവളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞു നോക്കിക്കൊണ്ടാണ് ചോദ്യം.
“എന്റെ തിയറി...” അവൾ ഒന്നാലോചിച്ചു. “... വളരെ ആസൂത്രിതമായി നടത്തിയിരിക്കുന്ന ഒരു സ്ഫോടനമാണിത്. ആദ്യം, കെട്ടിടത്തിന്റെ മെയിൻ ലോഡ് ബെയറിങ്ങ് ആയിട്ടുള്ള എട്ടു കോൺക്രീറ്റ് കോളങ്ങൾ തകർത്ത് കെട്ടിടം ദുർബ്ബലമാക്കി. പിന്നീട് ബേസ്മെന്റിൽ മദ്ധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ഒരു വലിയ എക്സ്പ്ലോസ്സീവ് തകർത്ത് കെട്ടിടം കൃത്യമായി ഉള്ളിലേക്ക് തകർന്നു വീഴത്തക്കവിധത്തിൽ നന്നായി പ്ലാൻ ചെയ്ത ഒരു ... മിലിട്ടറി അല്ലെങ്കിൽ ടെററിസ്റ്റ് ജോബ്!“
”വൗ!“ കുലുങ്ങിച്ചിരിച്ചുകൊണ്ട് അദ്ദേഹം ടീ വീ ഓഫാക്കി. ”നീ ഇനി അത് അധികം കാണണ്ട. ഭീകരമായ തിയറികൾ വേറെയും വരും.“
“എന്റെ തിയറി കറക്ടാണ് സർ! എനിക്കുറപ്പാണ്.”
“മിലിട്ടറി എന്നൊരു വാക്ക് ഉപയോഗിച്ചല്ലോ നതാലിയ. അതിനു കാരണം ?”
“കെട്ടിടങ്ങൾ തകർത്തു കൊടുക്കുന്ന കോണ്ട്രാക്ടർമാർ ഉണ്ട്. പക്ഷേ, അവർ ഇങ്ങനെയായിരിക്കില്ല അതു ചെയ്യുക. മറഞ്ഞിരുന്ന് റിമോട്ട് ഉപയോഗിച്ചല്ല അവർ ചെയ്യുക. അവരല്ലെങ്കിൽ പിന്നെ ഇത്രയധികം എക്സ്പ്ലോസ്സീവ്സ് കൈവശമുണ്ടാകാൻ സാധ്യതയുള്ളത് നമ്മുടെ മിലിട്ടറിയുടെ പക്കലാണ്. അല്ലെങ്കിൽ ഏതെങ്കിലും തീവ്രവാദി സംഘടന. പക്ഷേ തീവ്രവാദികളാകാൻ സാധ്യത കുറവാണ്. അവർക്ക് ഇങ്ങനെ ഒരു ഒറ്റപ്പെട്ട ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം തകർത്തിട്ടെന്തു കിട്ടാൻ ? ദാറ്റ് ലീവ്സ് അസ് ‘മിലിട്ടറി’. സിമ്പിൾ!”
“വെരി ഗുഡ് നതാലിയ! ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ ? ഇപ്പോൾ നീ ഈ പറഞ്ഞ വിവരങ്ങൾ ഒരു പത്രക്കാരന്റെയോ ടീവീ ചാനലിന്റെയോ കയ്യിൽ കിട്ടിയാലുള്ള സ്ഥിതിയെന്തായിരിക്കും ?”
“അത് ആ കെട്ടിടത്തിൽ എന്താണ് നടന്നിരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സർ.”
“ഓക്കേ നതാലിയ. ഞാനൊരു വിഡ്ഢിയാണെന്ന് നിനക്കു തോന്നുന്നുണ്ടോ ?”
“ഇല്ല സർ!”
“ഒരു ഇലക്ട്രിക്കൽ ഫയർ റിപ്പോർട്ട് നിന്നെ കാണിച്ച് നീയത് അപ്പാടെ വിഴുങ്ങുമെന്ന് വിശ്വസിച്ചാൽ ഞാനോ നീയോ ഇന്ന് ഈ പൊസിഷനിലുണ്ടാകില്ല. വീ ആർ ട്രെയിൻഡ് ഏജന്റ്സ് നതാലിയ. എല്ലാവരും കാണുന്നതല്ല നമ്മൾ കാണുക. അതുകൊണ്ടു തന്നെ നമുക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്.
രാജ്യത്തിന്റെ അഭിമാനം, രാജ്യസുരക്ഷ പോലെ തന്നെ വലുതാണ്. നമ്മൾ അത് സംരക്ഷിച്ചേ മതിയാകൂ.“
”സോ... ദിസ് വാസ് എ മിലിട്ടറി ഓപ്പറേഷൻ. ഇല്ലീഗലായിട്ടുള്ള എന്തോ...“
”ആ വീഡിയോയുടെ ബാക്കി ഞാൻ ഡിലീറ്റ് ചെയ്തതാണ്. തെളിവുകൾ ഒന്നും ബാക്കിയാവാതിരിക്കാൻ. പക്ഷേ ഇപ്പോൾ തോന്നുന്നു നിന്നെ അതു കാണിക്കണമായിരുന്നു എന്ന്. കൂടുതലൊന്നുമില്ല. എക്സ്പ്ലോഷനു ശേഷം ഏതാണ് 8 മിനിട്ടിനുള്ളിൽ 4 മിലിട്ടറി വാഹനങ്ങൾ ആ കോമ്പൗണ്ടിലെത്തി. ഒപ്പം ഒരു ‘അപ്പാചെ’ ഹെലികോപ്റ്ററും. മിനിട്ടുകൾക്കുള്ളിൽ അവർ സീൻ ക്ലിയർ ചെയ്തു. 30 ഡെഡ് ബോഡീസ് ഉണ്ടായിരുന്നു. അതിൽ ചിലർക്ക് ജീവനുണ്ടായിരുന്നു. പക്ഷേ...“ ഡയറക്ടർ നിർത്തി.
നതാലിയ ചുണ്ടു കടിച്ചു പിടിച്ചു കൊണ്ട് എല്ലാം കേട്ടിരിക്കുകയാണ്.
”കൂടുതൽ ഡീറ്റയിൽസ് എനിക്കും അറിയില്ല നതാലിയ. പക്ഷേ ഞാൻ ഇത്രയും പറയാം. അവിടെ എന്തോ ഒരു മെഡിക്കൽ പരീക്ഷണം നടക്കുന്നുണ്ടായിരുന്നു. ഡെഡ്ബോഡികൾ മിക്കതും അവിടത്തെ പേഷ്യന്റ്സ് ആയിരുന്നു. വളരെ ക്രൂരമായി അവരെ കൊലപ്പെടുത്തി അവിടെ നിന്നും നീക്കം ചെയ്തതാണ് നമ്മൾ ഇപ്പൊ കണ്ടത്.“
” എന്റെ മിഷൻ എന്താണു സർ!“ നിർവ്വികാരമായിരുന്നു അവളുടെ സ്വരം.
“നിന്റെ മിഷൻ വളരെ സിമ്പിളാണ് നതാലിയ. ആ ഫയൽ തുറക്കൂ. ”
അവൾ അതു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
ആദ്യ പേജിൽ നേരത്തെ കണ്ട കെട്ടിടവും സ്ഫോടനത്തിന്റെ ദൃശ്യങ്ങളും. “ന്യൂറോ-വെൽ സൈക്കിയാട്രിക്ക് ക്ലിനിക്ക്” നതാലിയ ആ പേജിന്റെ ഹെഡ്ഡിങ്ങ് നിശബ്ദയായി വായിച്ചു.
രണ്ടാം പേജിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു. മദ്ധ്യവയസ്കനായ ഒരു മനുഷ്യൻ. വെളുത്ത ലാബ് കോട്ടാണ് ധരിച്ചിരിക്കുന്നത്. താഴെ എഴുതിയിരുന്ന ഡീറ്റയിൽസ് അവൾ നിമിഷങ്ങൾക്കുള്ളിൽ ഹൃദിസ്ഥമാക്കി.
പേര്: ഡോ. രഘുചന്ദ്ര ഭട്ടിയാർ. (യതാർത്ഥ പേര് ഇതല്ല)
വയസ്സ് : 45
സ്റ്റേറ്റ് : മഹാരാഷ്ട്ര (ഒരു പക്ഷേ ഇതും തെറ്റായ വിവരമായിരിക്കാം)
തുടർന്ന് താഴേക്കെഴുതിയിരുന്ന മിക്ക വിവരങ്ങളിലും ഒരു ഫെയ്ക്ക് ഐഡി യുടെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നു. ഫോട്ടോ മാത്രമേ തനിക്ക് ഉപകാരപ്പെടൂ എന്നു മനസ്സിലായ നതാലിയ ഫോണിൽ അയാളുടെ ഫോട്ടോ പകർത്തി. തുടർന്ന് ഫയൽ അടച്ച അവൾ മുഖമുയർത്തി ഡയറക്ടറെ നോക്കി.
“ആരാണിയാൾ ?”
ഡയറക്ടറുടെ മുഖത്ത് വല്ലാത്ത ഗൗരവം നിഴലിച്ചത് പെട്ടെന്നായിരുന്നു. മുൻപോട്ടാഞ്ഞ് അവളുടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണദ്ദേഹം സംസാരിച്ചു തുടങ്ങിയത്. “ഡോ. രഘുചന്ദ്ര ഭട്ടിയാർ ഈസ് ആൻ എനിമി ഓഫ് ദ സ്റ്റേറ്റ് നതാലിയ! അയാളാണ് നിന്റെ മിഷൻ! അയാളെയും അയാളുടെ പരീക്ഷണങ്ങളും കണ്ടെത്തി ഇല്ലാതാക്കിയാൽ ഈ മിഷൻ തീർന്നു. നിനക്കു മടങ്ങാം”
“എനിമി ഓഫ് ദ സ്റ്റേറ്റ് ? ഹൗ ?” അത്യന്തം ഗൗരവകരമായ ആ ആരോപണം അവളെ അമ്പരപ്പിച്ചു കളഞ്ഞു. ‘റോ’ പോലൊരു സീക്രട്ട് ഏജൻസിയുടെ പരിധിക്കപ്പുറമാണ് രാജ്യദ്രോഹ കുറ്റങ്ങൾ.
“കൂടുതൽ വിവരങ്ങൾ എനിക്കും അറിയില്ല കുട്ടി. ഇല്ലീഗലായ ചില മെഡിക്കൽ പരീക്ഷണങ്ങൾ... രാജ്യദ്രോഹപരമായ ചില ഇടപാടുകൾ... അങ്ങനെ വളരെ വ്യക്തതയില്ലാത്ത കുറേ ഇൻഫർമേഷനാണ് എന്റെ കയ്യിലുള്ളത്. ഇതിൽ കൂടുതലൊന്നും നീയെന്നിൽ നിന്നു പ്രതീക്ഷിക്കരുത്. നിനക്കു വേണ്ട വിവരങ്ങൾ നീ ഒറ്റക്കു ശേഖരിക്കുമെന്നെനിക്കുറപ്പുണ്ട്. ആരെ കൊന്നിട്ടായാലും.”
“സർ... ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. താങ്കൾ മുൻപ് മിലിട്ടറി ഇന്റലിജൻസിലായിരുന്നു. ഇത് താങ്കൾ ആർക്കെങ്കിലും വേണ്ടി ചെയ്യുന്ന ഒരു പേഴ്സണൽ ഫേവർ ആണോ സർ ? അങ്ങനെയാണെങ്കിൽ തുറന്നു പറയണം. ”
“ഹൗ ഡെയർ യു!!” പെട്ടെന്നാണ് അദ്ദേഹം ക്രൂദ്ധനായത്. “ജസ്റ്റ് ഡൂ യുവർ ജോബ് നതാലിയ! ആവശ്യമുള്ള കാര്യങ്ങൾ മാത്രം അന്വേഷിക്കുക! അതാണ് എല്ലാവർക്കും സുരക്ഷിതം. മനസ്സിലായോ!”
“യെസ് സർ!” നതാലിയ ഫയൽ അദ്ദേഹത്തിനു മുൻപിലേക്കു തന്നെ നീക്കി വെച്ചുകൊണ്ട് എഴുന്നേറ്റു. അവളുടെ മുഖമാകെ വിവിധ സംശയങ്ങൾ തിങ്ങി നിന്നു.
“ഓ, ബൈ ദ വേ” ഡയറക്ടറുടെ സ്വരം വീണ്ടും പഴയ രൂപത്തിലേക്ക് മടങ്ങി വന്നു. “നിന്റെ തോക്കുകൾ ഇവിടെ സറണ്ടർ ചെയ്തിട്ടു വേണം യാത്ര തിരിക്കാൻ. മുംബൈ എയർ പോർട്ടിൽ തന്നെ നിനക്ക് ആവശ്യമുള്ള ആയുധങ്ങൾ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്.“
”അതെന്താണു സർ അങ്ങനെ ?“ അവളുടെ നെറ്റി ചുളിഞ്ഞു
”എയർപോർട്ടിലെത്തി, നീ ആയുധം കൈവശം വെക്കാനുള്ള ആ ഫോം ഫിൽ ചെയ്ത് കൊടുക്കുന്നതോടെ അനാവശ്യമായ ഒരു കോമ്പ്ലിക്കേഷൻ നമ്മൾ ക്ഷണിച്ചു വരുത്തുകയാണ്. ഈ മിഷനിൽ അത് നമുക്ക് അനുവദിക്കാനാകില്ല നതാലിയ. പിന്നെ, നിനക്കറിയാമല്ലോ, നമ്മുടെ ആയുധങ്ങൾ ട്രേസബിൾ ആണ്. ഓരോ ബുള്ളറ്റുകളും അക്കൗണ്ടബിൾ ആണ്.“
“പക്ഷേ സർ!”
ഒരു പക്ഷേയുമില്ല ! പറഞ്ഞതനുസരിക്കൂ. പ്ലീസ്. എനിക്ക് ധാരാളം ജോലിയുണ്ട്.ഗുഡ് ബൈ നതാലിയ! “അദ്ദേഹം അവൾക്കു പുറം തിരിഞ്ഞ് ഒരു കാബിനറ്റ് തുറന്ന് എന്തോ തിരയാൻ തുടങ്ങി. തുടർന്ന് സംസാരിക്കാൻ താല്പ്പര്യമില്ലെന്നു വ്യക്തം.
അവൾ ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞു നടന്നു.
“ഓ നതാലിയാ... ഒരു മിനിറ്റ്! ” പെട്ടെന്നാണ് എന്തോ ഓർമ്മ വന്നിട്ടെന്നോണം അദ്ദേഹം തിരിഞ്ഞു നിന്നത് . “ഒരു പേഴ്സണൽ കാര്യം ചോദിക്കട്ടെ. ആരാണീ ആകാൻഷ ?”
നതാലിയ നടുങ്ങിപ്പോയി.
“ആകാൻഷ നരേന്ദ്ര തൃപാഠി... ആരാണവൾ ?”
“എന്റെ സുഹൃത്താണ് സർ .”
“വളരെ ക്ലോസ് ആണോ നിങ്ങൾ ?” അദേഹത്തിന്റെ കണ്ണുകൾ തീഷ്ണമായിരുന്നു.
“എക്സ്ക്യൂസ് മി സർ ? മനസ്സിലായില്ല എനിക്ക്. ” അവളുടെ സ്വരം ഉറച്ചിരുന്നു. തന്റെ പ്രൈവസിയിൽ കൈ കടത്തിക്കൊണ്ടുള്ള ആ ഇടപെടൽ അവളെ വല്ലാതെ അസ്വസ്ഥയാക്കി.
“നതാലിയ... നിന്റെ സെക്ഷ്വൽ ഓറിയെന്റേഷനൊന്നും ഒരിക്കലും എനിക്കൊരു പ്രശ്നമല്ല. അത്ര പഴഞ്ചനല്ല ഞാൻ. പക്ഷേ ഈ പെൺകുട്ടി... ഇവൾ എനിക്കൊരു പ്രശ്നമാണ്.”
“എന്തുപറ്റി സർ ?”
“ഇന്നലെ രാത്രി ഇവളുടെ ഫോണിൽ നിന്ന് നിന്റെ കാറിന്റെ റെജിസ്ട്രേഷൻ നമ്പർ ട്രേസ് ചെയ്യാൻ ഒരു ശ്രമം നടന്നിട്ടുണ്ട്!”
അവൾ വീണ്ടും നടുങ്ങി.
“ഒന്നുകിൽ അവൾക്ക് നീയാരാണെന്ന് സംശയം തോന്നിക്കാണണം. അല്ലെങ്കിൽ... ഷീ ഈസ് വർക്കിങ്ങ് ഫോർ സംബഡി. രണ്ടായാലും ഷീ ഈസ് ഇൻ ട്രബിൾ! നിന്റെ അറിവിലേക്കായി പറഞ്ഞെന്നു മാത്രം.”
“സർ... പ്ലീസ്.” നതാലിയ തിടുക്കത്തിൽ അദ്ദേഹത്തിനരികിലെത്തി. “ഞാനും അവളും തമ്മിൽ ഇനി യാതൊരു വിധ ബന്ധങ്ങളുമില്ല. വീ ബ്രോക്ക് അപ്പ് യെസ്റ്റെർഡേ. അവൾ ഇനി അത്തരം മണ്ടത്തരങ്ങളൊന്നും ചെയ്യില്ല. ഞാനുറപ്പു തരാം!“
ഡയറക്ടറുടെ മുഖത്ത് അവിശ്വാസം നിഴലിച്ചു.
”വീ ആർ സീക്രട്ട് ഏജന്റ്സ് നതാലിയ. എന്താ അതിന്റെ അർത്ഥം എന്ന് നിനക്കറിയില്ലേ ?“
”അറിയാം സർ! പ്ലീസ് ഡോണ്ട് ഹർട്ട് ഹെർ!“
”ഗുഡ് ലക്ക് വിത്ത് യുവർ മിഷൻ നതാലിയ!“ ദീർഘശ്വാസത്തോടെ അത്രയും പറഞ്ഞ് അദ്ദേഹം വീണ്ടും കാബിനെറ്റിലേക്കു കുനിഞ്ഞു.
***** ***** ***** ***** ***** *****
അന്ന് ഉച്ചക്ക് രണ്ടു മണിക്ക് മുംബൈക്കു തിരിച്ച ഇൻഡ്യൻ എയർ ലൈൻസ് ഫ്ലൈറ്റ്.
യാത്രയുടെ തുടക്കം മുതലേ ഇടതു വശത്തിരുന്ന ചെറുപ്പക്കാരന്റെ ശ്രദ്ധ തന്നിലാണെന്ന് നതാലിയ തിരിച്ചറിഞ്ഞിരുന്നു.
അയാൾ എയർ ഹോസ്റ്റസുമായി സംസാരിച്ച ഏതാനും നിമിഷങ്ങൾ കൊണ്ട് അവൾ ആ മനുഷ്യനെ അടിമുടി നിരീക്ഷിച്ചു.
30 വയസ്സ് പ്രായം വരുന്ന, വളരെ ആകർഷണീയമായ ഗെറ്റപ്പിൽ ഒരു യുവാവ്. സദാ സമയവും പുഞ്ചിരിക്കുന്ന മുഖം. എവിടെയോ കണ്ട് നല്ല പരിചയം തോന്നി അവൾക്ക്. വേഷവിധാനത്തിലൂടെ, സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാൻ നിരന്തരം ശ്രമിക്കുന്ന ഒരു വ്യക്തിയാണ് അയാളെന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ നതാലിയക്ക് മനസ്സിലായി.. അതവളിൽ അല്പം പുച്ഛവും അവജ്ഞയും ഉളവാക്കുകയും ചെയ്തു. മാന്യനാണെന്നു തോന്നിപ്പിച്ചതുകൊണ്ട് കാര്യമില്ലല്ലോ. നോട്ടത്തിലും പെരുമാറ്റത്തിലും അത് കാണിക്കണ്ടേ.
എയർ ഹോസ്റ്റസ് പോയിക്കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ഇടങ്കണ്ണിട്ട് നതാലിയായെ ശ്രദ്ധിക്കാൻ തുടങ്ങി. അവളും അത് ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പലവട്ടം ഇതു തുടർന്നപ്പോൾ, നതാലിയ സീറ്റ് നേരെയാക്കി നിവർന്നിരുന്നുകൊണ്ട് തന്റെ മാറിലേക്ക് വിരൽ ചൂണ്ടി.
“32C!" അല്പ്പം ഉറക്കെയാണവളതു പറഞ്ഞത്.
”എക്സ്ക്യൂസ്മി? “അയാൾ ഞെട്ടിയെന്നു വ്യക്തം.
”എന്റെ കപ്പ് സൈസ് ആണ് പറഞ്ഞത്. 32C. കണ്ണുകൊണ്ട് അളക്കാൻ വല്ലാതെ പാടു പെടുന്നു താങ്കൾ. അതുകൊണ്ടു പറഞ്ഞതാണ്.“
നിമിഷങ്ങൾക്കുള്ളിൽ അയാളുടെ മുഖം വിളറി വെളുത്തു.
“താങ്കൾ ഒരു ഫാഷൻ ഡിസൈനറോ മറ്റോ അല്ലേ?” അവളുടെ മുഖത്ത് ഒരു ചെറുചിരി വിടർന്നു.
“അതേ!” അയാളുടെ കണ്ണുകളിൽ അത്ഭുതം. “അതു ശരി! ആരാധികയായിരുന്നല്ലേ?”
“പിന്നേ!” അവൾ പൊട്ടിച്ചിരിച്ചു. “വർഷങ്ങളായി ആരാധികയാണ്. ആരുമറിയാതെ ഞാൻ പിൻതുടരുകയായിരുന്നു നിങ്ങളെ. കണ്ടു പിടിച്ചല്ലേ. മിടുക്കൻ!”
“നിങ്ങൾ തമാശാണോ കാര്യമായാണോ പറയുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല...” അയാൾ എഴുന്നേറ്റ് അവൾക്കരികിലെ സീറ്റിലിരുന്നു. “എന്തായാലും ഞാൻ ഒരു കാര്യം പറയാം. സീരിയസായി എടുക്കണം. എന്റെ ഈ ബിസിനസ്സിൽ ഞാൻ ഈയടുത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പെർഫക്റ്റ് ബോഡിയാണ് കുട്ടിയുടെ. മോഡലിങ്ങ് താല്പ്പര്യമുണ്ടോ ?”
“താങ്ക് യൂ... ആൻഡ് നോ. മോഡലിങ്ങ് ചെയ്യുന്ന ഒരു ടൈപ്പല്ല ഞാൻ.” അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു. കണ്ണുകൾ അയാളുടെ ഇടത്തേ താടിയെല്ലിന്റെ ജോയിന്റിൽ ഉറച്ചു നിന്നു. ഇടത്തേ കൈ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു അവൾ.
“ഞാൻ പ്രവീൺ! പ്രവീൺ സത്യ!”
“ഓ! പ്രവീൺ സത്യ!” നതാലിയക്ക് ഓർമ്മ വന്നു. വളരെ വേഗം വളർന്നു വരുന്ന ഒരു ഇൻഡ്യൻ ഫാഷൻ ബ്രാൻഡ് ആണ് പ്രവീൺ സത്യ! അയാളുടെ അതേ പേരാണ് ബിസിനസിനും.
“താങ്കളെ കണ്ടപ്പോൾ മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു എവിടെ വെച്ചാണ് ഈ പരിചയമെന്ന്. ഇപ്പൊ മനസ്സിലായി.”
“ഓക്കേ! അതൊക്കെ അവിടെ നില്ക്കട്ടെ. എന്റെ ചോദ്യമിതാണ്... നിനക്ക് എന്റെ ഒരു മോഡൽ ആകാൻ താല്പ്പര്യമുണ്ടോ?” വല്ലാത്ത ഉൽസാഹത്തിലാണ് ചോദ്യം.
“ഉണ്ടെങ്കിൽ?”
“ഉണ്ടെങ്കിൽ ഒരു വാക്കു പറഞ്ഞാൽ മതി. മുംബൈ എയർ പോർട്ടിൽ നിന്ന് നീ യാത്ര തുടരുന്നത് എന്റെ ‘ലിമോസിനിൽ’ആയിരിക്കും.”
“വൗ! ശരിക്കും?”
“ശരിക്കും! ഞാൻ വെറുതേ പറഞ്ഞതല്ല. ഈ മുഖം മാത്രമല്ല, തന്റെ ഓരോ ബോഡി പാർട്ടും വളരെ കറക്റ്റ് പ്രൊപ്പോർഷനിലാണ്. ഒരു പെർഫക്റ്റ് അണ്ടർവെയർ മോഡൽ!”
നതാലിയായുടെ കണ്ണുകൾ കുറുകി വന്നു.
“ഓക്കേ മിസ്റ്റർ ഡിസൈനർ! ഞാനിനി പറയുന്ന ഓരോ വാക്കും വളരെ ശ്രദ്ധിച്ച് കേൾക്കണം.” അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് തുടർന്നത്. “മര്യാദക്ക് ഇപ്പോൾ തന്നെ ഇവിടെനിന്ന് എഴുന്നേറ്റ് സ്വന്തം സീറ്റിൽ പോയിരുന്നില്ലെങ്കിൽ... എയർപോർട്ടിൽ നിന്നുള്ള താങ്കളുടെ യാത്ര ലിമോസിനിലായിരിക്കില്ല! ആംബുലൻസിലായിരിക്കും. അതും എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ മാത്രം. മനസ്സിലാകുന്നുണ്ടോ?”
അവിശ്വസനീയമായതെന്തോ കേട്ടതു പോലെ അയാൾ അവളെത്തന്നെ തുറിച്ചു നോക്കി.
“വിശ്വാസം വരുന്നില്ലല്ലേ?” അവൾ നിവർന്നിരുന്നു കൊണ്ട് തന്റെ സീറ്റ്ബെൽട്ട് അഴിച്ചു.
അടുത്ത നിമിഷം തന്നെ ചാടിയെഴുന്നേറ്റ ‘ഫാഷൻ ഡിസൈനർ’ തന്റെ സീറ്റിലേക്കു തന്നെ മടങ്ങി.
“ഗുഡ് ബോയ്!” നതാലിയ മന്ദഹസിച്ചുകൊണ്ട് തന്റെ സീറ്റ് പുറകോട്ട് ചായ്ച്ചു.
അപ്പോഴേക്കും അയാൾക്കുള്ള ഡ്രിങ്ക്സുമായി എയർ ഹോസ്റ്റസ് എത്തിയിരുന്നു. നതാലിയ പതിയെ ആ പെൺകുട്ടിയെ തട്ടി വിളിച്ചു.
“അതൊക്കെ ഇവിടെ തന്നേക്കൂ. അയാൾക്ക് ഒരു ഗ്ലാസ്സ് തണുത്ത വെള്ളം മാത്രം കൊടുത്താൽ മതി.”
അമ്പരന്നു നിന്ന എയർഹോസ്റ്റസിനെ നോക്കി അയാൾ അനുകൂല ഭാവത്തിൽ ആംഗ്യം കാട്ടി.
*********************************************************************
ഛത്രപതി ശിവജി ഇന്റർനാഷണൽ എയർ പോർട്ട് - മുംബൈ. വൈകിട്ട് 4 മണി.
*********************************************************************
വെളിയിലിറങ്ങിയതും അവളുടെ ഫോണിൽ ഒരു മെസേജ് വന്നു.
“താങ്കൾക്കുള്ള കാർ പാർക്കിങ്ങ് ലോട്ട് 76F ഇൽ പാർക്ക് ചെയ്തിരിക്കുന്നു. ഗ്ലവ് കമ്പാർട്ട്മെന്റ് പരിശോധിക്കുക. ആവശ്യമുള്ളതെല്ലാം അതിനുള്ളിലുണ്ട്. കമ്പാർട്ട്മെന്റ് തുറക്കാനുള്ള കോഡ് 8844. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. പാനിക്ക് ബട്ടൻ ഉണ്ട് അതിൽ. SWAT ടീമിന്റെ സഹായം ആവശ്യം വരുന്ന സാഹചര്യത്തിൽ നിങ്ങളെ കണ്ടെത്താൻ അത് സഹായിക്കും. ഗുഡ് ലക്ക് ഏജന്റ് നതാലിയ !”
നിന്ന നില്പ്പിൽ തന്നെ ദൂരെ പാർക്കു ചെയ്തിരുന്ന ബ്ലാക്ക് ബി. എം. ഡബ്ല്യു എക്സ്2 അവളുടെ കണ്ണിലുടക്കി. ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൾ തന്റെ ട്രോളി ബാഗും വലിച്ചുകൊണ്ട് തിടുക്കത്തിൽ കാറിനരികിലേക്കു നടന്നു.
കീചെയിൻ ഡോർ ഹാൻഡിലിൽ തന്നെ കൊളുത്തിയിരുന്നു.ആരോ അല്പ്പം മുൻപ് ഡ്രൈവ് ചെയ്ത് കൊണ്ടുവന്നതാണെന്നു വ്യക്തം. എഞ്ഞിൻ ഇപ്പോഴും ചൂടായിരിക്കുന്നു. അവൾ തുറന്ന് അകത്തു കയറി സ്റ്റാർട്ട് ചെയ്തു.
തുടർന്ന് ഗ്ലൗസ് കമ്പാർട്ട്മെന്റിനു പുറത്തെ നമ്പർ പാഡിൽ കോഡ് അടിച്ചു കൊടുത്തപ്പോൾ അത്യാധുനീകമാം വിധം രൂപകല്പ്പന ചെയ്തിരുന്ന ആ രഹസ്യ അറ പതിയെ പുറത്തേക്ക് തള്ളി വന്നു. അതിനുള്ളിൽ ആകെയുണ്ടായിരുന്നത് ഒരു തോക്കും, 50 തിരകളടങ്ങിയ ഒരു ‘ആമ്മോ’ ബോക്സും മാത്രമായിരുന്നു. മിഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ വിവരങ്ങൾ കൂടി ഉണ്ടായേക്കാമെന്നു പ്രതീക്ഷിച്ച അവൾ നിരാശയായി.
തോക്ക് കയ്യിലെടുത്തപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. ഫുൾ ലോഡഡ് മാഗസിൻ ആണ്. പക്ഷേ എന്തോ ഒരു പന്തികേടു തോന്നി. ഭാരവ്യത്യാസം! കൈ മുറുക്കി പിടിക്കുമ്പോൾ ഒരു വല്ലാത്ത അപരിചിതത്വം! അവൾ തോക്ക് സൂഷ്മമായി പരിശോധിക്കാൻ തുടങ്ങി.
“വാട്ട് ദ....!!” നടുങ്ങിപ്പോയി അവൾ!
അതൊരു ‘റോ’ ഇഷ്യൂഡ് തോക്കായിരുന്നില്ല.
താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്നവൾക്കു മനസ്സിലായി.ഒരു അൺ ഓതറൈസ്ഡ് വെപ്പൺ ഉപയോഗിച്ച് ഒരാളെ വെടിവെച്ചു വീഴ്ത്താനാണ് തന്നെവിട്ടിരിക്കുന്നത്!
അവളുടെ മനസ്സിൽ ഡപ്യൂട്ടി ഡയറക്ടർ സോമനാഥ് ചാറ്റർജ്ജിയുടെ മുഖം തെളിഞ്ഞു.
“ചതിയാ! നിനക്കറിയില്ല നതാലിയായെ!” അവൾ പല്ലു ഞെരിച്ചു.

To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo