നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൊറുക്കാനാകാത്ത പിഴകൾ.


ജോലി കഴിഞ്ഞ് വൈകിട്ട്, ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്തൊരു തെളിച്ചം തോന്നി. ഒപ്പം എന്തോ അമ്മയ്ക്കെന്നോട് പറയാനുണ്ടെന്നും...

ചോദിച്ചപ്പോൾ "നീ പോയി മുഖം കഴുകി വാ, ഞാൻ ചായ എടുക്കാം.. " എന്നും പറഞ്ഞു കൊണ്ടമ്മ അടുക്കളയിലേക്കു പോയി. ആറു വയസ്സുകാരൻ അപ്പു, എന്റെ മോൻ അച്ഛനൊപ്പം പറമ്പിലൂടെ നടക്കുന്നത് കണ്ടപ്പോൾ ഞാനും അവരുടെ അടുത്തേക്ക് ചെന്നു.

"ആഹാ, നീയിതു വരെ ഫ്രഷ് ആയില്ലേ? " എന്ന ചോദ്യവുമായി മിനിറ്റുകൾക്കുള്ളിൽ അമ്മ ചായയുമായി അവിടേക്കെത്തി .

ചായയും വാങ്ങി റൂമിലേക്ക് നടന്ന എന്നെ അനുഗമിച്ച അമ്മയെ ഞാൻ ചോദ്യഭാവത്തിൽ നോക്കി..

"നീയിവിടെ ഇരിക്ക്, അമ്മയ്ക്കൊരു കൂട്ടം പറയാനുണ്ട്.. " എന്നും പറഞ്ഞെന്നെ സോഫയിൽ പിടിച്ചിരുത്തി അമ്മയും അടുത്തിരുന്നു..

"കേൾക്കുന്നതിന് മുന്നേ നീ ദേഷ്യപ്പെടരുത് " എന്ന മുഖവുരയോടെ അമ്മ പറഞ്ഞു തുടങ്ങി.

"ശാരദാമ്മയും, രാധികയും കൂടെ ഇന്നിവിടെ വന്നിരുന്നു.. രമേശനും കൂടെ വരണം എന്നുണ്ടായിരുന്നൂത്രേ, നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും
എന്നറിയാത്തതു കൊണ്ടാ.." അത്രയും പറഞ്ഞമ്മയെന്നെയൊന്നു പാളിനോക്കി..
ശേഷം ഒരു ഭാവബേധവുമില്ലാതെയിരിക്കുന്ന എന്നെ നോക്കി വീണ്ടും തുടർന്നു.

"സംഭവിച്ചു പോയതിലൊക്കെ അവർക്ക് വലിയ സങ്കടം ഉണ്ട്.. എല്ലാം മറന്നു നിന്നെ അങ്ങോട്ട് അയക്കണം എന്നു പറയാനാ അവര് വന്നത്. ഇപ്പോ രമേശൻ കുടിയൊക്കെ നിർത്തിയത്രെ. കൃത്യമായി ജോലിക്കും പോകുന്നുണ്ട്. അവന്‌ നീയും, കുഞ്ഞുമില്ലാതെ പറ്റുന്നില്ലെന്നാ ശാരദേച്ചി പറയുന്നത്.. നിന്നെ പലവട്ടം അവൻ ഫോൺ വിളിച്ചിട്ടും എടുത്തില്ലെന്നും പറഞ്ഞു... " എന്റെ അഭിപ്രായം അറിയാനെന്ന പോലെ അമ്മ വീണ്ടുമെന്നെ നോക്കി.

"കഴിഞ്ഞതൊക്കെ ഇത്ര പെട്ടന്നമ്മ മറന്നോ? ഇനിയൊരിക്കലും അവനൊപ്പം എന്റെ കുഞ്ഞിനെ വിടില്ല എന്നു പറഞ്ഞു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നത് അമ്മയും കൂടെ ചേർന്നല്ലേ? " എന്റെ നെറ്റിയിലെ മായാത്ത മുറിപ്പാടിൽ തലോടി കൊണ്ടു ഞാൻ ചോദിച്ചു.

"തെറ്റ് പറ്റാത്തത് ആർക്കാ മോളേ ? അവന്‌ കുടിപ്പുറത്തൊരു അബദ്ധം പറ്റി. വൈകി ആണെങ്കിലും എല്ലാം തിരുത്താൻ തയ്യാറായി നിൽക്കുവാ ഇപ്പോ. നമ്മള് പെണ്ണുങ്ങളല്ലേ സഹിക്കേണ്ടതും, പൊറുക്കേണ്ടതും, വിട്ടുവീഴ്ച്ച ചെയ്യേണ്ടതുമൊക്കെ ... നീയിങ്ങനെ നിന്നാൽ നാളെ നിന്റെ ആങ്ങളയ്‌ക്ക് നല്ലൊരു ബന്ധം നടക്കുവോ? ബാക്കി നിന്റെ ഇഷ്ട്ടം " അത്രയും പറഞ്ഞു ചവിട്ടി കുത്തി എണീറ്റു പോയ അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കി...

എത്ര പെട്ടന്നാണ് എല്ലാവരും കഴിഞ്ഞതൊക്കെ മറന്നു പോകുന്നത്.. സഹിക്കാനും, പൊറുക്കാനും ഉപദേശിക്കുന്നത്. എല്ലാം കേട്ടിട്ടും മൗനമായി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അച്ഛനും അമ്മയുടെ അതേ അഭിപ്രായമാണെന്ന് മനസ്സിലായി. എത്ര ആദർശം പറഞ്ഞാലും കെട്ടിച്ചു വിട്ട മകൾ ഭർത്താവുമായി പിരിഞ്ഞു വീട്ടിൽ വന്നു നിൽക്കുന്നത് ബാധ്യതയും, അപമാനവുമാണല്ലോ...

പതിയെ എണീറ്റ്, നിറഞ്ഞു വരുന്ന കണ്ണുകളും തുടച്ചു ഞാൻ ബെഡ്‌റൂമിൽ എത്തി, കിടക്കയിലേക്ക് വീണു... ഒപ്പം ഓർമ്മകളും എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു..

അച്ഛന്റേയും, അമ്മയുടേയും രണ്ടുമക്കളിൽ മൂത്തവൾ ആണ് ഞാൻ രമ്യ, അനിയൻ രഞ്ജിത്ത് .. M. Com കഴിഞ്ഞു ബാങ്ക് ജോലിക്ക് ശ്രമിച്ചു നടക്കുന്ന സമയത്താണ് ബാങ്കുദ്യോഗസ്ഥനായ രമേശേട്ടന്റെ ആലോചന വരുന്നത്. രമേശേട്ടന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്. അമ്മയും, സഹോദരിയുമുണ്ട്. സഹോദരി വിവാഹിതയാണ്. ആർഭാടമായി വിവാഹം നടന്നു.

ആദ്യമൊക്കെ വലിയ സ്നേഹമായിരുന്നു രമേശേട്ടന്. വല്ലപ്പോഴും അല്‌പം മദ്യപിക്കും എന്ന ദുശ്ശീലം ഒഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല... പിന്നീട് ആ ശീലം കൂടി വന്നു... ഞാൻ ഗർഭിണിയായ സമയത്ത് സ്ഥിരമായി മദ്യപിക്കും എന്ന അവസ്ഥയിലേക്കെത്തി അയാൾ. പിന്നീടാണ് അറിയുന്നത് നന്നായി മദ്യപിക്കുന്ന ആളായിരുന്നുവെന്നും .. വിവാഹം ആലോചിച്ചു തുടങ്ങിയപ്പോൾ ആ ശീലം കുറച്ചതാണെന്നും .. വിവാഹസമയത്ത് പയ്യനെ പറ്റി അന്വേഷിച്ചപ്പോൾ ആരിൽ നിന്നും ഇതൊന്നും അറിയാനും സാധിച്ചിരുന്നില്ല. ഞാൻ കരഞ്ഞും, പിഴിഞ്ഞും, എല്ലാവരും ഇടപെട്ടും ആ ശീലം അപ്പോൾ നിർത്തിയെങ്കിലും ഇടയ്ക്കും, മുറയ്ക്കും വീണ്ടും തുടർന്നു...

അങ്ങനെയിരിക്കെ ഒന്നര വർഷം മുൻപ് ഞാൻ വീണ്ടും ഗർഭിണി ആയി. രമേശേട്ടന്റെ അമ്മ രാധികേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച നിൽക്കാൻ പോയ സമയം. ലിവിങ് റൂമിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന അപ്പു ശർദ്ധിക്കുന്ന ശബ്ദം കേട്ടാണ് അടുക്കളയിൽ നിന്നും ഞാൻ ഓടിച്ചെന്നത്.. നോക്കുമ്പോൾ കുഞ്ഞു ശർദ്ധിക്കുകയാണ്. ഒപ്പം മദ്യത്തിന്റെ ദുർഗന്ധവും. ആരും അറിയാതിരിക്കാൻ അയാൾ മിക്സ്‌ ചെയ്തു ബാഗിൽ സൂക്ഷിച്ചിരുന്ന മദ്യം കുഞ്ഞു ജ്യൂസ്‌ ആണെന്നും കരുതി എടുത്തു കുടിച്ചതാണ്... വായിലെത്തിയപ്പോഴേ ശർദ്ധിച്ചതു കൊണ്ട് കുഞ്ഞിന് വേറെ കുഴപ്പമൊന്നും പറ്റിയില്ല..

എല്ലാം കണ്ടിട്ടും ഒരു ഭാവബേധവുമില്ലാതെ നിൽക്കുന്ന അയാളെ ഞാൻ രൂക്ഷമായൊന്നു നോക്കി.

"നാശം പിടിക്കാൻ, ആകെയുണ്ടായിരുന്നതാ.. "എന്നും പറഞ്ഞാ കുപ്പിയും എടുത്ത് എറിഞ്ഞ ശേഷം അയാൾ പുറത്തേക്കു പോയി..

കുഞ്ഞിനെ കുളിപ്പിച്ചുറക്കി ഇന്നിതിനൊരു തീരുമാനമുണ്ടാക്കണം എന്നുറപ്പിച്ചു കൊണ്ട് ഞാനയാളെ കാത്തിരുന്നു... മൂക്കറ്റം കുടിച്ച് നാലുകാലിൽ കയറി വന്ന അയാളെ എന്റെ ഓരോ ചോദ്യങ്ങളും ചൊടിപ്പിച്ചു.. അയാളെന്റെ മുടിയിൽ പിടിച്ച് വലിച്ചു നെറ്റി ഭിത്തിയിൽ ഇടിപ്പിച്ചു, നിലത്തിട്ടു ചവിട്ടി. കലിയൊതുങ്ങിയപ്പോൾ എങ്ങോട്ടോ ഇറങ്ങിപ്പോയി. ഒരുവിധത്തിൽ എണീറ്റു ഫോണെടുത്ത് അച്ഛനേയും, അമ്മയേയും വിളിച്ചുവരുത്തി അവിടെ നിന്നും ഇറങ്ങിയതാണ്.. ഇനിയൊരിക്കലും എന്റെ കുഞ്ഞുങ്ങളെ ഇങ്ങോട്ടയക്കില്ല എന്ന വാശിയുമായാണ് അമ്മയും, അച്ഛനും എന്നേയും അപ്പുവിനേയും കൂട്ടി അവിടെ നിന്നും ഇറങ്ങിയത്..

അയാളുടെ ഉപദ്രവത്തിൽ അന്നെനിക്ക് ഒരുപാട് പരിക്ക് പറ്റി, ഒപ്പം വയറ്റിൽ മുളപൊട്ടി തുടങ്ങിയ ജീവന്റെ തുടിപ്പും നഷ്ടപ്പെട്ടു.

പ്രശ്നമായപ്പോൾ അവളുടെ സ്വഭാവദോഷം കൊണ്ടാണ് അവനിങ്ങനെ കുടിച്ച് നടക്കുന്നതെന്ന് പറഞ്ഞവരുടെ കൂട്ടത്തിൽ മകനെ കുറിച്ചെല്ലാം അറിയാവുന്ന അയാളുടെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു. ഒന്നിനും ഞാൻ പ്രതികരിച്ചില്ല.. കേസിനും, കോടതിക്കുമൊന്നും പോകാതെ പഠിച്ചു ബാങ്കിലൊരു ജോലി നേടുകയാണ് ഞാൻ ചെയ്തത്....

കുറേ കാലത്തേക്ക് അയാളോ, വീട്ടുകാരോ ഞങ്ങളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ കുറച്ചു നാളായി അയാൾ ഫോണിൽ വിളിക്കാറുണ്ട്, വാട്സാപ്പിൽ ക്ഷമാപണം സന്ദേശങ്ങൾ അയക്കാറുണ്ട്.. പ്രതികരിക്കാതെ ആയപ്പോൾ ഉള്ള അടുത്ത അടവാണ് അമ്മയേയും, പെങ്ങളേയും ഇങ്ങോട്ടേക്കു അയച്ചു ഇന്ന് നടത്തിയത്. ഒന്നര വർഷങ്ങൾക്ക് ശേഷം എത്ര എളുപ്പത്തിലാണ് എല്ലാവരും കഴിഞ്ഞതൊക്കെ മറന്നൊരു ജീവിതത്തിനു വേണ്ടി ശ്രമിക്കുന്നത്. പുച്ഛം തോന്നി എനിക്ക്.

ഓരോന്ന് ആലോചിക്കും തോറും ദേഷ്യവും, സങ്കടവും നിയന്ത്രിക്കാനാകാതെ ഞാൻ ഇരുന്നു ... അമ്മ വന്നു വിളിച്ചിട്ടും അത്താഴം കഴിക്കാൻ തോന്നിയില്ല... തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.

രാവിലെ എണീറ്റ് ബാങ്കിൽ വിളിച്ച് ലീവും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി നേരെ കയറി ചെന്നത് ഇനിയൊരിക്കലും കാലു കുത്തരുതെന്നു കരുതിയ അയാളുടെ വീട്ടിലേക്കായിരുന്നു.. എന്നെ കണ്ടതും സ്നേഹം വിതറി അയാളുടെ അമ്മ സ്വീകരിച്ചു. പെങ്ങളും, മക്കളും അവിടെ ഉണ്ടായിരുന്നു.. അയാളും അവിടേക്കു വന്നു..

"എന്തായാലും മോള് വന്നല്ലോ? " അപ്പുവിനെ കൂടെ കൊണ്ട് വരവുമായിരുന്നു... അമ്മ പറഞ്ഞു.

"ഞാൻ വന്നത് സൽക്കാരം സ്വീകരിക്കാനോ, ഇവിടെ താമസിക്കാനോ അല്ല.. എന്നേയും, എന്റെ കുഞ്ഞിനേയും ഇനി ഉപദ്രവിക്കരുത്.. ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം എന്നു പറയാനാണ് ... നിങ്ങളുടെ മകന്റെ കുഞ്ഞാണ് അപ്പു.. എപ്പോൾ വേണമെങ്കിലും ഞാൻ താമസിക്കുന്നിടത്തു വരാം, അവനെ കാണാം. അതിൽ കൂടുതൽ ഞങ്ങൾ ഒരുമിച്ചൊരു ജീവിതം ആരും പ്രതീക്ഷിക്കരുത് .. " ഞാൻ തറപ്പിച്ചു പറഞ്ഞു...

"പെണ്ണുങ്ങളായാൽ ഇത്ര അഹങ്കാരം പാടില്ല.. ഒരു തെറ്റവൻ ചെയ്തു .. അതിൽ കുറ്റബോധവുമുണ്ട്... " അമർഷത്തോടെ അമ്മ പറഞ്ഞു...

"എന്റെ സ്ഥാനത്ത് അമ്മയുടെ ഈ മോളാണ് വയറ്റിലുള്ള ജീവനേയും നഷ്ടപ്പെട്ട്, ദേഹമാസകലം മുറിവുകളുമായി, അബദ്ധത്തിൽ മരുമകന്റെ ബാഗിൽ നിന്നും മദ്യം കുടിച്ച് അവശനായ കുഞ്ഞുമായി ഇവിടെ വന്നു നിൽക്കുന്നതെങ്കിൽ അമ്മ ഇങ്ങനൊക്കെ തന്നെ പറയുമായിരുന്നോ ? അങ്ങനൊക്കെ ചെയ്ത ഭർത്താവിനോട് ക്ഷമിക്കാൻ രാധികേച്ചിക്കു പറ്റുമായിരുന്നോ ? " ഉറച്ച ശബ്ദത്തിൽ ഞാൻ ചോദിച്ചു.

"പറ്റില്ല... " ഉത്തരത്തിനായി തപ്പിത്തടയുന്ന അമ്മയേയും, മകളേയും നോക്കി ഞാൻ തുടർന്നു.

"മദ്യപിച്ചു നാലുകാലിൽ നടന്നു, ഭാര്യയെ ഉപദ്രവിക്കുന്ന അച്ഛനെ കണ്ടല്ല എന്റെ മോൻ വളരേണ്ടത്... ഇതൊക്കെ കണ്ടു നാളെ അവനും ഇതുപോലാകില്ലെന്ന് ആര് കണ്ടു.. എനിക്കെന്റെ കുഞ്ഞിനെ നന്നായി വളർത്തണം.. നാളെ അവനെ വിശ്വസിച്ചു വരുന്ന പെൺകുട്ടിക്കവനൊരു ബാധ്യതയായി മാറരുത്... "

"പിന്നെ എല്ലാ തെറ്റും ക്ഷമിക്കാൻ സാധിക്കുന്നതല്ല . അന്നയാൾ എന്നെ ഉപദ്രവിച്ചപ്പോൾ എന്റെ വയറ്റിൽ വളർന്ന കുരുന്നു പോയി. ഒപ്പം എനിക്കും കൂടെ എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? ഇന്ന് ക്ഷമ പറയാനും, കൂടെ ജീവിക്കാൻ ക്ഷണിക്കാനും ഞാൻ ഉണ്ടാകുമായിരുന്നോ? എന്റെ അപ്പുവിന് ആരും ഇല്ലാതായി പോകില്ലായിരുന്നോ? അതാ പറഞ്ഞത്‌... എല്ലാ തെറ്റും ക്ഷമിക്കാനാകില്ല... അങ്ങനെ ക്ഷമിക്കാൻ ഞാൻ ദൈവവുമല്ല... "

"ദാമ്പത്യത്തിൽ പരസ്പരം വിട്ടുവീഴ്ചകളും, തോറ്റുകൊടുക്കലുമൊക്കെ ആവശ്യമാണെന്ന് എനിക്കറിയാം.. പക്ഷെ അന്നു രാത്രി എനിക്ക് നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഇയാൾ നഷ്ടപ്പെടുത്തിയത് ഇയാൾക്കൊപ്പം ഞാനും, അപ്പുവും സുരക്ഷിതരായിരിക്കും എന്ന വിശ്വാസമാണ്.. അതിനിയൊരിക്കലും തിരിച്ചു വരില്ല... പേടിച്ചിയാൾക്കൊപ്പം ജീവിക്കാൻ ഞാൻ തയ്യാറുമല്ല.. "
മൂന്നുപേരുടെയും മുഖത്ത് നോക്കി അത്രയും പറഞ്ഞു ഞാനവിടെ നിന്നിറങ്ങി...

ഓട്ടോ പിടിച്ച് നേരെ പോയത് ബാങ്കിലെ പ്യൂൺ നാരായണേട്ടനോട് തലേന്ന് രാത്രി വിളിച്ചു പറഞ്ഞുറപ്പിച്ച വീട് കാണാനാണ്... പതിയെ അപ്പുവുമായി അവിടേക്ക് മാറണം... എന്റെ ജീവിതം നന്നായി കാണാനായിരിക്കും അമ്മ അങ്ങനൊക്കെ ഇന്നലെ പറഞ്ഞത്. പക്ഷെ എനിക്കാകില്ല. അങ്ങനൊരാൾക്കൊപ്പം ഇനി ഒരിക്കലുമൊരു ജീവിതം.
കാഴ്ചക്കാർക്ക് പല അഭിപ്രായങ്ങളും പറയാം.. അനുഭവിച്ചത്‌ ഞാനാണ്... ഇല്ല ഒരിക്കലും എന്റെ കുഞ്ഞിന് സംഭവിച്ചതിന്, എന്റെ ഉള്ളിൽ വളരുന്ന ജീവന്റെ നാമ്പിനെ ഇല്ലാതാക്കിയതിന്, എന്റെ മനസ്സും ശരീരവും വേദനിപ്പിച്ചതിന് അയാളോട് പൊറുക്കാൻ എനിക്കാകില്ല.. എനിക്ക് ഇനിയും ജീവിക്കണം എന്റെ സന്തോഷങ്ങൾക്ക് വേണ്ടി. എന്റെ അപ്പുവിന്റെ നല്ല ഭാവിക്കായി...

Aswathy Joy Arakkal....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot