ഹാർട്ട്‌ പെപ്പർ റോസ്റ്റ് I Short Story I LincyVarkey

അതൊരു കടൽത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടൽത്തീരം. ഉരുട്ടിവച്ച ഒരു കൂറ്റൻകല്ലും, അതിൽ ചുറ്റിക്കെട്ടിയ വലിയൊരു കയറും അതിനരുകിൽ കുനിഞ്ഞിരിക്കുന്ന ഒരു സ്ത്രീയും അവിടെ കാണപ്പെട്ടു. അവർ എന്തൊക്കെയോ പറഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു.
ദുസ്വപ്നങ്ങൾ എനിക്കൊരു പുതുമയല്ല. കുറെ നാൾ മുൻപുവരെ ഓരോ ഉച്ചയുറക്കത്തിലും സ്ഥിരമായി എന്തോ ഒന്ന് എന്റെ കിടക്കയിൽ നുഴഞ്ഞു കയറാറുണ്ടായിരുന്നു.
അത് എന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തു ഞെരിക്കും. ശ്വാസത്തിനായി പിടയുമ്പോൾ അട്ടഹസിക്കും. പറിച്ചെറിയാൻ ശ്രമിക്കുമ്പോഴാവും ശരീരം നിശ്ചലമാണെന്ന് അറിയുക. പിന്നെ തലയിട്ടുലച്ചും കൈകാലുകൾ വലിച്ചുയർത്താൻ ശ്രമിച്ചുമൊക്കെ അതുമായുള്ള യുദ്ധമാണ്.
എപ്പോഴോ യുദ്ധം ജയിച്ച് അതിനെ കുടഞ്ഞെറിയുമ്പോഴേയ്ക്കും അലാറം നിർത്താതെ അടിക്കുന്നുണ്ടാവും. വിശ്രമസമയം കഴിഞ്ഞു എന്നോർമ്മിപ്പിച്ചുകൊണ്ട്...
പേടിസ്വപ്‌നങ്ങൾ കൊണ്ടുതന്നെ ഞാൻ ഉച്ചയുറക്കങ്ങളെ വെറുത്തുപോയിരുന്നു . പക്ഷെ, അതിരാവിലെ ഉണരുന്ന എനിക്ക് ആ ഒരുമണിക്കൂർ വിശ്രമം അത്യാവശ്യമായിരുന്നു താനും.
ഈ പഴയവീടിന്റെ തുറന്നിട്ട ജാലകങ്ങളിലൂടെ ഏതോ പൂവൻ കോഴിയുടെ കൂവൽ എത്തിത്തുടങ്ങുമ്പോഴാണ് ഞാൻ ഉറക്കമുണരുന്നത്. പള്ളിയിൽ നിന്നു ബാങ്കുവിളിക്കുമ്പോഴേയ്ക്കും ചോറ് തിളപ്പിച്ച് റൈസ്കുക്കറിൽ വച്ചിട്ടുണ്ടാകും. തലേന്ന് അരിഞ്ഞ് ഫ്രിഡ്ജിൽ വച്ച പച്ചക്കറികൾ പലരൂപത്തിൽ അടുപ്പിലിരുന്നു തിളയ്ക്കും.
പള്ളിയിൽ മണിയടിക്കാൻ കാത്തിരുന്നതുപോലെ അമ്പലത്തിൽ നിന്നു പ്രഭാതകീർത്തനം ഉയരും. അതോടെ പണികൾക്കെല്ലാം തൽക്കാലവിരാമമിട്ട് ഞാൻ വരാന്തയിലേക്കിറങ്ങും.
മഞ്ഞുതുള്ളിയണിഞ്ഞു നാണിച്ചുനിൽക്കുന്ന ചെടികൾ. ആദ്യമായി കണ്ണുതുറന്ന് ഭൂമിയെ കൗതുകത്തോടെ വീക്ഷിക്കുന്ന ഇളംപൂവുകൾ. സുബ്ബലക്ഷ്മിയുടെ ശബ്‌ദത്തോടു മത്സരിക്കുന്ന കിളികൾ.
അകലെയുള്ള ഒന്നുരണ്ടെണ്ണമൊഴിച്ച് എല്ലാ വീടുകളും അപ്പോഴും ഉറങ്ങുകയാവും. ചില വീടുകളുടെ അടുക്കളജനലുകൾ പെട്ടെന്ന് പുഞ്ചിരിക്കും.
അങ്ങനെ ആസ്വദിച്ചു നിൽക്കുമ്പോൾ ഭൂമി ഇരുണ്ട രാത്രിവസ്ത്രം മാറ്റി ഒരുതരം നീലനിറം എടുത്തണിയും. അതു കാണുമ്പോൾ എന്റെ അടിവയറ്റിൽ നിന്നും എന്തോ ഒന്ന് ചിറകടിച്ചുയർന്ന് തൊണ്ടയിലെത്തും. പിന്നെ കണ്ണുകളിൽ തിരിതെളിച്ച്, ചുണ്ടിൽ ചിരിയുണർത്തി ഒരു ദീർഘശ്വാസമായി വെളിയിൽ വരും.
അരമണിക്കൂർ പ്രകൃതിയുമായി രമിച്ച്‌ മനസ്സുമുഴുവൻ സന്തോഷത്തിന്റെ ശലഭങ്ങളുമായി വീണ്ടും അടുക്കളയിലേയ്ക്ക്.. അപ്പോൾ അടുപ്പിലിരിയ്ക്കുന്ന പാത്രത്തിന്റെ ഉച്ചിയിൽ സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടുണ്ടാകും.
പിന്നെ ആകെ ബഹളമാണ്. ഭർത്താവിനു കാപ്പി, മോൾക്ക് ചായ, മോന് ഹോർലിക്സ് എന്നിവ തയ്യാറാക്കി അവരെ വിളിച്ചുണർത്തുമ്പോൾ തുടങ്ങുന്ന കലപിലകൾ.
കാപ്പിക്കു ചൂട് പോരെന്നും ചായയ്ക്കു കടുപ്പം കുറഞ്ഞെന്നും പാലിൽ ഹോർലിക്സ് കലങ്ങിയില്ലെന്നുമുള്ള സ്ഥിരം പരാതികളോടെ അവർ ഉണക്കമുണരുന്നു. ഞാൻ അതൊന്നും വകവയ്ക്കാതെ മൂന്നുതരം പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.
ഭർത്താവും മക്കളും പോയിക്കഴിയുമ്പോഴേയ്ക്കും വീട് ആകെ അലങ്കോലമാകും. എല്ലാം അതേപടി ഇട്ട് മൊബൈലുമായി കുറേനേരം സല്ലപിക്കും.
പിന്നെ രണ്ടുമൂന്നു മണിക്കൂർ കൊണ്ട് വീടിനെ പഴയപടിയാക്കി, അലക്കും കുളിയും കഴിഞ്ഞ് ഊണുകഴിച്ച് മൊബൈലിൽ എന്തെങ്കിലും വായിച്ച് ഉച്ചയുറക്കത്തിലേയ്ക്കും .
പറയാൻ മറന്നു; ഞാനൊരു ഫേസ്ബുക് എഴുത്തുകാരിയാണ്. ആരെയും വേദനിപ്പിക്കാത്ത കഥകളാണ് എഴുതാറുള്ളത്. ഭർത്താവ് രുചിയില്ലെന്നു പറഞ്ഞു മുഖം ചുളിക്കുന്ന ദിവസങ്ങളിൽ ഞാനെഴുതുന്നത് ഭക്ഷണം പാകംചെയ്ത് വിളമ്പിത്തരുന്ന ഭർത്താവിനെക്കുറിച്ചായിരിക്കും. കുടിച്ചിട്ടു വന്ന് ബെഡിൽ ശർദ്ധിക്കുന്ന ദിവസങ്ങളിൽ ഭർത്താവ് ദൈവമാണെന്നും...
അമ്മായിഅമ്മ, ഈ പിശാചിനെയേ നിനക്കു കിട്ടിയുള്ളോ എന്ന് എന്റെ കേൾക്കെ ചോദിച്ചയന്ന് എഴുതിയ അമ്മായിയമ്മയും അമ്മയാണ് എന്ന പോസ്റ്റിന് 2k ലൈക്ക് കിട്ടി.
ഞാൻ മനസ്സുകൊണ്ട് ഒരു ഫെമിനിസ്റ്റായിരുന്നു. മനോഹരമായ ഒരു നഷ്ടപ്രണയത്തെ ഒരു മയിൽപ്പീലി പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും പ്രണയത്തെക്കുറിച്ചെഴുതാൻ ഞാൻ പേടിച്ചു . തുറന്നെഴുതാൻ തൂലിക വിതുമ്പിയപ്പോഴൊക്കെ ഞാൻ സന്മാർഗ്ഗകഥകളെഴുതി.
എനിക്കു പേടിയായിരുന്നു; സമൂഹത്തെ, ബന്ധുക്കളെ, എന്റെ കുട്ടികളെപ്പോലും.
മൊബൈലിൽ തോണ്ടി ഉറങ്ങാതിരുന്ന ഒരു പകലാണ് അവർ വന്നത് . സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാകാതെ ഞാൻ അത്ഭുതപ്പെട്ടുപോയി.
പുസ്തകങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു ഡ്രീം ക്യാച്ചർ സമ്മാനിച്ചുകൊണ്ട് അവർ എന്റെ കിടക്കയിലിരുന്നു. തൂവലുകൾ മെല്ലെയിളക്കിക്കൊണ്ട് അത് സൂര്യപ്രകാശമേറ്റു തിളങ്ങി.
അവർ തന്നെ അതെന്റെ കിടക്കയ്ക്കു മുകളിൽ കെട്ടിൽതൂക്കിയിട്ടു. അപ്പോൾ തൂവലുകൾക്കു പകരം അതിൽ നിന്നും പുസ്തകങ്ങൾ തൂങ്ങിക്കിടന്നതു കണ്ട് ഞാൻ അത്ഭുതം കൂറി.
"നീ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ?"
മടിയിൽ കിടത്തി തലയിൽ മൃദുവായി തഴുകിക്കൊണ്ട് അവർ എന്നോട് ചോദിച്ചു. അഴിച്ചിട്ട മുടിയിൽനിന്നും കർപ്പൂരത്തിന്റെ ഗന്ധം പടർന്നു.
ഞാൻ ലജ്ജിച്ചു. നിത്യവും വച്ചുവിളമ്പിക്കൊടുക്കുന്ന, എല്ലാ ദിവസവുമെന്നതുപോലെ ശരീരം പങ്കിടുന്ന ഭർത്താവിനെയാണോ അതോ എന്നോ മനസ്സ് പകുത്തുകൊടുത്ത കാമുകനെയാണോ ഉദ്ദേശിച്ചത് എന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഞാൻ ഒന്നും സംസാരിച്ചതേയില്ല. എന്റെ മറുപടി അവർ പ്രതീക്ഷിച്ചില്ല എന്ന് തോന്നി.
അവർ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരുപാടു നാളായി എന്നെ അറിയുന്ന ഒരാളെപ്പോലെയായിരുന്നു അവരുടെ സംസാരം.
പ്രണയം പ്രകൃതിയുടെ വരദാനമാണെന്നും പ്രണയത്തിന്റെ പൂർത്തീകരണമാണ് രതിയെന്നും അതിനെക്കുറിച്ചെഴുതാൻ നാണിക്കേണ്ടതില്ലെന്നും അവർ എനിക്കു പറഞ്ഞുതന്നു. എന്റെ മുഖം ചുവന്നു തുടുത്തു. നാണം കണ്ണുകൾ വലിച്ചടച്ചു .
അവർ മുടിയിഴകൾ തഴുകിക്കൊണ്ട് തുടർന്നു.
പുരുഷന്മാർ ശരീരം കൊണ്ട് ശരീരത്തെ പ്രാപിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ മനസ്സുകൊണ്ട് മനസ്സുകളെ പ്രാപിക്കുന്നു. അവൾക്ക് ശരീരത്തെക്കാൾ പ്രധാനം മനസ്സാണ്. മനസ്സ് നിറയാനാണ് അവൾ ശരീരം വിട്ടുകൊടുക്കുന്നത്.
എന്റെ ശരീരം മുഴുവൻ മനസ്സാണല്ലോ! ഞാൻ നെടുവീർപ്പിട്ടു. ആ നെടുവീർപ്പ് ഏറ്റെടുത്തുകൊണ്ട് അവർ വീണ്ടും തുടർന്നു.
പുരുഷൻ ശരീരം കൊണ്ട് പൊളിഗാമിയാണെങ്കിൽ സ്ത്രീ മനസ്സുകൊണ്ടാണ് അങ്ങനെയായിരിക്കുന്നത്. അവളുടെ ഹൃദയത്തിന് ആവശ്യാനുസരണം വലുതാവാനും ചെറുതാവാനും സാധിക്കും. പല അറകളിൽ പലരെ സൂക്ഷിക്കുവാനും. ഭർത്താവിന്റെ മടിയിൽ കിടന്നുകൊണ്ട് അവൾ കാമുകനൊപ്പം സഞ്ചരിക്കും. ശരീരം കൊണ്ട് പതിവ്രതയായിരിക്കെ മനസ്സുകൊണ്ട് വേശ്യയാകും.
എന്റെ ഹൃദയത്തിലിരുന്ന് രണ്ടുപേർ പുഞ്ചിരിച്ചു. അവർക്ക് പരസ്പരം അറിയുമായിരുന്നില്ല. എനിക്ക് രണ്ടുപേരെയും തള്ളിക്കളയാനാവുമായിരുന്നില്ല. ഒരാൾക്ക്‌ വേണ്ടി ഞാൻ മനസ്സുകൊണ്ട് വേശ്യയായി. മറ്റയാൾക്കു വേണ്ടി ശരീരം കൊണ്ടും.
എന്റെ മനസ്സ് വായിച്ചതുപോലെ അവർ പറഞ്ഞു.
കിടപ്പറയിൽ വേശ്യയാകാൻ സാധിക്കുന്ന സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യം വർണ്ണനാതീതമാണ്. പക്ഷെ മനസ്സുകൊണ്ട് അങ്ങനെയായിയിരിക്കുന്നവൾ അവളുടെ തന്നെ നിതാന്ത തടവറയിലാണ്. അവൾക്ക് മോചനം അപ്രാപ്യമാണ്.
അതെ... അതെ... ഞാൻ വിതുമ്പി. അവർ വിരൽത്തുമ്പാൽ എന്റെ കണ്ണീർ തുടച്ചു. പിന്നെ മേശമേൽ ചാരി വച്ചിരുന്ന ഞങ്ങളുടെ വിവാഹഫോട്ടോയിലേയ്ക്ക് നോക്കി തുടർന്നു.
സ്ത്രീ വീടെന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ കുടിയിരുത്തപ്പെട്ട ദേവിയാണ് എന്നത് സത്യം തന്നെ . പക്ഷ അവൾ എല്ലാ ഭക്തരുടെ മനസ്സിൽ കുടികൊള്ളണം എന്നാണ് എന്റെ അഭിപ്രായം. തന്നെ തേടിയെത്തുന്ന പ്രേമഭിക്ഷുക്കളെ അവൾ നിരാശപ്പെടുത്തരുത്.
ഞാൻ കണ്ണീരിലൂടെ പുഞ്ചിരിച്ചു. ആ ചിത്രത്തിൽ ഞാൻ ശരിക്കും ദേവിയെപ്പോലെ തോന്നിക്കുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോക്കെയോ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ആ ദേവാംശം ചോർത്തിക്കളഞ്ഞ് ഒരു വെറും മനുഷ്യക്കോലമായി മാറി.
പക്ഷെ ഹൃദയം കൊണ്ട് ഞാൻ അപ്പോഴും ഒരു ദേവിയായിരുന്നു. അനുഗ്രഹിക്കാൻ കാത്തുനിൽക്കുന്നവളായിരുന്നു. ചിലരുടെയെങ്കിലും പൂജാപാത്രവും പലരുടെയും പൂജ കൊതിക്കുന്നവളുമായിരുന്നു....
അവർ ഒരു താക്കീതെന്നവണ്ണം തുടർന്നു.
പക്ഷെ മൂകാംബിക സങ്കൽപ്പമാണ് പുരുഷന്മാർക്കിഷ്ടം എന്നു മറക്കാതിക്കുക. സ്നേഹിക്കുന്നവരുടെ ആ സങ്കല്പം തകർക്കാതിരിക്കുന്നതാണ് നമ്മുടെ നിലനിൽപ്പിനു നല്ലത്.
ഭക്തൻ ശരി ചെയ്താലും തെറ്റ് ചെയ്താലും ദേവി മൂകയായി നിൽക്കുന്നതുപോലെ നമ്മളും അവരെ ഒരിക്കലും വിമർശിക്കരുത്.
എത്ര പൂജിച്ചാലും ഉപദേശിക്കാനോ തിരുത്താനോ നിൽക്കരുത്. ഈഗോ നിറച്ച ബലൂണുകളാണ് അവർ. ഒരിക്കലും കാറ്റഴിച്ചു വിടരുത്. അവരെ പറക്കാൻ അനുവദിക്കുക. എപ്പോഴും നമ്മളേക്കാൾ ഉയരത്തിലാണെന്ന് ബോധ്യപ്പെടുത്തുക. അവർ അഹങ്കരിക്കട്ടെ !
എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി...വിദൂരത്തിൽ നിന്നെന്നവണ്ണം ആ ശബ്ദം വീണ്ടുമുയർന്നു.
ഇഷ്ടമുള്ള സ്വപ്നങ്ങൾ കാണാൻ ഭയപ്പെടുന്നതുകൊണ്ടാണ് ദുസ്വപ്നങ്ങൾ ആ സ്ഥാനം ഏറ്റെടുക്കുന്നത്. യാഥാർഥ്യത്തിൽ ലഭിക്കാത്തതിനെ സ്വപ്നത്തിൽ സ്വന്തമാക്കുന്നതിൽ എന്താണ് തെറ്റ്?
സ്വപ്‌നങ്ങൾ മറ്റൊരു ലോകത്തിലെ ജീവിതത്തിന്റെ ചില വെളിപ്പെടുത്തലുകളുമാവാം. ഈ മഹാപ്രപഞ്ചത്തിലെ ഏതൊക്കെ സൗരയൂഥങ്ങളിൽ, ഏതൊക്കെ ഗ്രഹങ്ങളിൽ നമ്മുടെ അന്തസത്ത നമ്മളായിത്തന്നെ നിലനിൽക്കുന്നുണ്ടാവാം!
അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു. ഞാൻ എപ്പോഴോ ആഴമുള്ള ഉറക്കത്തിലേയ്ക്കു വീണുപോയിരുന്നു.
അന്ന് അലാറം അടിച്ചില്ല. കാളിങ് ബെൽ കേട്ട് ഞാൻ ഞെട്ടിയുണർന്നപ്പോഴും മുറിയിൽ നീർമാതളപ്പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്നിരുന്നു.
പിന്നീട് എല്ലാ ഉച്ചയുറക്കങ്ങളിലും ഞാൻ വായിച്ചു നിർത്തിയ പുസ്തകത്തിലെ കഥാപാത്രങ്ങൾ എന്നെത്തേടി വന്നു .
അവരുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് ഞാൻ ആകാശപ്പടവുകൾ ഇറങ്ങി. യുഗ്മഗാനങ്ങൾ പാടി കടൽത്തീരത്തു കൂടി കൈകോർത്തു നടന്നു. സ്വിട്സർലാൻഡിലെ മഞ്ഞിൽ നൃത്തം ചെയ്തു. ഇംഗ്ലണ്ടിലെ ലാവണ്ടർ പാടങ്ങളിൽ കെട്ടിമറിഞ്ഞു. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ തുറന്ന കാറിൽ യാത്ര ചെയ്തു. സോളമന്റെ മുന്തിരിത്തോപ്പിൽ വച്ച് ഞാൻ അവരെ ചുംബിച്ചു.
എപ്പോഴോ മനപ്പൂർവ്വം മറന്ന പ്രണയം വീണ്ടും തളിർത്തു. ആരെയും പേടിക്കാതെ ഞാൻ പ്രണയകവിതകളെഴുതി. അയാൾ അതുവായിച്ചു പുളകം കൊണ്ടു. കവിതകൾ കൊണ്ടു മറുപടി രചിച്ചു.
ഞങ്ങളുടെ പ്രണയം ഹൃദയത്തിൽ മാത്രമായിരുന്നു. ശരീരത്തിന് അതിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. കത്തുകൾ എഴുതിയിരുന്നില്ല. വാട്സ്ആപ്പിലോ മെസ്സഞ്ചറിലോ ചാറ്റ് ചെയ്തില്ല. എന്നിട്ടും അയാൾ എന്നെയോർത്തപ്പോൾ ഞാൻ കോരിത്തരിച്ചു. ആ ഓർമ്മകൾ സ്വപ്നങ്ങളായി എന്നെ സന്ദർശിച്ചു.
പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് മനസാക്ഷി സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു . ഒരാളെ സ്നേഹിക്കുന്നതിൽ, ഓർക്കുന്നതിൽ തെറ്റെന്ത് എന്ന് ഹൃദയം മനസാക്ഷിയെ ചോദ്യം ചെയ്തു. അവർ തമ്മിലുള്ള യുദ്ധമായിരുന്നു എന്റെ ഒഴിവുസമയങ്ങളിലൊക്കെയും. പലപ്പോഴും മനസാക്ഷി ജയിച്ചു.
അങ്ങനെയിരിക്കെയാണ് ആ ബൈബിൾ പ്രസംഗം കേൾക്കാനിടയായത്. ഈ ചെറിയവനിൽ ഒരുവന് ഇടർച്ച വരുത്തുന്നതിനേക്കാൾ നല്ലത് കഴുത്തിൽ വലിയ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ് എന്ന വചനത്തെ പ്രാസംഗികൻ വ്യാഖ്യാനിക്കുകയായിരുന്നു. ശരീരം കൊണ്ടാണെങ്കിലും മനസ്സുകൊണ്ടാണെങ്കിലും അന്യപുരുഷനെ/ സ്ത്രീയെ ആഗ്രഹിക്കുന്നത് വ്യഭിചാരമാണെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.
അന്നത്തെ ഉച്ചയുറക്കത്തിലാണ് കടൽത്തീരത്ത് വലിയ കല്ലുകെട്ടി കടലിൽ താഴ്ത്താൻ നിർത്തിയിരിക്കുന്ന ആ സ്ത്രീയെ ഞാൻ സ്വപ്നം കണ്ടത്.
വ്യഭിചാരം ചെയ്യരുത് എന്ന് എഴുതി വച്ച ഒരു ഫലകത്തിനു ചുറ്റും തീ ആളിക്കത്തികൊണ്ടിരുന്നു. അതിനു ചുറ്റും ആറു ചിറകുകളുള്ള മാലാഖമാർ നിർത്താതെ നൃത്തം ചെയ്തു . അവർ രണ്ടു ചിറകുകൾ കൊണ്ട് മുഖവും രണ്ടു ചിറകുകൾ കൊണ്ട് ശരീരവും മറച്ചിരുന്നു. രണ്ടു ചിറകുകൾ കൈകൾക്കു പകരമുള്ളവ ആയിരുന്നു.
അവർ നൃത്തം ചെയ്തുകൊണ്ട് ആ സ്ത്രീയുടെ അടുത്തെത്തി, കയറിന്റെ ഒരറ്റം കല്ലിന്മേൽ കെട്ടിയിട്ട് മറ്റേ അറ്റം അവളുടെ കഴുത്തിൽ ചുറ്റാനായി മുഖം പിടിച്ചുയർത്തി. ആ മുഖം കണ്ട് ഞാൻ അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു.
ചുരിദാറിന്റെ തുമ്പുകൊണ്ട് വിയർപ്പുതുടച്ചു കളഞ്ഞ്, ജഗ്ഗിൽ നിന്നും വെള്ളം വായിലേയ്ക്കും ബാക്കി മുഖത്തുമൊഴിച്ച് ഞാൻ എഴുത്തുമേശയിലിരുന്ന വേദപുസ്തകം എടുത്തു തുറന്നു. എന്റെ കണ്ണു പതിച്ച ഭാഗത്ത് ഇപ്രകാരം എഴുതിയിരുന്നു.
'നിന്റെ കൈകൾ നിനക്ക് ഇടർച്ചയുണ്ടാക്കുന്നെങ്കിൽ അവ മുറിച്ചു കളയുക. ഇരു കൈകളും ഉള്ളവനായി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് അംഗഹീനനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്‌. നിന്റെ കണ്ണുകൾ നിനക്ക് ഇടർച്ചയുണ്ടാക്കുന്നെങ്കിൽ അവ ചൂഴ്ന്നെടുത്ത് എറിഞ്ഞു കളയുക. ഇരു കണ്ണുകളും ഉള്ളവനായി നരകത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് അന്ധനായി ജീവനിലേയ്ക്ക് പ്രവേശിക്കുന്നതാണ്‌.'
ഞാൻ വേദപുസ്തകം അടച്ചുവച്ച്, അടുക്കളയിലേയ്ക്ക് നടന്നു. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി എനിക്കറിയാമായിരുന്നു. മീൻ വെട്ടുന്ന കത്തിയെടുത്ത്‌ അരകല്ലിലുരച്ച് മൂർച്ചകൂട്ടി, കൈവിരലിലുരച്ച് മൂർച്ച പരിശോധിച്ചു. വിരലിൽ നിന്നും രക്തം ചീറ്റിത്തെറിച്ചപ്പോൾ സന്തോഷിച്ചു.
പിന്നെ ഇടറുന്ന കരങ്ങളോടെ, നിറഞ്ഞ കണ്ണുകളോടെ ആ കത്തികൊണ്ട് എന്റെ ഹൃദയം മുറിച്ചെടുത്തു. സ്നേഹമിറ്റുന്ന തുടുത്ത ഹൃദയം ഒരു പാത്രത്തിൽ കിടന്ന് താളം തെറ്റാതെ മിടിച്ചു.
കുട്ടികൾ എത്താറായിരിക്കുന്നു എന്നറിയിച്ച് ക്ലോക്ക് മൂന്നടിച്ചു. ഞാൻ ധൃതിയിൽ പാചകം തുടങ്ങി. അന്നത്തെ പ്രധാനവിഭവം എന്റെ ഹൃദയംകൊണ്ടുണ്ടാക്കിയതായിരുന്നു.
അവസാനിച്ചു
ലിൻസി വർക്കി

കടൽപോലെ I ShortStory I Ammu Santhosh


 "അമ്മ എന്തിനാ ഇതിനെ ഇത്രയും എതിർക്കുന്നത്? ഞാൻ കല്യാണിയെ ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിൽ അവൾക്ക് വേറെ കല്യാണം നടക്കുമമ്മേ "അവിനാഷ് അമ്മയോട് പറഞ്ഞു
"ഒരു ജോലി കിട്ടിയിട്ട് മതി "
അമ്മ നിർവികാരയായി പറഞ്ഞു
"അമ്മക്ക് ജോലിയുണ്ടല്ലോ? എനിക്ക് ജോലി കിട്ടുന്നത് വരെ അമ്മ ഞങ്ങളെ നോക്കില്ലേ?"
"ഇല്ലല്ലോ. എന്റെ മോനെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം മാത്രമേ എനിക്കുള്ളൂ. നീ മാത്രം അല്ല അവളും പഠിത്തം കംപ്ലീറ്റ് ചെയ്യട്ടെ
ഒരു ജോലി വാങ്ങാൻ പറയ്. "
"എന്നാ പിന്നെ ഞങ്ങൾ വേറെ എവിടെ എങ്കിലും പോകും. മരിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ."
അമ്മ ഒന്ന് ചിരിച്ചു
"നിന്റെ ഇഷ്ടം പോലെ ചെയ്യ്. പിന്നെ നീ മരിക്കാൻ പോവാന്ന് പറഞ്ഞാലൊന്നും ഒരു സെന്റിമെന്റ്സും എനിക്ക് തോന്നില്ല. കാരണം ആർക്കും എപ്പോ വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഈസി കാര്യമാണ് ആത്മഹത്യ. ജീവിക്കണം എങ്കിൽ ധൈര്യം വേണം.."
അമ്മ കാറിന്റെ താക്കോൽ എടുത്തു
"കോളേജിലേക്കാണെങ്കിൽ എന്റെ കൂടെ പോര്.. ഇല്ലെങ്കിൽ ബസ്.."
അവന് അമ്മയെ ശരിക്കും മനസിലായില്ല.
ഒറ്റ മകനാണ് താൻ
അമ്മ തന്നെ സ്നേഹിക്കുന്നില്ലേ?
പക്ഷെ അമ്മ പറഞ്ഞത് ശരിയായ കാര്യം തന്നെ ആണ്
"അമ്മ എന്നെ ബസ് സ്റ്റോപ്പിൽ വിട്ടേക്കാമോ? "
"അവളുടെ വീട്ടിൽ പോകാനല്ലേ?"
അമ്മ ചിരിച്ചു.
അവന്റെ മുഖം വിളറി. സത്യാണ്. അവളുടെ അച്ഛനെ കണ്ടു സംസാരിക്കാൻ തോന്നിയിരുന്നു
കല്യാണിയുടെ വീട്ടിലേക്ക് അമ്മ കാർ ഓടിച്ചു പോകുമ്പോൾ അവൻ അത്ഭുതം തോന്നി. അമ്മക്ക് അവളുടെ വീട് അറിയാമോ?
കല്യാണിയുടെ വീട്
"എന്റെ പേര് മായ. അഗ്രികൾച്ചർ ഓഫീസർ ആണ്. ഇത് എന്റെ മകൻ അവിനാഷ്. നിങ്ങളുടെ മകളുടെ കൂടെ പഠിക്കുന്നു.ഇവർക്ക് പരസ്പരം ഒരിഷ്ടമുണ്ട്. പഠിച്ചു കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് കല്യാണത്തിന് നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഇവർക്ക് ഒരു സമാധാനം ആയേനെ "
അമ്മയെ അവൻ മിഴിഞ്ഞ കണ്ണുകളോടെ നോക്കി. എത്ര ലളിതമായി, എത്ര വ്യക്തമായി അമ്മ അത് പറഞ്ഞു തീർത്തു.
അവളുടെ അച്ഛൻ അവരോടു സംസാരിച്ചു
"എനിക്ക് നിങ്ങളുടെ രീതി ഇഷ്ടം ആയി. പക്ഷെ അവളുടെ വിവാഹം ഉറപ്പിച്ചു പോയി. അവൾ ഇങ്ങനെ ഒരു റിലേഷൻ എന്നോട് പറഞ്ഞിട്ടുമില്ല. പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ "
അവർ അമ്പരന്ന് പോയി
"മോളെ ഒന്ന് വിളിക്കാമോ? "
അമ്മ ചോദിച്ചു
കല്യാണി അവർക്ക് മുന്നിൽ വന്നു
"മോളെന്താ അച്ഛനോട് പറയാതിരുന്നത്? പേടിച്ചിട്ടാണോ?"
അമ്മ അവളോട് ചോദിച്ചു. കല്യാണി ചിരിച്ചു.
"ഹേയ് അല്ല ആന്റി.ഞാൻ ഇത് അത്ര സീരിയസ് ആയി എടുത്തില്ല. കോളേജ് ടൈം അല്ലെ വെറുതെ ഒരു ഫൺ അത്രേം ഉള്ളു. ഞാൻ അവിനാഷിനു വാക്കൊന്നും തന്നിട്ടില്ലല്ലോ?ഉവ്വോ അവി?"അവൾ നിഷ്കളങ്കത തോന്നിപ്പിക്കുന്ന കണ്ണുകൾ വിടർത്തി
അവൻ പെട്ടെന്ന് എഴുന്നേറ്റു.
"പോകാം അമ്മേ "
കാർ ഓടിക്കൊണ്ടിരുന്നു.
അവന്റെ മുഖം അവരുടെ ചുമലിൽ തളർന്നമർന്നു
"വിശക്കുന്നു. ഒരു ഹോട്ടലിൽ കയറിയാലോ?"
അമ്മ ചോദിച്ചു
"രണ്ടു ചിക്കൻ ബിരിയാണി "
അമ്മ ഓർഡർ ചെയ്തു
"ഷവായ് വേണോടാ?"
അവൻ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി സാധാരണ പോലെ തന്നെ
"ഒരു ഹാഫ് ഷവായി.. രണ്ടു ഫലൂഡാ "
ഓർഡർ എടുത്തു പയ്യൻ പോയി
"അമ്മയെന്താ ആഘോഷിക്കുകയാ?"അവൻ ദേഷ്യത്തിൽ ചോദിച്ചു
അമ്മ പൊട്ടിച്ചിരിച്ചു
"എടാ മണുക്കൂസ നീ രക്ഷപ്പെട്ടില്ലേ? രാത്രി മുഴുവൻ ഫോൺ, വീഡിയോ കാൾ, സമ്മാനങ്ങൾ, ഇടക്കൊക്കെ മൂന്നാർ ടൂർ അമ്മ അറിഞ്ഞിട്ടില്ലെന്നാ വിചാരം? പിന്നെ നിന്നേ നിയന്ത്രിച്ചാൽ, എന്തെങ്കിലും ചോദിച്ചാൽ നീ കള്ളമേ പറയു.. ഇത്രയും ചെയ്തു കൂട്ടിയിട്ട് അവൾ ചോദിക്കുന്നു ഞാൻ വാക്ക് തന്നിട്ടുണ്ടോ അവി? ജീവിതത്തിൽ വിശ്വസിക്കാൻ കൊള്ളാമോ അങ്ങനെ ഉള്ള മനുഷ്യരെ?എന്താ ല്ലേ പെർഫോമൻസ്?"
"We were in love.അവൾ എനിക്ക് വാക്ക് തന്നിരുന്നു അമ്മേ.. മരണം വരെ കൂടെയുണ്ടാകുമെന്നൊക്ക പറഞ്ഞിരുന്നു.പക്ഷെ അത് പൊള്ളയായിരുന്നു. I am cheated "
അവന്റെ കണ്ണ് നിറഞ്ഞു
അമ്മ ചിരിച്ചു
"എന്റെ കൊച്ചേ എന്ത് ചീറ്റിംഗ്..? ഒന്നുല്ല. അവളുടെ പേരെന്റ്സ് ആലോചിച്ച പയ്യനെ അവൾ ഓക്കേ പറഞ്ഞു. ഇത് അവൾ സീരിയസ് ആയി എടുത്തില്ല. ഇരുപത്തി ഒന്ന് വയസ്സ് അല്ലെ ഉള്ളു നിനക്ക്? ജോലിയില്ല. ഇനി എന്ന് കിട്ടും? ഉറപ്പില്ല. അച്ഛൻ ആലോചിച്ച പയ്യൻ കാനഡയിൽ ഡോക്ടർ. അവൾ ഓക്കേ പറയും സ്വാഭാവികം "അമ്മ ചിരിച്ചു
"ശവത്തിൽ കുത്തല്ലേ "
"ഇല്ല.. കുത്തില്ല.. ബിരിയാണി കഴിക്ക്.. എന്നിട്ട് ഉച്ച കഴിഞ്ഞു കോളേജിൽ പൊ.. പഠിച്ചു ഒരു ജോലി വാങ്ങ്. നിനക്കുള്ളത് ദൈവം നിന്റെ മുന്നിൽ കൊണ്ട് തരും"
അവൻ വേദനയോടെ ചിരിച്ചു
"അത്ര ഈസി അല്ല അമ്മേ ഇതൊന്നും?"
"അല്ലല്ലോ..എനിക്ക് അറിയാം. നിന്നേ വയറ്റിൽ മൂന്ന് മാസമുള്ളപ്പോ എനിക്ക് മരുന്ന് വാങ്ങാൻ പോയതാ നിന്റെ അച്ഛൻ. ആക്‌സിഡന്റ് ആയിരുന്നു.. കൂടെ മരിക്കാൻ തോന്നിയതാ. സ്നേഹിച്ചു കൊതി തീർന്നിരുന്നില്ല. പക്ഷെ എന്റെ വയറ്റിൽ നീ.. നിന്നെ ഒന്ന് കണ്ടിട്ട് മരിക്കാമെന്ന് കരുതി. നിന്റെ മുഖം കണ്ടപ്പോൾ മരിക്കണമെന്ന് പിന്നെ തോന്നീട്ടേയില്ല. അദ്ദേഹത്തെ ദൈവം കൊണ്ട് പോയപ്പോൾ എനിക്ക് നിന്നേ തന്നില്ലേ? അത് പോലെ ഒരാളെ അകറ്റുമ്പോൾ മറ്റൊരാളെ കൂട്ട് തരും.. അത് പ്രപഞ്ചസത്യം ആണ്.."
അവൻ കുനിഞ്ഞിരുന്നു
പിന്നെ മെല്ലെ ഭക്ഷണം വാരിക്കഴിക്കാൻ തുടങ്ങി
"ആരും ആർക്കും പകരമാവില്ല. പക്ഷെ ചിലർ ചിലരെക്കാൾ ബെറ്റർ ആവും. നമ്മൾ കാണാഞ്ഞിട്ടാണ് നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ മുന്നിൽ വരും അവര് സമയം ആകുമ്പോൾ
. അല്ലെങ്കിലും പ്രണയം തമാശയാക്കുന്നവരെ വിശ്വസിക്കരുത്. അവർ ചതിക്കും. ആരെ വേണമെങ്കിലും, എപ്പോ വേണമെങ്കിലും.നീ ചതിക്കപ്പെട്ടു എന്ന് ചിന്തിക്കേണ്ട. രക്ഷപെട്ടു. അത് മതി. "
അവനു പെട്ടെന്ന് ഒരു ആശ്വാസം തോന്നി. അതേ രക്ഷപെട്ടു.. ശരിയാണ്..
അവൻ മെല്ലെ ഫലൂഡ നുണഞ്ഞിറക്കി
അമ്മ മൊബൈലിൽ സംസാരിക്കുകയാണ്..
അവൻ ഇമ വെട്ടാതെ അമ്മയെ നോക്കിയിരുന്നു.
"ഒരു മീറ്റിംഗ് ഉണ്ട്. മിനിസ്റ്റർ വരുന്നു.
രണ്ടു മണിക്ക് "അമ്മ ഫോൺ കട്ട് ചെയ്തു പറഞ്ഞു
"അമ്മയെ ഞാൻ നാണം കെടുത്തി അല്ലെ? സോറി "
"ബെസ്റ്റ്. എന്റെ ചെക്കാ നീയത് കളഞ്ഞില്ലേ? പിന്നെ ഞാൻ വൈകുന്നേരം ലേറ്റ് ആകുമെ. നീ പച്ചക്കറി മീൻ ഒക്കെ വാങ്ങി വേണം വീട്ടിൽ പോകാൻ. ലിസ്റ്റ് ഞാൻ വാട്സാപ്പ് ചെയ്യാം.. പോകാം "അമ്മ എഴുന്നേറ്റു
കാറിൽ ഇരിക്കുമ്പോൾ അവൻ പിന്നെയും അമ്മയെ നോക്കി
ഈ വർഷങ്ങളിലത്രയും അച്ഛന്റെ ഓർമയിൽ ജീവിച്ച അമ്മ.
ഒരു പക്ഷെ ഇനിയും അങ്ങനേ തന്നെ ജീവിച്ചേക്കാം അമ്മ
"അമ്മക്ക് ഒരാളോടും പിന്നെ സ്നേഹം തോന്നിട്ടില്ലേ? അച്ഛൻ പോയതിന് ശേഷം?"
അമ്മ ഇടതു കൈ കൊണ്ട് അവന്റെ ശിരസ്സിൽ തൊട്ട് ചിരിച്ചു
"അതിന് അച്ഛൻ പോയിട്ടില്ലല്ലോ. ദേ ഈ നെഞ്ചിൽ അങ്ങനെ തുളുമ്പി നിൽക്കുവല്ലേ..?"
അവൻ നിറകണ്ണുകൾ അമ്മ കാണാതിരിക്കാൻ വെളിയിലേക്ക് മുഖം തിരിച്ചു
അച്ഛനോട് അവന് അസൂയ തോന്നി
അച്ഛൻ എത്ര ഭാഗ്യവാനാണ്
ഒരു പക്ഷെ ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ചെയ്ത പുരുഷൻ..
മരണത്തിനപ്പുറവും പ്രണയിച്ച പെണ്ണിന്റെ ഓർമകളിൽ വസന്തമാവാൻ കഴിയുന്നവൻ, കടൽ പോലെ പ്രണയം അനുഭവിച്ചവൻ..
പുണ്യം ചെയ്തവൻ
Written by Ammu Santhosh

ചന്തു എന്ന കിണ്ടി എന്ന തീവണ്ടി I Humour Story I Rajeev Panicker

 

മാടമ്പിള്ളിയിലെ ആരാരും ശ്രദ്ധിക്കാതെ പോയ എന്നെപ്പോലെയുള്ള ഒരു പാവത്തിന് പിൽക്കാലത്ത് കുടുംബത്തിലെ പലരും പറഞ്ഞ കഥകൾ ഫെയ്‌സ്ബുക്കിലൂടെ വായിക്കേണ്ടി വന്നു ഇരുപത്തിയെട്ട്‌ വർഷം മുൻപ് നടന്ന കൊടും ചതിയുടെ കഥ അറിയാൻ...
വർഷങ്ങൾക്ക് ശേഷം തീവണ്ടിപ്പുക പോലെ വലിച്ച് വലിച്ച് ഒടുങ്ങാൻ വിധിക്കപ്പെട്ട ചന്തു എന്ന ചന്ദ്രമോഹൻ തമ്പിയുടെ ജീവിതം മാറ്റി മറിച്ച കഥ.
കഥകളിലെ സത്യം എത്രമാത്രമുണ്ട് എന്ന് പറയാൻ ഞാനാളല്ല. പക്ഷെ ഞാനറിഞ്ഞ സത്യങ്ങൾ... അത് ഈ വൈകിയ വേളയിലെങ്കിലും പറഞ്ഞില്ലെങ്കിൽ ഇന്നു ജനിച്ച കുട്ടികൾ പോലും കിണ്ടി എന്നു വിളിച്ചു കളിയാക്കുന്ന ഈ പാവത്തിനും കുടുംബത്തിനും സംഭവിച്ച ട്രാജഡി ആരുമറിയാതെ പോകും.
ഇന്നത്തെ കുട്ടികളുടെ പോലെ ഒന്നും അല്ലായിരുന്നു ഞങ്ങൾ. എന്റെ ചേച്ചി ശ്രീദേവിയും ഞാനും പിന്നെ, കൈക്കുഞ്ഞായിരുന്ന ജയശ്രീയും ഭാസുരമ്മായിയുടെ മകൾ അല്ലിയും. വെക്കേഷൻ കാലമായാൽ മാത്രം നാട്ടിൽ വരുന്ന ശാരദമ്മായിയുടെ മക്കളായ നകുലേട്ടനും നന്ദിനിയേച്ചിയും. പിന്നെ എല്ലാവരുടെയും ഒരു തമാശക്കഥാപാത്രമായിരുന്ന അകന്ന ബന്ധുവായ ദാസപ്പൻ കുട്ടിയും ..എല്ലാവരും കൂടി ഒരു പ്രശ്‌നവും ഇല്ലാതെ സന്തോഷമായി ഓടിക്കളിച്ചിരുന്നത് തറവാട് എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്ന മാടമ്പിള്ളി മേടയിലെ വിശാലമായ മുറികളിലും ഇടനാഴികളിലുമായിരുന്നു. ഓരോ കളികൾ കളിക്കുമ്പോഴും ഞങ്ങൾ ബോധപൂർവം ഒഴിവാക്കിയിരുന്ന ഒരു മുറിയായിരുന്നു ഓർമ വെച്ച നാൾ മുതൽ കേട്ടിരുന്ന മാടമ്പിള്ളി മേടയിലെ തമിഴത്തിയുടെയും കാരണവരുടെയും തെക്കിനി... പണ്ടെങ്ങോ ദുർമരണപ്പെട്ട ആത്മാക്കളെ തളച്ചിരുന്ന നിഗൂഢമായ മുറി.
കുട്ടികൾക്ക് എന്തറിയാം.. ഒരിക്കൽ കളിക്കാനായി മേടയിൽ ചെന്ന എന്നെയും ശ്രീദേവിച്ചേച്ചിയെയും ഉണ്ണിത്താനമ്മാവൻ തന്റെ വലിയ കാലൻ കുട കൊണ്ട് തല്ലിയോടിച്ചപ്പോഴാണ് മേടയ്ക്ക് വേറെ ഉടമസ്ഥർ ഉണ്ടെന്നും അച്ഛന്റെ കൈയിൽ നിന്നും മേടയുടെ നോക്കി നടത്തിപ്പിനുള്ള അവകാശവും താക്കോലും ഉണ്ണിത്താനമ്മാവൻ കൈക്കലാക്കി എന്നും ഞങ്ങൾ മനസ്സിലാക്കിയത്. ഞങ്ങൾ പോകാതായതോടെ, അല്ലി കരച്ചിൽ തുടങ്ങി. അങ്ങനെ ഒടുക്കം ഭാസുരയമ്മായി വന്ന് അച്ഛനോട് സങ്കടം പറഞ്ഞത്രെ. എന്തിനും ഏതിനും അനിയത്തിയോട് ഒരു സോഫ്റ്റ്‌കോർണർ ഉണ്ടായിരുന്ന അച്ഛൻ ഞങ്ങളോട് വീണ്ടും മേടയിൽ പോയി കളിക്കാൻ ആവശ്യപ്പെട്ടു.
പിന്നെയെപ്പോഴോ ഞങ്ങൾ വലുതായി. ശ്രീദേവിച്ചേച്ചിയും നകുലേട്ടനും വിവാഹം കഴിക്കും എന്ന് കുടുംബത്തിൽ ആകെ സംസാരം ഉണ്ടായിരുന്നു. ശ്രീദേവിച്ചേച്ചിക്ക് ചൊവ്വാദോഷം ഉണ്ടെന്നും പക്ഷെ നകുലേട്ടനുമായി ജാതകം നന്നായി ചേരുമെന്നും ഏതൊക്കെയോ ജ്യോത്സ്യന്മാർ പറഞ്ഞു. പക്ഷേ ശാരദമ്മായി ഒട്ടും സമ്മതിച്ചില്ല. നന്ദിനിയേച്ചിയും നകുലേട്ടനും തീരെ വരാതായി. നന്ദിനിയേച്ചി ബോംബെയിൽ സെറ്റിൽ ആയി എന്നും നകുലേട്ടന്റെ വിവാഹം തീരുമാനിച്ചു എന്നും അറിഞ്ഞു. അതോടെ അച്ഛൻ ആകെ സൈക്കോ ആയി. ഒട്ടും അന്വേഷിക്കാതെ കിട്ടിയ ഒരുത്തനെക്കൊണ്ട് ചേച്ചിയെ കെട്ടിച്ചു. ചൊവ്വ കിവ്വ എന്നൊന്നും പറയാൻ പോയില്ല. കല്യാണം കഴിഞ്ഞ് പോയ പോലെ ചേച്ചി തിരിച്ചു വന്നപ്പോഴാണ് സംഗതി പാളിയ വിവരം അച്ഛൻ മനസ്സിലാക്കുന്നത്. എപ്പോഴും അക്ഷരശ്ലോകവും മണ്ടത്തരങ്ങളുമായി നടക്കുന്ന വെറും സംബന്ധക്കാരൻ ആയി മാത്രം അച്ഛൻ കണ്ട താലൂക്കാഫീസർ ഉണ്ണിത്താനമ്മാവന്റെ അടിവലിവുകൾ ആണിതെല്ലാം എന്ന് അച്ഛൻ മനസ്സിലാക്കിയപ്പോഴേക്കും ആകെ വൈകിയിരുന്നു. അന്ന് എല്ലാ കാര്യങ്ങൾക്കും അമ്മാവനെ സഹായിച്ചത് ഞങ്ങളുടെ കളിക്കൂട്ടുകാരൻ ആയിരുന്ന ദാസപ്പൻ കുട്ടിയായിരുന്നു. ഏറെക്കുറെ ഉണ്ണിത്താനമ്മാവന്റെ ഒരു വലംകൈ പോലെയായിരുന്നു ദാസപ്പൻ കുട്ടി.
ഈ ബഹളമൊക്കെ നടക്കുമ്പോഴും പഠനവുമായി നടന്നിരുന്ന എന്റെ മനസ്സിൽ എപ്പോഴോ കടന്നു കൂടിയ ഒരു സ്വപ്നം ഉണ്ടായിരുന്നു. കളിയും ചിരിയുമായി ഏറെക്കുറെ ഒരേ പ്രായവും ചാപല്യവുമായി പാർട്‌ണേഴ്‌സ് ഇൻ ക്രൈം ആയ അല്ലി. പഠനത്തിന്റെ ഏതോ ഇടനാഴികളിൽ സ്വന്തം അദ്ധ്യാപകനെ പ്രണയിച്ച അല്ലിയെ എന്റെ പൊട്ടമനസ്സിന്റെ തോന്നൽ പിന്നീടൊരിക്കലും ഞാൻ അറിയിച്ചതേയില്ല. അല്ല.. അന്നതു പറയാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.
തെക്കിനിയിലെ കഥകൾ ഒരിക്കലും ഒരു മുത്തശ്ശിക്കഥയ്ക്കപ്പുറം ഞാൻ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നകുലേട്ടനും ഭാര്യ ഗംഗേച്ചിയും മാടമ്പിള്ളിയിൽ രാത്രി കയറി എന്നു കേട്ടപ്പോൾ ഉണ്ണിത്താനമ്മാവനും അച്ഛനും ഭാസുരമ്മായിയും ഒക്കെ ഞെട്ടിയപ്പോഴും ഞാൻ അത്ര കെയർ ചെയ്തില്ല. തെക്കിനി തുറക്കാൻ താക്കോൽ ഉണ്ടാക്കിത്തരാൻ ഗംഗേച്ചി പറഞ്ഞപ്പോ പറ്റിയ ഒരു കൊല്ലനെ തപ്പി ഞാനും ബിജുവും പോയതും അതുകൊണ്ട് തന്നെ. വീട്ടിലെ കൊള്ളാവുന്ന ഒരു മുറി അവർ തുറന്ന് ഉപയോഗിക്കട്ടെ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പക്ഷെ ഈ കുടുംബത്തിന്റെ തന്നെ അടിവേരറുക്കാൻ ഉള്ള അതിഘോരമായ ആ പ്ലാനിന്റെ ഭാഗമായി, വന്നതിന്റെ പിറ്റേന്നു തന്നെ തെക്കിനി തപ്പി പോയതിലെ കുടിലത എനിക്ക് മനസ്സിലായതേയില്ല. കേട്ടറിവു മാത്രമുള്ള ആത്മാക്കളുടെ കഥ സത്യമാണോ എന്ന് തോന്നിക്കും വിധം കൊല്ലനും ബിജുവും ചിക്കൻ പോക്‌സ് പിടിച്ച് കിടപ്പായപ്പോൾ ഞാൻ ആകെ പതറി.. ആർക്കെങ്കിലും ചിക്കൻ പോക്‌സ് ഉണ്ടായിരുന്നിരിക്കണം. ചിലപ്പോൾ കൊല്ലന്, അല്ലെങ്കിൽ ബിജുവിന്. ഏതായാലും എനിക്കല്ല.
എത്ര നാൾ കഴിഞ്ഞാലും ആദ്യമായി മനസ്സിൽ തോന്നിയ പ്രണയം ആർക്കും മറയ്ക്കാൻ പറ്റില്ല. എനിക്കത് മനസ്സിലായത് ഇഷ്ടം പോലെ പണിക്കാർ ഉണ്ടായിരുന്ന മാടമ്പിള്ളിയിൽ ഗംഗയ്ക്ക് കൂട്ട് എന്ന മട്ടിൽ ശ്രീദേവിച്ചേച്ചി താമസിക്കാൻ തീരുമാനിച്ചപ്പോഴാണ്. ആരും സംശയിക്കണ്ട എന്നോർത്താകണം ചേച്ചി എന്നെക്കൂടി ഈ കൃത്യത്തിൽ പങ്കാളിയാക്കി. യഥാർഥത്തിൽ ഒന്നുമറിയാതെ ഞങ്ങളും ഈ പ്ലാനിൽ കൊണ്ടുചെന്ന് തല വെച്ചു കൊടുക്കുകയായിരുന്നു.
ആദ്യമായി ശ്രീദേവിച്ചേച്ചിയിൽ മാനസിക രോഗ ലക്ഷണങ്ങൾ ആരോപിക്കപ്പെട്ടത് നകുലേട്ടനും ഗംഗേച്ചിക്കുമൊപ്പം ഞങ്ങൾ നിൽക്കുമ്പോൾ ആദ്യം മൺകലവും പിന്നെ പിഞ്ഞാണികളും പൊട്ടിപ്പോഴായിരുന്നു. നകുലേട്ടൻ അന്നേരമേ സംശയത്തോടെ ചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടു. എനിക്കുറപ്പായിരുന്നു ചേച്ചി അല്ല എന്ന്. കാരണം അപ്പോഴൊക്കെ പേടിച്ച് ഞാൻ ചേച്ചിയുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. പുറത്ത് എന്താ ശബ്ദം എന്നു നോക്കാൻ ആറ് എവറെഡി ബാറ്ററി ഇടാവുന്ന മാടമ്പിള്ളിയിലെ ടോർച്ചുമായി പുറത്തു പോയ നകുലേട്ടന്റെ കൂടെ ഗംഗേച്ചിയും പോയി തിരികെ വന്നപ്പോഴാണ് ചായ്പിലെ പഴയ ഗ്രാൻഡ് ഫാദേഴ്‌സ് പെൻഡുലം ക്ലോക്കിന്റെ ചില്ല് പൊട്ടിയത്. ഉദ്ദേശം രാത്രി എത്ര മണിയായി എന്നറിയാൻ ഞാൻ ക്ലോക്കിൽ നോക്കിയ അതേ സമയമായിരുന്നു അത്. എവിടുന്നോ ഒരു കല്ല് തെറിച്ചു വന്ന് ക്ലോക്കിൽ ഇടിക്കുകയായിരുന്നു. എല്ലാവരും ശ്രീദേവിച്ചേച്ചി തന്നെയാണ് അത് ചെയ്തത് എന്ന് ഉറച്ചു വിശ്വസിച്ചു. എനിക്കല്ലേ അറിയൂ എനിക്കിട്ട് എറിഞ്ഞാൽ രണ്ടു വീട് അപ്പ്രത്തെ പാണ്ടൻ പട്ടിയ്ക്കിട്ട് കൊള്ളുന്നത്ര കറക്ട് ഉന്നമുള്ള പാർട്ടിയാ ചേച്ചി എന്ന്! പിറ്റേന്ന് ആളും അർഥവും ഒഴിഞ്ഞപ്പോ ഞാൻ കല്ല് തപ്പിയെങ്കിലും കിട്ടിയില്ല. കല്ലെന്തിന്.. പൊട്ടിയ ചില്ല് പോലും കണ്ടില്ല.
ശ്രീദേവിച്ചേച്ചിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ട് എന്ന് നകുലേട്ടൻ അച്ഛനോട് പറഞ്ഞ നിമിഷം അച്ഛന്റെ ഇരിപ്പ് ഞാനിന്നും ഓർക്കുന്നു. പ്രതാപിയായ ചെമ്പൻ കോട്ടെ തമ്പിയങ്ങുന്ന് അല്ലായിരുന്നു അച്ഛനപ്പോൾ. ഒരു പാവം അച്ഛൻ. തോറ്റു പോയ ഒരു മനുഷ്യൻ. കരഞ്ഞില്ലെങ്കിലും ആ കണ്ണുകളിലെ തേങ്ങൽ എന്റെ മനസ്സിലുണ്ട്. എത്രയോ വർഷം നീറി നീറി ഒടുക്കം, ക്ഷയിച്ച ഒരു തറവാടിന്റെ ചായ്പിൽ കിടന്ന് അസുഖങ്ങളും വയ്യായ്കയുമായി മരിച്ച ആ മനുഷ്യന്റെ ആദ്യത്തെ തോൽവിയായിരുന്നു അത്. ഉറപ്പു വരുത്താനായി പോയ ഉണ്ണിത്താനമ്മാവനും കിട്ടിയ അവസരം നന്നായി മുതലാക്കി. നകുലൻ കുട്ടി പറഞ്ഞത് പരിച്ഛേദം അങ്ങട് ഉപേക്ഷിക്കണ്ട പോലും...
അന്നെനിക്ക് ഒട്ടും മനസ്സിലാകാതെ പോയ ഒരു കാര്യം ഉണ്ട്. ഇത്രേം പ്രശ്‌നം ഉണ്ടെങ്കിൽ ചേച്ചിയെ മാടമ്പിള്ളിയിൽ താമസിപ്പിക്കാതെ ചെമ്പൻ കോട്ടേക്ക് വിട്ടിരുന്നെങ്കിൽ നകുലേട്ടനും ഗംഗേച്ചിയ്ക്കും മാടമ്പിള്ളിയിൽ സമാധാനമായി താമസിക്കായിരുന്നില്ലേ?
ഇന്നാലോചിക്കുമ്പോൾ മാടമ്പിള്ളിയിലെ ചതി എത്ര പ്ലാൻഡ് ആയിരുന്നു എന്ന് അദ്ഭുതം തോന്നുന്നു. അമേരിക്കയിൽ നിന്നും വരെ ആളെത്തി. അതും വലിയ ബിൽഡപ്പുമായിട്ട്. ഏതെങ്കിലും ക്രിസ്ത്യാനി ശബരിമലയിൽ പോകുകയോ ശാസ്താവിന്റെ പേരിൽ ആണയിടുകയോ ചെയ്യുമോ? ചെയ്യുമായിരിക്കും. പക്ഷേ എനിക്ക് അതൊന്നും അന്നേ അത്ര ദഹിച്ചിട്ടില്ല. ചുമ ഉണ്ടെന്ന് ഡോക്ടറെ കാണിക്കാൻ, ഒന്നു ചുമച്ചു കാണിക്കുന്ന കുട്ടികളെപ്പോലെ ചിലങ്കയുമിട്ട് അല്ലിയെ മുറിയിൽ പൂട്ടി ഡോക്ടർ വെറുതെ വന്നതല്ല എന്നൊരു നാടകം അരങ്ങേറി. ഗംഗ മുകളിൽ ഉണ്ടെന്ന് ശ്രീദേവി പറഞ്ഞ കൊണ്ടാണ് മുകളിൽ പോയതെന്ന് അല്ലി! അതിലും കുറ്റം ചേച്ചിക്ക്. ശ്വാസം കിട്ടാത്ത മുറിയാണെന്നൊക്കെ നകുലേട്ടൻ കൃത്യമായിപറഞ്ഞപ്പോഴേ ചതി ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. അല്ലെങ്കിൽ ജനിച്ച അന്നു മുതൽ മേടയിൽ ഓടിക്കളിച്ച എനിക്കറിയാത്ത ഏതു മുറിയാ അവിടെയുള്ളത്?
അക്കാലഘട്ടത്തിൽ വലിയ ഹിറ്റ് ആയിരുന്ന ജെന്റിൽമാൻ എന്ന സിനിമയിലെ ഉസലാമ്പട്ടി പെൺകുട്ടി എന്ന പാട്ടും മൂളി മൂത്രമൊഴിക്കാൻ രാത്രി പുറത്തിറങ്ങിയ ഞാൻ അപ്രതീക്ഷിതമായാണ് കേട്ടു പരിചയമില്ലാത്ത മറ്റൊരു തമിഴ്പാട്ട് കേട്ടത്. ആദ്യം ഓർത്തത് മഹാദേവൻ സാറിന്റെ വീട്ടിൽ വല്ല ടേപ് റെക്കാർഡറും ഓണാക്കിയതായിരിക്കും എന്നാണ്. പുള്ളിക്ക് അൽപം കലാവാസനയും എഴുത്തും വട്ടും ഒക്കെ ഉള്ളയാളാണല്ലോ..പിന്നെ കാതോർത്തപ്പോ മുകളിൽ തെക്കു വശത്ത് എവിടെ നിന്നോ ആണെന്ന് മനസ്സിലായി. ഒന്ന് നോക്കിയേക്കാം എന്നോർത്ത് ഇരുട്ടും തപ്പി പോയപ്പോഴാ സണ്ണി ഡോക്ടറുടെ മുന്നിൽ ചെന്നു ചാടിയത്. പുള്ളി ആകെ കൺഫ്യൂഷൻ ആക്കിക്കളഞ്ഞു. ഒന്നും സംസാരിക്കാൻ പോലും സമ്മതിച്ചില്ല. മുള്ളാൻ വന്നതാ എന്ന് പറഞ്ഞപ്പോ ഇവിടെത്തന്നെ മുള്ളണം എന്നായി. അറച്ചും മടിച്ചും മുള്ളാൻ മുണ്ടു പൊക്കിയ എന്റെ സൈഡിൽ തന്നെ, എറണാകുളം കെ എസ് ആർ ടി സി സ്റ്റാൻഡിലെ മൂത്രപ്പുരയിൽ ഒരു നാണവുമില്ലാതെ വായും പൊളിച്ചു നോക്കി സൈഡിൽ നിൽക്കുന്നവന്മാരെപ്പോലെ ഡോക്ടർ നിൽപ്പു പിടിച്ചു. ഒരു ജാതി നോട്ടം നോക്കി എന്നു മാത്രമല്ല അന്നു മുതൽ എന്റെ ലൈഫിൽ തേച്ചാലും മായ്ച്ചാലും പോകാതെ എന്റെ കൂടെ കൂടിയ കിണ്ടി എന്നൊരു പേരും വിളിച്ചു.
ഛേ..ആലോചിച്ചിട്ടു തന്നെ...
പിറ്റേന്ന് ചെമ്പൻ കോട്ടെ വീടിന്റെ വടക്കോറെ ഉള്ള കുളത്തിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് ഒരു അലൂമിനിയം ബക്കറ്റിൽ ഇട്ടുവെച്ചിരുന്ന ഗപ്പിക്കുഞ്ഞുങ്ങൾക്ക് അൽപം ചോറിട്ടു കൊടുക്കാൻ തളത്തിൽ പോയ എനിക്ക്, അവിടെക്കിടന്നു കിട്ടിയ ഒരു ചിലങ്ക പോക്കറ്റിലിട്ടപ്പോഴേ സണ്ണി ഡോക്ടർ ഓടി വന്നു. തലേന്നത്തെപ്പോലെ ഒന്നു മിണ്ടാൻ പോലും സമ്മതിക്കാതെ കിണ്ടി കിണ്ടി എന്ന് തുടരെത്തുടരെ വിളിച്ചു കൊണ്ട് എന്റെ പോക്കറ്റിൽ നിന്ന് ചിലങ്ക കൈക്കലാക്കി. എന്നെ ഓടിച്ചു വിടാനായിരുന്നു ആൾക്ക് വലിയ ധൃതി.
ആളെന്തോ ആരും കേൾക്കെ എന്നെ കിണ്ടി എന്ന് വിളിച്ചില്ല. ഭാഗ്യം!
മാടമ്പിള്ളിയിലെ ഏറ്റവും സന്തോഷം അവിടത്തെ വലിയ കുളമായിരുന്നു. ചെറുപ്പത്തിൽ മുങ്ങാംകുഴിയിട്ടും മലക്കം മറിഞ്ഞും കുളിച്ചു തിമിർത്ത ആ കുളത്തിൽ ഒന്നു കുളിച്ചതായിരുന്നു അടുത്ത കുറ്റം. ആളെ ഞാൻ പേടിപ്പിച്ചത്രെ.. ഒന്നു വെള്ളത്തിൽ ചാടിയ കണ്ട് ഇത്രയും പേടിച്ചാൽ ഞങ്ങളുടെ ചെറുപ്പത്തിൽ ഒക്കെ ഞങ്ങളുടെ പ്രകടനം കണ്ടാൽ എത്ര പേടിക്കണം...
വീണ്ടും വീണ്ടും കിണ്ടി എന്ന് വിളിച്ചുള്ള ഹരാസ്മന്റ് താങ്ങാനാകാതെ അന്ന് ഞാൻ കരഞ്ഞുപോയി..കരച്ചിൽ കണ്ടതോടെ ആൾ ശാന്തനായി. പതിയെ എന്നെ ചേർത്തു പിടിച്ച് തല തുവർത്തിത്തന്നു. നേരത്തത്തെ അനുഭവം ഉള്ളതുകൊണ്ട് ഞാൻ അൽപം അകലം പാലിച്ചു. എന്നാലും ശ്രീദേവിച്ചേച്ചിയല്ല ഗംഗേച്ചിയാണ് മാടമ്പിള്ളിയിലെ യഥാർഥ മനോരോഗി എന്ന് ഡോക്ടർ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു. എക്കാലത്തും വിജയിക്കുന്ന ഒരു ഫോർമുല. യഥാർഥ ഉദ്ദേശം പുറത്ത് വരാതിരിക്കാൻ ഒരു ഡമ്മിയെ അവതരിപ്പിക്കുക. പൊട്ടൻ, എനിക്കത് അന്ന് മനസ്സിലായുമില്ല. കൂടുതൽ കാര്യങ്ങൾ ഞാൻ അന്വേഷിക്കാതിരിക്കാൻ പുറത്തിറങ്ങിയാ തട്ടിപ്പോകും എന്നൊരു ഭീഷണിയും..
കാര്യം ഇപ്പഴത്തെ പിള്ളേർ ഒക്കെ സൈക്കിളിംഗ് എന്നൊക്കെ പറഞ്ഞ് അഞ്ഞൂറും ആയിരവും കിലോമീറ്ററുകൾ ഒക്കെ സൈക്കിൾ ചവിട്ടുന്നുണ്ട്. എന്നാലും പത്തിരുപത്തഞ്ച് കൊല്ലം മുൻപ് പഴയ ബി എസ് എ എസ് എൽ ആർ സൈക്കിളിൽ എഴുപത് കിലോമീറ്റർ ഒക്കെ ചവിട്ടിയേക്കാം എന്ന് അങ്ങേർ ആ സെന്റിമെന്റ്‌സ് മുതലെടുത്ത് എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. ഒന്നാലോചിച്ചു നോക്കിയേ.. ബസ്സിൽ പോയാലോ ടാക്‌സി വിളിച്ചാലോ പിന്നീട് ജോർജുകുട്ടിയ്ക്ക് പറ്റിയ പോലെ ആരെങ്കിലും ടിക്കറ്റോ ബില്ലോ ഒക്കെയും കൊണ്ട് വന്നാലോ? അതല്ല നകുലേട്ടന്റെ മാരുതി എടുക്കാൻ ആണെങ്കിൽ അച്ഛനോ അമ്മാവനോ ആരെങ്കിലും അറിയുകയും ചെയ്യും. അല്ലിയുടെ സൈക്കിൾ എടുത്ത് പടിപ്പുര വരെ വന്നാ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞപ്പോ ഞാൻ അറിയാതെ സമ്മതിച്ചും പോയി.
ഏവൂര് ഗംഗേച്ചിയുടെ തറവാട്ടിലും കോളേജിലും ഹോസ്റ്റലിലും എല്ലാം ഒരു വാച്ച്മാനെപ്പോലെ എന്നെ പുറത്ത് നിർത്തി അയാൾ ആരോടൊക്കെയോ എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു. വിശ്വാസയോഗ്യമായ ഒരു കഥ ഉണ്ടാക്കാനായിരുന്നിരിക്കണം. സത്യത്തിൽ അത്ര എഫർട്ട് ഒന്നും എടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. മഹാപ്രതാപിയായ തമ്പിയങ്ങുന്ന് എന്ന എന്റെ അച്ഛൻ അടക്കം പഞ്ചപാവങ്ങളായ ഞങ്ങൾക്ക് ആട്ടിൻകാട്ടം തന്ന് കൂർക്കക്കിഴങ്ങാണെന്ന് പറഞ്ഞാ വിശ്വസിക്കാനുള്ള ബോധമേ ഉണ്ടായിരുന്നുള്ളൂ..
എന്തിനും അച്ഛന് ഒരു രക്ഷ പുല്ലാറ്റുപുറം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ആയിരുന്നു. പക്ഷെ അവിടെയും വിധി അച്ഛന് എതിരായിരുന്നു. തിരുമേനിയും ഈ കഥയിലെ ഒരു കഥാപാത്രം ആയിരുന്നു. ഡോക്ടർ സണ്ണിയുടെ നിർദേശം അനുസരിക്കലായിരുന്നു അദ്ദേഹത്തിന്റെ റോൾ. പണത്തിനു മീതെ ഒരു പുല്ലാറ്റുപുറവും പറക്കില്ലല്ലോ..
സണ്ണി പറഞ്ഞ പോലെ പ്ലാൻ അനുസരിച്ച് ദുർഗാഷ്ടമി വരെ കാക്കണം എന്ന് അങ്ങേരും അച്ഛനെ വിശ്വസിപ്പിച്ചു. എന്തൊക്കെയോ ഉച്ചാടനമോ ക്രിയയോ ഒക്കെ വേണം എന്ന് പറഞ്ഞ് തലേന്ന് തന്നെ ചാർത്തും തന്ന് ചന്തയിൽ വിട്ട് എന്നെക്കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിച്ചു. എത്ര കടകളിൽ കയറിയാലും കിട്ടാൻ സാദ്ധ്യതയില്ലാത്ത കൊനഷ്ടു പിടിച്ച ഐറ്റംസ് വാങ്ങാൻ പറഞ്ഞ് എന്നെ അവിടെ നിന്ന് അകറ്റി എന്തൊക്കെയോ മരാമത്ത് പണി ചെയ്യാനുള്ള പരിപാടി ആയിരുന്നു. സാധാരണ ഒരു കളത്തിൽ ഇരുത്തി പ്രേതത്തെ ഒഴിപ്പിക്കുന്നതെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. മാക്സിമം ഒരു ചൂരൽ അല്ലെ നമ്മൾ കണ്ടിട്ടുള്ളൂ... ക്രിയകൾ തുടങ്ങും നേരമാണ് പുല്ലാറ്റുപുറത്തിന്റെ കൈയിൽ ഒരു വാൾ ഞാൻ കണ്ടതു തന്നെ. പോരാത്തതിന് അല്ലിയെ ഇരുത്തി ചെറുപ്പത്തിൽ ഞാൻ വലിച്ചു കൊണ്ടു നടന്ന പലകയിൽ നകുലേട്ടനെ കിടത്തുകയും ചെയ്തിരിക്കുന്നു.
സത്യത്തിൽ എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. പലകയുടെ ചക്രത്തിൽ അല്പം എണ്ണ കൊടുക്കേണ്ടതായിരുന്നു എന്നോർത്ത് ഞാൻ എല്ലാം ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. അത് സണ്ണി ഡോക്ടർക്കും മനസ്സിലായി. അതുകൊണ്ടായിരിക്കണം, പുള്ളി എന്നോട് എന്തോ ചോദിയ്ക്കാൻ തുടങ്ങുന്ന പോലെ തോന്നി.
ഗംഗേച്ചിയുടെ കൈയിൽ വാൾ വന്നതും ഞങ്ങൾ ആകെ പേടിച്ചു. ഞങ്ങൾ പേടിച്ചു എന്ന് മനസ്സിലായതും ഡോക്ടർ ഒരു സിഗ്നൽ കൊടുത്തതും പുല്ലാറ്റുപുറം പൊടി എറിഞ്ഞതും വെട്ടലും ഒക്കെ കഴിഞ്ഞു.
വെടിയും പൊകയും ഒക്കെ കഴിഞ്ഞ് കള്ളബാധയെയും കാരണവരെയും തമിഴത്തിയെയും ഒക്കെ ഒഴിപ്പിച്ച് സിനിമയും പിടിച്ച് സണ്ണിയും നമ്പൂരിപ്പാടും ഒക്കെ പോയി. മൂന്നിന്റന്ന് ജെമിനി സ്റ്റുഡിയോക്കാർക്ക് മേടയും കരാറാക്കി, നകുലേട്ടനും ഗംഗേച്ചിയും കൽക്കട്ടയ്ക്കും പോയി.
അത്രയും കാലം മേടയെയും തറവാടിനെയും നോക്കി നടത്തിയ അച്ഛനും അച്ഛനെ മൂഞ്ചിച്ച് ജീവിച്ച ഉണ്ണിത്താനമ്മാവനും ഖുദാാ ഗവാ..
പിന്നീട് ഒരു വാശിയായിരുന്നു.. തറവാട് കുളത്തിന്റെ കട്ടിളയിൽ ഒളിപ്പിച്ച ദിനേശ് ബീഡിയിൽ ആയിരുന്നു തുടക്കം. മേട വിറ്റു പോയപ്പോൾ അല്ലിയിൽ നിന്ന് ഇനി കിട്ടപ്പോരൊന്നും ഇല്ല എന്ന് മനസ്സിലാക്കി ഗൾഫിൽ പോയ മഹാദേവൻ സാർ ലീവിന് വന്നപ്പോൾ കൊണ്ടു തന്ന റോത്മാൻസ് ആക്കി പിന്നീട്. അത് തീർന്നപ്പോൾ സിസേഴ്‌സ്, വിൽസ്, ചാർമിനാർ..അങ്ങനെയങ്ങനെ ചന്ദ്രമോഹൻ തമ്പി എന്ന ചന്തു എന്ന കിണ്ടി പുകഞ്ഞ് പുകഞ്ഞ് അങ്ങിനെ ഒരു തീവണ്ടിയായി....
Written by Rajeev Panicker

ലോപ എന്ന പെൺസുഹൃത്ത് I ShortStory I Upendran Madikai



 രാവിലെ കുളിച്ച് തലമുടി തോർത്തുന്നതിനിടയിലാണ് ലോപ വിളിച്ചത്."നമുക്കിന്ന് പറശ്ശിനിക്കടവ് പോയാലോ ".
തലമുടിയിലെ വെള്ളതുള്ളികൾ മൊബൈൽ ഫോണിൽ വീഴാതിരിക്കുവാൻ തോർത്ത് മുണ്ട് മുടി മുഴുവൻ മൂടികൊണ്ട് ഞാൻ മറുപടി പറയാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വീണ്ടും സംസാരിച്ച് തുടങ്ങി.
"നീ വൈകീട്ടാവുമ്പോഴേക്കും റെഡിയാകു.. അടുത്തയാഴ്ച നിനക്ക് പിഎസ്സി എക്സാമുള്ളതുമല്ലേ... ഒന്ന് തൊഴുതു വരാം "
തിരിച്ചെന്താണ് പറയേണ്ടതെന്ന രണ്ട് വട്ടംആലോചനയ്ക്ക് സമയമെടുക്കുന്നതിന് മുമ്പേ അവളുടെ ചാപല്യമേറെയുള്ള ഒരു കളിയാക്കൽ ചിരിചിരിച്ച് ലോപ വീണ്ടും ചെവിയിൽ കുസൃതി പറഞ്ഞു.
" നിന്റെ മരത്തലയൻ ലവറെയൊന്നും കൂടെ കൂട്ടരുത്..".
നമ്മൾ രണ്ട് പേരും മാത്രമാണോ എന്ന് ചോദിക്കുന്നതിന് മുമ്പേ അവൾ ഫോൺ കട്ട് ചെയ്തു കളഞ്ഞു.
രണ്ട് മൂന്ന് മാസമായതേയുള്ളു ഞങ്ങൾ സുഹൃത്തായിട്ട്. ഫേസ്ബുക്കിലെ അനേകം കൂട്ടുകാരികൾക്കിടയിൽ വ്യത്യസ്ഥതയാർന്ന ഒരു പെൺകുട്ടിയാണവൾ.
മുടിയൊക്കെ ബോബ് ചെയ്ത് ഷർട്ടും ജീൻസ് പാന്റ്സുമിടുന്ന ഒരസാധാരണ പെൺകുട്ടി.
'
ഒരിക്കൽ അവൾ വീട്ടിൽ വന്ന് പോയതിൽ പിന്നെ അച്ഛനും അമ്മയ്ക്കും എന്നെക്കാളും അവളോടാണിഷ്ടമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്, ഫോൺ സംസാരം കേൾക്കുമ്പോൾ.
അവളോട് സംസാരിച്ച് ഫോൺ കൈയ്യിൽ തരുമ്പോൾ അവളെ കുറിച്ച് അമ്മയ്ക്ക് ചിലതൊക്കെ പറയാനുണ്ടാകും.
"പെൺകുട്ട്യോളായാ.. ഇങ്ങനെ വേണം, എന്തൊരു തനേറെടാ... സംസാരത്തിലും പെരുമാറ്റത്തിലും... കണ്ടാ.. ഒരാൺകുട്ടിയാണന്നേതോന്നു.. ഇവിടെ ണ്ട് ഒരുത്തി.. മിണ്ട്ന്നത് പോലും വിറച്ച് വിറച്ചാ.. പഠിച്ച പെണ്ണായിട്ടും പെരുമാറാൻ പഠിച്ചില്ല...".
അവളെ കുറിച്ചുള്ള ഓർമ്മകൾ അവസാനിപ്പിച്ച് വായനാമുറി ഒന്ന് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും വന്നു അവളുടെ വിളി.
''അച്ചു... അഞ്ചു മണിക്കുള്ള ടി ടി ക്ക് നീലേശ്വരത്ത്ന്ന് കയറാം... നീ ഒകെയല്ലേ.".
"അയ്യോ.. ഞാൻ വീട്ടിൽ പറഞ്ഞില്ല "
ഞാൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.
അതുകേട്ട ഉടൻ അവളുടെ ശകാരമായിരുന്നു പിന്നെ ഒരഞ്ചു മിനുട്ട് നേരത്തേക്ക്.
''നിന്റെ മരത്തലയൻ ഷണ്ണൂസിന്റെ കൂടെ ഒരു ദിവസം മുഴുവൻ കാറിൽ കയറിയത് അനുവാദം ചോദിച്ചിട്ടാണോ.. " എന്ന രണ്ട് മാസം മുമ്പ് കഴിഞ്ഞ കാര്യം മുതൽ കഴിഞ്ഞ തിങ്കളാഴ്ച എന്റെ ഇഷ്ടക്കാരന്റെ കൂടെ വിനീത്ശ്രീനിവാസന്റെ സിനിമ കണ്ടത് വരെ അവൾ തെറി രൂപത്തിൽ ഒറ്റ ശ്വാസത്തിൽ വിളിച്ചു പറഞ്ഞു.
ഗത്യന്തരമില്ലാതെ പിന്നൊന്നു കൂടി ഞാൻ പറഞ്ഞ് നോക്കി.
"ലോപ മാസക്കുളി എന്നൊരു സംഭവമില്ലേ പെണ്ണുങ്ങൾക്ക്... അത് ഇന്നോ നാളെയോന്ന് പറഞ്ഞ് നിൽക്ക്യാ... ലക്ഷണമൊക്കെ കാണാനുണ്ട്.. ശരീരം മൊത്തം വേദന... നമുക്ക് രണ്ടാഴ്ച കഴിഞ്ഞ് നോക്കാം... എന്താ.. "
"എടി ലക്ഷ്മിക്കുട്ടി എന്ന ലച്ചു.. ഞാനും ഒരു പെണ്ണന്നെ.. ആർത്തവരക്തം അശുദ്ധിയാകുന്നത് മനുഷ്യർക്ക് മാത്രാണ്.. ദൈവങ്ങൾക്കല്ല. ശരിക്കും പറഞ്ഞാ... ഇന്നത്തെ യാത്ര.. ദൈവത്തെ തൊഴാനൊന്നുമല്ല, ഫ്രിയായി... ഒന്ന് ചുറ്റിക്കറങ്ങി റൂമെടുത്തൊന്ന് താമസിക്കുക ".
''റൂമെടുത്ത് താമസിക്കാനൊന്നും ഞാനില്ല"ന്ന് പറഞ്ഞത് അവൾ കേട്ടിരിക്കുമോയെന്തോ. വീണ്ടും അവൾ ഫോൺ കട്ട് ചെയ്തു.
മനസിലൊന്ന് തോന്നിയാൽ വാശി പിടിച്ചാണെങ്കിലും നടപ്പിലാക്കുന്ന ഇനത്തിലാ അവൾ.
നാട്ടുമ്പുറത്തുകാരുടെ മനസൊന്നും അവൾക്കറിയില്ല. റൂമെടുത്ത് രണ്ട് പെൺകുട്ടികൾ രാത്രി താമസിച്ചൂന്നൊക്കെ നാട്ടിലറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി.
വൈകീട്ട് മൂന്ന് മണിയാകുമ്പോഴേ അവൾ വീട്ടിൽ എത്തി. ഇറുകിയ വെളുത്ത ജീൻസ് പാന്റും വരയൻ ഷർട്ടുമിട്ട് ഗേറ്റ് കടക്കുമ്പോഴേ അവൾ അവളുടെ കളിയാക്കി ചിരി പോലുള്ള കുസുതി ചുണ്ട് കോട്ടി ആഴത്തിൽ ചിരിച്ച് പറഞ്ഞ് തുടങ്ങി.
" ഒരുങ്ങിയില്ലേ നീ''
അവളുടെ ഒരുങ്ങി വരവിലെ ഗൗരവം കണ്ട് "വീട്ടിൽ ചോദിച്ചില്ല "ന്ന വാക്ക് ആകെ വിഴുങ്ങി കൊണ്ട് പറഞ്ഞു.
''കയറിയിരിക്ക് "
അവളുടെ ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന അമ്മ പുറത്തേക്കിറങ്ങി വന്ന് ചോദിച്ചു.
"ഇതേതാ ഒരാൺകുട്ടി ..ലക്ഷ്മിയെ പെണ്ണ് കാണാൻ വന്നതാ ''
എല്ലാവരും മനസ്സറിഞ്ഞ് ചിരിക്കുന്നതിനിടയിലേക്ക് അച്ഛൻ മുറ്റത്തെ വാഴച്ചോട്ടിൽനിന്നും തല നിവർത്തി നോക്കി.
അച്ഛനെ നോക്കി ലോപ യാതൊരു വിനയവുമില്ലാതെ പറയുന്നത് കേട്ട് എനിക്കൊരൽപ്പം ദ്യേഷ്യം വന്നതാണ്.
"പണിക്കർ ചേട്ട .. ഞങ്ങളിന്ന് പറശിനിയിലേക്കൊന്ന് യാത്ര പോകുന്നു... നാളെ രാവിലെ എത്തു..
''പെൺകുഞ്ഞോളായാല്... കുറച്ച് ദൈവവിശ്വാസം നല്ലതന്നെ... അമ്പലത്തിലെല്ലം ഇടയ്ക്കിടയ്ക്ക് പോണം.. ഇവിടെയുള്ളവൾ അപ്പുറത്തെ കുളിയൻ കാവില് ഒരുറുപ്യ ഭണ്ഡാരത്തിലിടാൻവരെ പോകില്ല.. ഒന്നിവളെ... പുറം സ്ഥലമൊക്കെ കാണിച്ച് വാ.. മോളെ... "
അച്ഛന്റെ മറുപടിയിൽ അതിശയിച്ച് നിന്ന എന്റെരികിലേക്കെത്തി അവൾ കണ്ണിറുക്കി കാണിച്ച് ഒരു നോട്ടം നോക്കി പറഞ്ഞു.
"ലച്ചു, ആർത്തവം.. പ്രസവം ന്നൊക്കെ പറഞ്ഞ് സ്വയം ഒരു പെണ്ണായി കഴിയുന്ന നിന്നെയൊക്കെ പതിനാറാം നൂറ്റാണ്ടിലേ പ്രസവിച്ച് തീർക്കേണ്ടതായിരുന്നു.. "
എന്നൊക്കെ പറഞ്ഞ് അവൾ അമ്മയുടെ കൂടെ അടുക്കളയിലെക്ക് പോയപ്പോൾ പോകാനുള്ള ഒരുക്കത്തിനായി ഞാൻ ബഡ്റൂമിൽ കയറി.
"ലച്ചു സാരിയുടുത്താ മതി"
ചൂരിദാറിന്റെ ടോപ്പ് കഴുത്ത് വഴി ഇറക്കിവെക്കുന്നതിനിടയിൽ അവൾ അലറി വിളിക്കുന്നത് കേട്ടു.
"നിനക്ക് സാരിയേ ചേരു".
"ഞാൻ ചൂരിദാർ ഇട്ടു."
" അമ്പലത്തിൽ പോകുമ്പോ സാരിയുടുത്താൽ മതി മോളെ" എന്ന അമ്മയുടെ ഇടപെടലിനെ തുടർന്നാണ് ചുരിദാർമാറ്റി വീണ്ടും സാരിയണിഞ്ഞത്.
രണ്ട് പെൺകുട്ടികൾ മാത്രം പോകുന്നതിന്റെ വേവലാധി അമ്മയേക്കാളേറെ അച്ഛന്റെ മുഖത്താണ് പറ്റി പിടിച്ചിരിക്കുന്നതെന്ന് കണ്ടിട്ടാവണം... അവൾ അച്ഛനരികിൽ പോയി ശരീരത്തിൽ തട്ടിപറഞ്ഞത്.
" നാരായണൻ പണിക്കറെ... ഞങ്ങൾ കുട്ട്യോളൊന്നുമല്ല...മൂത്ത് നരച്ചവരായി.. കല്ല്യാണം കഴിഞ്ഞാ പിന്നെ ഈ സ്വാതന്ത്ര്യമൊന്നും കിട്ടീലല്ലോ... മുത്തപ്പനെ തൊഴുത് രാവിലെ ഇങ്ങെത്തിക്കോളാം.. ".
ബസ്റ്റാന്റിലേക്ക് ഓട്ടോ പിടിച്ച് പോകുമ്പോൾ ഇവൾ പറയുന്ന മരത്തലയനെ ഒന്ന് വിളിക്കണമെന്ന് തോന്നി. പറഞ്ഞില്ലങ്കിൽ നാളെ വാട്സാപ്പ് മെജേജ് മുഴുവൻ അവന്റെ കരച്ചിലായിരിക്കും.
ഒന്ന് വിളിച്ച് പറയാം എന്ന് കരുതി ഫോണെടുത്തപ്പോൾ അവളാണ് വിലക്കിയത്.
'' വിളിച്ച് പറഞ്ഞ് അവനെ ടെൻഷനടിപ്പിക്കല്ലേ.. എത്ര സ്നേഹമുള്ളവനും ഒറ്റയ്ക്കാണ് പെണ്ണ് പോയതെന്ന് പറഞ്ഞാ... സംശയത്തിന്റെ ഒരു പുലിയാട്ട് പറച്ചിൽ.. അവരിൽ താനെ മുളയ്ക്കും.".
ഫോൺ ബാഗിൽ തന്നെ വെച്ചു.
ബസിൽ ഇരുന്ന് ബോയി ഫ്രണ്ടിനോട് ചാറ്റുന്നതിനിടയിൻ അവൾ പറഞ്ഞു.
നമുക്ക് പയ്യന്നൂർ ഇറങ്ങാം.. അവിടെ സ്ത്രികൾക്ക് പ്രത്യേക ലോഡ്ജുണ്ട് ".
"ശരി"
ഞാൻ എതിർക്കാനൊന്നും പോയില്ല. എതിർത്തിട്ട് കാര്യമില്ല. ഇനി എല്ലാം അവളുടെ നിയന്ത്രണത്തിലായിരിക്കും.
ലോഡ്ജിൽ മുറി തരുമ്പോൾ റിസപ്ഷനിസ്റ്റ് അവളെ പ്രത്യേകം ഒന്ന് നോക്കുന്നുണ്ടായിരുന്നു.ഇതൊക്കെ കാണുമ്പോൾ വീട്ടിലേക്ക് തന്നെ പോയാലോന്ന് തോന്നി.
എന്റെ മനസ് വായിച്ചിട്ടെന്ന പോലെ, അവൾ അത് കൃത്യമായി പറയുകയും ചെയ്തു.
" അവറ്റകളൊക്കെ വെറുതെ ഇങ്ങനെ നോക്കുകയേയുള്ളു"
പുറത്ത് നിന്നുള്ള ഭക്ഷണം മനംപുരട്ടുളവാക്കി. കുളിക്കണമെന്ന് തോന്നിയില്ല.
"വേഗം കിടക്കാം ലോപ".
അതിനുത്തരമായി അവളൊന്ന് ചിരിച്ചു. ആ ചിരിയിൽ അവളുടെ പഴയ കളിയാക്കി ചിരിയുണ്ടായിരുന്നില്ല.
"എടി ഗ്രാമീണ സുന്ദരി... നമ്മളിവിടെ വന്നത് കിടന്നുറങ്ങാനല്ല... മനസ് തുറന്നൊന്ന് സംസാരിച്ചിരിക്കാനാ" എന്ന് പറഞ്ഞ് അവൾ ബാഗിൽ നിന്നും ഒരു മഞ്ഞ കവറുള്ള ബോട്ടിലെടുത്തുയർത്തി.
ആദ്യമൊന്നമ്പരന്ന എന്റരികിൽ വന്ന് അവൾ പറഞ്ഞു.
" ആൺകുട്ട്യോൾക്കേ മദ്യപിച്ചൂടു "
''ലോപ.. എന്താ എന്തായിത്" എന്നൊക്കെ പറയുന്നതിന് മുമ്പേ അവൾ അത് ഗ്ലാസിലൊഴിച്ച് കഴിക്കാൻ തുടങ്ങിയിരുന്നു.
" നിനക്ക് വേണേൽ കഴിക്കാം"
അവൾ ആർത്തിയോടെ ഒന്നു കൂടി ഒഴിച്ച് കുടിച്ചു.
"ലക്ഷ്മി.. കഴിഞ്ഞ മാസം ഞാനിവിടെ റൂമെടുത്ത് നിൽക്കുമ്പോൾ ഒരു ജസി വർഗീസുണ്ടായിരുന്നു കൂടെ... അവൾ നന്നായടിച്ചു.അവൾ കഴിഞ്ഞാഴ്ചയോ മറ്റോ ഒരു മാപ്പിളയുടെ കൂടെ ഒളിച്ചോടി പോയ ന്നോ മറ്റോ കേട്ടു.
ഇവളെന്താ ഇങ്ങിനെ എന്നോർത്ത് നിൽക്കേ അവൾ അൽപ്പം നാക്ക് കുഴച്ചിലോടെ മൊബൈൽ ഫോണെടുത്ത് എന്തൊക്കയോ പിറുപിറുത്തു.
"ലക്ഷ്മി.. അന്ന് ജസിയെ കെട്ടിപ്പിടിച്ച് കിടന്നതിന്റെ പിറ്റേന്നാൾ ഉറക്കമെഴുന്നേറ്റ് അവൾ പറഞ്ഞതെന്താണെന്നോ...ലോ പാ... നിന്റെ കൈകൾക്ക് ആണിനേക്കാളും കരുത്താണെന്ന്..."
"മുത്തപ്പാ... ഇവളെന്ത് ഭാവിച്ചാ.. "
എനിലാകെ ഭയം വന്ന് മുടി. ഞാൻ ഡോറിന്റെ കുറ്റിയിട്ട് വേഗം കിടന്നു.
കിടക്കുമ്പോൾ ഞാനവളോട് പ്രത്യേകം പറഞ്ഞതാണ്.
"ലൈറ്റണയ്ക്കരുത്.. എനിക്ക് പേടിയാവും"
" നീ കിടന്നോടി.. എനിക്ക് രണ്ട് ചെക്കൻമാരോട് ചാറ്റ് ചെയ്യാനുണ്ട് ".
ലൈറ്റ് ഓഫാക്കരുതെന്ന് പ്രത്യേകം പറഞ്ഞ് ഫാനിന്റെ വേഗത ഒന്ന് കൂട്ടി സാരിയൊക്കെ ഒതുക്കി കുട്ടി ഞാനൊന്ന് ചെരിഞ്ഞ് കിടന്നു ഉറങ്ങി.
രാത്രിയിൽ മുത്തപ്പന്റെ ചെണ്ടകൊട്ട് പോലെ ഫാൻ ശക്തമായി ശബ്ദിച്ചത്കൊണ്ടോ ശരീരത്തിലൂടെ എന്തോ ഇഴഞ്ഞത് പോലെ തോന്നിയത് കൊണ്ടോ ഞാൻ ആഴത്തിൽ നിന്നുള്ള ഉറക്കത്തിൻ നിന്നും ഞെട്ടിയുണർന്നു.
മുറിയിൽ നിറയെ ഇരുട്ടായിരുന്നു. ലൈറ്റ് ഓഫ് ചെയ്യരുതെന്ന് പറഞ്ഞിട്ടും അവളെന്തിന് ഓഫ് ചെയ്തു.
തലയിലേക്ക് മദ്യം നുരഞ്ഞ് കയറിയപ്പോൾ ഒന്നും തിരിഞ്ഞിട്ടുണ്ടാകില്ല.
ഒന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ്‌ ശരീരം എവിടെയല്ലോ വേദനിക്കുന്നതായോ.. നീറി പുകയുന്നതായോ അനുഭവപ്പെട്ടത്.
ബ്ലൗസിന്റെ കുടുക്കുകളെല്ലാം അഴിഞ്ഞിരിക്കുന്നു. പാതി നഗ്നമായ ശരീരത്തിലൂടെ ഇരുളിൽ ഒന്ന് കണ്ണോടിച്ചപ്പോൾ... അരികിൽ ലോപ വിവസ്ത്രയായി ഇരിക്കുന്നു.
വായയിൽ ഉമിനീര് വറ്റി സാരി വലിച്ചുടുക്കുവാൻ ശ്രമിക്കവേ അവളുടെ ഇരു കൈകളും എന്റെ മുഖവും മുലയും പരതി വരുന്നതായി ഞാൻ കണ്ടു.
അവളുടെ ഇരു കൈകളും തട്ടിമാറ്റി വാതിൽ തുറന്ന് പുറത്തേക്ക് ഓടുമ്പോൾ അവളുടെ കൈത്തണ്ടകൾക്ക് പുരുഷനേക്കാൾ ബലമുള്ളതായി എനിക്കും അനുഭവപ്പെട്ടു

Written by Upendran Madikai

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo