Showing posts with label ദീപാപാർവതിശങ്കർ. Show all posts
Showing posts with label ദീപാപാർവതിശങ്കർ. Show all posts

മൈ ബോയ് ഫ്രണ്ട്


മൈ ബോയ് ഫ്രണ്ട്
"ഭദ്രേ നീ എന്തെങ്കിലും ഒന്ന് പറയ്, നിന്റെ ആഗ്രഹമാണ് മാര്യേജ് ഈവിന് ഇങ്ങനൊരു ക്യാമ്പ് ഫയർ.....നമ്മുടെ ഫ്രണ്ട്സും റിലേറ്റീവെസും ആയി ആഘോഷിക്കണമെന്നുള്ളത്.... എന്നിട്ട്‌ ഇപ്പൊ നീ മുഖം വീർപ്പിച്ചു ഇരുന്നാലെങ്ങനാ....? അവിടെ എല്ലാരും വെയിറ്റ് ചെയ്യുവാ..
ഉണ്ണിയേട്ടൻ എന്താ ഈ പറയുന്നേ... സന്തു എവിടെ പോയെന്ന് അറിയാതെ.. അവനില്ലാതെ... അല്ലെങ്കിലും ഇത് അവന്റെ ഐഡിയ ആണ്,ഇങ്ങനെ ഒരു ക്യാമ്പ് ഫയർ...
എന്നിട്ട് അവനില്ലാതെ...എനിക്ക് വേണ്ട....... ഒരു ക്യാമ്പ് ഫയറും, ഒന്നും വേണ്ട.......
അപ്പൊ ഭദ്ര നാളെ കല്യാണത്തിനും അവനില്ലാതെ മണ്ഡപത്തിൽ കയറില്ല...?
ഞാൻ കുറച്ച് നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല പിന്നെ ഉണ്ണിയേട്ടന്റെ കൈ പിടിച്ചു സത്യം ചെയ്തു... ഈ ഭദ്ര ജീവനോടെ ഉണ്ടെങ്കിൽ, നാളെ മണ്ഡപത്തിൽ ഉണ്ണിയേട്ടന്റെ താലി ക്കായി പ്രാർത്ഥനയോടെ അടുത്ത് ഇരിക്കുന്നുണ്ടാകും....
പക്ഷെ അപ്പോളും സന്തു വന്നില്ലായെങ്കിൽ മനസ്സ് മരിച്ച ആത്മാവ് നഷ്ടപ്പെട്ട ഭദ്ര ആയിപ്പോകും ഉണ്ണിയേട്ടാ അത്.......
ഉണ്ണിയേട്ടൻ ഒരു നിമിഷം എന്നെ കണ്ണിമയ്ക്കാതെ നോക്കി... ശരി ഞാൻ ഇറങ്ങുന്നു നീ മനസ്സ് നിറഞ്ഞ് സന്തോഷമായി കല്യാണത്തിന് വരും എന്ന പ്രതീക്ഷയുമായി... വരട്ടെ......
നിറഞ്ഞു വന്ന കണ്ണുകൾ ഉണ്ണിയേട്ടനിൽ നിന്നും മറയ്ക്കാനായി തുടരെ മിഴികൾ വെട്ടിച്ചു എങ്കിലും ഹൃദയത്തിൽ നിന്നും തൊണ്ടയിൽ എത്തി നിന്ന ആ തീവ്ര വേദന കണ്ണുനീരായി ഒഴുകി ഇറങ്ങുക തന്നെ ചെയ്തു...
ഭദ്ര ഒന്നും ഓർത്തു വിഷമിക്കേണ്ട സന്തോഷ് നമ്മുടെ വിവാഹത്തിന് കൂടെ ഉണ്ടാകും... നീ പറഞ്ഞത് ഞാനും ആവർത്തിക്കുന്നു... ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നാളെ നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയിരിക്കും.ഓ, സമയം ഒത്തിരി ആയി ഭദ്ര ഉറങ്ങാൻ നോക്ക്....
ഉണ്ണിയേട്ടൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയതും ഞാൻ ഓടി എന്റെ മുറിയിൽ കയറി വാതിലടച്ചു.. സന്തുവിന്റെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ കഴിഞ്ഞ മൂന്നു മണിക്കൂറായി കിട്ടിക്കൊണ്ടിരുന്ന മറുപടി ആവർത്തിച്ചു......വിളിക്കുന്ന നമ്പർ പരിധിക്കു പുറത്താണ്..
സന്തു എവിടെ പോയി... എനിക്ക് ഒരു ഊഹം തോന്നുന്നത് ഇന്ന് ഇവിടെ റിസപ്ഷൻ നടക്കുമ്പോൾ ആരെങ്കിലും അവനോടു അനാവശ്യമായി എന്തെങ്കിലും എന്നേം അവനേം പറ്റി ചോദിക്കുകയോ പറയുകയോ ചെയ്തു കാണും.. പക്ഷെ അത് കേട്ട് അവൻ ഇങ്ങനെ ഇറങ്ങിപ്പോകില്ല മറ്റുള്ളവരെ വിഷമിപ്പിക്കാനായിട്ട്...
അവന്റെ വീട്ടിലും എല്ലാവരും വിഷമിച്ചിരുക്കുവാ...ഇത്രയും നേരം അവരെല്ലാം ഇവിടുണ്ടായിരുന്നു.......
ഓ മറന്നു സന്തുനേ ഞാൻ പരിചയപ്പെടുത്തിയിലല്ലേ... സന്തോഷ് അവൻ എൻറെ കൂട്ടുകാരൻ എന്ന് മാത്രം പറഞ്ഞ് തീർക്കാൻ പറ്റില്ല...അവൻ എൻറെ
ആത്മസുഹൃത്താണ് ...എൻറെ ആത്മാവിൻറെ ഭാഗം തന്നെയാണവൻ...അവനും ഞാൻ അങ്ങനെ തന്നെയാണ്...
സ്കൾ മുതൽ തുടങ്ങിയ സൗഹൃദം....
ആ സൗഹൃദം കാലചക്രം കറങ്ങും തോറും ദൃഢമായിക്കൊണ്ടിരുന്നു.
ആത്മമിത്രം എന്ന ചിന്ത അല്ലാതെ ഞാനൊരു പെണ്ണും അവനൊരാണും ആണ് എന്നത് വിദൂര ചിന്ത ആയി പോലും ഒരിക്കലും മനസ്സിൽ കരടായിട്ടില്ല...
എൻറെ കൂട്ടുകാരി മീര യോടൊപ്പംനടക്കുന്ന അതേ ലാഘവത്തോടെ അല്ല, അതിലേറെ ഞാൻ കംഫർട്ടബിളാണ് അവൻറൊപ്പം.......
അവനും എന്നോട് അങ്ങനെ തന്നെയാണ്.അവന്റെ കണ്ണുകളിൽ ആ പരിശുദ്ധി കാണാൻ എനിക്ക് സാധിക്കും.
ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടുകാർക്കും അടുത്ത കൂട്ടുകാർക്കും ഒക്കെ ഞങ്ങളെ നന്നായി അറിയാം,പിന്നെ ചില തൽപ്പരകക്ഷികൾ ഭദ്രകാളീടെ ബോയ്ഫ്രണ്ടേ എന്ന് അവനെ കളിയാക്കും അപ്പോൾ അവൻ പറയും..ആ ഞാൻ ഒരു ബോയ് ആണല്ലോ,അപ്പൊ അവൾടെ ബോയ്ഫ്രണ്ടാ...
അവൻ ഇടയ്ക്ക് പിണക്കം നടിക്കുംപോൾ ഡാ ബോയ്ഫ്രണ്ടേ എവിടാടാ എന്ന് ചോദിക്കേണ്ട താമസം അവൻ പിണക്കമൊക്കെ മറക്കും.
ചിലരൊക്കെ പറയാറുണ്ട് ഒരു ആണിനും പെണ്ണിനും ഗാഡമായ സൗഹൃദം മാത്രമായി അധിക കാലം കൊണ്ട് പോകാൻ പറ്റില്ല അത് പ്രണയത്തിലേയ്ക് വഴുതി മാറും..
താൻ അതിനെ എതിർത്തപ്പോൾ,മീര പറഞ്ഞു,
ഒരു പെണ്ണിന് ഒരു പക്ഷെ സൗഹൃദം നിലനിർത്താൻ പറ്റും പക്ഷെ ആണിന് അത് എപ്പോഴെങ്കിലും പ്രണയമായി മാറും എന്ന്. ......
പക്ഷെ ലോകത്തുള്ള എല്ലാവരും ഒരു പോലെ ആവില്ലല്ലോ... കുറച്ചു ആളുകളെങ്കിലും വ്യത്യസ്‌തരാകില്ലേ... ഒരു പുരുഷനും സ്ത്രീയും തമ്മിൽ രക്തബന്ധമില്ലെങ്കിൽ പിന്നെ സൗഹൃദം അഗാധമായാൽ ആ സ്നേഹം എങ്ങനെ പ്രണയമായി മാറും...?! സഹോദരനും സഹോദരിമാരുംതമ്മിലുള്ള അഗാധ സൗഹൃദവും സ്നേഹവും, അച്ഛനും മക്കളും തമ്മിൽ ഒക്കെ സ്നേഹം നിലനിൽകാമെങ്കിൽ... രക്തബന്ധം ഇല്ല എന്ന കാരണത്താൽ സൗഹൃദം പ്രണയമായി മാറും എന്ന് പറയുന്നത് വിഢിത്തമായേ എനിക്കും സന്തുവിനും തോന്നിയിട്ടുള്ളൂ.
ഞങ്ങൾ ഭാവിജീവിതത്തെ പറ്റിയൊക്കെ ഒരൊ പദ്ധതികൾ ഉണ്ടാക്കും.അതിലൊന്നാണ് ഈ ക്യാംപ് ഫയർ...രണ്ട് പേരുടയും കല്യാണത്തിന് തലേ ദിവസം ഇങ്ങനെ ഒരു അടിച്ചുപൊളിക്കൽ...പാട്ടും ഡാൻസും ഒക്കെയായി കൂട്ടുകാരോടൊത്ത്...,
എന്നിട്ട് എല്ലാം പ്ളാൻ ചെയ്തവനെ കുറെ നേരമായി കാണാനില്ല...
അമ്മ വിളിക്കുന്ന ശബ്ദം കേട്ടാണ് സ്ഥലകാലബോധം വന്നത്.ചുമരിലെ ക്ളോക്കിൽ സമയം മൂന്ന് എന്ന് കണ്ടു.
എന്താ അമ്മാ..
മോളേ ഉണ്ണി നിന്നേ പിന്നെ വിളിച്ചോ...എങ്ങോട്ടേലും പോവും എന്ന് പറഞ്ഞോ...ഉണ്ണീടെ അമ്മ ഇപ്പോ വിളിച്ചു,മോൻ ഇത് വരെ വീട്ടിൽ ചെന്നിട്ടില്ല....അവരാദ്യം ഒാർത്തു ഇവിടെ ഉണ്ടാവും എന്നാ..നിങ്ങളെല്ലാം കൂടെ ക്യാംപ് ഫയർ എന്നൊക്കെ പറഞ്ഞ് ഇരുന്നതല്ലേ...
ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന്...
അയ്യോ ന്റെ ഉണ്ണിയേട്ടൻ എവിടെ പോയി...
ഞാൻ സന്തുനെ കാണാത്ത വിഷമത്തിൽ ഉണ്ണിയേട്ടനോട് പെരുമാറിയതിൽ ഏട്ടന് വിഷമം ആയോ.....
ഉണ്ണിയേട്ടൻ എന്റെ ജീവനാണ്. ഞാനും സന്തുവും കൂടി എടുത്ത തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഞങ്ങളുടെ സൗഹൃദം മനസ്സിലാക്കുന്ന എന്നും നിലനിർത്താൻ പറ്റുന്ന ജീവിതപങ്കാളികളെ മതി എന്നതാണ്. വീട്ടുകാർ തീരുമാനിച്ചു എന്നെ കാണാൻ വന്ന ആളാണ് ഉണ്ണിയേട്ടൻ. ഉണ്ണിയേട്ടനോട് ഞാൻ കാര്യം പറഞ്ഞു.. ഉണ്ണിയേട്ടന് എന്നെ മനസ്സിലായി സന്തുവും അന്ന് അവിടെ ഉണ്ടായിരുന്നു അവര് തമ്മിലും അന്ന് മുതൽ നല്ല സുഹൃത്തുക്കളായി.
ഇടയ്ക്കു ഞങ്ങളുടെ മൂന്നു പേരുടെയും ബന്ധുക്കളിൽ ചിലർ ഓരോ കുശുമ്പും ഏഷണിയും ഒക്കെ പറഞ്ഞു കേൾക്കാറുണ്ട് ഞങ്ങളോ വീട്ടുകാരോ അത് ശ്രദ്ധിക്കാറില്ലായിരുന്നു.
അങ്ങനെ ഉല്ലാസകരമായ ദിവസങ്ങൾ ആയിരുന്നു. കുറച്ചു മാസങ്ങൾ കൊണ്ട് ഉണ്ണിയേട്ടനുമായി ജന്മാന്തര ബന്ധം തോന്നിച്ചു. പക്ഷെ സന്തു എന്നും എന്റെ ആത്മാവിന്റെ ഭാഗം തന്നെ ആയിരുന്നു. അങ്ങനെ കല്യാണത്തലേന്ന് ആയി ഉണ്ണിയേട്ടനും കൂട്ടുകാരും അടുത്ത ബന്ധുക്കളിൽ ചിലരുമായി വൈകുന്നേരം വീട്ടിൽ എത്തി, ഇവിടെ അങ്ങനൊരു പതിവുണ്ട്.കല്യാണചെറുക്കൻ പെണ്ണിൻറെ വീട്ടിൽ തലേദിവസം എത്തുന്ന ചടങ്ങ്
കുറച്ചു നേരം കഴിഞ്ഞു ചെറുക്കനും കൂട്ടരും പോകേണ്ടതാണ് പക്ഷെ ബന്ധുക്കളിൽ ചിലർ മാത്രം പോയി ബാക്കി ബന്ധുക്കളും ,ഉണ്ണിയേട്ടനും കൂട്ടുകാരും വീട്ടിൽ നിന്നു കുറെ കഴിഞ്ഞ ക്യാമ്പ് ഫയർ തുടങ്ങാനുള്ളതാണ്.. അങ്ങനെ ഇരുന്നപ്പോളാണ് പെട്ടെന്ന് സന്തു അപ്രത്യക്ഷനായത്.......
സമയം പൊയ്ക്കൊണ്ടേയിരുുന്നു.....
ഇടയ്ക്കു എപ്പോളൊക്കേയൊ രണ്ടു പേരുടെയും ഫോണിലേയ്ക്ക് മാറി മാറി വിളിച്ചു രണ്ടും കിട്ടുന്നില്ല ,എന്നാൽ എന്റെ മനസ്സിൽ അശുഭസൂചനകൾ ഒന്നും തോന്നുന്നില്ലായിരുന്നു. എല്ലാം നല്ലതിന് എന്ന വിശ്വാസം...
എന്നാലും എന്റെയും ഉണ്ണിയേട്ടൻറേം സന്തുവിന്റേം കുടുംബങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘർഷം ഓർക്കുമ്പോൾ ആ രണ്ടു മഹാന്മാരേം ഇപ്പൊ കണ്മുന്നിൽ കിട്ടിയാൽ നന്നായിരുന്നേനെ.....
വീണ്ടും കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഓർമകളിൽ നിന്നും ഉണർന്നു ക്ലോക്കിലേയ്ക്ക് നോക്കി 5 മണി കഴിഞ്ഞു. മുഹൂർത്തം ഉച്ചയ്ക്ക 1 മണി കഴിഞ്ഞാണ് അത് കൊണ്ട് ഒരുങ്ങാൻ ധാരാളം സമയമുണ്ട് പിന്നെ ഉണ്ണിയേട്ടൻ ഇത് വരേംവീട്ടിൽ എത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ഒരുങ്ങണോ വേണ്ടയോ എന്നും അറിയില്ല..... .. ഒരു ഭയവും എനിക്ക് തോന്നുന്നില്ലായിരുന്നു അങ്ങേരു ഇന്ന് വന്നില്ലേലും പിന്നെ എപ്പോൾ എങ്കിലും വരും, വന്നു എന്നെ തന്നെ കെട്ടിക്കൊണ്ടു പോവുകേം ചെയ്യും..അത് എനിക്ക് ഉറപ്പാണ്... എന്നാലും വീട്ടുകാർ ഈ ദിവസം അനുഭവിക്കേണ്ട അപമാനം... അത് താങ്ങാൻ അവർക്ക് ശക്തി കൊടുക്കണേ ഈശ്വരന്മാരെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് വാതിൽ തുറന്നു...
മുന്നിൽ ദാ നിൽക്കുന്നു,ഉണ്ണിയേട്ടൻ... കൂടെ അവൻ സന്തു..
എനിക്ക് വല്യ അതിശയമൊന്നും തോന്നിയില്ല ഉണ്ണിയേട്ടനെ കാണാതായപ്പോൾ തോന്നിയിരുന്നു, ഈ പൊട്ടനെ അന്വഷിച്ചു ഇറങ്ങിയതാണെന് കാരണം ഉണ്ണിയേട്ടനും ഞാനും അത്രയ്ക്കും പരസ്പരം മനസിലാക്കിയവരാണ് 8 മാസങ്ങൾക്കുള്ളിൽ...
പിന്നെ എന്റെ ഈ ആത്മാവിന്റെ തുണ്ട് ഈ സന്തു അവൻ ഇറങ്ങി പോയതിന്റെയും കാരണം ഒരു ഊഹമുണ്ട്, പക്ഷെ ആര് എന്ത് പറഞ്ഞു എന്ന് ആ തിരുവായിൽ നിന്നുംഎനിക്ക് കേൾക്കണം ഇനി..
ഞാൻ എന്തേലും ചോദിക്കുന്നെന് മുൻപേ ഉണ്ണിയേട്ടൻ തുടങ്ങി.
ഭദ്ര കുട്ടി ദേ നിന്റെ ആത്മാവ്.. ആത്മാവും ആല്മരവും കൂടി എന്താന്ന് വച്ചാ പറഞ്ഞു തീർത്തു പെട്ടെന്ന് റെഡി ആയിക്കെ.. ഇനി ഭദ്ര മരിച്ച മനസുമായി മണ്ഡപത്തിൽ വരേണ്ട.. നിറഞ്ഞ മനസുമായി വരാം .....
ഉണ്ണിയേട്ടൻ അവിടെ നിന്നേ .. ഒന്ന് പറഞ്ഞിട്ട് പോകൂന്നേ,എവിടുന്ന് കണ്ടെത്തി ഈ സാധനത്തെ.. ?എന്താ അപ്രത്യക്ഷമാകാനുള്ള കാരണം ആവോ...?
ഉണ്ണിയേട്ടൻ ഉച്ചത്തിൽ ഒന്ന് ചിരിച്ചു ,
എന്റെ പൊന്നുമോളെ ;നീയും ഞാനും ഈ ഏഴെട്ടു മാസങ്ങൾ പരസ്പരം മനസ്സിലാക്കിയത് പോലെ സന്തുവും ഞാനും പരസ്പരം മനസിലാക്കിയിട്ടുണ്ട് എന്നാ ഞാനും വിചാരിച്ചത്.. പാവം ഇവനൊരു പാവത്താനാണെന്നു ഒന്ന് കൂടി മനസ്സിലായി.
ഇന്നലെ റിസപ്ഷന് എന്റെ കൂടെ എന്റെ ഒരു കസിൻ വന്നിട്ടുണ്ടായിരുന്നു അവന്റെ സ്വഭാവത്തിന് അവൻറെ പേര് ബഹുവചനം കൊടുക്കണം... കാസനോവ.. പാഷാണത്തിൽ കൃമി ,കപടസദാചാരി,..
കല്യാണരാമൻ... എല്ലാം ചേർന്ന ഒരു ഐറ്റം....അത്ര നല്ല കൈയിൽ ഇരുപ്പാണ് അവന് . അവൻ ആരേം ആദ്യം എന്തും പറഞ്ഞു വിശ്വസിപ്പിക്കും അങ്ങനൊരു കഴിവുണ്ട് , പക്ഷെ കുറച്ചു നാൾ മാത്രമേ ആ നല്ല പിള്ള ചമയൽ നടക്കു പെട്ടെന്ന് തന്നെ ആട്ടിൻതോൽ അഴിഞ്ഞു ചെന്നായ് പുറത്തു വരും.
അവനു ദൈവം അറിഞ്ഞു ഒരു പെങ്ങളെ പോലും കൊടുത്തില്ല ഉണ്ടായിരുന്നെ അതിന്റെം ജീവിതവും അവൻ തന്നെ നശിപ്പിക്കുമായിരുന്നു....
അങ്ങനൊരു പിശാചാണ്... അവൻ കുറെ നാൾ വിചാരിച്ചിരുന്നത് നീയും സന്തുവും സഹോദരങ്ങൾ ആണെന്നാണ്. കൂട്ടുകാർ ആണെന്നറിഞ്ഞപ്പോൾ തുടങ്ങി അവനു സൂക്കേട്. അവൻ പലപ്പോളും എന്നോടും നമ്മടെ വീട്ടുകാരോടും ഓരോ ഏഷണി പറയുന്നുണ്ടാരുന്നു. ഞങ്ങൾ തീർത്തും അവഗണിച്ചപ്പോ അവൻ അത് കളഞ്ഞു എന്നാ വിചാരിച്ചത്. എന്നാൽ ഇന്നലെ സന്തുവിനോട് എന്റെ അഭ്യുദയകാംഷിയായി കുറെ കാര്യങ്ങൾ പറഞ്ഞുവത്രേ. സന്തു അത് കേട്ടിട്ടാ ഈ ഒളിച്ചിരിക്കാൻ പോയത്...
എന്താടാ ആ പിശാച് നിന്നോട് പറഞ്ഞത്....
ഞാൻ സന്തുവിന് നേരെ തിരിഞ്ഞു.
അത്... അവൻ കുറെ പറഞ്ഞു നമ്മളെ പറ്റി... മോശമായി.. പക്ഷെ നിനക്കറിയാലോ അതൊന്നും കേട്ടാൽ ഞാൻ കുലുങ്ങില്ലെന്ന്...
പിന്നെന്താണാവോ സാറിനെ പിടിച്ചു ഇത്ര കുലുക്കിയത്..
അത് അവൻ പറഞ്ഞു,
ഉണ്ണിയേട്ടന് നമ്മുടെ ഈ സൗഹൃദം ഇഷ്ടമല്ലാ എന്ന്.... അത് എന്നോട് പറയാൻ ഇരിക്കു വാണെന്ന്....ഈ ക്യാമ്പ് ഫയർ ഒക്കെ ഇന്ന് കുളമാക്കും എല്ലാരുടേം മുന്നിൽ വച്ച് എന്നോട് പറയും.... .ഒരു വഴക്കുണ്ടായാൽ .. നീ എന്നെ സപ്പോർട്ട് ചെയ്താൽ ഈ കല്യാണം വേണ്ടാന്ന് വൈകുമെന്നു വരെ അവർ തീരുമാനിച്ചിട്ടാണ് വന്നതെന്ന്... എനിക്കറിയാം നീ ഉണ്ണിയേട്ടനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് .... അത് എനിക്ക് അറിയാവുന്നത്ര ഉണ്ണിയേട്ടന് പോലും അറിയില്ല .....ഭദ്ര എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ്.. അവൾക്ക് വേദനിച്ചാൽ എനിക്ക് വേദനിക്കും.. അത് ഈ ലോകത്തിന്റെ രണ്ടറ്റത് ഞങ്ങൾ ആയിരുന്നാലും...ഞങ്ങൾക്ക് അതറിയാൻ പറ്റും..... ഇന്ന് വരെ ഈ സൗഹൃദത്തിലും സ്നേഹത്തിലും ഒരു കരട് പോലും കളങ്കം ഉണ്ടായിട്ടില്ല... ഇപ്പൊ ഉണ്ണിയേട്ടനും എന്റെ ജീവന്റെ ഭാഗമാണ്... കാരണം ഭദ്രയുടെ ജീവനാണ് ഉണ്ണിയേട്ടൻ.. നാളെ ഞാനൊരു വിവാഹം കഴിക്കുമ്പോൾ അവളും ഭദ്രയ്ക് അങ്ങനെ തന്നെ ആകും....
പക്ഷെ ഉണ്ണിയേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞു എന്ന് പെട്ടെന്നു കേട്ടപ്പോൾ.. ഉണ്ണിയേട്ടൻ നഷ്ടമായാൽ ഭദ്ര അത് ഉൾക്കൊളില്ല അവൾ തകർന്നു പോകും ആ തകർച്ച ഞാൻ താങ്ങില്ല... അതിനാണ് ഒന്ന് മാറി നിന്നാൽ ചെറിയൊരു പ്രയാസം ഉണ്ടാകുമെങ്കിലും വലിയ ഒരു വേദന ഒഴിവാകുമല്ലോ എന്ന് വിചാരിച്ചാണ്.....
പക്ഷെ ഉണ്ണിയേട്ടൻ ഇന്നലെ രാത്രി മുഴുവൻ എന്നെ അന്വഷിക്കുകയായിരുന്നു എന്ന് മനസിലാക്കിയപ്പോൾ എന്നെ കണ്ടുപിടിച്ചു നിന്റെ മുന്നിൽ കൊണ്ട് നിർത്തിയപ്പോളാണ്....
എന്റെ തെറ്റ്... ഏതോ ഒരു സാമൂഹ്യ ദ്രോഹിയുടെ വാക്കുകൾക്കു ചെവി കൊടുത്തത് തന്നെ എന്റെ വല്യ തെറ്റ്...
അല്ല ഈ ഗാന്ധിജിയെ ഉണ്ണിയേട്ടൻ, എവിടുന്നാണാവോ കണ്ടുപിടിച്ചത്...
അതോ.. ഇവനെ തിരക്കി അലഞ്ഞു മടുത്തു കുറച്ചു ഒന്ന് റെസ്റ്റ്എടുക്കാംഎന്ന് കരുതി കാറ് ഒതുക്കിയിട്ട് നോക്കിയപ്പോൾ ആ പള്ളിയാ കണ്ടത്...മിണ്ടാമഠം...നീ പറയാറുണ്ടല്ലോ മനസ്സ് ഡിസ്റ്റർബ് ആകുമ്പോൾ അവിടെ പോയിരിക്കാറുണ്ടെന്.. മനസിൽ പെട്ടന്ന് ഒരു തോന്നൽ ഇവൻ അവിടെ ഉണ്ടാകും എന്ന്... അവിടെന്നു കൈയോടെ പൊക്കി ദേ നിന്റെ മുന്നിൽ കൊണ്ട് നിർത്തിയിട്ടുണ്ട്...
ആ ഇനി എല്ലാരും പോയി റെഡി ആകാൻ നോക്ക് ബാക്കി കഥകളൊക്കെ പിന്നെ പറയാം.. ഡേയ് ഇയാള് ആദ്യം ഇവർക്കു ഓരോ കട്ടൻ ഇട്ടു കൊടുക്ക്.. അച്ഛൻ അമ്മയോട് പറഞ്ഞു നിർത്തിയില്ല ....
എന്റെ ബോയ്‌ഫ്രണ്ടും ഉണ്ണിയേട്ടനും ഒന്ന് നിന്നേ , കട്ടനൊക്കെ അമ്മ ഇട്ടോളും..
ഇനി എന്താ പെണ്ണെ..
ഉണ്ണിയേട്ടന്റെ ആ പെണ്ണെ എന്നുള്ള വിളി എനിക്ക് ഭയങ്കര ഇഷ്ടമാണ്.. എന്നാൽ വേറെ ആരും.. അച്ഛൻ വിളിച്ചാലും എനിക്ക് ദേഷ്യം വരും സന്തുവുമായും അതിനു വഴക്കിടാറുണ്ട്...
ആ വിളിയിൽ ഒന്നുലഞ്ഞു പോയെങ്കിലും അതൊക്കെ പെട്ടെന്ന് മാറ്റി..
സന്തു കുട്ടാ ഒന്നിങ്ങോട്ട് വന്നേ..
അവൻ അടുത്തെത്തിയതും കൈ വീശി ഒറ്റ ഒരെണ്ണം അവന്റെ ചെകിടിന് കൊടുത്തു....
അയ്യോ ഉണ്ണിയേട്ടാ... അവൻ കവിള് പൊത്തി പിടിച്ച് ഒറ്റ അലർച്ച...
ഭദ്ര ഭദ്രകാളി ആയെ... എന്റെ ചെവിയിൽ കൂടെ എന്തൊക്കെയോ പറന്നു പോണു ഉണ്ണിയേട്ടാ...
എന്താ ഭദ്രേ ഈ ചെയ്തത്... അച്ഛൻ ദേഷ്യപ്പെട്ടു...
അല്ല അച്ഛൻ തന്നെ ഒന്ന് പറഞ്ഞെ..ഇത്രയും ദിവസങ്ങൾ കൊണ്ട് ഉണ്ണിയേട്ടൻ ഇവൻ, ഉണ്ണിയേട്ടനെ ഞാൻ മനസ്സിലാക്കിയ പോലെ മനസിലാക്കി എന്ന് വിചാരിച്ചു പോയി... ഞാൻ സ്നേഹിക്കുന്ന പോലെ സ്നേഹിച്ചു എന്ന് തെറ്റിദ്ധരിച്ചു... എന്നിട്ട് അവൻ ഏതോ പിശാച് പറഞ്ഞതും കേട്ട് ഉണ്ണിയേട്ടനെ തെറ്റിദ്ധരിച്ചു ഒളിച്ചിരിക്കാൻ പോയേക്കുന്നു. എന്നിട്ട് ആ മനുഷ്യൻ സ്വന്തം കല്യാണം പോലും മറന്നു ആ പൊട്ടനേം അന്വഷിച്ചു അലഞ്ഞു നടക്കേണ്ടി വന്നില്ലേ.. ആ സ്നേഹം അവൻ മനസിലാക്കിയില്ലല്ലോ അതിനു ഇത്രെയും കൊടുത്താൽ പോരാ.. ബാക്കി കല്യാണം ഒന്ന് കഴിയട്ടെ.. തരാട്ടാ..
കണ്ടാ കണ്ടാ... അച്ഛാ അവൾ കാലു മാറിയ കണ്ടാ.. താലി കെട്ട് കഴിഞ്ഞില്ല.. അതിനു മുൻപേ പെണ്ണിന്റെ നിറം മാറുന്ന കണ്ടാ..
ആരാടാ പെണ്ണ് എന്നെ പെണ്ണെ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമല്ലാ..
അപ്പൊ നിന്റെ കെട്ടിയോൻ വിളിക്കുന്നതോ
അത് അ....അ....ഉണ്ണിയേട്ടൻ മാത്രം വിളിച്ചാൽ മതി.. നീ പോയി കുളിച്ചു ഒരുങ്ങി വാടാ കൊരങ്ങാ.. മണ്ഡപത്തിൽ അച്ഛന്റെ കൂടെ നിൽക്കാനുള്ളതാ ..
നീ പോടി എനിക്കറിയാം സമയത്തിന് മുൻപേ ഞാൻ അവിടെ ഉണ്ടാവും.. ഒന്ന് സുന്ദരനായി വരാട്ടാ .. ആരാധികമാരൊക്കെ വരുന്നതല്ലേ... ...
ഞാൻ ഓട്ടക്കണ്ണിട്ട് ഉണ്ണിയേട്ടനെ ഒന്ന് നോക്കി,
ഉണ്ണിയേട്ടൻ തലയിൽ കൈയ് വച്ച് ചിരിച്ച് കൊണ്ട് അച്ഛനോടായി പറയുന്നു ...എൻറെ ദൈവമേ ഇനി ഇവരുടെ വഴക്ക് തീർക്കാൻ എൻറെ ജൻമം ബാക്കി...
ആ ശബ്ദത്തിൽ പക്ഷെ മുഴങ്ങി കേൾക്കാം നിറഞ്ഞ സന്തോഷവും, എന്നോടുള്ള സ്നേഹവും വാത്സല്യവും.
*****************************************
സമർപ്പണം :എന്റെ ആത്മസൗഹൃദത്തിന്
...
എല്ലാ ആത്മസൗഹൃദങ്ങൾക്കും...
കളങ്കമില്ലാത്ത സൗഹൃദംനേടാനായാൽ അതിനോളം പുണ്യം മറ്റെന്തിനാണ്... അങ്ങനൊരു സൗഹൃദം ലഭിച്ചാൽ അത് നഷ്ടമാവാതിരിക്കട്ടെ... നമ്മുടെ മനസ്സ് അതല്ലാതെ മറ്റൊന്നിനും നേടാനും നഷ്ടപ്പെടുത്താനും കഴിയില്ല.
മനസ് നമ്മളെ ഭരിക്കാൻ അനുവദിക്കാതിരിക്കുക.

By

Deepa Parvathy Shankar

ഞാനെന്ന അധ്യാപികയുടെ ഒരു ഒാർമ്മക്കുറിപ്പ്....


ഞാനെന്ന അധ്യാപികയുടെ ഒരു ഒാർമ്മക്കുറിപ്പ്....
പത്ത് പതിനഞ്ച് വർഷത്തോളമായി അധ്യാപന ജീവിതം തുടങ്ങിയിട്ട്. ഇടയ്ക് തൽക്കാല വിരാമങ്ങൾ ഉണ്ടായിട്ടുമുണ്ട്.സ്കൂളിലും കോളേജ് ലും അദ്ധ്യാപിക ആയിട്ടുണ്ട്. സ്കൂൾ തന്നെയാണ് എന്നും പ്രിയപ്പെട്ടത്...
ഒരു അദ്ധ്യാപിക എന്ന നിലയ്ക്ക്,ഒരു അധ്യാപകവിദ്യാർത്ഥിനി ആയാണ് ഈ ഒരു മേഖലയിലേക്ക് വലതു കാൽ വച്ച് കയറിയത്.
ബിഎഡ് പഠിച്ചത് കേരളത്തിലെ ഏറ്റവും നല്ല ട്രെയിനിങ് കോളെജുകളിൽ ഒന്നായ വർക്കല നെടുംകണ്ട ട്രെയിനിങ് കോളേജിൽ ആയിരുന്നു. കൂടാതെ അത്രയ്ക്ക് പ്രകൃതിരമണീയവുമായിരുന്നു ആ കാമ്പസ്. കടലിനും കായലിനും നടുവിൽ ഒരു കുന്നുംപുറം, നെടുംകണ്ട കുന്നിന്മുകളിൽ ആണ് കോളേജ്. കോളേജ് നു ചേർന്നു ഒരു ചെമ്പകം ഉണ്ട്.
പണ്ട്.... അവിടെയിരുന്ന് ആ ചെമ്പകച്ചോട്ടിൽ ഇരുന്നു മഹാകവി ശ്രീ.കുമാരനാശാൻ കവിതയെഴുതുമായിരുന്നു.....
ഞങ്ങൾ ചിലർ, അൽപ്പം സമയംഒഴിവ് കിട്ടിയാൽ, ഓടിപ്പോകും ആ ചെമ്പകച്ചോട്ടിൽ ഇരിയ്ക്കാൻ.....
അവിടെ എത്ര നേരം ഇരുന്നാലും മതി വരില്ല...
ആ വര്ഷം മലയാള കവിതരചനയ്ക്കു മലയാളം ഒപ്ഷണലിലെ ചേട്ടന്മാരെ പിന്തള്ളി നാച്ചുറൽ സയൻസ് ക്ളാസ്സിലെ എനിക്ക് സമ്മാനംകിട്ടിയപ്പോൾ ,ഞങ്ങളുടെ പ്രിൻസിപ്പൽ ശ്രീ. ശ്രീനിവാസൻ സർ കളിയാക്കി 'എപ്പോൾ നോക്കിയാലും ആ ചെംബകച്ചോട്ടിൽ ഇരുന്ന് കവിതാവാസന വന്നതാണോ കുട്ടീ... '
സർ എപ്പോളും എന്നെ തീരെ ചെറിയ ഒരു കുട്ടിയെ പോലെയാണ് പരിഗണിച്ചിരുന്നത്. മാത്രമല്ല ആ കോളേജിലെ ചെറിയ കുട്ടികൾ ആയി ഞങ്ങൾ പത്തോളം കുട്ടികളെ ഡിഗ്രി കഴിഞ്ഞു വന്നവർ ഉണ്ടായിരുന്നുള്ളു.ബാക്കി എല്ലാവരും കുറെ പേര് മാസ്റ്റേഴ്സ് കഴിഞ്ഞതും ,ഒത്തിരി പേരും ഒത്തിരി മുതിർന്നവർ, ടീച്ചർസ് ,എൽ എൽ ബി കഴിഞ്ഞു വന്നവർ ,എന്തിന് പറയുന്നു പി.എച്ച്.ഡി. കഴിഞ്ഞവർ വരെ ഉണ്ടായിരുന്നു.തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഉള്ളവർ.
കോളേജ് ജീവിതം പിന്നൊരിയ്ക്കലാകാം.
പറയാൻ വന്നത് ടീച്ചേർസ് ട്രയിനിംഗിനായി ആദ്യമായി ഒരു സ്കൂളിൽ പോയ കഥയാണ്.
കോളേജിലെ ക്രിട്ടിസിസം ക്ളാസ്സ് ,ഡെമോ ക്ളാസ്സ് ഇവയിൽ നിന്നൊക്കെ അതിവിദഗ്ദമായി രക്ഷപ്പെട്ട് നമസ്തേ എന്നും പറഞ്ഞ് ക്ളാസ്സ് എടുക്കാൻ പോകുന്നു....
സ്കൂളുകളുടെ ലിസ്റ്റ് തന്നിട്ട് 3 ഒപ്ഷൻസ് കൊടുക്കണം.
ലിസ്റ്റിൽ ഉണ്ടായിരുന്ന സ്കൂളുകളിൽ ഏറ്റവും ഡിമാൻറ് കോളേജിനോട് ചേർന്നുള്ള സ്കൂളിലാണ്.ആർക്കും വേണ്ടാത്തത് വക്കം ഗവൺമെൻറ് ഹൈസ്കൂളും.
കാര്യം അന്വഷിച്ചപ്പോൾ അറിഞ്ഞത് കടത്ത് കടന്ന് വേണം അവിടെ എത്താൻ,മഴക്കാലം വരുന്നു ആകെ കുളമാകും,പിന്നെ പിള്ളേരുടെ വില്ലത്തരം കൊണ്ട് കുപ്രസിദ്ധി.പൊതുവെ ഗവൺമെൻറ് സ്കൂളുകളെ പറ്റി അങ്ങനെ പലരും പറയും,പക്ഷെ അമ്മയുടെ കൂടെ അമ്മ പഠിപ്പിച്ചിരുന്ന എല്ലാ സ്കൂളുകളിലും പോയിട്ടുണ്ട്,ആ കുട്ടികൾക്ക് അമ്മയോടുള്ള സ്നേഹവും ബഹുമാനവും കണ്ടിട്ടുമുണ്ട്.പ്രത്യേകിച്ച് കൊല്ലം ഗവ.ബോയ്സ് ഹൈസ്കൂളിലെ വില്ലൻമാർ അമ്മയുടെ മുന്നിൽ പൂച്ചയെ പോലെ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
വക്കം സ്കൂളിനെ പറ്റി പറഞ്ഞ നെഗറ്റീവ് കാര്യങ്ങളിൽ ആദ്യത്തേത് എനിക്ക് വളരെ മനോഹരമായി തോന്നി.
വക്കം കായലിലൂടെ എന്നും തോണിയാത്ര. എനിക്ക് കൂട്ടിനു എൻറെ ക്ളാസ്സിലെ തന്നെ സിനിമോളെയും കിട്ടി.കായലും ,കടലും, ആറും, പുഴയും ഒക്കെ ഇഷ്ടമുള്ളവർക്ക് ഈ അവസരം എങ്ങനെ വേണ്ടാന്ന് വയ്ക്കും....
ഫോം പൂരിപ്പിച്ച് കൊടുത്ത ഞാനും സിനിയും ഒപ്ഷൻ 1 മുതൽ 3 വരെയും വക്കം ഗവ.സ്കൂൾ വച്ചു.ഇത് കണ്ട് പ്രിൻസിപ്പാൾ സർ വിളിച്ചു മനസ്സ് മാറ്റാൻ നോക്കിയെന്കിലും ഞങ്ങൾ മാറിയില്ല.
അങ്ങനെ ഞങ്ങൾ വക്കം ഗവ.സ്കൂളിലേയ്ക്ക് തന്നെ പ്രാക്ടീസിന് പോയി.ഞങ്ങൾ നാല് പെൺകുട്ടികളുംബാക്കി 6 ആണുങ്ങളും.കൂട്ടത്തിൽ ഏറ്റവും മുതിർന്നത് പ്രദീപേട്ടനായിരുന്നു.അന്നൊക്കെ ഹോസ്റ്റൽ ഭകഷണത്തിൽ നിന്നും രക്ഷ കിട്ടുന്നത് ഏട്ടൻറെ ഭാര്യ ബിന്ദു ചേച്ചി,,ഞങ്ങൾക്ക് വേണ്ടി കൊടുത്ത് വിടുമായിരുന്ന ഭക്ഷണം കിട്ടിയിട്ടാരുന്നു.പ്രദീപേട്ടൻ അകഷരാർത്ഥത്തിൽ ഞങ്ങൾക്ക് വല്യേട്ടനായിരുന്നു.
അങ്ങനെ പ്രദീപേട്ടൻ,മുരളിയേട്ടൻ,ശ്രീകുമാർ,രാജീവ്,ഞാൻ,സിനി,പ്രീതി,സുജ ,
എ ബാച്ചുകാർ ഒന്നിച്ചൊരു വള്ളത്തിൽ.സർക്കാർ വക കടത്ത് വഞ്ചി ആയിരുന്നു. അവിസ്മരണീയമായിരുന്നു ആ തോണിയാത്രകൾ.....പാട്ടൊക്കെ പാടി അങ്ങനെ....
ആദ്യമായി സ്കൂളിൽ എത്തി. അവിടെ അമ്മയുടെ ഒരു കൂട്ടുകാരി ടീച്ചർ ഉണ്ടായിരുന്നു. അതുകൊണ്ട് ക്ലാസ്സിനെ പറ്റി ഒരു ധാരണ മുന്നേ കിട്ടി. എനിക്ക് ആറാം ക്ലാസ്സിൽ സയൻസും ഒൻപതാം ക്ലാസ്സിൽ ബയോളജിയും കിട്ടി.
ആദ്യമായി പോയത് ഒൻപതിൽ. ആദ്യ ദിവസം ഒബ്സർവേഷനും മാർക്ക് ഇടാനും കോളേജിൽ നിന്നും പ്രൊഫസ്സര്സ് വരില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് വല്യ പേടി ഒന്നും തോന്നിയില്ല. മാത്രമല്ല സെമിനാറും, കാവ്യസന്ധ്യയും ,കലാമൽസരങ്ങൾ ഇതിനൊക്കെ എല്ലാത്തിനും സ്റ്റേജിൽ കയറാറുള്ളത് കൊണ്ട് സംഭ്രമം ഒട്ടും അപ്പോൾ തോന്നിയില്ല.
ക്ളാസ്സിലെ വില്ലൻമാരുടെ ലിസ്റ്റ് നേരത്തെ കിട്ടിയിരുന്നു.അറ്റൻഡെൻസ് എടുത്തപ്പോൾ വില്ലൻ നം.1 വന്നിട്ടില്ല.എല്ലാവരേയും പരിചയപ്പട്ടു.എല്ലാവരും സ്നേഹമായി അനുസരണയോടെ ഇരുന്നു.ആറാം ക്ലാസ്സിൽ അവസ്ഥ മറിച്ചായിരുന്നു നിറയെ കുട്ടികൾ കണ്ടാൽ ഒന്നാം ക്ളാസ്സ് ആണോന്ന് സംശയം തോന്നും.ടീച്ചർ നടുക്ക് നിന്നാൽ മൂന്ന് വശത്തും പിള്ളേർ ഇരിക്കുന്നു.ഒരു വശം അടക്കിയിരുത്തുംപോൾ അപ്പുറത്ത് ബഹളം.ലെസ്സൺപ്ളാൻ ഫോളോ ചെയ്തില്ലേൽ ടീച്ചിംഗ്പ്രാകടീസിന് മാർക്ക് പോകും.ആകെ കരച്ചിൽ വന്നു....
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് മുതൽ ക്ളാസ്സ് ഒബ്സർവേഷൻ തുടങ്ങും.
ക്ളാസ്സ് കൺട്രോൾ മുതൽ,സൗണ്ട് മോഡുലേഷൻ,ബോഡി ലാംഗ്വേജ്,സബ്ജക്റ്റ് നോളജ്,ടൈമിംഗ്,ഇവാലുവേഷൻ എന്ന് തുടങ്ങി ലെസ്സൺപ്ളാൻ കംപ്ളീറ്റ് ചെയ്യുന്നിടം വരെ നൂറ് കാര്യങ്ങൽ ശ്രദ്ധിച്ച് ക്ളാസ്സ് എടുക്കണം.പിള്ളേർ റെസ്പോൺഡ് ചെയ്തില്ലേലും മാർക്കിനെ ബാധിക്കും.
എനിക്ക് അന്ന് ആറാം ക്ളാസ്സിൽ മാത്രേ ക്ളാസ്സുള്ളൂ.അന്ന് ആ സ്കൂളിൽ വന്നത് ഞങ്ങൾക്ക് സൈക്കോളജി എടുക്കുന്ന രവീന്ദ്രൻ സാറായിരുന്നു.സർ ഇംഗ്ളിഷ് ഒപ്ഷണൽകാരുടെ ടീച്ചറായത് കൊണ്ട് എൻറെ ക്ളാസ്സിൽ വരില്ലെന്ന ആശ്വാസത്തിൽ ക്ളാസ്സിലേയ്ക്ക് പോയി.
അന്ന് ചാർട്ടും ഒക്കെ ആയി പോയത് കൊണ്ട് പിള്ളേർ അടങ്ങിയിരുന്നു ശ്രദ്ധിച്ചു.
അങ്ങനെ ക്ളാസ്സ് പുരോഗമിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് പിള്ളേർ ഒരു കോറസ്സ് പോലെ ....'ടീച്ചറേ ദാണ്ടെ ഒരു മാമൻ...!'
വാതിൽക്കലേയ്ക്ക് നോക്കിയ ഞാൻ ഞെട്ടി പോയി രവീന്ദ്രൻ സർ...ഒബ്സർവേഷന് വന്നതാ.
പിള്ളേർ വീണ്ടും...ആരാ ടീആച്ചറേ ആ മാമൻ...?
മാമൻ എന്തിനാ വന്നേ....?
എൻറെ നല്ല ജീവൻ പോയിന്ന് പറഞ്ഞാൽ മതിയല്ലോ..
മിണ്ടാതിരി...എൻ്റെ സാറാ.
സാറെന്തിനാ വന്നേ...?വീണ്ടും കോറസ്സ്.
ആ ക്ളാസ്സ് കുളം ആയി എന്ന് പറയേണ്ടല്ലോ...?
ക്ളാസ്സ് കഴിഞ്ഞ് ഓടിച്ചെന്നപ്പോൾ സർ പറഞ്ഞു വിഷമിക്കേണ്ട,സയൻസ്കാർക്ക് ഞാനല്ല ഒബ്സർവേഷൻ,വന്ന സ്ഥിതിക്ക് എല്ലാരുടേയും ക്ളാസ്സിൽ കയറിയെന്നേ ഉള്ളൂ...
അടുത്ത ദിവസം ഒൻപതിൽ.പ്രധാന വില്ലൻ ഹാജർ.പേര് സുഭാഷ്.വയസ്സ് പതിനെട്ട്.
അടുത്ത് ചെന്ന് പേര് ചോദിച്ചപ്പോൾ എടുത്തടിച്ച പോലെ മറുചോദ്യം ടീച്ചർക്കെന്ത് എന്റെ പേരറിയത്തില്ലേ...എന്നെ പറ്റി ഇവിടത്തെ സാറുമ്മാര് വിശദീകരിച്ച് പറഞ്ഞ് കാണുമല്ലോ...?
'ഇയാളെ പറ്റി പറയാൻ ഇയാളാരാ പ്രധാനമന്തിയാണോ..?'
'ടീച്ചറ് ടീച്ചറിൻറെ പാട് നോക്കി പോയേ...എന്നെ നന്നാക്കാൻ വരണ്ട...'
സംഭാഷണം കൂടുതൽ നീട്ടാതെ ഞാൻ ക്ളാസ്സ് എടുക്കാൻ തുടങ്ങി.എല്ലാവരും ശ്രദ്ധിച്ചിരിക്കുംപോൾ സുഭാഷ് മാത്രം തീർത്തും അവഗണിച്ച്....
ക്ളാസ്സ് കഴിഞ്ഞതും സുഭാഷിനെ അധ്യാപക വിദ്യാർത്ഥികൾ ഇരിക്കുന്ന ഇടത്തേയ്ക്ക് വരാൻ പറഞ്ഞു.
വരുമെന്ന് ഒട്ടും പ്രതീകഷിച്ചിരുന്നില്ലെന്ക്കിലും അവനും ആ ക്ളാസ്സിലെ തന്നെ ബ്ളാക്ക് ലിസ്റ്റിൽ ഉള്ള മാഹിനും കൂടി വന്നു.
പക്ഷെ സുഭാഷ് മുഖം തരുന്നേ ഉണ്ടായിരുന്നില്ല.
മാഹിൻ ആണ് സംസാരിച്ചത്.അവൻ പറഞ്ഞ പരാതി അവരെ പോലെ കുറേ കുട്ടികളെ ഒരു അധ്യാപകരും ശ്രദ്ധിക്കാറില്ല,ക്ളാസ്സിൽ അങ്ങനെ കുറേ കുട്ടികൾ ഉണ്ടെന്ന് പോലും അവർക്ക് അറിയാത്ത പോലെ,അവഗണന...
അപ്പോൾ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന പ്രദീപേട്ടൻ പറഞ്ഞു
'ഞങ്ങൾ നിങ്ങളേയാ കൂടുതൽ ശ്രദ്ധിക്കാൻ പോകുന്നത്.നിങ്ങൾ നന്നായി പഠിക്കാമോ...അവസാനം പരീക്ഷ ഇടുംപോൾ നല്ല മാർക്ക് മേടിക്കാമോ...'
ശ്രമിക്കാം എന്ന് മാഹിൻ പറയുംപോളും സുഭാഷ് ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ നിന്നു.
ദിവസങ്ങൾ കടന്നു പോയി,ഒബ്സർവേഷൻ ക്ളാസ്സുകൾ ഭംഗിയായി നടന്നു.
അതിനിടയക്ക് കേസ് സ്റ്റഡി എന്ന ഒരു ഭാഗം സിലബസിൽ ഉണ്ട്.ക്ളാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയേയും,പഠിക്കാൻ മോശം കുട്ടിയുടേയും കേസ് സ്റ്റഡി ഉണ്ടാക്കുക.അവരുമായു ഇൻട്രാകട് ചെയ്ത് വേണം റിപ്പോർട്ട് ഉണ്ടാക്കാൻ.
ഒന്നാമന്റെ കേസ് സ്റ്റഡി ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
പക്ഷെ ക്ളാസ്സിൽ പോലും ഹാജരില്ലാത്ത സുഭാഷിൻറെ കേസ് സ്റ്റഡി എങ്ങനുണ്ടാക്കും....?
അങ്ങനെ സാറിൻറെ അനുവാദം മേടിച്ച് മാഹിനെ തിരഞ്ഞെടുത്തു.
സത്യം പറഞ്ഞാൽ അതിശയിപ്പിക്കുന്ന ഒരു പ്രതിഭ ആയിരുന്നു ആ കുട്ടി.തീരെ പാവപ്പെട്ട സാഹചര്യത്തിൽ നിന്നും വരുന്ന കുട്ടി.സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ച് വിശപ്പടക്കിയിരുന്നവൻ...
പക്ഷെ അവൻ സ്വന്തമായി പാട്ടെഴുതി,ട്യൂണിട്ട് പാടുമായിരുന്നു.പക്ഷെ സകൂളിൽ ആർക്കും അറിയില്ല,കാരണം അവരെ ഒന്നും ആരും ശ്രദ്ധിക്കാറ് പോലുമില്ല.കേസ് സ്റ്റഡി മറ്റുള്ളവരോട് പറയാൻ പാടില്ലാത്തത് കൊണ്ട് അവൻറെ ജീവിതം ഇവിടെ പറയുന്നില്ല.അവൻ കൂടുതലും മാപ്പിള പാട്ടുകളാണ് എഴുതുക.അവൻ അത് ഹൃദയം നുറുങ്ങി പാടുംപോൾ ഞങ്ങളുടെ കണ്ണുകൾ നിറയാറുണ്‌ടായിരുന്നു.
അങ്ങനെ ഇടയ്ക്ക് ഒക്കെ ലെസ്സൺ പ്ളാനിൽ പറഞ്ഞിരുന്നതിനേക്കാൾ വേഗംക്ളാസ്സ് തീർത്തിട്ട് മാഹിനെ കൊണ്ട് അവൻറെ തന്നെ പാട്ട് പാടിച്ചു.ക്ളാസ്സ് മുഴുവൻ അതിശയത്തോടെ അതിൽ മുഴുകി,അവനെ കൈയ്യടിച്ച് പ്രോൽസാഹിപ്പിച്ചു.സുഭാഷും വിസ്മയത്തോടെ ആദ്യമായി ശ്രദ്ധയോടെ ഇരിക്കുന്നത് കണ്ടു.
പിന്നീട് കൊടുത്ത പരീകഷയിൽ മാഹിൻ എഴുപത് ശതമാനം മാർക്ക് മേടിച്ചു.അന്ന് വരെ പത്ത് ശതമാനം പോലും കിട്ടാത്ത കുട്ടികൾ എല്ലാം അധ്യാപക വിദ്യാർത്ഥികൾ ഇട്ട പരീകഷകളിൽ ജയിച്ചു.
(പക്ഷെ സുഭാഷ് ഒരു പരീക്ഷയും എഴുതിയില്ല.)
അതിന് ശേഷം ക്ളാസ്സിലെ സ്റ്റാർ സ്റ്റുഡൻറിനെ തിരഞ്ഞെടുക്കുക എന്ന ഒരു പ്രോസ്സസ്സ് ഉണ്ട്.
സ്റ്റാർ സ്റ്റുഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് അന്ന് വരെ എല്ലാവരും അവഗണിച്ചിരുന്ന മാഹിനായിരുന്നു!!
മാഹിൻറെ കേസ്സ്സ്റ്റഡി ഫയലിൽ അവൻ എഴുതിയ നല്ല കുറെ പാട്ടുകളും ക്ളിപ്പ് ചെയ്ത് വച്ചു.ആ വർഷത്തെ ഏറ്റവും നല്ല കേസ് സ്റ്റഡി എന്ന പ്രശംസ മാഹിൻറെ കേസ് സ്റ്റഡിക്ക് കിട്ടി.
പ്രാക്ടീസ് തീർന്ന ദിവസം എല്ലാവർക്കും ഉള്ളിൽ ഒരു വിങ്ങൽ...സുഭാഷ് അന്ന് ഹാജർ ഉണ്ട്..
എല്ലാ കുട്ടികളും ഒരോ സമ്മാനങ്ങൾ ഞങ്ങൾക്ക് ഒരോരുത്തർക്കും തന്നു...മിഠായി,പൂക്കൾ,പൊട്ട്,കാർഡുകൾ....
കുറെ കഴിഞ്ഞ് സുഭാഷ് വന്നു.ടീച്ചറെ വിഷമിപ്പിച്ചേന് ക്ഷമിക്കണം.എനിക്ക് ക്ളാസ്സിൽ കുറച്ച് നേരം ശ്രദ്ധിച്ചാൽ തല പെരുക്കും.അതാ...പിന്നെ ഞങ്ങളെ ആർക്കും ഇഷ്ടമല്ലല്ലാ...
ടീച്ചർക്ക് തരാൻ ഒരു സമ്മാനം ഉണ്ട് ഞാൻ വരച്ചതാ...എന്ന് പറഞ്ഞ്
ചുരുട്ടിപ്പിടിച്ചിരുന്ന ഒരു ചാർട്ട് പേപ്പർ തന്നിട്ട് ഒറ്റ പോക്ക്...
നിവർത്തി നോക്കിയപ്പോൾ ഗണപതി ഭഗവാന്റെ മനോഹരമായ ഒരു രേഖാചിത്രം...
ശരിക്കും അതിശയിച്ച് പോയി.
ഈ കുട്ടികളെ അല്ലെ നമ്മൾ ശരിക്കും ശ്രദ്ധ കൊടുത്ത് മുന്നോട്ട് കൊണ്ട് വരേണ്ടത്.പക്ഷെ......
പിന്നിട് മാഹിൻ വന്നു.അവൻ എഴുതിയ ഒരു പാട്ടുമായി.ഒരു സഹോദരിയെ കുറിച്ചുള്ള പാട്ട്.....
എൻറെ അഡ്രസ്സ് മേടിച്ചിട്ട് അവൻ പറഞ്ഞു..' ഞാൻ ഇനി ടീച്ചർന്ന് വിളിക്കില്ല...ഇത്താന്ന് വിളിച്ചോട്ടെ...'
വിളിച്ചോളാൻ പറഞ്ഞപ്പോ സന്തോഷം കാണണമായിരുന്നു.കുറേ നാൾ പോസ്റ്റ് കാർഡിൽ അവൻ വിശേഷങ്ങൾ അറിയിച്ചും അന്വേഷിച്ചും ഇരുന്നു.പിന്നെ എപ്പോഴോ അത് നിന്നു.അവൻ എവിടെയോ മിടുക്കനായി വല്യ ആളായി ജീവിക്കുന്നു എന്ന് വിശ്വസിക്കാനാ ഇഷ്ടം....
അധ്യാപക ജീവിതത്തിൽ ഒത്തിരി കുഞ്ഞുങ്ങളുടെ മുഖം മനസ്സിലുണ്ടെന്കിലും വക്കം സ്കൂളിൽ ആദ്യമായി അദ്ധ്യാപികയായി എന്നാൽ ഒരു വിദ്യാർത്ഥിനിയായ് ചെന്ന ഒാർമ്മകൾക്ക് തെളിച്ചം അൽപ്പം കൂടും......
പിന്നീട്...
വർഷങ്ങൾക്കിപ്പുറം ആൽക്കെമിസ്റ്റ് വായിച്ചപ്പോൾ സാൻറിയാഗോയ്ക്ക് മാഹിൻറെ മുഖമാണ് മനസ്സിൽ നിറഞ്ഞത്....

By Deepa Parvathy Shankar

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo